2009, നവംബർ 29, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Kalamandalam Rajasekharan (Lalitha), Kalamandalam Ratheesan (Kirmeeran) etc. An appreciation by Haree for Kaliyarangu blog.
നവംബര്‍ 22, 2009: കേരളനാട്യോത്സവം എന്ന പേരില്‍ ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കഥകളിമേളയുടെ ഇരുപത്തിരണ്ടാമത് അധ്യായം നവംബര്‍ 18 മുതല്‍ 23 വരെ തീയതികളിലായി തിരുവനന്തപുരത്ത് അവതരിക്കപ്പെട്ടു. ഖരവധത്തിലെ ശൂര്‍പ്പണഖ, ബകവധത്തിലെ ഹിഡുംബി, നിവാതകവചകാലകേയവധത്തിലെ ഉര്‍വ്വശി, കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, പൂതാനാമോക്ഷത്തിലെ പൂതന എന്നിങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ ആദ്യാവസാനവേഷങ്ങളായെത്തുന്ന ആറ്‌ ആട്ടക്കഥകളായിരുന്നു ഈ വര്‍ഷം നാട്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 'കിര്‍മ്മീരവധം' കഥയുടെ ഉത്തരഭാഗമാണ് കേരള നാട്യോത്സവത്തില്‍ നാലാം ദിവസം അവതരിക്കപ്പെട്ടത്. കേരള കലാമണ്ഡലത്തിന്റെ മുന്‍ പ്രിന്‍സിപ്പാളും, ആദ്യാവസാന സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍ മികവ് പുലര്‍ത്തുന്ന പ്രമുഖരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേഷക്കാരനുമായ കലാമണ്ഡലം രാജശേഖരന്റെ ലളിതയായിരുന്നു ഈ കളിയുടെ മുഖ്യ ആകര്‍ഷണം. സിംഹികയുടെ കരിവട്ടത്തോടെയാണ് കിര്‍മ്മീരവധം ഉത്തരഭാഗം ആരംഭിക്കുന്നത്. മാര്‍ഗി സുരേഷാണ് പെണ്‍കരി വേഷത്തില്‍ അരങ്ങിലെത്തിയത്.

2009, നവംബർ 20, വെള്ളിയാഴ്‌ച

ഇടപ്പള്ളിയിലെ ഉഷ-ചിത്രലേഖ

Usha-Chithralekha Kathakali: Margi Vijayakumar as Chithralekha and Kalamandalam Shanmukhadas as Usha. An appreciation by Haree for Kaliyarangu blog.
നവംബര്‍ 13, 2009: കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി അനുസ്മരണദിനത്തിന്റെ ഭാഗമായി ഇടപ്പള്ളി കഥകളി ആസാദക സദസ്സ് ‘ബാണയുദ്ധം’ കഥയിലെ ‘ഉഷ-ചിത്രലേഖ’ എന്ന ഭാഗം അവതരിപ്പിച്ചു. സംഘാടകര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എമ്പ്രാന്തിരി അനുസ്മരണ പുരസ്കാരം കഥകളി ഗായകന്‍ കലാമണ്ഡലം ബാബു നമ്പൂതിരിക്ക് ഇവിടെ നല്‍കുകയുണ്ടായി. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ചിത്രലേഖയേയും ഉഷയേയും അവതരിപ്പിച്ചപ്പോള്‍ കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവര്‍ പദഭാഗങ്ങള്‍ ആലപിച്ചു. കലാനിലയം മനോജ് മദ്ദളത്തിലും കലാനിലയം രതീഷ് ഇടയ്ക്കയിലും മേളമൊരുക്കി. ബാണന്റെ മകളായ ഉഷയും സഖിയായ ചിത്രലേഖയും മാളികമുകളില്‍ വിവിധ കേളികളാടി കഴിയുന്നതു മുതല്‍ക്കാണ് കഥാഭാഗം ആരംഭിക്കുന്നത്.

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കളര്‍കോട്ടെ സുഭദ്രാഹരണം

SubhadraHaranam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 15, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ആദ്യ ദിനം അരങ്ങേറിയ ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ, രണ്ടാം ദിവസം കലാമണ്ഡലം ഗോപി അര്‍ജ്ജുനനേയും മാര്‍ഗി വിജയകുമാര്‍ സുഭദ്രയേയും അവതരിപ്പിച്ച ‘സുഭദ്രാഹരണം’ കഥകളി ആദ്യകഥയായി അവതരിക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയുവാനില്ലാത്ത അവതരണശൈലിയാല്‍ പ്രസിദ്ധിയാര്‍ജിച്ച ‘മാലയിടല്‍’ എന്ന ചടങ്ങോടെ കഥ ആരംഭിക്കുന്നു. വീരശൃംഗാരരസങ്ങള്‍ക്ക് മുന്‍‌തുക്കം നല്‍കി കരുണ, ആശ്ചര്യം, ലജ്ജ എന്നീ ഭവങ്ങളിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കേണ്ട ഈ ഭാഗത്തെ അര്‍ജ്ജുനന്‍ വേഷക്കാരുടെ മാറ്റുരയ്ക്കുന്ന ഒന്നാണ്. ചെണ്ടയുടെ വലന്തലയുടെ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന ഈ രംഗം മേളക്കാര്‍ക്കുമൊരു വെല്ലുവിളി തന്നെ. അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ഗോപിയും മേളമൊരുക്കിയ കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍, മനു തുടങ്ങിയവരും സന്ദര്‍ഭമാവശ്യപ്പെടുന്ന മികവ് പുറത്തെടുത്തപ്പോള്‍, ആദ്യരംഗം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറി.

2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കളര്‍കോട്ടെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 14, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി നളനായെത്തിയ കളിയില്‍ മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ പുഷ്കരനേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കോട്ടക്കല്‍ ദേവദാസ് തുടങ്ങിയവര്‍ യഥാക്രമം കലിയും ചുവന്നതാടിയുമായി അരങ്ങിലെത്തി. കലാമണ്ഡലം ശ്രീകുമാര്‍ (കാട്ടാളന്‍), കലാനിലയം വാസുദേവ പണിക്കര്‍ (ഇന്ദ്രന്‍) തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായെത്തിയ കളിക്ക് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ് തുടങ്ങിയവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ്, ഏവൂര്‍ മധു എന്നിവര്‍ മദ്ദളത്തിലും മേളത്തിനു കൂടി. മാര്‍ഗി ശ്രീകുമാര്‍, കലാനിലയം സജി എന്നിവരുടേതായിരുന്നു ചുട്ടി. കളിയോഗം: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ്.

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan and Kalamandalam Ramachandran Unnithan as Sudevan. An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക. ഋതുപര്‍ണന്റെ സമീപമെത്തുന്ന ബാഹുകന്‍, തനിക്ക് സാരഥ്യത്തിലും പാചകത്തിലുമുള്ള സാമര്‍ത്ഥ്യം അറിയിക്കുന്നു. ബാഹുകന്റെ വാക്ചാതുരിയില്‍ സം‌പ്രീതനാവുന്ന രാജാവ് തന്റെ സാരഥിമാരായ ജീവലവാര്‍ഷ്ണേയന്മാര്‍ക്കോപ്പം കൂടിക്കൊള്ളുവാന്‍ ബാഹുകനെ അനുവദിക്കുന്നു. കലാമണ്ഡലം ശ്രീകുമാറാണ് ഋതുപര്‍ണനായി വേഷമിട്ടത്. ജീവലനുമാത്രമാണ് ഇവിടുത്തെ കളിയില്‍ വേഷമുണ്ടായിരുന്നത്. “മാരോപമീതാകൃതേ!” എന്നൊക്കെ ബാഹുകന്‍ വിശേഷിപ്പിക്കുമ്പോളും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ എല്ലാം കേട്ടിരിക്കുന്ന ജീവനില്ലാത്ത ഋതുപര്‍ണനായിരുന്നു ശ്രീകുമാറിന്റേത്. ആദ്യഭാഗങ്ങളെ അപേക്ഷിച്ച് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തി.


ജീവലനോടൊത്ത് വീട്ടിലെത്തുന്ന ബാഹുകന്‍, ചില കാര്യങ്ങളൊക്കെ ജീവലനോട് ചോദിക്കുന്നതായി ആടാറുണ്ട്. ഇവിടെ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍ ചോദിച്ചത്, “മുന്‍പെവിടെയായിരുന്നു? ഭാര്യയും കുടുംബവുമൊക്കെ?”. ഉത്തരമായി ജീവലന്‍ “ഇവിടെ വന്നിട്ട് നാളേറെയായെന്നും, ഭാര്യയും കുംടുംബവുമൊക്കെയായി ഇവിടെ തന്നെയാണ് വസിക്കുന്നത്.” എന്നുമാണ്. ഈ മറുപടി ബാഹുകനെയെന്നപോലെ ചന്ദ്രശേഖര വാര്യരേയും അത്ഭുതപ്പെടുത്തി എന്നാണ് മുഖഭാവത്തില്‍ നിന്നും തോന്നിയത്. “ഭാര്യയും മക്കളുമൊക്കെ ഇവിടെ തന്നെയാണെന്നോ?”, “അതെ!” എന്ന ഉത്തരം കൂടി ലഭിച്ചപ്പോള്‍, എങ്കില്‍ പിന്നെ ഉറങ്ങാമെന്നായി ബാഹുകന്‍.









ഉറക്കത്തിലെഴുന്നേറ്റ് ദമയന്തിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ബാഹുകന്റെ “വിജനേ ബത!...” എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്റെ വിലാപം കേട്ടുണര്‍ന്ന് കാര്യം തിരക്കുന്ന ജീവലനോട്, ഇത് താനെഴുതിയ ഒരു കഥയാണെന്നു പറഞ്ഞൊഴിയുന്നു. നേരം പുലര്‍ന്നെന്നു കാണിച്ച്, ഇരുവരും എഴുനേറ്റ് കൊട്ടാരത്തിലേക്ക് തിരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, അനുയോജ്യമായ സ്ഥായിയോടെയാണ് ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളിലെ ബാഹുകനെ അവതരിപ്പിച്ചത്. ദുഃഖസ്ഥായിയും അനായാസം തനിക്ക് വഴങ്ങുമെന്നിരിക്കെ, ആദ്യഭാഗങ്ങളിലെ ബാഹുകനെ സന്തോഷവാനായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ന്യായമായും സംശയിച്ചു പോവുന്നു. അദ്ദേഹത്തിന്റെ ശൈലിയില്‍ കാര്‍ക്കോടകനെ കാണുമ്പോഴും, തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിക്കുമ്പോഴുമൊന്നും ബാഹുകന് ദുഃഖസ്ഥായി വേണ്ട എന്നാണെങ്കില്‍ അതിനോട് യോജിപ്പില്ല.


ഇതേ സമയം അങ്ങകലെ കുണ്ഡിനത്തില്‍ നളനെ തന്റെ പക്കലെത്തിക്കുവാനുള്ള ഉപായങ്ങളാലോചിക്കുകയാണ് ദമയന്തി. പര്‍ണാദനില്‍ നിന്നും ബാഹുകനെക്കുറിച്ചറിയുന്ന ദമയന്തി, അത് തന്റെ നളനല്ലേ എന്നു സംശയിക്കുന്നു. സുദേവനോട് ഋതുപര്‍ണന്റെ സഭയിലെത്തി, നളനെ ഇങ്ങെത്തിക്കുവാന്‍ പാകത്തിന് എന്തെങ്കിലും പറഞ്ഞു വരിക എന്നു ദമയന്തി അപേക്ഷിക്കുന്നു. നളനാല്‍ ഉപേക്ഷിക്കപ്പെട്ട ദമയന്തി രണ്ടാംസ്വയംവരത്തിനൊരുങ്ങുന്നു എന്നു താന്‍ പോയി പറയാമെന്ന് സുദേവന്‍ അറിയിക്കുന്നു. അതു കളവല്ലേ, അതു പാടുണ്ടോ എന്നൊക്കെ സന്ദേഹിക്കുന്ന ദമയന്തിയെ, അഞ്ചു കാര്യങ്ങള്‍ക്ക് കളവു പറയുന്നതില്‍ തെറ്റില്ലെന്നും, കാന്തനെ നിന്നോടു ചേര്‍ക്കാന്‍ ഇങ്ങിനെയൊരു ചെറിയ കളവാകാമെന്നും സുദേവന്‍ സമാധാനിപ്പിക്കുന്നു.

ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തിനും, തോന്നക്കല്‍ നാട്യഗ്രാമം വാര്‍ഷികത്തിനും അവതരിപ്പിച്ച സുദേവന്മാരേക്കാള്‍ ഉത്സാഹത്തോടെയായിരുന്നു കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ഇവിടെ പ്രവര്‍ത്തിച്ചത്. “യാമി, യാമി ഭൈമി!” എന്ന സുദേവന്റെ പദം വളരെ ഉണര്‍വ്വോടു കുടിതന്നെ അദ്ദേഹം രംഗത്ത് അവതരിപ്പിച്ചു. ദമയന്തിക്കു ചേര്‍ന്ന ദുഃഖഭാവത്തോടെ, എന്നാല്‍ സുദേവന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തുന്ന ദമയന്തിയെ മാത്തൂര്‍ മുരളീകൃഷ്ണനും ഭംഗിയാക്കി. കലാനിലയം രാജീവനും കലാമണ്ഡലം സുധീഷും ഈ ഭാഗങ്ങള്‍ മനോഹരമായി ആലപിക്കുകയും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുത വാര്യര്‍ മദ്ദളത്തിലും നന്നായി പിന്തുണയ്ക്കുകയും കൂടി ചെയ്തപ്പോള്‍ ഇവിടുത്തെ കളിയിലെ ഏറ്റവും മികച്ച രംഗമായി ഇതു മാറി. സങ്കടപ്പെടാതെ കഴിയുക എന്നാശ്വസിപ്പിച്ച് സുദേവന്‍ ഋതുപര്‍ണന്റെ രാജധാനിയിലേക്ക് തിരിക്കുന്നു.

