
KirmeeraVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KirmeeraVadham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച
ആലപ്പുഴയിലെ കിര്‍മ്മീരവധം

2010 ജൂലൈ 6, ചൊവ്വാഴ്ച
അമ്പലപ്പുഴയിലെ ലളിത-പാഞ്ചാലി

2009 നവംബർ 29, ഞായറാഴ്‌ച
കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

2008 മേയ് 31, ശനിയാഴ്‌ച
ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം രണ്ട്

ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ‘കിര്‍മ്മീരവധം’ കഥകളിയുടെ ‘പാത്രചരിതം’ വരെയുള്ള ഭാഗം ഇവിടെ വായിച്ചുവല്ലോ. സിംഹികയുടെ വരവുമുതല്‍ ആരംഭിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ആദ്യഭാഗം കഥകളിയെ ഗൌരവമായി സമീപിക്കുന്ന, ജ്ഞാനിയായ പ്രേക്ഷകര്‍ക്കായുള്ളതാണെങ്കില്‍; രണ്ടാം ഭാഗം, കഥകളി ആസ്വദിച്ചു തുടങ്ങിയിട്ടുള്ളവര്‍ക്കു പോലും കാണ്ടുമനസിലാക്കുവാനും, രസിക്കുവാനും കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ ജനകീയമാണ് ഈ ഭാഗങ്ങളെന്നു സാരം.
സിംഹിക, നക്രതുണ്ഢി തുടങ്ങിയ പെണ്‍കരി വേഷങ്ങള്‍ക്ക് കലാപരമായ സാധ്യതകള്‍ കുറവാണെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്നരീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്നവയാണിവ. സിംഹികയുടെ തിരനോക്കോടു കൂടിയാണ് രംഗം ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹികയുടെ തന്റേടാട്ടമാണ്. ഒരുക്കം, പന്തുകളി എന്നിങ്ങനെ സാധാരണ രംഗത്തു കാണാറുള്ളവ തന്നെയാണ് ഇവിടെയുമാടിയത്. അവസാനം വിശക്കുന്നതായാടി, ആഹാരം അന്വേഷിച്ചു തിരിക്കുന്നു. മനുഷ്യഗന്ധം ലഭിക്കുന്നതായി കാണിച്ച്, ദൂരെ ധാരാളം പേര്‍ ഒരുമിച്ചു കഴിയുന്നതായി കാണുന്നു. ആരാണിവര്‍ എന്നടുത്തു ചെന്നു നോക്കുന്നു. ബ്രാഹ്മണരാണ്, ഇവിടെ ഈ വിജനമായ വനത്തില്‍ യാതൊരു ഭയാശങ്കകളും കൂടാതെ വസിക്കുവാന്‍ ഇവര്‍ക്കെങ്ങിനെ ധൈര്യം വന്നുവെന്ന് സിംഹിക അത്ഭുതപ്പെടുന്നു. അവരില്‍ കുറച്ചു പേര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതായി ഭാവിച്ച്, അവര്‍ പറഞ്ഞത് ആടുന്നു. അവരില്‍ നിന്നും പാണ്ഡവരാണിവരെന്നും; ഇവര്‍ തങ്ങളെ ഏതാപത്തില്‍ നിന്നും, രാക്ഷസന്മാരില്‍ നിന്നും കാത്തുകൊള്ളും എന്നും പറയുന്നതും കേള്‍ക്കുന്നു. കൂട്ടത്തില്‍ തന്റെ പതിയായ ശാര്‍ദ്ദൂലനെ അര്‍ജ്ജുനനും, മൂത്ത ജ്യേഷ്ഠനായ ബകനെ ഭീമനും വധിച്ചതും അറിയുന്നു. തന്റെ പതിയുടെ മരണവാര്‍ത്ത അറിഞ്ഞ് ആദ്യം ദുഃഖിക്കുന്ന സിംഹിക, പിന്നീട് കോപിച്ച് ഇവരോട് പ്രതികാരം ചെയ്യുകതന്നെയെന്നുറയ്ക്കുന്നു. എന്നാല്‍ ബകനെപ്പോലും വധിച്ച ഇവരെ ശക്തികൊണ്ട് ജയിക്കുവാന്‍ തനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞ്, ഇവരുടെ എല്ലാവരുടേയും പത്നിയായി കഴിയുന്ന പാഞ്ചാലിയെ കൌശലത്തില്‍ ജ്യേഷ്ഠനായ കിര്‍മ്മീരന്റെയടുത്ത് എത്തിക്കുക തന്നെയെന്നുറയ്ക്കുന്നു.

കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സിംഹികയായി അരങ്ങിലെത്തിയത്. സിഹികയെ വളരെ സ്വാഭാവികതയോടെ അദ്ദേഹം അരങ്ങില്‍ അവതരിപ്പിച്ചു. കണ്മഷിയെഴുതി കണ്ണുനീറി, ധാരയായി പുറത്തുവരുന്ന കണ്ണുനീര്‍ കൈയില്‍ കോരി കളയുന്നതും; ചിരട്ട പൊട്ടിച്ച് കമ്മലായി അണിയുന്നതും മറ്റും വളരെ ആസ്വാദ്യകരമായി ഉണ്ണിത്താന്‍ ആടുകയുണ്ടായി. എന്നാല്‍ അത്യധ്വാനം മൂലം, പദമാടുവാനായപ്പോഴേക്കും നന്നേ ക്ഷീണിച്ചുപോയതായും തോന്നിച്ചു. കലാനിലയം രാജീവന്‍, കോട്ടക്കല്‍ സന്തോഷ് എന്നിവരാണ് ഈ ഭാഗത്തിനു പാടിയത്. മദ്ദളത്തില്‍ കലാനിലയം മനോജും, ചെണ്ടയില്‍ കലാമണ്ഡലം രതീഷും മോശമില്ലാതെ ഉണ്ണിത്താനെ പിന്തുണച്ചു. എങ്കിലും സിംഹിക നൃത്തമാടുന്ന ഭാഗത്തും മറ്റും, മേളം നൃത്തത്തിനോടിണങ്ങിയതായും തോന്നിയില്ല.

സിംഹിക ഒരു സുന്ദരിയായ സ്ത്രീയുടെ രൂപം പൂണ്ട് പാഞ്ചാലിയുടെ സമീപമെത്തുന്നു. ആരെന്നുള്ള ചോദ്യത്തിന്; താനൊരു വനകന്യകയാണെന്നും, ലളിതയെന്നാണ് തന്റെ പേരെന്നും അറിയിക്കുന്നു. ആകാശത്തിലൂടെ താന്‍ സഞ്ചരിക്കവേ, താഴെ ദുഃഖിച്ചിരിക്കുന്ന പാഞ്ചാലിയെക്കണ്ട് എത്തിയതാണെന്നും പറയുന്നു. ദുഃഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കുവാന്‍ വനത്തിനുള്ളില്‍ ഒരു ദുര്‍ഗാക്ഷേത്രമുണ്ടെന്നും, അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ തിര്‍ച്ചയായും ഫലമുണ്ടാവുമെന്നും അറിയിക്കുന്നു. ഭര്‍ത്താക്കന്മാരോട് പറഞ്ഞിട്ടു വരാമെന്നു പറയുന്ന പാഞ്ചാലിയെ, പെട്ടെന്നു തിരിച്ചെത്താമെന്ന ഉറപ്പിന്മേല്‍ ലളിത കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ ഉള്ളിലേക്ക് പോവുന്തോറും കാടിന്റെ ഭാവം മാറുന്നതുകണ്ട് പേടിച്ച്, തിരികെപ്പോകാമെന്ന് പാഞ്ചാലി ലളിതയോട് പറയുന്നു. എന്നാല്‍ കൂടുതല്‍ ഉള്ളിലേക്കു പോകുവാന്‍ ലളിത നിര്‍ബന്ധിക്കുന്നു. വിസമ്മതിക്കുന്ന പാഞ്ചാലിക്കു മുന്‍പില്‍ തന്റെ സ്വന്തം രൂപം സിംഹിക പുറത്തെടുക്കുന്നു. ചതി മനസിലാവുന്ന പാഞ്ചാലി സഹദേവനെ വിളിച്ചു വിലപിക്കുന്നു. സഹദേവനെത്തി പാഞ്ചാലിയെ രക്ഷിച്ച്, സിംഹികയുടെ മൂക്കും മുലയും ഖണ്ഡിച്ചയയ്ക്കുന്നു.

മാര്‍ഗി വിജയകുമാറാണ് ലളിതയായി അരങ്ങിലെത്തിയത്. പാഞ്ചാലിക്കു മുന്‍പില്‍ ലളിതഭാവത്തോടെ നില്‍ക്കുമ്പോളും, ഉള്ളിലെ പക, പാഞ്ചാലിയുടെ ശ്രദ്ധയില്‍ പെടാതെ, ഇടയ്ക്കിടെ വെളിവാക്കുന്ന രീതിയിലാണ് വിജയകുമാര്‍ ലളിതയെ അവതരിപ്പിച്ചത്. പാഞ്ചാലിയുടെ സ്ഥായി കൈമോശം വരാതെ ഷണ്മുഖദാസും നന്നായി അരങ്ങില്‍ പ്രവര്‍ത്തിച്ചു. കഥകളി ആസ്വാദകര്‍ക്ക് വളരെ പ്രിയങ്കരമായ, ‘കണ്ടാലതിമോദമുണ്ടായ് വരും...’ എന്ന പദം ഇരുവരും ചേര്‍ന്ന് വളരെ മനോഹരമായി ആടുകയുണ്ടായി. പാഞ്ചാലിയുടെ മനോഹരമായ കേശം കണ്ടു, വണ്ടുകളുടെ കൂട്ടം ദുഃഖിച്ചു മടങ്ങുന്നു എന്നര്‍ത്ഥം വരുന്ന; “നീണ്ടുചുരുണ്ടൊരു കചമിന്നു പലവണ്ടുകളുടനുടനിഹവന്നുമൃദു, കണ്ടിവാര്‍കുഴലി കണ്ടുകണ്ടു പുനരിണ്ടല്‍ പൂണ്ടു ബതമണ്ടീടുന്നു.”, എന്ന ഭാഗം വളരെ വിശദമായും മനോഹരമായും വിജയകുമാര്‍ അവതരിപ്പിച്ചു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരുടെ ഈ ഭാഗത്തെ ആലാപനവും വളരെ നന്നായി. നൃത്തത്തിനും, കരചരണവിന്യാസങ്ങള്‍ക്കും അനുസൃതമായി മദ്ദളത്തില്‍ മേളമൊരുക്കിയ അച്ചുതവാര്യരും പ്രശംസയര്‍ഹിക്കുന്നു.

ലളിത ക്രുദ്ധയാവുമ്പോള്‍ ചെണ്ടയും മേളത്തിനെത്തുന്നു. കലാഭാരതി ഉണ്ണികൃഷ്ണനാണ് ഈ ഭാഗത്ത് ചെണ്ടയില്‍ പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഉണ്ണിത്താന്റെ പെണ്‍കരി വേഷം വീണ്ടുമെത്തുന്നു. ചേര്‍ത്തല സുനിലാണ് സഹദേവനായി രംഗത്തെത്തിയത്. ‘ഇന്‍സ്റ്റന്റ്’ കഥകളിയായി ധാരാളം അവതരിപ്പിക്കപ്പെടാറുള്ള ഒന്നാണ് ഈ കഥാഭാഗം. അവിടെ കാണുവാന്‍ കഴിയുന്നതിലും വളരെ മികച്ച രീതിയില്‍ ഷണ്മുഖന്‍ പാഞ്ചാലിയേയും, രാമചന്ദ്രന്‍ ഉണ്ണിത്താന്‍ സിംഹികയേയും അവതരിപ്പിച്ചുവെങ്കിലും; സഹദേവനായി ചേര്‍ത്തല സുനില്‍ വേണ്ടത്ര ശോഭിച്ചില്ല. വേഷത്തിനു പോലും അപക്വത പ്രകടമായിരുന്നു. എങ്ങിനെയൊക്കെയോ വേഷം വാരിച്ചുറ്റി, എന്തൊക്കെയോ കാട്ടിക്കൂട്ടിയെന്നല്ലാതെ, അവസാനരംഗത്തിന് അതര്‍ഹിക്കുന്ന തീവ്രത നല്‍കുവാന്‍ സുനിലിനു കഴിഞ്ഞില്ല. പദത്തിലുള്ളത്രയുമല്ലാതെ, കൂടുതലായെന്തെങ്കിലും അരങ്ങില്‍ കാണിച്ചതായും ശ്രദ്ധയില്‍ പെട്ടില്ല. ഈയൊരു പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍, ആദ്യഭാഗത്തെ മുഷിച്ചില്‍ പൂര്‍ണ്ണമായും കളഞ്ഞ്, പ്രേക്ഷകനെ നന്നായി രസിപ്പിച്ച ഒന്നായിരുന്നു, ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട ‘കിര്‍മ്മീരവധം’ കഥകളിയുടെ രണ്ടാം ഭാഗം.
കളിയരങ്ങില്‍:
• ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം 1 - ഏപ്രില്‍ 20, 2008
• കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008
Description: KirmeeraVadham Kathakali staged at SDV Besant Hall as part of 43rd Annual Celebrations of District Kathakali Club, Alappuzha. Kalamandalam Ramachandran Unnithan as Simhika, Margi Vijayakumar as Lalitha, Kalamandalam Shanmukhadas as Panchali, Cherthala Sunil as Sahadevan. Singers: Kottackal Madhu, Kalanilayam Rajeevan, Kottackal Santhosh. Melam: Kalamandalam AchuthaVarier (Maddalam), Kalanilayam Manoj (Maddalam), Kalabharathi Unnikrishnan(Chenda), Kalamandalam Ratheesh (Chenda). Kaliyogam: Alappuzha District Kathakali Club.
--
2008 മേയ് 15, വ്യാഴാഴ്‌ച
ആലപ്പുഴയിലെ കിര്‍മ്മീരവധം - ഭാഗം ഒന്ന്

ഏപ്രില്‍ 20, 2008: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിമൂന്നാമത് വാര്‍ഷികാഘോഷം, ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍, ഏപ്രില്‍ ഇരുപതാം തീയതി നടത്തപ്പെട്ടു. ആലപ്പുഴ ക്ലബ്ബ് മണ്മറഞ്ഞ കഥകളി സംഗീതപ്രതിഭകളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ‘സോപാനസംഗീതലയം’ പുരസ്കാരം, സമകാലീന സംഗീതജ്ഞരില്‍ പ്രഥമഗണനീയനായ പത്തിയൂര്‍ ശങ്കരന്‍കുട്ടിക്ക് നല്‍കുകയുണ്ടായി. തുടര്‍ന്ന് പുലരും വരെ കഥകളിയും അരങ്ങേറി. ‘കിര്‍മ്മീരവധം’, ‘ദുര്യോധനവധം’ എന്നിവയാണ് അവതരിക്കപ്പെട്ടത്. കോട്ടക്കല്‍ ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ ‘കിര്‍മ്മീരവധം’ കളിയുടെ ഓര്‍മ്മകള്‍ മായും മുന്‍പു തന്നെ മറ്റൊരു കളി കാണുവാന്‍ അവസരം ലഭിച്ചത് ഒരു ആസ്വാദകനെന്ന നിലയില്‍ സന്തോഷം നല്‍കിയ കാര്യമായിരുന്നു. ഇവിടെ പാത്രചരിതത്തിനു ശേഷം, സിംഹികയുടെ നാസാകുചഛേദനം വരെയുള്ള ഭാഗങ്ങളും ഉണ്ടെന്നറിഞ്ഞത് കൂടുതല്‍ സന്തോഷത്തിനുള്ള വക നല്‍കി.

ധര്‍മ്മപുത്രരായി കലാമണ്ഡലം ഗോപിയും, പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസുമാണ് അരങ്ങിലെത്തിയത്. ‘പാത്രചരിതം’എന്ന പേരില്‍ അറിയപ്പെടുന്ന ആദ്യഭാഗത്തെ കഥ കോട്ടക്കലെ ഉത്സവത്തിനരങ്ങേറിയ ‘കിര്‍മ്മീരവധ’ത്തെക്കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പാഞ്ചാലിയുടെ കൈപിടിച്ച് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നതായാണ് രംഗത്തിന്റെ തുടക്കം. തനിക്കു വന്നുഭവിച്ച വിധിവൈപരീത്യം മനസിലോര്‍ത്ത് വിഷമിച്ചുകൊണ്ടാണ് ധര്‍മ്മപുത്രര്‍ പ്രവേശിക്കുന്നത്. ശോകസ്ഥായിയില്‍; കണ്ണുകളുടേയും, പുരികങ്ങളുടേയും, ചുണ്ടുകളുടേയും സൂക്ഷ്മ ചലനങ്ങളിലൂടെ, ധര്‍മ്മപുത്രരുടെ വിചാരവികാരങ്ങള്‍ ഗോപി പ്രേക്ഷകനിലെത്തിച്ചു. പല്ലവിക്കു ശേഷം ‘ഇങ്ങിനെയൊക്കെ വന്നു ഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!’ എന്ന ധര്‍മ്മപുത്രരുടെ ആത്മഗതവും പാത്രത്തിനിണങ്ങുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു.
പാഞ്ചാലിയായി കലാമണ്ഡലം ഷണ്മുഖദാസും വളരെ നന്നായി രംഗത്തു പ്രവര്‍ത്തിച്ചു. പാഞ്ചാലിയുടെ ശോകസ്ഥായിയും, കാട്ടിനുള്ളില്‍ കഴിയുന്നതു മൂലമുള്ള പരവശതയും അദ്ദേഹത്തിന്റെ പാഞ്ചാലിയില്‍ പ്രകടമായിരുന്നു. സാധാരണയായി “ബാലേ! കേള്‍ നീ!” എന്ന പല്ലവിക്കും, അനുപല്ലവിക്കും ശേഷം, “മണിമയസദനേ, മോഹനശയനേ...” എന്ന അവസാന ചരണമാണ് അവതരിപ്പിക്കുവാറുള്ളത്. എന്നാലിവിടെ ഇടയ്ക്കുള്ള ഒരു ചരണം കൂടി പാടുകയുണ്ടായി. എന്നാല്‍, മറ്റെല്ലാ ചരണങ്ങളിലും അഭിസംബോധനകളും, വിശേഷണങ്ങളും മാത്രമാണെന്നതിനാല്‍ ആ ചരണങ്ങള്‍ ഒഴിവാക്കിയാലും കാര്യമായൊന്നും സംഭവിക്കുവാനില്ലെന്നു തോന്നി. വളരെ സുഖസൌകര്യങ്ങളോടെ വസിക്കേണ്ടിയിരുന്ന നിനക്ക്, ഇപ്രകാരം കാട്ടിലെ കഷ്ടതകള്‍ അനുഭവിച്ചു വസിക്കേണ്ടിവന്നുവല്ലോ എന്ന ധര്‍മ്മപുത്രരുടെ സങ്കടവും, നിസ്സഹായതയും മാത്രമാണ് ആദ്യപദത്തില്‍ ആകെയുള്ള പ്രതിപാദ്യം. അതു വരുന്നതാവട്ടെ, അവസാന ചരണത്തില്‍ മാത്രവും!
ധര്‍മ്മപുത്രര്‍ സൂചിപ്പിച്ച വിഷമതകളൊക്കെ സഹിക്കാവുന്നതാണെങ്കിലും, മറ്റൊരു ഖേദമാണ് തന്റെ മനസില്‍ അധികമായി വളരുന്നതെന്ന് പാഞ്ചാലി അറിയിക്കുന്നു. തങ്ങളുടെ കൂടെ കാട്ടിലെത്തിയിട്ടുള്ള ആബാലവൃദ്ധം ബ്രാഹ്മണര്‍ക്ക് എങ്ങിനെ അന്നം നല്‍കുവാന്‍ സാധിക്കും എന്നതാണ് പാഞ്ചാലിയുടെ വിഷമം. ഇതുകേട്ട്, പാഞ്ചാലിയുടെ മഹത്വത്തെ സ്മരിച്ച് ധര്‍മ്മപുത്രര്‍ പറയുന്നു; “താന്‍ ഇപ്പോള്‍ തന്നെ കുലഗുരുവാന ധൌമ്യമഹര്‍ഷിയെ കണ്ട്, ഇതിനൊരു പരിഹാരം ആരായുന്നുണ്ട്.” ഇത്രയും പറഞ്ഞ്, ധൌമ്യനെ കാണുവാനായി വിടവാങ്ങുന്നിടത്ത് ആദ്യ രംഗം അവസാനിക്കുന്നു.

ആലപ്പുഴ ക്ലബ്ബിന്റെ കളികള്‍ക്ക്, വേഷഭംഗി കുറവാണെന്നത് ഒരു പ്രധാന പോരായ്മയായി തുടരുന്നു. കലാമണ്ഡലം ഗോപിയുടെ ഉടുത്തുകെട്ടിനു പോലും അത്രയൊന്നും ഭംഗി തോന്നിച്ചില്ല. അപ്പോള്‍ മറ്റുള്ള വേഷങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! സ്ത്രീവേഷങ്ങളുടെ പ്രധാന വേഷസാമഗ്രികളെല്ലാം കലാകാരന്മാര്‍ തന്നെ കൊണ്ടുവരുന്നതിനാല്‍, സ്ത്രീവേഷങ്ങള്‍ക്ക് ഈ ന്യൂനത ഇല്ലായിരുന്നു താനും. അതുപോലെ മുടി(കിരീടം)കളും, ചാമരവും(തലമുടി) എല്ലാം താരതമ്യേന മോശമായിരുന്നു. എങ്ങിനെയൊക്കെയോ വലിച്ചുകീറിയിട്ടിരിക്കുന്ന ചാമരത്തിന് കഥകളിത്തം തന്നെ നഷ്ടപ്പെട്ടതുപോലെ തോന്നി. വടക്കന്‍ സമ്പ്രദായത്തിലുള്ള കിരീടങ്ങള്‍ ഒന്നുപോലും തയ്യാറാക്കുവാന്‍ സംഘാടകര്‍ക്ക് കഴിയാത്തതും ദുഃഖകരമായി. പ്രധാനകഥാപാത്രങ്ങള്‍ക്കെല്ലാം വടക്കന്‍ കിരീടമാണ് യോജിക്കുന്നതും, ഭംഗിയും. ഹംസം, കാര്‍ക്കോടകന്‍ തുടങ്ങിയ ചെറുവേഷങ്ങള്‍ക്ക് തെക്കന്‍ കിരീടവുമിണങ്ങും. അതുപോലെ ഇളം നിറത്തിലുള്ള പിന്നിലെ തിരശീലയും കഥകളിക്ക് യോജിച്ചതല്ല. ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ, അതുകൊണ്ട് ദൃശ്യാനുഭവത്തിനുണ്ടാവുന്ന കുറവ് വ്യക്തമാവും.

ധൌമ്യനായി കലാമണ്ഡലം ബാലകൃഷ്ണനും, സൂര്യനായി വാരനാട് സനലും വേഷമിട്ടു. ധൌമ്യന്‍ ഉപദേശിച്ച മന്ത്രം ജപിച്ച്, സൂര്യനെ ധ്യാനിച്ച്, പ്രത്യക്ഷപ്പെടുത്തുന്നു. അക്ഷയപാത്രം വരമായി വാങ്ങി ആദ്യം ധൌമ്യസവിധത്തിലും തുടര്‍ന്ന് പാഞ്ചാലിയുടെ സമീപത്തും യുധിഷ്ഠിരനെത്തുന്നു. പാത്രത്തിന്റെ സവിശേഷതകള്‍ ഇരുവരേയും ധരിപ്പിക്കുന്നുമുണ്ട്, ധര്‍മ്മപുത്രര്‍. അതിനു ശേഷം ശ്രീകൃഷ്ണനെ സ്മരിക്കുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണന്റെ ശംഖനാദം കേള്‍ക്കുന്നതായി ആടി, കൃഷ്ണന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആനയിച്ചിരുത്തി വണങ്ങുന്നു. ഇത്രയും ഭാഗത്തെ ചെണ്ടയെകുറിച്ച് ഒന്നു സൂചിപ്പിക്കേണ്ടതുണ്ട്. സൂര്യന്‍ പ്രത്യക്ഷപ്പെടുന്നതു മുതല്‍, ശ്രീകൃഷ്ണനെ ആനയിച്ചിരുത്തുന്നതു വരെയും വലന്തലയിലായിരുന്നു കൊട്ടിയതു മുഴുവനും. ഇത് എത്രമാത്രം ശരിയാണെന്ന് സംശയമുണ്ട്. മംഗളമുഹൂര്‍ത്തങ്ങളിലാണല്ലോ വലന്തല ഉപയോഗിക്കേണ്ടത്. സൂര്യന്റെ കൈയില്‍ നിന്നും അക്ഷയപാത്രം വാങ്ങിയ ശേഷം, ധൌമ്യനേയും, പാഞ്ചാലിയേയും കാണുന്ന ഭാഗങ്ങളില്‍ വലന്തലയുടെ ആവശ്യമുണ്ടോ? അതുകഴിഞ്ഞ്, ശ്രീകൃഷ്ണന്‍ പ്രത്യക്ഷനാവുമ്പോള്‍ പോരേ, വലന്തലയുടെ പിന്നീടുള്ള പ്രയോഗം?
കലാമണ്ഡലം മുകുന്ദനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. വേഷഭംഗിയുണ്ടെന്നുള്ളതൊഴിച്ചാല്‍, മുകുന്ദന്റെ അരങ്ങത്തെ പ്രവര്‍ത്തികള്‍ അത്രമെച്ചമായി തോന്നിയില്ല. “ഒരു നാണമില്ലയോ?” എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുമ്പോള്‍, എഴുന്നേറ്റ് തന്റെ കൌരവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുവാന്‍ മറന്നിരുന്ന ശ്രീകൃഷ്ണനെ, കലാമണ്ഡലം ഗോപി കൈമുട്ടുകൊണ്ടുന്തി എഴുനേല്‍പ്പിക്കേണ്ടിയും വന്നു. മാത്രവുമല്ല ആദ്യം മുതല്‍ ഒടുക്കം വരേയും ശ്രീകൃഷ്ണന്റെ ഭാവത്തിന് കാര്യമായ മാറ്റമൊന്നും തോന്നിയതുമില്ല. ഇത്രയും പാത്രബോധമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുവാന്‍, ഭാവിയിലെ പ്രതീക്ഷയായ മുകുന്ദനെപ്പോലെയുള്ളവര്‍ തുനിയുന്നതു ദൌര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. നെടുമുടി വാസുദേവ പണിക്കരാണ് സുദര്‍ശനത്തെ അവതരിപ്പിച്ചത്. സുദര്‍ശനത്തിനു വേണ്ട ഉഗ്രതയൊന്നും അദ്ദേഹത്തിന്റെ വേഷത്തില്‍ കണ്ടില്ല. മുഖത്തെഴുത്തും അത്ര ആകര്‍ഷകമായി തോന്നിയില്ല. നൃത്തം മാത്രം തരക്കേടില്ലാതെ അവതരിപ്പിച്ചു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവരാണ് ആദ്യ ഭാഗത്തിനു പാടിയത്. ഇരുവരും വളരെ മനോഹരമായി എല്ലാ പദങ്ങളും ആലപിച്ചു. പ്രത്യേകിച്ചും, “ബാലേ! കേള്‍ നീ!” എന്ന ആദ്യപതിഞ്ഞ പദം. സുദര്‍ശനത്തിന്റെ പദമായ “മാധവ! ജയശൌരേ!” മാത്രം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും, ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുമാണ് പ്രവര്‍ത്തിച്ചത്. മദ്ദളം തെറ്റുകുറ്റങ്ങളില്ലാതെ കൈക്കുകൂടിയെങ്കിലും, ചെണ്ട വളരെ മോശമായെന്നത് പറയാതെ വയ്യ. കൈക്കു കൂടുന്നതുപോയിട്ട് കലാശങ്ങളില്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‍കുന്നതായി തോന്നിയില്ല. സുദര്‍ശനത്തിന്റെ പദഭാഗത്തെ കലാശങ്ങളിലാവട്ടെ, ചുവടുകള്‍ പകുതിയായ ശേഷമാണ് ചെണ്ട തുടങ്ങിയതു തന്നെ!
ചെണ്ട മോശമായതിലും മറ്റും അസ്വസ്ഥമായിരിക്കുമ്പോളാണ്, കലാമണ്ഡലം ഗോപിയുടെ വക മറ്റു കോപ്രായങ്ങള്‍. പലഭാഗത്തും ചെണ്ട കൈക്കുകൂടാത്തതിലും, താളത്തിനൊക്കാത്തതിലും തനിക്കുള്ള അസ്വസ്ഥത ഗോപി അരങ്ങില്‍ പ്രകടമാക്കി. കൂടാതെ മുകുന്ദന്‍ അവസരത്തിനൊത്തു പ്രവര്‍ത്തിക്കാഞ്ഞപ്പോഴും ഗോപിക്കു പാത്രബോധം നഷ്ടപ്പെട്ടു. ഇവയൊക്കെ കഥാപാത്രത്തോടും കലയോടുമുള്ള പ്രതിബന്ധതയായി കണക്കാക്കാമെന്നു വെച്ചാല്‍ പോലും; സുദര്‍ശനം പന്തവുമായെത്തിയപ്പോള്‍ ചൂടു സഹിക്കുവാന്‍ വയ്യെന്നു പറഞ്ഞ് പിന്നിലോട്ടു മാറിയതും, പകുതി കഴിഞ്ഞപ്പോള്‍ പന്തം മാറ്റുവാന്‍ ആവശ്യപ്പെട്ടതും, പന്തം കെടുത്തിയപ്പോള്‍ പുകമൂലം വീണ്ടും അസ്വസ്ഥത പ്രകടമാക്കിയതുമൊന്നും ന്യായീകരിക്കത്തക്കതല്ല. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, ഇവയെല്ലാം തന്റെ ആസ്വാദനത്തെ ബാധിക്കുന്നവയാണ്. ചെണ്ടയ്ക്കോ, കൂട്ടുവേഷത്തിനോ തെറ്റുപറ്റിയെങ്കില്‍; തന്റെ കഥാപാത്രത്തിനു കോട്ടം വരാത്ത രീതിയില്‍ വിവരം ധരിപ്പിക്കുവാന്‍ ശ്രമിക്കാവുന്നതാണ്. എന്നാലുടനെ കലാമണ്ഡലം ഗോപിയായി അവരെ അരങ്ങില്‍ ശകാരിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. പ്രഗല്‍ഭനായ ഒരു നടനെന്ന രീതിയില്‍, എവിടെ ചെന്നാലും നല്ല പരിഗണനയും, ശ്രദ്ധയും സംഘാടക്കര്‍ ഗോപിക്കു നല്‍കാറുണ്ട്. അവയ്ക്കൊന്നും വില കല്പിക്കാത്ത രീതിയില്‍, ചൂടിനേയും മറ്റും പരാതിപറഞ്ഞ്, അതു പുറത്തു കാണിച്ച് അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് സങ്കടകരമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍, വലിയ തരക്കേടില്ലാത്ത ആദ്യഭാഗമായിരുന്നു ആലപ്പുഴയില്‍ വെച്ചുണ്ടായത്. അരങ്ങിലെ കല്ലുകടികള്‍ ഒഴിവാക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍, വളരെ മികച്ച ഒരു അവതരണമായി കണക്കാക്കപ്പെടേണ്ടിയിരുന്ന ഒരു കളി, ഇങ്ങിനെയായതില്‍ കുണ്‌ഠിതപ്പെടുകയല്ലാതെ വേറെന്തു ചെയ്യുവാന്‍!
കളിയരങ്ങില്‍:
• കോട്ടക്കലെ കിര്‍മ്മീരവധം - ഏപ്രില്‍ 2, 2008
Description: KirmeeraVadham Kathakali staged as part of 43rd Annual Celebrations of Alappuzha District Kathakali Club. An appreciation by Haree (Hareesh N. Nampoothiri). Kalamandalam Gopi as Dharmaputhrar, Kalamandalam Shanmukhadas as Panchali, Kalamandalam Balakrishnan as Dhaumyan, Varanad Sanal as Suryan, Kalamandalam Mukundan as SriKrishnan, Nedumudi Vasudeva Panicker as Sudarsanan. Pattu by Pathiyoor Sankarankutty and Kottackal Madhu. Melam Kalamandalam AchuthaVarier in Maddalam and Kuroor Vasudevan Nampoothiri in Chenda.
--
2008 ഏപ്രിൽ 6, ഞായറാഴ്‌ച
കോട്ടക്കലെ കിര്‍മ്മീരവധം

ഏപ്രില്‍ 2, 2008: കോട്ടക്കല്‍ ശ്രീ വിശ്വംഭരക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തില്‍; രണ്ടാം ഉത്സവം മുതല്‍ ആറാം ഉത്സവം വരെ കഥകളി പതിവുണ്ട്. ഈ കൊല്ലം, രണ്ടും മുന്നും ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കുവാനും, ആ ദിവസങ്ങളിലെ കഥകളി കാണുവാനും ഈ ആസ്വാദകനും ഭാഗ്യം ലഭിച്ചു. കലാമണ്ഡലം ഗോപി(ധര്‍മ്മപുത്രര്‍), മാര്‍ഗി വിജയകുമാര്‍(പാഞ്ചാലി) എന്നിവരുള്‍പ്പടെയുള്ള കലാകാരന്മാര്‍ അണിനിരന്ന ‘കിര്‍മ്മീരവധ’മായിരുന്നു രണ്ടാം ഉത്സവദിനം അവതരിക്കപ്പെട്ട ആദ്യ കഥ. ചിട്ടപ്രധാനമായ പതിഞ്ഞ പദങ്ങളാല്‍ സമ്പന്നമായ കഥയായതിനാല്‍ തന്നെ, ആസ്വാദനക്ഷമതയുടെ അളവുകോലായി ‘കിര്‍മ്മീരധം’ ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.
രണ്ടുഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആട്ടക്കഥയാണ് ‘കിര്‍മ്മീരവധം’. പാണ്ഡവര്‍ക്ക് അക്ഷയപാത്രം സൂര്യഭഗവാനില്‍ നിന്നും ലഭിക്കുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഒന്നാം ഭാഗവും; സിംഹിക, തന്റെ പതിയായ ശാര്‍ദ്ദൂലന്റെ മരണത്തിനു കാരണക്കാരായ പാണ്ഡവരോടുള്ള പകപോക്കുവാന്‍ ശ്രമിക്കുന്നതും, സഹദേവനാല്‍ നാസാകുചങ്ങള്‍ ഛേദിക്കപ്പെട്ട് സഹോദരനായ കിര്‍മ്മീരസമക്ഷത്തില്‍ സങ്കടമുണര്‍ത്തിക്കുന്നതും, കിര്‍മ്മീരന്‍ ഭീമനോടെതിര്‍ത്തു തോറ്റ് കൊല്ലപ്പെടുന്നതും ഉള്‍പ്പെടുന്ന രണ്ടാം ഭാഗവുമാണ് ഇതിനുള്ളത്. ആദ്യഭാഗം മാത്രമാണ് ഇപ്പോള്‍ രംഗത്ത് അവതരിപ്പിച്ച് വരാറുള്ളത്. ‘പാത്രചരിതം’ എന്ന പേരില്‍ അറിയപ്പെടുന്ന അത്രയും ഭാഗത്തിലുള്‍പ്പെടുന്ന, സുദര്‍ശനത്തിന്റെ വരവുവരെയുള്ള ഭാഗം മാത്രമാണ് കോട്ടക്കല്‍ അരങ്ങേറിയത്.

‘ബാലേ! കേള്‍ നീ!’ എന്നു തുടങ്ങുന്ന ധര്‍മ്മപുത്രരുടെ പതിഞ്ഞ പദമാണ് ആദ്യം. പല്ലവിയും, അനുപല്ലവിയും, അവസാനചരണവും മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. പല്ലവിക്കുശേഷമുള്ള കലാശത്തിനു മുന്‍പായി ഒരു ചെറിയ മനോധര്‍മ്മവും പതിവുണ്ട്. “കഷ്ടം! കുരുവംശത്തില്‍ പിറന്ന ഞങ്ങള്‍ക്ക് ഇങ്ങിനെയൊക്കെ വന്നുഭവിച്ചല്ലോ! ആവട്ടെ, തലയിലെഴുത്തു തന്നെ!” എന്നു പറഞ്ഞ് ദുഃഖിക്കുകയാണ് യുധിഷ്ഠിരനിവിടെ. ‘പാലോലുംമൊഴിമാര്‍കുലതിലകേ! പാഞ്ചാലാധിപസുകൃതവിപാകേ!’ എന്നതാണ് അനുപല്ലവി. ഇവിടെ ‘മൊഴിമാര്‍കുലതിലകേ!’ എന്ന ഭാഗത്തെ ‘കുലം’ എന്നതിന് ‘കൂട്ടം’ എന്നാണ് കലാമണ്ഡലം ഗോപി മുദ്രകാട്ടിയത്. കുലമെന്നുതന്നെ മുദ്രകാട്ടിയാലും തെറ്റുപറയുവാന്‍ കഴിയുകയില്ലെങ്കിലും, കൂട്ടം എന്നു പറയുമ്പോള്‍ ലഭിക്കുന്ന അര്‍ത്ഥവ്യാപ്തിയും വിശേഷഭംഗിയും കുലം എന്നുകാട്ടുമ്പോള്‍ ലഭിക്കുകയില്ലല്ലോ! മാത്രവുമല്ല, കൂട്ടം എന്ന മുദ്ര, പതിഞ്ഞ താളത്തിലുള്ള നൃത്തവിശേഷത്തിനും യോജിച്ചതാണ്. ഒരു വാക്കിന് ഇതുപോലെയുള്ള നാനാര്‍ത്ഥങ്ങള്‍ കല്പിക്കാവുന്ന സാഹചര്യങ്ങള്‍ കഥകളിയില്‍ നിരവധിയാണ്. പല അര്‍ത്ഥങ്ങള്‍ തന്നെ ആ രംഗത്തിനു യോജിച്ചുവെന്നും വരാം. എന്നാല്‍ മറ്റുള്ള ഘടകങ്ങള്‍കൂടി കണക്കിലെടുത്ത്, ഏറ്റവും കഥകളിത്തമുള്ള അര്‍ത്ഥം കല്പിച്ച് ആടുമ്പോഴാണ് ആട്ടത്തിന് ആകര്‍ഷണീയതയും, കലാകാരനു മഹത്വവുമുണ്ടാവുന്നത്.

വളരെ സുഖസൌകര്യങ്ങളോടെ, സന്തോഷകരമായി ജീവിതം നയിക്കേണ്ട പാഞ്ചാലി ഈ കാനനത്തില്‍ എങ്ങിനെ കഴിയുന്നുവെന്ന് യുധിഷ്ഠിരന്‍ കുണ്ഠിതപ്പെടുന്നു. ‘കാന്ത! ചിന്തിക്കിലിതിലേറെ...’ എന്നു തുടങ്ങുന്ന പാഞ്ചാലിയുടെ മറുപടി പദമാണു തുടര്‍ന്ന്. തനിക്ക് ഈ കാനനവാസത്തിലൊന്നും കുണ്ഠിതമില്ല; എന്നാല്‍ തങ്ങളോടൊപ്പം പ്രയാണം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കും, ബ്രാഹ്മണര്‍ക്കും അന്നം നല്‍കുവാന്‍ സാധിക്കുന്നില്ലല്ലോ എന്നതാണെന്നെ ഏറെ വിഷമിപ്പിക്കുന്നത് എന്നു പറയുകയാണ് പാഞ്ചാലി ഈ പദത്തില്‍. “തന്റെ ദയിതയായ ഇവള്‍ ഇത്രയും കഷ്ടതകള്‍ക്കു നടുവിലും, അന്യരെക്കുറിച്ചോര്‍ത്തു കുണ്ഠിതപ്പെടുന്നുവല്ലോ! എത്ര ശ്രേഷ്ഠയാണിവള്‍!” എന്നിങ്ങനെ തുടങ്ങുന്ന യുധിഷ്ഠിരന്റെ മനോധര്‍മ്മാട്ടമാണ് തുടര്‍ന്ന്. ഇവളുടെ ഖേദം കളയുവാന്‍ എന്താണുപായമെന്ന് ആലോചിച്ച്, കുലഗുരുവായ ധൌമ്യമഹര്‍ഷിയെ കണ്ട് ആരായുകതന്നെയെന്നുറച്ച്; അപ്രകാരം പാഞ്ചാലിയോടു പറഞ്ഞ്; അങ്ങിനെ നിശ്ചയിച്ച് ഇരുവരും മാറുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.
ആദ്യരംഗം മുഴുവനും ധര്‍മ്മപുത്രരും, പാഞ്ചാലിയും ശോകസ്ഥായി മാറാതെ കാക്കേണ്ടതുണ്ട്. തങ്ങളുടെ ദുര്‍വിധിയെ പഴിച്ച് കാനനത്തില്‍ വസിക്കുന്ന ഇവര്‍ക്ക് ശോകമൊഴിഞ്ഞ് നേരമുണ്ടാവില്ലല്ലോ! ധര്‍മ്മപുത്രര്‍ ഈ ഭാവം സുദര്‍ശനത്തെ കാണുന്നതു വരെ കാക്കുകയും വേണം. പാഞ്ചാലിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാവം കാക്കുകയെന്നതിലപ്പുറം മാര്‍ഗി വിജയകുമാറിനെപ്പോലെയൊരു കലാകാരന് കാര്യമായൊന്നും ചെയ്യുവാനില്ലാത്ത കഥാപാത്രമായി തോന്നി ‘കിര്‍മ്മീരവധ’ത്തിലെ പാഞ്ചാലി. സ്ഥായി കൈവിടാതെ രംഗത്തു പ്രവര്‍ത്തിക്കുന്നത് അത്ര നിസാരമല്ല എന്നതുമോര്‍ക്കേണ്ടതാണ്. കാര്യമായ മനോധര്‍മ്മാട്ടങ്ങള്‍ക്കും ഈ കഥയില്‍ പഴുതില്ല. എങ്കിലും ചെയ്യുവാനുള്ളത്രയും ഭാഗങ്ങള്‍ ഭംഗിയായിത്തന്നെ വിജയകുമാര്‍ ചെയ്തു തീര്‍ത്തു.

യുധിഷ്ഠിരന്‍ ധൌമ്യസവിധത്തിലെത്തുന്നു. ‘താപസമൌലേ, ജയജയ താപസമൌലേ!’ എന്നു ഗുരുവിനെ സ്തുതിച്ച് തന്റെ ആഗമനോദ്ദേശം യുധിഷ്ഠിരന്‍ അറിയിക്കുന്നു. ക്ലേശങ്ങളകലുവാന്‍ സൂര്യഭഗവാനെ ഭജിക്കുവാനാണ് ഗുരു ഉപദേശിക്കുന്നത്. പദത്തിനു ശേഷം, ചെറിയൊരു മനോധര്‍മ്മവും ഇരുവരും തമ്മിലുണ്ട്. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം സൂര്യദേവനെ ഭജിക്കുവാന്‍ ഉടന്‍ തന്നെ പുറപ്പെടുകയായെന്നറിയിക്കുന്ന യുധിഷ്ഠിരന്, ഭജിക്കുവാനുള്ള മന്ത്രം ഉപദേശിച്ച് ധൌമ്യന്‍ രംഗത്തു നിന്നും മാറുന്നു. പാഞ്ചാലി പ്രവേശിക്കുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമറിയിച്ച്, അപ്രകാരം സൂര്യഭഗവാനെ ഭജിക്കുവാന്‍ താനിതാ പോവുന്നു എന്നറിയിച്ച് യുധിഷ്ഠിരന്‍ പാഞ്ചാലിയെ അയയ്ക്കുന്നു.
കലാമണ്ഡലം കുട്ടനാണ് ധൌമ്യനായി രംഗത്തെത്തിയത്. ഗോപിയാശാനൊത്ത് ആടുമ്പോള്‍ പല കലാകാരന്മാരും കഥാപാത്രത്തെ മറന്ന്, ഗോപിയെ ബഹുമാനിച്ചു കാണാറുണ്ട്. കലാമണ്ഡലം ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പ്രാധാന്യം കുറവാണെങ്കില്‍ ഇത് എടുത്തറിയുകയും ചെയ്യും. എന്നാലിവിടെ കലാമണ്ഡലം കുട്ടന്‍ അങ്ങിനെയുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ ധൌമ്യനെ അവതരിപ്പിച്ചു. അങ്ങയുടെ നിര്‍ദ്ദേശപ്രകാരം തപസിനു പോവുകയാണെന്നാടി തിരക്കിട്ടു പോകുവാന്‍ തുടങ്ങിയ യുധിഷ്ഠിരനോട്; “നില്‍ക്കുക, ഒരു കാര്യം കൂടി” എന്നു പറഞ്ഞു നിര്‍ത്തിയാണ് മന്ത്രം ഉപദേശിക്കുന്നത് ആടിയത്. അശ്രദ്ധമായി ചെയ്ത മുഖത്തുതേപ്പ് വേഷപ്പൊലിമ കുറച്ചു എന്നൊരു ന്യൂനതയും ധൌമ്യനുണ്ടായിരുന്നു.

ഗുരു നിര്‍ദ്ദേശിച്ച പ്രകാരം ധര്‍മ്മപുത്രര്‍ സൂര്യഭഗവാനെ ഭജിക്കുന്നു. യുധിഷ്ഠിരന്റെ തപസില്‍ സംപ്രീതനാവുന്ന സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട്, അക്ഷയപാത്രം വരമായി നല്‍കുന്നു. ചേര്‍ത്തല സുനിലാണ് സൂര്യദേവനായി അരങ്ങിലെത്തിയത്. മുദ്രകള്‍ കാട്ടുമ്പോഴുള്ള ഒഴുക്ക് ഇടയ്ക്കിടെ നഷ്ടമാവുന്നുണ്ടെന്നത് ഈ കലാകാരന്റെ വേഷത്തിനുള്ള ഒരു പ്രധാന പോരായ്മയാണ്. തിരികെ ഗുരുസവിധത്തിലെത്തുകയാണ് യുധിഷ്ഠിരന്‍. തനിക്ക് അക്ഷയപാത്രം സൂര്യഭഗവാന്‍ വരമായി നല്‍കിയെന്നും, ഇതില്‍ ദിനവും ധാരാളം അന്നം ലഭിക്കുമെന്ന് സൂര്യഭഗവാന്‍ അരുളിചെയ്തെന്ന് അറിയിക്കുകയും ചെയ്യുന്നു. പിന്നീട് പാഞ്ചാലിയുടെ സമീപമെത്തി അക്ഷയപാത്രം ഏല്പിക്കുന്നു. ദിനവും പാഞ്ചാലി കഴിക്കുന്നതുവരെ ഇതില്‍ നിന്നും അന്നം ലഭിക്കുമെന്നും അറിയിക്കുന്നു.

തുടര്‍ന്ന് കൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നു, ധര്‍മ്മപുത്രര്‍. ശംഖനാദം കേള്‍ക്കുന്നതായി നടിച്ച്, കൃഷ്ണന്‍ വരുന്നുണ്ടെന്നാടുമ്പോള്‍, പിന്നില്‍ തിരശീലപിടിച്ച് ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു. ശ്രീകൃഷ്ണന്റെ വീരപരാക്രമങ്ങളെ സ്തുതിച്ച ശേഷം ധര്‍മ്മപുത്രര്‍ ഇങ്ങിനെ പറയുന്നു; “നാഗകേതനന്റെ നികൃതികളാല്‍, നാടുപേക്ഷിച്ച് ഇവിടെ കാനനത്തില്‍ കഷ്ടതകളോടെ വസിക്കുന്ന ഞങ്ങളെ കണ്ടിട്ട് നിനക്കൊരു നാണവും തോന്നുന്നില്ലേ?”. പ്രസന്നവദനനായ കൃഷ്ണന്‍ ഇതു കേട്ട് അത്യന്തം ക്രുദ്ധനായി, കൌരവരെ മുഴുവനും ഇപ്പോള്‍തന്നെ നിഗ്രഹിക്കുന്നുണ്ടെന്നുറച്ച് സുദര്‍ശനത്തെ സ്മരിക്കുന്നു. ‘മാധവ! ജയശൌരേ!’ എന്ന സുദര്‍ശനത്തിന്റെ പദമാണ് തുടര്‍ന്ന്. ഇതുകണ്ട് ധര്‍മ്മപുത്രര്‍, താന്‍ തന്റെ സങ്കടം കൊണ്ടു പറഞ്ഞുപോയതാണ് ദയവുചെയ്ത് സുദര്‍ശനത്തെ അടക്കുക, കൌരവരെ അങ്ങു വധിക്കണം എന്നു ഞാന്‍ കരുതിയിട്ടില്ല എന്നൊക്കെ കൃഷ്ണനോട് പറയുന്നു. അപ്രകാരം കൃഷ്ണന്‍, താങ്കളെ ദൈന്യഭാവത്തില്‍ നിന്നും മോചിപ്പിക്കുവാനായി സുദര്‍ശനത്തെ ദൃശ്യമാക്കിയതാണ്, കൌരവനിഗ്രഹം താനും ഉദ്ദേശിച്ചതല്ല എന്നു പറഞ്ഞ് സുദര്‍ശനത്തെ തിരിച്ചയയ്ക്കുന്നു. മനുഷ്യജന്മത്തില്‍ സുഖദുഃഖങ്ങള്‍ മാറിമാറിവരുമെന്നും, ഇപ്പോഴുള്ള ദുഃഖം മാറി അധികം വൈകാതെ സുഖം ഭവിക്കുമെന്നും, ധര്‍മ്മപുത്രരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്‍.
ശ്രീകൃഷ്ണനായി കലാമണ്ഡലം ശ്രീകുമാറും, സുദര്‍ശനമായി കോട്ടക്കല്‍ സുനില്‍കുമാറുമാണ് വേഷമിട്ടത്. വേഷഭംഗിയും, മുഖഭംഗിയും വേണ്ടുവോളമുണ്ടെങ്കിലും; ഭാവം മുഖത്തുകൊണ്ടുവരുന്നതില്‍ ഇനിയുമേറെ പുരോഗമിക്കുവാനുള്ള കലാകാരനാണദ്ദേഹം. കൃഷ്ണന്റെ കോപമൊന്നും ഒട്ടും തന്നെ പ്രേക്ഷകനിലെത്തിക്കുവാന്‍ അദ്ദേഹത്തിനായില്ല. സുദര്‍ശനത്തിന്റെ കഥയും വ്യത്യസ്തമല്ല. ചടുലമായ ചലനങ്ങളും, രൌദ്രഭാവവും സുദര്‍ശനത്തിന് അത്യന്താപേക്ഷിതമാണ്. ഇതുരണ്ടും സുനില്‍കുമാറിന്റെ വേഷത്തില്‍ കാണുവാന്‍ കഴിഞ്ഞില്ല. ശ്രീകുമാറും, സുനില്‍കുമാറും വേഷം കെട്ടി നില്‍ക്കുകയല്ല; മറിച്ച് ശ്രീകൃഷ്ണനും, സുദര്‍ശനവുമാണ് തങ്ങളെന്ന ബോധം ഇവര്‍ക്കുവരുന്നില്ലെന്നു വേണം കരുതുവാന്‍.
പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ‘കിര്‍മ്മീരവധ’ത്തിനു പാടിയത്. ചിട്ടപ്രധാനമായ പദങ്ങള്‍, പതിഞ്ഞ താളക്രമത്തിലൊതുക്കി എന്നാല്‍ ആസ്വാദ്യകരമായി പാടുക എന്നത് നിസാരമായ കാര്യമല്ലെങ്കിലും; ഇരുവരും അനായാസേന തന്നെ ഇതിലെ പദങ്ങള്‍ ആലപിച്ചു. പക്ഷെ, അല്പം കൂടി വ്യക്തത പാട്ടിനാവാമായിരുന്നെന്നു തോന്നി. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം നമ്പീശന്‍കുട്ടി എന്നിവരായിരുന്നു യഥാക്രമം ചെണ്ടയും മദ്ദളവും. കഥകളി ചെണ്ടയില്‍ പ്രഥമഗണനീയനായ കലാകാരനാണ് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍. വളരെ നന്നായിത്തന്നെ അദ്ദേഹം ഇവിടെയും ചെണ്ട കൈകാര്യം ചെയ്തു. കലാമണ്ഡലം നമ്പീശന്‍കുട്ടിയുടെ മദ്ദളം, പ്രായാധിക്യം മൂലമാവണം, അത്രയൊന്നും മികവുപുലര്‍ത്തിയതായി തോന്നിയില്ല. കലാമണ്ഡലം ശിവരാമന്‍, ആര്‍.എല്‍.വി. സോമദാസ് എന്നിവരുടെ ചുട്ടിയും നന്നായിരുന്നു. ചുരുക്കത്തില്‍ കഥകളി ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു കോട്ടക്കലെ ‘കിര്‍മ്മീരവധം‘’. എങ്കിലും; വളരെയധികം വേഷങ്ങള്‍ അരങ്ങിലെത്തുന്ന ഇതുപോലെയുള്ള കഥകള്‍ അവതരിപ്പിക്കുവാന്‍ കലാമണ്ഡലത്തിലോ, കോട്ടക്കലോ പോലെയുള്ള കളരികളിലേ ഇപ്പോള്‍ സാധ്യതയുള്ളെന്നിരിക്കെ, പൂര്‍ണ്ണമായി ഈ കഥ അവതരിക്കപ്പെട്ടെങ്കിലെന്ന്, ഒരു ആസ്വാദകനെന്ന നിലയില്‍ ആശിച്ചു പോവുന്നു.
ഈ കളിയെക്കുറിച്ചുള്ള മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം.
Description: KirmeeraVadham Kathakali staged at Kottackal as part of the annual celebrations in SriViswambhara Temple. Kalamandalam Gopi as Dharmaputhrar, Margi Vijayakumar as Panchali, Kalamandalam Sreekumar as SriKrishna, Kalamandalam Kuttan as Dhaumyan, Cherthala Sunil as Suryan and Kottackal SunilKumar as Sudarsanan were the performers. Pathiyoor Sankarankutty and Kalamandalam Vinod provided the vocal support along with Unnikrishnan on Chenda and Kalamandalam NambeesanKutty on Maddalam.
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri