PoothanaMoksham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PoothanaMoksham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജൂലൈ 5, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

PoothanaMoksham Kathakali: Margi Vijayakumar as Poothana.
ജൂണ്‍ 22, 2009: തിരുവനന്തപുരം ദൃശ്യവേദിയും വിസ്‌കോണ്‍സിന്‍ സര്‍വ്വകലാശാലയും സംയുക്തമായി ആണ്ടുതോറും നടത്തിവരുന്ന കേരള രംഗകലോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ ദിനം ‘പൂതനാമോക്ഷം’ കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ രവികുമാര്‍ കൃഷ്ണമുടിയായെത്തിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. തുടര്‍ന്ന് മാര്‍ഗി വേണുഗോപാല്‍, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും; മാര്‍ഗി രത്നാകരന്‍, കലാനിലയം മനോജ് എന്നിവര്‍ മദ്ദളത്തിലും; സംഗീതത്തില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരും ചേര്‍ന്ന ഇരട്ടമേളപ്പദവും അരങ്ങേറി. ഈയിടെയായി ധാരാളമായി കാണുന്നതിന്റെ മടുപ്പ് തുടക്കത്തില്‍ അനുഭവപ്പെട്ടെങ്കിലും, തുടര്‍ന്ന് മേളം ആസ്വാദ്യകരമാക്കുവാന്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കായി. ആവശ്യത്തിനു മാത്രം സമയമെടുത്ത് അധികം ദീര്‍ഘിപ്പിക്കാത്തതും ഒരു നല്ല കാര്യമായി.


മാര്‍ഗി വിജയകുമാര്‍ ലളിതവേഷധാരിണിയായ പൂതനയായി വേഷമിട്ട ‘പൂതനാമോക്ഷ’മാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. ഈ കളിയുടെ ആസ്വാദനത്തിലേക്ക് കടക്കും മുന്‍പ് പൊതുവായി കണ്ടുവരുന്ന ചില കാര്യങ്ങളെക്കുറിച്ചു കൂടി സൂചിപ്പിക്കാമെന്നു കരുതുന്നു. അമ്പാടിയില്‍ തന്റെ അന്തകനായ ശ്രീകൃഷ്ണന്‍ വളര്‍ന്നുവരുന്നുണ്ടെന്നുള്ള വാര്‍ത്തയില്‍ അസ്വസ്ഥനായ കംസന്‍, അവനെ നിഗ്രഹിക്കുവാനായി പൂതന എന്ന രാക്ഷസിയെ നിയോഗിക്കുന്നു. സ്വരൂപത്തില്‍ അമ്പാടിയിലെത്തി കാര്യം സാധിക്കുക പ്രയാസകരമെന്നു മനസിലാക്കി, മായയാല്‍ ഒരു സുന്ദരീരൂപം ചമഞ്ഞ് അവള്‍ അമ്പാടിയിലെത്തുന്നു. “അമ്പാടിഗുണം വര്‍ണിക്കുവാന്‍ വമ്പനല്ല ഫണിരാജനും!” എന്നു തുടങ്ങുന്ന കാംബോജി രാഗത്തിലുള്ള പദമാണ് ആദ്യം.


അമ്പാടിയുടെ മനോഹാരിത വര്‍ണിക്കുവാന്‍ അനന്തനുമാവില്ല എന്നു പറഞ്ഞാണ് പൂതന സ്ഥലത്തെക്കുറിച്ചുള്ള വര്‍ണന ആരംഭിക്കുന്നത്. പലപ്പോഴും അല്പം അകലെ നിന്ന് പൂതന അമ്പാടിയെ നോക്കിക്കാണുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ അമ്പാടിയുടെ പ്രവേശനകവാടം കഴിഞ്ഞു ചെല്ലുന്ന പൂതന, നന്ദഗോപരുടെ ഗൃഹത്തിലേക്ക് പോവുകയാണ്. ഈ സഞ്ചാരത്തിനിടയിലെ കാഴ്ചകള്‍, അകലെനിന്ന് നോക്കിക്കാണുകയല്ല, മറിച്ച് പൂതനയുടെ ഒരു അനുഭവമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു.
“എഴുനില മണിഗൃഹം അതിരുചിരം, രുചി തഴുകിന തളിമവും ഇഹ മധുരം;
ജലമൊഴുകിന പൂങ്കാവതിശിശിരം പരമൂഴിയിങ്കലെതിരില്ലിതിനൊരഴക്,
ഈഷലില്ല കഴല്‍ തൊഴും അമരപുരം!”

പദത്തിന്റെ അനുപല്ലവി “ഴുനില മണിഗൃഹ...”മെന്നും “ഴുനില മണിഗൃഹ...”മെന്നും പാടിക്കേള്‍ക്കാറുണ്ട്. സാധാരണയായി ഏഴു നിലകളുള്ള മന്ദിരം എന്നാണ് വേഷക്കാര്‍ അവതരിപ്പിക്കുവാറുള്ളതും. എന്നാല്‍ അമ്പാടിയില്‍ അപ്രകാരം ഏഴു നിലകളുള്ള ഒരു മന്ദിരം, കാണുവാന്‍ സാധ്യതയുണ്ടോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ എഴുന്നു നില്‍ക്കുന്ന (ഉയര്‍ന്നു നില്‍ക്കുന്ന) മന്ദിരങ്ങള്‍ പൂതന കാണുന്നു എന്നതല്ലേ കൂടുതല്‍ നല്ലത്? ആവശ്യത്തിനു കാറ്റും വെളിച്ചവും ശുദ്ധവായുവും ലഭിക്കുമ്പോളല്ലേ, തളിമങ്ങള്‍ (വരാന്ത, മറവില്ലാതെ കെട്ടിയിരിക്കുന്ന തിണ്ണ) മധുരതരമാവുകയുള്ളൂ? അപ്പോള്‍ അവയൊക്കെ യഥേഷ്ടം പൂതന അനുഭവിക്കേണ്ടതല്ലേ? ആ തളിമത്തില്‍ പൂതന ഒന്നിരുന്ന് വിശ്രമിച്ചാലോ? പൂങ്കാവിലെത്തുമ്പോള്‍ പൂതനയ്ക്ക് തണുപ്പ് അനുഭവപ്പെടണം, അതല്ലാതെ ജലമൊഴുകുന്നതിനാല്‍ തണുപ്പു തോന്നുന്ന ഒരു ഉദ്യാനം അതാ കാണുന്നു എന്നു ചൂണ്ടിക്കാണിച്ചാല്‍ മതിയാവുമോ? “ഊഴിയിങ്കല്‍ എതിരില്ല ഇതിനൊരഴക്, ഈഷലില്ല കഴല്‍ തൊഴും അമരപുരം!” - ഈ ഭാഗത്ത്, ‘ഇതിനൊരഴക്‌’ എന്നും ‘ഇതിനൊരഴല്‍’ എന്നും പാടിവരുന്നു. ഭൂമിയില്‍ ഇതിന് എതിരായി ഒരു അഴകില്ല, ദേവലോകം പോലും ഇതിന്റെ കാല്‍ തൊട്ടു വന്ദിക്കുമെന്നതില്‍ സംശയമില്ല എന്നാണ് ‘ഇതിനൊരഴക്‌’ എന്നു പാടുമ്പോള്‍ അര്‍ത്ഥമെടുക്കേണ്ടത്. ‘ഇതിനൊരഴല്‍’ എന്നുവരുമ്പോള്‍ ഈ ഭൂമിയില്‍ ഇതിന് സങ്കടമുണ്ടാക്കുവാനും മാത്രം സുന്ദരമായി ഒന്നുമില്ല എന്നു പറയണം. ഇതിലേതാണ് ശരി? ‘ഇതിനൊരഴക്‌’ എന്നതിനാണ് കൂടുതല്‍ യോജിപ്പെന്നു തോന്നുന്നു.


സാധാരണ കാണാറുള്ളതുപോലെ, അമ്പാടി അകലെനിന്ന് നോക്കിക്കാണുന്ന പൂതനയെയാണ് ഇവിടെ മാര്‍ഗി വിജയകുമാറും അവതരിപ്പിച്ചത്. തുടര്‍ന്ന് അമ്പാടിയില്‍ വസിക്കുന്നവരെയാണ് പൂതന ശ്രദ്ധിക്കുന്നത്. വിവിധ നൃത്തവിനോദങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഗോപികമാരെ അവള്‍ കാണുന്നു. ചിലര്‍ വീണവായിക്കുന്നു, ചിലര്‍ മദ്ദളം കൊട്ടുന്നു, മറ്റു ചിലര്‍ കൈമണിയടിക്കുന്നു, ബാക്കിയുള്ളവര്‍ മേളത്തിനനുസൃതമായി ചുവടുവെയ്ക്കുന്നു. ഈ കാഴ്ചകളൊക്കെ വിരഹികള്‍ കാണുവാന്‍ ഇടയായാല്‍ അവരുടെ മനസിന്റെ താപം വര്‍ദ്ധിക്കും എന്നാണ് പൂതന ഒടുവില്‍ പറഞ്ഞു നിര്‍ത്തുന്നത്. നന്ദഗോപരുടെ ഗൃഹത്തിലെത്തുന്ന പൂതന അവിടെ സ്ത്രീകള്‍ തൈരുകടയുന്ന കാഴ്ചകള്‍ കാണുന്നു. ഒരു സ്ത്രീ തൈരുകടയുവാന്‍ കൂടുന്നോയെന്ന് മറ്റൊരുത്തിയോടു ചോദിക്കുന്നു, അവള്‍ കൂട്ടാക്കുന്നില്ല. തുടര്‍ന്ന് മറ്റൊരുവളെ സമീപിക്കുന്നു, അവളോടൊപ്പം തൈരു കടഞ്ഞു തുടങ്ങുന്നു. ഇടയ്ക്ക് കണ്ണില്‍ തെറിക്കുന്നതെടുത്തു കളയുക, തൈരു കടഞ്ഞ് കൈ കഴയ്ക്കുമ്പോള്‍ ഇടയ്ക്കൊന്നു കുടയുക; ഇങ്ങിനെ സൂക്ഷ്മാംശങ്ങളിലുള്‍പ്പടെ ശ്രദ്ധ വെച്ചാണ് വിജയകുമാര്‍ തൈരുകടയല്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇവരിലൊരാളായി അരവിന്ദനയനന്‍ വാഴുന്ന മന്ദിരത്തിലേക്ക് കടക്കുവാന്‍ നിശ്ചയിക്കുന്നു.


സുകുമാരനായ നന്ദകുമാരനോടുള്ള വാത്സല്യത്താല്‍, മുല താനേ ചൊരിയുന്നതായി ആടിയാണ് മാര്‍ഗി വിജയകുമാര്‍ “സുകുമാര! നന്ദകുമാര...” എന്ന പദം ആരംഭിച്ചത്. പാവയോ, തുണിക്കെട്ടോ അങ്ങിനെയെന്തെങ്കിലുമോ ശ്രീകൃഷ്ണനെ സൂചിപ്പിക്കുവാനായി ഇവിടെ ഉപയോഗിക്കുകയുണ്ടായില്ല. ഇതുമൂലം കലാകാരന് തന്റെ പ്രവര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുന്നു. നാട്യത്തിന് പ്രാധാന്യമുള്ള ഇടങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ലോകധര്‍മ്മിയായുള്ള ഭാഗങ്ങളില്‍ (ഉദാഃ നളചരിതം രണ്ടാം ദിവസത്തില്‍ കാട്ടാളന്റെ ഭാഗത്ത് ഉപയോഗിക്കുന്ന പാമ്പ്), അങ്ങിനെയുള്ളവ ഉപയോഗിക്കുന്നത് കൂടുതല്‍ അവതരണമികവ് നല്‍കുകയും ചെയ്യും. കുഞ്ഞിനെ കൈയിലെടുക്കുന്ന അവസരങ്ങളില്‍ സാരിത്തലപ്പുകൊണ്ട് കൈമറച്ചാണ് വിജയകുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെ പിടിച്ചതിനാല്‍ അവിടെ കുഞ്ഞുണ്ട് എന്നത് പ്രേക്ഷകന് കൂടുതല്‍ വിശ്വസനീയമായി അനുഭവപ്പെടുകയും ചെയ്തു.


പദത്തിനു ശേഷം ശ്രീകൃഷ്ണന്റെ രൂപമധുരതയെ പൂതന വര്‍ണിക്കുന്നു. സ്വര്‍ണത്താമര പോലെ ശോഭിക്കുന്ന അമ്പാടിയില്‍, പവിഴമുത്തുപോലെ ഇവന്‍ വിളങ്ങുന്നു. താമരയിതള്‍ പോലെ കണ്ണുകളോടു കൂടിയ ഇവനെപ്പോലെ ഒരു കുഞ്ഞിനെ താന്‍ എവിടെയും കണ്ടിട്ടില്ലെന്നും പൂതന സ്മരിക്കുന്നു. ഇവനു മുലയൂട്ടുവാന്‍ കഴിയുന്നത് തന്റെ ജന്മസുകൃതമാണെന്നു പറഞ്ഞ് കുഞ്ഞിനു മുലപ്പാല്‍ നല്‍കുവാന്‍ ആരംഭിക്കുന്നു. രാക്ഷസിയായിട്ടുകൂടി പൂതനയുടെ ഉള്ളില്‍ കൃഷ്ണനോടു തോന്നിച്ച മാതൃവാത്സല്യം, അതിന്റെ മാറ്റൊട്ടും കുറയാതെ രംഗത്തവതരിപ്പിക്കുവാന്‍ മാര്‍ഗി വിജയകുമാറിന് ഇവിടെ സാധിച്ചു. മുലയൂട്ടുന്ന അമ്മയുടെ മുഖഭാവാദികള്‍ ഇതിലും തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ മറ്റൊരു കലാകാരനും കഴിയുമെന്നും തോന്നുന്നില്ല. ഇതു കണ്ട്, ഒടുക്കം വരെ കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കാണികള്‍ കൈയ്യടിച്ചു പോയതിനും കാരണം മറ്റൊന്നല്ല. കുഞ്ഞിനെ വീണ്ടും തൊട്ടിയില്‍ കിടത്തി ഓരോന്നു കാട്ടി കളിപ്പിക്കുവാന്‍ തുടങ്ങുന്നു. പെട്ടെന്ന് തന്റെ വരവിന്റെ ഉദ്ദേശത്തെക്കുറിച്ചോര്‍ത്ത്, ഇവനെ കൊല്ലുക തനിക്ക് സാധ്യമല്ലെന്ന് ചിന്തിക്കുന്നു. എന്നാല്‍ കാര്യം സാധിക്കാതെ തിരിച്ചു ചെന്നാല്‍ കംസന്‍ തന്നെ വധിക്കുമെന്ന ഭയത്താല്‍, ഇവനെ എങ്ങിനെയും കൊല്ലുക തന്നെ എന്ന് പൂതന തീരുമാനിക്കുന്നു.


കുഞ്ഞിനെ കൊല്ലുവാനായി അടുക്കുമ്പോള്‍ വീണ്ടും മാതൃവാത്സല്യം പൂതനയെ കീഴ്പ്പെടുത്തുന്നു. വാത്സല്യഭാവവും രാക്ഷസവീര്യവും മാറി മാറി പ്രകടമാക്കി ഒടുവില്‍ ജീവന്‍ പോയാലും ഇവനെ കൊല്ലുകയില്ല എന്നു നിശ്ചയിച്ച് മടങ്ങുവാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നെയും അവളിലെ രാക്ഷസസ്വഭാവം പ്രകടമാവുന്നു. കംസന്റെ ആജ്ഞ താന്‍ നടപ്പാക്കുമെന്നുറപ്പിച്ച് കുഞ്ഞിനെ എങ്ങിനെ കൊല്ലുമെന്ന് ചിന്തിക്കുന്നു. ഒടുവില്‍ മുലക്കണ്ണുകളില്‍ വിഷം പുരട്ടി കുഞ്ഞിനെ വധിക്കാമെന്നുറയ്ക്കുന്നു. അപ്പോള്‍ ചില സ്ത്രീകള്‍ അങ്ങോട്ടേക്ക് വരുന്നതു കണ്ട്, അവര്‍ മറ്റൊരു വഴിയെ പോയെന്നു കാട്ടി, ഇവിടെ ശരിയാവില്ലെന്നു പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു. വാതിലും ജനാലകളുമടച്ച്, മുലയില്‍ വിഷം പിരട്ടി കുഞ്ഞിനെ പാലൂട്ടുന്നു. ഒടുവില്‍ പാലിനൊപ്പം പൂതനയുടെ ജീവ രക്തവുമൂറ്റി ശ്രീകൃഷ്ണന്‍ അവള്‍ക്ക് മോക്ഷം നല്‍കുന്നു. കൈകാലുകള്‍ ചെറുതായി തളരുന്നതില്‍ തുടങ്ങി, വേദന അസഹ്യമാവുമ്പോള്‍ സ്വരൂപം ധരിച്ച് അലറിക്കരഞ്ഞ് മരണവെപ്രാളം കാട്ടുന്നതുമൊക്കെ മാര്‍ഗി വിജയകുമാര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചു. അധികം വലിച്ചു നീട്ടാതിരുന്നതും ഒരു മേന്മയായി പറയാം. ഒടുവില്‍ വേദനകളൊക്കെ മറന്ന് ആനന്ദത്തോടെ പൂതന വിഷ്ണുചൈതന്യത്തില്‍ ലയിക്കുകയാണല്ലോ, എന്നാല്‍ വിജയകുമാറിന്റെ പൂതനയില്‍ അങ്ങിനെയൊരു ആനന്ദം കാണുവാനുണ്ടായില്ല. ആ ഭാഗം മാത്രം അല്പം കൂടി മികച്ചതാക്കാമായിരുന്നു.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഇവിടെ സംഗീതം. ഇരുവരും നന്നായി തന്നെ പദഭാഗങ്ങള്‍ ആലപിക്കുകയുണ്ടായി. “സുകുമാര! നന്ദകുമാര!” എന്ന പദം ആനന്ദഭൈരവിയില്‍ തുടങ്ങി, ചരണങ്ങള്‍ രാഗം മാറ്റി പാടാറുണ്ട്. ഇവിടെയും ആ രീതിയിലായിരുന്നു അവതരണം, എന്നാല്‍ ഒരു രാഗത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം കൃഷ്ണന്‍‌കുട്ടിക്ക് അത്ര നന്നായി വഴങ്ങുന്നുണ്ടായിരുന്നില്ല. കൈക്കു കൂടുന്നതിലും മറ്റും മാര്‍ഗി രത്നാകരന്‍ പതിവുപോലെ മികവുപുലര്‍ത്തി. പൂതന കുഞ്ഞിനെ ചുംബിക്കുന്നു, പൂതന കുഞ്ഞിനെ ഞൊട്ടിവിളിക്കുന്നു; ഇതിങ്ങനെ ആവര്‍ത്തിച്ച് വരുമ്പോള്‍, രണ്ടിനും ഒരേ രീതിയില്‍ ശബ്ദമുതിര്‍ക്കുന്നതിനു പകരം ചുംബനത്തിന് എന്തെങ്കിലുമൊരു വ്യത്യസ്തത നല്‍കുവാന്‍ ശ്രമിക്കാവുന്നതായിരുന്നു. ഇടയ്ക്കയില്‍ മാര്‍ഗി കൃഷ്ണകുമാര്‍ കാര്യമായൊന്നും ചെയ്തുകണ്ടില്ല. ഒടുവിലെ ഭാഗങ്ങള്‍ക്ക് മാര്‍ഗി വേണുഗോപാലിന്റെ ചെണ്ടയും മേളത്തിനു ചേര്‍ന്നു. എല്ലാം കണക്കിലെടുക്കുമ്പോള്‍ വളരെ ആസ്വാദ്യകരമായിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ട ‘പൂതനാമോക്ഷ’മെങ്കിലും, മാര്‍ഗി വിജയകുമാറിന്റെ ഏറ്റവും മികച്ച പൂതനയാണ് ഇവിടെ അരങ്ങേറിയതെന്ന് കരുതുവാനില്ല. അദ്ദേഹത്തിന്റെ ദമയന്തിയും, സിംഹിക-ലളിതയുമൊക്കെ വേറിട്ട ഒരു അനുഭവമാണെങ്കില്‍, സാധാരണ എല്ലാവരും ചെയ്യുന്ന പൂതനയുടെ ഒരു മികച്ച അവതരണം മാത്രമാണ് ഇവിടെ കാണുവാനുണ്ടായത്. മാര്‍ഗി വിജയകുമാറിനെപ്പോലെ ഒരു കലാകാരന് ഇനിയും വികസിപ്പിക്കുവാനും മനോഹരമാക്കുവാനും സാധ്യതയുള്ള ഒരു കഥാപാത്രമാണ് പൂതന എന്നു തന്നെ കരുതുന്നു.

Description: PoothanaMoksham Kathakali: Organized by DrisyaVedi, Thiruvananthapuram as part of Fifteenth Kerala Rangakalolsavam. Purappadu by Kottackal Ravikumar. Melappadam by Margi Venugopal and Margi Krishnakumar in Chenda; Margi Rathnakaran and Kalanilayam Manoj in Chenda and Kalamandalam Krishnankutty and Kalanilayam Rajeevan in Vocal. Margi Vijayakumar as Poothana. Margi Krishnakumar in Idakka. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. June 18, 2009.
--

2008 ജൂലൈ 23, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

Purappadu, Melappadam & PoothanaMoksham Kathakali: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini and Kalamandalam Mukundan as Poothana.

ജൂലൈ 10, 2008: പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘പൂതനാമോക്ഷം’ കഥകളി അരങ്ങേറി. കഥാവതരണത്തിനു മുന്‍പായി നാലുനോക്കോടു കൂടിയ പുറപ്പാടും, ഡബിള്‍ മേളപ്പദവും അവതരിക്കപ്പെട്ടു. കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ ഒന്നിക്കുന്ന പുറപ്പാട്, അതിനു ശേഷം മാര്‍ഗി വിജയകുമാര്‍ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ എന്നിവയാണ് നിശ്ചയിച്ചിരുന്നതെങ്കിലും; അനാരോഗ്യം നിമിത്തം മാര്‍ഗി വിജയകുമാര്‍ കളിയില്‍ നിന്നും മാറിയതിനാല്‍ കലാമണ്ഡലം മുകുന്ദനാണ് ‘പൂതനാമോക്ഷം’ അവതരിപ്പിച്ചത്. പുറപ്പാട്; കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചെര്‍ന്നും അവതരിപ്പിച്ചു.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

നാലുനോക്കോടു കൂടി, സമ്പൂര്‍ണ്ണമായി അവതരിക്കപ്പെട്ട പുറപ്പാടായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണീയത. കൃഷ്ണവേഷവും, സ്ത്രീവേഷവും ചേര്‍ന്നാണ് ഇവിടെ പുറപ്പാട് അവതരിക്കപ്പെട്ടത്. “ദേവദേവന്‍! വാസുദേവന്‍!” എന്ന ചരണത്തോടെയാണ് ഒന്നാം നോക്കിന്റെ തുടക്കം. ഇവിടെ ആലവട്ടവും, മേല്‍ക്കട്ടിയും മറ്റും ഉപയോഗിക്കാറുണ്ട്. കൃഷ്ണവേഷം മുരളിയൂതുന്ന മുദ്രപിടിച്ചും, സ്ത്രീവേഷം കൃഷ്ണനെ തൊഴുതുമാണ് പ്രവേശിക്കുന്നത്. “രേവതീരമണനാകും, രാമനോടും കൂടി...” എന്നു തുടങ്ങുന്ന രണ്ടാം ചരണത്തിലാണ് രണ്ടാം നോക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ഇരുവേഷങ്ങളും തിരശീല പിടിച്ചു താഴ്ത്തുന്നതായാണ്‍` അവതരണം.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

“ഉത്തമബുദ്ധിമാന്‍ ഭക്തരിൽ...” എന്ന മൂന്നാം ചരണത്തോടെ മൂന്നാം നോക്ക് ആരംഭിക്കുന്നു. ഇവിടെ ഇരുവരും ഒരുവശമുള്ള കൈകള്‍ കോര്‍ത്തിണക്കി, മറ്റു കരങ്ങളാല്‍ തിരശീല താഴ്ത്തിയാണ് പ്രവേശിക്കുന്നത്. തിരശീല മാറ്റിയതിനു ശേഷമുള്ള ആട്ടങ്ങളും കൈകള്‍ കോര്‍ത്തു തന്നെയാണ് അവതരിപ്പിക്കുന്നത്. നാലാം നോക്ക് വീണ്ടും സാധാരണ രീതിയില്‍ തിരശീല ഇരുകൈകളും ഉപയോഗിച്ച് പിടിച്ചു താഴ്ത്തിയാണ് തുടങ്ങുന്നത്. “വാരിജലോചനമാരാകും നാരികളുമായി...” എന്ന ചരണമാണ് ഈ ഭാഗത്ത് പാടുന്നത്. തുടര്‍ന്ന് “രാമപാലയ മാം, ഹരേ...” എന്ന നിലപ്പദത്തോടെ പുറപ്പാട് അവസാനിക്കുന്നു. കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരിരുവരും നന്നായി തന്നെ പുറപ്പാട് അവതരിപ്പിച്ചു. കലാശങ്ങളും, മുദ്രകളും ഒരുപോലെ വിന്യസിച്ച്; നൃത്തങ്ങള്‍ ഗ്രാമ്യമായിപ്പോവാതെ; ഒരുമിച്ച് ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. ചില അവസരങ്ങളില്‍ അരുണ്‍ വാര്യര്‍ക്ക്, ശുചീന്ദ്രനെ നോക്കേണ്ടി വന്നുവെങ്കിലും, അത് കാര്യമായ ഒരു കുറവായി അനുഭവപ്പെട്ടില്ല.



“മഞ്ജുതര! കുഞ്ജദള!” എന്ന പദത്തോടെ മേളപ്പദം ആരംഭിക്കുന്നു. പദാ‍ലാപനത്തിനു ശേഷം മദ്ദളത്തില്‍ ഇരുവരുടേയും ഇടവിട്ടുള്ള പ്രയോഗമാണ്. “നവഭവ, അശോകദളശയന” ഒന്നാം കാലത്തില്‍ പാടി തുടങ്ങി, ചെണ്ടയിലും ഇടവിട്ട് കൊട്ടി ചരണം പൂര്‍ത്തിയാക്കുന്നു. “കുസുമചയ രചിതശുചി” എന്ന ചരണമാണ് അടുത്തത്. രണ്ടാം കാലത്തിലുള്ള ഈ ചരണം അല്പം വിസ്തരിക്കാറുണ്ട്. അവസാനചരണമായ, മൂന്നാം കാലത്തിലുള്ള “ചലമാലയമൃദുപവന” വളരെ വിസ്തരിച്ച് പാടാറുണ്ട്. ഇതിനുമുന്‍പുള്ള ചരണമായ “വിരതബഹുവല്ലി നവ പല്ലവധനേ...” സാധാരണയായി അവതരിപ്പിക്കാറില്ല, ഇവിടെയും ഇത് ഉണ്ടായില്ല. രണ്ടാം കാലത്തിനും, മൂന്നാം കാലത്തിനും ഇടക്കുള്ള കാലത്തിലാണ് ഈ ചരണം നിശ്ചയിച്ചിട്ടുള്ളത്. പാട്ടുകാരുടെ സംഗീതത്തിലുള്ള കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരമായാണ് മേളപ്പദത്തിലെ പദങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. കോട്ടക്കല്‍ മധുവും, കലാനിലയം രാജീവനും വളരെ നന്നായി തന്നെ ഈ അവസരം ഉപയോഗിച്ചുവെന്നു പറയണം. “ചലമാലയമൃദുപവന” തുടങ്ങിയത് അല്പം ശുഷ്കമായിപ്പോയെങ്കിലും പിന്നീട് ഇരുവരും ഉണര്‍ന്നു പാടി. ഈ വരി പല രാഗങ്ങളില്‍ പാടുക എന്ന സമ്പ്രദായം അരങ്ങില്‍ പരീക്ഷിക്കുവാന്‍ ധൈര്യം കാട്ടിയത് കോട്ടക്കല്‍ മധുവാണ്. ഇവിടെയും പതിനഞ്ചോളം രാഗങ്ങളില്‍ ഈ വരി ആലപിക്കുകയുണ്ടായി. യാഥാസ്ഥിതിക കലാസ്വാദകര്‍ക്ക് മധുവിന്റെ ആലാപനം കല്ലുകടിയായാണ് അനുഭവപ്പെടാറുള്ളത് എന്നു കേള്‍ക്കാറുണ്ടെങ്കിലും; നവതലമുറയിലെ ആസ്വാകരെ കഥകളിയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ മധുവിന്റെ സംഗീതപരീക്ഷണങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കത്തക്കതല്ല. കലാനിലയം രാജീവനും വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണച്ചു. നാലാം കാലത്തിൽ‍, മധ്യമാവതി രാഗത്തിലുള്ള “വിഹിതപത്മാവതീം...” എന്ന അവസാന ചരണത്തോടെ മേളപ്പദത്തിലെ പദഭാഗം അവസാനിക്കുന്നു.



Melappadam: Kalamandalam Sasi, Kalanilayam Manoj in Maddalam and Kalamandalam Krishnadas, Margi Venugopal in Chenda; Pattu by Kottackal Madhu and Kalanilayam Rajeevan.

മദ്ദളത്തില്‍ കലാമണ്ഡലം ശശി, കലാനിലയം മനോജ് എന്നിവരും; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍ എന്നിവരുമാണ് പ്രവര്‍ത്തിച്ചത്. അരങ്ങുപരിചയം കൊണ്ട് കലാനിലയം മനോജ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാര്‍ഗി വേണുഗോപാലും നന്നായി തന്നെ ചെണ്ടയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ പതിവുപോലെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും, ഇതിലും മികച്ചതാക്കുവാന്‍ കഴിവുള്ള കലാകാരന്മാരാണ് ഇവരിരുവരും. കൃഷ്ണദാസിന്റേത് വീശുചെണ്ടയായും, വേണുഗോപാലിന്റേത് ഉരുട്ടുചെണ്ടയായും; ഇരുവരും പൂര്‍ണ്ണമായും വീശ്, ഉരുട്ട് എന്നീ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കിലും; കണക്കാക്കാം. ഈ രണ്ട് ശൈലിയിലുള്ള ചെണ്ടകളുടെ സമന്വയമായിരുന്നു മേളമെന്നത്, ഇവിടുത്തെ മേളപ്പദത്തിന്റെ ആകര്‍ഷണീയത കൂട്ടി.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ശ്രീകൃഷ്ണനെ കൊല്ലുവാനായി കംസനയയ്ക്കുന്ന പൂതന എന്ന രാക്ഷസി, ലളിതയായി ഗോകുലത്തിലെത്തുന്നു. അമ്പാടിയുടെ മനോഹാരിത വര്‍ണ്ണിക്കുന്ന “അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍, വമ്പനല്ല ഫണിരാജനും!” എന്നുതുടങ്ങുന്ന കാംബോജിയിലുള്ള പദമാണ് ആദ്യം. പദാന്ത്യത്തില്‍ നന്ദനിലയം കണ്ട് അങ്ങോട്ടു ഗമിക്കുക തന്നെ എന്നാടി, ശ്രീകൃഷ്ണന്‍ ഉറങ്ങുന്ന മുറിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് “സുകുമാര! നന്ദകുമാര!” എന്ന പദം. പദാന്ത്യന്തില്‍ പൈദാഹമുണ്ടെങ്കില്‍ തന്റെ മുലപ്പാല്‍ കുടിക്കുക എന്നാടി മുലയൂട്ടുന്നു. ശ്രീകൃഷ്ണനെ കൊല്ലുവാനും വയ്യ, കൊല്ലാതിരിക്കുവാനും വയ്യ എന്ന അവസ്ഥയിലാവുന്ന പൂതന, ഒടുവില്‍ താന്‍ രാക്ഷസിയാണെന്നും അതിനാല്‍ താന്‍ ചെയ്യുവാന്‍ വന്ന കാര്യം ചെയ്തല്ലാതെ മടങ്ങുകയില്ലെന്നും ഉറച്ച്, മുലക്കണ്ണില്‍ വിഷം തേച്ച് കുഞ്ഞിനെ മുലയൂട്ടുന്നു. എന്നാല്‍ ശ്രീകൃഷ്ണന്‍ മുലപ്പാലിനോടൊപ്പം, പൂതനയുടെ ജീവനും ഊറ്റിയെടുക്കുന്നു.



കഥകളി അരങ്ങേറ്റത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കഥയാണ് ‘പൂതനാമോക്ഷം’. അതിനാല്‍ തന്നെ കലാമണ്ഡലം മുകുന്ദനെപ്പോലെ അരങ്ങുപരിചയമുള്ള ഒരു കലാകാരന്‍ അവതരിപ്പിക്കുന്നു എന്നു പറയുമ്പോള്‍, സാധാരണ അരങ്ങേറ്റം കളികളിലുള്ള ആട്ടങ്ങളല്ല ഒരു ആസ്വാദകന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുകുന്ദന്‌ ആ തരത്തില്‍ ഉയരുവാനായില്ല എന്നത് സങ്കടകരമായി. ഒരു സ്ത്രീവേഷത്തിന്റെ ശരീരഭാഷയുമായിരുന്നില്ല മുകുന്ദന്റെ പൂതനയ്ക്ക് ഉണ്ടായിരുന്നത്. “ഏഴുനിലമണിഗൃഹം, അതിരുചിരം...” എന്ന ഭാഗത്ത് ഏഴുനിലകളുള്ള ഉയരമേറിയ മന്ദിരം എന്നാടേണ്ടിയിടത്ത്, ഏഴു നിലകള്‍ കാണിച്ചെങ്കിലും, വിസ്താരത്തിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചത്. ഇവിടെ ഉയരമുള്ള മന്ദിരങ്ങളെയാണല്ലോ പൂതന കാണേണ്ടത്! “നര്‍ത്തകരുടെ കളി ചാതുരിയും...” എന്ന ഭാഗങ്ങളില്‍ നൃത്തം ചെയ്യുമ്പോഴും മറ്റും മുഖത്ത് പുഞ്ചിരിയും ഉണ്ടായില്ല. വളരെ ഗൌരവത്തിലായിരുന്നു ഗോപസ്ത്രീകള്‍ അന്ന് നൃത്തമാടിയതെന്നു തോന്നുന്നു! ഗോപസ്ത്രീകള്‍ സ്വയം ആസ്വദിച്ച് സന്തോഷിച്ച് നൃത്തമാടുന്നതും, കളിക്കുന്നതുമാണല്ലോ പൂതനകാണുന്നത്. ഇത് മുകുന്ദന്‍ മനസിലാക്കിയതായി തോന്നിയില്ല. തുടര്‍ന്ന് പന്തുകളി അവതരിപ്പിച്ചതിലും സ്വാഭാവികത പ്രകടമായില്ല.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ഗോപസ്ത്രീകളോട് അനുവാദം വാങ്ങിയാണ് പൂതന അകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് വാതിലുകളും, ജനാലകളുമൊക്കെ ഭംഗിയായി ബന്ധിക്കുന്നു. കൃഷ്ണന്റെ രൂപമൊന്ന് ചെറുതായി വര്‍ണ്ണിച്ച്, ആ കണ്ണുകള്‍ തന്നെ വല്ലാതെ പിടിച്ചു വലിക്കുന്നു, കാമദേവന്‍ രൂപമെടുത്തപോലെ സുന്ദരമായ രൂപം തുടങ്ങിയ ആട്ടങ്ങളും ഇവിടെയുണ്ടായി. പൂതനയ്ക്ക് കൃഷ്ണനെ ആദ്യം കൊല്ലുവാന്‍ കഴിയുന്നില്ല. തനിക്കിവനെ കൊല്ലാനാവില്ല എന്നുറച്ച് മടങ്ങുവാന്‍ തുടങ്ങുന്നതായി ആടി, കംസനെ ഓര്‍മ്മിച്ച് തിരിച്ചു വരുന്നു. ഇതുപോലെയുള്ള എത്രയെത്ര കുഞ്ഞുങ്ങളെ തരിമ്പും മടിയില്ലാതെ കഴുത്തൊടിച്ചു ചോരകുടിച്ചിട്ടുളതാണ്, അതുപോലെ ഇതും നിസാരം എന്നാലോചിച്ച് കൊല്ലുവാനായുന്നു. പിന്നെയും സന്ദേഹിച്ച്. കഷ്ടം! ഈ പാപഭാരവും എന്റെ തലയില്‍ വന്നു ചേരുമല്ലോ എന്നു പരിതപിച്ച്; കഴുത്തൊടിച്ച് കൊല്ലുവാന്‍ തനിക്കാവില്ല, മുലകളില്‍ വിഷം പിരട്ടി മുലയൂട്ടി കൊല്ലുകതന്നെ എന്നുറയ്ക്കുന്നു. മുലകളില്‍ വിഷം പിരട്ടി കൊല്ലുവാന്‍ പൂതന തുനിയുന്നതെന്ത് എന്നതിന് ഈ രീതിയിലൊരു വിശദീകരണം നല്‍കിയത് നന്നായി. അവസാനം പൂതനയുടെ മരണവെപ്രാളവും, മോക്ഷപ്രാപ്തിയും ആടിയതിലും, പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഉണ്ടായില്ല.



കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവര്‍ തന്നെയായിരുന്നു കഥയ്ക്കും പാടിയത്. “അമ്പാടിഗുണം വര്‍ണിച്ചീടുവാന്‍...” എന്ന പദത്തിന്റെ അവസാന ചരണം, “നന്ദനിലയം, ഇതാ കാണുന്നു...” എന്ന ഭാഗം തോടിയില്‍ പാടിയത് അത്രയ്ക്ക് ആകര്‍ഷകമായി അനുഭവപ്പെട്ടില്ല. ആനന്ദഭൈരവിയിലുള്ള “സുകുമാര നന്ദകുമാര” എന്ന പദമാവട്ടെ, പല്ലവി മാത്രം ആനന്ദഭൈരവിയിലും മറ്റുള്ള ചരണങ്ങള്‍ മറ്റു രാഗങ്ങളിലുമാണ് ആലപിച്ചത്. “പല്ലവമൃദുലമാവും പാദം...” എന്ന ചരണം ഒഴിവാക്കുകയും ചെയ്തു. ‘പൂതനാമോക്ഷം’ കഥ മാത്രമായി അവതരിക്കപ്പെടുമ്പോൾ‍, ഈ ചരണം ഒഴിവാക്കേണ്ടതില്ലായിരുന്നു. പൂതനാമോക്ഷത്തിന്റെ ആദ്യഭാഗത്തിന് കലാമണ്ഡലം ശശിയും, തുടര്‍ന്ന് കലാനിലയം മനോജും മദ്ദളത്തില്‍ പ്രവര്‍ത്തിച്ചു. അവസാനഭാഗത്ത് മാര്‍ഗി വേണുഗോപാലാണ് ചെണ്ട കൈകാര്യം ചെയ്തത്. മേളം കഥാഭാഗത്തും മികച്ചുനിന്നു.



ശ്രീകൃഷ്ണനെ പ്രതിനിധീകരിച്ച് പാവയോ, തുണിക്കെട്ടോ ഒന്നും ഉപയോഗിച്ചില്ല എന്നതും ഇവിടുത്തെ കളിയില്‍ കണ്ട, ഒരു നല്ല മാതൃകയായി തോന്നി. ചുരുക്കത്തില്‍ മാര്‍ഗി വിജയകുമാറിന്റെ പൂതനയെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തരിമ്പും തൃപ്തിനല്‍കുന്നതായില്ല കലാമണ്ഡലം മുകുന്ദന്റെ പൂതന. എന്നിരുന്നാലും, പുറപ്പാടും മേളപ്പദവും അവസരത്തിനൊത്തുയര്‍ന്നത് ആസ്വാദകരെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.





Description: Purappadu, Melappadam and PoothanaMoksham Kathakali organized by DrisyaVedi, Thiruvananthapuram. Purappadu by Kalamandalam Sucheendran and Kalamandalam Arun Varier. Pattu by Kottackal Madhu and Kalanilayam Rajeevan. Maddalam by Kalamandalam Sasi and Kalanilayam Manoj. Chenda by Kalamandalam Krishnadas and Margi Venugopal. Kalamandalam Mukundan as Poothana.

--