ഋതുപര്‍ണന്റെ രാജധാനിയില്‍ ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്ത അറിയിക്കുന്ന സുദേവന്‍, സ്വയംവരം ഒരു ദിവസം ഒരാളെക്കരുതി മാറ്റിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. അത് തന്നെയാണെന്ന് ഉറപ്പിക്കുന്ന ഋതുപര്‍ണന്‍ ഉടന്‍ തന്നെ തിരിക്കുവാനൊരുങ്ങുന്നു. തേരു തയ്യാറാക്കി വരുവാന്‍ ബാഹുകനെ നിയോഗിച്ച്, ഋതുപര്‍ണന്‍ യാത്രയ്ക്ക് ഒരുങ്ങുവാനായി പോവുന്നു. ദമയന്തി മറ്റൊരാളെ വരിക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ അസ്വസ്ഥനാവുന്ന ബാഹുകന്റെ വിചാരപ്പദമാണ് തുടര്‍ന്ന്. ഒരിക്കലും ഇങ്ങിനെയൊരു അനുചിതമായ പ്രവര്‍ത്തി ദമയന്തിയില്‍ നിന്നും ഉണ്ടാവില്ല എന്നു ബാഹുകന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോഴേക്കും തയ്യാറായെത്തുന്ന ഋതുപര്‍ണനോടും ജീവലനോടും ചേര്‍ന്ന്, ബാഹുകന്‍ തേര് കുണ്ഡിനത്തിലേക്ക് തെളിക്കുന്നു.


വന്നകാര്യം രാജാവിനോട് ഉണര്‍ത്തിച്ച് മടങ്ങുവാന്‍ തുടങ്ങുന്ന സുദേവനോട് ഊണു കഴിഞ്ഞേ പോകാവൂ എന്ന് ബാഹുകന്‍ ഓര്‍മ്മപ്പെടുത്തുന്നു. ആ സമയത്ത് ബാഹുകനില്‍ നിന്നും അത്തരമൊരു ചോദ്യം അനുചിതമാണെന്ന് കഴിഞ്ഞൊരു ആസ്വാദനത്തില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇവിടെ അതിലധികം രസമായി തോന്നിയത് സുദേവന്‍ നല്‍കിയ മറുപടിയാണ്. താന്‍ ബ്രാഹ്മണനായതിനാല്‍ ഇവിടെ നിന്നൊന്നും കഴിക്കില്ലത്രേ! ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ ബാഹുകന്‍ കൂടുന്നതു തന്നെ, പചിച്ച് ഭൂസുരരെ ഭുജിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞാണ്. അപ്പോള്‍ അവിടെ നിന്നും ബ്രാഹ്മണനായതിനാല്‍ താന്‍ ആഹാരം കഴിക്കില്ലെന്നു പറയുന്നത് എങ്ങിനെ ശരിയാവും? അതിനു പകരം, “ഞാനൂണു കഴിക്കാം, രാജാവിനൊപ്പം താങ്കളും അങ്ങെത്തുമല്ലോ, അല്ലേ?” എന്നോ മറ്റോ ചോദിക്കാവുന്നതാണ്. (“ഞാനെന്തിനാണ്?” എന്ന് ബാഹുകന്‍ ചോദിച്ചാല്‍, കൈയിലിരിക്കുന്ന ചാട്ട ചൂണ്ടി, “സാരഥിയല്ലേ, അപ്പോള്‍ വരാതെ തരമില്ലല്ലോ...” എന്നോ മറ്റോ ചേര്‍ക്കുകയും ചെയ്യാം.)ചുരുക്കത്തില്‍, ബാഹുകനെ കുണ്ഡിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ദ്യോതിപ്പിക്കുന്ന എന്തെങ്കിലും ഒരു ആട്ടമാവും അവിടെ കൂടുതല്‍ ചേരുക.

അവസാന ഭാഗങ്ങളില്‍ കലാമണ്ഡലം ഹരീഷിന് പലയിടത്തും നാവുപിഴയ്ക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു കളിയില്‍ പൊന്നാനി പാടുവാന്‍ കിട്ടുന്ന അവസരങ്ങള്‍ കഴിയുന്നത്രയും മികച്ചതാക്കുവാന്‍ ഹരീഷിനു കഴിയേണ്ടതാണ്. കലാനിലയം രാജീവന്‍ അവസരത്തിനൊത്തുയര്‍ന്ന് നന്നായി പിന്തുണച്ചതിനാല്‍ അധികം കല്ലുകടിയുണ്ടാവാതെ കഴിഞ്ഞു. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, കലാമണ്ഡലം അച്ചുതവാര്യരും ഈ ഭാഗങ്ങളിലും മേളത്തില്‍ മികച്ചു നിന്നു. അവസാനരംഗത്തിനായി വീണ്ടുമെത്തിയ കിടങ്ങൂര്‍ രാജേഷിനും കലാമണ്ഡലം അജികുമാറിനും കാര്യമായൊന്നും ചെയ്യുവാനില്ല. മാര്‍ഗി ശ്രീകുമാര്‍ തയ്യാറാക്കിയ ബാഹുകന്റെയും ഋതുപര്‍ണന്റെയും ചുട്ടിക്ക് പതിവിലും വലിപ്പം തോന്നിച്ചു. ബാഹുകന്റെ മുഖത്തെഴുത്തില്‍ അല്പം കൂടി നീലം ചേര്‍ത്ത് കടുപ്പിക്കാമായിരുന്നു എന്നും തോന്നി. ആലപ്പുഴ ജില്ലാ കഥകളിക്ലബ്ബിന്റെ വസ്ത്രാഭരണങ്ങള്‍ക്കും ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെയോ നാലാമത്തെയോ വര്‍ഷമാണ് പഴവീട് വിജ്ഞാനപ്രദായിനി വായനശാല വാര്‍ഷികത്തിനു കഥകളി നടത്തുന്നത്. തടി കൂട്ടിക്കെട്ടിയ വേദി കഥകളിക്ക് ഒട്ടും യോജിക്കില്ല എന്ന് ഇനിയും ഭാരവാഹികള്‍ മനസിലാക്കാത്തത് കഷ്ടം തന്നെ. തൊട്ടു മുന്‍പില്‍ തന്നെ ബാഡ്‌മിന്റണായി കെട്ടിയിട്ടുള്ള തറയുണ്ടെന്നിരിക്കെ അവിടെ നടത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉയരത്തില്‍ നടത്തി, താഴെയിരുന്ന് കാണണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല കഥകളി. വേഷക്കാരും കാണികളും ഒരേ നിരപ്പിലാവുന്നതില്‍ ഒരു തെറ്റുമില്ല. അതുപോലെ തന്നെ പിന്നില്‍ വെളുത്ത കര്‍ട്ടന്‍ ഉപയോഗിക്കുന്നതും ഒരു കഥകളി അരങ്ങിന് ഒട്ടും യോജിച്ചതല്ല. ചുരുക്കത്തില്‍, ഋതുപര്‍ണ സവിധത്തില്‍ ബാഹുകന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ മികവില്‍ കാണികള്‍ക്ക് തൃപ്തി തോന്നിയ ഒരു കളിയായിരുന്നു വിജ്ഞാനപ്രദായിനി ഗ്രന്ഥശാലാങ്കണത്തില്‍ നടത്തപ്പെട്ടത്.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Rithuparnan, Kottackal Chandrasekhara Warrier as Bahukan, Kalamandalam Ramachandran Unnithan as Sudevan, Mathur Muralikrishnan as Damayanthi, RLV Sunil as Jeevalan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. Septemer 27, 2009.
--

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan; An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (ബാഹുകന്‍), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കാര്‍ക്കോടകന്‍, സുദേവന്‍), കലാമണ്ഡലം ശ്രീകുമാര്‍ (വെളുത്ത നളന്‍, ഋതുപര്‍ണന്‍), മാത്തൂര്‍ മുരളീകൃഷ്ണന്‍ (ദമയന്തി) തുടങ്ങിയവാരായിരുന്നു പ്രധാന അഭിനേതാക്കള്‍. കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതവും കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യര്‍ എന്നിവര്‍ മേളവും നയിച്ച ഇവിടുത്തെ കളിയില്‍ മാര്‍ഗി ശ്രീകുമാറായിരുന്നു ചുട്ടി ഒരുക്കിയത്. കലാമണ്ഡലം സുധീഷ് (പാട്ട്), കിടങ്ങൂര്‍ രാജേഷ് (ചെണ്ട), കലാമണ്ഡലം അജികുമാര്‍ (മദ്ദളം), ചേര്‍ത്തല സുനില്‍ (വേഷം - ജീവലന്‍) തുടങ്ങിയവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍.


നൈഷധേന്ദ്രനായ തനിക്കു വന്നുചേര്‍ന്ന വിധിവൈപരീത്യമോര്‍ത്ത് ദുഃഖിക്കുന്ന നളന്റെ “ലോകപാലന്മാരേ! ലളിത...” എന്ന വിചാരപദത്തോടെയാണ് ‘നളചരിതം മൂന്നാം ദിവസം’ ആരംഭിക്കുന്നത്. ഈ പദഭാഗത്ത് ദുഃഖസ്ഥായി നിലനിര്‍ത്തി നളനെ അവതരിപ്പിക്കുന്നതില്‍ കലാമണ്ഡലം ശ്രീകുമാര്‍ ശ്രദ്ധവെച്ചു. തുടര്‍ന്ന് “ഘോരവിപിനം, എന്നാലെഴു...” എന്ന പദം. ഈ ഭാഗത്ത് ശ്രീകുമാറിന്റെ സ്ഥായി ദുഃഖത്തില്‍ നിന്നും അല്പം സന്തോഷത്തിലേക്കു മാറി. കഴിഞ്ഞതോരോന്ന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നതു നിര്‍ത്തി സമനില വീണ്ടെടുക്കുന്നു എന്നല്ലാതെ, തന്റെ സങ്കടങ്ങളില്‍ നിന്നും നളന്‍ മുക്തനാവുന്നില്ല. തന്റെ അവസ്ഥകളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന നളന്റെ മനോധര്‍മ്മങ്ങളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. വൈരികളായ നിരവധി രാജാക്കന്മാരുടെ ഗളച്ഛേദം ചെയ്ത, ധാരാളം ദാനം ചെയ്ത, സിംഹാസനത്തിലിരുന്ന് ജനങ്ങളുടെ ആവലാതികള്‍ തീര്‍ത്ത, ധര്‍മ്മപത്‌നിയായി ദമയന്തിയെ സ്വീകരിച്ച ഈ കൈകൊണ്ടു തന്നെ ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെടുത്തി, ദമയന്തിയെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തുവല്ലോ എന്നു നളന്‍ പരിതപിക്കുന്നു. എല്ലാം തലയിലെഴുത്ത് എന്നു കരുതി നളന്‍ വനത്തിലൂടെ തന്റെ സഞ്ചാരം തുടരുന്നു. കാട്ടരുവി, ഫലങ്ങളുടെ ഭാരത്താല്‍ ശിഖിരങ്ങള്‍ താഴ്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍, പാറനിറഞ്ഞ കുന്ന്; ഇതൊക്കെ കണ്ട് വെള്ളവും കുടിച്ച്, ഫലങ്ങള്‍ ഭക്ഷിച്ച്, പാറപ്പുറത്തുറങ്ങി കഴിയുക തന്നെ എന്നു നളന്‍ ഉറയ്ക്കുന്നു. വെള്ളം കുടിയ്ക്കാനായി പിടിയാനയുടെ തുമ്പിക്കൈ പിടിച്ചെത്തുന്ന കുട്ടിയാന. അവരെക്കാത്തുകൊണ്ട് ഒരു കൊമ്പനാന മുന്‍പില്‍ നടക്കുന്നു. ഈ കാഴ്ച കണ്ട് തന്റെ കുട്ടികളെക്കുറിച്ചും നളന്‍ ചിന്തിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു പാലൂട്ടുന്ന പേടമാനും തന്റെ മക്കളുടെ സ്മരണ നളനിലുണര്‍ത്തുന്നു. പിന്നെയും കാട്ടിലലയുന്ന നളന്‍ അങ്ങകലെ കാട്ടുതീ കാണുന്നു. പേടിച്ചിരണ്ടു പായുന്ന മൃഗങ്ങളുടെ രോദനങ്ങള്‍ക്കിടയില്‍ തന്റെ പേരു വിളിച്ചാരോ സഹായത്തിനു കേഴുന്നതു കേട്ട്, അതാരാണെന്നു തേടിയറിയുക തന്നെ എന്നാടി രംഗത്തു നിന്നും മാറുന്നു.

വെളുത്ത നളന്റെ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ശ്രീകുമാര്‍ അല്പം ധൃതിയില്‍ കഴിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഓരോ ആട്ടത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട്, വേണ്ടത്ര സമയം നല്‍കി, അവ നളനിലുണ്ടാക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെടുന്നവണ്ണമാവണം ഇവയുടെ അവതരണം. അങ്ങിനെയല്ലാതെ കൂടുതലെണ്ണം ആട്ടങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് കാര്യം? മാത്രവുമല്ല, അവസാനത്തെ രണ്ട് ആട്ടങ്ങളും കുഞ്ഞുങ്ങളുടെ സ്മരണ തന്നെ ഉണര്‍ത്തുമ്പോള്‍ ആവര്‍ത്തനവുമാവുന്നു. മുദ്രപിടിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പാലിക്കുന്ന അകലം, ഇരുകൈകളും തമ്മിലുള്ള അകലം എന്നിവയിലൊക്കെ അല്പം കൂടി ശ്രദ്ധ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് ‘ദിനം’ എന്നതിന്‌‍, പതാക പിടിച്ച്, ഇരുകൈകളും വൃത്താകൃതിയില്‍ ചലിപ്പിക്കുന്നു. ഈ വൃത്തം ഉടലും തലയും ഉഴിയുന്ന രീതിയില്‍ വ്യാസമെടുത്തായാല്‍ ആ മുദ്രയുടെ സൌന്ദര്യം തന്നെ നഷ്ടമാവുന്നു. ഈ രീതിയില്‍ മറ്റു ചില മുദ്രകള്‍ ശ്രീകുമാര്‍ അവതരിപ്പിച്ചതിലും ഭംഗിക്കുറവു തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം ഭേദപ്പെട്ട അവതരണമായിരുന്നു കലാമണ്ഡലം ശ്രീകുമാറില്‍ നിന്നുമുണ്ടായത്.


നളന്‍ കാര്‍ക്കോടകനെ കണ്ടെത്തി രക്ഷിക്കുന്നു. പത്താമത്തെ ചുവടില്‍ കാര്‍ക്കോടകദംശമേറ്റ് വിഷബാധയാല്‍ നളന്‍ വിരൂപനാവുന്നു. ഇതില്‍ കോപിക്കുന്ന നളനോട് കാര്‍ക്കോടകന്‍ താനാരെന്നും താനെന്തിനിതു ചെയ്തെന്നും വിശദീകരിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ച കാര്‍ക്കോടകന്‍, തോന്നക്കലെ മൂന്നാം ദിവസത്തേക്കാള്‍ മികവു പുലര്‍ത്തി. മുനിയെ ചതിച്ചതായി പറയുന്ന ഭാഗത്ത്, ഒളിച്ചിരുന്ന് മുനിയെത്തിയപ്പോള്‍ താന്‍ ഫണം വിടര്‍ത്തി കൊത്താനാഞ്ഞു; ഇതു കണ്ട് മുനി നീണ്ടകാലത്തേക്ക് ഒരു ശാപം നല്‍കി എന്നാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. മുനിയെ ചതിച്ചു, ഒരു കടുത്തശാപം നല്‍കി എന്നു പറഞ്ഞങ്ങ് പോവുകയാണ് സാധാരണ കാര്‍ക്കോടകന്മാര്‍ പതിവ്. എന്തായിരുന്നു ചതിവെന്നോ, എന്താണ് മുനി നല്‍കിയ ശാപമെന്നോ വ്യക്തമായി എവിടെയും പറഞ്ഞു കണ്ടിട്ടില്ല. ഈ രീതിയില്‍ പരിപോഷിപ്പിച്ചുള്ള അവതരണം രസകരമായി തോന്നി.


കാര്‍ക്കോടകനെക്കുറിച്ച് അറിയുന്ന ബാഹുകന്‍ വന്ദിച്ച് തന്റെ അവസ്ഥയുടെ കാരണങ്ങള്‍ ചോദിച്ചറിയുന്നു. ഋതുപര്‍ണന്റെ രാജധാനിയില്‍ സേവകനായി കഴിയുവാന്‍ ഉപദേശിച്ച്, സ്വരൂപം തിരിച്ചു ലഭിക്കുവാനുള്ള വസ്ത്രവും, നാണം മറയ്ക്കുവാന്‍ മറ്റൊരു വസ്ത്രവും നല്‍കി കാര്‍ക്കോടകന്‍ മറയുന്നു. ഋതുപര്‍ണന്റെ രാജധാനിയിലേക്ക് ബാഹുകന്‍ വനമാര്‍ഗം യാത്ര തുടരുന്നു. യാത്രയില്‍ ബാഹുകന്‍ കാണുന്ന വിവിധ കാഴ്ചകളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. നളന്റെ ആട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ട, പിടിയാനയേയും കൂട്ടി വെള്ളം കുടിയ്ക്കുവാനെത്തുന്ന കൊമ്പനെ ബാഹുകന്‍ വീണ്ടും കാണുന്നുണ്ടിവിടെ! വണ്ടുകളുടെ കൂട്ടത്തെ കണ്ട് ദമയന്തിയുടെ കാര്‍കൂന്തല്‍ കാറ്റത്തിളകുന്നതാണോയെന്ന് ബാഹുകന്‍ സംശയിക്കുന്നു. അതുവഴി ഋതുപര്‍ണന്റെ ദാനശീലത്തെ വാഴ്ത്തി കടന്നു പോവുകയായിരുന്ന ബ്രാഹ്മണിരില്‍ നിന്നും വഴി ചോദിച്ചറിഞ്ഞ് യാത്ര തുടരുന്ന ബാഹുകന്റെ മുന്നില്‍ വഴി മൂന്നായി പിരിയുന്നു. രഥമുരുളുന്ന, കുതിരക്കുളമ്പുകള്‍ പതിഞ്ഞ പാത തന്നെ ഋതുപര്‍ണന്റെ രാജധാനിയിലേക്കുള്ളത് എന്നുറച്ച് ആ വഴി തിരഞ്ഞെടുക്കുന്നു.

കാറ്റത്തിളകുന്ന കൊടിക്കൂറ, അശരണരെ രാജധാനിയിലേക്ക് ആനയിക്കുകയല്ലേ എന്നു സംശയിച്ച് ബാഹുകന്‍ ഗോപുരവാതില്‍ക്കലെത്തുന്നു. അവിടെ ഭടന്മാരോട് രാജാവിനെ കാണുവാനായി അകത്തേക്ക് വിടുക എന്നപേക്ഷിക്കുന്നെങ്കിലും ആദ്യം അവര്‍ സമ്മതിക്കുന്നില്ല. പെട്ടെന്നു തിരികെയെത്താമെന്ന ഉറപ്പിന്മേല്‍ ഒടുവില്‍ ഭടന്മാര്‍ കടത്തിവിടുന്നു. രാജമന്ദിരത്തില്‍ രാജാക്കന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്റെയും ചിത്രം കണ്ട്, ആരെങ്കിലും തന്നെ തിരിച്ചറിയുമോയെന്ന് ബാഹുകന്‍ സന്ദേഹിക്കുന്നു. തന്റെ രൂപം ഒന്നു നോക്കി, ഇല്ല എന്നു മനസുറപ്പിച്ച് മുന്നോട്ടു പോവുന്ന ബാഹുകന്റെ ശ്രദ്ധ, ഒരുഭാഗത്ത് അന്തഃപുരസ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടിലും നൃത്തത്തിലും പതിയുന്നു. വീണയും മൃദംഗവും കൈമണിയുമൊക്കെ കൊട്ടിയുള്ള അവരുടെ പാട്ടിലും നൃത്തത്തിലും തനിക്കു താത്പര്യം തോന്നുന്നില്ല എന്നാടി ഋതുപര്‍ണന്‍ ഇരിക്കുന്നയിടത്തേക്ക് ബാഹുകന്‍ നീങ്ങുന്നു.


ബാഹുകനായെത്തിയ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ആദ്യ ഭാഗങ്ങളിലെ അവതരണം തീര്‍ത്തും നിരാശപ്പെടുത്തി. കഥാപാത്രത്തിന്റെ സ്ഥായി ഒട്ടും തന്നെ ഉള്‍ക്കൊണ്ടായിരുന്നില്ല ചന്ദ്രശേഖര വാര്യര്‍ ബാഹുകനെ അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുമായി ഒരു താരതമ്യത്തില്‍ അര്‍ത്ഥമില്ലെങ്കിലും, കലാശങ്ങള്‍ക്കിടയില്‍ പോലും സ്ഥായി നിലനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം, അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. (ചിത്രം ശ്രദ്ധിക്കുക: വനഭംഗി ആസ്വദിച്ച് ആഹ്ലാദവാനായി സഞ്ചരിക്കുന്ന ചന്ദ്രശേഖര വാര്യരുടെ ബാഹുകനും കലാശങ്ങളില്‍ പോലും കഥാപാത്രത്തെ മറക്കാത്ത കലാമണ്ഡലം ഗോപിയുടെ ബാഹുകനും.) “മാമകദശകളെ എല്ലാം...” എന്നൊക്കെ കാര്‍ക്കോടകനോട് പറയുമ്പോള്‍, ബാഹുകന്‍ തന്റെ ദുര്‍വിധിയെല്ലാം കാര്‍ക്കോടകന്‍ മനസുകൊണ്ട് അറിഞ്ഞു എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അത്, തന്റെ സുഖകരമായ അവസ്ഥയെല്ലാം കാര്‍ക്കോടകന്‍ കണ്ടറിഞ്ഞു എന്ന രീതിയിലായി! ‘മാന്‍പ്രസവം’ എന്ന ആട്ടം, കാണുന്നത് ബാഹുകനാണ് എന്നത് കണക്കാക്കാതെയിരുന്നാല്‍, തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നു പറയാം. കൊടിക്കൂറ പോലും അശരണരെ ആനയിക്കുന്നു എന്നാടിയിട്ട്, ഭടന്മാര്‍ ബാഹുകനെ തടയുന്നതായി കാണിച്ചതിന്റെ യുക്തിയെന്താണ്? അന്തഃപുരസ്ത്രീകളുടെ പാട്ടും നൃത്തവുമൊക്കെ വിസ്തരിച്ച് പകര്‍ന്നാടുന്നതും സന്ദര്‍ഭത്തിനു യോജിക്കുന്നില്ല. കൂടുതല്‍ യുക്തിപൂര്‍വ്വമായ ആട്ടങ്ങളും അവതരണവും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരെപ്പോലെ മുതിര്‍ന്ന ഒരു കലാകാരനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്ത് ഉയരുവാനായില്ലെങ്കിലും, അതിനുള്ള ശ്രമമെങ്കിലും കലാകാരനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടാവാഞ്ഞത് ഖേദകരമായി.

വെളുത്ത നളന്റെ പദഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുധീഷ് എന്നിവരും; “കത്തുന്ന വനശിഖി...” എന്ന ഭാഗം കലാനിലയം രാജീവനും സുധീഷും; തുടര്‍ന്നുള്ള ഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, രാജീവന്‍ എന്നിവരും ചേര്‍ന്നാണ് ആലപിച്ചത്. ആദ്യഭാഗങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും, “കാദ്രവേയകുലതിലക!” എന്ന ഭാഗത്തൊക്കെ ഭാവത്തില്‍ കലാമണ്ഡലം ഹരീഷിന്റെ പാട്ട് അല്പം പിന്നിലായിരുന്നു. അല്പം കൂടി ശബ്ദനിയന്ത്രണത്തോടെ ഭാവം കൊടുത്തു പാടുവാന്‍ ശ്രമിച്ചാല്‍ ഹരീഷിന് ഇനിയും തന്റെ പാട്ട് മികച്ചതാക്കുവാന്‍ കഴിയും. കലാനിലയം രാജീവന്‍ തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍, തുടക്കക്കാരന്റെ പരിഗണനകൂടി നല്‍കാമെങ്കില്‍ കലാമണ്ഡലം സുധീഷിന്റെ ആലാപനം തെറ്റില്ലായിരുന്നെന്നു പറയാം. കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം അജി കുമാര്‍ എന്നിവരൊരുക്കിയ ആദ്യഭാഗങ്ങളിലെ മേളം ശരാശരിയിലും താഴെയായിരുന്നു. നടന്റെ മുദ്രയ്ക്ക് കൊട്ട് കിട്ടിയാല്‍ കിട്ടി എന്ന രീതിയ്ക്കായിരുന്നു ഇരുവരുടേയും പ്രവര്‍ത്തി. “പേടിക്കേണ്ട വരുവനരികെ...” എന്ന ഭാഗം മുതല്‍ക്ക് ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും അരങ്ങിലെത്തി. ശ്ലോകഭാഗത്ത് അല്പം പതറിച്ച തോന്നിച്ചെങ്കിലും പിന്നീട് ഇരുവരും നന്നായിത്തന്നെ മേളം കൈകാര്യം ചെയ്തു. ദമയന്തിയുടെ കാര്‍കൂന്തലിനു സമമായ വണ്ടുകളുടെ നിരയേയും, മാന്‍‌പ്രസവത്തിലെ മാനും വേടനും സിംഹവും കാട്ടുതീയും പുഴയും മാറിമാറിയുള്ള ആട്ടങ്ങളും, അന്തഃപുരസ്ത്രീകള്‍ വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റും നടന്‍ അവതരിപ്പിച്ചപ്പോള്‍; ഇരുവരും അവസരത്തിനൊത്തുയര്‍ന്ന് ഇവയൊക്കെയും പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവെദ്യമാക്കി. ഋതുപര്‍ണനെ മുഖം കാണിക്കുന്ന ബാഹുകന്റെ “ഋതുപര്‍ണ! ധരണീപാല...” മുതല്‍ക്കുള്ള ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Nalan, Kalamandalam Ramachandran Unnithan as Karkodakan, Kottackal Chandrasekhara Warrier as Bahukan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--

