
DuryodhanaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DuryodhanaVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച
കനകക്കുന്നിലെ ദുര്യോധനവധം

2009 ഫെബ്രുവരി 28, ശനിയാഴ്‌ച
പേരാമംഗലത്തെ ദുര്യോധനവധം

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങളില്‍ അസ്വസ്ഥത പൂണ്ട്, ഇരുവരും യുധിഷ്ഠിരനെ സഭയില്‍ ചെന്നു കാണുക തന്നെ എന്നുറച്ച് പുറപ്പെടുവാന്‍ തയ്യാറാവുന്നു. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ദുഃശാസനനെ ചുമതലപ്പെടുത്തി ദുര്യോധനന്‍ രംഗം വിടുന്നു. മസ്തിഷ്കം താമരപ്പൂവുപോലെ വിരിഞ്ഞ ആനകളേയും, വിവിധതരം വാദ്യഘോഷങ്ങളും, കുരവയിടുവാനായി താലം പിടിച്ച സുന്ദരികളേയും, വെടിക്കാരേയും ദുഃശാസനന്‍ ഏര്‍പ്പാടാക്കുന്നു. ദുഃശാസനന്റെ ഈ ആട്ടങ്ങള്‍ കാഴ്ചയ്ക്ക് രസകരമാണെങ്കിലും, ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ഘോഷയാത്രയ്ക്കായി ഒരുക്കങ്ങള്‍ ചെയ്യേണതുണ്ടോ എന്നൊരു സംശയം ഇവിടെ അവശേഷിക്കുന്നു. ഒരുക്കങ്ങള്‍ കഴിഞ്ഞ് ദുര്യോധനന്‍ പുറപ്പെടുവാന്‍ തയ്യാറാവുന്നു. വേഷം മാറുന്നില്ലേ എന്നു തിരക്കുന്ന ദുര്യോധനനോട്, ‘എനിക്കതിന്റെ കാര്യമില്ല, ഇതൊക്കെ ധാരാളം. അങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ, അതുമതി’ എന്നു ദുഃശാസനന്‍ മറുപടി നല്‍കുന്നു. പൊന്നിന്‍ കുടത്തിനെന്തിനാണ് പൊട്ട് എന്നു ചോദിച്ച്, ദുര്യോധനന്‍ ദുഃശാസനനു മേല്‍ പനിനീര്‍ തളിക്കുന്നു. ദുഃശാസനന്‍ തടഞ്ഞുകൊണ്ട്, അസഹ്യമായ ദുര്‍ഗന്ധം, മൂക്കു തുളച്ചു കയറുന്നു എന്നു പറയുന്നു. സത്ജനങ്ങള്‍ നല്ലതെന്നു കരുതുന്നത്, ദുഷ്ടന്മാര്‍ക്ക് ഹിതകരമാവില്ലെന്ന സങ്കല്പത്തിലുള്ള ഈ ആട്ടം, ചെറുതെങ്കിലും കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഭയിലേക്ക് പുറപ്പെടുന്നു.
Description: DuryodhanaVadham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kalamandalam Krishnakumar as Duryodhanan, Nelliyodu Vasudevan Nampoothiri as Dussasanan, Sadanam Bhasi as SriKrishnan, Kalamandalam Vijayakumar (Englad) as Panchali, Kalanilayam Damodaran as Sakuni, Maya Nelliyodu as Yudhishtiran, Kalamandalam Vipin as KuttiBhiman and Padmasree Kalamandalam Gopi as RaudraBhiman; Pattu: Kalamandalam Babu Nampoothiri, Kalamandalam Vinod and Kalamandalam Ajesh Prabhakaran; Chenda: Kalamandalam Unnikrishnan, Kottackal Prasad and Kottackal Vijayaraghavan; Maddalam: Kalamandalam Narayanan Nair, Kalamandalam Raj Narayanan and Kottackal Sabarish; Chutti: Kalamandalam Satheesan, Kalamandalam Barbare Vijayakumar; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--
2008 ജൂലൈ 10, വ്യാഴാഴ്‌ച
മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം രണ്ട്

ദുര്യോധനവധത്തിലെ ചൂത് വരെയുള്ള രംഗങ്ങളുടെ ആസ്വാദനം കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. യുദ്ധം ഒഴിവാക്കുവാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ദൂതുപറയുവാനായി കൌരവസഭയിലേക്ക് തിരിക്കുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കണ്ട് തനിക്ക് കൌരവന്മാരില്‍ നിന്നും നേരിട്ട അപമാനത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ശാപം ഫലിക്കണമെങ്കില്‍ യുദ്ധം നടക്കണമെന്നാണ് പാഞ്ചാലിയുടെ മതം. നവരസം രാഗത്തിലുള്ള “പരിപാഹിമാം ഹരേ! പത്മാലയ പതേ!” എന്ന പദമാണ് പാഞ്ചാലിയുടേത്. “കേശമിതു കണ്ടു നീ, കേശവാ! ഗമിക്കേണം.” എന്നുപറയുന്ന പാഞ്ചാലിയെ സമാശ്വസിപ്പിച്ചുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പദം, “പാര്‍ഷതി! മമ സഖി!” എന്ന പദമാണ് തുടര്‍ന്ന്.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ശ്രീകൃഷ്ണനായി വേഷമിട്ടത്. വേഷഭംഗികൊണ്ടും, അരങ്ങിലെ പ്രവര്‍ത്തികൊണ്ടും ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ നേടിയ ഒരു കലാകാരനാണദ്ദേഹം. കലാമണ്ഡലം ഗോപിയുടെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനാണെന്നതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഈ സവിശേഷതകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവിടെയും അദ്ദേഹം അരങ്ങത്തു പ്രവര്‍ത്തിച്ചത്. പദത്തിന്റെ അവസാനം ഒരു ചെറിയ മനോധര്‍മ്മാട്ടവുമുണ്ടായി. നിന്റെ പതിയായ ഭീമസേനന്‍ തീര്‍ച്ചയായും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കും, അതു നിന്റെ തലമുടിയില്‍ തൂവി, മുടി കെട്ടുകയും ചെയ്യും. അതിനുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീ സമാധാനമായി വസിക്കുക, എന്നാണ് ആട്ടത്തിന്റെ രത്നച്ചുരുക്കം. ഇപ്രകാരം പറഞ്ഞ് പാഞ്ചാലിയെ യാത്രയാക്കിയ ശേഷം, ഇനി വേഗം ദൂതിനുപോകുവാന്‍ തയ്യാറെടുക്കുക തന്നെ എന്നാടി; സേവകരെ തേരു തയ്യാറാക്കി കൊണ്ടുവരുവാന്‍ നിയോഗിക്കുന്നു.
സേവകര്‍ തയ്യാറാക്കി കൊണ്ടുവരുന്ന തേര് വിശദമായി നോക്കിക്കാണുന്ന ആട്ടം സാധാരണ പതിവുള്ളതാണ്. ഗരുഡനെ സ്മരിച്ച്, കൊടിക്കൂറയില്‍ ഇരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതും മറ്റുമാണ് ആടാറുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ ഉണ്ടായില്ല. തേരു കണ്ട് തൃപ്തിപ്പെട്ട്, അതില്‍ കയറി വേഗം തന്നെ തിരിക്കുന്നതായാണ് ആടിയത്. കലാമണ്ഡലം ഷണ്മുഖദാസിന്റെ പാഞ്ചാലിയും കാര്യമായ മനോധര്‍മ്മമൊന്നും ആടുകയുണ്ടായില്ല. അക്ഷയപാത്രവും, ദുര്‍വ്വാസാവുമായി ബന്ധപ്പെട്ട കഥയും, ശ്രീകൃഷ്ണന്‍ അന്നും പാഞ്ചാലിയെ സഹായിക്കുന്നതിനായെത്തിയതും മറ്റും സ്മരിക്കാവുന്നതാണ്. അതൊന്നും ഇവിടെ ഉണ്ടായില്ല. ശ്രീകൃഷ്ണനും, പാഞ്ചാലിയും തമ്മിലുള്ള രംഗം ദുര്യോധനവധത്തിലെയെന്നല്ല, സമസ്ത കഥകളിലേയും മികച്ച ഒന്നാണ്. ആ ഭാഗങ്ങള്‍ ലോപിപ്പിക്കുന്നതും, വേണ്ടും വണ്ണം ആടാതിരിക്കുന്നതും തികച്ചും ഖേദകരമാണ്.
തുടര്‍ന്ന് ദുര്യോധനന്റെ രണ്ടാം സഭയും കഥയിലുണ്ടെങ്കിലും, ആ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. യാദവനായ ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍, രാജാക്കന്മാരാരും തന്താങ്ങളുടെ സ്ഥാനം വിട്ടെഴുന്നേല്‍ക്കരുതെന്നും, അങ്ങിനെ ചെയ്യുന്നവര്‍ തനിക്ക് പിഴ നല്‍കണമെന്നും മറ്റും പറയുന്ന രംഗമാണിത്. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റെടുത്ത് ആടി തീര്‍ക്കാവുന്ന ഈ രംഗം ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീകൃഷ്ണന്റെ സഭയിലേക്കുള്ള പ്രവേശനത്തിന്റെ മാറ്റ് ഈ രംഗം ഒഴിവാക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ധൃതരാഷ്ട്രരുമായുള്ള രംഗം മിക്കയിടത്തും അവതരിപ്പിച്ചുകാണാറില്ല. മറ്റൊരു വേഷം അല്പസമയത്തേക്കായി വേണ്ടിവരും എന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഈ രംഗം ഒഴിവാക്കുന്നത് മനസിലാക്കാം. എങ്കിലും; ദുര്യോധനന്‍, ദുശ്ശാസനന്‍ എന്നിവരെക്കൊണ്ട് മാത്രം അവതരിപ്പിക്കാവുന്ന തൊട്ടു മുന്‍പുള്ള രംഗം ഒഴിവാക്കേണ്ടതില്ല.

ശ്രീകൃഷ്ണന്‍ ദൂതിനായി സഭയിലേക്ക് പ്രവേശിക്കുകയാണ് തുടര്‍ന്ന്. പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു ഗ്രാമങ്ങള്‍, അഞ്ചു ഗൃഹങ്ങള്‍, ഇതൊന്നുമല്ലെങ്കില്‍ ഒരു ഗൃഹമെങ്കിലും പാണ്ഡവര്‍ക്കു നല്‍കണമെന്നു പറയുന്ന ശ്രീകൃഷ്ണനോട്; സൂചികുത്തുവാന്‍ പോലും അവരെ അനുവദിക്കില്ലെന്ന് ദുര്യോധനന്‍ അറിയിക്കുന്നു. തുടര്‍ന്ന് പാണ്ഡുവിന്റെ പുത്രന്മാരല്ല പാണ്ഡവരെന്നും, അതിനാല്‍ അവര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ദുര്യോധനന്‍ അറിയിക്കുന്നു. വിചിത്രവീര്യജന്റെ പുത്രനല്ല ദുര്യോധനന്റെ താതനും, അതിനാല്‍ ദുര്യോധനനും ഈ ഭൂമിയില്‍ അവകാശമൊന്നുമില്ലെന്ന് അറിയിക്കുന്നു. ഇതുകേട്ട് കോപിക്കുന്ന ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്നു. തുടര്‍ന്ന് വിശ്വരൂപം കാട്ടുന്ന ശ്രീകൃഷ്ണന്റെ പ്രഭയില്‍ ദുര്യോധനാദികളുടെ ബോധം നഷ്ടപ്പെടുന്നു. മുമുക്ഷു ശ്രീകൃഷ്ണനെ സ്തുതിക്കുന്നു.

രൌദ്രഭീമന്റെ തിരനോക്കാണ് അടുത്തത്. രൌദ്രഭീമന്‍, തിരനോട്ടത്തിനു ശേഷം ദുശ്ശാസനന്‍ എവിടെയാണെങ്കിലും അവനെ കണ്ടുപിടിച്ച് നിഗ്രഹിക്കുക തന്നെ ചെയ്യുമെന്നാടി, ദുശ്ശാസനനെ ദൂരെ കാണുന്നു. “നില്ലെടാ, നില്ലെടാ, നീയല്ലോ പണ്ടെന്റെ...” എന്നു പദത്തിനൊടുവിലായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊല്ലുന്നു. തുടര്‍ന്ന് പാഞ്ചാലിയുടെ സമീപമെത്തി രക്തം തലമുടിയില്‍ തൂവി തലമുടി ബന്ധിക്കുന്നു. ദുര്യോധനനുമായുള്ള യുദ്ധമാണ് അടുത്ത രംഗത്തില്‍. ഇതിനിടയില്‍ ശ്രീകൃഷ്ണന്‍ രംഗത്തെത്തി തുടയിലടിക്കുവാന്‍ പറയുന്നുമുണ്ട്. ദുര്യോധനനെയും വധിച്ച ശേഷം ഭീമന്‍ വീണ്ടും ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ശ്രീകൃഷ്ണന്‍ ഭീമനെ ആശ്വസിപ്പിച്ചയയ്ക്കുന്നു.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് രൌദ്രഭീമനായി അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ രൌദ്രഭീമന് ഇനിയും രൌദ്രത ആവാമെന്നു തോന്നി. നാടകീയത കൂടുതലായി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതുമൂലം, ഭാവത്തില്‍ സ്ഥായി കൈവരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കലാമണ്ഡലം അരുണാണ് രണ്ടാമത് ശ്രീകൃഷ്ണനായെത്തിയത്. ബാലസുബ്രഹ്മണ്യന് ട്രയിന്‍ നഷ്ടപ്പെടുവാതിരിക്കുവാനാണ് നേരത്തേ പോയത് എന്നാണ് പറഞ്ഞുകേട്ടത്. ഇവരൊക്കെ ട്രയിനില്‍ യാത്ര ചെയ്യുവാനാണോ, അതോ കഥകളി അവതരിപ്പിക്കുവാനാണൊ വരുന്നതെന്ന് സംശയിച്ചു പോവും ഇതൊക്കെ കാണുമ്പോള്‍. അരുണിനെപ്പോലെ ഒരു അരങ്ങുപരിചയം ആയിട്ടില്ലാത്ത ഒരു കലാകാരന് ചെയ്യുവാന്‍ സാധിക്കുന്നതല്ല ദുര്യോധനവധത്തിലെ അവസാന രംഗം. ഭീമനുമായി ചേര്‍ന്ന് നല്ല രീതിയില്‍ ഒരു മനോധര്‍മ്മാട്ടത്തിനു സാധ്യതയുള്ള രംഗം അവതരിപ്പിക്കുവാന്‍ നില്‍ക്കാതെ; ട്രയിനിന്റെ സമയം നോക്കി വേഷം കെട്ടുന്നതും, അഴിക്കുന്നതും കലയോടുള്ള ആത്മാര്‍ത്ഥതക്കുറവായി മാത്രമേ കാണുവാന്‍ കഴിയൂ. (അദ്ദേഹത്തിനൊരു പക്ഷെ, ഒഴിവാക്കുവാന്‍ കഴിയാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അദ്ദേഹം മാത്രമല്ല മറ്റു പല കലാകാരന്മാരും ഇതൊരു പതിവാക്കിയിരിക്കുന്നത് കാണുവാന്‍ കഴിയും.) കളിയുടെ അവസാനമായപ്പോഴേക്കും പാട്ടും, മേളവും എല്ലാം വഴിപാടുമാത്രമായി തീര്‍ന്നു. ഒരു നല്ല കളിയായി അവസാനിക്കേണ്ടിയിരുന്ന ‘ദുര്യോധനവധം’; പ്രഗല്‍ഭരായ ഒട്ടുമിക്ക കലാകാരന്മാരും അണിനിരന്നിട്ടും, ഓര്‍ത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കളിയായിമാറുകയും ചെയ്തു.

തിരുവല്ല ഗോപിനാഥന്‍ നായര്‍, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവരുടേതായിരുന്നു ചുട്ടി. ദുശ്ശാസനന്റേയും, രൌദ്രഭീമന്റേയും ചുട്ടി കളിക്കിടയില്‍ ഇളകിപ്പോയി. കലാകാരന്മാര്‍ ആവശ്യത്തിനു സമയം ചുട്ടി ഉണങ്ങുവാന്‍ നല്‍കാത്തതും ഇതിനൊരു കാരണമാണ്. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, എല്ലാ രസവും കളയുന്നതാണ് ഇതുപോലെ ചുട്ടി ഇളകിപ്പോവുന്നതും മറ്റും. സ്ഥിരം കഥകളി നടക്കുവാറുള്ള വേദിയായിട്ടു കൂടി രംഗസജ്ജീകരണം വളരെ അലംഭാവത്തോടെയാണ് ചെയ്തിരിക്കുന്നതെന്നു തോന്നി. വേഷങ്ങളുടെ ഉടുത്തുകെട്ടും വളരെ മോശമായി അനുഭവപ്പെട്ടു. വസ്ത്രങ്ങളും, കോപ്പുകളുമെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ ഭംഗി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ഒരു വേദി എന്നതെങ്കിലും കണക്കിലെടുത്ത് ഈ കാര്യങ്ങളിലെല്ലാം, ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കിയെങ്കില്‍ എന്നാശിച്ചു പോവുന്നു. അല്ലെങ്കില്‍, ഒരു വഴിപാടു നടത്തിയെന്നതിനപ്പുറം കഥകളിക്ക് ഒരു നേട്ടവും ശ്രീവല്ലഭക്ഷേത്രത്തിലെ അവതരണം കൊണ്ട് ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ മോശമെന്നു പറയുവാനാവാത്ത ഒന്നു മാത്രമായി മതില്‍ഭാഗത്ത് അവതരിക്കപ്പെട്ട ദുര്യോധനവധം.
Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam and Kalamandalam Arun as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Mumukshu, Kalamandalam Ramachandran Unnithan as RaudraBhiman. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.
--
2008 ജൂൺ 23, തിങ്കളാഴ്‌ച
മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം ഒന്ന്

ജൂണ്‍ 7, 2008: തിരുവല്ല മതില്‍ഭാഗം ശ്രീവല്ലഭക്ഷേത്ര സന്നിധിയില്‍ വഴിപാടുകളിയായി ‘ദുര്യോധനവധം’ അവതരിക്കപ്പെട്ടു. കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി, കലാമണ്ഡലം അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുറപ്പാടോടെയായിരുന്നു ദിവസത്തെ കളി തുടങ്ങിയത്. അതിനു ശേഷം പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ പാട്ടിലും; കോട്ടക്കല്‍ രവി, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മദ്ദളത്തിലും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദവും അരങ്ങേറി. ‘കുസുമചയരചിതശുചി’ എന്ന ചരണത്തിന്റെ ഹമീര്‍ കല്യാണിയിലുള്ള ആലാപനം വളരെ ഹൃദ്യമായി അനുഭവപ്പെട്ടു.
‘പാന്‌ഥോജലോചനേ!’ എന്ന ദുര്യോധനന്റെ ഭാനുമതിയോടുള്ള പതിഞ്ഞ പദത്തോടെയാണ് കഥയുടെ ആരംഭം. പാണ്ഡവര്‍ക്കു വന്നു ചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളെക്കുറിച്ച് ദുര്യോധനന്‍ പദത്തില്‍ സൂചിപ്പിക്കുന്നു. കൂട്ടത്തില്‍ അവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തിന്റെ മനോഹാരിതയും വര്‍ണ്ണിക്കുന്നു. അവിടെ പാഞ്ചാലി അഞ്ചുപേരുടെയും രാജ്ഞിയായി വാഴുന്നു എന്നറിയുമ്പോള്‍ ഭാനുമതിയുടെ ഭാവം മാറുന്നു. കാരണം അന്വേഷിക്കുന്ന പതിയോടുള്ള ഭാനുമതിയുടെ പദമായ “വല്ലഭ! മുല്ലശരോപമ! കേള്‍ക്ക നീ!” എന്ന പദമാണ് തുടര്‍ന്ന്. പാഞ്ചാലി അവിടെ, സര്‍വ്വസുഖങ്ങളോടും കൂടി, തന്നേക്കാള്‍ നല്ല രീതിയില്‍ വാഴുന്നു എന്നത് തനിക്ക് അപമാനവും, കോപവും, സങ്കടവുമാണെന്ന് ഭാനുമതി അറിയിക്കുന്നു.

കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ദുര്യോധനനായും, കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ഭാനുമതിയായും അരങ്ങിലെത്തി. ദുര്യോധനനെ വാര്യര്‍ വളരെ നന്നായി രംഗത്തവതരിപ്പിച്ചു. ഒരുപക്ഷെ, കലാമണ്ഡലം ഗോപി പച്ചയിലെന്നതുപോലെ, വാര്യര്‍ കത്തിവേഷങ്ങളില്‍ മാത്രം അരങ്ങിലെത്തുന്നതാവും നല്ലതെന്നു തോന്നുന്നു. വാര്യരുടെ പച്ച വേഷങ്ങളെക്കുറിച്ച് കളിയരങ്ങില്‍ മുന്‍പെഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടാവുമല്ലോ. ‘കോപമോടീര്‍ഷ്യ, അപത്രപതാപവും’ എന്നതാണ് ഭാനുമതിയുടെ അവസ്ഥ. എന്നാല്‍ മുരളീധരന്റെ ഭാനുമതിയില്‍ കോപം മാത്രമേ കണ്ടുള്ളൂ. ഭാവവും, ആട്ടവുമൊക്കെ ഉണ്ടെങ്കിലും മുരളീധരന്‍ നമ്പൂതിരിക്ക് പ്രേക്ഷകരുടെ മനസില്‍ ഭാനുമതിയായി മാറുവാന്‍ സാധിക്കുന്നില്ല എന്നത് ഒരു ന്യൂനതയായി നിലനില്‍ക്കുന്നു. മുരളീധരന്‍ ഭാനുമതിയായി അഭിനയിക്കുന്നു എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടാവുന്നത്. ഭാനുമതിയാണത് എന്ന തോന്നലുണ്ടാവുന്നില്ലെന്നു സാരം.
ഭാനുമതിയുടെ കോപം അടക്കുവാനുള്ള ദുര്യോധനന്റെ ശ്രമങ്ങളെല്ലാം വൃഥാവിലാവുന്നതാണ് നാം കാണുന്നത്. ദുര്യോധനന്‍ പറയുന്നു; “നീ നിസ്സാരയായ ഒരു പെണ്ണല്ല. രാജ്ഞിയാണെന്നത് ഓര്‍മ്മവേണം. നിസ്സാരരായ സ്ത്രീകള്‍ സ്തനവലുപ്പത്തിന്റെ പേരില്‍, കട്ടി കൂടിയ മുലക്കച്ച ധരിച്ച് പരസ്പരം കലഹിക്കുന്ന പ്രകാരം നീ പെരുമാറരുത്. നിന്റെ ദുര്‍വിചാരങ്ങള്‍, വളരെ വിചിത്രമായി തോന്നുന്നു. ഞാന്‍ അവര്‍ എങ്ങിനെയുമാവട്ടെ എന്ന് ഉപേക്ഷിച്ചിരിക്കുകയാണ്, അതിനാല്‍ അവര്‍ നന്മയോടെ വാഴുന്നു.” ഇത്രയൊക്കെ ആയിട്ടും ഭാനുമതിക്ക് ഭാവമാറ്റമേതുമില്ലെന്ന് മനസിലാക്കി, ഞാനെന്താണ് നിന്നെ സന്തോഷിപ്പിക്കുവാനായി ചെയ്യേണ്ടതെന്ന് ആരായുന്നു. കൂട്ടത്തില്‍, പാഞ്ചാലിയെ കട്ടുകൊണ്ടു വരട്ടെ എന്നൊരു ചോദ്യവും ചോദിക്കുന്നു. ഇതുകേട്ട് ഭാനുമതിയുടെ കോപം ഇരട്ടിക്കുന്നു. പാഞ്ചാലിയില്‍ പണ്ടേയൊരു കണ്ണുണ്ട് എന്നും മറ്റും ഭാനുമതി പരിഭവിക്കുന്നു. ദുരോധനന്‍, “അങ്ങിനെ വരട്ടെ, എന്റെ മനസില്‍ ഇപ്പോളും അവളുണ്ടോ എന്ന ശങ്കയാണ് ഇവളുടെ കോപത്തിനു കാരണം”. സഹോദരന്മാരോടൊത്ത് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന് അവരെ അപമാനിക്കുന്നുണ്ട് എന്നു പറഞ്ഞ് ഭാനുമതിയെ സമാധാനിപ്പിച്ച്, ദുര്യോധനന്‍ സഹോദരന്മാരുടെ സമീപത്തേക്ക് ഗമിക്കുന്നു.
പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇത്രയും ഭാഗത്തിനു പാടിയത്. ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, മദ്ദളത്തില്‍ കോട്ടക്കല്‍ രവിയും മേളമൊരുക്കി. ഇവരെല്ലാവരും തന്നെ വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. ദുശ്ശാസനന്റെ തിരനോക്കുമുതല്‍ കോട്ടക്കല്‍ മധു, മംഗലം നാരായണന്‍ എന്നിവര്‍ സംഗീതവും, കലാഭാരതി ഉണ്ണികൃഷ്ണന്‍ ചെണ്ടയും, കലാഭാരതി ജയന്‍ മദ്ദളവും കൈകാര്യം ചെയ്തു. മംഗലം നാരായണന്‍, സംഗീതത്തില്‍ രാഗഭാവം കൊണ്ടുവരുവാന്‍ തന്നെ നന്നേ യത്നിക്കുന്നതായി തോന്നി. കഥാപാത്രങ്ങളുടെ ഭാവത്തിന് അനുസരിച്ചുള്ള, രാഗഭാവം മാത്രം സംഗീതത്തില്‍ കൊണ്ടുവരുവാന്‍ ഇനിയും നാരായണന്‍ പരിശീലിക്കേണ്ടിയിരിക്കുന്നു. മദ്ദളത്തില്‍ കലാഭാരതി ജയന്‍, വളരെ മോശമായാണ് അരങ്ങില്‍ പ്രവര്‍ത്തിച്ചത്. കൈക്കു കൂടുന്നതോ, കലാശത്തിനു വൃത്തിയായി കൊട്ടുന്നതോ പോവട്ടെ; കൊട്ടണ്ടേ! ഇതു വെറുതെ മദ്ദളത്തില്‍ തട്ടുകയായിരുന്നെന്നു പറയാം. അരങ്ങിലെ കഥാപാത്രങ്ങളെക്കൂടുതല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളിലും മറ്റുമായിരുന്നു ജയനു ശ്രദ്ധ. ഇതൊന്നും പോരാഞ്ഞ് ഇടയ്ക്കിടെ പിന്നില്‍ വന്നു വിളിക്കുന്ന സുഹൃത്തക്കളോട്, മദ്ദളത്തോടെ തന്നെ നീങ്ങി നിന്നുള്ള സംസാരവും. അത്ര ബുദ്ധിമുട്ടാണെങ്കില്‍, ഈ പണി ഉപേക്ഷിക്കുന്നതല്ലേ ജയനു നല്ലത്? വെറുതെ, കാണികളെക്കൂടി ബുദ്ധിമുട്ടിക്കണോ? ജയന്‍ അവിടെ മദ്ദളവും തട്ടി നിന്നില്ലെങ്കില്‍, കഥകളിക്ക് ഒരു നഷ്ടവും വരാനില്ല എന്നത് ഓര്‍ക്കുക.

ദുശ്ശാസനനോട് ദുര്യോധനന്റെ പദമാണ് തുടര്‍ന്ന്; ‘സോദരന്മാരേ, ഇതു സാദരം കണ്ടിതോ?’ എന്നു തുടങ്ങുന്നു ഈ പദം. ഈ പദത്തിന്റെ ചരണങ്ങളിലൊന്ന് ഇപ്രകാരമാണ്; ‘ശില്പി മയാസുര കല്പിതമല്‍ഭുതം!’. ഈ ഭാഗത്ത് പദം ആടുന്നതിനു പുറമേ ഒരു ചെറിയ മനോധര്‍മ്മവുമുണ്ടായി. ഒരു ശില്പം ചൂണ്ടിക്കാണിച്ചിട്ട്, എന്തു തോന്നുന്നു എന്ന് ദുര്യോധനന്‍ ദുശ്ശാസനനോട് ചോദിക്കുന്നു. ഒരു സുന്ദരിയുടെ ശില്പമാണ് എന്നു ദുശ്ശാസനന്‍ മറുപടി കൊടുക്കുന്നു. ദുര്യോധനന്‍ വീണ്ടും, ഒന്നു കൂടി സൂക്ഷിച്ചു നോക്കുവാന്‍ സഹോദരനോട് പറയുന്നു. നോക്കിയിട്ടു വന്നിട്ട്, അതൊരു സുന്ദരിയുടെ ശില്പം തന്നെ എന്നു ഉറപ്പിക്കുന്നു, ദുശ്ശാസനന്‍. ദുര്യോധനന്‍ നിരാശയോടെ, “എടാ, ആ ശില്പത്തിനു തുണിയില്ല, പൂര്‍ണ്ണ നഗ്നയാണ്, അതു നീ കണ്ടില്ലേ?” എന്നു ചോദിക്കുന്നു. ദുശ്ശാസനന്‍, “ഹ ഹ ഹ, ശരി തന്നെ. ഞാന്‍ മുഖം മാത്രമേ നോക്കിയുള്ളൂ.” എന്നു നിഷ്കളങ്കനായി പറയുന്നു. അതിനു മറുപടിയായി ദുര്യോധനന്‍, “ഹൊ! ഇവനൊരു പൊണ്ണന്‍. ഭാര്യയുടെ അടുത്തും ഇങ്ങിനെ തന്നെ? അവളുടേയും മുഖം മാത്രമേ താന്‍ കണ്ടിട്ടുള്ളോ?”. ദുശ്ശാസനന്‍, ചിരിച്ച് ഇളഭ്യത നടിക്കുന്നു. വിശദമായി ഇന്ദ്രപ്രസ്ഥം കണ്ടതിനു ശേഷം, ഇവരെ അവമാനിക്കുവാന്‍ എന്തുവഴിയെന്ന് മാതുലനോട് ആലോചിച്ച് വേണ്ടതു ചെയ്യാം എന്നു പറഞ്ഞു മാറുന്നു.
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ദുര്യോധനനും, കോട്ടക്കല്‍ ദേവദാസിന്റെ ദുശ്ശാസനനും; ഇവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാര്‍ തന്നെയാണോ എന്നു തോന്നിപ്പിക്കും വിധമാണ് രംഗത്തു പ്രവര്‍ത്തിച്ചത്. ഒരേ കളരിയില്‍ നിന്നുമാണ് ഇരുവരുമെന്നതും, നിരവധിയരങ്ങുകളില്‍ ഇവര്‍ ഈ വേഷങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും ഇവരുടെ ദുര്യോധന-ദുശ്ശാസന വേഷങ്ങളുടെ മികവിന് പ്രധാന കാരണങ്ങളാണ്. യുധിഷ്ഠിരനും, പാഞ്ചാലിയും, ഭീമനും ഇരിക്കുന്ന സഭയിലേക്ക് ദുര്യോധനാദികള്‍ പ്രവേശിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതു കണ്ട് ദുര്യോധനാദികള്‍ കോപത്തോടെ അവിടെ നിന്നും നിഷ്‌ക്രമിക്കുന്നു. കലാഭാരതി ഹരികുമാര്‍ യുധിഷ്ഠിരനായും, കലാമണ്ഡലം ഷണ്മുഖദാസ് പാഞ്ചാലിയായും, കലാമണ്ഡലം അരുണ്‍കുമാര്‍ കുട്ടിഭീമനായും വേഷമിട്ടു. അരുണ്‍കുമാറിന് കുട്ടിഭീമന്റെ വേഷമൊന്നും കൈകാര്യം ചെയ്യുവാനുള്ള പാകമായിട്ടില്ല എന്നതുമൂലമുള്ള രസക്കുറവൊഴിച്ചാല്‍, ഈ രംഗം വളരെ നന്നായിത്തന്നെ അവതരിക്കപ്പെട്ടു.

തങ്ങള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ ദുര്യോധനന്‍ മാതുലനായ ശകുനിയെ അറിയിക്കുന്നു. അവരെ ചൂതില്‍ തോല്‍പ്പിച്ച്, അവരുടെ സമ്പത്തും, ഐശ്വര്യവും കൈക്കലാക്കുവാന്‍ ശകുനി ദുര്യോധനനെ ഉപദേശിക്കുന്നു. ദുര്യോധനന്‍ അപ്രകാരം യുധിഷ്ഠിരനെ ചൂതിനു ക്ഷണിക്കുന്നു. ചൂത് നല്ലതല്ലെങ്കിലും, അത് രാജധര്‍മ്മത്തില്‍ പെടുന്നതാകയാല്‍ കളിക്കാം, എന്നാല്‍ ചതിപാടില്ലെന്നും മറ്റും, യുധിഷ്ഠിരന്‍ ദുര്യോധനനോട് പറയുന്നു. തുടര്‍ന്ന് ചൂതുകളി. എല്ലാ സമ്പത്തുകളും നഷ്ടപ്പെടുന്ന യുധിഷ്ഠിരന്‍, സഹോദരന്മാരെ പണയപ്പെടുത്തി കളി തുടരുന്നു. സഹോദരന്മാരേയും നഷ്ടപ്പെടുമ്പോള്‍, തന്നെയും ഭാര്യയേയും പണയം വെച്ച് ചൂതുകളിക്കുന്നു. അവിടെയും യുധിഷ്ഠിരന്‍ തോല്‍ക്കുന്നു. തങ്ങളെ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ച് അപമാനിച്ചതോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസ്യവേല ചെയ്യുവാനായി ശാസിക്കുവാന്‍ ദുശ്ശാസനനോട് അജ്ഞാപിക്കുന്നു. തൊട്ടുകൂടാതെ മാറിയിരിക്കുന്ന പാഞ്ചാലിയെ, മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് ദുശ്ശാസനന്‍ സഭയിലെത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞ് ഏവരുടേയും മുന്നില്‍ വസ്ത്രാക്ഷേപത്തിനും മുതിരുന്നു. പഞ്ചാലി ശ്രീകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണന്‍ ദുശ്ശാസനന്‍ വസ്ത്രമഴിക്കുന്ന മുറക്ക്, വസ്ത്രം നല്‍കി പാഞ്ചാലിയെ അപമാനത്തില്‍ നിന്നും രക്ഷിക്കുന്നു. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും, തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും രണത്തില്‍ വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. അതിനു ശേഷം മാത്രമേ തന്റെ അഴിഞ്ഞ മുടി കെട്ടുകയിള്ളൂവെന്നും പാഞ്ചാലി ശപഥമെടുക്കുന്നു.

ഇതൊക്കെ കേട്ട് ദുര്യോധനന്‍ കോപത്തോടെ, ദാസരായ പാണ്ഡവരെ പന്ത്രണ്ടുകൊല്ലം വനവാസത്തിനും, അതിനു ശേഷം അജ്ഞാത വാസത്തിനുമയയ്ക്കുന്നു. അജ്ഞാതവാസത്തില്‍ പിടിക്കപ്പെട്ടാല്‍, ഇത് പിന്നെയും ആവര്‍ത്തിക്കുമെന്നും ദുര്യോധനന്‍ അറിയിക്കുന്നു. അപമാനഭാരത്തോടെ പാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം വനവാസത്തിനു പുറപ്പെടുന്നു. നെടുമുടി വാസുദേവ പണിക്കരാണ് ശകുനിയെ അവതരിപ്പിച്ചത്. ചതിയും, കൌശലവും കൈമുതലായുള്ള ശകുനിയെ, ആ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു കരുതുവാന്‍ വയ്യ. കുറച്ചു കൂടി ഗൌരവപൂര്‍ണ്ണമായ സമീപനം ഈ കഥാപാത്രത്തിന് ആവശ്യമാണ്. ചൂതുമുതലുള്ള ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും, കോട്ടക്കല്‍ മധുവും ചേര്‍ന്നാണ് ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അജ്ഞാതവാസത്തിനു ശേഷം, ദുര്യോധനന്‍ പാണ്ഡവര്‍ക്ക് അവകാശപ്പെട്ട രാജ്യം തിരിച്ചു നല്‍കുവാന്‍ തയ്യാറാവുന്നില്ല. യുദ്ധം ഒഴിവാക്കുവാനായി യത്നിക്കുവാന്‍, ശ്രീകൃഷ്ണന്‍ കൌരവസഭയിലേക്ക് ദൂതിനു പോകുവാന്‍ ഒരുങ്ങുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കാണുവാനെത്തുന്ന ഭാഗം തൊട്ടുള്ള കളിയുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.
Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kalakendram Muraleedharan Nampoothiri as Bhanumathi, Kottackal Devadas as Dussasanan, Kalabharathi Harikumar as Yudhishtiran, Kalabharathi Arun Kumar as KuttiBhiman, Kalamandalam Balasubrahmaniam as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Sakuni. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri