KarnaSapatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KarnaSapatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 5, ബുധനാഴ്‌ച

നെടുമുടിയിലെ കര്‍ണ്ണശപഥം

KarnaSapatham Kathakali organized by Mathur Kalari at Nedumudi. Padmasri Kalamandalam Gopi as Karnan and Mathur Govindankutty as Kunthi. An appreciation by Haree for Kaliyarangu.
ഡിസംബര്‍ 25, 2010: മാത്തൂര്‍ കളരിയുടെ ആഭിമുഖ്യത്തില്‍ നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 'കര്‍ണ്ണശപഥം' കഥകളി അരങ്ങേറി. പത്മശ്രീ കലാമണ്ഡലം ഗോപി കര്‍ണ്ണനേയും മാത്തൂര്‍ ഗോവിന്ദന്‍കുട്ടി കുന്തിയേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് വേഷങ്ങളില്‍. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവരുടെ പാട്ടും കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം അച്യുത വാര്യര്‍ (മദ്ദളം) എന്നിവരുടെ മേളവുമായിരുന്നു അന്നേ ദിവസം കളിക്കുണ്ടായിരുന്നത്. കലാമണ്ഡലം സുകുമാരന്‍, കലാനിലയം സജി എന്നിവരുടേ ചുട്ടിയും സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ കോപ്പുകളുമായിരുന്നു നടന്മാരെ കഥാപാത്രങ്ങളാക്കിയത്.

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കര്‍ണ്ണശപഥം

KarnaSapatham organized by Drisyavedi, Thiruvananthapuram. An appreciation by Haree for Kaliyarangu.
ഒക്ടോബര്‍ 24, 2010: ദൃശ്യവേദിയുടെ പ്രതിമാസ കളിയായി മാലി മാധവന്‍ നായര്‍ രചിച്ച 'കര്‍ണ്ണശപഥം', തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. മാത്തൂര്‍ ഗോവിന്ദന്‍‍കുട്ടി കുന്തിയേയും സദനം കൃഷ്ണന്‍കുട്ടി കര്‍ണ്ണനേയും അവതരിപ്പിച്ച കളിയില്‍ കലാമണ്ഡലം കൃഷ്ണപ്രസാദ്, കലാമണ്ഡലം അനില്‍കുമാര്‍, കലാമണ്ഡലം ബാലകൃഷ്ണന്‍ തുടങ്ങിയവരും വേഷമിട്ടു. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു അന്നേ ദിവസം ഗായകര്‍. ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ മാര്‍ഗി രവീന്ദ്രനും മേളമൊരുക്കി. ഖിന്നയായ ഭാനുമതിയെക്കണ്ട് കാരണം തിരക്കുന്ന ദുര്യോധനന്റെ ഇടക്കാലത്തിലുള്ള പദമായ "കാതരവിലോചനേ! കാതരയാകുവാന്‍..." എന്ന പദത്തോടെയാണ്‌ കഥ ആരംഭിക്കുന്നത്.

2007 നവംബർ 3, ശനിയാഴ്‌ച

മണ്ണാറശാലയിലെ കര്‍ണ്ണശപഥം

Karnasapatham Kathakali @ Mannarasala Ayilyam Maholsavam'07

• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്‌തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്‍‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.


പുറപ്പാട് വേഷങ്ങളായി അരങ്ങിലെത്തിയത് കലാനിലയം രവീന്ദ്രനാഥ പൈ, മധു വാരണാസി തുടങ്ങിയവരായിരുന്നു. പുറപ്പാട് വേഷമായിട്ടുകൂടി മധു വാരണാസി എന്ന യുവകലാകാരന്‍ വേഷത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത എടുത്തുപറയേണ്ടതാണ്. ഭാവിയില്‍ ഒരു മികച്ച കലാകാരനാകുവാനുള്ള കഴിവും, വേഷഭംഗിയും ഈ കലാകാരനുണ്ട്. കഥകളി സംഗീതജ്ഞരെ സ്മരിക്കുമ്പോള്‍, പലപ്പൊഴും വിട്ടുപോകുന്ന ഒരു കലാകാരനാണ് പത്തിയൂര്‍ ശങ്കരന്‍ കുട്ടി. അദ്ദേഹവും കലാനിലയം രാജീവനു ചേര്‍ന്നാലപിച്ച പുറപ്പാടും മേളപ്പദവും വളരെ മികച്ചു നിന്നു. ‘കുസുമചയ രചിതശുചി’ എന്ന ഭാഗമാണ് ഏറ്റവും മനോഹരമായത്. ‘ചലമാലയ മൃദുപവന’ എന്ന അവസാന ചരണം, സാധാരണയായി വിവിധ രാഗങ്ങളില്‍ പാടാറുള്ളതാണ്. എന്നാല്‍, സമയക്കുറവുകാരണമാവണം ഇവിടെ അതുണ്ടായില്ല.


കര്‍ണ്ണശപഥത്തില്‍ ഇവിടെ ദുര്യോധനന്‍ കലാമണ്ഡലം കൃഷ്ണപ്രസാദും, ഭാനുമതി കലാമണ്ഡലം ഷണ്മുഖദാസനുമായിരുന്നു. ആദ്യരംഗങ്ങളില്‍ അവസരോചിതമായുള്ള, എന്നാല്‍ കൂട്ടുവേഷത്തെ തടസപ്പെടുത്താ‍ത്താതെയുള്ള കൃഷ്ണപ്രസാദിന്റെ ഇടപെടലുകള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ‘തളരുന്നു തനുപാര’മെന്ന ഭാഗത്തുള്ള ഭാനുമതിയുടെ ആട്ടത്തിനൊപ്പിച്ച് ദുര്യോധനന്‍ ഇടപെട്ട്, കൈ കൊണ്ട് താങ്ങി, നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചത് ഒരു ഉദാഹരണം. ‘ഭീരുതയോ, ഭാനുമതി?’ എന്ന ദുര്യോധനന്റെ പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടത്തില്‍ ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതായുണ്ട്. ഭീമന്‍, അര്‍ജ്ജുനന്‍, ശ്രീകൃഷ്ണന്‍ എന്നിവരെക്കുറിച്ചുള്ള ഉത്കണ്ഠ ഭാനുമതി ദുര്യോധനനോട് പറയുന്നു. ഭീമനെക്കുറിച്ചുള്ള ചോദ്യത്തിന് ദുര്യോധനന്റെ മറുപടി ഇങ്ങിനെ: “തിന്നും കുടിച്ചും പോണ്ണത്തടിയനായ ഭീമന്‍, സിഹത്തിനു മുന്നില്‍ പെട്ട മാന്‍പേടയെപ്പോലെയാണ്. അവനെ ഞാന്‍ നിഗ്രഹിക്കുകതന്നെ ചെയ്യും.” പോണ്ണത്തടിയനായ ഭീമന്‍ കരുത്തനായ സിംഹത്തിനു മുന്നിലെ തടിയനായ ആനയ്ക്കു സമമാണ്. സിംഹം എങ്ങിനെയാണോ മസ്തകത്തില്‍ പ്രഹരിച്ച് കരിവീരനെ വകവരുത്തുന്നത് അപ്രകാരം താനും ഭീമനെ വധിക്കും, എന്ന് ആടുന്നതാണ് ഭീമനെ മാന്‍പേടയോട് ഉപമിക്കുന്നതിലും എന്തുകൊണ്ടും ഭംഗി എന്നഭിപ്രായമാണെനിക്ക്. അടുത്തതായി ഭാനുമതി അര്‍ജ്ജുനന്റെ കാര്യം ചോദിക്കുന്നു, മറുപടി “അര്‍ജ്ജുനന്‍ കേവലം നിസ്സാരന്‍.” എന്നതിലൊതുങ്ങി. കര്‍ണ്ണനെ സ്മരിച്ചതിനു ശേഷം, “എന്റെ പ്രാണസമനായ കര്‍ണ്ണനുള്ളപ്പോള്‍ അര്‍ജ്ജുനനെക്കുറിച്ച് നിനക്ക് ഉത്കണ്ഠ എന്തിന്?” എന്നോ മറ്റോ ചോദിച്ചിരുന്നെങ്കില്‍ എത്രയോ നന്നാവുമായിരുന്നു! അടുത്ത ചോദ്യം കൃഷ്ണനെക്കുറിച്ചാണ്. മറുപടി “കൃഷ്ണന്റെ ചതിയും വഞ്ചനയും കുരുവീരരായ ഞങ്ങളോടു നടക്കില്ല.” ഇവിടെ, “ആയുധമെടുക്കാത്ത കൃഷ്ണനെ നീ ഭയപ്പെടുന്നതെന്തിന്?” എന്നോ മറ്റോ ചോദിക്കുന്നതാവുമായിരുന്നില്ലേ കൂടുതല്‍ നല്ലത്?

ഭാനുമതിയുടെ സ്ഥായി എന്തായിരിക്കണം ഈ രംഗങ്ങളില്‍? പൂര്‍ണ്ണമായും ഭയമാവരുത്, ദുര്യോധനന്‍ സമരത്തില്‍ നിഗ്രഹിക്കപ്പെടുമോ എന്നുള്ള ഭീതികലര്‍ന്ന ഉത്കണ്ഠയില്‍ നിന്നും ഉളവാകുന്ന വിഷമമാവണം ഭാനുമതിയില്‍ പ്രകടമാവേണ്ടത്. ഷണ്മുഖദാസ് ഇന്നലെ ഭാനുമതിയെ അവതരിപ്പിച്ചപ്പോള്‍ പൂര്‍ണ്ണമായും ഭാനുമതിയുടെ വിചാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നില്ല എന്നു തോന്നി. ആദ്യരംഗങ്ങളില്‍ ഭാനുമതിയുടെ വേഷം കുറച്ചുകൂടി മികച്ചതാക്കുവാന്‍ സാധ്യതയുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുവാന്‍ പ്രാപ്തനാണ് എന്നുള്ളതാണ്, ഷണ്മുഖദാസിന്റെ വേഷങ്ങള്‍ മികച്ചതാകുവാനുള്ള ഒരു കാരണം. ദുര്യോധനനോടൊത്തായാലും കര്‍ണ്ണനോടൊത്തായാലും മനോധര്‍മ്മാട്ടങ്ങള്‍ മികച്ചതാക്കുവാന്‍ ഇന്നലെയും ഷണ്മുഖദാസിന്റെ ഭാനുമതിക്ക് കഴിഞ്ഞു. ദുര്യോധനനും ഭാനുമതിയുമായി സംസാരിച്ചിരിക്കുന്നിടത്തേക്ക് കര്‍ണ്ണന്‍ നേരിട്ട് രംഗപ്രവേശം ചെയന്നതായാണ് ആടിയത്. കര്‍ണ്ണനെ ആളയച്ചു വരുത്തുന്നതായോ; കര്‍ണ്ണന്‍ വരുവാന്‍ സമയമായി, ഇനി കര്‍ണ്ണനോട് പറയാം ഇവളെ ഒന്നുപദേശിച്ച് ഖേദം അകറ്റുവാനെന്നോ; ഒന്നും തന്നെ ദുര്യോധനന്‍ ആടിയില്ല. ഈ രീതിയില്‍ കര്‍ണ്ണന്‍ വെറുതെ പ്രവേശിക്കുന്നത് അത്ര സുഖകരമായി തോന്നുന്നില്ല.


ദീര്‍ഘമായ യാത്രകള്‍ക്കു ശേഷമായതിനാലാവണം, കലാമണ്ഡലം ഗോപി വളരെ ക്ഷീണിതനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ കര്‍ണ്ണന്‍, അതിനാല്‍ തന്നെ വളരെ നന്നായി എന്നു പറയുവാന്‍ കഴിയുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ പലയിടങ്ങളിലും മറനീക്കി പുറത്തുവരികയും ചെയ്തു. ‘വാത്സല്യവാരിധേ, കര്‍ണ്ണ!’ എന്ന ഭാനുമതിയുടെ പദാരംഭത്തില്‍, അമ്മ മകനെപ്പോലും ഇത്രത്തോ‍ളം വാത്സല്യത്തോടെ വിളിക്കില്ല എന്നുള്ള ആട്ടം; ‘ത്വത്സമന്‍ ആരുണ്ടഹോ, ഭൂമണ്ഡലം തന്നില്‍!’ എന്ന ഭാഗത്ത് വീരത നടിച്ച് കര്‍ണ്ണനെ അഹങ്കാരിയാക്കാതെ, ‘അങ്ങിനെയൊന്നുമില്ല, ഇങ്ങിനെയൊക്കെ കഴിയുന്ന ഒരുവന്‍’ എന്നാടി പ്രേക്ഷകന് കര്‍ണ്ണനോട് മമത തോന്നിപ്പിക്കുന്ന അഭിനയം; എന്നാല്‍ ‘ഏകാലംബനം നീയേ’ എന്നുള്ളിടത്ത്, ഉത്തരവാദിത്തം ഏല്‍ക്കുവാന്‍ താന്‍ പ്രാപ്തനാണെന്നാടി ഭാനുമതിയ്ക്ക് ആത്മധൈര്യം നല്‍കുന്നത്; എന്നിവ അദ്ദേഹത്തിന്റെ പാത്രബോധത്തിനു തെളിവാണ്. തുടര്‍ന്ന് ദുര്യോധനന്‍ വീണ്ടുമെത്തുന്നു, കൂട്ടത്തില്‍ ദുഃശാസനനും. കലാമണ്ഡലം ബാലകൃഷ്ണന്റെ ദുഃശാസനന്‍ വല്ലാതെ വെപ്രാളപ്പെടുന്നതായി തോന്നി, മുദ്രകള്‍ വ്യക്തമായതുമില്ല. ‘കാലിണ കൈ തൊഴുതീടുന്നേന്‍’ എന്ന പദം വളരെ വേഗത്തില്‍ ആടിയവസാനിപ്പിക്കുകയും ചെയ്തു. മറ്റുകഥാപാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ദുഃശാസനന്റെ ആട്ടം ഇതിലും മെച്ചമാക്കേണ്ടതായിരുന്നു എന്നഭിപ്രായമാണ് എനിക്ക്.

‘എന്തിഹ മന്മാനസേ’ എന്ന പദത്തിന് മുന്നോടിയായുള്ള കര്‍ണ്ണന്റെ മനോധര്‍മ്മാട്ടമാണ്, ഇന്നലത്തെ കളിയില്‍ ഏറെ മികച്ചു നിന്നത്. സാധാരണയായി ഒന്നോരണ്ടോ സംഭവങ്ങളാണ് ആടാറുള്ളതെങ്കില്‍, നാല് മനോധര്‍മ്മങ്ങള്‍ കലാമണ്ഡലം ഗോപി ഇന്നലെയാടി. സൂര്യഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇന്ദ്രന്‍ നാളെ കവചകുണ്ഡലങ്ങള്‍ യാചിച്ച് ബ്രാഹ്മണവേഷത്തിലെത്തുമെന്ന മുന്നറിയിപ്പു നല്‍കിയതും, പിറ്റേന്ന് അങ്ങിനെ തന്നെ സംഭവിച്ചതുമായ ആട്ടമായിരുന്നു ആദ്യത്തേത്. ഇവിടെ കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്ന ബ്രാഹ്മണനോട്, ഒന്നുമറിയാത്തവനെപ്പോലെ കര്‍ണ്ണന്‍ ചോദിക്കുന്നു: “അങ്ങേയ്ക്കെന്തിനാണ് എന്റെ കവചകുണ്ഡലങ്ങള്‍?”. “കുട്ടികള്‍ക്കു കളിക്കുവാന്‍ നല്‍കാനാണ്” എന്ന് ബ്രാഹ്മണന്റെ മറുപടി. ഉടന്‍ തന്നെ, കര്‍ണ്ണന്‍ ക്രോധത്തോടെ: “ലജ്ജയില്ലേ, അങ്ങയുടെ കുട്ടിയായ അര്‍ജ്ജുനന് കളിക്കുവാനായി എന്റെ കവചകുണ്ഡലങ്ങള്‍ യാചിച്ചെത്തുവാന്‍? അങ്ങയുടെ മകനെ രക്ഷിക്കുവാനായി, ദേവരാജാവായ അങ്ങ് ഇത്രയും അധഃപതിക്കണമോ? ഇതാ, എന്റെ കവചകുണ്ഡലങ്ങള്‍ സ്വീ‍കരിച്ചാലും.” ഈ ഭാഗം വളരെ മനോഹരമായി കലാമണ്ഡലം ഗോപി രംഗത്തവതരിപ്പിച്ചു. തുടര്‍ന്ന്, കുന്തിയുടെ കാലിലെ തള്ളവിരല്‍ കണ്ടപ്പോള്‍, മാതാവിനോടെന്ന പോലെ തനിക്ക് സ്നേഹം തോന്നിയതും; ഒരിക്കല്‍ കുന്തി പല്ലക്കില്‍ സഞ്ചരിക്കവെ, തന്നെ വഴിയരികില്‍ കണ്ട്, പല്ലക്ക് നിര്‍ത്തി തിരശീല മാറ്റി നോക്കി വിഷമിച്ചതും കര്‍ണ്ണന്‍ സ്മരിക്കുന്നു. താന്‍ പരശുരാ‍മന്റെ പക്കല്‍ നിന്നും ആയുധവിദ്യകള്‍ അഭ്യസിച്ചതും, ക്ഷത്രിയജാതനാണെന്ന് തിരിച്ചറിഞ്ഞ് മഹര്‍ഷി ശപിച്ചതും ഓര്‍ക്കുന്നു. തന്റെ യഥാര്‍ത്ഥ മാതാപിതാക്കളാരാണെന്നറിയാതെ വിഷമിക്കുന്ന കര്‍ണ്ണനെ ഈ രീതിയില്‍ കലാമണ്ഡലം ഗോപി വളരെ തന്മയത്വത്തോടെ രംഗത്തവതരിപ്പിച്ചു.


മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയാണ് കുന്തിയായി രംഗത്തെത്തിയത്. കര്‍ണ്ണനും കുന്തിയുമായുള്ള സംസാര പദഭാഗങ്ങളുടെ അഭിനയത്തില്‍ വിശേഷിച്ചെന്തെങ്കിലും എടുത്തുപറയുവാനായുള്ളതായി തോന്നുന്നില്ല. ‘എന്നുടെ, പൊന്നോമനേ!’ എന്ന ഭാഗത്ത്, സ്വര്‍ണ്ണത്തിന്റെ മുദ്രകാട്ടി കര്‍ണ്ണന്റെ താടിക്കു പിടിക്കുന്നതായാണ് മാത്തൂര്‍ ആടിയത്. ‘പൊന്നോമനേ!’ എന്ന സംബോധന ഈ രീതിയില്‍ തന്നെയാണോ കാണിക്കേണ്ടത്? പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍, കുന്തി കര്‍ണ്ണനോട് അനവധി തവണ തന്റെ പുത്രരോട് ചേരുവാന്‍ അഭ്യര്‍ത്ഥിച്ചത് അത്ര നന്നായതായി തോന്നിയില്ല. അനാവശ്യമായി ഈ ഭാഗം വലിച്ചു നീട്ടിയപ്പോള്‍, കര്‍ണന് കുന്തിയെ നിര്‍ബന്ധിപ്പിച്ച് പറഞ്ഞുവിടേണ്ടതായും വന്നു. ഒടുവില്‍, അര്‍ജ്ജുനനെ ഒഴികെ മറ്റാരെയും വധിക്കില്ല എന്നു വാക്കുനല്‍കുമ്പോള്‍, അര്‍ജ്ജുനനോട് മാത്രമായി എന്താണിത്ര പക എന്ന കുന്തിയുടെ ചോദ്യത്തിന്, കര്‍ണ്ണന്‍ തൃപ്തികരമായ ഉത്തരം നല്‍കിയതുമില്ല.

കുന്തി വന്നതും പോയതും പ്രേക്ഷകരുടെ ഇടയിലൂടെയാണ്. എന്നാല്‍, വെറുതെ നടന്ന് സ്റ്റേജിലെത്തുവാനാണെങ്കില്‍ ഈ സങ്കേതത്തിന് എന്തു പ്രസക്തി? കര്‍ണ്ണനെ അകലെനിന്നു കാണുമ്പോള്‍ മുതലുള്ള കുന്തിയുടെ ഭാവങ്ങള്‍ അവതരിപ്പിക്കുവാനും, കര്‍ണ്ണനില്ലാതെ മടങ്ങുമ്പോളുള്ള അമ്മയുടെ വേദന കാട്ടുവാനും തയ്യാറല്ലെങ്കില്‍, ഇങ്ങിനെ വരുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. വേദിയുടെ വലതുഭാഗത്തുനിന്നും സാധാരണ കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതുപോലെ പ്രവേശിക്കുന്നതാവും ഉത്തമം.

‘എന്തിഹ, മന്മാനസേ’ വരെയുള്ള രംഗങ്ങള്‍ക്ക് കലാമണ്ഡലം ശങ്കരവാര്യരും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്നാണ് മേളമൊരുക്കിയത്. തുടര്‍ന്നുള്ള രംഗങ്ങളില്‍ മേളം; കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരായിരുന്നു. കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു കര്‍ണ്ണശപഥം ആലപിച്ചത്. കലാനിലയം ഉണ്ണികൃഷ്ണന്റെ പാട്ട് എടുത്തുപറയാനും മാത്രം മികച്ചതായി തോന്നിയില്ല. ‘ഈ കുരുവീരന്‍ ധരവാഴും‘ എന്നും മറ്റുമുള്ള ഭാഗങ്ങളില്‍, ‘ഈ’ എന്നതിന് ശക്തികൊടുത്ത് ദുര്യോധനന്റെ വീര്യം മുഴുവനായും പ്രകടമാക്കാ‍റുണ്ട്, എന്നാലിവിടെ അങ്ങിനെയൊരു ശ്രമം ഗായകന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. എന്നാല്‍ ‘ഈ കര്‍ണ്ണന്‍ വെടിയണമെന്നോ?’ എന്ന ഭാഗത്ത് നന്നായി പാടുകയും ചെയ്തു.

ഏവൂര്‍ ശ്രീകൃഷ്ണവനമാല കഥകളിസംഘത്തിന്റേതായിരൂന്നു കോപ്പും വേഷങ്ങളും. എല്ലാ കഥാപാത്രങ്ങളുടേയും ചുട്ടിയും വേഷവും മികച്ചു നിന്നു. അണിയറ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ചുട്ടി ചെയ്ത ചിങ്ങോലി പുരുഷോത്തമന്‍, അജികുമാര്‍ എന്നിവര്‍, പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അതുപോലെ തിരശ്ശീല പിടിക്കുന്നവരും രണ്ടാം മുണ്ട് അരയില്‍ കെട്ടി, കഥകളിത്തത്തോടെ അരങ്ങിലെത്തിയതും നന്നായി. പലയിടത്തും കൈലിയുടുത്തും, ഷര്‍ട്ടിട്ടുമൊക്കെ കണ്ടിട്ടുള്ളതിനാലാണ് ഇതിവിടെ എടുത്തു പറഞ്ഞത്. ചുറ്റും മറയ്ക്കാത്ത, പലകയടിച്ചുണ്ടാക്കിയതായിരുന്നു വേദി. കഥകളിക്ക് ഇതെത്രമാത്രം അനുയോജ്യമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വേദിയുടെ പൊക്കത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കഥകളി അടുത്തിരുന്നു കാണേണ്ട ഒന്നായതിനാല്‍, വേദിക്ക് പൊക്കം കൂടിയാല്‍, മുന്‍പിലിരുന്ന് കാണുക പ്രയാസമാവും. മണ്ണാറശാലയിലെ വേദിക്ക് സാധാരണയിലും പൊക്കമുണ്ടായിരുന്നതിനാല്‍ മുന്‍പിലിരുന്ന് കാണുമ്പോളുണ്ടായ അസൌകര്യം ചെറുതല്ല. ചുരുക്കത്തില്‍ കുറവുകളുണ്ടായിരുന്നെങ്കിലും, ആസ്വാദകര്‍ക്ക് നിരാശപ്പെടേണ്ട അവസ്ഥയുണ്ടാക്കാത്ത ഒരു കളിയായിരുന്നു മണ്ണാറശാലയില്‍ ആയില്യമഹോത്സവത്തോടനുബന്ധിച്ച് നടന്ന കര്‍ണ്ണശപഥം കഥകളി.



• നിശ്ചലം - കൂടുതല്‍ ചിത്രങ്ങള്‍

Keywords: Aswadanam, Karnasapatham, Kalamandalam Gopi, Mathur Govindan Kutty, Ayilyam Maholsavam, Mannarasala, Kalamandalam Shanmukhadas, Kalamandalam Sankara Varier, Kalamandalam Krishnadas, Kalamandalam Sasi, Kurur Vasudevan Nampoothiri, Kalanilayam Unnikrishnan, Pathiyoor Sankarankutty, Kalanilayam Rajeevan, Kalamandalam Balachandran
--