2009, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കോട്ടക്കകത്തെ ഉര്‍വ്വശീശാപം

UrvaseeSaapam Kathakali - Margi Vijayakumar as Urvasi; Appreciation by Hareesh N. Nampoothiri aka Haree for Kaliyarangu blog.
ജൂലൈ 22, 2009: തിരുവനന്തപുരം കോട്ടക്കകത്ത് മാര്‍ഗി അങ്കണത്തില്‍ ‘നിവാതകവചകാലകേയവധം’(അഥവാ ‘കാലകേയവധം’) ആട്ടക്കഥയിലെ ‘ഉര്‍വ്വശീശാപം’ എന്ന ഭാഗം അരങ്ങേറി. രൂപഗുണവാനും വീരനുമായ അര്‍ജ്ജുനനില്‍ അനുരക്തയാവുന്ന ഉര്‍‌വ്വശി, സഖിയുടെ നിര്‍ദ്ദേശാനുസരണം തന്റെ ഇംഗിതം അര്‍ജ്ജുനനെ അറിയിക്കുന്നതും, ഉര്‍വ്വശിയുടെ ആവശ്യം പല കാരണങ്ങള്‍ പറഞ്ഞ് അര്‍ജ്ജുനന്‍ നിഷേധിക്കുന്നതും, ഇതില്‍ കോപിച്ച് ഉര്‍വ്വശി അര്‍ജ്ജുനനെ നപുംസകമാകുവാന്‍ ശപിക്കുന്നതുമായ ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മാര്‍ഗി വിജയകുമാര്‍ നായികയായ ഉര്‍വ്വശിയെ അവതരിപ്പിച്ച കളിയില്‍ മാര്‍ഗി സുകുമാരന്‍ (സഖി), ആറ്റിങ്ങല്‍ പീതാംബരന്‍ നായര്‍ (അര്‍ജ്ജുനന്‍), മാര്‍ഗി രവികുമാര്‍ (ഇന്ദ്രന്‍) എന്നിവരായിരുന്നു മറ്റു വേഷക്കാര്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി ദാമു, മാര്‍ഗി നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍; ചെണ്ടയില്‍ മാര്‍ഗി വേണുഗോപാലും മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍, മാര്‍ഗി ബേബി എന്നിവരും ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാറും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തത്.


ഉര്‍വ്വശിയും സഖിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. “പാണ്ഡവന്‍! അവന്റെ രൂപം...” എന്ന ശങ്കരാഭരണം രാഗത്തിലുള്ള ഉര്‍വ്വശിയുടെ പദമാണ് ആദ്യം. തന്റെ അഭിലാഷം സഖിയെ അറിയിക്കുകയാണ് ഉര്‍വ്വശി ഇതില്‍. പവിഴനിറമുള്ള തൊണ്ടിപ്പഴം പോലും ഇവന്റെ അധരശോണിമ കണ്ട് സങ്കടത്തോടെ പാലായനം ചെയ്യും എന്നാണ് ഉര്‍വ്വശി പറയുന്നത്. അതിധീരനും പുരുഷോത്തമനും ഉദാരനുമായ അവനില്‍ നിനക്കുണ്ടായിരിക്കുന്ന താത്പര്യം ഉചിതം തന്നെ എന്നു സഖി പ്രതിവചിക്കുമ്പോള്‍, തനിക്കു ദോഷം വരാതെ അവനെ ലഭിക്കുവാനൊരു ഉപായം പറഞ്ഞു കൊടുക്കുവാന്‍ ഉര്‍വ്വശി ആവശ്യപ്പെടുന്നു. നിനക്കുണ്ടായിട്ടുള്ള പരവശം, ചുണ്ടില്‍ പുഞ്ചിരിയോടെ ഏകനായിരിക്കുന്ന അവനെ അറിയിക്കുക; അവന്‍ നിനക്ക് വശനായി വരും എന്ന് സഖി മറുപടി നല്‍കുന്നു.


ഉര്‍വ്വശിയും സഖിയും പ്രവേശിച്ചതിനു ശേഷം, അര്‍ജ്ജുനനെ നിനച്ച് കാമപരവശയായി തീരുകയാണ് ഉര്‍വ്വശി. കേവലം കാമപൂരണത്തിലുപരി, അര്‍ജ്ജുനനോടു തോന്നിയ പ്രേമത്തിന്റെ പാരമ്യത്തിലുളവാകുന്ന കാമമോഹമാണ് ഉര്‍വ്വശിയില്‍ കാണുന്നത്. പുരുഷശരീരം കണ്ടമാത്രയില്‍, മറ്റൊന്നുമോര്‍ക്കാതെ രമിക്കുവാനാര്‍ത്തി പിടിക്കുന്ന ലളിതകളില്‍ നിന്നും ഉര്‍വ്വശി വ്യത്യസ്തയാവുന്നതും ഇവിടെയാണ്. ഈ വ്യത്യസ്തത പ്രകടമാകുന്ന തരത്തിലായിരുന്നു മാര്‍ഗി വിജയകുമാര്‍ ഉര്‍വ്വശിയെ ഇവിടെ അവതരിപ്പിച്ചത്. ‘സംസ്കൃതിഭവനിലെ കല്യാണസൌഗന്ധിക’ത്തില്‍ ഭീമന്റെ പദവും കലാശവും ഇടകലരുന്ന ഇരട്ടിയെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. സമാനമായ നൃത്തവിശേഷങ്ങള്‍ ഉര്‍വ്വശിയുടെ ആദ്യ പതിഞ്ഞ പദത്തിലും കാണാം. അത്രത്തോളം വിസ്തരിച്ചല്ല അവതരണമെന്നു മാത്രം. “തൊണ്ടിപ്പവിഴമിവ മണ്ടുമധരമതു കണ്ടിടുന്നളവിലിണ്ടല്‍...” എന്ന ഭാഗം വിസ്തരിച്ചു തന്നെ വിജയകുമാര്‍ ആടുകയുണ്ടായി. ഇണ്ടലോടെ മണ്ടുന്ന തൊണ്ടിപ്പഴങ്ങളെ, താളത്തോടു ചേരുന്ന നൃത്തച്ചുവടുകളോടിണക്കിയുള്ള അവതരണം ഏറെ ഹൃദ്യമായിരുന്നു. അവസരോചിതമായ ഇടപെടലുകളിലൂടെ രംഗത്ത് സജീവമാകുവാന്‍ സഖിയായെത്തുന്ന നടന് സാധ്യതകളേറെയാണ്. എന്നാല്‍ മാര്‍ഗി സുകുമാരന്റെ സഖിയാവട്ടെ, പലപ്പോഴും അരങ്ങിലുണ്ടെന്നു തന്നെ തോന്നിയില്ല. സഖിയെ എങ്ങിനെ രംഗത്തു ചെയ്തു ഫലിപ്പിക്കാമെന്ന് അല്പമൊന്ന്‍ ചിന്തിച്ച് അരങ്ങിലെത്തിയിരുന്നെങ്കില്‍ ഈ വേഷം സുകുമാരന് ഇതിലും ഭംഗിയാക്കാമായിരുന്നു.


തന്റെ ആഗ്രഹനിവര്‍ത്തിക്കായി ഉര്‍വ്വശി അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തന്റെ ഉദ്ദേശം ഫലിക്കുമോയെന്ന ശങ്കയോടെയാണ് ഉര്‍വ്വശി പ്രവേശിക്കുന്നത്. കാംബോജിയിലുള്ള “സ്മരസായകദൂന!” എന്ന ഉര്‍വ്വശിയുടെ പതിഞ്ഞ പദമാണിവിടെ. നിനക്ക് അധീനയായ എന്നെ ചുംബിക്കുവാന്‍ ഒട്ടും തന്നെ താമസിക്കരുത് എന്നാണ് ഉര്‍വ്വശിയുടെ അര്‍ജ്ജുനനോടുള്ള അപേക്ഷ. വില്ലിനു സമാനം ഭംഗിയുള്ള നിന്റെ പുരികക്കൊടികള്‍ കൊണ്ട് തന്നെ തല്ലരുതെന്ന് ശൃംഗരിക്കുന്നുമുണ്ട് ഉര്‍വ്വശിയിവിടെ. കാമകേളി ചെയ്യാം എന്ന് നേരിട്ടൊരു അഭ്യര്‍ത്ഥനയല്ല ഉര്‍വ്വശിയില്‍ നിന്നിവിടെ ഉണ്ടാവുന്നതെന്നത് ശ്രദ്ധേയമാണ്. നിന്നില്‍ അനുരക്തയായ എന്നെ കൈവെടിയരുതേ എന്നപേക്ഷിക്കുന്ന ഉര്‍വ്വശിയെയാണ് മാര്‍ഗി വിജയകുമാര്‍ ഇവിടെ അവതരിപ്പിച്ചത്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ യോഗ്യമായവയല്ലെന്നാണ് അര്‍ജ്ജുനന്‍ മറുപടി നല്‍കുന്നത്. അതെന്തുകൊണ്ടെന്ന ഉര്‍വ്വശിയുടെ ചോദ്യത്തിനാവട്ടെ, ‘ഹംസങ്ങള്‍ താമരനാരുകളല്ലാതെ ആഹാരത്തിനു പായല്‍ കൊതിക്കുമോ?’, ‘പിടിയാന മാനിനെ ആഗ്രഹിക്കുമോ?’ എന്നിങ്ങനെയുള്ള മറുചോദ്യങ്ങളാണ് അര്‍ജ്ജുനനുള്ളത്.


തന്റെ ഇംഗിതത്തിന് അനുകൂലമായി വരുവാന്‍ അര്‍ജ്ജുനന്‍ കൂട്ടാക്കുന്നില്ല എന്നതു കണ്ട് ഉര്‍വ്വശി ക്രുദ്ധയാവുന്നു. മറ്റൊരു പ്രധാനകാര്യം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നത് ഒരിക്കല്‍ മാത്രമേ തന്റെ ആവശ്യം ഉര്‍വ്വശി പറയുന്നുള്ളൂ എന്നതാണ്. അര്‍ജ്ജുനന്റെ മറുപടി കേള്‍ക്കുന്ന മാത്രയില്‍ തന്നെ തന്റെ സ്വന്തം നില ഉര്‍വ്വശി വീണ്ടെടുക്കുന്നുണ്ട്. ‘കല്ലിനോട് തുല്യമായ ഹൃദയമുള്ള നീ കാമനെ നിഗ്രഹിച്ച ശിവനോട് മത്സരിക്കുകയാണോ? അതോ ശ്രീകൃഷ്ണന്‍ നിന്റെ സുഹൃത്താണെന്ന ഭാവമാണോ? ഇതൊന്നുമല്ലെങ്കില്‍ തന്നെ ത്യജിക്കുവാന്‍ എന്താണ് മറ്റൊരു കാരണം?’ എന്നിങ്ങനെ പരുഷവാക്കുകള്‍ പറയുന്ന ഉര്‍വ്വശി ഒരു പടി കൂടികടന്ന്; പലദേവന്മാരോട് രമിച്ച കുന്തിയല്ലേ നിന്റെയമ്മ എന്നും ചോദിക്കുന്നുണ്ട്. (ഇവിടെ ദിനകരനുമായി കുന്തി രമിച്ചു എന്ന് ഉര്‍വ്വശി പറയുന്നു. കുന്തി സൂര്യനേയും പ്രാപിച്ചിരുന്നു, പുത്രനാണ് കര്‍ണ്ണന്‍ ഇതൊന്നും ആ സമയം അര്‍ജ്ജുനനറിയില്ലല്ലോ! അപ്പോള്‍ അര്‍ജ്ജുനന്‍ എങ്ങിനെ പ്രതികരിക്കണം എന്നൊരു സംശയമുണ്ട്. ഇവിടെ അസഹ്യത നടിക്കുക മാത്രമേ ചെയ്തു കണ്ടുള്ളൂ.) സുന്ദരിമാരോട് ഈ വിധം ഒരു പുരുഷന്‍ പറയാമോ, എന്നാലതിന്റെ ഫലം കണ്ടുകൊള്‍ക എന്നു പറഞ്ഞ് ഷണ്ഢനായി തീരുവാന്‍ അര്‍ജ്ജുനനെ ശപിക്കുന്നു.

ഉര്‍വ്വശിയെ കണ്ട് ഇരിപ്പിടത്തിലിരുന്നു തന്നെ അര്‍ജ്ജുനന്‍ വണങ്ങുന്നു. ഉര്‍വ്വശിയെ മാതൃതുല്യയായി അല്ലെങ്കില്‍ ദേവനാരിയായി കണ്ട് അര്‍ജ്ജുനന്‍ മാനിക്കുന്നെങ്കില്‍ എന്തുകൊണ്ട് ഇടത്തേക്കു മാറി വലതുസ്ഥാനം ഉര്‍വ്വശിക്കു നല്‍കുന്നില്ല എന്ന് മറ്റൊരു സംശയം ഇവിടെ തോന്നാറുണ്ട്. അങ്ങിനെ അര്‍ജ്ജുനന്‍ മാറുവാന്‍ നോക്കുകയും, ഉര്‍വ്വശി സ്നേഹപൂര്‍വ്വമതു നിരസിച്ച് തന്റെ ഇംഗിതത്തിന്റെ സൂചന നല്‍കുകയും ചെയ്യുക എന്ന രീതിയില്‍ പോലും ഇവിടെ ചിട്ടപ്പെടുത്താത്തതിന് കാരണമെന്താവാം? അര്‍ജ്ജുനനായെത്തിയ ആറ്റിങ്ങല്‍ പീതാംബരന്‍ നായരുടെ പ്രവൃത്തിയില്‍ മികവ് പറയുവാനില്ല. ഉര്‍വ്വശിയോടുള്ള ഭക്തി, ആദരവ്; ഇങ്ങിനെയൊരു അവസ്ഥയില്‍ വന്നു പെട്ടുവല്ലോ എന്ന വിഷമം; ആവശ്യത്തോടുള്ള നിരാസം; ഇവയൊക്കെ മാറി മാറി അര്‍ജ്ജുനനില്‍ പ്രകടമാവേണ്ടതാണ്. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങിനെയുള്ള ഭാവവ്യതിയാനങ്ങളെന്നല്ല, പ്രത്യേകിച്ചൊരു ഭാവവും പീതാംബരന്റെ മുഖത്തു കണ്ടില്ല.


