2008, മാർച്ച് 26, ബുധനാഴ്ച
തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി അവതരിക്കപ്പെട്ട നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനം തുടരുന്നു. ഒന്നാം ഭാഗം ഇവിടെ വായിക്കാം. കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം നളന്, സൂര്യവംശരാജാവായ ഋതുപര്‍ണ്ണന്റെ സേവകനാകുവാന്‍ അയോധ്യയിലെത്തുന്നതുവരെയാണ് കഴിഞ്ഞ ഭാഗത്ത് പ്രതിപാദിച്ചത്. ഋതുപര്‍ണ്ണന്റെ മുന്നില്‍ നളന്, തന്റെ ആവശ്യം അറിയിക്കുന്ന പദമായ ‘ഋതുപര്‍ണ്ണ! ധരണീപാല നീ ജയിക്കേണം’ എന്ന പദം മുതല്ക്കുള്ള ഭാഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
‘ഋതുപര്‍ണ്ണ! ധരണീപാല’ എന്ന പദവും; ഋതുപര്‍ണ്ണന്റെ മറുപടി പദമായ, ‘വസ, വസ, സൂത!’ എന്ന പദവും വളരെ വേഗത്തില്‍ കഴിച്ചുകൂട്ടി. നാടകീയമായി കാര്യമായൊന്നും ചെയ്യുവാനില്ലാത്ത ഭാഗമായതിനാലാവണം കലാമണ്ഡലം ഗോപി ഈ ഭാഗത്ത് വേഗത കൂട്ടുന്നത്. ‘വസ, വസ, സൂത!’ എന്ന പദത്തിന്റെ ചരണത്തില്‍ ‘എന്നെ രക്ഷിക്ക! എന്നു ചൊന്നാലുപേക്ഷിക്കുന്നോര്‍, എന്റെ കുലത്തിലുണ്ടോ?’ എന്ന് ഋതുപര്ണ്ണന് ചോദിക്കുമ്പോള്‍, ബാഹുകന് പറയുന്നു; “ഇല്ല, മന്ദിരത്തിനു മുകളില്‍ പാറുന്ന കൊടി കാണുമ്പോള്‍ തന്നെ അതു മനസിലാവും” എന്ന്. ഇതിനു മുന്‍പുണ്ടായ മനോധര്‍മ്മാട്ടവുമായി ഈ രംഗത്തെ എത്ര സമര്‍ത്ഥമായാണ് ഗോപി ബന്ധിപ്പിച്ചിരിക്കുന്നതെന്നു നോക്കൂ. താന്‍ രാജാവായിരുന്നപ്പോള്‍ തന്റെ സാരഥിയായിരുന്ന വാര്‍ഷ്ണേയന്‍ തന്നെ തിരിച്ചറിഞ്ഞേക്കുമോ എന്ന സന്ദേഹത്താല്‍, “ഇവര്‍ക്കതൊരു ബുദ്ധിമുട്ടായാലോ, ഞാന്‍ മറ്റെവിടെയെങ്കിലും താമസിക്കാം” എന്നു ബാഹുകന് ഇടയ്ക്ക് പറയുന്നുണ്ട്. “അതിന്റെയൊന്നും ആവശ്യമില്ല, ‘ഇവര്‍ നല്ല സൌജന്യവാരിധികള്‍!’” എന്ന് ഋതുപര്‍ണന്‍ പദത്തിലൂടെ മറുപടി നല്‍കുകയും ചെയ്യുന്നു. അങ്ങിനെ ബാഹുകനെ ജീവലനോടും വാര്‍ഷ്ണേയനോടുമൊപ്പം താമസിക്കാമെന്ന് നിര്‍ദ്ദേശിച്ച് ഋതുപര്ണ്ണന് രംഗത്തുനിന്നും മാറുന്നു.
കലാമണ്ഡലം സുകുമാരന്‍, നാട്യഗ്രാമം എസ്. അരുണ്‍ജിത്ത് എന്നിവരാണ് യഥാക്രമം ജീവലവാര്‍ഷ്ണേയന്മാരായി രംഗത്തെത്തിയത്. വാര്‍ഷ്ണേയനെ കണ്ട് മനസിലാക്കുന്ന ബാഹുകന് തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് അറിയുവാന്‍ വല്ലാത്ത ആഗ്രഹം. ഒന്നും പുറത്തു കാണിക്കാതെ, സാന്ദര്‍ഭികമായി ചോദിക്കുന്നു; “ഇവിടെ വന്നിട്ട് അധിക കാലമായോ?”. വാര്‍ഷ്ണേയന്‍ പറയുന്നു, “ഇല്ല, കുറച്ചായി. അത്രമാത്രം. ഇതിനു മുന്‍പ് നളമഹാരാജാവിന്റെ കൊട്ടാരത്തിലായിരുന്നു.” ഇതുകേട്ട് ബാഹുകന്, “ഉം... ചൂതില്‍ തോറ്റ് വനവാസത്തിനു പോയി, അല്ലേ? ആട്ടെ, അവര്‍ക്ക് കുട്ടികള്‍?”; “ഉണ്ട്, രണ്ടുപേര്‍.” ബാഹുകന് ഉടന്‍ തന്നെ, “അവര്‍ക്ക് എന്തു സംഭവിച്ചു?”, മറുപടിയായി വര്ഷ്ണേയന്, “അവരെ ഭീമരാജാവിന്റെ കൊട്ടാരത്തിലാക്കിയ ശേഷമാണ് താന്‍ ഇവിടെ എത്തിയത്.” ഇത്രയും കാണിച്ചതൊക്കെ നന്നായി. പക്ഷെ, ഒരൊറ്റ കുഴപ്പം. തുടര്‍ന്ന് ജീവലന്റെ ഭാഗം കൈകാര്യം ചെയ്തയാളോടാണ് ഇതൊക്കെയും ബാഹുകന് ചോദിച്ചത്, അദ്ദേഹം തന്നെ അതിനൊക്കെ ഈ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു! വാര്‍ഷ്ണേയനോട് ചോദിക്കേണ്ട ചോദ്യം ജീവലനോട് ചോദിച്ച ബാഹുകനും കൊള്ളാം; അതിനുത്തരം വിസ്തരിച്ചു തന്നെ പറഞ്ഞ ജീവലനും കൊള്ളാം. ജീവലന് “ഞാനിവിടെ അനവധി നാളുകളായുണ്ട്; ദാ, ഇവന് വാര്‍ഷ്ണേയന്‍ കുറച്ചു നാളേ ആയുള്ളൂ ഇവിടെയെത്തിയിട്ട്.” എന്നോ മറ്റോ ആടി, ഗോപിയാശാനെ ഓര്‍മ്മപ്പെടുത്താവുന്നതായിരുന്നു, ആരാണ് ജീവലന് ആരാണ് വാര്‍ഷ്ണേയനനെന്ന്. വാര്‍ഷ്ണേയനായി രംഗത്തെത്തിയ അരുണ്‍ജിത്തിന്റെ പരിചയക്കുറവാകാം, ആ രംഗത്തിന്റെ അവതരണം ഇങ്ങിനെയാകുവാന്‍ ഹേതുവായത്. വേഷം നിശ്ചയിക്കുമ്പോള്‍, അതാത് വേഷം കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരായവരെ അതിനായി കണക്കാക്കേണ്ടത് സംഘാടകരുടെ ചുമതലാണ്. ഇതുപോലെയുള്ള വിഡ്ഢിത്തങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കഥാപാത്രത്തിനനുയോജ്യമായി നടന്മാരെ നിശ്ചയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കഥാഭാഗത്തിനു പുറമേ, “ഇവിടെമൊത്തം പ്രാണികളാണല്ലോ, വൃത്തിയാക്കലൊന്നുമില്ലേ?” എന്ന് ജീവലനോട് ചോദിച്ച്, ഇടയ്ക്കലോസരമായെത്തിയ പ്രാണികളെ രംഗത്തോടിണക്കിയതും പ്രേക്ഷകരെ രസിപ്പിച്ചു. കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം, ധാരാളം യാത്ര ചെയ്തതിനാല്‍ താന്‍ ക്ഷീണിതനാണെന്നാടി, ബാഹുകന് ജീവലവാര്‍ഷ്ണേയന്മാര്‍ക്കൊപ്പം ഉറങ്ങുവാന്‍ കിടക്കുന്നു. രാത്രിയില്‍ ഉറക്കം വിട്ടെഴുന്നേല്ക്കുന്ന ബാഹുകന്, ഭൈമിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നു. ‘വിജനേബത, മഹതി!’ എന്ന പദഭാഗത്തെ കലാമണ്ഡലം ഗോപിയുടെ അഭിനയം വര്‍ണ്ണനാതീതമായിരുന്നു. അത്രയും ഭംഗിയായി അദ്ദേഹത്തിന്റെ മുഖത്ത് നളന്റെ പാരവശ്യവും, ദൈന്യതയും, ഖിന്നതയും എല്ലാം പ്രതിഫലിച്ചു എന്നു പറഞ്ഞാല്‍, ഒട്ടും അധികമാവില്ല. പ്രസ്തുത രംഗത്തില്‍ നിന്നുമുള്ള ഒരുചിത്രമാണ് മുകളില്‍. നളന്റെ വിലാപം കേട്ടുണരുന്ന ജീവലന് കാരണം തിരക്കുന്നു. ബാഹുകന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്ന ആ സുന്ദരി ആരെന്നായിരുന്നു ജീവലന്റെ ചോദ്യം. ‘അവളെ ഏതൊരു കാമിനി? ഹേ, ബാഹുക!’ എന്നതാണ് പദം. സാധാരണയായി പന്തുവരാളി രാഗത്തിലാണ് ഈ പദം ആലപിക്കാറുള്ളത്. എന്നാലിവിടെ, അതില്‍ നിന്നും വ്യത്യസ്തമായി വൃന്ദാവനസാരംഗിയിലാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടി പദം ആലപിച്ചത്. ശ്ലോകം ആലപിച്ചപ്പോള്‍ ഈ രാഗമാറ്റം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, പദഭാഗത്ത് ഒട്ടും യോജിപ്പു തോന്നിയില്ല. ആ പദത്തിന്റെ രാഗം മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നില്ല. താനെഴുതിയ, ഭാര്യയെ കാട്ടിലുപേക്ഷിക്കേണ്ടിവന്ന ഒരുവന്റെ, കഥയാണിതെന്ന് ഉത്തരം നല്കുന്ന ബാഹുകന്റെ മറുപടി പദമായ, ‘സ്വൈരവചനം, സുകൃതരചനം, ഭണിതം ജീവല!’ എന്ന പദമാണ് തുടര്‍ന്ന്. ഈ പദത്തിനു ശേഷം, നേരം പുലരുവാനായെന്നാടി മൂവരും എഴുന്നേറ്റ് രാജസന്നിധിയിലേക്ക് പുറപ്പെടുവാന്‍ തയ്യാറാവുന്നതോടെ രംഗം അവസാനിക്കുന്നു.
ഇതേസമയം; സാര്‍ത്ഥവാഹക സംഘം ചേദി രാജധാനിയിലും, തുടര്‍ന്ന് സുദേവ ബ്രാഹ്മണന് കുണ്ഡിനത്തിലുമെത്തിച്ച ദമയന്തി, നളനെക്കുറിച്ചുള്ള വിവരങ്ങളറിയാതെ ഉത്കണ്ഠാകുലയായി കഴിയുകയാണ്. പര്ണ്ണാദന് എന്ന ബ്രാഹ്മണന്, ഋതുപര്‍ണ്ണ രാജധാനിയില്‍ കണ്ടെത്തിയ ബാഹുകന്, നളനാണോ എന്ന് ദമയന്തി സംശയിക്കുന്നു. ബാഹുകന് നളനാണോ എന്നുറപ്പു വരുത്തുവാനും, ആണെങ്കില്‍ ബാഹുകവേഷത്തില്‍ നിന്നും നളനെ തിരികെക്കൊണ്ടുവരാനും ഉപായമെന്തെന്ന് ആലോചിച്ച്, തന്നെ ഇവിടെയെത്തിച്ച സുദേവന്റെ തന്നെ സഹായം തേടുന്നു. ഋതുപര്‍ണ്ണനോട് ദമയന്തിയുടെ പുഃനര്‍വിവാഹം തൊട്ടടുത്ത ദിവസം നടക്കുന്നുവെന്ന് അറിയിക്കാമെന്നും; ഭൈമിയില്‍ കാമാതുരനായ ഋതുപര്ണ്ണന് ഉടന്‍ തന്നെ ചാടിപ്പുറപ്പെടുമെന്നും; ഒരുദിവസം കൊണ്ട് അയോധ്യയില്‍ നിന്നും കുണ്ഡനത്തില്‍ ഋതുപര്‍ണ്ണനെ എത്തിക്കുവാന്‍ അശ്വഹൃദയം വശമുള്ള നളനുമാത്രമേ സാധിക്കുകയുള്ളൂവെന്നും സുദേവന് ഭൈമിയെ അറിയിക്കുന്നു. മനസില്ലാമനസോടെ ഉപായം നടപ്പിലാക്കുവാന്‍ അനുവാദം നല്കി, സുദേവനെ ദമയന്തി യാത്രയാക്കുന്നു. ‘കരണീയം ഞാനൊന്നും ചൊല്ലുവന്‍’, ‘യാമി, യാമി, ഭൈമീ! കാമിതം’ എന്നീ പദങ്ങളാണ് ഈ രംഗത്തിനുള്ളത്.
മാര്‍ഗി ഹരിവത്സനാണ് ദമയന്തിയായി രംഗത്തെത്തിയത്. ദമയന്തിക്കു വേണ്ട ആകാരസൌഷ്ഠവമൊന്നും അദ്ദേഹത്തിന്റെ വേഷത്തിനു തോന്നിയില്ല. ഭര്‍ത്താവിനാല്‍ കാട്ടിലുപേക്ഷിക്കപ്പെട്ട, ഖിന്നയായ ദമയന്തിയുടെ സ്ഥായി നിലനിര്‍ത്തുന്നതിലും ഹരിവത്സന് പരാജയപ്പെട്ടു. പഠിച്ചുവെച്ചിരുന്ന മുദ്രകള്‍ അതുപോലെ അരങ്ങില്‍ കാട്ടി എന്നതിലപ്പുറമായി ഒന്നും തന്നെ അദ്ദേഹത്തിനു ചെയ്യുവാനും ഉണ്ടായിരുന്നില്ല. മാര്‍ഗി വിജയകുമാറാണ് സുദേവബ്രാഹ്മണനായി രംഗത്തെത്തിയത്. സ്ത്രീ വേഷങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച അദ്ദേഹത്തിന്റെ ബ്രാഹ്മണവേഷവും നന്നായിരുന്നു. രസികനായ, രാജഭക്തി വേണ്ടുവോളമുള്ള, ചുറുചുറുക്കോടെ കാര്യങ്ങള്‍ക്കോടി നടക്കുവാന്‍ മിടുക്കുള്ള സുദേവന്റെ ശരീരഭാഷയും ഭാവവും വിജയകുമാറിന്റെ സുദേവനില്‍ തെളിഞ്ഞു കാണാമായിരുന്നു. ‘ആളകമ്പടികളോടും, മേളവാദ്യഘോഷത്തോടും’ എന്ന സാധാരണയായി വിശദീകരിച്ച് ആട്ടം പതിവുള്ള പദഭാഗം തന്നെ ഇവിടെയും വിസ്തരിച്ചു. എന്നാല്‍, കുഴലൂത്തുകാരന് തുപ്പലു തുടയ്ക്കുന്നതും, ഭടന്മാര് പലരീതിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും മറ്റുമൊക്കെ കാണിച്ച്, സുദേവനെ ഒരു കോമാളിയാക്കിയില്ലെന്നത് എടുത്തു പറയേണ്ടതായി തോന്നുന്നു. കഥാപാത്രത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുത്താതെയുള്ള പാത്രാവതരണമായിരുന്നെന്നു സാരം.
സുദേവന് ഋതുപര്‍ണ്ണ രാജധാനിയിലെത്തി ദമയന്തിയുടെ പുഃനര്‍വിവാഹ കാര്യം അറിയിക്കുന്നു. ‘മാന്യമതേ! അഖിലഭുവനതതകീര്‍ത്തേ!’ എന്നതാണ് സുദേവന്റെ പദം. നളന് കാനനത്തില്‍ ഉപേക്ഷിച്ചു പോയ ദമയന്തി, ‘താന്തരാക്കി നൃപാന്തരം, വരിപ്പാന്‍ തുനിഞ്ഞു സഭാന്തരേ’ എന്നു സുദേവന് അറിയിക്കുമ്പോള്‍, ബാഹുകന് ഞെട്ടുന്നു, ഋതുപര്ണ്ണന് സന്തോഷിക്കുന്നു. തലചുറ്റുന്നതായും, കൈയിലിരിക്കുന്ന ചാട്ട കൈവിട്ടു താഴെ വീഴുന്നതായുമൊക്കെയാണ് ഗോപി ഈ ഭാഗത്ത് അവതരിപ്പിക്കുക. വാര്‍ഷ്ണേയന്‍ എന്താ, എന്തുപറ്റിയെന്നോ മറ്റോ ചോദിച്ചാല്‍ മാത്രമേ കൂടുതലായി എന്തെങ്കിലും ചെയ്യുവാന്‍ ബാഹുകനു സാധിക്കുകയുള്ളൂ. ഇവിടെ അങ്ങിനെ വാര്‍ഷ്ണേയന്‍ ചോദിക്കാഞ്ഞതിനാല്‍ തന്നെ, കൂടുതലായി ഒന്നും തന്നെ ബാഹുകന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. വിവാഹം ഒരു ദിവസത്തേക്ക് മാറ്റി വെച്ചത്, ഒരാളുമൂലമാണെന്ന് സുദേവന് അറിയിക്കുന്നു. ഋതുപര്‍ണ്ണനാണ് ആ ഒരാളെന്ന് ഋതുപര്ണ്ണന് ധരിക്കുന്നു, എന്നാല്‍ ബാഹുകനെ ഉദ്ദേശിച്ചാണെന്ന് വ്യംഗ്യമായി സുദേവന് അറിയിക്കുകയാണ് ചെയ്തത്. സുദേവ ബ്രാഹ്മണനെ മാര്‍ഗി വിജയകുമാര്‍ വളരെ നന്നായിത്തന്നെ അവതരിപ്പിച്ചു എന്നു പറയണം; എന്നിരുന്നാലും, ‘വന്നുവന്നു നിറഞ്ഞു കുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ...’ എന്ന ഭാഗത്ത് സാധാരണ കാണിക്കാറുള്ള, “ഇപ്പോള്‍ കുണ്ഡിനത്തില്‍ ഒരു നുള്ളു മണ്ണിട്ടാല്‍, അതു നിലത്തു വീഴില്ല, അത്രയും രാജാക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.”, എന്നിങ്ങനെയുള്ള അതിശയോക്തി കലര്‍ന്ന പരിപോഷിപ്പിക്കലുകളൊന്നും വിജയകുമാറിന്റെ സുദേവനില്‍ നിന്നും ഉണ്ടായില്ല എന്നത് അല്പം നിരാശപ്പെടുത്തി.
‘വരിക ബാഹുക! എന്നരികില്‍ വരിക ബാഹുക!’ എന്ന പദം തുടങ്ങുന്നതിനു മുന്‍പായി, സുദേവന് രംഗത്തു നിന്നും മാറുവാന്‍ തുടങ്ങുമ്പോള്‍, ബാഹുകന് പിന്നാലെ ചെന്ന് “അങ്ങു പറഞ്ഞതൊക്കെയും സത്യം തന്നെയോ?” എന്നൊക്കെ ചോദിക്കാറുണ്ട്. വളരെ ഹൃസ്വമായുണ്ടാവാറുള്ള ഈ സംഭാഷണം ഇവിടെ വല്ലാതെ നീണ്ടുപോയി. അത്രയും നീട്ടി അവര്‍ പിന്നിലായി പോയി സംസാരിച്ചത്, പ്രേക്ഷകരില്‍ പലര്‍ക്കും കാണുവാന്‍ തന്നെ സാധിച്ചതുമില്ല! ആദ്യവരിയുടെ രാണ്ടാമത്തെ ആവര്‍ത്തനത്തിലാണ് വിളികേട്ട് ബാഹുകന് ഋതുപര്‍ണ്ണന്റെ സമീപമെത്തുന്നത്. ഋതുപര്ണ്ണന് ആദ്യം വരി തുടങ്ങുമ്പോള്‍ മുതല്‍ ബാഹുകനെ വിളിച്ചുകൊണ്ടിരിക്കുകയുമാണ്. ഭൈമിയുടെ സൌന്ദര്യത്തെക്കുറിച്ച് ഒന്നോര്‍ത്ത്, കോരിത്തരിച്ച്, ആദ്യവരി ഒരുവട്ടം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഋതുപര്ണ്ണന്, ബാഹുകനെ വിളിച്ചു തുടങ്ങേണ്ടിയിരുന്നത്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍, ബാഹുകന് ആവശ്യത്തിനുള്ള സമയം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇതു രണ്ടും ഒത്തുവരാത്തതിനാല്‍, ഈ ഭാഗത്തെ ആട്ടം വേണ്ടും വണ്ണം ശോഭിച്ചില്ല. കാമാതുരനായ മറ്റൊരു രാജാവ്, സ്വന്തം ഭാര്യയെ കാമിച്ച് ഒരോന്നു പറയുന്നതു കേള്‍ക്കേണ്ടി വരുന്ന ഒരുവന്റെ, ബാഹുകന്റെ; നിഃസഹായാവസ്ഥയും, വേദനയും ഒട്ടും ചോര്‍ന്നുപോവാതെ രംഗത്തവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപിക്കു കഴിഞ്ഞു.
സുദേവന് വന്നു പറഞ്ഞ വാര്‍ത്തയും, ഋതുപര്‍ണ്ണന്റെ ഇംഗിതങ്ങളും കേട്ട് തരളഹൃദയനായ ബാഹുകന്റെ വിലാപപദമായ ‘മറിമാന്‍കണ്ണീ, മൌലിയുടെ...’ എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന് ആദ്യം രംഗത്തെത്തുന്ന ‘നൈഷധേന്ദ്ര! നിന്നോടു ഞാന്‍’ എന്ന പദഭാഗം തൊട്ട്, ഒടുവില്‍ ‘മറിമാന്‍കണ്ണീ’ എന്ന പദം വരെ ബാഹുകന്റെ ശോകസ്ഥായി നിലനിര്‍ത്തിയുള്ള കലാമണ്ഡലം ഗോപിയുടെ അഭിനയം പുതുതലമുറയിലെ കലാകാരന്മാര്ക്ക് മാതൃകയാവേണ്ടതാണ്. സംഗീതത്തിനു ശ്രുതിയെന്നതുപോലെ, കഥകളി അഭിനയത്തില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട, വളരെ പ്രാഥമികമായ ഒരു സംഗതിയാണ് ‘സ്ഥായി’. ഓരോ കഥാപാത്രത്തെയും ഉള്‍ക്കൊണ്ട്, ഓരോ സന്ദര്‍ഭത്തിലും ഉണ്ടാവേണ്ട സ്ഥായി മുഖത്തും ശരീരഭാഷയിലും വരുത്തി രംഗത്തവതരിപ്പിക്കാതെ, ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്കെത്തിക്കുക സാധ്യമല്ല. കഥകളി നടന്മാര്ക്ക് നളന് ഒരു വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമാവുന്നതും, അധികം പേര്‍ക്ക് നളനെ അവതരിപ്പിച്ചു വിജയിക്കുവാന്‍ സാധിക്കാതിരിക്കുന്നതും, നളചരിതം ഓരോ ദിവസത്തിലും മാറി മാറി വരുന്ന നളന്റെ ഭാവങ്ങള്‍ ഉള്‍ക്കോണ്ട് അഭിനയിക്കുവാന്‍ സാധിക്കാത്തതിനാലാണ്. അതിനോടൊപ്പം നളന്റെ വേഷം, കളരിയില്‍ ചൊല്ലിയാടിക്കുന്ന കഥാപാത്രങ്ങളുടെ ഗണത്തില്‍ വരുന്നതല്ല എന്നതും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവുന്നു. വളര്‍ന്നു വരുന്ന കലാകാരന്മാരാവട്ടെ, കൂടുതല്‍ അരങ്ങുകള്‍ കണ്ടു പരിചയിക്കുവാന്‍ ശ്രമിക്കുന്നതായും കാണുന്നില്ല. ഇവയെല്ലാം കൂടി, ‘കലാമണ്ഡലം ഗോപിയെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ നളനാര്?’ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയാക്കുന്നു.
സോമദാസ്, മാര്‍ഗി രവീന്ദ്രന്, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ബാഹുകന്റെ മുഖത്തു തേപ്പ്, സാധാരണ കണ്ടുവരുന്നതില്‍ നിന്നും വ്യത്യസ്തമായി മഞ്ഞകൂടിയ പച്ചയായിരുന്നു. ഇത് ബാഹുകവേഷത്തിന് ഒട്ടും ചേരുന്നതായി തോന്നിയില്ല. കണ്ടുശീലിച്ചവയില്‍ നിന്നും ഈ കാര്യത്തിലൊക്കെ മാറ്റം കൊണ്ടുവരുന്നതിന്റെ ഔചിത്യമെന്തെന്ന് മനസിലാവുന്നില്ല. ബാഹുകന്റേതെന്നല്ല, കഥകളിയിലെ പച്ച വേഷങ്ങള്‍ക്ക് മുഖത്തു തേപ്പിനുപയോഗിക്കുന്ന പച്ചനിറവും ഇതല്ല. ഒരുപക്ഷെ, മറ്റെന്തെങ്കിലും കാരണത്താലാവാം ഇവിടെ മുഖത്തുതേപ്പ് ഇങ്ങിനെയായിപ്പോയത്. എന്നാല്‍ അനുകരണീയമായ മാതൃകയായി തോന്നാത്തതിനാല്‍ ഇവിടെ സൂചിപ്പിച്ചുവെന്നു മാത്രം. ഉടുത്തുകെട്ടും, കോപ്പുകളുമൊക്കെ നന്നായിരുന്നു. നളചരിതം മൂന്നാം ദിവസത്തിനു ശേഷം, കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് ശിശുപാലനായെത്തിയ, വടക്കന്‍ ചിട്ടയിലുള്ള ‘രാജസൂയം’ കഥകളിയും അരങ്ങേറി. വെളുപ്പിന് നാലുമണിയോളമായി മൂന്നാം ദിവസം കഴിഞ്ഞപ്പോള്‍ തന്നെ. പിറ്റേന്ന് പ്രവര്‍ത്തി ദിവസവും. അതിനാല്‍ തന്നെ രണ്ടാമത്തെ കഥ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു പോലും കാണുവാന്‍ കഴിഞ്ഞില്ല. സന്ധ്യയോടു കൂടി തുടങ്ങി അര്‍ദ്ധരാത്രിയോടെയെങ്കിലും അവസാനിക്കുന്ന രീതിയില്‍ കഥകളികള്‍ സംഘടിപ്പിക്കുകയെന്നതാണ് ഈ കാലത്തിനു ചേരുന്നതെന്ന് മുന്‍പൊരിക്കലും സൂചിപ്പിച്ചിരുന്നതാണ്. ആദ്യത്തെ കഥയ്ക്ക് നിറഞ്ഞ സദസു കണ്ടശേഷം, അതു കഴിയുമ്പോള്‍ ശുഷ്കമായ സദസിനു മുന്നില്‍ കഥകളി അവതരിപ്പിക്കേണ്ടി വരുന്ന കലാകാരന്മാരുടെ മാനസികവിഷമമോര്‍ത്തെങ്കിലും സംഘാടകര്‍ വേണ്ടതു ചെയ്യുമെന്നു കരുതുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍; ചിലഭാഗങ്ങള്‍ പ്രേക്ഷകരെ നന്നായി തൃപ്തിപ്പെടുത്തുന്നവയും, ചിലത് തരക്കേടില്ലാത്തവയും, മറ്റു ചിലത് ഒട്ടും തന്നെ ശോഭിക്കാത്തതുമായിരുന്നു. തോന്നയ്ക്കലെ നളചരിതം വന്നു കണ്ടത്, തീര്‍ച്ചയായും ഒരു പ്രേക്ഷനും നഷ്ടമായി തോന്നുകയില്ലെന്ന് നിഃസംശയം പറയാം; എന്നാല്‍ കാണുവാന്‍ സാധിക്കാതിരുന്ന കഥകളി ആസ്വാദകര്‍ക്കും കാര്യമായൊന്നും നഷ്ടമായിട്ടില്ല!
Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--
2008, മാർച്ച് 20, വ്യാഴാഴ്ച
തോന്നയ്ക്കലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്
മാര്‍ച്ച് 12, 2008: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍, കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി ഒരു ദിവസത്തെ കഥകളി അവതരിക്കപ്പെട്ടു. നളചരിതം മൂന്നാം ദിവസം, രാജസൂയം എന്നിവയായിരുന്നു കഥകള്‍. തോന്നയ്ക്കല്‍ പീതാംബരന് വെളുത്ത നളനായും, കലാമണ്ഡലം ഗോപി ബാഹുകനായും അരങ്ങിലത്തിയ മൂന്നാം ദിവസമായിരുന്നു ആദ്യം. മാര്‍ഗി വിജയകുമാര്‍(സുദേവന്), കലാമണ്ഡലം ബാലസുബ്രഹ്മണ്യന്(ഋതുപര്‍ണന്‍), മാര്‍ഗി ഹരിവത്സന്(ദമയന്തി), കലാമണ്ഡലം സുകുമാരന്‍(ജീവലന്), നാട്യഗ്രാമം എസ്. അരുണ്‍ജിത്ത്(വാര്‍ഷ്ണേയനന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍.
സ്വന്തം വിധിയോര്‍ത്ത് ദുഃഖിക്കുന്ന നളനില്‍ നിന്നുമാണ് മൂന്നാം ദിവസം ആരംഭിക്കുന്നത്. സഹോദരനോടു ചൂതില്‍ തോറ്റ്, സര്‍വ്വം നഷ്ടപ്പെട്ട്, ഭാര്യയേയും പുത്രന്മാരേയും ഉപേക്ഷിച്ച്, കാട്ടില്‍ അലയേണ്ടിവന്ന തന്റെ അവസ്ഥയില്‍ മനം നൊന്തു വിലപിക്കുകയാണ് നളനിവിടെ. ‘ലോകപാലന്മാരേ!’ എന്ന വിലാപപദത്തെ തുടര്‍ന്നുള്ള പദമായ ‘ഘോരവിപിനം, എന്നാലെഴു പാരിതാകില്‍ നഗരം!’ എന്നതിലാവട്ടെ, ആത്മവിശ്വാസം വീണ്ടെടുത്ത്, തന്റെ ദുര്‍ഗതിക്കൊരു അന്ത്യം കാണുവാന്‍ ശ്രമിക്കുക തന്നെ എന്നുറക്കുന്ന നളനെയാണ് നാം കാണുന്നത്. നളന് കാട്ടിലൂടെ തന്റെ യാത്ര തുടരുന്നു. യാത്രയ്ക്കിടയില്‍ നളന് കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘വനവര്‍ണ്ണന’ എന്ന പേരില്‍ പ്രസിദ്ധമാണ് ഈ ഭാഗം. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന പേടമാനെയാണ് നളന് ആദ്യം കാണുന്നത്. കലമാനാകട്ടെ, അവര്‍ക്ക് സംരക്ഷണം നല്കി നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ താനോ എന്ന് നളന് ചിന്തിക്കുന്നു. തന്റെ കുട്ടികള്‍ ഉണ്ടോ, ഉറങ്ങിയോ, ഉടുക്കുവാന്‍ വസ്ത്രങ്ങളുണ്ടോ എന്നൊന്നും തിരക്കുവാനുള്ള ഗതി തനിക്കില്ലാതെ പോയല്ലോ എന്ന് കുണ്ഠിതപ്പെടുകയും ചെയ്യുന്നു.
പിന്നൊരിടത്ത്, പേടമാന്റെ കണ്ണിന്റെ ചുവട്ടില്‍ തന്റെ കൊമ്പ് കൊണ്ടു തടവിക്കൊടുക്കുന്ന കലമാനെ നളന് കാണുന്നു. സര്‍വ്വതും നഷ്ടപ്പെട്ട് കാട്ടിലേക്ക് തിരിച്ച തന്നോടൊപ്പം ദമയന്തിയും ഇറങ്ങിവന്നു. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ, യാത്രചെയ്ത്; ആ ക്ഷീണത്തിലുറങ്ങിയ അവളുടെ വസ്ത്രവും മുറിച്ചെടുത്ത്, നിര്‍ദാക്ഷണ്യം ഘോരമായ കാട്ടില്‍ ഉപേക്ഷിച്ച് താന്‍ നടന്നകന്നു. ഇവിടെ, ഉപേക്ഷിക്കുക എന്നു കാണിച്ചു തുടങ്ങിയ ശേഷമാണ് വസ്ത്രം മുറിച്ചെടുത്തത് വിട്ടുപോയല്ലോ എന്ന് തോന്നയ്ക്കല്‍ പീതാംബരന് ഓര്‍മ്മിച്ചതെന്നു തോന്നുന്നു. ഉപേക്ഷിച്ചു എന്നും മറ്റും കാണിക്കുമ്പോള്‍, മുദ്ര പകുതിക്കു നിര്‍ത്തി പലപ്പോഴും തീവ്രത നല്‍കുന്നതായി കണ്ടിട്ടുണ്ടെങ്കിലും, ഇവിടെ അതല്ല ഉണ്ടായതെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുമായിരുന്നു. ഇനി അങ്ങിനെ തീവ്രത നല്‍കുക എന്നുതന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ തന്നെ, ഇവിടെ അതിനു സാധുതയുമില്ല. വസ്ത്രം മുറിച്ചെടുക്കുന്നതു വിട്ടുപോയെങ്കില്‍, പിന്നീട് അതിലേക്ക് തിരിച്ചുപോയി അവതരിപ്പിക്കാതിരിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. അതുപോലെ തന്നെ, ഈ കാഴ്ച കാണുമ്പോള്‍; പേടമാന് തന്റെ ആണ്‍തുണയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും, കലമാന്‍ ആ വിശ്വാസം കാക്കുന്നതുമാണ് നളനെ ഉലയ്ക്കുന്നത്. തന്നില്‍ ദമയന്തി അര്‍പ്പിച്ച വിശ്വാസം കാക്കുവാന്‍ തനിക്കായില്ലല്ലോ, എന്ന് നളന് ആടിയാല്‍ മാത്രമേ ആ മനോധര്‍മ്മാട്ടത്തിനു അര്‍ത്ഥം വരുന്നുള്ളൂ. അങ്ങിനെയൊരു കാഴ്ച കണ്ടു, താന്‍ ദമയന്തിയെ കാട്ടില്‍ ഉപേക്ഷിച്ചു, ഇങ്ങിനെ രണ്ട് കാര്യങ്ങള്‍ മാത്രമാടുന്നതില്‍ കാര്യമില്ലല്ലോ!
മുദ്രകളുടെ വ്യക്തതക്കുറവും, പിടിക്കുന്നതിലെ ഭംഗിക്കുറവും, കൂടാതെ ആവര്‍ത്തനവിരസത തോന്നാത്തവണ്ണം മുദ്രകള്‍ വിന്യസിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് തോന്നയ്ക്കല്‍ പീതാംബരന്റെ ആട്ടത്തിലെ ന്യൂനതകളായി തോന്നിയത്. ഒരു ഉദാഹരണം; ആദ്യ പദത്തില്‍, ‘ശോകകാലം മമ വന്ന നാള് എന്നില്‍’ എന്ന ഭാഗത്തെ ‘നാള്’ എന്നതിനും, അടുത്ത ചരണം ‘ദിനമനു നിങ്ങളെഞാന്‍ സേവിപ്പതും’ എന്ന ഭാഗത്തെ ‘ദിനമനു’ എന്നതിനും ഒരേ മുദ്രയും ആട്ടവുമാണ് ഉണ്ടായത്. ഇവ രണ്ടും വളരെയടുത്തു വരുന്നതാണെന്നതും ഓര്‍ക്കുക. ഒരുഭാഗത്ത് ചുരുക്കിയും, അടുത്തഭാഗത്ത് വിസ്തരിച്ചും ‘ദിനം’ അല്ലെങ്കില്‍ ‘നാള്’ എന്നതിനു മുദ്രകാട്ടിയാല്‍ മതിയാവും. വെളുത്ത നളന്റെ സ്ഥായിഭാവമായ ശോകം നിലനിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും, പ്രേക്ഷകര്‍ക്ക് ഒരു നൊമ്പരമായി തീരുവാന്‍ അദ്ദേഹത്തിന്റെ വെളുത്ത നളനു കഴിഞ്ഞുവോ എന്ന് സംശയമാണ്.
കലാമണ്ഡലം ഹരി ആര്. നായരായിരുന്നു കാര്‍ക്കോടകനായി രംഗത്തെത്തിയത്. കാര്‍ക്കോടകന്റെ ദൈന്യത ആദ്യ ഭാഗത്ത് വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ ഹരി ആര്. നായര്‍ക്ക് കഴിഞ്ഞില്ല. നളനെ ദംശിച്ചതിനു ശേഷമാവട്ടെ, ബാഹുകന്റെ മുന്നില്‍ ആഢ്യതയോടെ നില്‍ക്കണ്ട കാര്ക്കോടകന് ‘അയ്യോ! പാവം’ എന്ന മട്ടിലുമായിപ്പോയി! മുഖത്തുതേപ്പിലും ആകര്‍ഷണീയത തോന്നിയില്ല. ചിത്രം ശ്രദ്ധിക്കുക. (ഉള്ളില്‍ ചെറുതായി, മറ്റൊരിടത്തു കണ്ട കാര്‍ക്കോടകന്റെ തേപ്പും നല്‍കിയിട്ടുണ്ട്.) കാര്‍ക്കോടകന്റെ തേപ്പ് വേഷക്കാരന്റെ മനോധര്‍മ്മമനുസരിച്ചാണ് ഇപ്പോള്‍ എഴുതിവരുന്നതെന്നു തോന്നുന്നു. കാര്ക്കോടകന് നിശ്ചയിച്ചിരിക്കുന്ന തേപ്പ് ഏതാണാവോ! സ്ഥായി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചു നിര്‍ത്തി; ആട്ടവും, മുദ്രകാട്ടുന്നതും മറ്റും നോക്കിയാല്‍ ഹരി ആര്. നായരുടെ കാര്ക്കോടകന് തരക്കേടില്ലായിരുന്നു എന്നു പറയാം.
കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാനിലയം നന്ദകുമാര്‍ എന്നിവരായിരുന്നു ഇത്രയും ഭാഗത്തെ വായ്പ്പാട്ട്. വളരെ വ്യക്തതയുള്ള, ഉച്ചാരണശുദ്ധിയുള്ള ആലാപനശൈലിയാണ് കൃഷ്ണന്‍കുട്ടിയുടേത്. ഭാവത്തില്‍ മാത്രം അല്പം കുറവ് അനുഭവപ്പെട്ടു. പലയിടത്തും ഭാവം കൊടുക്കുന്നത് അനുയോജ്യമായ രീതിയിലാണെന്നും തോന്നിയില്ല. ഉദാഹരണം; ‘അധീരനെന്നാരും അപഹസിക്കരുതേ’ എന്ന ഭാഗത്തെ ‘അധീരനെന്നാരും’ എന്നത് പാടിവന്നപ്പോള്‍ വന്ന ഭാവം ‘ധീരനെന്നാരും’ എന്നായിപ്പോയി! അവിടെ ധീരനെന്ന വാക്കിന് ശക്തി കൊടുക്കേണ്ടതില്ല. ഇതുപോലെയുള്ള ചില പ്രശ്നങ്ങളൊഴിവാക്കിയാല്‍ കഥകളിക്കു ചേരുന്ന സംഗീതമായി തോന്നി അദ്ദേഹത്തിന്റേത്. കളിയരങ്ങുകളില്‍ ഇപ്പോള്‍ ലഭിക്കുന്നതിലും ശ്രദ്ധ അദ്ദേഹത്തിനു ലഭിക്കേണ്ടതുണ്ടെന്നും തോന്നുന്നു. കൂടെപ്പാടിയ നന്ദകുമാറിന്റെ സംഗീതം വളരെ നിരാശപ്പെടുത്തുന്നതായിരുന്നെന്നും പറയാതെ വയ്യ. ഇത്രയും ഭാഗത്തെ മേളം കൈകാര്യം ചെയ്ത മാര്‍ഗി രത്നാകരന്(മദ്ദളം), ആര്.എല്‍.വി. സോമദാസ്(ചെണ്ട) എന്നിവരുടെ പ്രവര്‍ത്തിയും അത്രയൊന്നും മികച്ചതായിരുന്നില്ല. കൈക്കുകൂടുന്നതിലെ അലംഭാവം തന്നെയായിരുന്നു ഏറ്റവും പ്രകടമായ പോരായ്മ.
ബാഹുകനായി കലാമണ്ഡലം ഗോപി എത്തിയതുമുതല്‍ക്കാണ് അരങ്ങുണര്‍ന്നതെന്നു പറയാം. കാര്‍ക്കോടകദംശനമേറ്റ് അത്യധികം കോപത്തോടെ ഞെട്ടി നില്ക്കുന്ന ബാഹുകനിലേക്ക് എത്ര പെട്ടെന്നാണ് പ്രേക്ഷകരെ കലാമണ്ഡലം ഗോപി കൂട്ടിക്കൊണ്ടു പോയത്! ‘ഊക്കേറും അഹിവരരില്‍, കാര്‍ക്കോടകാഖ്യനഹം!’, ‘ഓര്‍ക്കേണം ഒരു മുനിയെ, മാര്‍ഗേ ചതിച്ചീതഹം’; എന്നീഭാഗങ്ങളിലൊക്കെ ബാഹുകന് ‘അങ്ങേക്ക് ഈ ദുഃര്‍ഗതി വരുവാന്‍?’, ‘എന്നിട്ട് എന്തുണ്ടായി?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ രംഗം കൂടുതല്‍ സജീവമാക്കി. ‘കാദ്രവേയകുലതിലക!’ എന്ന ബാഹുകന്റെ മറുപടിപദമാണ് തുടര്‍ന്ന്. ഈ ഭാഗങ്ങള്‍ കലാമണ്ഡലം ഗോപി സാധാരണ വിസ്തരിക്കാറുള്ളത്രയും വിസ്തരിച്ചുള്ള ആട്ടം ഉണ്ടായില്ല, വിശേഷിച്ചും ‘ഇന്ദുമൌലിഹാരമേ! നീ’ എന്ന ഭാഗം. ബാഹുകന്റെ ഭാഗം മുതല്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന് എന്നിവരായിരുന്നു സംഗീതം. പത്തിയൂരിന്റെ ശബ്ദം അല്പം അടപ്പുണ്ടായിരുന്നതായി അനുഭവപ്പെട്ടു. ആദ്യകാലങ്ങളില്‍ ശബ്ദനിയന്ത്രണം തീരെ പ്രകടമല്ലാതെയുള്ള ആലാപനമായിരുന്നു ശങ്കരന്‍കുട്ടി തുടര്‍ന്നു പോന്നിരുന്നത്. പക്ഷെ, ഇവിടെ വളരെയധികം ശബ്ദനിയന്ത്രണം തന്റെ ആലാപനത്തില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ സംഗീതം ഭാവപൂര്‍ണ്ണവും, ആസ്വാദ്യകരവുമായിത്തീര്‍ന്നു. കലാനിലയം രാജീവന് വളരെ നല്ല രീതിയില്‍ പത്തിയൂരിനെ പിന്തുണച്ചു എന്നതും എടുത്തു പറയേണ്ടതുതന്നെ.
വസ്ത്രം നല്കി കാര്ക്കോടകന് മറഞ്ഞ ശേഷം, ബാഹുകന് തന്റെ അവസ്ഥയെപ്പറ്റി ആലോചിക്കുന്നുണ്ട്. തന്റെ മനസില്‍ എത്രയധികം കുടിലത വന്നുചേര്‍ന്നുവെന്ന് ബാഹുകന് കുണ്ഠിതപ്പെടുന്നു. ചൂതില്‍ അനുജനോട് തോറ്റ് സര്‍വ്വതും നഷ്ടപ്പെട്ടു; കുട്ടികളേയും വേര്‍പിരിഞ്ഞു; ഞാന്‍ തുണയെന്നുറച്ച് എന്റെയൊപ്പം വനത്തിലെത്തിയ ദമയന്തിയെ; വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ, തളര്‍ന്ന് തന്റെ മടിയിലുറങ്ങവെ; വന്യജീവികള്‍ നിറഞ്ഞ ഘോരവനത്തില്‍; അവളുടെ പാതിവസ്ത്രവും മുറിച്ചെടുത്ത്; ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു. “അവള്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ? ചതിക്കുഴികളില്‍ അവള് വീണിട്ടുണ്ടാവുമോ?” എന്നു ശങ്കിച്ച് “ഇല്ല, പതിവ്രതാരത്നമായ അവളെ ഈ ലോകത്തൊന്നിനും അപായപ്പെടുത്താനാവില്ല!” എന്നു സമാധാനിച്ച് കാര്‍ക്കോടക നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണ്ണ രാജധാനിയിലേക്ക് തിരിക്കുന്നു. വെളുത്ത നളനാടിയ വേര്‍പാടുവരെയുള്ള ഭാഗം തന്നെ ഇവിടെ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. രണ്ടു കലാകാരന്മാരും കാണിച്ചതൊന്നുതന്നെയെങ്കിലും, വികാരപരമായി പ്രേക്ഷകരെ സ്പര്ശിക്കുവാന് ഗോപിക്കാണ് കഴിഞ്ഞതെന്ന് നിഃസംശയം പറയാം. വളരെ മന്ദതയില്‍ തുടങ്ങി, ഉപേക്ഷിച്ച് രാത്രിയില്‍ കടന്നു കളഞ്ഞു എന്ന ഭാഗത്തെത്തുമ്പോഴേക്കും, വളരെ തീവ്രമായ ഉന്മാദാവസ്ഥയിലേക്ക് മാറി, കടന്നു കളഞ്ഞുവെന്ന മുദ്രയോടൊപ്പം പിന്നിലോട്ട് തിരിഞ്ഞ്, വീണ്ടും ശോകസ്ഥായിയില്‍ തിരിച്ചെത്തുന്ന ബാഹുകന് പ്രേക്ഷകരെ ഉലയ്ക്കുക തന്നെചെയ്യും. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ് എത്ര ഭംഗിയായാണ് ഗോപിയുടെ ബാഹുകനെ പിന്തുണയ്ക്കുന്നതെന്ന് കണ്ടും കേട്ടും തന്നെ അറിയണം. ഭാവത്തിനനുസരിച്ച്, ശബ്ദം നിയന്ത്രിച്ച് ചെണ്ടയില്‍ കൊണ്ടുവരുന്ന വ്യതിയാനങ്ങളാണ് ഗോപിയുടെ ആട്ടത്തെ ഇത്രയും ഉജ്വലമാക്കുന്നതെന്നതെന്നതില്‍ തര്‍ക്കത്തിനിടമില്ല. കലാമണ്ഡലം രവീന്ദ്രന്റെ മദ്ദളം നന്നായിരുന്നു, എങ്കിലും എടുത്തുപറയുവാനായി എന്തെങ്കിലും ഉള്ളതായി തോന്നിച്ചില്ല.
തുടര്‍ന്നു ബാഹുകന്റെ ‘വനവര്‍ണ്ണന’യാണ്. കാട്ടരുവിയില്‍ വെള്ളം കുടിക്കുവാനെത്തുന്ന ആനക്കൂട്ടത്തെയാണ് ആദ്യം കാണുന്നത്. അതിലൊരു കൊമ്പനാന തന്റെ പിടിയുടെ തുമ്പിക്കൈ കൊമ്പില്‍ കോര്‍ത്ത് നടക്കുന്നു. താന്‍ ദമയന്തിയുടെ കൈപിടിച്ച് ഉദ്യാനത്തിലൂടെ നടന്ന കാലം ഓര്‍മ്മിച്ച്, തന്റെ ജീവിതത്തില്‍ അങ്ങിനെയൊരു സുദിനം എന്നിനിയുണ്ടാവുമെന്ന് ദുഃഖത്തോടെ ചിന്തിച്ച് യാത്ര തുടരുന്നു. തുടര്‍ന്ന് പ്രസിദ്ധമായ ‘മാന്‍പ്രസവം’ എന്ന മനോധര്‍മ്മാട്ടമാണ് കലാമണ്ഡലം ഗോപി അവതരിപ്പിച്ചത്. പ്രസവവേദനയാല്‍ പ്രയാസപ്പെടുന്ന ഒരു മാന്‍ പേട; ഒരു ഭാഗത്ത് ഇരയൊന്നും കിട്ടാതെ വിശന്നു വലഞ്ഞെത്തുന്ന ഒരു വേടന്, മാനിനെ എയ്യുവാന്‍ ഉന്നം പിടിക്കുന്നു; മറ്റൊരു ഭാഗത്ത് ഒരു സിംഹം മാനിനു മേല്‍ ചാടിവീഴുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു; ഇനിയുമൊരു ഭാഗത്ത് കാട്ടുതീ; എതിര്‍ദിശയില്‍ കാട്ടാറ്. “ഇങ്ങിനെ നാലുഭാഗത്തും അപകടം, എല്ലാവരേയും കാത്തുരക്ഷിക്കുന്ന ഈശ്വരന്, ഈ പേടമാനെ എങ്ങിനെ രക്ഷിക്കും?” എന്നു ചിന്തിച്ചിരിക്കുന്ന ബാഹുകന് മഴയുടെ വരവായെന്നാടുന്നു. കൂട്ടത്തില്‍ ഇടിയും മിന്നലുമുണ്ട്. ഒരു മിന്നല്‍പ്പിണര്‍ വേടനേല്‍ക്കുന്നു, ഉന്നം തെറ്റിയ അസ്ത്രം തറച്ച് സിംഹം മരിക്കുന്നു, മഴയില്‍ കാട്ടുതീയുമണഞ്ഞു, കാട്ടാറ് ശാന്തമായി ഒഴുക്കു തുടര്‍ന്നു. അതാ, മാന്‍പേട രണ്ട് മാന്‍കുട്ടികളെ പ്രസവിച്ചു കഴിഞ്ഞു. “എല്ലാ ജീവജാലങ്ങളേയും ഈ രീതിയില്‍ കാത്തുരക്ഷിക്കുന്ന ഈശ്വരന് തന്റെ ദയിതയായ ഭൈമിയേയും കത്തുരക്ഷിക്കുകയില്ലേ?” എന്നു പ്രാര്‍ത്ഥിച്ച് ബാഹുകന് യാത്ര തുടരുന്നു. നാലുഭാഗത്തേയും അപായങ്ങളേയും, നടുവിലെ മാന്‍പേടയേയും മാറി മാറി അവതരിപ്പിച്ച് ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കലാമണ്ഡലം ഗോപിയുടെ തന്നെ മറ്റരങ്ങുകളില്‍ കണ്ടത്രയും ഇവിടെ ഉണ്ടായോ എന്ന് സംശയമാണ്; നന്നായി, അത്രമാത്രം.
കുയിലിന്റെ കൂജനങ്ങള്‍ കേള്‍ക്കുന്നതായി നടിച്ച്, കാടവസാനിക്കാറായി എന്നാടുന്നു. അതാ ദൂരെ വിസ്തൃതമായ ഋതുപര്‍ണ്ണരാജ്യം. ബ്രാഹ്മണര്‍ ഭാണ്ഡക്കെട്ടുകളുമായി വരുന്നു, അവരോട് രാജധാനിയിലേക്കുള്ള വഴി ചോദിച്ചറിയുന്നതായി നടിച്ച്, ആ വഴി തിരിക്കുന്നു. ഋതുപര്‍ണ്ണന്റെ രാജ്യത്തെ സമ്പല്‍സമൃദ്ധി വിളിച്ചോതുന്ന കാഴ്ചകളാണെങ്ങും. സന്തുഷ്ടരായ ജനങ്ങളെക്കടന്ന് ചെല്ലുന്ന ബാഹുകന് ദൂരെ രാജകൊട്ടാരം കാണുന്നു. വിസ്തൃതമായ, നാലുദിക്കിലും ഗോപുരങ്ങളോടു കൂടിയ, വിവിധനിലകളുള്ള മന്ദിരം അത്യധികം ശോഭിച്ചു കാണപ്പെടുന്നു. മന്ദിരത്തിനു മുകളില്‍ കാണുന്ന പതാക; അവശരായവരേയും, അബലരേയും, അശരണരേയും താന്‍ ക്ലേശങ്ങളകറ്റി സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞ് രാജാവുതന്നെ കൈകാട്ടി വിളിക്കുന്നതുപോലെ കാണപ്പെടുന്നു. രാജാവിന്റെ പ്രജാവാത്സല്യവും വിശാലമനസ്സും കൊടിയില്‍ പോലുമുണ്ട് എന്ന് ബാഹുകന് ആശ്ചര്യപ്പെടുന്നു. പ്രധാനഗോപുര കവാടത്തില്‍ കാവല്‍ നില്ക്കുന്ന ഭടന്മാരുടെ അനുവാദം ചോദിച്ച് അകത്തു കടക്കുന്ന ബാഹുകന് ഉദ്യാനത്തിലൂടെ സഞ്ചരിക്കുന്നു. ഉദ്യാനത്തിന്റെ മനോഹാരിത ബാഹുകനില്‍ കാര്യമായ താത്പര്യമുണര്‍ത്തുന്നില്ല. ഉദ്യാനത്തില്‍ സുന്ദരികളായ സ്ത്രീകള്‍ പാട്ടും നൃത്തവും ചെയ്യുന്നുണ്ട്, അവരിലും ബാഹുകന് തത്പരനല്ല. ഈ കാഴ്ചകളൊക്കെ വിശദമായി ബാഹുകന് വര്‍ണ്ണിക്കുന്നതിലെ അഭംഗി ഒന്നാലോചിച്ചു നോക്കൂ, അതിനാല്‍ തന്നെ കലാമണ്ഡലം ഗോപി പിന്തുടരുന്ന ഈ രീതി തന്നെയാണ്, മനോഹരങ്ങളായ ഇത്തരം കാഴ്ചകള്‍ വര്‍ണ്ണിച്ചാടുന്നതിലും അവിടെ അനുയോജ്യം. ദൂരെ കനകസിംഹാസനത്തില്‍ രണ്ട് സേവകരോടൊപ്പം ഉപവിഷ്ഠനായ ഋതുപര്‍ണ്ണനെ കണ്ടതായി നടിച്ച്, “താന്‍ രാജാവായിരുന്നപ്പോള്‍, തന്റെ മുന്നില്‍ കാഴ്ചദ്രവ്യങ്ങള്‍ വെച്ചുവണങ്ങിയ രാജാവാണ്, ഇനി അദ്ദേഹത്തിന്റെ സേവകനായി... വൈകാതെ അദ്ദേഹത്തിനു മുന്നിലെത്തി തന്റെ കാര്യം ഉണര്‍ത്തിക്കുക തന്നെ” എന്നുറച്ച് ബാഹുകന് മാറുന്നതോടെ രംഗം അവസാനിക്കുന്നു.
Description: Nalacharitham Moonnam Divasam Appreciation: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)" title="Nalacharitham Moonnam Divasam: Kalamandalam Gopi(Bahukan), Thonnackal Peethambaran(Nalan), Margi Vijayakumar(Sudevan), Margi Harivalsan(Damayanthi), Kalamandalam Balasubrahmanain(Rithuparnan), Kalamandalam Sukumaran(Jeevalan), Natyagramam S. Arunjith(Varshneyanan)
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri