DuryodhanaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DuryodhanaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച

കനകക്കുന്നിലെ ദുര്യോധനവധം

DuryodhanaVadham Kathakali presented by Sandarsan Kathakali Vidyalayam. An appreciation by Haree for Kaliyarangu.
ജൂലൈ 26, 2010: കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സം‍യുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടികളില്‍ കഥകളിയും ഒരിനമായിരുന്നു. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൂതുകളി മുതല്‍ക്കുള്ള 'ദുര്യോധനവധം' കഥയിലെ രംഗങ്ങളാണ്‌ ഇവിടെ അവതരിപ്പിച്ചത്. ഒന്നര-രണ്ട് മണിക്കൂറുകളില്‍ തീര്‍ക്കുന്ന ഹൃസ്വ അവതരണങ്ങള്‍ ഗൌരവത്തോടെ കാണാറില്ല. എന്നാലിവിടെ, അത്തരമൊരു കളി പോലും എങ്ങിനെ നന്നാക്കാമെന്ന് സന്ദര്‍ശന്‍ കാണിച്ചു തന്നു. നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന രംഗങ്ങള്‍ മാത്രമെടുത്ത്, ഉള്ളത് എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ്‌ ഇത് സാധ്യമായത്. ആര്‍ക്കും കണ്ടാല്‍ രസിക്കുന്ന ഒരു കഥാഭാഗവും, അതിന്റെ മികവോടുകൂടിയ അവതരണവും; 'ഇന്‍സ്റ്റന്‍റ്' കഥകളിയായിട്ടു കൂടി കാണികളെ രസിപ്പിച്ച ഒന്നായി നിശാഗന്ധിയിലെ അരങ്ങ്.

2009 ഫെബ്രുവരി 28, ശനിയാഴ്‌ച

പേരാമംഗലത്തെ ദുര്യോധനവധം

DuryodhanaVadham Kathakali: Kalamandalam Gopi as RaudraBhiman, Nelliyodu Vasudevan Nampoothiri as Dussasanan, Kalamandalam Krishnakumar as Duryodhanan and Sadanam Bhasi as SriKrishnan.
ഫെബ്രുവരി 22, 2009: പേരാമംഗലത്ത് കലാമണ്ഡലം ഗോപിക്കു നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന കഥകളിയില്‍ ആദ്യകഥയായ ‘മല്ലയുദ്ധ’ത്തെക്കുറിച്ചുള്ള ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാമതായി ‘ദുര്യോധനവധ’മാണ് അരങ്ങേറിയത്. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. ഇന്ദ്രപ്രസ്ഥത്തിന്റെ മോടി കണ്ട് ദുര്യോധനനും സഹോദരന്മാരും അത്ഭുതപ്പെടുന്നു. ദുര്യോധനന്‍ തന്റെ സഹോദരന്മാരോട് ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകള്‍ കണ്ടുപറയുന്ന രംഗത്തോടെയാണ് ഇവിടെ ‘ദുര്യോധനവധം’ ആരംഭിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനനായും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ദുഃശാസനനായും വേഷമിട്ടു.


ദുര്യോധനനും കൂട്ടരുമൊരുമിച്ച് ഇന്ദ്രപ്രസ്ഥം നടന്നു കാണുന്നുവെന്ന തരത്തിലാണ് ഈ രംഗം വിഭാവനം ചെയ്തിരിക്കുന്നത്. പാണ്ഡവര്‍ക്കു വന്നുചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളില്‍ അസൂയപ്പെടുകയാണ് ദുര്യോധനാദികള്‍. ഓരോ ചരണത്തിനു ശേഷവും യുക്തമായ മനോധര്‍മ്മങ്ങളും ഇരുവരും ആടുകയുണ്ടായി. ദുഃശാസനനെ അവതരിപ്പിച്ച നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ആട്ടങ്ങളില്‍ മുന്നിട്ടു നിന്നത്. ഈ കാണുന്നതെല്ലാം അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്, എല്ലാം പാണ്ഡവര്‍ പിടിച്ചെടുത്ത് കാല്‍ക്കീഴിലാക്കിയിരിക്കുന്നു; നടന്നടുക്കുമ്പോള്‍ പാമ്പുകളുടെ രൂപങ്ങള്‍ പത്തിവിടര്‍ത്തുന്നു, സിംഹങ്ങളുടെ വായ തുറക്കുന്നു; അവര്‍ സുഖമായി വസിക്കുന്നതു കണ്ട് മനസു പുകയുന്നു, എല്ലാം കൈക്കലാക്കി ഇവരെ കെട്ടുകെട്ടിക്കണം; രണ്ടുപാവകള്‍, ഒന്ന് അടുത്തേക്കുവരുന്നവന്റെ മുഖത്തേക്ക് തുപ്പുവാന്‍ വെള്ളവുമായി നില്‍ക്കുന്നു, മറ്റൊന്ന് തുപ്പുമ്പോള്‍ ആദ്യത്തേതിന്റെ മുഖമടിച്ച് തിരിക്കുന്നു, തമാശ തന്നെ; ഈ രീതിയില്‍ പാണ്ഡവരോടുള്ള അമര്‍ഷവും ഇന്ദ്രപ്രസ്ഥത്തിലെ വിസ്മയക്കാഴ്ചകളും ഇടകലര്‍ത്തിയുള്ള അവതരണമായിരുന്നു നെല്ലിയോടിന്റേത്. ഇതിനോടൊക്കെ യുക്തമായി പ്രതികരിക്കുകയെന്നതിനപ്പുറമായി കൃഷ്ണകുമാര്‍ ഒന്നും ചെയ്തു കണ്ടില്ല.

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങളില്‍ അസ്വസ്ഥത പൂണ്ട്, ഇരുവരും യുധിഷ്ഠിരനെ സഭയില്‍ ചെന്നു കാണുക തന്നെ എന്നുറച്ച് പുറപ്പെടുവാന്‍ തയ്യാറാവുന്നു. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ദുഃശാസനനെ ചുമതലപ്പെടുത്തി ദുര്യോധനന്‍ രംഗം വിടുന്നു. മസ്തിഷ്കം താമരപ്പൂവുപോലെ വിരിഞ്ഞ ആനകളേയും, വിവിധതരം വാദ്യഘോഷങ്ങളും, കുരവയിടുവാനായി താലം പിടിച്ച സുന്ദരികളേയും, വെടിക്കാരേയും ദുഃശാസനന്‍ ഏര്‍പ്പാടാക്കുന്നു. ദുഃശാസനന്റെ ഈ ആട്ടങ്ങള്‍ കാഴ്ചയ്ക്ക് രസകരമാണെങ്കിലും, ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ഘോഷയാത്രയ്ക്കായി ഒരുക്കങ്ങള്‍ ചെയ്യേണതുണ്ടോ എന്നൊരു സംശയം ഇവിടെ അവശേഷിക്കുന്നു. ഒരുക്കങ്ങള്‍ കഴിഞ്ഞ് ദുര്യോധനന്‍ പുറപ്പെടുവാന്‍ തയ്യാറാവുന്നു. വേഷം മാറുന്നില്ലേ എന്നു തിരക്കുന്ന ദുര്യോധനനോട്, ‘എനിക്കതിന്റെ കാര്യമില്ല, ഇതൊക്കെ ധാരാളം. അങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ, അതുമതി’ എന്നു ദുഃശാസനന്‍ മറുപടി നല്‍കുന്നു. പൊന്നിന്‍ കുടത്തിനെന്തിനാണ് പൊട്ട് എന്നു ചോദിച്ച്, ദുര്യോധനന്‍ ദുഃശാസനനു മേല്‍ പനിനീര്‍ തളിക്കുന്നു. ദുഃശാസനന്‍ തടഞ്ഞുകൊണ്ട്, അസഹ്യമായ ദുര്‍ഗന്ധം, മൂക്കു തുളച്ചു കയറുന്നു എന്നു പറയുന്നു. സത്ജനങ്ങള്‍ നല്ലതെന്നു കരുതുന്നത്, ദുഷ്ടന്മാര്‍ക്ക് ഹിതകരമാവില്ലെന്ന സങ്കല്പത്തിലുള്ള ഈ ആട്ടം, ചെറുതെങ്കിലും കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഭയിലേക്ക് പുറപ്പെടുന്നു.


അടുത്ത രംഗത്തില്‍ യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി സഭയില്‍ സന്നിഹിതയായിരിക്കുന്നു. ദുര്യോധനന്റേയും കൂട്ടരുടേയും വരവ് ഭീമന്‍ വിവരിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതുകണ്ട് അപമാനിതരായി ഇതിനു പകരം ചെയ്യുമെന്നു പറഞ്ഞ് ദുര്യോധനാദികള്‍ മടങ്ങുന്നു. ആരേയും പരിഹസിക്കുകയരുതെന്ന് ധര്‍മ്മപുത്രര്‍ ഭീമനേയും പാഞ്ചാലിയേയും ഉപദേശിക്കുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള കലാമണ്ഡലം വിജയകുമാറാണ് പാഞ്ചാലിയെ അവതരിപ്പിച്ചത്. ഇരുവര്‍ക്കും അമളി പറ്റുന്ന സമയം മാത്രം പാഞ്ചാലി മന്ദഹസിക്കുന്നതാണ് കണ്ടിട്ടുള്ളത്, ഇവിടെ ദുര്യോധനനും ദുഃശാസനനും വേദി വിടും വരേയും പരിഹസിച്ചു ചിരിക്കുന്ന പാഞ്ചാലിയായിരുന്നു. വളരെ അപക്വമായാണ് മായ നെല്ലിയോട് യുധിഷ്ഠിരനെ അവതരിപ്പിച്ചത്. ഇതുപോലെ പ്രഗല്‍ഭര്‍ അണിനിരക്കുന്ന വേദിയില്‍, ചെറുവേഷങ്ങളാണെങ്കില്‍ പോലും അവ അവതരിപ്പിക്കുവാന്‍ മായ ഇനിയുമേറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു. തുടക്കക്കാരന്റെ അപരിചിതത്വം പ്രകടമായിരുന്നെങ്കിലും കലാമണ്ഡലം വിപിന്റെ കുട്ടിഭീമന്‍ മോശമായില്ല.


ഇന്ദ്രപ്രസ്ഥത്തില്‍ തനിക്കു നേരിട്ട അവമാനം ദുര്യോധനന്‍ ശകുനിയെ അറിയിക്കുന്നു. ശകുനിയുടെ ഉപദേശപ്രകാരം ദുര്യോധനന്‍ യുധിഷ്ഠിരനെ നയത്തില്‍ ചൂതിനു ക്ഷണിക്കുന്നു. ചൂതില്‍ ചതിപാടില്ലെന്ന് പ്രത്യേകമോര്‍മ്മപ്പെടുത്തി യുധിഷ്ഠിരന്‍ ചൂതുകളിക്കുവാന്‍ തയ്യാറാവുന്നു. ദൈവഹിതം പോലെ ചൂതില്‍ ജയവും തോല്‍‌വിയും വരുമെന്നു പറഞ്ഞ് ശകുനിയും ചൂതിനിരിക്കുന്നു. തന്നെയും ഭാര്യയേയുമുള്‍പ്പടെ സകലതും യുധിഷ്ഠിരന്‍ ചൂതില്‍ പണയം വെച്ചു തോല്‍ക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ കാര്യങ്ങളോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസീകൃത്യമെടുക്കുവാനായി ശാസിച്ചീടുവാന്‍ ദുഃശാസനനോട് പറയുന്നു. എന്നാല്‍ ഒരുപടികൂടി കടന്ന് പാഞ്ചാലിയുടെ വസ്ത്രം ഉരിയുവാനാണ് ദുഃശാസനന്‍ ഉദ്യമിക്കുന്നത്. “പൂഞ്ചോല ഞാന്‍ അഴിച്ചീടുവന്‍...” എന്നു പറഞ്ഞു നില്‍ക്കുന്ന ദുഃശാസനനെ കണ്ട് ദുര്യോധനന്‍ ശകുനിയോട്, ‘ഇവനെന്താണിതു ചെയ്യുന്നത്?’ എന്നു സന്ദേഹിക്കുന്നു. ‘എന്തെങ്കിലുമാവട്ടെ...’ എന്നുള്ള ശകുനിയുടെ മറുപടി കേട്ട്, ‘ഒന്നും കണ്ടില്ലെന്നു കരുതുക തന്നെ...’ എന്നു നിനച്ച് ദുര്യോധനന്‍ അനങ്ങാതെയിരിക്കുന്നു. കൃഷ്ണകൃപയാല്‍ പൂര്‍ണ്ണമായ അപമാനത്തില്‍ നിന്നും രക്ഷനേടുന്ന പാഞ്ചാലിയെ തന്റെ തുടയിലടിച്ച് ദുര്യോധനന്‍ ക്ഷണിക്കുന്നു‍. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. ദുഃശാസനന്റെ പ്രവര്‍ത്തികളോട് ഒട്ടും യോജിക്കുവാനാവാതെ, ലജ്ജയാല്‍ മുഖം തിരിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കലാമണ്ഡലം കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇത്തരമൊരു രംഗമായിട്ടുകൂടി, ഒരു ക്ഷത്രിയ രാജാവിനു ചേരുന്ന ഗൌരവം ദുര്യോധനനു നല്‍കുവാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തു പറയേണ്ടതു തന്നെ. കലാനിലയം ദാമോദരനാണ് ശകുനിയായി വേഷമിട്ടത്. വെള്ളക്കുപ്പായത്തിനു പകരം ചുവപ്പ് കുപ്പായമാണ് ശകുനി ധരിച്ചിരുന്നത്. ഒരു കൌശലക്കാരന്റെ ഭാവമൊന്നും ദാമോദരന്റെ ശകുനിയില്‍ കാണുവാനില്ലായിരുന്നെങ്കിലും, പദഭാഗങ്ങളൊക്കെയും തരക്കേടില്ലാതെ അവതരിപ്പിച്ചു.


ദൂതിനായി തിരിക്കുവാന്‍ തയ്യാറെടുക്കുന്ന ശ്രീകൃഷ്ണനെ കാണുവാനായി പാഞ്ചാലിയെത്തുന്നു. തന്റെ ശപഥം നിറവേറ്റുവാനുള്ള സാഹചര്യം ഇല്ലാതാക്കരുതെന്ന് കൃഷ്ണനെ ഓര്‍മ്മപ്പെടുത്തുകയാണ് പാഞ്ചാലി ഇവിടെ. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാവും, ആ സമയത്തിനായി കാത്തിരിക്കുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. കേശമിതു കാണുകയെന്ന പാഞ്ചാലിയുടെ വാക്കുകള്‍ കേട്ടുടനെ പീഠത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ്, കഴിഞ്ഞ സംഭവങ്ങളൊര്‍ത്ത് കൌരവരോട് കോപിക്കുന്ന രീതിയിലാണ് പലരും കൃഷ്ണനെ അവതരിപ്പിക്കുവാറുള്ളത്. എന്നാല്‍ അങ്ങിനെയാടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടുന്ന സാധാരണ മനുഷ്യന്‍ മാത്രമാവുന്നു കൃഷ്ണന്‍. എല്ലാമറിയുന്നവനായ താന്‍ തന്നെയാണ് ഇതിനൊക്കെയും ഹേതുവെന്ന് ദ്വോതിപ്പിക്കുന്ന അകലേയ്ക്കുള്ള ഗഹനമായ ഒരു നോട്ടവും, പാഞ്ചാലിയെനോക്കിയൊരു മന്ദസ്മിതവുമാണ് സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായത്. പാത്രബോധത്തോടെയുള്ള അദ്ദേഹത്തിന്റെ അവതരണം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കലാമണ്ഡലം വിജയകുമാറാവട്ടെ പാഞ്ചാലിയുടെ വിഷമം അഭിനയിക്കുന്നതിലും എളുപ്പമായി കണ്ടിട്ടാവണം; കണ്ണുനീരും, കലങ്ങിയ കവിളുകളും വരച്ചു ചേര്‍ത്താണ് അരങ്ങിലെത്തിയത്. (ഇന്‍സെറ്റ് ശ്രദ്ധിക്കുക.) കണ്ണുനീര്‍ സീരിയലുകളിലെ നായികമാരുടെ അവസ്ഥയിലുള്ള വിജയകുമാറിന്റെ പാഞ്ചാലി, ആ കഥാപാത്രത്തിനു തന്നെ അപമാനമായിരുന്നു! “പരിപാഹിമാം ഹരേ!” എന്ന പാഞ്ചാലിയുടെ പദം, അനുപല്ലവി പാടി നേരേ അവസാന ചരണത്തിലേക്കെത്തുകയാണ് ഉണ്ടായത്. “പാര്‍ഷതി മമ സഖി!” എന്ന കൃഷ്ണന്റെ പദവും മുഴുവനായി ആലപിക്കുകയുണ്ടായില്ല.


ദൂതിനായി കൃഷ്ണന്‍ കൌരവസഭയിലെത്തുന്നു. സൂചികുത്തുവാന്‍ പാണ്ഡവര്‍ക്ക് ഇടം നല്‍കുകയില്ലെന്ന ദുര്യോധനന്റെ വാശി, നാശത്തിനാണെന്ന് കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. കൃഷ്ണന്റെ വാക്കുകളില്‍ കുപിതനാവുന്ന ദുര്യോധനന്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഉദ്യമിക്കുന്നു. വിശ്വരൂപം കാട്ടുന്ന കൃഷ്ണപ്രഭയില്‍, ദുര്യോധനാദികള്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നു. സഭാവാസികളെ അനുഗ്രഹിച്ച് കൃഷ്ണന്‍ മടങ്ങുന്നു. ദൂതിനായി പുറപ്പെടുമ്പോള്‍ തേര് വിശദമായി നോക്കിക്കാണുന്നതും കൊടിക്കൂറയില്‍ ഗരുഢനെ സ്മരിച്ചിരുത്തുന്നതും മറ്റും ഭാസി ആടുകയുണ്ടായില്ല. എന്നാല്‍ സഭയിലെത്തുന്ന കൃഷ്ണനായി ദുര്യോധനന്‍ തയ്യാറാക്കുന്ന ഇരിപ്പിടം കണ്ട്, ദുര്യോധനന്റെ ഉദ്ദേശം മനസിലാക്കുന്നതു കൂടാതെ, ആ പീഠത്തിന്റെ ചരിതത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശവും സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായി. ദൂതിനു ശേഷം ആയുധം നല്‍കി ദുര്യോധനന്‍ ദുഃശാസനനെ യാത്രയാക്കുന്നതായാണ് ഇവിടെ ആടിക്കണ്ടത്. ഗദ വാങ്ങുമ്പോള്‍ അത് താഴെവീഴുകയെന്ന ദുഃശകുനവും ആടുകയുണ്ടായി. എന്നാല്‍ ദൂതിനു ശേഷം, യുദ്ധം തുടങ്ങി, ഭീഷ്മര്‍ മുതല്‍ക്ക് കര്‍ണന്‍ വരെ വീണതിനു ശേഷമാണ് ദുഃശാസനന്‍ സേനയെ നയിക്കുവാനെത്തുന്നത്. ദൂ‍തുകഴിഞ്ഞ ഉടന്‍ തന്നെ ഭീമനോടുള്ള യുദ്ധത്തിനു പുറപ്പെടുകയാണെന്ന രീതിയിലുള്ള ഈ അവതരണം ഉചിതമെന്നു തോന്നുന്നില്ല. ഇരുവരും ചേര്‍ന്ന് ‘ഇനി യുദ്ധത്തിനു തയ്യാറെടുക്കുക തന്നെ!’ എന്നാടി മാറുകയാവും കൂടുതല്‍ നല്ലത്. ധൃതരാഷ്ട്രരുടെയടുത്ത് കൃഷ്ണനെത്തുന്ന രംഗം, ദുര്യോധനന്‍ സഭാവാസികളോട് കൃഷ്ണന്‍ വരുമ്പോളാരും എഴുന്നേല്‍ക്കരുതെന്നു പറയുന്നത്, വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണനെ മുമുക്ഷു സ്തുതിക്കുന്നത്, കുരുക്ഷേത്രഭൂമിയിലെത്തുന്ന ദുഃശാസനന്‍ യുദ്ധത്തിന്റെ കെടുതികള്‍ നോക്കിക്കാണുന്നത് മുതലായവയെല്ലാം ഇവിടെ ഒഴിവാക്കുകയാണുണ്ടായത്.


രൗദ്രഭീമന്‍ ദുഃശാസനനെ യുദ്ധഭൂമിയില്‍ തേടിക്കണ്ട് പോരിനു വിളിക്കുന്നു. പണ്ട് ദുഃശാസനന്‍ ചെയ്ത കൊള്ളരുതായ്കകള്‍ ചിന്തിച്ച് അത്യധികം കോപത്തോടെ ദുഃശാസനനുമായി യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധം പുരോഗമിക്കവേ, നരസിംഹം ഭീമനില്‍ ആവേശിക്കുന്നു. ദുഃശാസനന്റെ മാറുപിളര്‍ന്ന് ഭീമന്‍ ചോരകുടിക്കുന്നു, കുടല്‍മാല കഴുത്തില്‍ അണിയുന്നു. പാഞ്ചാലിയെ ചെന്നുകണ്ട്, ദുഃശാസനന്റെ രക്തം പുരട്ടി മുടികെട്ടിക്കൊടുക്കുന്നു. തുടര്‍ന്ന് കൃഷ്ണനെ ചെന്നു കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭീമനില്‍ നിന്നും നരസിംഹ ബാധയൊഴിച്ച് കൃഷ്ണന്‍ ക്ലേശങ്ങളകറ്റുന്നു. താന്‍ ചെയ്ത പാപങ്ങളോര്‍ത്ത് വിലപിക്കുന്ന ഭീമനെ, അവയൊക്കെയും ക്ഷത്രിയധര്‍മ്മമാണെന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു. പാഞ്ചാലിയായെത്തിയ കലാമണ്ഡലം വിജയകുമാര്‍ മുടി മുന്നിലേക്ക് ആവശ്യത്തിനിടാതെയാണ് അരങ്ങിലെത്തിയത്. കലാമണ്ഡലം ഗോപി അക്ഷരാര്‍ത്ഥത്തില്‍ രൗദ്രഭീമനായതും ഈ സമയത്തായിരുന്നു. എങ്ങിനെയൊക്കെയോ മുടി വലിച്ചെടുത്ത് കെട്ടുന്നതായി ആടി പാഞ്ചാലിയോട് പൊയ്ക്കോളാന്‍ പറയുകയാണ് ഉണ്ടായത്. ക്ലേശമകന്ന്, എപ്പോഴും ഞങ്ങളില്‍ കരുണ വേണമേയെന്നു പ്രാര്‍ത്ഥിച്ച് പിന്നിലേക്ക് മാറുന്ന ഭീമന്റെ കൈയില്‍ ഗദയെടുത്തു കൊടുക്കുവാന്‍ കൃഷ്ണന്‍ മറന്നു. അവിടെയാണ് രൗദ്രഭീമന്‍ അലറുന്നത് ശരിക്കും കേട്ടത്! കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമന്‍ ഭാവം കൊണ്ട് മികച്ചു നിന്നുവെങ്കിലും, കഥാപാത്രത്തിനാവശ്യമായ ഊര്‍ജ്ജം കാണുവാനുണ്ടായിരുന്നില്ല. മുന്‍‌കാലങ്ങളില്‍ ഗോപിയുടെ രൗദ്രഭീമന്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ വേഷങ്ങളുടെ നിഴലായി മാത്രമേ ഇവിടുത്തെ വേഷം അനുഭവപ്പെട്ടിരിക്കുകയുള്ളൂ. എങ്കില്‍ തന്നെയും, അദ്ദേഹത്തിന്റെ പ്രായാധിക്യം കൂടി കണക്കിലെടുത്താല്‍ വേഷം ഒട്ടും മോശമായതായി പറയുവാന്‍ കഴിയില്ല. കൂട്ടുവേഷങ്ങളുടെ പാളിച്ചകള്‍ കാരണമായി പറയാമെങ്കിലും, സ്വന്തം കഥാപാത്രത്തോട് നീതി കാട്ടാതെയുള്ള ഇടയ്ക്കൊക്കെയുള്ള പെരുമാറ്റങ്ങള്‍ മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടത്.


കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടയ്ക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ശ്രീഹരി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍ നായര്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാമണ്ഡലം രാജ് നാരായണന്‍, കോട്ടക്കല്‍ ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. അവസാനഭാഗങ്ങളില്‍ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും ഉണ്ടായിരുന്നെങ്കിലും, അതിന്റേതായ മികവൊന്നും മേളത്തിന് അനുഭവപ്പെട്ടില്ല. ഇത്രയധികം വാദ്യങ്ങള്‍ ഒരുമിച്ചുപയോഗിക്കുമ്പോള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചില്ലായെങ്കില്‍ കുറേ ഒച്ചയുണ്ടാക്കാമെന്നല്ലാതെ മേളത്തിനു മികവുണ്ടാവില്ല. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം അജേഷ് പ്രഭാകരന്‍ എന്നിവരുടെ ആലാപനത്തിനും ശരാശരി നിലവാരമേ അവകാശപ്പെടുവാനുള്ളൂ. ഇത്രയും കഥാഭാഗം പാടുന്നതിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമാണ് അങ്ങോട്ടുമിങ്ങോട്ടും ഗായകര്‍ മാറിക്കളിച്ചത്. അതിനാല്‍ തന്നെ ഒരു താളം കണ്ടെത്തുവാന്‍ മൂവരും വിഷമിച്ചു. കലാമണ്ഡലം സതീശന്‍, കലാമണ്ഡലം ബാര്‍ബറെ വിജയകുമാര്‍ എന്നിവരുടെ ചുട്ടി മികവുപുലര്‍ത്തി. എന്നിരുന്നാലും രൗദ്രഭീമന്റെ ചുട്ടി കുറച്ചു കൂടി മികച്ച രീതിയില്‍ ചെയ്യാവുന്നതായിരുന്നു. രൗദ്രഭീമന്റെ മുഖത്തെഴുത്തും അത്രയ്ക്ക് മികച്ചതായില്ല. കലാചേതനയുടെ കോപ്പുകളും വസ്ത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഇത്തരമൊരു വേദി കലാമണ്ഡലം ഗോപിയെ ആദരിക്കുവാനായി ഒരുക്കിയ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍; പത്മശ്രീ നേടിയ കലാമണ്ഡലം ഗോപിയെ അനുമോദിക്കുവാന്‍ കൂടിയ ഒരു ചടങ്ങില്‍ അവതരിക്കപ്പെട്ട കഥകളി, അപൂര്‍വ്വമായി അദ്ദേഹം ചെയ്യാറുള്ള ഒരു വേഷം, ഈ ഘടകങ്ങള്‍ നല്‍കുന്ന സന്തോഷം ഒഴിച്ചു നിര്‍ത്തിയാല്‍, ആസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ തക്കവണ്ണമുള്ളതൊന്നും പേരാമംഗലത്ത് അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധ‘ത്തില്‍ കാണുകയുണ്ടായില്ല.

Description: DuryodhanaVadham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kalamandalam Krishnakumar as Duryodhanan, Nelliyodu Vasudevan Nampoothiri as Dussasanan, Sadanam Bhasi as SriKrishnan, Kalamandalam Vijayakumar (Englad) as Panchali, Kalanilayam Damodaran as Sakuni, Maya Nelliyodu as Yudhishtiran, Kalamandalam Vipin as KuttiBhiman and Padmasree Kalamandalam Gopi as RaudraBhiman; Pattu: Kalamandalam Babu Nampoothiri, Kalamandalam Vinod and Kalamandalam Ajesh Prabhakaran; Chenda: Kalamandalam Unnikrishnan, Kottackal Prasad and Kottackal Vijayaraghavan; Maddalam: Kalamandalam Narayanan Nair, Kalamandalam Raj Narayanan and Kottackal Sabarish; Chutti: Kalamandalam Satheesan, Kalamandalam Barbare Vijayakumar; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

2008 ജൂലൈ 10, വ്യാഴാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം രണ്ട്

DuryodhanaVadham Kathakali staged at SriVallabhaKshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as RaudraBhiman.

ദുര്യോധനവധത്തിലെ ചൂത് വരെയുള്ള രംഗങ്ങളുടെ ആസ്വാദനം കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. യുദ്ധം ഒഴിവാക്കുവാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ദൂതുപറയുവാനായി കൌരവസഭയിലേക്ക് തിരിക്കുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കണ്ട് തനിക്ക് കൌരവന്മാരില്‍ നിന്നും നേരിട്ട അപമാനത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ശാപം ഫലിക്കണമെങ്കില്‍ യുദ്ധം നടക്കണമെന്നാണ് പാഞ്ചാലിയുടെ മതം. നവരസം രാഗത്തിലുള്ള “പരിപാഹിമാം ഹരേ! പത്മാലയ പതേ!” എന്ന പദമാണ് പാഞ്ചാലിയുടേത്. “കേശമിതു കണ്ടു നീ, കേശവാ! ഗമിക്കേണം.” എന്നുപറയുന്ന പാഞ്ചാലിയെ സമാശ്വസിപ്പിച്ചുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പദം, “പാര്‍ഷതി! മമ സഖി!” എന്ന പദമാണ് തുടര്‍ന്ന്.



DuryodhanaVadham Kathakali: Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ശ്രീകൃഷ്ണനായി വേഷമിട്ടത്. വേഷഭംഗികൊണ്ടും, അരങ്ങിലെ പ്രവര്‍ത്തികൊണ്ടും ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ നേടിയ ഒരു കലാകാരനാണദ്ദേഹം. കലാമണ്ഡലം ഗോപിയുടെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനാണെന്നതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഈ സവിശേഷതകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവിടെയും അദ്ദേഹം അരങ്ങത്തു പ്രവര്‍ത്തിച്ചത്. പദത്തിന്റെ അവസാനം ഒരു ചെറിയ മനോധര്‍മ്മാട്ടവുമുണ്ടായി. നിന്റെ പതിയായ ഭീമസേനന്‍ തീര്‍ച്ചയായും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കും, അതു നിന്റെ തലമുടിയില്‍ തൂവി, മുടി കെട്ടുകയും ചെയ്യും. അതിനുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീ സമാധാനമായി വസിക്കുക, എന്നാണ് ആട്ടത്തിന്റെ രത്നച്ചുരുക്കം. ഇപ്രകാരം പറഞ്ഞ് പാഞ്ചാലിയെ യാത്രയാക്കിയ ശേഷം, ഇനി വേഗം ദൂതിനുപോകുവാന്‍ തയ്യാറെടുക്കുക തന്നെ എന്നാടി; സേവകരെ തേരു തയ്യാറാക്കി കൊണ്ടുവരുവാന്‍ നിയോഗിക്കുന്നു.



സേവകര്‍ തയ്യാറാക്കി കൊണ്ടുവരുന്ന തേര് വിശദമായി നോക്കിക്കാണുന്ന ആട്ടം സാധാരണ പതിവുള്ളതാണ്. ഗരുഡനെ സ്മരിച്ച്, കൊടിക്കൂറയില്‍ ഇരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതും മറ്റുമാണ് ആടാറുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ ഉണ്ടായില്ല. തേരു കണ്ട് തൃപ്തിപ്പെട്ട്, അതില്‍ കയറി വേഗം തന്നെ തിരിക്കുന്നതായാണ് ആടിയത്. കലാമണ്ഡലം ഷണ്മുഖദാസിന്റെ പാഞ്ചാലിയും കാര്യമായ മനോധര്‍മ്മമൊന്നും ആടുകയുണ്ടായില്ല. അക്ഷയപാത്രവും, ദുര്‍വ്വാസാവുമായി ബന്ധപ്പെട്ട കഥയും, ശ്രീകൃഷ്ണന്‍ അന്നും പാഞ്ചാലിയെ സഹായിക്കുന്നതിനായെത്തിയതും മറ്റും സ്മരിക്കാവുന്നതാണ്. അതൊന്നും ഇവിടെ ഉണ്ടായില്ല. ശ്രീകൃഷ്ണനും, പാഞ്ചാലിയും തമ്മിലുള്ള രംഗം ദുര്യോധനവധത്തിലെയെന്നല്ല, സമസ്ത കഥകളിലേയും മികച്ച ഒന്നാണ്. ആ ഭാഗങ്ങള്‍ ലോപിപ്പിക്കുന്നതും, വേണ്ടും വണ്ണം ആടാതിരിക്കുന്നതും തികച്ചും ഖേദകരമാണ്.



തുടര്‍ന്ന് ദുര്യോധനന്റെ രണ്ടാം സഭയും കഥയിലുണ്ടെങ്കിലും, ആ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. യാദവനായ ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍, രാജാക്കന്മാരാരും തന്താങ്ങളുടെ സ്ഥാനം വിട്ടെഴുന്നേല്‍ക്കരുതെന്നും, അങ്ങിനെ ചെയ്യുന്നവര്‍ തനിക്ക് പിഴ നല്‍കണമെന്നും മറ്റും പറയുന്ന രംഗമാണിത്. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റെടുത്ത് ആടി തീര്‍ക്കാവുന്ന ഈ രംഗം ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീകൃഷ്ണന്റെ സഭയിലേക്കുള്ള പ്രവേശനത്തിന്റെ മാറ്റ് ഈ രംഗം ഒഴിവാക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ധൃതരാഷ്ട്രരുമായുള്ള രംഗം മിക്കയിടത്തും അവതരിപ്പിച്ചുകാണാറില്ല. മറ്റൊരു വേഷം അല്പസമയത്തേക്കായി വേണ്ടിവരും എന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഈ രംഗം ഒഴിവാക്കുന്നത് മനസിലാക്കാം. എങ്കിലും; ദുര്യോധനന്‍, ദുശ്ശാസനന്‍ എന്നിവരെക്കൊണ്ട് മാത്രം അവതരിപ്പിക്കാവുന്ന തൊട്ടു മുന്‍പുള്ള രംഗം ഒഴിവാക്കേണ്ടതില്ല.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalamandalam Balasubrahmanian as SriKrishnan.

ശ്രീകൃഷ്ണന്‍ ദൂതിനായി സഭയിലേക്ക് പ്രവേശിക്കുകയാണ് തുടര്‍ന്ന്. പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു ഗ്രാമങ്ങള്‍, അഞ്ചു ഗൃഹങ്ങള്‍, ഇതൊന്നുമല്ലെങ്കില്‍ ഒരു ഗൃഹമെങ്കിലും പാണ്ഡവര്‍ക്കു നല്‍കണമെന്നു പറയുന്ന ശ്രീകൃഷ്ണനോട്; സൂചികുത്തുവാന്‍ പോലും അവരെ അനുവദിക്കില്ലെന്ന് ദുര്യോധനന്‍ അറിയിക്കുന്നു. തുടര്‍ന്ന് പാണ്ഡുവിന്റെ പുത്രന്മാരല്ല പാണ്ഡവരെന്നും, അതിനാല്‍ അവര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ദുര്യോധനന്‍ അറിയിക്കുന്നു. വിചിത്രവീര്യജന്റെ പുത്രനല്ല ദുര്യോധനന്റെ താതനും, അതിനാല്‍ ദുര്യോധനനും ഈ ഭൂമിയില്‍ അവകാശമൊന്നുമില്ലെന്ന് അറിയിക്കുന്നു. ഇതുകേട്ട് കോപിക്കുന്ന ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്നു. തുടര്‍ന്ന് വിശ്വരൂപം കാട്ടുന്ന ശ്രീകൃഷ്ണന്റെ പ്രഭയില്‍ ദുര്യോധനാദികളുടെ ബോധം നഷ്ടപ്പെടുന്നു. മുമുക്ഷു ശ്രീകൃഷ്ണനെ സ്തുതിക്കുന്നു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman, Kottackal Devadas as Dussasanan.

രൌദ്രഭീമന്റെ തിരനോക്കാണ് അടുത്തത്. രൌദ്രഭീമന്‍, തിരനോട്ടത്തിനു ശേഷം ദുശ്ശാസനന്‍ എവിടെയാണെങ്കിലും അവനെ കണ്ടുപിടിച്ച് നിഗ്രഹിക്കുക തന്നെ ചെയ്യുമെന്നാടി, ദുശ്ശാസനനെ ദൂരെ കാണുന്നു. “നില്ലെടാ, നില്ലെടാ, നീയല്ലോ പണ്ടെന്റെ...” എന്നു പദത്തിനൊടുവിലായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊല്ലുന്നു. തുടര്‍ന്ന് പാഞ്ചാലിയുടെ സമീപമെത്തി രക്തം തലമുടിയില്‍ തൂവി തലമുടി ബന്ധിക്കുന്നു. ദുര്യോധനനുമായുള്ള യുദ്ധമാണ് അടുത്ത രംഗത്തില്‍. ഇതിനിടയില്‍ ശ്രീകൃഷ്ണന്‍ രംഗത്തെത്തി തുടയിലടിക്കുവാന്‍ പറയുന്നുമുണ്ട്. ദുര്യോധനനെയും വധിച്ച ശേഷം ഭീമന്‍ വീണ്ടും ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ശ്രീകൃഷ്ണന്‍ ഭീമനെ ആശ്വസിപ്പിച്ചയയ്ക്കുന്നു.



കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് രൌദ്രഭീമനായി അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ രൌദ്രഭീമന് ഇനിയും രൌദ്രത ആവാമെന്നു തോന്നി. നാടകീയത കൂടുതലായി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതുമൂലം, ഭാവത്തില്‍ സ്ഥായി കൈവരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കലാമണ്ഡലം അരുണാണ് രണ്ടാമത് ശ്രീകൃഷ്ണനായെത്തിയത്. ബാലസുബ്രഹ്മണ്യന് ട്രയിന്‍ നഷ്ടപ്പെടുവാതിരിക്കുവാനാണ് നേരത്തേ പോയത് എന്നാണ് പറഞ്ഞുകേട്ടത്. ഇവരൊക്കെ ട്രയിനില്‍ യാത്ര ചെയ്യുവാനാണോ, അതോ കഥകളി അവതരിപ്പിക്കുവാനാണൊ വരുന്നതെന്ന് സംശയിച്ചു പോവും ഇതൊക്കെ കാണുമ്പോള്‍. അരുണിനെപ്പോലെ ഒരു അരങ്ങുപരിചയം ആയിട്ടില്ലാത്ത ഒരു കലാകാരന് ചെയ്യുവാന്‍ സാധിക്കുന്നതല്ല ദുര്യോധനവധത്തിലെ അവസാന രംഗം. ഭീമനുമായി ചേര്‍ന്ന് നല്ല രീതിയില്‍ ഒരു മനോധര്‍മ്മാട്ടത്തിനു സാധ്യതയുള്ള രംഗം അവതരിപ്പിക്കുവാന്‍ നില്‍ക്കാതെ; ട്രയിനിന്റെ സമയം നോക്കി വേഷം കെട്ടുന്നതും, അഴിക്കുന്നതും കലയോടുള്ള ആത്മാര്‍ത്ഥതക്കുറവായി മാത്രമേ കാണുവാന്‍ കഴിയൂ. (അദ്ദേഹത്തിനൊരു പക്ഷെ, ഒഴിവാക്കുവാന്‍ കഴിയാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അദ്ദേഹം മാത്രമല്ല മറ്റു പല കലാകാരന്മാരും ഇതൊരു പതിവാക്കിയിരിക്കുന്നത് കാണുവാന്‍ കഴിയും.) കളിയുടെ അവസാനമായപ്പോഴേക്കും പാട്ടും, മേളവും എല്ലാം വഴിപാടുമാത്രമായി തീര്‍ന്നു. ഒരു നല്ല കളിയായി അവസാനിക്കേണ്ടിയിരുന്ന ‘ദുര്യോധനവധം’; പ്രഗല്‍ഭരായ ഒട്ടുമിക്ക കലാകാരന്മാരും അണിനിരന്നിട്ടും, ഓര്‍ത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കളിയായിമാറുകയും ചെയ്തു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman.

തിരുവല്ല ഗോപിനാഥന്‍ നായര്‍, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവരുടേതായിരുന്നു ചുട്ടി. ദുശ്ശാസനന്റേയും, രൌദ്രഭീമന്റേയും ചുട്ടി കളിക്കിടയില്‍ ഇളകിപ്പോയി. കലാകാരന്മാര്‍ ആവശ്യത്തിനു സമയം ചുട്ടി ഉണങ്ങുവാന്‍ നല്‍കാത്തതും ഇതിനൊരു കാരണമാണ്. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, എല്ലാ രസവും കളയുന്നതാണ് ഇതുപോലെ ചുട്ടി ഇളകിപ്പോവുന്നതും മറ്റും. സ്ഥിരം കഥകളി നടക്കുവാറുള്ള വേദിയായിട്ടു കൂടി രംഗസജ്ജീകരണം വളരെ അലംഭാവത്തോടെയാണ് ചെയ്തിരിക്കുന്നതെന്നു തോന്നി. വേഷങ്ങളുടെ ഉടുത്തുകെട്ടും വളരെ മോശമായി അനുഭവപ്പെട്ടു. വസ്ത്രങ്ങളും, കോപ്പുകളുമെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ ഭംഗി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ഒരു വേദി എന്നതെങ്കിലും കണക്കിലെടുത്ത് ഈ കാര്യങ്ങളിലെല്ലാം, ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കിയെങ്കില്‍ എന്നാശിച്ചു പോവുന്നു. അല്ലെങ്കില്‍, ഒരു വഴിപാടു നടത്തിയെന്നതിനപ്പുറം കഥകളിക്ക് ഒരു നേട്ടവും ശ്രീവല്ലഭക്ഷേത്രത്തിലെ അവതരണം കൊണ്ട് ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ മോശമെന്നു പറയുവാനാവാത്ത ഒന്നു മാത്രമായി മതില്‍ഭാഗത്ത് അവതരിക്കപ്പെട്ട ദുര്യോധനവധം.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam and Kalamandalam Arun as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Mumukshu, Kalamandalam Ramachandran Unnithan as RaudraBhiman. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--

2008 ജൂൺ 23, തിങ്കളാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം ഒന്ന്

DuryodhanaVadham Kathakali staged at SriVallabha Kshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam as SriKrishnan, Kalamanndalam Shanmukhadas as Panchali.

ജൂണ്‍ 7, 2008: തിരുവല്ല മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്ര സന്നിധിയില്‍ വഴിപാടുകളിയായി ‘ദുര്യോധനവധം’ അവതരിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെയായിരുന്നു ദിവസത്തെ കളി തുടങ്ങിയത്. അതിനു ശേഷം പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ പാട്ടിലും; കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദവും അരങ്ങേറി. ‘കുസുമചയരചിതശുചി’ എന്ന ചരണത്തിന്റെ ഹമീര്‍ കല്യാണിയിലുള്ള ആലാപനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.



‘പാന്‌ഥോജലോചനേ!’ എന്ന ദുര്യോധനന്റെ ഭാനുമതിയോടുള്ള പതിഞ്ഞ പദത്തോടെയാണ് കഥയുടെ ആരംഭം. പാണ്ഡവര്‍ക്കു വന്നു ചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ പദത്തില്‍ സൂചിപ്പിക്കുന്നു. കൂട്ടത്തില്‍ അവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മനോഹാരിതയും വര്‍ണ്ണിക്കുന്നു. അവിടെ പാഞ്ചാലി അഞ്ചുപേരുടെയും രാജ്ഞിയായി വാഴുന്നു എന്നറിയുമ്പോള്‍ ഭാനുമതിയുടെ ഭാവം മാറുന്നു. കാരണം അന്വേഷിക്കുന്ന പതിയോടുള്ള ഭാനുമതിയുടെ പദമായ “വല്ലഭ! മുല്ലശരോപമ! കേള്‍ക്ക നീ!” എന്ന പദമാണ് തുടര്‍ന്ന്. പാഞ്ചാലി അവിടെ, സര്‍വ്വസുഖങ്ങളോടും കൂടി, തന്നേക്കാള്‍ നല്ല രീതിയില്‍ വാഴുന്നു എന്നത് തനിക്ക് അപമാനവും, കോപവും, സങ്കടവുമാണെന്ന് ഭാനുമതി അറിയിക്കുന്നു.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ദുര്യോധനനായും, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ഭാനുമതിയായും അരങ്ങിലെത്തി. ദുര്യോധനനെ വാര്യര്‍ വളരെ നന്നായി രംഗത്തവതരിപ്പിച്ചു. ഒരുപക്ഷെ, കലാമണ്ഡലം ഗോപി പച്ചയിലെന്നതുപോലെ, വാര്യര്‍ കത്തിവേഷങ്ങളില്‍ മാത്രം അരങ്ങിലെത്തുന്നതാവും നല്ലതെന്നു തോന്നുന്നു. വാര്യരുടെ പച്ച വേഷങ്ങളെക്കുറിച്ച് കളിയരങ്ങില്‍ മുന്‍പെഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവുമല്ലോ. ‘കോപമോടീര്‍ഷ്യ, അപത്രപതാപവും’ എന്നതാണ് ഭാനുമതിയുടെ അവസ്ഥ. എന്നാല്‍ മുരളീധരന്റെ ഭാനുമതിയില്‍ കോപം മാത്രമേ കണ്ടുള്ളൂ. ഭാവവും, ആട്ടവുമൊക്കെ ഉണ്ടെങ്കിലും മുരളീധരന്‍ നമ്പൂതിരിക്ക് പ്രേക്ഷകരുടെ മനസില്‍ ഭാനുമതിയായി മാറുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു ന്യൂനതയായി നിലനില്‍ക്കുന്നു. മുരളീധരന്‍ ഭാനുമതിയായി അഭിനയിക്കുന്നു എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. ഭാനുമതിയാ‍ണത് എന്ന തോന്നലുണ്ടാവുന്നില്ലെന്നു സാരം.



ഭാനുമതിയുടെ കോപം അടക്കുവാനുള്ള ദുര്യോധനന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നതാണ് നാം കാണുന്നത്. ദുര്യോധനന്‍ പറയുന്നു; “നീ നിസ്സാ‍രയായ ഒരു പെണ്ണല്ല. രാജ്ഞിയാണെന്നത് ഓര്‍മ്മവേണം. നിസ്സാരരായ സ്ത്രീകള്‍ സ്തനവലുപ്പത്തിന്റെ പേരില്‍, കട്ടി കൂടിയ മുലക്കച്ച ധരിച്ച് പരസ്പരം കലഹിക്കുന്ന പ്രകാരം നീ പെരുമാറരുത്. നിന്റെ ദുര്‍വിചാരങ്ങള്‍, വളരെ വിചിത്രമായി തോന്നുന്നു. ഞാന്‍ അവര്‍ എങ്ങിനെയുമാവട്ടെ എന്ന് ഉപേക്ഷിച്ചിരിക്കുകയാണ്, അതിനാല്‍ അവര്‍ നന്മയോടെ വാഴുന്നു.” ഇത്രയൊക്കെ ആയിട്ടും ഭാനുമതിക്ക് ഭാവമാറ്റമേതുമില്ലെന്ന് മനസിലാക്കി, ഞാനെന്താണ് നിന്നെ സന്തോഷിപ്പിക്കുവാനായി ചെയ്യേണ്ടതെന്ന് ആരായുന്നു. കൂട്ടത്തില്‍, പാഞ്ചാലിയെ കട്ടുകൊണ്ടു വരട്ടെ എന്നൊരു ചോദ്യവും ചോദിക്കുന്നു. ഇതുകേട്ട് ഭാനുമതിയുടെ കോപം ഇരട്ടിക്കുന്നു. പാഞ്ചാലിയില്‍ പണ്ടേയൊരു കണ്ണുണ്ട് എന്നും മറ്റും ഭാനുമതി പരിഭവിക്കുന്നു. ദുരോധനന്‍, “അങ്ങിനെ വരട്ടെ, എന്റെ മനസില്‍ ഇപ്പോളും അവളുണ്ടോ എന്ന ശങ്കയാണ് ഇവളുടെ കോപത്തിനു കാരണം”. സഹോദരന്മാരോടൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് അവരെ അപമാനിക്കുന്നുണ്ട് എന്നു പറഞ്ഞ് ഭാനുമതിയെ സമാധാനിപ്പിച്ച്, ദുര്യോധനന്‍ സഹോദരന്മാരുടെ സമീപത്തേക്ക് ഗമിക്കുന്നു.



പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇത്രയും ഭാഗത്തിനു പാടിയത്. ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും മേളമൊരുക്കി. ഇവരെല്ലാവരും തന്നെ വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. ദുശ്ശാസനന്റെ തിരനോക്കുമുതല്‍ കോട്ടക്കല്‍ മധു, മംഗലം നാരായണന്‍ എന്നിവര്‍ സംഗീതവും, കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും, കലാഭാരതി ജയന്‍ മദ്ദളവും കൈകാര്യം ചെയ്തു. മംഗലം നാരായണന്‍, സംഗീതത്തില്‍ രാഗഭാവം കൊണ്ടുവരുവാന്‍ തന്നെ നന്നേ യത്നിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ ഭാവത്തിന് അനുസരിച്ചുള്ള, രാഗഭാവം മാത്രം സംഗീതത്തില്‍ കൊണ്ടുവരുവാന്‍ ഇനിയും നാരായണന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. മദ്ദളത്തില്‍ കലാഭാരതി ജയന്‍, വളരെ മോശമായാണ് അരങ്ങില്‍ പ്രവര്‍ത്തിച്ചത്. കൈക്കു കൂടുന്നതോ, കലാശത്തിനു വൃത്തിയായി കൊട്ടുന്നതോ പോവട്ടെ; കൊട്ടണ്ടേ! ഇതു വെറുതെ മദ്ദളത്തില്‍ തട്ടുകയായിരുന്നെന്നു പറയാം. അരങ്ങിലെ കഥാപാത്രങ്ങളെക്കൂടുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലും മറ്റുമായിരുന്നു ജയനു ശ്രദ്ധ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കിടെ പിന്നില്‍ വന്നു വിളിക്കുന്ന സുഹൃത്തക്കളോട്, മദ്ദളത്തോടെ തന്നെ നീങ്ങി നിന്നുള്ള സംസാരവും. അത്ര ബുദ്ധിമുട്ടാണെങ്കില്‍, ഈ പണി ഉപേക്ഷിക്കുന്നതല്ലേ ജയനു നല്ലത്? വെറുതെ, കാണികളെക്കൂടി ബുദ്ധിമുട്ടിക്കണോ? ജയന്‍ അവിടെ മദ്ദളവും തട്ടി നിന്നില്ലെങ്കില്‍, കഥകളിക്ക് ഒരു നഷ്ടവും വരാനില്ല എന്നത് ഓര്‍ക്കുക.



DuryodhanaVadham as Kathakali: Kottackal Devdadas as Dussasanan.

ദുശ്ശാസനനോട് ദുര്യോധനന്റെ പദമാണ് തുടര്‍ന്ന്; ‘സോദരന്മാരേ, ഇതു സാദരം കണ്ടിതോ?’ എന്നു തുടങ്ങുന്നു ഈ പദം. ഈ പദത്തിന്റെ ചരണങ്ങളിലൊന്ന് ഇപ്രകാരമാണ്; ‘ശില്പി മയാസുര കല്പിതമല്‍ഭുതം!’. ഈ ഭാഗത്ത് പദം ആടുന്നതിനു പുറമേ ഒരു ചെറിയ മനോധര്‍മ്മവുമുണ്ടായി. ഒരു ശില്പം ചൂണ്ടിക്കാണിച്ചിട്ട്, എന്തു തോന്നുന്നു എന്ന് ദുര്യോധനന്‍ ദുശ്ശാസനനോട് ചോദിക്കുന്നു. ഒരു സുന്ദരിയുടെ ശില്പമാണ് എന്നു ദുശ്ശാസനന്‍ മറുപടി കൊടുക്കുന്നു. ദുര്യോധനന്‍ വീണ്ടും, ഒന്നു കൂടി സൂക്ഷിച്ചു നോക്കുവാന്‍ സഹോദരനോട് പറയുന്നു. നോക്കിയിട്ടു വന്നിട്ട്, അതൊരു സുന്ദരിയുടെ ശില്പം തന്നെ എന്നു ഉറപ്പിക്കുന്നു, ദുശ്ശാസനന്‍. ദുര്യോധനന്‍ നിരാശയോടെ, “എടാ, ആ ശില്പത്തിനു തുണിയില്ല, പൂര്‍ണ്ണ നഗ്നയാണ്, അതു നീ കണ്ടില്ലേ?” എന്നു ചോദിക്കുന്നു. ദുശ്ശാസനന്‍, “ഹ ഹ ഹ, ശരി തന്നെ. ഞാന്‍ മുഖം മാത്രമേ നോക്കിയുള്ളൂ.” എന്നു നിഷ്കളങ്കനായി പറയുന്നു. അതിനു മറുപടിയായി ദുര്യോധനന്‍, “ഹൊ! ഇവനൊരു പൊണ്ണന്‍. ഭാര്യയുടെ അടുത്തും ഇങ്ങിനെ തന്നെ? അവളുടേയും മുഖം മാത്രമേ താന്‍ കണ്ടിട്ടുള്ളോ?”. ദുശ്ശാസനന്‍, ചിരിച്ച് ഇളഭ്യത നടിക്കുന്നു. വിശദമായി ഇന്ദ്രപ്രസ്ഥം കണ്ടതിനു ശേഷം, ഇവരെ അവമാനിക്കുവാന്‍ എന്തുവഴിയെന്ന് മാതുലനോട് ആലോചിച്ച് വേണ്ടതു ചെയ്യാം എന്നു പറഞ്ഞു മാറുന്നു.



കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനനും, കോട്ടക്കല്‍ ദേവദാസിന്റെ ദുശ്ശാസനനും; ഇവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ തന്നെയാണോ എന്നു തോന്നിപ്പിക്കും വിധമാണ് രംഗത്തു പ്രവര്‍ത്തിച്ചത്. ഒരേ കളരിയില്‍ നിന്നുമാണ് ഇരുവരുമെന്നതും, നിരവധിയരങ്ങുകളില്‍ ഇവര്‍ ഈ വേഷങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ഇവരുടെ ദുര്യോധന-ദുശ്ശാസന വേഷങ്ങളുടെ മികവിന് പ്രധാന കാരണങ്ങളാണ്. യുധിഷ്ഠിരനും, പാഞ്ചാലിയും, ഭീമനും ഇരിക്കുന്ന സഭയിലേക്ക് ദുര്യോധനാദികള്‍ പ്രവേശിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതു കണ്ട് ദുര്യോധനാദികള്‍ കോപത്തോടെ അവിടെ നിന്നും നിഷ്‌ക്രമിക്കുന്നു. കലാഭാരതി ഹരികുമാര്‍ യുധിഷ്ഠിരനായും, കലാമണ്ഡലം ഷണ്മുഖദാസ് പാഞ്ചാലിയായും, കലാമണ്ഡലം അരുണ്‍കുമാര്‍ കുട്ടിഭീമനായും വേഷമിട്ടു. അരുണ്‍കുമാറിന് കുട്ടിഭീമന്റെ വേഷമൊന്നും കൈകാര്യം ചെയ്യുവാനുള്ള പാകമായിട്ടില്ല എന്നതുമൂലമുള്ള രസക്കുറവൊഴിച്ചാല്‍, ഈ രംഗം വളരെ നന്നായിത്തന്നെ അവതരിക്കപ്പെട്ടു.



DuryodhanaVadham Kathakali: Kalabharathi Harikumar as Yudhishtiran, Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Nedumudi Vasudeva Panikker as Sakuni.

തങ്ങള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ദുര്യോധനന്‍ മാതുലനായ ശകുനിയെ അറിയിക്കുന്നു. അവരെ ചൂതില്‍ തോല്‍പ്പിച്ച്, അവരുടെ സമ്പത്തും, ഐശ്വര്യവും കൈക്കലാക്കുവാന്‍ ശകുനി ദുര്യോധനനെ ഉപദേശിക്കുന്നു. ദുര്യോധനന്‍ അപ്രകാരം യുധിഷ്ഠിരനെ ചൂതിനു ക്ഷണിക്കുന്നു. ചൂത് നല്ലതല്ലെങ്കിലും, അത് രാജധര്‍മ്മത്തില്‍ പെടുന്നതാകയാല്‍ കളിക്കാം, എന്നാല്‍ ചതിപാടില്ലെന്നും മറ്റും, യുധിഷ്ഠിരന്‍ ദുര്യോധനനോട് പറയുന്നു. തുടര്‍ന്ന് ചൂതുകളി. എല്ലാ സമ്പത്തുകളും നഷ്ടപ്പെടുന്ന യുധിഷ്ഠിരന്‍, സഹോദരന്മാരെ പണയപ്പെടുത്തി കളി തുടരുന്നു. സഹോദരന്മാരേയും നഷ്ടപ്പെടുമ്പോള്‍, തന്നെയും ഭാര്യയേയും പണയം വെച്ച് ചൂതുകളിക്കുന്നു. അവിടെയും യുധിഷ്ഠിരന്‍ തോല്‍ക്കുന്നു. തങ്ങളെ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് അപമാനിച്ചതോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസ്യവേല ചെയ്യുവാനായി ശാസിക്കുവാന്‍ ദുശ്ശാസനനോട് അജ്ഞാപിക്കുന്നു. തൊട്ടുകൂടാതെ മാറിയിരിക്കുന്ന പാഞ്ചാലിയെ, മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനന്‍ സഭയിലെത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ഏവരുടേയും മുന്നില്‍ വസ്ത്രാക്ഷേപത്തിനും മുതിരുന്നു. പഞ്ചാലി ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണന്‍ ദുശ്ശാസനന്‍ വസ്ത്രമഴിക്കുന്ന മുറക്ക്, വസ്ത്രം നല്‍കി പാഞ്ചാലിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും, തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും രണത്തില്‍ വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. അതിനു ശേഷം മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയിള്ളൂവെന്നും പാഞ്ചാലി ശപഥമെടുക്കുന്നു.



DuryodhanaVadham Kathakali: Kottackal Devadas as Dussasanan, Kalamandalam Shanmukhadas as Panchali.

ഇതൊക്കെ കേട്ട് ദുര്യോധനന്‍ കോപത്തോടെ, ദാ‍സരായ പാണ്ഡവരെ പന്ത്രണ്ടുകൊല്ലം വനവാസത്തിനും, അതിനു ശേഷം അജ്ഞാത വാസത്തിനുമയയ്ക്കുന്നു. അജ്ഞാതവാസത്തില്‍ പിടിക്കപ്പെട്ടാല്‍, ഇത് പിന്നെയും ആവര്‍ത്തിക്കുമെന്നും ദുര്യോധനന്‍ അറിയിക്കുന്നു. അപമാനഭാരത്തോടെ പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനു പുറപ്പെടുന്നു. നെടുമുടി വാസുദേവ പണിക്കരാണ് ശകുനിയെ അവതരിപ്പിച്ചത്. ചതിയും, കൌശലവും കൈമുതലായുള്ള ശകുനിയെ, ആ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു കരുതുവാന്‍ വയ്യ. കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമാ‍യ സമീപനം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ചൂതുമുതലുള്ള ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും, കോട്ടക്കല്‍ മധുവും ചേര്‍ന്നാണ് ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അജ്ഞാതവാസത്തിനു ശേഷം, ദുര്യോധനന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നല്‍കുവാന്‍ തയ്യാറാവുന്നില്ല. യുദ്ധം ഒഴിവാക്കുവാനായി യത്നിക്കുവാന്‍, ശ്രീകൃഷ്ണന്‍ കൌരവസഭയിലേക്ക് ദൂതിനു പോകുവാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കാണുവാനെത്തുന്ന ഭാഗം തൊട്ടുള്ള കളിയുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi, Kottackal Devadas as Dussasanan, Kalabharathi Harikumar as Yudhishtiran, Kalabharathi Arun Kumar as KuttiBhiman, Kalamandalam Balasubrahmaniam as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Sakuni. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--