ശാപഗ്രസ്തനായ അര്‍ജ്ജുനന്റെ വിലാപമാണ് തുടര്‍ന്ന്. ‘അനുജരെ താനെങ്ങിനെയാണ് ചെന്നു കാണുക’, ‘ഗാണ്ഡീവവും ഇവിടെ പ്രയോജനം ചെയ്തില്ല’, ‘വൈരികള്‍ തന്നെ ഇതില്‍ പരിഹസിക്കുകയില്ലേ?’, ‘ക്ഷത്രിയനായ തനിക്ക് ഇതിലും വലിയ അപമാനമെന്തുവരുവാന്‍!‍’, ‘തന്റെ കര്‍മ്മഫലം ഇതോ’ എന്നിങ്ങനെയൊക്കെയാണ് അര്‍ജ്ജുനന്‍ വിലപിക്കുന്നത്. പിതാവായ ഇന്ദ്രന്‍ ഈ സമയം അര്‍ജ്ജുനന്റെ സമീപമെത്തി; ‘ധൈര്യവാനായിരിക്കുക’, ‘അനുചിതമായ ഈ ശാപം നിനക്ക് ഉപകാരമായി ഭവിക്കും’, ‘ഉര്‍വ്വശിയുടെ ശാപം ഉപകാരപ്പെടും’, ‘അജ്ഞാതവാസക്കാലത്ത് ഇത് അനുഭവിക്കുക’ എന്നിങ്ങനെയൊക്കെ പറഞ്ഞ് പുത്രനെ ആശ്വസിപ്പിക്കുന്നു. ഇന്ദ്രന്റെ പദത്തിലെ ആദ്യ ചരണങ്ങളുടെയെല്ലാം അര്‍ത്ഥം ഏകദേശം ഒന്നു തന്നെയാണ്. വേണമെങ്കില്‍ ചിലത് ഒഴിവാക്കാവുന്നതാണെന്നു തോന്നുന്നു. അഭിസംബോധനകളാണ് പിന്നെയുള്ള ഒരു ചരണം. ഇന്ദ്രനായെത്തിയ മാര്‍ഗി രവികുമാര്‍, പദങ്ങള്‍ക്ക് മുദ്രകാട്ടുന്നതിലപ്പുറം എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിച്ചു കണ്ടില്ല. അവസാന ഭാഗങ്ങളില്‍ അര്‍ജ്ജുനനായുള്ള ആറ്റിങ്ങല്‍ പീതാംബരന്റെ പ്രവര്‍ത്തി ആദ്യഭാഗങ്ങളുമായി താരതമ്യം ചെയ്താല്‍ മെച്ചമായിരുന്നു. “താത! തവ വചനേന, താപവും അകന്നു...” എന്ന അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള മറുപടിയോടെ കഥാഭാഗം അവസാനിക്കുന്നു.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിക്കൊപ്പം ഉര്‍വ്വശിയും സഖിയുമായുള്ള ഭാഗം വരെ മാര്‍ഗി നന്ദകുമാറും തുടര്‍ന്ന് മാര്‍ഗി ദാമുവും പദങ്ങള്‍ ആ‍ലപിച്ചു. മുദ്രകള്‍ നോക്കി പാടുന്നതില്‍ അല്പം ഉപേക്ഷ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിക്ക് ഉണ്ടായിരുന്നു. നന്ദകുമാറിന്റെയും ദാമുവിന്റെയും ആലാപനത്തിലാവട്ടെ ഭാവം നന്നേ കുറവുമായിരുന്നു. ഉര്‍വ്വശിയും അര്‍ജ്ജുനനുമായുള്ള രംഗം വരെ മാര്‍ഗി രത്നാകരനായിരുന്നു മദ്ദളത്തില്‍. ഉര്‍വ്വശിയുടെ “നിരുപമനയഗുണശീലേ!” എന്ന സഖിയോടുള്ള പദത്തില്‍ “എന്നാലതിനൊരു ഉപായം...” എന്നയിടത്ത് ‘ഉപായം’ എന്ന വാക്കിനൊക്കെ മദ്ദളം കൊട്ടിയമര്‍ത്തി നീട്ടുകയും മറ്റും ചെയ്ത് മേളത്തിനു ജീവന്‍ നല്‍കുവാന്‍ രത്നാകരന്‍ ശ്രമിച്ചു കണ്ടു. “തൊണ്ടിപ്പവിഴമിവ മണ്ടും...” എന്ന ഭാഗം ഒടുവില്‍ വീണ്ടുമെടുത്ത് കലാശിക്കുന്നയിടത്തു മാത്രം രത്നാകരന് എന്തോ പിശകു പറ്റിയതായി തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ നല്ല രീതിയില്‍ തന്നെ അദ്ദേഹം മദ്ദളത്തില്‍ നടനെ പിന്തുണച്ചു. മാര്‍ഗി കൃഷ്ണകുമാറിന്റെ ഇടയ്ക്ക മേളത്തിനൊരു അനിവാര്യതയായി തോന്നിയില്ല. മാര്‍ഗി വേണുഗോപാലിന്റെ ചെണ്ട തരക്കേടില്ലാതെ മേളത്തിനു കൂടിയപ്പോള്‍ അവസാന ഭാഗങ്ങളിലെ മാര്‍ഗി ബേബിയുടെ മദ്ദളത്തിന് ഉണര്‍വു കുറവായിരുന്നു. മാര്‍ഗി രവീന്ദ്രനും മാര്‍ഗി ശ്രീകുമാറും ചേര്‍ന്നൊരുക്കിയ ചുട്ടി ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍, അര്‍ജ്ജുനന്റേതുള്‍പ്പടെയുള്ള പുരുഷവേഷങ്ങളുടെ ഉടുത്തുകെട്ട് പരിതാപകരമായിരുന്നു. മാര്‍ഗി പോലെയൊരു കഥകളി വിദ്യാലയം നടത്തുന്ന കളിയില്‍ പോലും ഉടുത്തുകെട്ടിന് ശ്രദ്ധകൊടുക്കുന്നില്ലെങ്കില്‍, മറ്റു കളികളുടെ കാര്യം പറയേണ്ടതില്ലല്ലോ! ചുരുക്കത്തില്‍; ഉര്‍വ്വശിക്ക് പ്രാധാന്യമുള്ള രംഗങ്ങളായതിനാലും, ഉര്‍വ്വശിയായി മാര്‍ഗി വിജയകുമാര്‍ മികവുപുലര്‍ത്തിയതിനാലും ആസ്വാദ്യകരമായി അനുഭവപ്പെട്ട ഒരു കളിയായിരുന്നു മാര്‍ഗിയില്‍ അവതരിക്കപ്പെട്ട ‘ഉര്‍വ്വശീശാപം’.

Description: UrvaseeSaapam from KalakeyaVadham Kathakali: Organized by Margi, Thiruvananthapuram. Margi Vijayakumar as Urvasi, Margi Sukumaran as Sakhi, Attingal Peethambaran Nair as Arjunan and Margi Ravikumar as Indran. Vocal by Kalamandalam Krishnankutty, Margi Damu and Margi Nandakumar. Chenda by Margi Venugopal. Maddalam by Margi Rathnakaran and Margi Baby. Idayka by Margi Krishnakumar. Chutty by Margi Raveendran and Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--

2009, ജൂലൈ 30, വ്യാഴാഴ്‌ച

തോന്നക്കലെ നളചരിതം മൂന്നാം ദിവസം

Nalacharitham Moonnam Divasam Kathakali Appreciation by Haree for Kaliyarangu. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan etc.

ജൂലൈ 19, 2009: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ‘നളചരിതം മൂന്നാം ദിവസം’ കഥകളി അരങ്ങേറി. സദനം കൃഷ്ണന്‍‌കുട്ടി ബാഹുകനേയും; കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കാര്‍ക്കോടകന്‍, സുദേവന്‍ എന്നീ വേഷങ്ങളും; കലാമണ്ഡലം രാജീവന്‍ നളന്‍, ഋതുപര്‍ണന്‍ എന്നിവരേയും അവതരിപ്പിച്ചു. കലാഭാരതി വാസുദേവന്‍ ദമയന്തിയായും; കലാമണ്ഡലം അരുണ്‍‌ജിത്ത്, കലാമണ്ഡലം അമല്‍‌രാജ് എന്നിവര്‍ ജീവലവാര്‍ഷ്ണേയന്മാരായും അരങ്ങിലെത്തി. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവര്‍ സംഗീതത്തിലും; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവര്‍ മേളത്തിലും കളിക്ക് പിന്നണികൂടി. വെളുത്ത നളന്റെ ആദ്യ രണ്ടു പദങ്ങളൊഴിവാക്കി “അന്തികേ വന്നിടേണം...” എന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് ഇവിടെ കളി ആരംഭിച്ചത്.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനും കലാമണ്ഡലം രാജീവന്റെ വെളുത്ത നളനും ഒത്തുചേര്‍ന്ന ആദ്യ രംഗത്തിന് പറയത്തക്ക ആകര്‍ഷണീയതയൊന്നും പറയുവാനുണ്ടായില്ല. മൂന്നാം ദിവസത്തെ നളന്റെ സ്ഥായീഭാവം രാജീവന്റെ വേഷത്തില്‍ കാണുവാനില്ലായിരുന്നു. പദങ്ങളൊക്കെ മുദ്രകാട്ടി തീര്‍ത്തുവെന്നുമാത്രം. “എന്നുടെ കഥകളെ എങ്ങിനെ...” എന്ന ഭാഗമൊക്കെ എത്തുമ്പോള്‍, നളനിലൂടെ കഴിഞ്ഞതെല്ലാം ഒന്ന് മിന്നിമറയുകയെങ്കിലും വേണ്ടേ? രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കാര്‍ക്കോടകനില്‍ വളരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഇവിടുത്തെ വേഷം നിരാശപ്പെടുത്തി. തീയില്‍ വെന്തുനീറുന്ന കാര്‍ക്കോടകന്റെ വിഷാദഭാവം സ്ഥിരമായി നിര്‍ത്തി എന്നതുമാത്രം ഒരു മേന്മയായി പറയാം. അതൊഴിച്ചാല്‍ പദങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി മുദ്രയില്‍ അവതരിപ്പിക്കുന്നതില്‍ പോലും അദ്ദേഹം പിന്നിലായിരുന്നു.


സദനം കൃഷ്ണന്‍‌കുട്ടിയുടെ മൂന്നാം ദിവസം ബാഹുകനെപ്പോലെ സന്തോഷവാനായ ഒരു ബാഹുകനെ ഇതുവരെ അരങ്ങില്‍ കാണുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആ വേഷത്തെക്കുറിച്ച് പറയേണ്ട പ്രഥമകാര്യം. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിയായി ചെയ്തു തീര്‍ക്കേണ്ട ഒരു വേഷമല്ലല്ലോ മൂന്നാം ദിവസം ബാഹുകന്‍. കുറച്ചു കൂടി പക്വമായ സമീപനം ഇത്രയും മുതിര്‍ന്ന കലാകാരനായ അദ്ദേഹത്തില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്. “മനസുകൊണ്ടു കണ്ടു...” എന്നതൊക്കെ അതുപോലെ മുദ്രകാട്ടുകയല്ലാതെ, ‘മനക്കണ്ണുകൊണ്ട് അറിഞ്ഞു...’ എന്നിങ്ങനെ വിപുലീകരിച്ച അര്‍ത്ഥകല്പനകളും കൃഷ്ണന്‍‌കുട്ടിയുടെ ബാഹുകനില്‍ നിന്നുമുണ്ടായില്ല. എന്നാല്‍ “ഇന്ദുമൌലീഹാരമേ! നീ...” എന്ന ഭാഗത്ത് ഹാരത്തെ വിശേഷിപ്പിച്ച് മുത്തുമാലയെന്നാക്കുകയും ചെയ്തു! ശിവന്റെ കഴുത്തില്‍ ഹാരമായി വസിക്കുന്ന കാര്‍ക്കോടകനെ പറയുവാന്‍, മുത്തുമാല എന്തിനാണ്?


പദാവസാനത്തിനു ശേഷം ഇരുവരും ചേര്‍ന്ന് ചെറിയ ചില മനോധര്‍മ്മങ്ങളും ആടുകയുണ്ടായി. ശിവന്റെ ഹാരമായ തനിക്ക് ഇപ്രകാരമൊരു ഗതി വന്നില്ലേ, അതിനാല്‍ ധാരാളം ദാനധര്‍മ്മങ്ങള്‍ ചെയ്ത കൈകൊണ്ട് മറ്റൊരു രാജാവിന് സേവ ചെയ്യേണ്ടി വരുന്നതില്‍ ദുഃഖിക്കേണ്ടതില്ല എന്നാണ് കാര്‍ക്കോടകന്‍ ബാഹുകനെ സമാധാനിപ്പിക്കുന്നത്. ബാഹുകന് നാണം മറയ്ക്കുവാന്‍ ഒരു വസ്ത്രവും പിന്നീട് സ്വരുപം തിരികെ ലഭിക്കുവാന്‍ മറ്റൊരു വസ്ത്രവും, ഇങ്ങിനെ രണ്ടു വസ്ത്രം കാര്‍ക്കോടകന്‍ നല്‍കുകയുണ്ടായി. ഏതായാലും ഒരു വസ്ത്രം ഉടുത്ത്, അടുത്ത വസ്ത്രം ഒളിപ്പിക്കുന്നതായി ആടുവാനുള്ള ഔചിത്യം സദനം കൃഷ്ണന്‍‌കുട്ടി കാണിച്ചു. അത്രയും ഭാഗ്യം! കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം ബാഹുകന്‍ ഇപ്രകാരം ചിന്തിക്കുന്നു: ‘കഷ്ടം! ചന്ദ്രവംശത്തില്‍ പിറന്ന ഞാന്‍ സൂര്യവംശത്തിലെ മറ്റൊരു രാജാവിന്റെ സേവകനായി കഴിയേണ്ടി വരിക! ഇതില്പരമൊരു ദുര്‍ഗതി വേറെയെന്തു വരുവാനാണ്. ആവട്ടെ, ഋതുപര്‍ണനെ ചെന്നു കാണുക തന്നെ!’. ഇത്രയുമാടി വനത്തില്‍ യാത്ര തുടരുന്ന ബാഹുകന്‍ കാണുന്ന കാഴ്ചകളാണ് തുടര്‍ന്ന് അവതരിപ്പിക്കുന്നത്.


സൂര്യപ്രകാശം പോലും കടക്കാത്തവണ്ണം തിങ്ങിനിറഞ്ഞ കാട്ടില്‍ ഒരു തെളിനീരുറവ, മാനുകള്‍ വെള്ളം കുടിക്കുവാനായെത്തുന്നു. ഇവിടെയെത്തുന്ന ബാഹുകന്‍ കാണുന്നതായുള്ള ‘മാന്‍‌പ്രസവ’മെന്ന ആട്ടമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഗോപിയുമായി താരതമ്യം ചെയ്താല്‍, അത്രയൊന്നും തീവ്രത കൈവരിക്കുവാനായില്ലെങ്കിലും മോശമാവാതെ ഈ ഭാഗം ആടുവാന്‍ സദനത്തിനായി. പക്ഷെ, മുദ്രകള്‍ കൃത്യമായി കാട്ടുന്നതില്‍ അദ്ദേഹം കാട്ടുന്ന അലംഭാവം ആട്ടങ്ങളുടെ ഭംഗി കുറയ്ക്കുന്നു. ഉദാഹരണത്തിന് മുഷ്ടിയില്‍ തുടങ്ങി പതാകയില്‍ അവസാനിപ്പിക്കേണ്ട ‘ജനന’ത്തിനെ ഹംസപക്ഷത്തില്‍ അവസാനിപ്പിച്ചാല്‍ ആ അര്‍ത്ഥമുദ്രയുടെ മുഴുവന്‍ ഭംഗിയും നഷ്ടമാവുന്നു. കാട് അവസാനിച്ചതായി അറിഞ്ഞ്, വഴിയില്‍ കണ്ടുമുട്ടുന്നവരോട് വഴി തിരക്കി ബാഹുകന്‍ ഋതുപര്‍ണന്റെ രാജധാനിയിലെത്തുന്നു. ഇവിടെ, ഒരു കൊടിയല്ല നിരവധി കൊടിക്കൂറകളാണ് സഹായാര്‍ത്ഥികളെ സ്വാഗതം ചെയ്തു നില്‍ക്കുന്നതായി ബാഹുകന്‍ കാണുന്നത്. സേവകരോട് അനുവാദം വാങ്ങി, സുന്ദരിമാരുടെ പാട്ടും നൃത്തവും അവഗണിച്ച് ബാഹുകന്‍ രാജസഭയിലെത്തുന്നു.


ബാഹുകന്മാരെല്ലാവരും സഭാമന്ദിരത്തിലെ സുവര്‍ണസിംഹാസനത്തില്‍ ജീവലവാര്‍ഷ്ണേയന്മാരോടൊത്ത് വസിക്കുന്ന ഋതുപര്‍ണനെയാണ് കാണുന്നത്. കേവലം സാരഥികള്‍ മാത്രമായ ജീവലനും വാര്‍ഷ്ണേയനും രാജസഭയില്‍ എന്താണ് കാര്യം? കുതിരലായത്തിലാണ് രാജാവെന്നോ മറ്റോ സേവകന്‍ പറയുന്നതായി ആടി, അങ്ങോട്ടേക്ക് ബാഹുകന്‍ പോവുന്നതല്ലേ കൂടുതല്‍ ഉചിതം? ഋതുപര്‍ണനോടൊപ്പമുള്ള വാര്‍ഷ്‌ണേയനെ, ‘ഇവന്‍ എന്റെ സേവകനായി ഉണ്ടായിരുന്നവനല്ലേ!’ എന്നു സദനത്തിന്റെ ബാഹുകന്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട് ഇവിടെ. ബാഹുകന്റെ വാക്‍ചാതുരിയില്‍ സം‌പ്രീതനായ രാജാവ് സാരഥിയായി കഴിയുവാന്‍ ബാഹുകന് അനുമതി നല്‍കുന്നു. ആദ്യമെത്തിയ വെളുത്ത നളന്റെ അതേ ഭാവത്തിലാണ് കലാമണ്ഡലം രാജീവന്റെ ഋതുപര്‍ണനും അരങ്ങിലെത്തിയത്. “പ്രതിരധരാമരികള്‍ ചതുരതയായ് വരികില്‍, വിധുരതയേതും അരുതേ!” എന്നയിടത്ത്, ബാഹുകന് വിധുരത പാടില്ലെന്നാണ് ഇവിടെ ഋതുപര്‍ണന്‍ ആടിയത്. എന്നാല്‍ ജീവലവാര്‍ഷ്ണേയന്മാരുടെ പരിചരണത്തിലുള്ള കുതിരകളുടെ കുറവുകളാണ് ചരണത്തിലെ വിഷയമെന്നതിനാല്‍, യുദ്ധക്കളത്തിലെത്തുന്ന കുതിരകള്‍ വിരണ്ടോടാത്തവണ്ണം പരിശീലിപ്പിക്കണം എന്നതാണ് ഇവിടെ ആടേണ്ടത്.

ബാഹുകനെ ജീവലവാര്‍ഷ്ണേയന്മാരോടൊപ്പമയച്ച് രാജാവ് വിടവാങ്ങുന്നു. വാര്‍ഷ്ണേയന്‍ ബാഹുകനോട് പീഠം ചൂണ്ടിക്കാട്ടി ഇരുന്നുകൊള്ളുവാന്‍ പറയുന്നു. ഉടനെ ബാഹുകന്‍; ‘രാജാവിരിക്കുന്ന സിംഹാസനത്തില്‍ ഞാനിരിക്കുകയോ! അതു വേണ്ട...’ മറ്റൊരു പീഠം ചൂണ്ടിക്കാട്ടി, ‘അവിടെ ഇരിക്കട്ടെയോ?’, തൊട്ടടുത്ത പീഠത്തില്‍ ഇരിക്കുന്നു. എന്താണിവിടെ സദനം കൃഷ്ണന്‍‌കുട്ടി ഉദ്ദേശിച്ചതെന്നു മനസിലായില്ല. രാജാവ് വിടവാങ്ങി, മൂവരും കൂടി തിരിഞ്ഞു വന്നാല്‍ പിന്നെ അവര്‍ ഋതുപര്‍ണന്റെ കൊട്ടാരത്തിലല്ല, ജീവലവാര്‍ഷ്ണേയന്മാരുടെ വാസസ്ഥലത്താണ്. (ഒടുവില്‍ ഉറങ്ങുവാന്‍ പോവുന്നതിനു മുന്‍പ് വീട്ടില്‍ പോയി ഉറങ്ങാമെന്നു പറഞ്ഞുമില്ല!) ഇനി കൊട്ടാരത്തിനുള്ളില്‍ ആണെങ്കില്‍ തന്നെ, രാജാവു മാറിക്കഴിഞ്ഞാല്‍ പിന്നെ അതിനെ സിംഹാസനമായി കണക്കാക്കേണ്ടതുണ്ടോ? ഇത്തരം വിവരക്കേടുകള്‍ അരങ്ങില്‍ കാട്ടുന്നത്, ഒരു കലാകാരനെന്ന നിലയില്‍ തന്റെ മതിപ്പു കുറയ്ക്കുകയേയുള്ളൂ എന്നെങ്കിലും അദ്ദേഹം മനസിലാക്കുന്നത് നന്ന്. വാര്‍ഷ്ണേയനോട് നളനെക്കുറിച്ചൊക്കെ ചെറുതായി കാര്യങ്ങള്‍ തിരക്കി മൂവരും ഉറങ്ങുവാന്‍ കിടക്കുന്നു. ബാഹുകന്റെ വിലാപം കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താന്‍ രചിച്ച ഒരു കഥയാണെന്നു പറഞ്ഞ്, നായകനുണ്ടായ കാലദോഷത്തെ ബാഹുകന്‍ വിശദീകരിക്കുന്നു. “കണ്ടവരാര്‍ വിധിദുശീലം!” എന്ന ഭാഗത്തുള്‍പ്പടെ ബാഹുകന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. കലാമണ്ഡലം അമല്‍‌രാജ് തുടക്കത്തില്‍ വാര്‍ഷ്ണേയനായി, പിന്നീട് ജീവലനും. മുദ്രകളൊക്കെ കാണിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വെപ്രാളത്തില്‍ പലതും കാര്യമായി പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.


അകലെ കുണ്ഡിനത്തില്‍ ദമയന്തി സുദേവനോട് നളനെ തിരിച്ചുകൊണ്ടുവരുവാനുള്ള ഉപായം ആലോചിക്കുന്നു. ഇവിടുത്തെ കളിയില്‍ തൃപ്തികരമായി അവതരിപ്പിക്കപ്പെട്ട ഏകഭാഗം ദമയന്തിയും സുദേവനും ചേര്‍ന്ന ഈ രംഗമായിരുന്നു. കലാഭാരതി വാസുദേവനാണ് ദമയന്തിയെ അവതരിപ്പിച്ചത്. ദമയന്തിയുടെ വിഷാദഭാവം തുടര്‍ച്ചയായി നിര്‍ത്തുവാന്‍ വാസുദേവന്‍ ആയാസപ്പെടുന്നുണ്ടായിരുന്നു. “സാധുശീല! വരിക നീ...” എന്ന ഭാഗത്ത്, സാധുശീലനായ സുദേവനെ വീരനാക്കിക്കളഞ്ഞു ദമയന്തി. ഏതായാലും, സുദേവനുടനെ ‘അങ്ങിനെയല്ല, ഞാനൊരു സാധു!’ എന്നാടിയത് നന്നായി. ആലപ്പുഴയില്‍ നടന്ന മൂന്നാം ദിവസത്തെ ബ്രാഹ്മണനെ അപേക്ഷിച്ച് ഇവിടുത്തെ സുദേവന്‍ അത്ര മികവു പുലര്‍ത്തിയില്ലെങ്കിലും, അന്നത്തെ കളിയില്‍ മികച്ചതായി എന്നു പറയാവുന്ന ഏകവേഷം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ബ്രാഹ്മണനായിരുന്നു. കുളിച്ചൊരുങ്ങി സന്തോഷവതിയായിരിക്കുക, നിന്റെ ആവശ്യം ഞാന്‍ എത്രയും വേഗം നിറവേറ്റി തരുന്നുണ്ടെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


നടന്നും, തേരിലും, കുതിരപ്പുറത്തും, സേവകരുടെ ചുമലിലെ പല്ലക്കിലേറിയുമൊക്കെ ദമയന്തിയെ വരിക്കുവാനുള്ള മോഹവുമായി കുണ്ഠിനത്തില്‍ രാജാക്കന്മാര്‍ വന്നുവന്നു നിറയുകയാണെന്ന് സുദേവന്‍ ഋതുപര്‍ണനെ അറിയിക്കുന്നു. ഒരാളുമൂലം ദിവസമൊന്നു മുന്നോട്ടാക്കിയിട്ടുണ്ടെന്നും, രണ്ടര്‍ത്ഥത്തില്‍ ബാഹുകനേയും ഋതുപര്‍ണനേയും കാട്ടി മടങ്ങുന്ന സുദേവനോട് ബാഹുകന് ചോദിച്ചറിയുവാനുണ്ടായിരുന്നത് അദ്ദേഹം ഊണുകഴിച്ചുവോ എന്നു മാത്രമായിരുന്നു! ഇത്തരം കുശല സംഭാഷണങ്ങള്‍ക്കുള്ള മാനസികാവസ്ഥയിലാണല്ലോ ബാഹുകനപ്പോള്‍! “മറിമാന്‍‌കണ്ണി മൌലിയുടെ...” എന്ന അവസാന ഭാഗത്തെ നളന്റെ വിചാരപ്പദമൊക്കെ ഇതിലും എത്രയോ ഭംഗിയാക്കാം! “ഓര്‍ത്തുചൊല്ലുമോരോന്നേ...” കഴിഞ്ഞു മുദ്രപിടിച്ചു നിര്‍ത്തിയത് ‘കണിശം’ എന്ന അര്‍ത്ഥത്തിന്. “പേര്‍ത്തു കര്‍ണ്ണാകര്‍ണ്ണികയാല്‍...” എന്ന വരിക്കുപകരം, “തീര്‍ത്തുചൊല്ലാം നിന്ദ്യകര്‍മ്മം...” എന്നതു തുടങ്ങിവെച്ചതാണിവിടെ! മിതമായി പറഞ്ഞാല്‍, നളചരിതം മൂന്നാം ദിവസത്തിലെ ബാഹുകന്‍ സദനം കൃഷ്ണന്‍‌കുട്ടിക്ക് പ്രാപ്യമായ വേഷമല്ല. ഒടുവില്‍ മൂന്നു പേരും തേര്‍ കയറി കുണ്ഡിനത്തിലേക്ക് തിരിക്കുന്നതോടെ ധനാശി, കാണികള്‍ക്ക് ആശ്വാസവും!


പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം സജീവന്‍ എന്നിവരുടെ സംഗീതവും അന്നേ ദിവസം ശരാശരിയില്‍ നിന്നുമുയര്‍ന്നില്ല. ശബ്ദനിയന്ത്രണം തീരെയില്ലാതെയുള്ള ആലാപനമാണ് സജീവന്റെ പ്രശ്നം. അത് പാട്ടിന്റെ ഭാവം കുറയ്ക്കുന്നു. “മറിമാന്‍കണ്ണിമൌലിയുടെ...” എന്ന അവസാനപദം മാത്രം തരക്കേടില്ലായിരുന്നെന്നു തോന്നി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം തമ്പി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം രവീന്ദ്രന്‍ മദ്ദളത്തിലും ചേര്‍ന്നൊരുക്കിയ മേളം പിന്നിലായിരുന്നെങ്കിലും, ഇവിടുത്തെ കളിക്ക് അതു തന്നെ അധികം! ‘പേര്‍ത്തു’വെന്ന് കാണിക്കേണ്ടയിടത്ത്, ‘തീര്‍ത്തു’മെന്ന് നടന്‍ മുദ്രകാട്ടുമ്പോള്‍ മേളം നടനു കൂടണോ കൂടാതിരിക്കണമോ? RLV സോമദാസും മാര്‍ഗി രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ചുട്ടി, മാര്‍ഗിയുടെ അണിയറസാമഗ്രികള്‍ എന്നിവ പതിവു പോലെ മികവു പുലര്‍ത്തി. യാത്രയും ചെയ്ത്, ഉറക്കവും കളഞ്ഞെത്തുന്നവരെ തീര്‍ത്തും നിരാശരാക്കുന്ന ഇതു പോലെയുള്ള കളികള്‍ കഴിയുമ്പോള്‍, കാണാന്‍ വരേണ്ടിയിരുന്നില്ല എന്നു തോന്നാറുണ്ട്. ലഭ്യമായ കലാകാരന്മാര്‍ക്കിണങ്ങുന്ന വേഷം നല്‍കിക്കൊണ്ടുള്ള കഥ നിശ്ചയിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തിയാലും ഇത്തരം സന്ദര്‍ഭങ്ങള്‍ കുറേയൊക്കെ ഒഴിവാക്കാം. അത്തരമൊരു ശ്രദ്ധ അടുത്ത തവണ മുതല്‍ ‘നാട്യഗ്രാമ’വും പുലര്‍ത്തുമെന്നു പ്രത്യാശിക്കുന്നു.

Description: Nalacharitham Moonnam Divasam Kathakali: Organized by Natyagramam, Thonnackal. Sadanam Krishnankutty as Bahukan, Kalamandalam Ramachandran Unnithan as Karkodakan & Sudevan, Kalamandalam Rajeevan as Nalan & Rithuparnan, Kalabharathi Vasudevan as Damayanthi, Kalamandalam Amalraj & Arunjith as Jeevalan & Varshneyanan. Pattu by Pathiyur Sankarankutty and Kalamandalam Sajeevan. Chenda by Kalamandalam Krishnadas & Kalamandalam Thampi. Maddalam by Kalamandalam Raveendran. Chutty by RLV Somadas & Margi Raveendran. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 18, 2009.
--

2009, ജൂലൈ 22, ബുധനാഴ്‌ച

സംസ്കൃതിഭവനിലെ കല്യാണസൌഗന്ധികം

KalyanaSaugandhikam Kathakali: Kalamandalam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman.
ജൂലൈ 02, 2009: അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃത ഭവനില്‍ ‘കല്യാണസൌഗന്ധികം’ കഥകളി അരങ്ങേറി. കലാനിലയം വിനോദ് ഭീമനായും കലാമണ്ഡലം വിജയകുമാര്‍ പാഞ്ചാലിയായും കലാമണ്ഡലം ഷണ്മുഖദാസ് ഹനുമാനായും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജ് മദ്ദളത്തിലും ഈ കളിക്ക് പിന്നണി കൂടി. സന്ദര്‍ശന്റെ കോപ്പുകളുപയോഗിച്ച് ആര്‍.എല്‍.വി. സോമദാസ് ചുട്ടിയും പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ ഉടുത്തുകെട്ടും നിര്‍വ്വഹിച്ചു.


ഭീമനും പാഞ്ചാലിയും ചേര്‍ന്നുള്ള രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്. “പാഞ്ചാലരാജതനയേ!” എന്നാരംഭിക്കുന്ന ഭീമന്റെ ശൃംഗാരരസപ്രധാനമായ പതിഞ്ഞ പദമാണ് ആദ്യം. പദത്തിനൊടുവില്‍ കാറ്റില്‍ പറന്നെത്തിയ സൌഗന്ധികപുഷ്പം പാഞ്ചാലി ഭീമനു നല്‍കുന്നു. “എന്‍ കണവ! കണ്ടാലും നീ...” എന്ന മറുപടി പദമാണ് തുടര്‍ന്ന്. സൌഗന്ധികപുഷ്പം ലഭ്യമാക്കണമെന്ന പാഞ്ചാലിയുടെ ആവശ്യം അറിഞ്ഞ ഭീമന്‍, എവിടെയാണെങ്കിലും പുഷ്പം താന്‍ തേടി കൊണ്ടുവന്നു തരുന്നുണ്ട് എന്നു പറഞ്ഞ് പുറപ്പെടുവാന്‍ ഒരുങ്ങുന്നു. ഇത്രയും വിശിഷ്ടമായ പുഷ്പം എവിടെനിന്നു ലഭിച്ചതെന്നുള്ള ഭീമന്റെ ചോദ്യത്തിന്, കാറ്റു കൊണ്ടുവന്നതാണെന്ന് പാഞ്ചാലി മറുപടി നല്‍കുന്നു. ഇതു കേട്ട്, ഘോരവനത്തില്‍ ക്ലേശിച്ചു നടക്കുന്ന ക്ഷീണിതയായ നിന്റെ വാടിയ മുഖം കണ്ട് മനസലിവു തോന്നിയ എന്റെ പിതാവ് ഏറ്റവും സന്തോഷത്തോടെ കൊണ്ടു വന്നു തന്നതാണെന്നാണ് ഭീമന്റെ പക്ഷം. പോകുവാന്‍ സഹായമെന്തെന്ന പാഞ്ചാലിയുടെ ചോദ്യത്തിന്, അനവധി ശത്രുക്കളുടെ ശിരസു പിളര്‍ന്ന ഈ ഗദ തന്നെയെന്നും; യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നുകയില്ലേയെന്ന ചോദ്യത്തിന്, രാമാജ്ഞ പൂര്‍ത്തിയാക്കാതെ വിശ്രമിക്കുകയില്ലെന്ന് മന്ഥര പര്‍വ്വതത്തോട് പറഞ്ഞ ഹനുമാന്റെ അനുജനായ തനിക്ക് ലക്ഷ്യം നേടുന്നതുവരെ ക്ഷീണം തോന്നുകയില്ലെന്നും മറുപടി നല്‍കി; നിന്റെ കടാക്ഷം ഒന്നുമാത്രം മതിയെന്നും പറഞ്ഞ് ഭീമന്‍ യാത്ര തുടങ്ങുന്നു.


ആദ്യ രംഗത്തിലെ ഭീമനെ കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. വിശേഷിച്ചും ആദ്യ പദത്തിലെ “പഞ്ചമകൂജിത! സുകോകിലേ!” എന്ന ചരണം മുതല്‍ക്കുള്ള കലാശവും പദങ്ങളും ഇടകലര്‍ത്തിയുള്ള ഭീമന്റെ പദാവതരണം മനോഹരമാക്കുവാന്‍ വിനോദിനായി. ഭാവപ്രകാശനത്തിലാണ് കലാനിലയം വിനോദ് ഇനിയുമേറെ മെച്ചപ്പെടുത്തുവാനുള്ളതായി തോന്നിയത്. അതുപോലെ ചാഞ്ചാടി മോദം കലര്‍ന്നെത്തുന്ന പവനനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകന് കാറ്റിന്റെ വരവ് അനുഭവവേദ്യമാവണം. മുദ്രയിലൂടെ അര്‍ത്ഥം കാട്ടുക മാത്രമാവരുത് നടന്റെ ലക്ഷ്യം. “നല്ല ചാരുപവനന്‍ വരുന്നു.” എന്നയിടത്ത് കാറ്റിന്റെ അനുഭൂതി കലാമണ്ഡലം വിജയകുമാറിന്റെ പാഞ്ചാലിയിലും കാണുവാനായി. രംഗത്തു വെറുതേ നില്‍ക്കുകയല്ലാതെ, പദം ശ്രദ്ധിച്ച് താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ രംഗത്തോടിണക്കി നിര്‍ത്തുവാനുള്ള വിജയകുമാറിന്റെ ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനീയമാണ്.


യാത്രതുടങ്ങുന്ന ഭീമന്‍, കാറ്റിന്റെ ദിശ മനസിലാക്കി യാത്ര ചെയ്യാമെന്നുറയ്ക്കുന്നു. പാറക്കൂട്ടങ്ങളും, ഔഷധച്ചെടികളും നിറഞ്ഞ ഗന്ധമാദന പര്‍‌വ്വതവും കടന്ന് യാത്ര തുടരുന്ന ഭീമന്‍ ഒരു ശബ്ദം കേള്‍ക്കുന്നു. ശബ്ദം കേട്ടിടത്തെത്തുന്ന ഭീമന്‍ കാണുന്നത് ഭീമാകാരനായ ഒരാനയെയാണ്. എന്നാല്‍ ആ ആനയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടിയിരിക്കുന്നു, ആന പിടിവിടുവിക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്നു. വിശന്നുവലഞ്ഞ് അവിടെയെത്തുന്ന ഒരു സിംഹം ആനയുടെ മസ്തകം പിളര്‍ന്ന് ചോരകുടിക്കുന്നു. ചരിയുന്ന ആനയെ പെരുമ്പാമ്പ് വിഴുങ്ങുന്നു. ഈശ്വരലീലകള്‍ തന്നെയെന്നു ചിന്തിച്ച് വീണ്ടും യാത്ര ചെയ്യുന്ന ഭീമന്‍ ഘോരമായ വനപ്രദേശത്തിലെത്തുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ് യാത്ര ദുഷ്കരമായ ഈ പ്രദേശത്തുകൂടി പോവുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, ഗദകൊണ്ട് ഇവയൊക്കെ തല്ലിതകര്‍ത്ത് സഞ്ചരിക്കുക തന്നെ എന്നുറയ്ക്കുന്നു. അപ്രകാരം ചെയ്തുകൊണ്ട് ഭീമന്‍ യാത്ര തുടരുന്നു.


കദളീവനത്തില്‍ തപസുചെയ്യുകയായിരുന്ന ഹനുമാന്‍, ശബ്ദം കേട്ടുണരുന്നു. ഇന്ദ്രിയങ്ങളെ ബന്ധിച്ച് തപസ് തുടരുവാന്‍ ശ്രമിക്കുന്നെങ്കിലും ശബ്ദം കൂടുതല്‍ അടുക്കുന്നതോടെ ഹനുമാന് ശ്രദ്ധ വീണ്ടും നഷ്ടമാവുന്നു. എന്താണ് ശബ്ദം എന്നറിയുക തന്നെ എന്നുറച്ച് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് നോക്കുന്നു. പര്‍വ്വതങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിക്കുന്നതാണോ എന്നു സംശയിക്കുന്ന ഹനുമാന്‍, ‘അല്ല, പണ്ട് ഇന്ദ്രന്‍ തന്റെ വജ്രായുധത്താല്‍ പര്‍വ്വതങ്ങളുടെ ചിറകരിഞ്ഞ് അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്.’ എന്നോര്‍ക്കുന്നു. തുടര്‍ന്ന് സമുദ്രത്തില്‍ ജലം ഇരമ്പിക്കയറുന്ന ശബ്ദമാവുമോ എന്നു സംശയിക്കുന്നു. ‘ബഡവാഗ്നിയുടെ ജ്വാലയാല്‍ അധികമായ ജലം വറ്റിച്ചു കളയുന്നതു കൊണ്ട് അതുമല്ല.’ ലോകാവസാനമായോ എന്നാണ് അടുത്തതായി സംശയിക്കുന്നത്. ചുറ്റുപാടുമൊന്ന് കണ്ണോടിച്ച്, ‘പൂത്തുലഞ്ഞ് ഫലങ്ങള്‍ നിറഞ്ഞ മരങ്ങള്‍, പക്ഷികള്‍ പറന്നു നടക്കുന്നു. ഇവയൊക്കെ കൊണ്ട് ലോകാവസാനമല്ല.’ പിന്നെയെന്താണീ ശബ്ദമെന്ന് തേടിക്കാണുക തന്നെ എന്നുറച്ച് ശബ്ദം കേട്ട ഭാഗത്തേക്ക് സഞ്ചരിച്ച് നോക്കുന്നു. ഒരു അതിമാനുഷന്‍ കൈയില്‍ വലിയ ഗദയുമായി വൃക്ഷങ്ങള്‍ തല്ലിതകര്‍ത്തു വരുന്നത് കാണുന്നതായി ആടി, “ആരിഹ വരുന്നതിവനാരും എതിരില്ലയോ?” എന്ന പദത്തിലേക്ക് കടക്കുന്നു. “മനസി മമ, കിമപി ബത!” എന്ന ഭാഗത്ത്, അനുജനെ കാണുന്ന ഹനുമാന്റെ അതിയായ സന്തോഷം വെളിവാക്കുവാനായി അഷ്ടകലാശമെടുക്കാറുണ്ട്, ഇവിടെ അതുണ്ടായില്ല.


വരുന്നത് തന്റെ അനുജനായ ഭീമനാണെന്ന് മനസിലാക്കുന്ന ഹനുമാന്‍, ഇവന്റെ മദമടക്കുകയും കൂട്ടത്തില്‍ തന്റെ മഹത്വം അറിയിക്കുകയും ചെയ്യുവാനുറയ്ക്കുന്നു. അതിനായി ഒരു വൃദ്ധവാനരന്റെ രൂപത്തില്‍ ഭീമന്‍ വരുന്ന വഴിയില്‍ വിലങ്ങനെ കിടക്കുന്നു. മരങ്ങള്‍ തല്ലിത്തകര്‍ത്തടുക്കുന്ന ഭീമന്‍ വഴിമുടക്കി കിടക്കുന്ന വാനരനെ കണ്ട് നില്‍ക്കുന്നു. ഉടന്‍ തന്നെ വഴിയില്‍ നിന്നു മാറിയില്ലെങ്കില്‍, കഴുത്തിനു പിടിച്ച് ദൂരേക്കെറിഞ്ഞ് താന്‍ പോവുന്നുണ്ടെന്നാണ് ഭീമന്റെ വീരവാദം. തന്റെ മുകളിലൂടെ ചാടിപ്പൊക്കോള്ളാന്‍ പറയുന്ന വാനരനോട്, ക്ഷത്രിയ രാജവംശത്തില്‍ പിറന്ന താന്‍ ആരേയും കവച്ചു വെച്ച് പോവുകയില്ല എന്നു ഭീമന്‍ അറിയിക്കുന്നു. ഇതു കേട്ട്, തനിക്കൊട്ടും അനങ്ങുവാന്‍ കഴിയുന്നില്ല, അതിനാല്‍ തന്റെ വാലുയര്‍ത്തി മാറ്റിയിട്ട് പൊയ്ക്കോളുക എന്ന് വാനരന്‍ പറയുന്നു. ആ ഉപായത്തില്‍ തൃപ്തനാവുന്ന ഭീമന്‍ ഗദ ഉപയോഗിച്ച് വാല്‍ പൊക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ വാല്‍ അനക്കുവാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഉള്ളിലേക്ക് കയറ്റിയ ഗദ പുറത്തേക്ക് ഇറക്കുവാനാവാത്ത ഗതികേടിലുമായി ഭീമന്‍. ഇത്രയുമായപ്പോള്‍ ഇത് വിചാരിച്ചതുപോലെ നിസാരനായ ഒരു വാനരനല്ല എന്നു ബോധ്യം വരുന്ന ഭീമന്‍, സത്യാവസ്ഥ തിരക്കുന്നു. രാവണാന്തകനായ രാമന്റെ ദൂതനും ഭീമന്റെ സഹജനുമായ ഹനുമാനാണ് താനെന്ന് അറിയിക്കുന്നതോടെ ഭീമന്‍ വന്ദിച്ച് ഇടത്തേക്കു മാറുന്നു.


സമുദ്രലംഘനം നടത്തിയ രൂപം കാണണമെന്ന ഭീമന്റെ ആഗ്രഹം ഹനുമാന്‍ തുടര്‍ന്നു സാധിച്ചു കൊടുക്കുന്നു. എന്നാല്‍ ഹനുമാന്റെ ബഹൃത്‌‌രൂപം കാണുന്ന ഭീമന്‍ മോഹാലസ്യപ്പെടുന്നു. തന്റെ അനുജനെ ഉയര്‍ത്തി ജ്യേഷ്ഠവാത്സല്യത്തോടെ ഹനുമാന്‍ സമാധാനിപ്പിക്കുന്നു. “ഭീതിയുള്ളിലരുതൊട്ടുമേ തവ!” എന്ന ശങ്കരാഭരണത്തിലുള്ള ഹനുമാന്റെ പദമാണ് തുടര്‍ന്ന്. ഒടുവില്‍ കൌരവരോടുള്ള യുദ്ധസമയത്ത് തങ്ങളോടൊപ്പം ചേര്‍ന്ന് അരികളെ സംഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഭീമനോട്, അര്‍ജ്ജുനന്റെ കൊടിക്കൂറയില്‍ സ്ഥിതിചെയ്ത് ഭീഷണമായ ശബ്ദമുണ്ടാക്കി അരികളെ യുധിശൂന്യരാക്കുന്നുണ്ടെന്ന് ഹനുമാന്‍ അറിയിക്കുന്നു. തുടര്‍ന്ന്, സൌഗന്ധികപുഷ്പങ്ങള്‍ ലഭിക്കുന്ന സ്ഥലവും അവിടേക്കുള്ള മാര്‍ഗവും ഹനുമാന്‍ ഭീമനു പറഞ്ഞു കൊടുക്കുന്നു. യാത്രപറഞ്ഞു പോയി തിരികെ വന്ന് പരുങ്ങുന്ന ഭീമനെക്കണ്ട് ഹനുമാന്‍ കാര്യം തിരക്കുന്നു. തന്റെ സഹായത്തിനുണ്ടായിരുന്ന ഗദ ഇപ്പോള്‍ തന്റെ കൈയിലില്ല എന്നു ഭീമന്‍ പറയുന്നു. അതെവിടെയെന്നു ഹനുമാന്‍ ചോദിക്കുമ്പോള്‍, ഹനുമാന്റെ വാലില്‍ പിണഞ്ഞു കിടക്കുകയാണ് എന്ന് ലജ്ജയോടെ ഭീമന്‍ അറിയിക്കുന്നു. അല്പമൊന്ന് പരിഹസിച്ചതിനു ശേഷം, ഗദ നല്‍കി വീണ്ടും ഹനുമാന്‍ ഭീമനെ യാത്രയാക്കുന്നു.


ഹനുമാനായി കലാമണ്ഡലം ഷണ്മുഖദാസിനെ ആദ്യമായി കാണുകയാണ്. അല്പം നര്‍മ്മമൊക്കെ കലര്‍ത്തി, കഴിയുന്നത്ര മികവു പുലര്‍ത്തുവാന്‍ ഷണ്മുഖദാസ് ശ്രമിച്ചുവെങ്കിലും, അധികം കൈകാര്യം ചെയ്യാത്ത വേഷമായതിനാലാവണം അദ്ദേഹത്തിന്റെ മറ്റു വേഷങ്ങളില്‍ കാണുന്ന സ്വാഭാവികമായ ഒഴുക്ക് ഈ വേഷത്തില്‍ കാണുവാനുണ്ടായില്ല. ഒന്നു രണ്ട് അരങ്ങുകളില്‍ കൂടി ഹനുമാന്‍ കെട്ടുവാന്‍ അവസരം ലഭിച്ചാല്‍ ഇതിലും മികച്ചതാക്കുവാന്‍ ഷണ്മുഖദാസിന് കഴിയും. ആദ്യ രംഗങ്ങളിലെ ഭീമനില്‍ നിന്നും വ്യത്യസ്തമായുള്ള; ജ്യേഷ്ഠനായ ഹനുമാന്റെ മുന്‍പില്‍, ഗര്‍വ്വം വെടിഞ്ഞ് വിനയാന്വിതനായി തീര്‍ന്ന ഭീമനേയും കലാനിലയം വിനോദ് നന്നായിത്തന്നെ അവതരിപ്പിച്ചു. സമയക്കുറവു മൂലം പദങ്ങള്‍ വെട്ടിച്ചുരുക്കി അവസാനഭാഗങ്ങള്‍ വേഗത്തില്‍ കഴിക്കേണ്ടിവന്നെങ്കിലും അത് കളിയുടെ മൊത്തത്തിലുള്ള രസത്തെ കാര്യമായി ബാധിച്ചില്ല. ഒടുവിലെ സംഭാഷണങ്ങള്‍ അല്പം കുറയ്ക്കുന്നതാണ് രംഗത്തിനു കൂടുതല്‍ ഭംഗിയെന്നു തോന്നുകയും ചെയ്തു.

പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും ചേര്‍ന്നുള്ള ഇന്നേ ദിവസത്തെ ആലാപനവും ഏറെ ഹൃദ്യമായി. ശങ്കരാഭരണത്തിലുള്ള ഭീമന്റെ ആദ്യപതിഞ്ഞ പദം, “മാഞ്ചേല്‍ മിഴിയാളേ!”, മധ്യമാവതിയിലുള്ള ഹനുമാന്റെ “ആരിഹ വരുന്നതിവനാരും എതിരില്ലയോ!”; ഇവയൊക്കെ മനോഹരമായി, എന്നാല്‍ നടന്‍ മുദ്രകാട്ടുന്ന കണക്കൊപ്പിച്ചു പാടുവാന്‍ ഇരുവര്‍ക്കുമായി. കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവരൊരുക്കിയ മേളവും മികച്ചു നിന്നു. “പഞ്ചമകൂജിത സുകോകിലേ!” മുതലായ ഇടങ്ങളില്‍ ചെണ്ടയും മദ്ദളവും ഇടകലര്‍ത്തിയുള്ള പ്രയോഗങ്ങള്‍ ആസ്വാദ്യകരമായിരുന്നു. ഏതിനു ചെണ്ട, ഏതിനു മദ്ദളം എന്നു വ്യക്തമായ ധാരണ ഇരുവര്‍ക്കുമുണ്ട് എന്നതാണ് ഈ മികവിനു കാരണം. അവസാന ഭാഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്ത മാര്‍ഗി കൃഷ്ണകുമാര്‍, കലാശങ്ങള്‍ക്കു കൂടുന്നതില്‍ പോലും പിഴവുകള്‍ വരുത്തി. ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കിലും, കുറച്ചു കൂടി പരിചയം വന്നതിനു ശേഷം മാത്രം ഭീമനും ഹനുമാനും തമ്മിലുള്ളതുപോലെയുള്ള പ്രധാനരംഗങ്ങള്‍ക്ക് കൊട്ടുവാന്‍ വിടുന്നതാവും ഉചിതം. ആര്‍.എല്‍.വി. സോമദാസ് ഒരുക്കിയ ഹനുമാന്റെ ചുട്ടിക്ക് എന്തൊക്കെയോ ചില കുറവുകള്‍ തോന്നിച്ചു. ഉപയോഗിച്ച പേപ്പറുകളുടെ വലുപ്പത്തിന്റെ അനുപാതത്തിലുള്ള ചേര്‍ച്ചക്കുറവാണെന്നു തോന്നുന്നു ഇതിനു കാരണം. നല്ലവണ്ണം ഉടുത്തുകെട്ടി ഭംഗിയായി വേഷം തീര്‍ക്കുന്ന പള്ളിപ്പുറം ഉണ്ണികൃഷ്ണനും അഭിനന്ദനമര്‍ഹിക്കുന്നു. പലപ്പോഴും ഉടുത്തുകെട്ടിക്കുവാന്‍ നന്നായി അറിയാവുന്നവരില്ലാത്തത് വേഷഭംഗി കുറയുന്നതിന് കാരണമാവാറുണ്ട്. ചുരുക്കത്തില്‍, കൃത്യമാ‍യ സമയത്തിനുള്ളില്‍ അവതരിപ്പിച്ചു തീര്‍ത്ത ഇവിടുത്തെ ‘കല്യാണസൌഗന്ധികം’ ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു അരങ്ങനുഭവമാണ് നല്‍കിയത്.

Description: KalyanaSaugandhikam Kathakali @ Vyloppalli Samskrithi Bhavan, Nalanda, Thiruvananthapuram. Kalanilayam Vinod as Bheeman, Kalamandalam Vijayakumar as Panchali and Kalamandalam Shanmukhadas as Hanuman. Vocal by Pathiyur Sankarankutty and Kalanilayam Rajeevan. Chenda by Kalamandalam Krishnadas and Margi Krishnakumar. Maddalam by Kalanilayam Manoj. Chutty by RLV Somadas. Aniyara by Pallippuram Unnikrishnan. Kaliyogam: Sandarsan, Ambalappuzha.Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 02, 2009.
--