SanthanaGopalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SanthanaGopalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജനുവരി 23, ശനിയാഴ്‌ച

കനകക്കുന്നിലെ സന്താനഗോപാലം

SanthanaGopalam Kathakali: Kalamandalam Vasu Pisharody as Brahmanan and Kottackal Chandrasekhara Warrier as Arjunan. An appreciation by Haree for Kaliyarangu.
ജനുവരി 20, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ഏഴു ദിവസത്തെ കഥകളി സംഘടിക്കപ്പെട്ടു. കലാമണ്ഡലം വാസു പിഷാരടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ യഥാക്രമം ബ്രാഹ്മണനേയും അര്‍ജ്ജുനനേയും അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥയാണ് ആദ്യദിനം അരങ്ങേറിയത്. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനായെത്തിയ കളിയുടെ സംഗീതം കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സന്തോഷ് എന്നിവരും; മേളം ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍ എന്നിവരും കൈകാര്യം ചെയ്തു. ആര്‍.എല്‍.വി. സോമദാസിന്റെയായിരുന്നു ചുട്ടി.

2008 ഡിസംബർ 5, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം രണ്ട്

Santhanagopalam Kathakali: Kalamandalam Balasubrahmanian as Arjunan, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Sreekumar as SriKrishnan and Kalamandalam Vijayakumar as BrahmanaPathni.
നവംബര്‍ 22, 2008: മരുത്തോര്‍വട്ടത്ത് നടത്തപ്പെട്ട സന്താനഗോപാലം കഥകളിയെക്കുറിച്ചുള്ള ആദ്യ ഭാഗം ഇവിടെ വായിച്ചുവല്ലോ. 'ഇനി മേലില്‍ ജനിക്കുന്ന പുത്രനെ കാത്തു നല്‍കാം' എന്ന് അര്‍ജ്ജുനന്റെ പക്കല്‍ നിന്നും സത്യം ചെയ്ത് വാങ്ങിയ ശേഷം ബ്രാഹ്മണന്‍ സ്വഭവനത്തില്‍ മടങ്ങിയെത്തി, തന്റെ ഭാര്യയെ നടന്നതെല്ലാം ധരിപ്പിക്കുന്നു. “കോമളസരോജമുഖി!” എന്ന ബ്രാഹ്മണന്റെ പദത്തോടെയാണ് രംഗത്തിന്റെ തുടക്കം. എന്നാല്‍ “വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാര്‍ക്കും?” എന്ന് സന്ദേഹിക്കുകയാണ് ബ്രാഹ്മണപത്നി. തന്റെ സഹോദരിയുടെ പതിയെ, ഉറ്റതോഴനായ അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ കൈവെടിയുകയില്ല; അദ്ദേഹത്തിന്റെ സഹായത്തോടെ പുത്രനെ കാത്തു നല്‍കുവാന്‍ പാര്‍ത്ഥന് തീര്‍ച്ചയായും കഴിയും എന്ന് ബ്രാഹ്മണന്‍ പത്നിയെ ആശ്വസിപ്പിക്കുന്നു. ഇപ്രകാരം വിശ്വസിച്ച്, ഇരുവരും പ്രാര്‍ത്ഥനയോടെ വസിക്കുന്നു.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Vijayakumar as BrahmanaPathni.
അടുത്ത രംഗത്തില്‍ ബ്രാഹ്മണ പത്നി, തന്റെ ഗര്‍ഭം പൂര്‍ണ്ണമായെന്നും, മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രസവമുണ്ടാവുമെന്നും പതിയെ അറിയിക്കുകയാണ്. പുത്രനെ രക്ഷിച്ചു നല്‍കാം എന്നു ശപഥം ചെയ്തിട്ടുള്ള, കര്‍ണ്ണവൈരിയായ അര്‍ജ്ജുനനെ ഉടന്‍ തന്നെ ചെന്നു കണ്ട് വര്‍ത്തമാനം അറിയിച്ച് കൂട്ടിക്കൊണ്ടുവരുവാന്‍ ബ്രാഹ്മണനോട് പത്നി അപേക്ഷിക്കുന്നു. “കല്യാണാലയേ ചെറ്റും അല്ലല്‍ കരുതീടായ്ക...” എന്ന ബ്രാഹ്മണന്റെ മറുപടി പദമാണ് തുടര്‍ന്ന്. പദാന്ത്യത്തില്‍, അര്‍ജ്ജുനനെ കൂട്ടി വേഗമെത്താം എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തിരിക്കുന്നു.

കലാമണ്ഡലം വിജയകുമാറാണ് ബ്രാഹ്മണപത്നിയായി അരങ്ങിലെത്തിയത്. ആദ്യ രംഗത്തില്‍ ഉണ്ടാവേണ്ട ശോകസ്ഥായിയും, അടുത്ത രംഗത്തിലെ പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീയുടെ ഭാവങ്ങളും പ്രകടമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ ഈ രംഗങ്ങളില്‍ കൂടുതല്‍ നിലവാരം പുലര്‍ത്തി. എന്നിരുന്നാലും, കൂട്ടുവേഷം രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകരെ നോക്കാതെ കൂട്ടുവേഷത്തെ തിരിഞ്ഞു നോക്കിയുള്ള അദ്ദേഹത്തിന്റെ ഇരുപ്പ് തീര്‍ത്തും അഭംഗിയായി തോന്നി. ആവശ്യമുള്ളപ്പോള്‍ മാത്രം കൂട്ടുവേഷത്തെ അഭിമുഖീകരിച്ച്, മറ്റു സമയങ്ങളില്‍ മുന്നിലേക്ക് നോക്കിയിരിക്കുന്നതാണ് ഉചിതം.

SanthanaGopalam Kathakali: Kalamandalam Kesavan Nampoothiri as Brahmanan and Kalamandalam Balasubrahmanian as Arjunan.
ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ സമീപമെത്തുന്നു. തനിക്ക് ചെയ്തു തന്ന സത്യം ഓര്‍മ്മിപ്പിച്ച് അര്‍ജ്ജുനനെയും കൂട്ടി വീട്ടിലേക്ക് എത്രയും പെട്ടെന്നു തിരിക്കുവാനായി തിടുക്കം കൂട്ടുന്നു.”ധീര! വീര! ധീര! വീര! ഹേ!“ എന്ന ബ്രാഹ്മണന്റെ പദമാണ് ഇവിടെ. “ബ്രാഹ്മണേന്ദ്ര! കൂടെ പോരുന്നേന്‍...” എന്ന അര്‍ജ്ജുനന്റെ മറുപടിപദമാണ് തുടര്‍ന്ന്. പുത്രനെ കാത്തു നല്‍കുന്നതിനായി, താന്‍ ഉടന്‍ തന്നെ പുറപ്പെടുന്നതായി അര്‍ജ്ജുനന്‍ അറിയിക്കുന്നു. ഇരുവരും ബ്രാഹ്മണഭവനത്തിലെത്തുന്നു. ശരകൂടം നിര്‍മ്മിക്കുവാനൊരുങ്ങുന്ന അര്‍ജ്ജുനനെ തടഞ്ഞ്, ബ്രാഹ്മണന്‍ ആദ്യം സ്ഥാനം നോക്കുന്നു. ഒരു സ്ഥലം നോക്കി അവിടെ അഗ്നിയുടെ സാന്നിധ്യം, മറ്റൊരിടത്ത് യമന്റെ സാന്നിധ്യം എന്നൊക്കെയാടി ഒടുവില്‍ ഒരു സ്ഥലം കാട്ടിക്കൊടുക്കുന്നു. അവിടെ അര്‍ജ്ജുനന്‍ ശരകൂടം നിര്‍മ്മിക്കുന്നു. തുടര്‍ന്ന് ബ്രാഹ്മണപത്നിയെ ശരകൂടത്തിനുള്ളിലേക്ക് മാറ്റുന്നു. ബ്രാഹ്മണന്റെ ഭവനത്തെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ശരകൂടമുണ്ടാക്കുന്നു എന്നല്ലേ വേണ്ടത്? സ്ഥാനം നോക്കുന്നതിലും മറ്റും അത്രയ്ക്ക് ഔചിത്യം തോന്നിയില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അകത്തു നിന്നും രോദനങ്ങള്‍ കേട്ട് ബ്രാഹ്മണന്‍ വ്യാകുലപ്പെടുന്നു. പ്രസവവേദനയാണ് എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ആശ്വസിപ്പിക്കുന്നു. ഈറ്റില്ലത്തില്‍ നിന്നുള്ള വാര്‍ത്തയറിഞ്ഞ് ബ്രാഹ്മണന്‍ ബോധം നഷ്ടപ്പെട്ട് വീഴുന്നു. ആലസ്യത്തില്‍ നിന്നും ഉണര്‍ന്ന്, അത്യധികം കോപത്തോടെ അര്‍ജ്ജുനനെ ശകാരിക്കുന്നു. ദ്വാരകയില്‍ പോയി ഉണ്ടുറങ്ങിക്കഴിഞ്ഞുകൊള്ളുക എന്ന മട്ടിലുള്ള ശകാരങ്ങള്‍ കേട്ട് അര്‍ജ്ജുനന്‍ വിവശനാവുന്നു. (ഇപ്പോളും അമൃതുപോലെ അര്‍ജ്ജുനന് തോന്നിയോ ആവോ!!!) തുടര്‍ന്ന് ബ്രാഹ്മണപുത്രനെ ദേവലോകത്തും, യമലോകത്തുമെല്ലാം അര്‍ജ്ജുനന്‍ അന്വേഷിക്കുന്നു. യമനെ പോരിനു വിളിക്കുക പോലും ചെയ്യുന്നു. എന്നാല്‍ അവിടെയൊന്നും ബ്രാഹ്മണനപുത്രനെ കണ്ടെത്തുവാന്‍ അര്‍ജ്ജുനനു കഴിയുന്നില്ല. ഇതൊക്കെ അര്‍ജ്ജുനന്റെ ആട്ടത്തില്‍ വരേണ്ടതുണ്ടെങ്കിലും, വളരെ ചുരുക്കിയാണ് ഈ ഭാഗം ഇവിടെ ബാലസുബ്രഹ്മണ്യന്‍ ആടിയത്. ശ്രീകൃഷ്ണന്‍ പോലും തന്റെ രക്ഷയ്ക്കെത്തിയില്ലല്ലോ എന്നോര്‍ത്ത് ദുഃഖിച്ച് വഹ്നിയില്‍ ചാടി ദഹിക്കുവാന്‍ അര്‍ജ്ജുനന്‍ ഒരുങ്ങുന്നു. തീകുണ്ഠം ജ്വലിപ്പിച്ച്, അതിലേക്ക് ചാടുവാന്‍ തുനിയുന്ന അര്‍ജ്ജുനനെ ശ്രീകൃഷ്ണന്‍ തടയുന്നു. “മാ കുരു സാഹസം...” എന്ന ശ്രീകൃഷ്ണന്റെ പദമാണ് തുടര്‍ന്ന്. ‘മാധവനായ ഞാന്‍ നിനക്ക് സുഹൃത്തായുള്ളപ്പോള്‍, നിനക്ക് ഒരു കാര്യവും അസാധ്യമല്ല എന്നത് ലോകപ്രസിദ്ധമല്ലേ!’ എന്നൊക്കെയുള്ള ശ്രീകൃഷ്ണന്റെ വാക്കുകള്‍ക്ക് അര്‍ജ്ജുനനെ അനുനയിപ്പിക്കുവാനാവുന്നില്ല. ശ്രീകൃഷ്ണന്‍ തന്റെ സുഹൃത്താണ് എന്നു പറഞ്ഞു ഞെളിയുന്നതൊക്കെ ഇതോടെ താന്‍ നിര്‍ത്തി എന്ന മട്ടില്‍ അര്‍ജ്ജുനന്‍ പരിഭവിക്കുന്നു. അര്‍ജ്ജുനന്റെയുള്ളിലെ ഗര്‍വ്വം നീങ്ങിയെന്നു ബോധ്യമാവുന്ന ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ സാന്ത്വനിപ്പിക്കുന്നു. ‘ബ്രാഹ്മണന്റെ പുത്രന്മാരെല്ലാം ഒരു കുണ്ഠതയുമില്ലാത്ത ദിക്കില്‍ വസിക്കുന്നുണ്ട്, അവരെ വീണ്ടെടുക്കണമെന്ന നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട് ’, എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ അത്യധികം സന്തോഷിക്കുന്നു. പുത്രന്മാരെ കൊണ്ടുവരുവാനായി ഇരുവരും വൈകുണ്ഠത്തിലേക്ക് തിരിക്കുന്നു.

SanthanaGopalam Kathakali: RLV Sunil as Vishnu and Kalamandalam Vijayakumar as Lakshmi.
സാധാരണയായി രംഗത്ത് അവതരിപ്പിച്ചു കാണാത്ത, സുദര്‍ശനത്തിന്റെ വരവും, വൈകുണ്ഠത്തില്‍ ഇരുവരും ചെല്ലുന്നതും മറ്റുമായ ഭാഗങ്ങളും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. വൈകുണ്ഠത്തിലേക്കുള്ള വഴിയിലെ അന്ധകാരം അകറ്റുവാനായാണ് ശ്രീകൃഷ്ണന്‍ സുദര്‍ശനത്തെ സ്മരിക്കുന്നത്. സുദര്‍ശനത്തിന്റെ പ്രഭയില്‍ ഇരുള്‍ നീങ്ങി, ഇരുവരും വൈകുണ്ഠത്തില്‍ എത്തിച്ചേരുന്നു. അവിടെ നിന്നും പത്ത് പുത്രന്മാരെയും ഏറ്റുവാങ്ങി ബ്രാഹ്മണഭവനത്തിലേക്ക് തിരിക്കുന്നു. ഫാക്ട് ബിജു ഭാസ്കറാണ് സുദര്‍ശനമായി വേഷമിട്ടത്. വിഷ്ണുവായി ആര്‍.എല്‍.വി. സുനിലും, ലക്ഷ്മിയായി കലാമണ്ഡലം വിജയകുമാറും അരങ്ങിലെത്തി. ബാലെകളിലും മറ്റും കാണാറുള്ളതുപോലെ അനന്തന്റെ ബൊമ്മയൊക്കെ ഇവിടെ ഉപയോഗിച്ചിരുന്നു. കഥകളിയെ സംബന്ധിച്ച് ഇതൊരു അനാവശ്യമാണെങ്കിലും, സാധാരണക്കാര്‍ക്ക് കൌതുകം തോന്നിപ്പിക്കുവാനായിരിക്കാം ഇതുപോലെയുള്ള ക്രമീകരണങ്ങള്‍ അരങ്ങില്‍ ഉപയോഗിക്കുന്നത്. ബ്രാഹ്മണബാലന്മാരെ അത്രയൊന്നും ശ്രദ്ധിക്കാതെ; പാന്റും, ഷര്‍ട്ടും, നിക്കറുമൊക്കെയിട്ട രീതിയിലാണ് പലയിടത്തും അരങ്ങിലേക്ക് കയറ്റിവിടാറുള്ളത്. എന്നാല്‍ ഇവിടെ പത്തുപേരെയും, ഒറ്റമുണ്ടുടുപ്പിച്ച്, ഭസ്മക്കുറിയൊക്കെയണിയിച്ചാണ് അരങ്ങിലെത്തിച്ചത്. ഈ കാര്യത്തില്‍ സംഘാടകരെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ.

SanthanaGopalam Kathakali: Kalamandalam Vijayakumar as BrahmanaPathni, Kalamandalam Kesavan Nampoothiri as Brahmanan, Kalamandalam Balasubrahmanian as Arjunan and Kalamandalam Sreekumar as SriKrishnan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും ബ്രാഹ്മണസവിധത്തിലെത്തി പുത്രന്മാരെ കൈമാറുന്നു. ബ്രാഹ്മണന്‍ ഇരുവരേയും അനുഗ്രഹിക്കുന്നു. “ജയിക്ക, ജയിക്ക കൃഷ്ണ!” എന്ന ബ്രാഹ്മണന്റെ പദം കഴിഞ്ഞ് അധികം വലിച്ചു നീട്ടാതെ ആട്ടം അവസാനിപ്പിക്കുന്നതാണ് ഭംഗി. എന്നാലിവിടെ കേശവന്‍ നമ്പൂതിരിക്ക് ആടി മതിയായില്ലെന്നു തോന്നുന്നു. ഓരോരോ കാരണം പറഞ്ഞ് വെറുതെ പതിനഞ്ച് മിനിറ്റോളം അദ്ദേഹം പദത്തിനു ശേഷവും രംഗം വലിച്ചു നീട്ടി. തൊഴുതു മടങ്ങുന്ന അര്‍ജ്ജുനനെയും, ശ്രീകൃഷ്ണനെയും പിന്നാലെപോയി തടഞ്ഞ്, തിരികെ വിളിച്ച്; ‘തന്നെ മറന്നു പോവുമോ?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് രംഗം നീട്ടിക്കൊണ്ടു പോവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. കലാനിലയം രാജീവന്‍, കലാമണ്ഡലം രാജേഷ് ബാബു എന്നിവരാണ് ഇവിടെ പ്രതിപാദിച്ച രംഗങ്ങള്‍ക്കത്രയും ആലപിച്ചത്. രാജേഷ് ബാബു പലയിടത്തും പാടിയെത്തുന്നുണ്ടായിരുന്നില്ല. രാജീവന്‍ സഹായിച്ചു പാട്ട് രക്ഷപെടുത്തി എന്നു പറയാം. ആര്‍.എല്‍.വി. വിനീത്, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവരായിരുന്നു യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും പ്രവര്‍ത്തിച്ചത്. പ്രധാനവേഷങ്ങള്‍ക്ക് തന്നെ കൊട്ടുവാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുവാന്‍ ഇരുവരും ശ്രമിച്ചതായി തോന്നിയില്ല. കൈക്കുകൂടാതെ വെറുതെ താളം പിടിച്ചു നില്‍ക്കുവാനാണ് ഇരുവര്‍ക്കും കൂടുതല്‍ ഉത്സാഹം. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ തടയുന്ന ഭാഗത്ത് വലന്തല കൊട്ടി തുടങ്ങി, ആ പദം മുഴുവന്‍ കൊട്ടുന്നത് സഹിക്കാം; എന്നാല്‍ അര്‍ജ്ജുനന്റെ പദത്തിനു ഇടന്തലയിലേക്ക് പോയി, പിന്നെയുള്ള ശ്രീകൃഷ്ണന്റെ ചരണമായ “പാര്‍ത്ഥ! മമ സഖേ...” എന്നതിന് വീണ്ടും വലന്തല ഉപയോഗിക്കുന്നത് എന്തിനാണ്? വലന്തല, വെറുതെ താളം പിടിച്ചു നില്‍ക്കുവാനുള്ള ഉപായമായെടുക്കുന്നത് ഒട്ടും ആശാസ്യമല്ല.

മാര്‍ഗി ശ്രീകുമാറിന്റെ ചുട്ടിയും, നെടുമുടി ശ്രീപാര്‍വതി വിലാസം കഥകളിയോഗത്തിന്റെ കോപ്പുകളും നിലവാരം പുലര്‍ത്തി. ഉടയാടകളിലും, കോപ്പുകളിലും കൊണ്ടുവന്നിട്ടുള്ള പുതിയ പരിഷ്കാരങ്ങള്‍ ഈ കഥകളിയോഗത്തിന്റെ കോപ്പുകളില്‍ കാണുവാനുണ്ടായില്ല. നന്നെന്നു തോന്നുന്ന മാറ്റങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. കഥകളി സ്ഥിരമായി നടക്കാറുള്ള ഒരിടമായിട്ടു കൂടി, പിന്നിലും വശങ്ങളിലും കര്‍ട്ടന്‍ ഉപയോഗിക്കുവാന്‍ സംഘാടകര്‍ മനസുവെക്കാത്തത് ദൌര്‍ഭാഗ്യകരമാണ്. തൂണുകളും, അങ്ങോട്ടുമിങ്ങോട്ടും കിടക്കുന്ന വയറുകളും, പിന്നില്‍ കാണുന്ന ലൈറ്റുകളും, ക്ലോക്കുകളും, മറ്റു സാമഗ്രികളും, എല്ലാത്തിന്റെയും ഇടയില്‍ കഥകളി വേഷങ്ങളും; എന്നതാണ് സ്ഥിതി. അനന്തശയനം അണിയിച്ചൊരുക്കുന്നതിന്റെ പകുതി ആത്മാര്‍ത്ഥത വേണ്ടല്ലോ ചുറ്റുമൊരോ കര്‍ട്ടനിടുവാന്‍! ചുരുക്കത്തില്‍; ആട്ടത്തിലെ കുറവുകളും, മേളത്തിലെ പോരായ്മകളും, രംഗസജ്ജീകരണത്തിലെ അപാകതകളും ഒക്കെ ചേര്‍ന്ന് ആസ്വാദനക്ഷമത കുറച്ച ഒരു അരങ്ങായിരുന്നു മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രത്തിലേത്.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lakshmi), RLV Sunil (Vishnu) and Fact Biju Bhaskar (Sudarsanam). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

2008 നവംബർ 28, വെള്ളിയാഴ്‌ച

മരുത്തോര്‍വട്ടത്തെ സന്താനഗോപാലം - ഭാഗം ഒന്ന്

SanthanaGopalam Kathakali at Maruthorvattom SriDhanvanthari Kshethram: Kalamandalam Balasubrahmanian as Arjunan, Kalamandalam Sreekumar as SriKrishnan and Kalamandalam Kesavan Nampoothiri as Brahmanan.
നവംബര്‍ 22, 2008: കഥകളി മുഖ്യവഴിപാടായി നടത്തപ്പെടുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ചേര്‍ത്തല മരുത്തോര്‍വട്ടം ശ്രീധന്വന്തരിക്ഷേത്രം. നവംബര്‍ 22-ന് അവിടെ അവതരിപ്പിക്കപ്പെട്ട ‘സന്താനഗോപാലം’ കഥകളിയില്‍; കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അര്‍ജ്ജുനനേയും, കലാമണ്ഡലം കേശവന്‍ നമ്പൂതിരി ബ്രാഹ്മണനേയും, കലാമണ്ഡലം ശ്രീകുമാര്‍ ശ്രീകൃഷ്ണനേയും അവതരിപ്പിച്ചു. അര്‍.എല്‍.വി. സുനില്‍ അവതരിപ്പിച്ച പുറപ്പാട്; പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ പാട്ടിലും; കലാനിലയം മനോജ്, ആര്‍.എല്‍.വി. വിനീത് തുടങ്ങിയവര്‍ മദ്ദളത്തിലും; കലാഭാരതി ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ എന്നിവര്‍ ചെണ്ടയിലും ഒരുമിച്ച മേളപ്പദം എന്നിവയ്ക്കു ശേഷമാണ് കഥാഭാഗം അവതരിക്കപ്പെട്ടത്. “ചലമാലയ മൃദുപവന...” എന്ന ചരണത്തിന്റെ കീഴ്‌സ്ഥായിയിലുള്ള ആവര്‍ത്തനം ശ്രദ്ധേയമായി; ഇതൊഴിച്ചു നിര്‍ത്തിയാല്‍ ശരാശരി മികവുപോലും മേളപ്പദത്തിന് അനുഭവപ്പെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനെ കാണുവാനായി ദ്വാരകയിലെത്തുന്നതു മുതല്‍ക്കാണ് കഥ ആരംഭിക്കുന്നത്. അര്‍ജ്ജുനനെ കണ്ട് ആഹ്ലാദിക്കുന്ന കൃഷ്ണന്റെ “ശ്രീമന്‍, സഖേ, വിജയ!” എന്ന പദമാണ് ആദ്യം. അര്‍ജ്ജുനനും, സഹോദരന്മാരും സുഖമായി കഴിയുന്നില്ലയോ എന്നു കൃഷ്ണന്‍ കുശലമന്വേഷിക്കുകയാണ് ഇതിലൂടെ. “നാഥ! ഭവല്‍ചരണ” എന്ന അര്‍ജ്ജുനന്റെ മറുപടി പദമാണ് തുടര്‍ന്ന്. അങ്ങയുടെ ദാസരായ ഞങ്ങള്‍ക്ക് എന്തെങ്കിലും ദുഃഖം ഉണ്ടാവുമോ, ഏവരും സുഖമായിരിക്കുന്നു എന്നാണ് അര്‍ജ്ജുനന്‍ പറയുന്നത്. ഇളകുന്ന താമരയിലയില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന ജലകണികപോലെ, ക്ഷണികമായ മനുഷ്യജീവിതത്തില്‍ സുഹൃത്തുക്കളോടൊത്തു കഴിയുക എന്നതാണ് ഏറ്റവും സന്തോഷകരം, അതിനാല്‍ കുറച്ചു കാലം ഇവിടെ തന്നോടൊത്തു കഴിയുക എന്ന് കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു.

“അതിസുഖസംഗത സുദിനം ദിനമിതു മമ!” എന്നു കൃഷ്ണന്‍ പറയുമ്പോള്‍, ‘എനിക്കും അപ്രകാരം തന്നെ’ എന്നിങ്ങനെ സന്ദര്‍ഭത്തോടിണങ്ങുന്ന രീതിയില്‍ ചില മനോധര്‍മ്മങ്ങള്‍ അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുണ്ടായി. എന്നാല്‍ “ഏതാകിലും വരുമോ ബാധ!” എന്നഭാഗത്ത് കൃഷ്ണനോട് അതൊരു ചോദ്യമായി ചോദിച്ചു നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. സത്യത്തില്‍, അങ്ങയുടെ ദാസനായ ഞങ്ങള്‍ക്ക് ഒരു ദുഃഖവും വരുവാന്‍ ഇടയില്ല എന്നുറപ്പിച്ചു പറയുകയല്ലേ വേണ്ടത്. അങ്ങിനെയൊരു ചോദ്യത്തിനു തന്നെ ഇടമില്ല എന്നു വ്യംഗ്യം. ശ്രീകൃഷ്ണന്റെ പദഭാഗമായ “ചലിക്കും നളിനീദലമധ്യേ...” എന്നതിന്റെ അവതരണവും ശരിയായ രീതിയിലല്ല ഉണ്ടായത്. ഈ പദത്തിന്റെ അര്‍ത്ഥമുദ്രകള്‍ അതുപോലെ പെറുക്കിവെയ്ക്കുന്നതില്‍ എന്തു കാര്യം! ഇളകുന്ന ജലത്തുള്ളിയുടേതിനു സമാനമായ, ക്ഷണികമായ നരജന്മം എന്നര്‍ത്ഥം കൊണ്ടുവരുവാന്‍ കഴിയണം. താമരയില എന്നതിനു താമരയിതള്‍ എന്നാണ് ശ്രീകുമാര്‍ ആടിയത്. ചലിക്കുന്ന താമരയിലയില്‍ ലസിക്കുന്ന ജലബിന്ദുവിനെ ആട്ടത്തിലൂടെ അനുഭവവേദ്യമാക്കുവാനും അദ്ദേഹം മിനക്കെട്ടില്ല.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan and Kalamandalam Balasubrahmanian as Arjunan.
‘വളരെക്കാലങ്ങളായി അങ്ങയെക്കാണുവാന്‍ ഇച്ഛിക്കുന്നു. ഒരു വണ്ട് താമരയിലയില്‍ തേന്‍ നുകരുവാന്‍ എപ്രകാരം കൊതിക്കുന്നുവോ, അപ്രകാരം നിന്റെ ചരണാംബുജങ്ങളില്‍ നമസ്കരിക്കുവാന്‍ ഞാനും കൊതിച്ചു കഴിഞ്ഞു. ഇന്ന് എനിക്കതിനു യോഗം വന്നു, എന്തു വേണമെന്ന് ആജ്ഞാപിച്ചാലും’ എന്ന് അര്‍ജ്ജുനനും; ‘നിന്നെക്കാണുവാനായി ഞാനും വളരെ ആഗ്രഹിച്ചിരുന്നു, അല്പകാലം ഇവിടെ എന്നോടൊത്ത് വസിക്കുക’ എന്ന് കൃഷ്ണനും പറയുന്ന ഒരു ചെറിയ മനോധര്‍മ്മമാണ് ഇവിടെ ആടിയത്. എല്ലാം അങ്ങയുടെ ഇച്ഛപോലെ എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ ബലഭദ്രനെ അന്വേഷിക്കുന്നു. അപ്പുറത്തുണ്ടെന്നു കൃഷ്ണന്‍, എന്നാല്‍ അദ്ദേഹത്തെ കണ്ട് വന്ദിച്ചു തിരികെയെത്താം എന്നു പറഞ്ഞ് അര്‍ജ്ജുനന്‍ വിടവാങ്ങുന്നു. തന്റെ മുന്‍‌കാല പരാക്രമങ്ങള്‍ സൂചിപ്പിച്ചതിനു ശേഷം, ഇപ്രകാരം ശക്തിമാനായ, പരാക്രമശാലിയായ എന്റെ സുഹൃത്തായി ശ്രീകൃഷ്ണനുമുണ്ട്, അപ്രകാരമുള്ള എന്നെ ജയിക്കുവാന്‍ കാലനും കഴിയില്ല എന്നരീതിയിലോ മറ്റോ‍, അര്‍ജ്ജുനന്റെ ഗര്‍വ്വ് വെളിവാക്കുന്ന ഒരു മനോധര്‍മ്മാട്ടം ഇവിടെ അനിവാര്യമാണ്. അതല്ലാതെ പദമതുപോലെ മുദ്രകാട്ടി അഭിനയിച്ചു തീര്‍ക്കുവാന്‍ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു മുതിര്‍ന്ന കലാകാരന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അരങ്ങില്‍ പ്രവര്‍ത്തിച്ച കാലത്തിന്റെ കണക്കില്‍ മാത്രമാവരുത് ഒരു കലാകാരന്‍ ‘സീനിയര്‍’ ആവുന്നത്. അതിനൊത്ത പ്രവര്‍ത്തിയും ഉണ്ടാവേണ്ടതാണ്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
ശ്രീകൃഷ്ണനും, അര്‍ജ്ജുനനും, മറ്റ് യാദവ വീരന്മാരും കൂടിയിരിക്കുന്ന സഭയിലേക്ക് വിലപിച്ചുകൊണ്ട് ഒരു ബ്രാഹ്മണന്‍ പ്രവേശിക്കുന്നു. കൈയില്‍ ഒരു കൈക്കുഞ്ഞിന്റെ ശവശരീരവുമുണ്ട്. തന്റെ എട്ട് ബാലന്മാര്‍ ഇതുപോലെ മുന്‍പ് മരണപ്പെട്ടു. തന്റെ ധര്‍മ്മത്തിനെതിരായി ഇന്നുവരെ ഞാന്‍ ജീവിച്ചിട്ടില്ല. അപ്രകാരമുള്ള തന്റെ ദുഃഖത്തിന് അറുതിവരുത്തുക എന്ന് ബ്രാഹ്മണന്‍ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണന്‍ കേട്ട ഭാവം കാണിക്കുന്നില്ല. ഒടുവില്‍ ശ്രീകൃഷ്ണന്റെ അവഗണനയില്‍ സഹികെട്ട്; പതിനാറായിരത്തിലധികം ഭാര്യമാരുടേയും, അവരുടെ കുട്ടികളുടെയും സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു കഴിയുന്നവന്, ഒരു സാധുബ്രാഹ്മണന്റെ സങ്കടമകറ്റുവാന്‍ എവിടെയാണ് നേരം, എന്നും മറ്റും നിന്ദിച്ചു സംസാരിക്കുന്നു. ഇത്രയൊക്കെയായിട്ടും ശ്രീകൃഷ്ണനോ, മറ്റ് യാദവരോ അനങ്ങുക പോലും ചെയ്യുന്നില്ലെന്നു കണ്ട്, ബ്രാഹ്മണനെ സാന്ത്വനിപ്പിക്കുവാനായി അര്‍ജ്ജുനന്‍ തുനിയുന്നു. താന്‍ ഉദ്ദേശിച്ചതുപോലെ അര്‍ജ്ജുനന്‍ പ്രവര്‍ത്തിച്ചതില്‍ ആഹ്ലാദിച്ച് ശ്രീകൃഷ്ണന്‍ രംഗത്തു നിന്നും മാറുന്നു. ഇപ്രകാരമൊരു ഉദ്ദേശം കൃഷ്ണനുള്ളതായി മുന്‍പെവിടെയും പ്രതിപാദിക്കുന്നില്ല. ബ്രാഹ്മണനെ സഭയില്‍ കാണുന്നതിനു മുന്‍പ് ശ്രീകൃഷ്ണന് ഇതിനുള്ള സമയം ലഭിക്കും (മൂന്നുവട്ടം കലാശമെടുത്താണല്ലോ ബ്രാഹ്മണന്‍ പ്രവേശിക്കുന്നത്.) അപ്പോള്‍, ഒരു ബ്രാഹ്മണന്‍ വിലപിച്ച് വരുമെന്നും, ആരും അനങ്ങരുതെന്നും സദസ്യരോട്(അര്‍ജ്ജുനനെ അറിയിക്കാതെ) പറയുന്നതായി കൃഷ്ണന് ആടാവുന്നതാണ്. ഈ സമയത്ത് ഒന്നുമാടാതെ വെറുതേയിരിക്കുന്ന ശ്രീകൃഷ്ണനെയാണ് സാധാരണ കണ്ടുവരുന്നത്.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
“പരിദേവിതം മതിമതി, തവ!” എന്നു തുടങ്ങുന്ന അര്‍ജ്ജുനന്റെ ബ്രാഹ്മണനോടുള്ള പദമാണ് തുടര്‍ന്ന്. “പുത്രരിനി ജനിക്കില്‍, കാത്തു തരുമീ പാര്‍ത്ഥന്‍!” എന്നു പറഞ്ഞാണ് അര്‍ജ്ജുനന്‍ നിര്‍ത്തുന്നത്. ‘വിഷ്ടപാധിപനായ ശ്രീകൃഷ്ണന്‍ മുതലായവര്‍ എന്റെ ദുഃഖം കേട്ടിട്ട് അനങ്ങാഞ്ഞതെന്ത്? എന്നു ചിന്തിക്കാതെ, ഈ രീതിയില്‍ വാക്കുനല്‍കുന്നത് അത്ഭുതം തന്നെ!’ എന്നു ബ്രാഹ്മണനും പറയുന്നു. ‘ദുഃഖഭാരത്താല്‍ അങ്ങു പറയുന്നവയില്‍ എനിക്ക് അപ്രിയമേതുമില്ല; കുട്ടിയെ രക്ഷിച്ചു തരുവാന്‍ കഴിയുന്നില്ലെങ്കില്‍, താന്‍ ഇന്ദ്രന്റെ പുത്രനല്ല’ എന്നു പറഞ്ഞ് വിശ്വസിപ്പിക്കുവാന്‍ അര്‍ജ്ജുനന്‍ ശ്രമിക്കുന്നു. ‘ശ്രീകൃഷ്ണന്‍, ബലഭദ്രന്‍, മറ്റു യാദവവീരന്മാരും സാധ്യമല്ലെന്നുവെച്ച് അനങ്ങിയില്ല; അപ്പോള്‍ പിന്നെ എനിക്കിനി പുത്രനെ കാണുവാന്‍ കഴിയുമെന്ന ആഗ്രഹമില്ല’ എന്നു പറഞ്ഞ് ബ്രാഹ്മണന്‍ തന്റെ വിലാപം തുടരുന്നു. ബ്രാഹ്മണന്‍ എന്തൊക്കെ പറഞ്ഞിട്ടും ആശ്വസിക്കുന്നില്ലെന്ന് കണ്ട്, തന്റെ പരാക്രമങ്ങള്‍ കേട്ടിട്ടില്ലയോ എന്ന് ചോദിച്ച്, അടുത്തതായി ജനിക്കുന്ന പുത്രനെ കാത്തു നല്‍കുവാന്‍ തനിക്കായില്ലെങ്കില്‍, താന്‍ ജീവനോടെ അഗ്നിയില്‍ ദഹിക്കുമെന്ന് ശപഥം ചെയ്തു നല്‍കുന്നു.

SanthanaGopalam Kathakali: Kalamandalam Sreekumar as SriKrishnan, Kalamandalam Balasubrahmanian as Arjunan and Kalamandalam Kesavan Nampoothiri as Brahmanan.
കലാമണ്ഡലം കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണനും അത്രയൊന്നും കേമമെന്നു പറയുവാനുണ്ടായില്ല. മുദ്രകളുടെ അവ്യക്തതയാണ് എടുത്തു പറയേണ്ട ഒരു കുറവായി കണ്ടത്. ബ്രാഹ്മണന്റെ സ്ഥായി ഈ ഭാഗങ്ങളിലുടനീളം നിലനിര്‍ത്തുന്നതിലും പൂര്‍ണ്ണമായി അദ്ദേഹം വിജയിക്കുകയുണ്ടായില്ല. പദങ്ങള്‍ക്കു ശേഷം അര്‍ജ്ജുനന്റെ പക്കല്‍ നിന്നും വീണ്ടും വീണ്ടും സത്യം വാങ്ങിക്കുന്ന ബ്രാഹ്മണന്റെ മനോധര്‍മ്മങ്ങളാണ്. കംസന്‍ കൊന്ന ശിശുക്കളെ അമ്മയ്ക്ക് തിരിച്ചു നല്‍കി, ഗുരുവായ സാന്ദീപനിയുടെ മൃതനായ പുത്രനെയും യമന്റെ പക്കല്‍ നിന്നും വീണ്ടെടുത്തു നല്‍കി; ഇതു രണ്ടും സാധിപ്പിച്ച കൃഷ്ണന്‍ എന്റെ പുത്രരെ കാക്കാത്തതിനാല്‍ ഇത് അത്ര നിസ്സാരമായെടുക്കരുത് എന്ന ഉപദോശത്തോടെയാണ് ബ്രാഹ്മണന്‍ തുടങ്ങിയത്. തുടര്‍ന്ന് ജ്യേഷ്ഠന്റെ പാദത്തെ ശിരസാനമിച്ച് അര്‍ജ്ജുനന്‍ സത്യം ചെയ്തു നല്‍കുന്നു. തിരികെപ്പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണന്റെ മനസിന് ഉറപ്പു ലഭിക്കുന്നില്ല. കൃഷ്ണന്റെ സഹായമില്ലാതെ ഇവനിത് സാധിക്കുകയില്ല എന്നു ചിന്തിക്കുന്ന ബ്രാഹ്മണന്‍, കൃഷ്ണന്റെ പാദത്തെ സ്മരിച്ചൊരു വാക്കു കൂടി അര്‍ജ്ജുനനില്‍ നിന്നും വാങ്ങുക തന്നെ എന്നുറയ്ക്കുന്നു. തന്റെ സഹോദരിയെ വിധവയാക്കുവാന്‍ എന്തായാലും കൃഷ്ണന്‍ അനുവദിക്കുകയില്ല എന്നൊരു ഉപായവും ബ്രാഹ്മണന്റെ ചിന്തയിലുണ്ട്. അപ്രകാരമുള്ള ബ്രാഹ്മണന്റെ ആവശ്യത്തെ അര്‍ജ്ജുനന്‍ നിരാകരിക്കുന്നു. കോപിച്ച് തിരികെ പോകുവാന്‍ ഒരുങ്ങുന്ന ബ്രാഹ്മണനെ തടഞ്ഞ്, അര്‍ജ്ജുനന്‍ കൃഷ്ണ പാദങ്ങളെ സ്മരിച്ച് വാക്കു നല്‍കുന്നതാണ് എന്നു പറയുന്നു. ‘അല്ലയോ ബ്രാഹ്മണ! അങ്ങയ്ക്ക് അടുത്തതായി പിറക്കുന്ന പുത്രനെ ഞാന്‍ കാത്തു നല്‍കുന്നുണ്ട്. അപ്രകാരം എന്നാല്‍ സാധിക്കാതെ വന്നാല്‍, അഗ്നിയില്‍ ചാടി...’ ഇത്രയും അര്‍ജ്ജുനന്‍ പറയുമ്പോള്‍ ബ്രാഹ്മണന്‍ ഇടയ്ക്കു കയറി, ‘വെറുതേ ചാടിയാല്‍ പോര, ഗാണ്ഡീവവുമൊത്ത് ചാടി ദഹിക്കണം.’ എന്നാവശ്യപ്പെടുന്നു. അപ്രകാരം ‘...ഗാണ്ഡീവസഹിതം അഗ്നിയില്‍ ചാടി ദഹിക്കുന്നുണ്ട്.’ എന്ന് അര്‍ജ്ജുനന്‍ വാക്കു നല്‍കുന്നു. ഇതില്‍ സന്തുഷ്ടനാവുന്ന ബ്രാഹ്മണന്‍, അര്‍ജ്ജുനനെ അനുഗ്രഹിച്ച് യാത്രയാവുന്നു.

ഈ ഭാഗത്ത് രണ്ട് വിചിത്രമായ മനോധര്‍മ്മങ്ങള്‍ ബാലസുബ്രഹ്മണ്യന്‍ ആടുകയുണ്ടായി. ആദ്യത്തേത്, ബ്രാഹ്മണന്‍ “വിഷ്ടപാധിപന്‍, ശിഷ്ടപാലകന്...‍” എന്നു തുടങ്ങുന്ന പദത്തിന്റെ ഇരട്ടിയില്‍, “പൊട്ട! നീ ചാടി പുറപ്പെട്ടതെത്രയും ചിത്രം!” എന്നു പറയുമ്പോള്‍ ബാലസുബ്രഹ്മണ്യന്റെ അര്‍ജ്ജുനന്‍ ആടുകയാണ്, ‘ബ്രാഹ്മണന്റെ ശകാരം പോലും അമൃതിനു സമാനമാണ്!’ എന്ന്. ‘കീചകവധ’ത്തില്‍ മാലിനിയുടെ ശകാരങ്ങള്‍ കേട്ടിരിക്കുന്ന കീചകന് ഈ ആട്ടം ചേരും, ഇവിടെ അര്‍ജ്ജുനനു ചേരില്ല! “അര്‍ജ്ജുനനെ കേട്ടറിയുന്നില്ലയോ ഭവാന്‍?” എന്ന് അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു, ‘എനിക്കൊന്നും കേള്‍ക്കുവാനില്ല...’ എന്ന്. ഇതു കണ്ട് അര്‍ജ്ജുനന്‍ കാണിക്കുകയാണ്, ‘പാവം! പൂജ കഴിച്ചുകഴിച്ച്, മണിയുടെ ശബ്ദം മാത്രമേ കേള്‍ക്കുവാന്‍ കഴിയുന്നുള്ളെന്നു തോന്നുന്നു!’ എന്തുദ്ദേശത്തിലാണ് ഇങ്ങിനെയുള്ള ആട്ടങ്ങളൊക്കെ ബാലസുബ്രഹ്മണ്യനെപ്പോലെ ഒരു കലാകാരന്‍ ആടുന്നതെന്ന് മനസിലാവുന്നില്ല.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് ഇവിടം വരെയുള്ള ഭാഗങ്ങള്‍ ആലപിച്ചത്. ആദ്യ രംഗത്തെ പദങ്ങള്‍ അത്രയൊന്നും ഭാവസാന്ദ്രമായെന്നു പറയുവാനില്ല. “ധീരന്‍! സുകൃതിജന...” എന്ന ഭാഗത്തെ ‘ധീരന്‍’ എന്നതിനും മറ്റും ശക്തികൊടുത്തു പാടുന്നത് രാഗഭാവം കുറയ്ക്കുന്നു. കുശലം ചോദിക്കുന്ന രീതിയാകയാല്‍, അവിടെ പദങ്ങള്‍ക്ക് അത്രയും ശക്തി നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബ്രാഹ്മണന്റെ മുതല്‍ക്കുള്ള ഭാഗങ്ങള്‍ ഇരുവരും നന്നായി ആലപിച്ചു. ബ്രാഹ്മണന്റെ ഒരു ചരണത്തില്‍ വരുന്ന “കഷ്ടം! ഇതു കാണ്മിന്‍...”, “എട്ടു ബാലന്മാര്‍...” എന്നിവയിലെ ‘കഷ്ടം’, ‘എട്ടു’ എന്നിവ ആവര്‍ത്തിച്ചു പാടി ഭാവതീവ്രത നല്‍കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഈ രണ്ടുവാക്കും നീട്ടിപ്പാടി താളത്തില്‍ നിര്‍ത്തുകയാണുണ്ടായത്. കലാനിലയം മനോജ്, കലാഭാരതി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യഥാക്രമം മദ്ദളത്തിലും, ചെണ്ടയിലും ഈ ഭാഗങ്ങള്‍ക്ക് മേളമൊരുക്കി. കൈക്കുകൂടുന്നതിലും, കലാശങ്ങളിലും ഇരുവരും മോശമായില്ല. ബ്രാഹ്മണന്‍ തിരികെ ഗൃഹത്തിലെത്തി, നടന്ന കാര്യങ്ങള്‍ പത്നിയെ അറിയിക്കുന്നതു മുതല്‍ക്കുള്ള രംഗങ്ങളുടെ ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Santhanagopalam Kathakali @ Maruthorvattom Dhanvanthari Kshethram, Cherthala, Alappuzha: Kalamandalam Balasubrahmanian (Arjunan), Kalamandalam Sreekumar (SriKrishnan), Kalamandalam Kesavan Nampoothiri (Brahmanan), Kalamandalam Vijayakumar (Brahmana Pathni, Lekshmi), RLV Sunil (Vishnu). Pattu by Pathiyoor Sankarankutty, Kalanilayam Rajeevan and Kalamandalam Rajesh Babu; Maddalam by Kalanilayam Manoj, RLV Vineeth; Chenda by Kalabharathi Unnikrishnan, Kalamandalam Sreekanth Varma. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--