2009 മാർച്ച് 11, ബുധനാഴ്‌ച

ഇടയാവണത്തെ നളചരിതം രണ്ടാം ദിവസം - ഭാഗം രണ്ട്

Nalacharitham Randam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi and Nelliyodu Vasudevan Nampoothiri as Pushkaran.
മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തില്‍ അവതരിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കുക. തോന്നയ്ക്കല്‍ പീതാംബരനായിരുന്നു പുഷ്കരനായി രംഗത്തെത്തിയത്. “അരികില്‍ വന്നു നിന്നതാരെന്തഭിമതം?” എന്ന പുഷ്കരന്റെ ആദ്യ പദം, ഇടമട്ടിലുള്ളൊരു ചിട്ടപ്രധാനമായൊരു പദത്തിന്റെ ഘടനാപരമായ ഛായയുള്ള ഒന്നാണ്. എന്നാല്‍ സാധാരണയൊരു പദം പോലെ, മുദ്രകാണിച്ചു പോകുവാന്‍ മാത്രമേ പീതാംബരന്‍ ശ്രമിച്ചുള്ളൂ. കലിയാല്‍ ഉത്തേജിതനാവുന്ന പുഷ്കരന്‍, ഉദ്യാനത്തില്‍ ദമയന്തിയുമായി കഴിയുന്ന നളന്റെ സമീപം ചെന്ന് ചൂതുവിളിക്കുന്നു. ചെന്നു കണ്ട്, പുഷ്കരനാണെന്നറിയുന്ന നളന്‍ പുച്ഛത്തോടെ ദമയന്തിയോട് പറയുന്നു, ‘എനിക്കൊരു അര്‍ദ്ധസഹോദരനുള്ളതായി അറിയില്ലേ? അവനാണിവന്‍.’ എന്ന്.


പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ദമയന്തി നളന്റെ അര്‍ദ്ധസഹോദരനെ ആദ്യമായാണ് ഈ സമയം കാണുന്നത് എന്നതില്‍ അല്പം അതിശയോക്തിയുണ്ട്. ഇനി അത്രമേല്‍ അവഗണിക്കപ്പെട്ട നിലയിലായിരുന്നു പുഷ്കരന്‍ എന്നുവരുന്നത്, നളന് ക്ഷീണവുമാണ്. ഇത്തരം സംശയങ്ങള്‍ പ്രേക്ഷകരിലുണ്ടാക്കുവാനല്ലാതെ, മറ്റെന്തെങ്കിലും ഗുണം നളന്റെ ഈ വാചകം കൊണ്ടുണ്ടെന്നു തോന്നുന്നില്ല. ചൂതുകളിക്കിരിക്കുന്ന നളന്; കൈ തരിക്കല്‍, ഇടതു കണ്ണു തുടിക്കുക തുടങ്ങിയ ദുഃശകുനങ്ങള്‍ അനുഭവപ്പെടുന്നു. അവ കാര്യമാക്കാതെ ചൂതു തുടങ്ങുന്ന നളന് സര്‍വ്വതും നഷ്ടമാവുന്നു. പുറത്തു നിന്ന് കരയുകയായിരുന്ന ദമയന്തി, കാര്യങ്ങള്‍ കൈവിട്ടുപോവുന്നു എന്നതു മനസിലാക്കി കുട്ടികളെ സേവകന്‍ മുഖേന ഭീമരാജ്യത്തേക്കയയ്ക്കുന്നു. പുഷ്കരന്റെ ദുര്‍‌വാക്കുകളില്‍ മനംനൊന്ത്, നളന്‍ ദമയന്തിയോടു ചേര്‍ന്ന് വനത്തിലേക്ക് തിരിക്കുന്നു.


തനിക്കു വന്നുചേര്‍ന്ന സൌഭാഗ്യത്തില്‍ മദോന്മത്തനായി, “ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍...” എന്നയളവുവരെ പോവുന്നുണ്ട് പുഷ്കരനിവിടെ. വളരെ ഉന്മത്തനായുള്ള പുഷ്കരനെ വേണ്ടരീതിയില്‍ അവതരിപ്പിക്കുന്നതില്‍ തോന്നയ്ക്കല്‍ പീതാംബരന്‍ വിജയിച്ചില്ല. ഭാവം മുഖത്തുണ്ടെങ്കിലും, പ്രായാധിക്യം മൂലമാവണം ആവശ്യത്തിനു വേണ്ട ഊര്‍ജ്ജം പുഷ്കരനു നല്‍കുന്നതില്‍ അദ്ദേഹം പിന്നിലായിരുന്നു. “ഭൂമിയെന്നതുപോലെ...” എന്ന പദം ആടുവാന്‍ പലപ്പോഴും കലാമണ്ഡലം ഗോപി, പുഷ്കരനായി വേഷമിടുന്ന കലാകാരനെ അനുവദിക്കാറില്ല. ഇതു കേട്ടയുടനെ നിയന്ത്രണം വിടുന്ന നളനാണ്, മുദ്ര തീരുന്നതുവരെ നോക്കിയിരിക്കുന്ന് കോപിക്കുന്നതിലും നല്ലതും. ‘മല്ലാക്ഷിഭൈമിയേയുമൊല്ലാ കൊണ്ടങ്ങുപോകില്‍...’ എന്നതിനോടു ചേര്‍ത്ത് ‘ഭൂമിയെന്നതുപോലെ ഭൈമിയും...’ എന്നു കൂടി പുഷ്കരന്‍ മുദ്ര അഭിനയിച്ചതിനു ശേഷം മാത്രം, ഗായകര്‍ ആ വരിയിലേക്ക് കടക്കുന്നതാണ് അതിനാല്‍ നല്ലതെന്നു തോന്നുന്നു. വരി ഒരിക്കല്‍ പാടുമ്പോള്‍ തന്നെ, ‘ചേരുമെന്നില്‍’ എന്നു കാണിച്ച് നിര്‍ത്തുവാനും ഇങ്ങിനെയാവുമ്പോള്‍ പുഷ്കരനു സാധിക്കും. അങ്ങിനെയല്ലെങ്കില്‍ നളന്‍ പാ‍ട്ടുകേട്ട് ആടുകയാണെന്ന തോന്നലാണുണ്ടാവുക. നിരവധി രാജാക്കന്മാരുടെ സദസില്‍, ദേവകള്‍ പുഷ്പവൃഷ്ടി നടത്തുമ്പോള്‍ ധരിച്ച ഈ കിരീടം, ഇന്ന് ഇവനായി ഉപേക്ഷിക്കേണ്ടിവന്നുവല്ലോ എന്നു സങ്കടപ്പെട്ട്, അര്‍ത്ഥഗര്‍ഭമായി അനുഗ്രഹിച്ച്, ദമയന്തിയോടൊപ്പം നളന്‍ കാട്ടിലേക്ക് തിരിക്കുന്നു.


പക്ഷികളെ പിടിക്കുവാന്‍ ശ്രമിക്കവെ ഏകവസ്ത്രവും നഷ്ടപ്പെട്ട് ദമയന്തിയോടൊപ്പം നളന്‍ വനത്തില്‍ പ്രവേശിക്കുന്നു. ദമയന്തിയെ തന്റെ നിസ്സഹായത പറയുന്ന നളന്റെ, “ഒരുനാളും നിരൂപിതം...” എന്ന പദമാണ് തുടര്‍ന്ന്. വിശപ്പും ദാഹവുമൊന്നുമല്ല, നമ്മളുടെ പൊരുത്തം പൊയ്പോയോ എന്നതാണ് വിഷമിപ്പിക്കുന്നത് എന്നു പറഞ്ഞ് തന്റെയൊപ്പം നില്‍ക്കുന്ന ദമയന്തി തന്നോടൊപ്പം വന്നാല്‍ കൂടുതല്‍ കഷ്ടത അനുഭവിക്കേണ്ടിവരുമെന്ന് നളന്‍ തിരിച്ചറിയുന്നു. കാനനത്തിന്റെ ഭീകരത പറഞ്ഞു മനസിലാക്കി, ഇരുവഴികളിലൊന്നു ചൂണ്ടിക്കാട്ടി കുണ്ഡിനത്തിലേക്കുള്ള വഴിയിതാണെന്നു പറഞ്ഞു കൊടുത്ത് പതിയെ പിന്നിലോട്ടു നടക്കുന്ന നളന്റെയടുത്തേക്ക് ദമയന്തി തിരികെയെത്തുന്നു. യാത്രചെയ്ത് ക്ഷീണിതയായിരിക്കുന്ന ദമയന്തിയോട് തന്റെ മടിയില്‍ കിടന്നുറങ്ങുവാന്‍ നളന്‍ പറയുന്നു. രാജകൊട്ടാരത്തില്‍ സര്‍വ്വസുഖങ്ങളോടും കഴിയേണ്ട ഇവള്‍ക്ക്, താന്‍ കാരണമായി ഇങ്ങിനെയൊരു ദുരന്തം വന്നുവല്ലോ എന്ന ചിന്ത നളനെ കൂടുതല്‍ ദുഃഖിപ്പിക്കുന്നു. ഒടുവില്‍, ദമയന്തിയുടെ പാതിവസ്ത്രവും മുറിച്ചെടുത്ത് നളന്‍ നടന്നു മറയുന്നു.


കലിബാധയാല്‍ ഉന്മത്തനായ നളന്‍ ദമയന്തിയെ പിരിയുന്ന രംഗം കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയ്ക്കും ഈ ഭാഗമായപ്പോഴേക്കും ഉണര്‍വ്വു വെച്ചു. മാര്‍ഗി രത്നാകരന്‍ നന്നായി പിന്തുണയ്ക്കുകയും; പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവര്‍ ഭാവമൊട്ടും കുറയാതെ ഗാനമാലപിക്കുകയും കൂടി ചെയ്തപ്പോള്‍ ഈ രംഗം വളരെ മികവു പുലര്‍ത്തി. ദുഃഖിതയായ ദമയന്തിക്ക്, ഘോരമായ വനത്തെക്കുറിച്ച് ഉള്ളാലെ ഭയവുമുണ്ട്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാര്‍ഗി വിജയകുമാറിന്റെ ഈ രംഗങ്ങളിലെ അഭിനയവും ശ്രദ്ധേയമാണ്. ഉന്മത്തനായി പിന്നിലേക്കും, ദീനനായി മുന്നിലേക്കും രണ്ടു‌മൂന്നു പ്രാവശ്യം നടന്ന്; ദിക്പാലകന്മാരോട് ഇവളെ ഹൃംസജന്തുക്കളില്‍ നിന്നും കാത്തുകൊള്ളണമെന്നപേക്ഷിച്ച് പെട്ടെന്ന് പിന്നിലേക്കു തിരിഞ്ഞു മറയുന്ന കലാമണ്ഡലം ഗോപിയുടെ നളന്‍ പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവവേദ്യമായി. ഇവിടുത്തെ കളിയില്‍, ഈ ഭാഗമൊഴികെയുള്ള മറ്റു രംഗങ്ങളില്‍ ഗോപിയാശാന്‍ നളനായി മാറുന്ന മായാജാലം അത്രയ്ക്കൊന്നും അനുഭവപ്പെട്ടില്ല എന്നുകൂടി പറയേണ്ടതുണ്ട്.


ഉറക്കമെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാഞ്ഞ് പരിഭ്രമിക്കുന്നു. ഏതോ ദുഷ്ടശക്തിയുടെ പ്രേരണയാലാണ് നളന്‍ ഈ തരത്തില്‍ തന്നോടുപോലും പെരുമാറുന്നത് എന്നുറയ്ക്കുന്ന ദമയന്തി, ആ വഞ്ചകനെ ശപിക്കുകയും ചെയ്യുന്നു. നളനെ തേടി നടക്കവെ ദമയന്തിയുടെ കാലില്‍ ഒരു പാമ്പ് പിടികൂടുന്നു. ദമയന്തിയുടെ നിലവിളി കേട്ട് ഉറക്കമുണരുന്ന ഒരു കാട്ടാളന്‍ അവിടെ രക്ഷയ്ക്കെത്തുന്നു. എന്നാല്‍, ദമയന്തിയുടെ രൂപം കണ്ട് മോഹിക്കുന്ന കാട്ടാളന്‍, രക്ഷിച്ചതിനു ശേഷം ദമയന്തിയോട് തന്നോടൊപ്പം വസിക്കുവാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഒരു അപകടത്തില്‍ നിന്നും മറ്റൊന്നിലെത്തുന്ന ദമയന്തി, ഇതിന് ദേവേന്ദ്രന്‍ നല്‍കിയ വരമാണ് തനിക്ക് ഉപകാരപ്പെടുക എന്നു ചിന്തിക്കുന്നു. ദമയന്തിയുടെ വ്രതശക്തിയാല്‍ കാട്ടാളന്‍ ഭസ്മമായി മാറുന്നു.

തന്റെ ഭര്‍ത്താവ് സ്വബോധത്തോടെ ഇതു ചെയ്യുകയില്ല എന്ന ദൃഢനിശ്ചയം മാര്‍ഗി വിജയകുമാറിന്റെ ദമയന്തിയില്‍ പ്രകടമാണ്. ദമയന്തിയുടെ ഈ ദൃഢനിശ്ചയമാണ് നളചരിതത്തെ തുടര്‍ന്നു നയിക്കുന്നത് എന്നതു വിചാരിക്കുമ്പോള്‍, ദമയന്തിയെന്ന കഥാപാത്രത്തിന്റെ ഈ രീതിയിലുള്ള അവതരണം അവശ്യമാണെന്നു കാണാം. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയാണ് കാട്ടാളനായി രംഗത്തെത്തിയത്. ഉറക്കം വിട്ടെഴുന്നേല്‍ക്കുന്ന കാട്ടാളന്‍, കല്ലുകള്‍ കൂട്ടിത്തിരുമ്മി തീയുണ്ടാക്കുന്നതും പന്തം കത്തിക്കുന്നതുമൊക്കെ ആടുകയുണ്ടായി. തുടര്‍ന്ന് പന്തം കെടുത്തി ശബ്ദത്തെക്കുറിച്ച് അന്വേഷിക്കുകതന്നെ എന്നുറയ്ക്കുകയും ചെയ്യുന്നു. ഈ ആട്ടം എന്തിനാണെന്ന് മനസിലാവുന്നില്ല. കാട്ടാളന്റെ ഉപജീവനത്തിന് ഹേതുവായുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നതും മറ്റും വിശദമായി ആടുന്നവരുണ്ട്. എന്നാല്‍, മൂര്‍ച്ചയുണ്ടോ എന്നൊന്ന് പരിശോധിച്ച് ആയുധങ്ങളുമെടുത്ത് പെട്ടെന്ന് തയ്യാറാവുകയാണ് നെല്ലിയോടിന്റെ കാട്ടാളന്‍ ചെയ്തത്. മറ്റൊരു പ്രത്യേകത കണ്ടത്, കാട്ടാളന്‍ ഒറ്റയ്ക്കല്ല താമസം എന്ന രീതീയിലായിരുന്നു അവതരണം എന്നതാണ്. ആരവമെന്തെന്നറിയുവാനായി പോവുന്നതിനു മുന്‍പ്, വാതിലടച്ചു കിടക്കുവാനായി ഉറങ്ങുന്നവരിലൊരാളെ (ഭാര്യയും മക്കളുമാണോ?) ഉണര്‍ത്തി പറയുകയും ചെയ്തു കാട്ടാളന്‍. ഒറ്റയ്ക്ക്, കാമപൂരണത്തിനുള്ള അവസ്ഥയില്ലാതെ കാട്ടില്‍ കഴിയുന്ന കാട്ടാളനാണ് കൂടുതല്‍ ഉചിതമെന്നു തോന്നുന്നു. ആപത്തില്‍ പെട്ടു കരയുന്ന സ്ത്രീയെ കാണുമ്പോള്‍ തന്നെ, രക്ഷിക്കുവാന്‍ ആലോചിക്കുന്നതിനും മുന്‍പ് കാമമാണല്ലോ കാട്ടാളനില്‍ ഉളവാകുന്നത്.


ദമയന്തിയെ കണ്ടയുടന്‍, വസ്ത്രം പോലും മുഴുവനില്ലാത്തത്രയും ഗതികേടിലാണിവള്‍ എന്നു കാട്ടാളന്‍ മനസിലാക്കുകയുമുണ്ടായി. സാധാരണ കാട്ടാളന്മാര്‍ ഇങ്ങിനെയൊരു കാര്യം ശ്രദ്ധിക്കുന്നതായി കണ്ടിട്ടില്ല. അനാവശ്യമായി പലപദങ്ങളും വിസ്തരിക്കുന്നതാണ് നെല്ലിയോടിന്റെ കാട്ടാളനില്‍ കണ്ട പ്രധാന പോരായ്മയായി തോന്നിയത്. എന്നാല്‍ പാമ്പിനെ കൊല്ലുന്നതിലും മറ്റും മിതത്വം പാലിക്കുകയും ചെയ്തു. “അംഗനേ ഞാനങ്ങു പോവതെങ്ങിനെ...” എന്നതിന്റെ തുടക്കത്തില്‍, ‘വാളെടുത്ത് വേണമെങ്കില്‍ നീയെന്റെ കഴുത്തുവെട്ടിക്കോളൂ, എന്നാലും ഞാന്‍ പോവില്ല!’ എന്നാടിയതും രസകരമായി തോന്നി. “അബലേ! നിന്‍ വ്രതലോപോദ്യതന്‍...” എന്നതുള്‍ക്കൊണ്ട്, പൂവുകളിറുത്ത് ദമയന്തിയില്‍ വര്‍ഷിക്കുവാന്‍ ഒരുമ്പിടവെയാണ് കാട്ടാളന്‍ ഭസ്മമായിത്തീരുന്നത്. കാട്ടാളന്റെ ഭാഗത്തുനിന്നും ദമയന്തിക്ക് വ്രതലോപം വരുന്ന രീതിയില്‍ ഒരുദ്യമം ഉണ്ടാവണം എന്നതിനാല്‍ തന്നെ, ഏറ്റവും മിതമായ എങ്കില്‍ ആശയം വ്യക്തമാവുന്ന ഈ അവതരണം, വളരെ ഉചിതമായി തോന്നി. കാട്ടാളന്റെ ഭസ്മീകരണം ദമയന്തിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. ദമയന്തിയെ സംബന്ധിച്ചിടത്തോളം കാട്ടാളന്‍ ഒരു വിഷയമേ ആവുന്നുമില്ല. ഇതു കണ്ട് സന്തോഷിക്കുകയും, കണക്കായിപ്പോയി എന്നൊക്കെ ആടുകയും ചെയ്യുന്ന ദമയന്തിമാരില്‍ നിന്നും വിജയകുമാറിന്റെ ദമയന്തിയെ വേറിട്ടു നിര്‍ത്തുന്നതും ഈ പാത്രബോധം തന്നെയാണ്.

കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരാണ് കാട്ടാളന്റെ ഭാഗം മുതല്‍ക്ക് ആലപിച്ചത്. മൂന്നോ നാലോ പ്രാവശ്യം കൃഷ്ണന്‍‌കുട്ടിക്ക് പദങ്ങള്‍ തോന്നാതിരിക്കുകയോ, മാറിപ്പോവുകയോ ചെയ്യുകയുണ്ടായി. കൃഷ്ണന്‍‌കുട്ടിയുടെ പാട്ടിനെ അനുഗമിക്കുകയല്ലാതെ, തന്റേതായ രീതിയില്‍ പാടുകയാണ് രാജീവന്‍ ഇവിടെ ചെയ്തത്. സംഗീതം, ഭാവം എന്നിവ രാജീവന്റെ വഴിക്ക് കൂടുതലുണ്ടെങ്കിലും, കഥകളിയെ സംബന്ധിച്ചിടത്തോളം രണ്ടു ഗായകരും രണ്ടു രീതിയില്‍ പാടുന്നത് അഭികാമ്യമാണെന്നു തോന്നുന്നില്ല. മാര്‍ഗി വേണുഗോപാല്‍, കലാമണ്ഡലം രാജേന്ദ്രന്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും തരക്കേടില്ലാതെ പ്രവര്‍ത്തിച്ചുവെങ്കിലും, കാട്ടാളന്റെ ഇടയ്ക്കിടെയുള്ള നൃത്തങ്ങള്‍ക്ക് ചേരുന്ന താളം നല്‍കുവാന്‍ ഇരുവരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രമമൊന്നും ഉണ്ടായതുമില്ല.

മുന്‍‌വശം പണി പൂര്‍ത്തിയാവാത്ത സ്റ്റേജ്, ഇരുവശവും മറയ്ക്കുവാനായി ഒന്നുമില്ല, പ്രകടമായി മുന്നില്‍ തന്നെ ഇരുവശവും ഫാനുകള്‍, ചുറ്റും ഗംഭീരന്‍ സ്പീക്കറുകള്‍, ഇതിനൊക്കെ പുറമേ പ്രേക്ഷകനൊന്നു തലവെട്ടിച്ചാല്‍ കാണുവാന്‍ പാകത്തില്‍ സ്റ്റേജിനോടു ചേര്‍ന്നു തന്നെ അണിയറയും. നടന്മാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേക്ഷകര്‍ വല്ലാതെ ശ്രമപ്പെടേണ്ട അവസ്ഥ. ആട്ടവും പാട്ടും കൊട്ടുമൊന്നും വേണ്ടുംവണ്ണം ആസ്വാദ്യകരമായി അനുഭവപ്പെടാത്തതില്‍ ഇവിടുത്തെ രംഗസജ്ജീകരണങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. കലിയുടേയും കാട്ടാളന്റേയും വേഷങ്ങള്‍ക്ക് വെളുപ്പ് ഉത്തരീയം തന്നെ ഉപയോഗിച്ചിരിക്കുന്നതു കണ്ടു. കറുത്ത ഉത്തരീയം മാര്‍ഗി കളിയോഗത്തിന് ഇല്ലാത്തതുകൊണ്ടല്ല, ഇങ്ങിനെയൊക്കെ മതി എന്ന അലംഭാവമാണിതെന്ന് വ്യക്തം. പിന്നിലായി ഇളം നിറത്തില്‍ എടുത്തു കാണിക്കുന്ന ‘മാര്‍ഗി’ എന്നെഴുതിയ ബാനറും അരങ്ങിനു ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ അത്രയൊന്നും പ്രകടമല്ലാത്ത ഇരുണ്ട നിറങ്ങളുപയോഗിച്ചുള്ള ബാനര്‍ ആകാവുന്നതാണ്. ഇങ്ങിനെയുള്ള കാര്യങ്ങളിലൊക്കെയും മാര്‍ഗി പോലെയൊരു സ്ഥാപനം നിഷ്കര്‍ഷ പുലര്‍ത്തുവാന്‍ ശ്രമിക്കാത്തത് ഖേദകരമെന്നു തന്നെ പറയണം. വേഷത്തിന് ഗൌരവം കുറവായതിനാല്‍ കലാമണ്ഡലമാണ് ദ്വാപരന്റെ വേഷം ചുവപ്പുതാടിയാക്കുകയെന്ന ഹീനകൃത്യം ചെയ്തതെന്നു കേള്‍ക്കുന്നു. പച്ചയേക്കാള്‍ പ്രൌഢി കത്തിയ്ക്കാണെന്നു കണ്ട്, നളനെ കത്തിയാക്കുവാന്‍ തീരുമാനിക്കുന്നതിലുള്ള മൂഢത്വം ഇതിലുമുണ്ട്, ചെറുവേഷമായതിനാല്‍ അത് ഗൌരവത്തോടെ കണ്ടില്ലെന്നു മാത്രം. ചുരുക്കത്തില്‍; അത്രയൊന്നും കഥകളിക്ക് ചേരുന്ന അന്തരീക്ഷമല്ലാതിരുന്നിട്ടും, കലാകാരന്മാരുടെ പ്രകടനത്തിന്റെ ബലത്തില്‍ തരക്കേടില്ലാത്തതായി അനുഭവപ്പെട്ട ഒന്നായിരുന്നു ഇടയാവണത്ത് അവതരിപ്പിക്കപ്പെട്ട ‘നളചരിതം രണ്ടാം ദിവസം’.

Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--

2009 മാർച്ച് 8, ഞായറാഴ്‌ച

ഇടയാവണത്തെ നളചരിതം രണ്ടാം ദിവസം - ഭാഗം ഒന്ന്

Nalacharitham Randam Divasam Kathakali: Kalamandalam Gopi as Nalan, Margi Vijayakumar as Damayanthi, Kalamandalam Ramachandran Unnithan as Kali, Thonnackal Peethambaran as Pushkaran.
മാര്‍ച്ച് 3, 2009: തോന്നയ്ക്കല്‍ ഇടയാവണത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കഥകളിയില്‍, ‘നളചരിതം രണ്ടാം ദിവസ’മായിരുന്നു ആദ്യ കഥയായി അവതരിക്കപ്പെട്ടത്. ചെറിയ രീതിയിലുള്ള പുറപ്പാടിനും ഡബിള്‍ മേളപ്പദത്തിനും ശേഷമാണ് കഥ ആരംഭിച്ചത്. സ്വയംവരാനന്തരം നൈഷധത്തിലെത്തുന്ന നളദമയന്തിമാരുടെ സമാഗമരംഗമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്നു തുടങ്ങുന്ന നളന്റെ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. കലാമണ്ഡലം ഗോപിയാണ് ഇവിടെ നളനായി രംഗത്തെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായി വേഷമിട്ടു.


പദത്തിന്റെ മൂന്നാം ചരണത്തില്‍, സ്വയംവരത്തിനു മുന്‍പായി ഇന്ദ്രാദികളായ ദേവന്മാര്‍ മൂലമായുണ്ടായ സങ്കടങ്ങള്‍ നളന്‍ അയവിറക്കുന്നുണ്ട്. ഈ ഭാഗത്തും ദമയന്തി ലജ്ജയോടെ നളന്‍ പറയുന്നത് കേട്ട് ഇരിക്കുകയാണ് ഉണ്ടായത്. ഇടരെല്ലാം നീങ്ങി ആഗ്രഹിച്ച പ്രകാരം നളനെ ലഭിച്ച ദമയന്തിക്ക്, മുന്‍പുണ്ടായ സംഗതികളോര്‍ത്ത് ഭാവമാറ്റമൊന്നും വരേണ്ടതില്ലെങ്കിലും; നളനെ ആ കാര്യങ്ങള്‍ ഇപ്പോഴും അസ്വസ്ഥനാക്കുന്നു എന്നതില്‍ ദമയന്തിക്ക് അല്പം ആശങ്കയാവാമല്ലോ? ലജ്ജയൊന്നു മാറി, മുഖമൊന്നുയര്‍ത്തി നളന്‍ പറയുന്നത് അല്പം ശ്രദ്ധിച്ച്, തിരികെ ലജ്ജയിലേക്കെത്തിയാല്‍ കുറച്ചു കൂടി പ്രേക്ഷകര്‍ക്ക് ദമയന്തി അനുഭവത്താവുമെന്നു തോന്നുന്നു. “ഇന്ദുവദനേ! നിന്നെ ലഭിച്ചു...” എന്ന പദഭാഗത്ത്, ദമയന്തിയെ ലഭിക്കുവാനായി താനിക്കുണ്ടായ വലച്ചിലുകളെല്ലാം ആലോചിച്ച്, മുഖത്ത് പ്രകടമാക്കിയാണ് ‘ലഭിച്ചു’ എന്ന മുദ്രയിലേക്ക് കലാമണ്ഡലം ഗോപി കടക്കുന്നത്. അനുകരിക്കുന്നെങ്കില്‍; ഗോപിയാശാന്റെ നില്പും, നിലകളും, പ്രത്യേക അംഗവിക്ഷേപണങ്ങളും കൂടാതെ; ഇതുപോലെയുള്ള സൂക്ഷ്മാംശങ്ങള്‍ കൂടി അനുകരിക്കുവാന്‍ യുവകലാകാരന്മാര്‍ ശ്രമിച്ചെങ്കില്‍ നന്നായിരുന്നു.


“സാമ്യമകന്നോരുദ്യാനം...” ദമയന്തിയുടെ പദമാണെങ്കിലും, ഇവിടെ അവതരിപ്പിച്ചപ്പോളത് ഇരുവരും ചേര്‍ന്നുള്ള ഒരു പദമായി മാറി. “എത്രയുമഭിരാമ്യമിതിനുണ്ട്...” എന്നു ദമയന്തി പറയുമ്പോള്‍, ‘അതിനേക്കാള്‍ മനോഹരമായി നീയുമുണ്ട്.’ എന്ന് നളന്‍; “സാമ്യമല്ലിതുരണ്ടും...” എന്നതിന് ‘നമ്മള്‍ രണ്ടുപേരും എന്നതുപോലെ തന്നെ!’; “ഭൃംഗാളി നിറയുന്നു പാടലിപടലിയില്‍...” എന്ന ഭാഗത്ത് ‘വണ്ടുകള്‍ തേന്‍ നുകരുന്നു, എന്റെ കാര്യം?’; “മൃംഗാങ്കന്‍ ഉദിക്കയല്ലി!” എന്നയിടത്ത് ‘നീയാണ് എന്റെ മുന്നില്‍ ഉദിച്ചു നില്‍ക്കുന്നത്.’; “നിര്‍വൃതികരങ്ങളില്‍ ഈ വണ്ണം മറ്റൊന്നില്ല” എന്നതിന് ‘എനിക്കു നീയാണ് നിര്‍വൃതികരം’ എന്നിങ്ങനെ ദമയന്തി പറയുന്ന ഓരോന്നിനും, ദമയന്തിയുട് ബന്ധിപ്പിച്ച് എന്തെങ്കിലുമൊന്ന് നളനു പറയുവാനുണ്ടായിരുന്നു. “ദയിതേ! നീ കേള്‍” എന്ന നളന്റെ തുടര്‍ന്നുള്ള പദത്തില്‍, “...അനുകമ്പനീയം വൃത്തം.” എന്നു പറയുന്ന നളനോട്, ‘എന്താണത്?’ എന്നു ദമയന്തി ചോദിക്കുന്നു. നേരിട്ടൊരുത്തരം നല്‍കാതെ, ‘കാരണം നിനക്ക് അറിവില്ലെന്നോ?’ എന്നൊരു മറുചോദ്യമാണ് നളനില്‍ നിന്നുണ്ടായത്. ബ്രഹ്മദേവന്‍ സുന്ദരവസ്തുക്കള്‍ ചേര്‍ത്ത് ദമയന്തിയെ സൃഷ്ടിക്കുന്നത്, സ്വയംവരത്തിനു മുന്‍പുള്ള ഇരുവരുടേയും അനുഭവങ്ങള്‍, ഉദ്യാനത്തില്‍ ഹംസങ്ങളെ കാണുന്നത്, വള്ളിപടര്‍ന്നു കയറിയ വൃക്ഷത്തെ കണ്ട് എന്തു തോന്നുന്നുവെന്ന നളന്റെ ചോദ്യം, പേടമാന്‍ കുട്ടികള്‍ക്ക് മുലയൂട്ടുന്നത് സ്വയം മറന്നു കണ്ടു നില്‍ക്കുന്ന ദമയന്തി; തുടങ്ങിയ ആട്ടങ്ങളെല്ലാം ഇവിടെയുണ്ടായി. എന്നാല്‍ ഇവയൊക്കെയും അധികം വിസ്തരിക്കാതെ, പെട്ടെന്ന് ആടിത്തീര്‍ക്കുകയാണുണ്ടായത്.


കലിയും ചുവന്നതാടിയും തിരനോക്കു കഴിഞ്ഞ്, തിരശീല പാതി താഴ്തി പ്രവേശിക്കുന്നു. ഇരുവരും കണ്ടുമുട്ടുമ്പോള്‍ കലിയുടെ ചോദ്യം, ‘എങ്ങോട്ടാണ് യാത്ര?’. ‘ഭൂമിയില്‍ ഒരു സുന്ദരിയുടെ സ്വയംവരം...’ എന്നു പറയുന്ന ചുവന്നതാടിയോട്, ‘അവള്‍ എനിക്കുള്ളതാണ്. നീ മൃഷ്ടാനം ഉണ്ട്, സ്വയംവരം കണ്ടു പോന്നോളൂ... ഇനി ഒരുമിച്ചാവാം യാത്ര’. ദൂരെയൊരു പ്രഭകണ്ട്, ഇടയില്‍ നാലുപേരെ കലി തിരിച്ചറിയുന്നു. ഇദ്രന്‍, അഗ്നി, യമന്‍, വരുണന്‍ ഇവരെവിടെ നിന്നും വരുന്നുവെന്ന് ശങ്കിച്ച്; ഇവരെ ചെന്നു കണ്ട് അനുഗ്രഹവും മേടിച്ചാവാം തുടര്‍ന്നുള്ള യാത്ര എന്നു പറഞ്ഞ് അവരുടെ അടുത്തേക്ക് തിരിക്കുന്നു. ഇന്ദ്രനെയും ദേവന്മാരെയും ചെന്നു കണ്ടു വണങ്ങി, എവിടെ നിന്നും വരുന്നുവെന്നു തിരക്കുന്നു. അകലെ പോയ് വരികയാണെന്നു മറുപടി നല്‍കി, എങ്ങോട്ടാണ് യാത്രയെന്ന് ഇന്ദ്രന്‍ കലിയോട് തിരിച്ചു ചോദിക്കുന്നു. “ഭൂമിതന്നിലുണ്ടു...” എന്നു ചൊല്ലി വട്ടംതട്ടി, കലി ദമയന്തിയുടെ സൌന്ദര്യം വിവരിക്കുന്നു.
‘അവളുടെ സൌന്ദര്യം എന്റെ ഭാവനപോലെ പറയാം. ബ്രഹ്മദേവന്‍ എല്ലാ വിശിഷ്ടാവ്സ്തുക്കളുടേയും സത്തെടുത്ത് അവളുടെ രൂപമുണ്ടാക്കി; മയില്പീലി പോലെയുള്ള തലമുടി, കാമന്റെ വില്ലൊടിച്ച് വെച്ചപോലെയുള്ള പുരികങ്ങള്‍, മാന്‍ മിഴി പോലെ ഇമവെട്ടുന്ന മിഴിയിണകള്‍, നീണ്ടു മനോഹരമായ നാസിക, മുല്ലമൊട്ടുകള്‍ അടുക്കിയതുപോലെ പല്ലുകള്‍, കൊക്കിന്റേതുപോലെ നീണ്ട കഴുത്ത്, താമരവിടര്‍ന്നു കൂമ്പിയതുപോലെയുള്ള മുലകള്‍, സംഹത്തിന്റേതുപോലെ ഇടുങ്ങിയ അരക്കെട്ട്, ഹംസനട; ഇപ്രകാരം സുന്ദരിയെ സൃഷ്ടിച്ച് ബ്രഹ്മദേവന്‍ കൈകഴുകിയപ്പോള്‍ പൊയ്കയില്‍ താമരപ്പൂവുകള്‍ വിരിഞ്ഞു.’
നളനെയല്ലാതെ കലിയെ കെട്ടിയിരുന്നെങ്കിലും, ദമയന്തിക്ക് ബ്രഹ്മദേവന്റെ കഥ കേള്‍ക്കേണ്ടിവരുമായിരുന്നെന്നു ചിന്തിച്ചുപോയി ഇതു കണ്ടപ്പോള്‍! :-)

താന്‍ ഒറ്റയ്ക്കല്ല, തന്റെ കൂടെ “കാമക്രോധലോഭമോഹസൈന്യമുണ്ട്...” എന്നു പറയുന്നയിടത്ത് ‘ലോഭം’ എന്നതിന് ലോപിക്കുക എന്ന രീതിയില്‍ ഊര്‍ണനാഭത്തില്‍ തുടങ്ങി മുകുളത്തില്‍ അവസാനിക്കുന്ന മുദ്രയാണ് സാധാരണ കാണിച്ചുവരുന്നത്. അത്യാഗ്രഹം, ആര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മുദ്രയും, ‘മോഹ’മെന്ന അടുത്ത പദാര്‍ത്ഥവും കാണിക്കുവാന്‍ വ്യത്യസ്ത മുദ്രകളില്ലെന്നതാണ് ‘ലോഭം’ എന്നതിനു ‘ലോപം’ കാണിക്കുന്നതിനു കാരണമായി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഒന്നോ രണ്ടൊ മുദ്രകളുപയോഗിച്ച്, ‘മോഹ’ത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു മുദ്ര ‘ലോഭ’ത്തിനായി ഉണ്ടാവില്ലേ?


“കനക്കെക്കൊതികലര്‍ന്നു മിഴിച്ചു...” എന്ന ഭാഗമെടുത്ത് വട്ടം തട്ടി, കലിയും ഇന്ദ്രനും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നു. ‘കേവലമൊരു മനുഷ്യനെ വരിക്കുന്നതും കണ്ടു പോന്നു, അല്ലേ?’ എന്നു ചോദിക്കുന്ന കലിയോട് ഇന്ദ്രന്‍, ‘സ്വയംവരത്തിനു ക്ഷണം ലഭിച്ച് ധാരാളം രാജാക്കന്മാര്‍ വന്നിരുന്നു. അതിലൊരു സല്‍‌ഗുണവാനായ മഹാരാജാവിനെ തന്നെയാണ് അവള്‍ വരിച്ചത്.’ ഇതു കേട്ട് കലി, ‘നിങ്ങള്‍ക്കും കുറി ലഭിച്ചിരുന്നോ?’. ഇന്ദ്രന്റെ മറുപടി കേട്ട് സത്യമായും ഞെട്ടി, ‘ഞങ്ങള്‍ക്കും ക്ഷണം ലഭിച്ചിരുന്നു’വത്രേ! ഭീമരാജാവെങ്ങിനെയാണോ സ്വര്‍ഗാധിപനായ ഇന്ദ്രനെ ക്ഷണിച്ച് കുറിമാനമയച്ചത്! ‘കുറി കിട്ടിയപാടെ ചാടിപ്പുറപ്പെട്ടു’വല്ലേ എന്നു ചോദിച്ച് കലി അധികം പ്രശ്നമുണ്ടാക്കാതെ കലാശത്തിലേക്ക് കടന്നു. ‘ക്ഷണം ലഭിച്ചിട്ടല്ല, അവരിരുവരുടേയും സ്വയംവരം കണ്ട് അനുഗ്രഹിക്കുവാനാണ് ഞങ്ങള്‍ പോയത്...’ എന്ന രീതിയില്‍ ഭംഗിയാക്കുവാനുള്ള അവസരമാണ് ഇന്ദ്രനായെത്തിയ മാര്‍ഗി രവീന്ദ്രന്‍ നായര്‍ കളഞ്ഞു കുളിച്ചത്. മുനിയുടെ ശാപത്താല്‍ ദേവേന്ദ്രന്റെ ശരീരം മുഴുവന്‍ കണ്ണുകളായത്, കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ വാദം തുടങ്ങിയ ആട്ടങ്ങളും കലിയായെത്തിയ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. “മിനക്കെട്ടങ്ങുമിങ്ങും നടക്കമാത്രമിഹ...” എന്ന ഭാഗത്ത്, മുന്നോട്ട് ഊര്‍ജ്ജത്തോടെ നടന്ന് തിരികെ തലതാഴ്തി മടങ്ങുന്ന രീതിയിലല്ലാതെ, കലിയും ചുവന്നതാടിയും മാറി മാറി നടക്കുകയാണുണ്ടായത്. “എനിക്കിന്നതുകേട്ടുട്ടു...” തുടങ്ങി ഈ രംഗത്തിലെ എല്ലാ പദഭാഗവും കലി തന്നെയാണ് ഇവിടെ ആടിയത്.

“വഴിയേതുമേ പിഴയാതവനോടു...” ചെല്ലുന്നതെങ്ങിനെയെന്ന് ചിന്തിച്ച്, പുഷ്കരനെ മുഷ്കരനാക്കി, ചൂതുകളിയില്‍ നളനെ പരാജയപ്പെടുത്തുക തന്നെ എന്നിരുവരും ഉറയ്ക്കുന്നു. ധര്‍മ്മരാജാവായ നളനില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമല്ല എന്നു ചിന്തിച്ചുള്ള കലിയുടെ ആട്ടവും കൂടുതലായി ഇവിടെ ഉണ്ടായി. രാജാവ്, ഉറക്കമുണര്‍ന്നാല്‍ ആഹാരം കഴിക്കുന്നതുപോലും ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ട് നിവൃത്തിയുണ്ടാക്കിയതിനു ശേഷമാണ്. നളനും പ്രജകളുമായി തുടര്‍ന്ന് കലി പകര്‍ന്നാടുന്നു. ഒരു പ്രജയെത്തി, ‘എനിക്ക് ആഹാരത്തിനു വകയില്ല...’ എന്നു സങ്കടം പറയുന്നു. ‘ഇവന് മൃഷ്ടാനം ആഹാരത്തിനുള്ള വക നല്‍കുക.’ എന്നു നളന്‍ ഉത്തരവിടുന്നു. തന്റെ മകള്‍ക്ക് വിവാഹപ്രായമായി, കെട്ടിച്ചയയ്ക്കുവാന്‍ സ്വര്‍ണമോ പണമോയില്ല എന്നു സങ്കടപ്പെടുന്നവന്, രാജാവുതന്നെ ഖജനാവു തുറന്ന് സ്വര്‍ണവും പണവുമെടുത്ത് കിഴികെട്ടി ദാനമായി നല്‍കുന്നു. തനിക്ക് മക്കളുണ്ടാവില്ലെന്ന അടുത്തയാളുടെ സങ്കടം കേട്ട്, ‘അതില്‍ എന്തെങ്കിലും ചെയ്യുവാന്‍ എനിക്കു നിവൃത്തിയില്ല, ശിവനെ ഭജിക്കുക. പിന്‍‌വിളക്കും ധാരയും വഴിപാടും കഴിച്ചു പ്രാര്‍ത്ഥിക്കുക, ഞാനും പ്രാര്‍ത്ഥിക്കാം’ എന്നു നളന്‍ പ്രതിവചിക്കുന്നു. ഇങ്ങിനെ സ്വധര്‍മ്മത്തില്‍ ഒട്ടും വിലോപം വരുത്താത്ത നളനില്‍ പ്രവേശിക്കുക ദുഷ്കരമാണെന്നോര്‍ത്ത്, ചുവന്നതാടിയെ അയച്ച് കലി നളന്റെ സമീപത്തേക്ക് തിരിക്കുന്നു.

നളനില്‍ പ്രവേശിക്കുവാന്‍ സന്ദര്‍ഭം കാത്തിരിക്കുന്ന കലിയുടെ ആട്ടമാണ് തുടര്‍ന്ന്. സഞ്ചരിക്കുന്ന വഴികളില്‍ ബ്രഹ്മണര്‍ പൂജകള്‍ ചെയ്യുന്നു, അവരുടെ നാമജപം കലിക്ക് അസഹനീയമായി തോന്നുന്നു. ഒരിടത്ത് ഒരുവന്റെ മൃതദേഹം പുത്രന്‍ ദഹിപ്പിക്കുന്നു, ഭാര്യ സതി അനുഷ്ഠിക്കുന്നു. കയറിയിരിക്കുവാന്‍ ഒരു മരമന്വേഷിക്കുകയാണ് കലി പിന്നീട്. ആദ്യത്തേത് ഇലപറിച്ച് ഞെരിടി മണപ്പിക്കുമ്പോള്‍, അത് ചന്ദനം. അസഹനീയത നടിച്ച് മറ്റൊരു മരം തേടുന്നു. അടുത്തത് നോക്കി താന്നിമരം, അത് തനിക്ക് യോജിച്ചതെന്ന് കണ്ട്, അതില്‍ കയറി ഇരിപ്പുറപ്പിക്കുന്നു. വര്‍ഷവും, വേനലും, ശൈത്യവും മാറി വരുന്നു. നളന്റെ കുട്ടികള്‍ വളരുന്നതു കാണുന്നു. താന്‍ ഇവിടെയെത്തിയിട്ട് പന്ത്രണു കൊല്ലം കഴിഞ്ഞുവെന്നതും കലിയോര്‍ക്കുന്നു. ഒടുവില്‍ സന്ധ്യാവന്ദനം ചെയ്യുവാനായി കാല്‍ കഴുകിയ നളന്റെ കാല്‍മടമ്പ് നനഞ്ഞിട്ടില്ലെന്ന് കലി കാണുന്നു. നളനില്‍ ആവേശിക്കുവാന്‍ തക്കം പാര്‍ത്തിരുന്ന കലിക്ക് ഇതൊരു അവസരമായി. കലി നളനില്‍ പ്രവേശിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലികളില്‍, ഏറെ മികവുപുലര്‍ത്തിയ ഒന്നായിരുന്നു ഇവിടുത്തേത്.


കലി ചുവന്നതാടിവേഷത്തോടൊപ്പം പുഷ്കരസവിധത്തിലെത്തുന്നു. ആദ്യമൊക്കെ ഇരുവരുടേയും വാക്കുകളില്‍ വിശ്വസിക്കുവാന്‍ തയ്യാറാവാത്ത പുഷ്കരന്‍; തനിക്കു വേണ്ട ആഹാരം, വസ്ത്രം ഇവയൊക്കെ നളന്‍ നല്‍കുന്നുണ്ട്, അതിനാല്‍ എന്നെ വിട്ടേക്കുക എന്നു പറയുന്നു. ‘ഒരു പുരുഷായുസ്സ് ഇങ്ങിനെ ഉണ്ടുറങ്ങി തീര്‍ക്കുവാന്‍ പാടുണ്ടോ?, മരണാനന്തരം സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ എന്തു ചെയ്തുവെന്ന ചോദ്യത്തിന് എന്തുത്തരം നല്‍കും?, അവിടെ നിന്നും കഴുത്തില്‍ പിടിച്ച് നരകത്തിലേക്ക് തള്ളിവിടും, തന്നെയുമല്ല നിന്റെ മക്കളും നളന്റെ മക്കളുടെ ആശ്രിതരായി കഴിയേണ്ടിവരും’; ഇപ്രകാരമുള്ള കലിയുടെ വാക്കുകള്‍ പുഷ്കരനെ ചിന്തിപ്പിക്കുന്നു. തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ല എന്ന സത്യം ഇരുവരില്‍ നിന്നും വാങ്ങി, പുഷ്കരന്‍ നളനെ ചൂതിനു വിളിക്കുവാനായി പുറപ്പെടുന്നു.

കലാമണ്ഡലം ഗോപി അരങ്ങിലെത്തിയ ഭാഗങ്ങള്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇരുവരും മോശമായില്ലെങ്കിലും, ഇരുവരുടേയും കഴിവിനൊത്ത് പാടിയെന്നും തോന്നിയില്ല. മറ്റുഭാഗങ്ങള്‍ ആലപിച്ച കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, ഫാക്ട് ദാമു എന്നിവരുടെ ആലാപനത്തിന് ഭാവം കുറവായിരുന്നുവെങ്കിലും; അധികം കസര്‍ത്തുകള്‍ക്കൊന്നും ശ്രമിക്കാതെ പദങ്ങള്‍ വ്യക്തമായി പാടുന്നതില്‍ കൃഷ്ണന്‍‌കുട്ടി ശ്രദ്ധപുലര്‍ത്തി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രന്‍ എന്നിവരായിരുന്നു നളന്റെ ഭാഗങ്ങള്‍ക്ക് മേളത്തിനു കൂടിയത്. കൃഷ്ണദാസിന്റെ ചെണ്ടയ്ക്ക് സാധാരണയുണ്ടാവാറുള്ള ഉണര്‍വ്വ് ഇവിടെ അനുഭവപ്പെട്ടില്ല. മറ്റുള്ള ഭാഗങ്ങളില്‍ മാര്‍ഗി വേണുഗോപാല്‍ ചെണ്ടയിലും, മാര്‍ഗി രത്നാകരന്‍ മദ്ദളത്തിലും മേളമൊരുക്കി. നടന്റെ കൈക്കുകൂടുന്നതില്‍ മാര്‍ഗി രത്നാകരന്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുകയുണ്ടായില്ല. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ തുടങ്ങിയവരുടെ ചുട്ടിക്കും എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നും കണ്ടില്ല. ചുട്ടിക്കായി ഉപയോഗിച്ച പേപ്പറിന് ആവശ്യത്തിന് കനമുണ്ടാവാത്തിനാലോ, അഗ്രങ്ങള്‍ വല്ലാതെ നേര്‍ത്തുപോയതിനാലോ ആണെന്നു തോന്നുന്നു; കലിയുടേയും മറ്റും ചുട്ടിയുടെ കൂര്‍ത്ത അഗ്രങ്ങള്‍ പിന്നിലേക്ക് മടങ്ങിയ നിലയിലായിരുന്നു. കലിയുടെ കിരീടമൊഴികെ, മാര്‍ഗിയില്‍ നിന്നുമുള്ള മറ്റുള്ള കോപ്പുകള്‍ നിലവാരം പുലര്‍ത്തി. ദമയന്തീസമേതനായി ഉദ്യാനത്തില്‍ കഴിയുന്ന നളന്റെ സമീപത്തേക്ക് പുഷ്കരനെത്തി ചൂതിനു വിളിക്കുന്ന ഭാഗം മുതല്‍ക്കുള്ള ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Thonnakkal Idayavanath SriBhagavathi Temple, Karthika Maholsavam'09: Nalacharitham Randam Divasam - Kalamandalam Gopi (Nalan), Margi Vijayakumar (Damayanthi), Kalamandalam Ramachandran Unnithan (Kali), Margi Suresh (Dwaparan), Margi Ravindran Nair (Indran), Thonnackal Peethambaran (Pushkaran), Nelliyodu Vasudevan Nampoothiri (Kattalan); Pattu: Kalamandalam Krishnankutty, Pathiyur Sanakarankutty, Fact Damu, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Raveendran, Margi Rathnakaran; Chutti: RLV Somadas, Margi Raveendran Nair, Margi Sreekumar; Kaliyogam: Margi, Thiruvananthapuram. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 03, 2009.
--

2009 ഫെബ്രുവരി 28, ശനിയാഴ്‌ച

പേരാമംഗലത്തെ ദുര്യോധനവധം

DuryodhanaVadham Kathakali: Kalamandalam Gopi as RaudraBhiman, Nelliyodu Vasudevan Nampoothiri as Dussasanan, Kalamandalam Krishnakumar as Duryodhanan and Sadanam Bhasi as SriKrishnan.
ഫെബ്രുവരി 22, 2009: പേരാമംഗലത്ത് കലാമണ്ഡലം ഗോപിക്കു നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന കഥകളിയില്‍ ആദ്യകഥയായ ‘മല്ലയുദ്ധ’ത്തെക്കുറിച്ചുള്ള ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാമതായി ‘ദുര്യോധനവധ’മാണ് അരങ്ങേറിയത്. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. ഇന്ദ്രപ്രസ്ഥത്തിന്റെ മോടി കണ്ട് ദുര്യോധനനും സഹോദരന്മാരും അത്ഭുതപ്പെടുന്നു. ദുര്യോധനന്‍ തന്റെ സഹോദരന്മാരോട് ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകള്‍ കണ്ടുപറയുന്ന രംഗത്തോടെയാണ് ഇവിടെ ‘ദുര്യോധനവധം’ ആരംഭിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനനായും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ദുഃശാസനനായും വേഷമിട്ടു.


ദുര്യോധനനും കൂട്ടരുമൊരുമിച്ച് ഇന്ദ്രപ്രസ്ഥം നടന്നു കാണുന്നുവെന്ന തരത്തിലാണ് ഈ രംഗം വിഭാവനം ചെയ്തിരിക്കുന്നത്. പാണ്ഡവര്‍ക്കു വന്നുചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളില്‍ അസൂയപ്പെടുകയാണ് ദുര്യോധനാദികള്‍. ഓരോ ചരണത്തിനു ശേഷവും യുക്തമായ മനോധര്‍മ്മങ്ങളും ഇരുവരും ആടുകയുണ്ടായി. ദുഃശാസനനെ അവതരിപ്പിച്ച നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ആട്ടങ്ങളില്‍ മുന്നിട്ടു നിന്നത്. ഈ കാണുന്നതെല്ലാം അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്, എല്ലാം പാണ്ഡവര്‍ പിടിച്ചെടുത്ത് കാല്‍ക്കീഴിലാക്കിയിരിക്കുന്നു; നടന്നടുക്കുമ്പോള്‍ പാമ്പുകളുടെ രൂപങ്ങള്‍ പത്തിവിടര്‍ത്തുന്നു, സിംഹങ്ങളുടെ വായ തുറക്കുന്നു; അവര്‍ സുഖമായി വസിക്കുന്നതു കണ്ട് മനസു പുകയുന്നു, എല്ലാം കൈക്കലാക്കി ഇവരെ കെട്ടുകെട്ടിക്കണം; രണ്ടുപാവകള്‍, ഒന്ന് അടുത്തേക്കുവരുന്നവന്റെ മുഖത്തേക്ക് തുപ്പുവാന്‍ വെള്ളവുമായി നില്‍ക്കുന്നു, മറ്റൊന്ന് തുപ്പുമ്പോള്‍ ആദ്യത്തേതിന്റെ മുഖമടിച്ച് തിരിക്കുന്നു, തമാശ തന്നെ; ഈ രീതിയില്‍ പാണ്ഡവരോടുള്ള അമര്‍ഷവും ഇന്ദ്രപ്രസ്ഥത്തിലെ വിസ്മയക്കാഴ്ചകളും ഇടകലര്‍ത്തിയുള്ള അവതരണമായിരുന്നു നെല്ലിയോടിന്റേത്. ഇതിനോടൊക്കെ യുക്തമായി പ്രതികരിക്കുകയെന്നതിനപ്പുറമായി കൃഷ്ണകുമാര്‍ ഒന്നും ചെയ്തു കണ്ടില്ല.

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങളില്‍ അസ്വസ്ഥത പൂണ്ട്, ഇരുവരും യുധിഷ്ഠിരനെ സഭയില്‍ ചെന്നു കാണുക തന്നെ എന്നുറച്ച് പുറപ്പെടുവാന്‍ തയ്യാറാവുന്നു. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ദുഃശാസനനെ ചുമതലപ്പെടുത്തി ദുര്യോധനന്‍ രംഗം വിടുന്നു. മസ്തിഷ്കം താമരപ്പൂവുപോലെ വിരിഞ്ഞ ആനകളേയും, വിവിധതരം വാദ്യഘോഷങ്ങളും, കുരവയിടുവാനായി താലം പിടിച്ച സുന്ദരികളേയും, വെടിക്കാരേയും ദുഃശാസനന്‍ ഏര്‍പ്പാടാക്കുന്നു. ദുഃശാസനന്റെ ഈ ആട്ടങ്ങള്‍ കാഴ്ചയ്ക്ക് രസകരമാണെങ്കിലും, ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ഘോഷയാത്രയ്ക്കായി ഒരുക്കങ്ങള്‍ ചെയ്യേണതുണ്ടോ എന്നൊരു സംശയം ഇവിടെ അവശേഷിക്കുന്നു. ഒരുക്കങ്ങള്‍ കഴിഞ്ഞ് ദുര്യോധനന്‍ പുറപ്പെടുവാന്‍ തയ്യാറാവുന്നു. വേഷം മാറുന്നില്ലേ എന്നു തിരക്കുന്ന ദുര്യോധനനോട്, ‘എനിക്കതിന്റെ കാര്യമില്ല, ഇതൊക്കെ ധാരാളം. അങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ, അതുമതി’ എന്നു ദുഃശാസനന്‍ മറുപടി നല്‍കുന്നു. പൊന്നിന്‍ കുടത്തിനെന്തിനാണ് പൊട്ട് എന്നു ചോദിച്ച്, ദുര്യോധനന്‍ ദുഃശാസനനു മേല്‍ പനിനീര്‍ തളിക്കുന്നു. ദുഃശാസനന്‍ തടഞ്ഞുകൊണ്ട്, അസഹ്യമായ ദുര്‍ഗന്ധം, മൂക്കു തുളച്ചു കയറുന്നു എന്നു പറയുന്നു. സത്ജനങ്ങള്‍ നല്ലതെന്നു കരുതുന്നത്, ദുഷ്ടന്മാര്‍ക്ക് ഹിതകരമാവില്ലെന്ന സങ്കല്പത്തിലുള്ള ഈ ആട്ടം, ചെറുതെങ്കിലും കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഭയിലേക്ക് പുറപ്പെടുന്നു.


അടുത്ത രംഗത്തില്‍ യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി സഭയില്‍ സന്നിഹിതയായിരിക്കുന്നു. ദുര്യോധനന്റേയും കൂട്ടരുടേയും വരവ് ഭീമന്‍ വിവരിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതുകണ്ട് അപമാനിതരായി ഇതിനു പകരം ചെയ്യുമെന്നു പറഞ്ഞ് ദുര്യോധനാദികള്‍ മടങ്ങുന്നു. ആരേയും പരിഹസിക്കുകയരുതെന്ന് ധര്‍മ്മപുത്രര്‍ ഭീമനേയും പാഞ്ചാലിയേയും ഉപദേശിക്കുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള കലാമണ്ഡലം വിജയകുമാറാണ് പാഞ്ചാലിയെ അവതരിപ്പിച്ചത്. ഇരുവര്‍ക്കും അമളി പറ്റുന്ന സമയം മാത്രം പാഞ്ചാലി മന്ദഹസിക്കുന്നതാണ് കണ്ടിട്ടുള്ളത്, ഇവിടെ ദുര്യോധനനും ദുഃശാസനനും വേദി വിടും വരേയും പരിഹസിച്ചു ചിരിക്കുന്ന പാഞ്ചാലിയായിരുന്നു. വളരെ അപക്വമായാണ് മായ നെല്ലിയോട് യുധിഷ്ഠിരനെ അവതരിപ്പിച്ചത്. ഇതുപോലെ പ്രഗല്‍ഭര്‍ അണിനിരക്കുന്ന വേദിയില്‍, ചെറുവേഷങ്ങളാണെങ്കില്‍ പോലും അവ അവതരിപ്പിക്കുവാന്‍ മായ ഇനിയുമേറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു. തുടക്കക്കാരന്റെ അപരിചിതത്വം പ്രകടമായിരുന്നെങ്കിലും കലാമണ്ഡലം വിപിന്റെ കുട്ടിഭീമന്‍ മോശമായില്ല.


ഇന്ദ്രപ്രസ്ഥത്തില്‍ തനിക്കു നേരിട്ട അവമാനം ദുര്യോധനന്‍ ശകുനിയെ അറിയിക്കുന്നു. ശകുനിയുടെ ഉപദേശപ്രകാരം ദുര്യോധനന്‍ യുധിഷ്ഠിരനെ നയത്തില്‍ ചൂതിനു ക്ഷണിക്കുന്നു. ചൂതില്‍ ചതിപാടില്ലെന്ന് പ്രത്യേകമോര്‍മ്മപ്പെടുത്തി യുധിഷ്ഠിരന്‍ ചൂതുകളിക്കുവാന്‍ തയ്യാറാവുന്നു. ദൈവഹിതം പോലെ ചൂതില്‍ ജയവും തോല്‍‌വിയും വരുമെന്നു പറഞ്ഞ് ശകുനിയും ചൂതിനിരിക്കുന്നു. തന്നെയും ഭാര്യയേയുമുള്‍പ്പടെ സകലതും യുധിഷ്ഠിരന്‍ ചൂതില്‍ പണയം വെച്ചു തോല്‍ക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ കാര്യങ്ങളോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസീകൃത്യമെടുക്കുവാനായി ശാസിച്ചീടുവാന്‍ ദുഃശാസനനോട് പറയുന്നു. എന്നാല്‍ ഒരുപടികൂടി കടന്ന് പാഞ്ചാലിയുടെ വസ്ത്രം ഉരിയുവാനാണ് ദുഃശാസനന്‍ ഉദ്യമിക്കുന്നത്. “പൂഞ്ചോല ഞാന്‍ അഴിച്ചീടുവന്‍...” എന്നു പറഞ്ഞു നില്‍ക്കുന്ന ദുഃശാസനനെ കണ്ട് ദുര്യോധനന്‍ ശകുനിയോട്, ‘ഇവനെന്താണിതു ചെയ്യുന്നത്?’ എന്നു സന്ദേഹിക്കുന്നു. ‘എന്തെങ്കിലുമാവട്ടെ...’ എന്നുള്ള ശകുനിയുടെ മറുപടി കേട്ട്, ‘ഒന്നും കണ്ടില്ലെന്നു കരുതുക തന്നെ...’ എന്നു നിനച്ച് ദുര്യോധനന്‍ അനങ്ങാതെയിരിക്കുന്നു. കൃഷ്ണകൃപയാല്‍ പൂര്‍ണ്ണമായ അപമാനത്തില്‍ നിന്നും രക്ഷനേടുന്ന പാഞ്ചാലിയെ തന്റെ തുടയിലടിച്ച് ദുര്യോധനന്‍ ക്ഷണിക്കുന്നു‍. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. ദുഃശാസനന്റെ പ്രവര്‍ത്തികളോട് ഒട്ടും യോജിക്കുവാനാവാതെ, ലജ്ജയാല്‍ മുഖം തിരിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കലാമണ്ഡലം കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇത്തരമൊരു രംഗമായിട്ടുകൂടി, ഒരു ക്ഷത്രിയ രാജാവിനു ചേരുന്ന ഗൌരവം ദുര്യോധനനു നല്‍കുവാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തു പറയേണ്ടതു തന്നെ. കലാനിലയം ദാമോദരനാണ് ശകുനിയായി വേഷമിട്ടത്. വെള്ളക്കുപ്പായത്തിനു പകരം ചുവപ്പ് കുപ്പായമാണ് ശകുനി ധരിച്ചിരുന്നത്. ഒരു കൌശലക്കാരന്റെ ഭാവമൊന്നും ദാമോദരന്റെ ശകുനിയില്‍ കാണുവാനില്ലായിരുന്നെങ്കിലും, പദഭാഗങ്ങളൊക്കെയും തരക്കേടില്ലാതെ അവതരിപ്പിച്ചു.


ദൂതിനായി തിരിക്കുവാന്‍ തയ്യാറെടുക്കുന്ന ശ്രീകൃഷ്ണനെ കാണുവാനായി പാഞ്ചാലിയെത്തുന്നു. തന്റെ ശപഥം നിറവേറ്റുവാനുള്ള സാഹചര്യം ഇല്ലാതാക്കരുതെന്ന് കൃഷ്ണനെ ഓര്‍മ്മപ്പെടുത്തുകയാണ് പാഞ്ചാലി ഇവിടെ. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാവും, ആ സമയത്തിനായി കാത്തിരിക്കുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. കേശമിതു കാണുകയെന്ന പാഞ്ചാലിയുടെ വാക്കുകള്‍ കേട്ടുടനെ പീഠത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ്, കഴിഞ്ഞ സംഭവങ്ങളൊര്‍ത്ത് കൌരവരോട് കോപിക്കുന്ന രീതിയിലാണ് പലരും കൃഷ്ണനെ അവതരിപ്പിക്കുവാറുള്ളത്. എന്നാല്‍ അങ്ങിനെയാടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടുന്ന സാധാരണ മനുഷ്യന്‍ മാത്രമാവുന്നു കൃഷ്ണന്‍. എല്ലാമറിയുന്നവനായ താന്‍ തന്നെയാണ് ഇതിനൊക്കെയും ഹേതുവെന്ന് ദ്വോതിപ്പിക്കുന്ന അകലേയ്ക്കുള്ള ഗഹനമായ ഒരു നോട്ടവും, പാഞ്ചാലിയെനോക്കിയൊരു മന്ദസ്മിതവുമാണ് സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായത്. പാത്രബോധത്തോടെയുള്ള അദ്ദേഹത്തിന്റെ അവതരണം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കലാമണ്ഡലം വിജയകുമാറാവട്ടെ പാഞ്ചാലിയുടെ വിഷമം അഭിനയിക്കുന്നതിലും എളുപ്പമായി കണ്ടിട്ടാവണം; കണ്ണുനീരും, കലങ്ങിയ കവിളുകളും വരച്ചു ചേര്‍ത്താണ് അരങ്ങിലെത്തിയത്. (ഇന്‍സെറ്റ് ശ്രദ്ധിക്കുക.) കണ്ണുനീര്‍ സീരിയലുകളിലെ നായികമാരുടെ അവസ്ഥയിലുള്ള വിജയകുമാറിന്റെ പാഞ്ചാലി, ആ കഥാപാത്രത്തിനു തന്നെ അപമാനമായിരുന്നു! “പരിപാഹിമാം ഹരേ!” എന്ന പാഞ്ചാലിയുടെ പദം, അനുപല്ലവി പാടി നേരേ അവസാന ചരണത്തിലേക്കെത്തുകയാണ് ഉണ്ടായത്. “പാര്‍ഷതി മമ സഖി!” എന്ന കൃഷ്ണന്റെ പദവും മുഴുവനായി ആലപിക്കുകയുണ്ടായില്ല.


ദൂതിനായി കൃഷ്ണന്‍ കൌരവസഭയിലെത്തുന്നു. സൂചികുത്തുവാന്‍ പാണ്ഡവര്‍ക്ക് ഇടം നല്‍കുകയില്ലെന്ന ദുര്യോധനന്റെ വാശി, നാശത്തിനാണെന്ന് കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. കൃഷ്ണന്റെ വാക്കുകളില്‍ കുപിതനാവുന്ന ദുര്യോധനന്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഉദ്യമിക്കുന്നു. വിശ്വരൂപം കാട്ടുന്ന കൃഷ്ണപ്രഭയില്‍, ദുര്യോധനാദികള്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നു. സഭാവാസികളെ അനുഗ്രഹിച്ച് കൃഷ്ണന്‍ മടങ്ങുന്നു. ദൂതിനായി പുറപ്പെടുമ്പോള്‍ തേര് വിശദമായി നോക്കിക്കാണുന്നതും കൊടിക്കൂറയില്‍ ഗരുഢനെ സ്മരിച്ചിരുത്തുന്നതും മറ്റും ഭാസി ആടുകയുണ്ടായില്ല. എന്നാല്‍ സഭയിലെത്തുന്ന കൃഷ്ണനായി ദുര്യോധനന്‍ തയ്യാറാക്കുന്ന ഇരിപ്പിടം കണ്ട്, ദുര്യോധനന്റെ ഉദ്ദേശം മനസിലാക്കുന്നതു കൂടാതെ, ആ പീഠത്തിന്റെ ചരിതത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശവും സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായി. ദൂതിനു ശേഷം ആയുധം നല്‍കി ദുര്യോധനന്‍ ദുഃശാസനനെ യാത്രയാക്കുന്നതായാണ് ഇവിടെ ആടിക്കണ്ടത്. ഗദ വാങ്ങുമ്പോള്‍ അത് താഴെവീഴുകയെന്ന ദുഃശകുനവും ആടുകയുണ്ടായി. എന്നാല്‍ ദൂതിനു ശേഷം, യുദ്ധം തുടങ്ങി, ഭീഷ്മര്‍ മുതല്‍ക്ക് കര്‍ണന്‍ വരെ വീണതിനു ശേഷമാണ് ദുഃശാസനന്‍ സേനയെ നയിക്കുവാനെത്തുന്നത്. ദൂ‍തുകഴിഞ്ഞ ഉടന്‍ തന്നെ ഭീമനോടുള്ള യുദ്ധത്തിനു പുറപ്പെടുകയാണെന്ന രീതിയിലുള്ള ഈ അവതരണം ഉചിതമെന്നു തോന്നുന്നില്ല. ഇരുവരും ചേര്‍ന്ന് ‘ഇനി യുദ്ധത്തിനു തയ്യാറെടുക്കുക തന്നെ!’ എന്നാടി മാറുകയാവും കൂടുതല്‍ നല്ലത്. ധൃതരാഷ്ട്രരുടെയടുത്ത് കൃഷ്ണനെത്തുന്ന രംഗം, ദുര്യോധനന്‍ സഭാവാസികളോട് കൃഷ്ണന്‍ വരുമ്പോളാരും എഴുന്നേല്‍ക്കരുതെന്നു പറയുന്നത്, വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണനെ മുമുക്ഷു സ്തുതിക്കുന്നത്, കുരുക്ഷേത്രഭൂമിയിലെത്തുന്ന ദുഃശാസനന്‍ യുദ്ധത്തിന്റെ കെടുതികള്‍ നോക്കിക്കാണുന്നത് മുതലായവയെല്ലാം ഇവിടെ ഒഴിവാക്കുകയാണുണ്ടായത്.


രൗദ്രഭീമന്‍ ദുഃശാസനനെ യുദ്ധഭൂമിയില്‍ തേടിക്കണ്ട് പോരിനു വിളിക്കുന്നു. പണ്ട് ദുഃശാസനന്‍ ചെയ്ത കൊള്ളരുതായ്കകള്‍ ചിന്തിച്ച് അത്യധികം കോപത്തോടെ ദുഃശാസനനുമായി യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധം പുരോഗമിക്കവേ, നരസിംഹം ഭീമനില്‍ ആവേശിക്കുന്നു. ദുഃശാസനന്റെ മാറുപിളര്‍ന്ന് ഭീമന്‍ ചോരകുടിക്കുന്നു, കുടല്‍മാല കഴുത്തില്‍ അണിയുന്നു. പാഞ്ചാലിയെ ചെന്നുകണ്ട്, ദുഃശാസനന്റെ രക്തം പുരട്ടി മുടികെട്ടിക്കൊടുക്കുന്നു. തുടര്‍ന്ന് കൃഷ്ണനെ ചെന്നു കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭീമനില്‍ നിന്നും നരസിംഹ ബാധയൊഴിച്ച് കൃഷ്ണന്‍ ക്ലേശങ്ങളകറ്റുന്നു. താന്‍ ചെയ്ത പാപങ്ങളോര്‍ത്ത് വിലപിക്കുന്ന ഭീമനെ, അവയൊക്കെയും ക്ഷത്രിയധര്‍മ്മമാണെന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു. പാഞ്ചാലിയായെത്തിയ കലാമണ്ഡലം വിജയകുമാര്‍ മുടി മുന്നിലേക്ക് ആവശ്യത്തിനിടാതെയാണ് അരങ്ങിലെത്തിയത്. കലാമണ്ഡലം ഗോപി അക്ഷരാര്‍ത്ഥത്തില്‍ രൗദ്രഭീമനായതും ഈ സമയത്തായിരുന്നു. എങ്ങിനെയൊക്കെയോ മുടി വലിച്ചെടുത്ത് കെട്ടുന്നതായി ആടി പാഞ്ചാലിയോട് പൊയ്ക്കോളാന്‍ പറയുകയാണ് ഉണ്ടായത്. ക്ലേശമകന്ന്, എപ്പോഴും ഞങ്ങളില്‍ കരുണ വേണമേയെന്നു പ്രാര്‍ത്ഥിച്ച് പിന്നിലേക്ക് മാറുന്ന ഭീമന്റെ കൈയില്‍ ഗദയെടുത്തു കൊടുക്കുവാന്‍ കൃഷ്ണന്‍ മറന്നു. അവിടെയാണ് രൗദ്രഭീമന്‍ അലറുന്നത് ശരിക്കും കേട്ടത്! കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമന്‍ ഭാവം കൊണ്ട് മികച്ചു നിന്നുവെങ്കിലും, കഥാപാത്രത്തിനാവശ്യമായ ഊര്‍ജ്ജം കാണുവാനുണ്ടായിരുന്നില്ല. മുന്‍‌കാലങ്ങളില്‍ ഗോപിയുടെ രൗദ്രഭീമന്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ വേഷങ്ങളുടെ നിഴലായി മാത്രമേ ഇവിടുത്തെ വേഷം അനുഭവപ്പെട്ടിരിക്കുകയുള്ളൂ. എങ്കില്‍ തന്നെയും, അദ്ദേഹത്തിന്റെ പ്രായാധിക്യം കൂടി കണക്കിലെടുത്താല്‍ വേഷം ഒട്ടും മോശമായതായി പറയുവാന്‍ കഴിയില്ല. കൂട്ടുവേഷങ്ങളുടെ പാളിച്ചകള്‍ കാരണമായി പറയാമെങ്കിലും, സ്വന്തം കഥാപാത്രത്തോട് നീതി കാട്ടാതെയുള്ള ഇടയ്ക്കൊക്കെയുള്ള പെരുമാറ്റങ്ങള്‍ മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടത്.


കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടയ്ക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ശ്രീഹരി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍ നായര്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാമണ്ഡലം രാജ് നാരായണന്‍, കോട്ടക്കല്‍ ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. അവസാനഭാഗങ്ങളില്‍ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും ഉണ്ടായിരുന്നെങ്കിലും, അതിന്റേതായ മികവൊന്നും മേളത്തിന് അനുഭവപ്പെട്ടില്ല. ഇത്രയധികം വാദ്യങ്ങള്‍ ഒരുമിച്ചുപയോഗിക്കുമ്പോള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചില്ലായെങ്കില്‍ കുറേ ഒച്ചയുണ്ടാക്കാമെന്നല്ലാതെ മേളത്തിനു മികവുണ്ടാവില്ല. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം അജേഷ് പ്രഭാകരന്‍ എന്നിവരുടെ ആലാപനത്തിനും ശരാശരി നിലവാരമേ അവകാശപ്പെടുവാനുള്ളൂ. ഇത്രയും കഥാഭാഗം പാടുന്നതിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമാണ് അങ്ങോട്ടുമിങ്ങോട്ടും ഗായകര്‍ മാറിക്കളിച്ചത്. അതിനാല്‍ തന്നെ ഒരു താളം കണ്ടെത്തുവാന്‍ മൂവരും വിഷമിച്ചു. കലാമണ്ഡലം സതീശന്‍, കലാമണ്ഡലം ബാര്‍ബറെ വിജയകുമാര്‍ എന്നിവരുടെ ചുട്ടി മികവുപുലര്‍ത്തി. എന്നിരുന്നാലും രൗദ്രഭീമന്റെ ചുട്ടി കുറച്ചു കൂടി മികച്ച രീതിയില്‍ ചെയ്യാവുന്നതായിരുന്നു. രൗദ്രഭീമന്റെ മുഖത്തെഴുത്തും അത്രയ്ക്ക് മികച്ചതായില്ല. കലാചേതനയുടെ കോപ്പുകളും വസ്ത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഇത്തരമൊരു വേദി കലാമണ്ഡലം ഗോപിയെ ആദരിക്കുവാനായി ഒരുക്കിയ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍; പത്മശ്രീ നേടിയ കലാമണ്ഡലം ഗോപിയെ അനുമോദിക്കുവാന്‍ കൂടിയ ഒരു ചടങ്ങില്‍ അവതരിക്കപ്പെട്ട കഥകളി, അപൂര്‍വ്വമായി അദ്ദേഹം ചെയ്യാറുള്ള ഒരു വേഷം, ഈ ഘടകങ്ങള്‍ നല്‍കുന്ന സന്തോഷം ഒഴിച്ചു നിര്‍ത്തിയാല്‍, ആസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ തക്കവണ്ണമുള്ളതൊന്നും പേരാമംഗലത്ത് അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധ‘ത്തില്‍ കാണുകയുണ്ടായില്ല.

Description: DuryodhanaVadham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kalamandalam Krishnakumar as Duryodhanan, Nelliyodu Vasudevan Nampoothiri as Dussasanan, Sadanam Bhasi as SriKrishnan, Kalamandalam Vijayakumar (Englad) as Panchali, Kalanilayam Damodaran as Sakuni, Maya Nelliyodu as Yudhishtiran, Kalamandalam Vipin as KuttiBhiman and Padmasree Kalamandalam Gopi as RaudraBhiman; Pattu: Kalamandalam Babu Nampoothiri, Kalamandalam Vinod and Kalamandalam Ajesh Prabhakaran; Chenda: Kalamandalam Unnikrishnan, Kottackal Prasad and Kottackal Vijayaraghavan; Maddalam: Kalamandalam Narayanan Nair, Kalamandalam Raj Narayanan and Kottackal Sabarish; Chutti: Kalamandalam Satheesan, Kalamandalam Barbare Vijayakumar; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

2009 ഫെബ്രുവരി 25, ബുധനാഴ്‌ച

പേരാമംഗലത്തെ മല്ലയുദ്ധം

Mallayudham Kathakali: Kottackal Devadas as Mallan and Kalamandalam Pradeep Kumar as Valalan.
ഫെബ്രുവരി 22, 2009: പത്മശ്രീ പുരസ്കാരര്‍ഹനായ കലാമണ്ഡലം ഗോപിയുടെ ബഹുമാനാര്‍ത്ഥം, അദ്ദേഹത്തിന്റെ വാസസ്ഥലമായ പേരാമംഗലം നിവാസികള്‍ ഒരുക്കിയ സ്വീകരണത്തിനു ശേഷം ആദ്യ കഥയായി ‘മല്ലയുദ്ധം’ അവതരിക്കപ്പെട്ടു. ഇരയിമ്മന്‍ തമ്പിയുടെ ‘കീചകവധം’ ആട്ടക്കഥയില്‍ നിന്നുമെടുത്ത ഒരു രംഗമാണിത്. ആട്ടത്തിനും, യുദ്ധരംഗങ്ങള്‍ക്കും വളരെ പ്രാധാന്യമുള്ള ഒരു കഥാഭാഗമാണിത്. കോട്ടക്കല്‍ ദേവദാസ് മല്ലനായും കലാമണ്ഡലം പ്രദീപ് കുമാര്‍ വലലനായും അരങ്ങിലെത്തിയ ഈ കഥയുടെ മേളം കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നയിച്ചു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് തുടങ്ങിയവരായിരുന്നു ഗായകര്‍.

തന്റെ കൈക്കരുത്തിലും അഭ്യാസപാടവത്തിലും അത്യധികം അഹങ്കരിക്കുന്ന ജിനൂതന്‍ എന്ന ഒരു മല്ലന്‍ ഒരിക്കല്‍ വിരാടരാജ്യത്തിലെത്തുന്നു. മല്ലന്റെ പരാക്രമങ്ങളെക്കുറിച്ച് കേട്ടറിവുള്ള ദേശത്തെ പ്രധാനമല്ലന്മാരാരും അയാളോട് എതിര്‍ക്കുവാന്‍ തയ്യാറാവുന്നില്ല. ഈ സമയം, പാചകക്കാരനായി വിരാടദേശത്ത് അജ്ഞാതവാസം കഴിക്കുന്ന വലലന്‍ മല്ലയുദ്ധത്തിനൊരുങ്ങുന്നു. ജിനൂതനെ പരാജയപ്പെടുത്തി വലലന്‍ വിരാടരാജാവിന്റെ പ്രീതിക്ക് പാത്രമാവുന്നു. ഇത്രയുമാണ് ‘മല്ലയുദ്ധം’ കഥയുടെ ഉള്ളടക്കം. തന്റെ സ്വൈര്യജീവിതത്തിനു കാരണം തേടിയുള്ള മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥ ആരംഭിക്കുന്നത്. തന്നോടെതിര്‍ത്ത പല പേരുകേട്ട മല്ലന്മാരെയും കാലപുരിയ്ക്കയച്ച പരാക്രമശാലിയായ തന്നോടെതിര്‍ക്കുവാന്‍ ഇവിടെയെങ്ങും ആരുമില്ലെന്ന തന്റെ സുഖത്തിന്റെ ഹേതു അയാള്‍ മനസിലാക്കുന്നു. ഏറെ നാളായി ആരോടും എതിര്‍ക്കാത്തതിനാല്‍ കൈതരിക്കുന്നു, ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ആരെയെങ്കിലും എതിര്‍ക്കുവാന്‍ കിട്ടുമോയെന്നു നോക്കുകതന്നെ എന്നാടി ഭാണ്ഡവുമെടുത്ത് മല്ലന്‍ പുറപ്പെടുന്നു.


കുറച്ചു ദൂരം ചെല്ലുമ്പോള്‍, പെരുമ്പറയുടേയും കാഹളത്തിന്റേയും ശബ്ദം കേട്ട് മല്ലന്‍ അവിടേക്ക് ശ്രദ്ധിക്കുന്നു. വിരാടരാജ്യത്ത് നടക്കുന്ന മല്ലയുദ്ധത്തിന്റെ അറിയിപ്പായിരുന്നു അത്. വിരാടരാജ്യത്തു ചെന്ന് മല്ലയുദ്ധത്തില്‍ പങ്കെടുക്കുക തന്നെ എന്നുറച്ച് മല്ലന്‍ അങ്ങോട്ടു തിരിക്കുന്നു. പല നിലകളുള്ള ഗോപുരത്തിന് ഭടന്മാര്‍ കാവല്‍ നില്‍ക്കുന്നു. അടുത്തെത്തുന്ന മല്ലനെ കണ്ട് അവര്‍ ഭവ്യതയോടെ അകത്തേക്ക് ആനയിക്കുന്നു. ഉള്ളില്‍ മല്ലന്മാരുടെ ചിത്രങ്ങള്‍ കണ്ട്, ഇവരെയെല്ലാം താന്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് മല്ലന്‍ മേനി നടിക്കുന്നു. കുറച്ചു കൂടി ഉള്ളിലേക്ക് കടക്കുമ്പോള്‍, തന്റെ തന്നെ ചിത്രം കൊത്തിവെച്ചിരിക്കുന്നത് അഭിമാനത്തോടെ നോക്കിക്കാണുന്നു. അങ്കത്തട്ട്, ചുറ്റിനും പല നിലകളിലായി കാണികള്‍, ഏറ്റവും മുകളിലായി രാജാവ് തന്നെ സന്നിഹിതനായിരിക്കുന്നു. അങ്കത്തട്ടില്‍ കയറി രാജാവിനെ വന്ദിച്ച്, ചുറ്റുമുള്ള പല മല്ലന്മാരെയും പോരിനായി ക്ഷണിക്കുന്നു. എന്നാല്‍ അവരെല്ലാം ഒഴിഞ്ഞു മാറുന്നു.

“ആരൊരു പുരുഷനഹോ! എന്നോടെതിര്‍പ്പാന്‍?” എന്നു തുടങ്ങുന്ന മല്ലന്റെ പദമാണ് തുടര്‍ന്ന്. ആരെങ്കിലും യുദ്ധത്തിനു തയ്യാറുണ്ടോ എന്നു ചോദിച്ച്, ഇനിയാരെങ്കിലും തയ്യാറായാല്‍ അവന്റെ ‘മദമടക്കി ലഘുമടക്കും...’ എന്നു വീമ്പിളക്കുന്ന മല്ലന്റെ മുന്നിലേക്ക് വലലന്‍ പ്രവേശിക്കുന്നു. സമര്‍ത്ഥനെന്നൊരു തെറ്റിദ്ധാരണയോടെ ഇവിടെ നിന്ന് വീമ്പിളക്കുന്ന നിന്നെ കാലന്റെ അതിഥിയാക്കുവാനാണ് താന്‍ വന്നത് എന്നാണ് വലലന്റെ പദം. തുടര്‍ന്ന് ഇരുവരും പരസ്പരം പരിഹാസവാക്കുകള്‍ ചൊരിഞ്ഞ് യുദ്ധത്തിലേക്ക് കടക്കുന്നു. വിവിധ യുദ്ധമുറകള്‍ക്കൊടുവില്‍ വലലന്‍ മല്ലനെ കീഴ്പ്പെടുത്തുന്നു.


മല്ലനായെത്തിയ കോട്ടക്കല്‍ ദേവദാസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മല്ലന്റെ അഹങ്കാരത്തോടെയുള്ള വീരശൂരത്വം വളരെ നന്നായി തന്നെ പ്രകടമാക്കുവാന്‍ ദേവദാസിനു കഴിഞ്ഞു. മല്ലന്റെ ആദ്യഭാഗത്തെ ആട്ടങ്ങളും മനോഹരമായിത്തന്നെ അദ്ദേഹം രംഗത്തവതരിപ്പിച്ചു. വലലനായെത്തിയ കലാമണ്ഡലം പ്രദീപ് കുമാര്‍ വേഷത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലല്ല അരങ്ങില്‍ പ്രവര്‍ത്തിച്ചത്. ഈ ഭാഗത്ത് വലലന്റെ സ്ഥായിയായ വീരമോ, സഞ്ചാരീഭാവങ്ങളായ കോപം, പുച്ഛം എന്നിവയോ വേണ്ടതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് കാണുവാനുണ്ടായിരുന്നില്ല. വലലന്റെ കൈയിലേ ചട്ടുകമോ, ദേഹത്ത് പൂണൂലോ ഉണ്ടായിരുന്നതുമില്ല. വലലനെ കാ‍ണുന്ന മല്ലന്‍, ‘നീയൊരു ബ്രാഹ്മണന്‍, കേവലമൊരു പാചകക്കാരന്‍’ എന്നു പറയുവാന്‍ കാരണമാവുന്ന ഇവയുടെ അഭാവം വളരെ പ്രകടമായിരുന്നു. ഇരുവരുടേയും വേഷത്തിലേയും ഭാവത്തിലേയും, മികവും കുറവും ഇവിടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ദേവദാസിന്റെ വേഷത്തിന്റെ ശക്തിയ്ക്കും കണിശതയ്ക്കും മുന്നില്‍ പ്രദീപിന്റെ വലലന്‍ വല്ലതെ ചെറുതായതു പോലെ തോന്നിച്ചു. ഇതില്‍ കൂടുതല്‍ മികച്ച ഒരു പ്രകടനം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു.


പഞ്ചുപിടിച്ചു കൊണ്ടാണ് ഇരുവരും യുദ്ധം തുടങ്ങിയത്. തുടര്‍ന്നുള്ള യുദ്ധമുറകളില്‍ പലതും WWE Wresteling-നെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു. ഒരാള്‍ കിടക്കുന്നു, മറ്റേയാള്‍ സ്റ്റൂളിന്റെ മുകളില്‍ നിന്നും ചാടുന്നു, കിടക്കുന്നയാള്‍ ഒഴിഞ്ഞു മാറുന്നു, ചാടി വീണയാള്‍ നിലത്തു വീഴുന്നു, തിരിഞ്ഞ് കാലുകൊണ്ട് വെട്ടി അടുത്തയാളെ വീഴ്‌ത്തുന്നു, കൈ പിടിച്ച് തിരിക്കുന്നു... ഇങ്ങിനെ പലതും WWE ഗുസ്തിനാടകത്തിന്റെ ശൈലിയിലായിരുന്നു. ഒടുവില്‍ മല്ലന്മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ള കഥകളിയുടേതായ യുദ്ധമുറകള്‍ ഇരുവരും ചേര്‍ന്ന് ഒഴുക്കന്‍‌മട്ടില്‍ അവതരിപ്പിച്ചു പോവുകയേ ചെയ്തുള്ളൂ. കഥകളിയെ സംബന്ധിച്ചിടത്തോളം, യുദ്ധവും മറ്റും ഒരു നൃത്തരൂപം തന്നെയാണ്. നൃത്തത്തിന്റെ ചടുലതയിലൂടെയും പ്രത്യേക അംഗവിക്ഷേപങ്ങളിലൂടെയുമാണ് യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കേണ്ടത്. അല്ലാതെയുള്ള അവതരണം കഥകളിക്ക് എത്രമാത്രം യോജിച്ചതാണ് എന്നത് ചിന്തിക്കേണ്ട ഒന്നാണ്. ഒടുവില്‍, മല്ലനെ പരാജയപ്പെടുത്തി അയയ്ക്കുന്നതായാണ് മുന്‍പ് കണ്ടിട്ടുള്ളത്. ഇവിടെ മല്ലനെ വലലന്‍ വധിക്കുന്നതായാണ് അവതരിപ്പിച്ചത്. അതും എത്രമാത്രം ശരിയാണെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.


“ആരൊരു പുരുഷനഹോ!...” എന്നു തുടങ്ങുന്ന ഒരു പദം മാത്രമാണ് ഈ കഥാഭാഗത്തിലുള്ളത്. കാര്യമായി ശ്രദ്ധ ലഭിക്കാത്ത ഈയൊരു പദം പോലും, കലാമണ്ഡലം ബാബു നമ്പൂതിരിയുടേയും കലാമണ്ഡലം വിനോദിന്റേയും ആലാപനത്താല്‍ ആസ്വാദ്യകരമായിരുന്നു. മേളത്തില്‍ കോട്ടക്കല്‍ പ്രസാദും കോട്ടക്കല്‍ രാധാകൃഷ്ണനും നല്ല രീതിയില്‍ കോട്ടക്കല്‍ ദേവദാസിന്റെ മല്ലനെ പിന്തുണച്ചു. എന്നാല്‍ കലാമണ്ഡലം പ്രദീപ് കുമാറിന്റെ വലലന് ഇരുവരുടേയും പിന്തുണ അത്രയ്ക്ക് ഉണ്ടായിരുന്നതുമില്ല. പ്രദീപിന്റെ വേഷത്തിന്റെ നിറം മങ്ങുവാന്‍ അതുമൊരു കാരണമാണ്. ശൈലിയിലുള്ള വ്യത്യാസമാണോ, അല്ലെങ്കില്‍ വലലന്റെ ഭാഗമാവുമ്പോള്‍ അല്പം വിശ്രമിച്ചേക്കാം എന്ന് മേളക്കാര്‍ കരുതിയതാണോ; എന്തുകൊണ്ടാണ് അങ്ങിനെയായത് എന്നറിയില്ല. കോട്ടക്കല്‍ വിജയരാഘവന്‍ ചെണ്ടയിലും, കോട്ടക്കല്‍ ശബരീഷ് മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും അവരും വലലനെ കാര്യമായി ഗൌനിച്ചിരുന്നില്ല.

പലകകള്‍ കൂട്ടിക്കെട്ടി നിര്‍മ്മിച്ച താല്‍കാലിക വേദിയില്‍ ‘മല്ലയുദ്ധം’ പോലെയൊരു കഥ വെയ്ക്കേണ്ടിയിരുന്നില്ല. ഇരുവര്‍ക്കും ആത്മവിശ്വാസത്തോടെ ആഞ്ഞു ചവിട്ടി കലാശങ്ങളെടുക്കുവാന്‍ അതിനാല്‍ തന്നെ സാധിച്ചതുമില്ല. ചെണ്ടയുടെ ശബ്ദത്തിലും മുഴക്കത്തില്‍ പലകയില്‍ ചവിട്ടുന്നതിന്റെ ശബ്ദമായിരുന്നു കേള്‍ക്കുവാനുണ്ടായിരുന്നത്. കഥകളി അരങ്ങുകള്‍ സാധാരണ ഉപയോഗിക്കുന്നതിലും മികച്ച ശബ്ദനിയന്ത്രണ സംവിധാനങ്ങളായിരുന്നു ഇവിടെ ഉപയോഗിച്ചത്. വെളിച്ചത്തിനായി ധാരാളം ലൈറ്റുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും, വേദിയില്‍ എല്ലായിടവും പ്രകാശമെത്തുന്ന രീതിയിലായിരുന്നില്ല അവയുടെ ക്രമീകരണം എന്നതിനാല്‍ തന്നെ ഉദ്ദേശിച്ച പ്രയോജനം അവകൊണ്ടുണ്ടായില്ല. ചുരുക്കത്തില്‍ വളരെ മികച്ചതെന്നു പറയുവാനില്ലെങ്കിലും, തരക്കേടില്ലാത്ത ഒരു ‘മല്ലയുദ്ധ’മായിരുന്നു പേരാമംഗലത്ത് അരങ്ങേറിയത്.

Description: Mallayudham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kottackal Devadas as Mallan, Kalamandalam Pradeep Kumar as Valalan; Pattu: Kalamandalam Babu Nampoothiri and Kalamandalam Vinod; Chenda: Kottackal Prasad and Kottackal Vijayaraghavan; Maddalam: Kottackal Radhakrishnan and Kottackal Sabarish; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

2009 ജനുവരി 30, വെള്ളിയാഴ്‌ച

എളവൂരെ കചദേവയാനി

KachaDevayani Kathakali - Kalamandalam Gopi as Kachan and Margi Vijayakumar as Devayani.
ജനുവരി 24, 2009: എളവൂര്‍ മഹാത്മഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കചദേവയാനി’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി കചനേയും, മാര്‍ഗി വിജയകുമാര്‍ ദേവയാനിയേയും അവതരിപ്പിച്ച കളിക്ക്; കലാനിലയം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ എന്നിവരുടേതായിരുന്നു പാട്ട്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും, കലാനിലയം മനോജ് മദ്ദളത്തിലും ഇവിടുത്തെ കളിക്ക് മേളമൊരുക്കി. പ്രതിപാദ്യം കൊണ്ടും, ലളിതമനോഹരമായ സാഹിത്യഭംഗികൊണ്ടും സാധാരണക്കാരെപ്പോലും ആകര്‍ഷിക്കുന്ന കഥയാണ് ‘കചദേവയാനി’. അസുരഗുരുവായ ശുക്രന്റെ പക്കല്‍, മരിച്ചവരെ ജീവിപ്പിക്കുവാന്‍ ഉതകുന്ന മൃതജീവനി മന്ത്രം പഠിക്കുവാനായി ദേവലോകവാസിയായ കചനെത്തുന്ന രംഗത്തോടെയാണ് കഥ ആരംഭിക്കുന്നത്.


തന്റെ പക്കലെത്തുന്ന സുമുഖനായ പുരുഷന്റെ രൂപം കണ്ട്; ആരാണ്, വരുവാനെന്താണ് കാരണം എന്നിവയൊക്കെ ശുക്രാചാര്യര്‍ അന്വേഷിക്കുന്നു. “സരസിജശരരൂപമേ...” എന്ന ശുക്രന്റെ പദമാണ് ആദ്യം. “ജയ ജയ ആശ്രിതബന്ധോ!” എന്ന മറുപടി പദത്തിലൂടെ ദേവഗുരുവിന്റെ പുത്രനായ കചനാണ് താനെന്നും, വിവിധങ്ങളായ ശാസ്ത്രങ്ങള്‍ അഭ്യസിക്കുവാനാണ് താനെത്തിയിരിക്കുന്നതെന്നും കചന്‍ ശുക്രനെ അറിയിക്കുന്നു. ഗൂഢശാസ്ത്രങ്ങളൊക്കെയും, ഒന്നൊഴിയാതെ പഠിപ്പിക്കുന്നതാണെന്ന് ശുക്രന്‍ വാക്കുകൊടുക്കുന്നു. ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ് തുടര്‍ന്ന്. സമയം നോക്കി പഠനം ആരംഭിക്കുന്നതും, പ്രാഥമിക പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതുമൊക്കെ ഇവിടെ ആടുന്നു. മകളായ ദേവയാനിയെ വിളിച്ച് കചന് പരിചയപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന്, തനിക്ക് സന്ധ്യാവന്ദനത്തിനുള്ള സമയമായെന്നു പറഞ്ഞ മകളോടൊപ്പം ശുക്രാചാര്യര്‍ രംഗത്തു നിന്നും മാറുന്നു.

കലാനിലയം ഗോപിനാഥനാണ് ശുക്രാചാര്യരായി അരങ്ങിലെത്തിയത്. ശുക്രാചാര്യരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനായി. കചന്‍ തന്റെ സത്വം വെളിപ്പെടുത്തുമ്പോള്‍, ‘വന്നത് ആരും കണ്ടില്ലല്ലോ?’ എന്നൊക്കെ സന്ദര്‍ഭോചിതമായ രീതിയില്‍ പ്രതികരിക്കുവാനും അദ്ദേഹം മറന്നില്ല. എന്നാല്‍ കചന്‍ സത്യം അതുപോലെ പറഞ്ഞതിനാല്‍, ഇവന്‍ കള്ളമില്ലാത്തവനാണ് എന്നൊരു ആട്ടം കൂടി ആവാമായിരുന്നു. അതുപോലെ പലയിടത്തും, രാക്ഷസന്മാരെക്കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ ശുക്രാചാര്യരില്‍ നിന്നുമുണ്ടായി; അവയും ഒഴിവാക്കാമായിരുന്നതായി തോന്നി. രാക്ഷസഗുരുവായി പോയില്ലേ, എല്ലാം സഹിക്കുക തന്നെ എന്നൊരു ഭാവമായിരുന്നു ഗോപിനാഥന്റെ ശുക്രാചാര്യര്‍ക്ക്. ‘ഇവിടെ വന്നത് ആരെങ്കിലും കണ്ടുവോ?’ എന്നു ഉത്കണ്ഠപ്പെടുന്ന ഗുരുവിനോട് കചന്‍ പറയുന്നത്, ‘താന്‍ യുദ്ധത്തിനല്ല എത്തിയത്, പഠിക്കുവാനാണ്!’ എന്നാണ്. ‘രാക്ഷസര്‍ക്ക് ശണ്ഠയുണ്ടാക്കുവാന്‍ കാരണമൊന്നും വേണ്ട, ദേവലോകത്തു നിന്നും വന്നവനാണ് എന്നതു തന്നെ ധാരാളം!’ എന്ന് ശുക്രനും പറയുന്നു. ഗുരുവിന്റെ പക്കല്‍ നിന്നും എഴുത്തോല സ്വീകരിക്കുമ്പോള്‍, കചന്റെ കൈയില്‍ നിന്നും അത് താഴെ വീഴുന്നു. ദുഃശകുനമായല്ലോ എന്നോര്‍ത്ത് ഖേദിക്കുന്ന കചനോട്, മനസുറപ്പോടെ പഠനം ആരംഭിക്കുവാന്‍ ഗുരു ഉപദേശിക്കുന്നു.


ആശ്രമം ചുറ്റിക്കാണുകയാണ് കചന്‍ തുടര്‍ന്ന്. മരക്കമ്പുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയിരിക്കുന്ന യജ്ഞശാലകളില്‍ പൂജയ്ക്കായി പൂക്കള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. നടുവിലായി ഹോമകുണ്ഠം ജ്വലിപ്പിച്ചിരിക്കുന്നു, അഗ്നിജ്വാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു കത്തുന്നു. ആകാശത്തിലൂടെ പോവുന്ന പറവകള്‍, ജ്വാലകളാല്‍ പൊള്ളലേറ്റ് ഹോമകുണ്ഠത്തില്‍ പതിക്കുന്നു. ഇങ്ങിനെയുള്ള യജ്ഞത്തിന് എങ്ങിനെ ഫലപ്രാപ്തിവരും എന്നു ശങ്കിക്കുന്ന കചന്‍, തീയില്‍ വീണു ചാരമായ പറവകള്‍ ഒരപായവും കൂടാതെ വീണ്ടും പറന്നു പൊങ്ങുന്നതു കണ്ട് അത്ഭുതപ്പെടുന്നു. പിന്നെയും ചുറ്റി നടന്ന്; ഉറങ്ങുന്ന ഒരു സിംഹത്തെ കാണുന്നു. ഒരു ആനക്കുട്ടി, താമരത്തണ്ടാണെന്നു കരുതി, സിംഹത്തിന്റെ ദംഷ്ട്രയില്‍ തുമ്പിക്കൈ ചുറ്റി വലിക്കുന്നു. എന്നാല്‍ സിംഹം അത് ഗൌനിക്കുന്നതേയില്ല. പിന്നെയും നടക്കുമ്പോള്‍; ഒരു പെണ്‍പുലി മാന്‍‌കുട്ടിക്ക് മുലയൂട്ടുന്നു, പാമ്പിന്റെ പത്തിക്കടിയില്‍ തലചായ്ച് കീരി ഉറങ്ങുന്നു, കീരിയുടെ മുകളില്‍ ഫണം താഴ്തി പാമ്പും വിശ്രമിക്കുന്നു; തുടങ്ങിയ ദൃശ്യങ്ങള്‍ കാണുന്നു. ഇതുപോലെയൊരു പുണ്യാശ്രമത്തില്‍ പഠിക്കുവാന്‍ അവസരം ലഭിച്ച താന്‍ ഭാഗ്യം ചെയ്തവനാണെന്നാടി, പൂജയ്ക്കുള്ള സാമഗ്രികള്‍ ഒരുക്കുവാന്‍ തുടങ്ങുകയാണെന്ന് കാണിച്ച് കചന്‍ രംഗത്തു നിന്നും മാറുന്നു. വളരെ രസകരമായ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ഗോപി മനോഹരമായി രംഗത്തവതരിപ്പിച്ചു.


പഠിച്ചുകൊണ്ടിരിക്കുന്ന കചന്റെ പക്കല്‍ നിന്നും താളിയോല കൈക്കലാക്കുന്ന ദേവയാനിയില്‍ നിന്നുമാണ് അടുത്ത രംഗം ആരംഭിക്കുന്നത്. "രമണീയ! ഗുണകര!" എന്നു തുടങ്ങുന്ന ദേവയാനിയുടെ പദമാണ് ആദ്യം. തന്റെ ആനന്ദസാഗരത്തില്‍ സൂര്യനായി ഉദിച്ചുനില്‍ക്കുന്ന അങ്ങയോടൊപ്പം കാമലീലകളില്‍ ഏര്‍പ്പെട്ട്, മോദത്തോടുകൂടി വസിക്കുവാനുള്ള തന്റെ ആഗ്രഹം കചനെ അറിയിക്കുകയാണ് ദേവയാനി ഈ പദത്തിലൂടെ. ദേവയാനിയുടെ ഇംഗിതമറിയുന്ന കചന്‍, തന്റെ പഠനകാലത്ത് കാമവിചാരങ്ങള്‍ പാടില്ലെന്നും, അതിനാല്‍ നീ എന്നോട് ക്ഷമിക്കണമെന്നും ദേവയാനിയോട് പറയുന്നു. ദേവയാനി തന്റെ ഇംഗിതം അറിയിക്കുന്നതു മുതല്‍ക്ക് ‘ഇവളാളു ശരിയല്ല!’ എന്ന ഭാവത്തില്‍ പിന്നീടങ്ങോട്ട് പെരുമാറിത്തുടങ്ങുന്ന കചന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍, കലാമണ്ഡലം ഗോപിയുടെ കചന്‍, അതൊരു നേരമ്പോക്കുപോലെയെടുത്ത്, ‘കൊള്ളാം, അതേതായാലും നന്നായി!’ എന്ന രീതിയില്‍ സൌമ്യനായി പ്രതികരിക്കുകയാണുണ്ടായത്. വാത്സല്യത്തോടെ പറഞ്ഞ് തിരുത്തുവാനാണ് കചന്‍ തന്റെ പദത്തില്‍ ശ്രമിക്കുന്നതും. അതിനാല്‍, ഈ രീതിയിലുള്ള കചന്റെ അവതരണമാണ് കൂടുതല്‍ യോജ്യമായതെന്നു നിസ്സംശയം പറയാം.

പദത്തിനു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മങ്ങളാണ്. കചന്റെ മറുപടിയില്‍ പരിഭവിച്ചു നില്‍ക്കുന്ന ദേവയാനിയെ സന്തോഷിപ്പിക്കുവാനാണ് കചന്റെ ശ്രമം. പുത്രിയോട് വളരെ വാത്സല്യമുള്ള ശുക്രാചാര്യര്‍, തന്നെ പറഞ്ഞു വിടതിരിക്കുവാന്‍ ദേവയാനിയെ പിണക്കാതിരിക്കേണ്ടത് തന്റെ ആവശ്യമാണ് എന്നു സാധാരണ കചന്മാര്‍ ആടിക്കാണാറുണ്ട്. ഇവിടെ അങ്ങിനെയൊരു കാരണവും കലാമണ്ഡലം ഗോപി ആടിയില്ല. ഒരിഷ്ടം പറഞ്ഞാല്‍ സാധിച്ചു തരാത്ത അങ്ങയോട് മിണ്ടില്ലെന്നു പറയുന്ന ദേവയാനിയോട് കചന്‍ വീണ്ടും പറയുന്നു, തന്റെ പഠനകാലത്ത് ഈ വക വിചാരങ്ങളുണ്ടായാല്‍ പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ സാധിക്കുകയില്ല. ഇതു കേട്ട്, എങ്കില്‍ പഠനത്തിനു ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുക എന്നാവുന്നു ദേവയാനിയുടെ ആവശ്യം; ഉറപ്പൊന്നും നല്‍കുവാന്‍ കഴിയില്ല എന്നു പറഞ്ഞ് കചന്‍ ഒഴിവാകുന്നു.


പഠിക്കുവാന്‍ തുടങ്ങുന്ന കചനെ വീണ്ടും ദേവയാനി ഒരോ കളികള്‍ക്കായി ക്ഷണിക്കുന്നു. നിവൃത്തിയില്ലാതെ കചന്‍ വഴങ്ങുന്നു. ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നത്, വീണവായിക്കുന്നത്, മൃദംഗം കൊട്ടുന്നത്, പശുവിനെ കറക്കുന്നത്, പൂവിറുക്കുന്നത് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ആസ്വാദ്യകരമായി ഗോപിയും, വിജയകുമാറും ചേര്‍ന്ന് രംഗത്തവതരിപ്പിച്ചു. തന്നോട് ചേര്‍ന്നിരിക്കുന്ന ദേവയാനിയോട് കളിയായി കചന്‍ പറയുന്നു, എങ്കില്‍ എന്റെ മടിയിലേക്ക് കയറിയിരിക്ക്, ഉടനെ ചാടി മടിയിലേക്ക് ഇരിക്കുവാന്‍ തുടങ്ങുന്ന ദേവയാനി; വീണയുടെ ശ്രുതി ശരിയായില്ല, തിരിക്കണമെന്ന് പറയുന്ന ദേവയാനിയുടെ ചെവി തിരിക്കുവാന്‍ തുടങ്ങുന്ന കചന്‍; സന്ദര്‍ഭവശാല്‍ തന്റെ കൈയില്‍ പിടിക്കുന്ന കചനെ, കാമത്തോടെ നോക്കുന്ന ദേവയാനി, ഇതുകണ്ട് വല്ലാതെയാവുന്ന കചന്‍; കുമ്മി കളിച്ച് കളിച്ച് ഇരുവരും കൂട്ടിമുട്ടുന്നു, അരിശപ്പെടുന്ന കചനെ നോക്കിയുള്ള ദേവയാനിയുടെ ചിരി; ഒടുവില്‍ തന്റെ കാര്യം ഗോപിയാക്കുമോ എന്ന കചന്റെ ചോദ്യം; മാല തന്നെ അണിയിക്കുവാന്‍ വരുന്ന ദേവയാനിയെ ഇത് ദൈവത്തിനുള്ളതാണെന്ന് പറഞ്ഞ് അകറ്റുന്ന കചനോട് അങ്ങാണെന്റെ ദൈവം എന്നു പറയുന്ന ദേവയാനി; ഇപ്രകാരം വളരെ രസകരമായ ധാരാളം സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതായിരുന്നു ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മാട്ടം. ഒടുവില്‍, പശുക്കളെ മേയുവാന്‍ കൊണ്ടുപോയിട്ടു വരാം എന്നു പറഞ്ഞ് കചന്‍ കാട്ടിലേക്ക് ഗമിക്കുന്നു.

കാട്ടിലെത്തുന്ന കചനെ, സുകേതു എന്ന രാക്ഷസകിങ്കരന്‍ കാണുന്നു. കചനെ തിരിച്ചറിയുന്ന സുകേതു, അവനെ വധിച്ച്, ശവം പൊടിച്ച് മദ്യത്തില്‍ ചേര്‍ത്ത് ശുക്രാചാര്യര്‍ക്കു നല്‍കുന്നു. വളരെ നേരമായിട്ടും കചനെ കാണാഞ്ഞ് ദേവയാനി ശുക്രാചാര്യരുടെ പക്കലെത്തുന്നു. ജ്ഞാനദൃഷ്ടിയിലൂടെ കചന്‍ തന്റെ ഉദരത്തിലാണെന്നും, അതെങ്ങിനെ സംഭവിച്ചുവെന്നും മനസിലാക്കുന്ന ശുക്രന്‍; തന്റെ അവസ്ഥ മകളെ അറിയിക്കുന്നു. അച്ഛനിലാണോ, കചനിലാണോ മകള്‍ക്ക് പ്രിയമെന്നാരായുന്ന ഒരു സാധാരണ അച്ഛനാവുന്നു ശുക്രാചാര്യര്‍ ഇവിടെ. ഇരുവരും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണെന്നുള്ള ദേവയാനിയുടെ മറുപടി കേട്ട്; തന്റെ ഉദരത്തിലുള്ള കചനെ മൃതജീവനി മന്ത്രത്താല്‍ ജീവിപ്പിച്ച്, കചന് മന്ത്രം ശുക്രാചാര്യര്‍ ഉപദേശിക്കുന്നു. ശുക്രന്റെ ഉദരം പിളര്‍ന്ന് പുറത്തുവരുന്ന കചന്‍, മന്ത്രശക്തിയാല്‍ ശുക്രാചാര്യരേയും പുനരുജ്ജീവിപ്പിക്കുന്നു. തന്റെ ആഗമനോദ്ദേശം പൂര്‍ത്തിയായ കചന്‍, ഗുരുവിനെ വന്ദിച്ച് തിരികെ ദേവലോകത്തേക്ക് മടങ്ങുവാന്‍ ശുക്രനോട് അനുമതി ചോദിക്കുന്നു. തന്റെ മദ്യാസക്തിയാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാര്യമെന്ന് തിരിച്ചറിയുന്ന ശുക്രന്‍, ഇനിയൊരു ബ്രഹ്മണന്‍ അല്പമെങ്കിലും മദ്യം സേവിച്ചാല്‍, അവന്‍ പാപിയായി തീരുമെന്ന് കുലത്തെ ഒന്നടങ്കം ശപിക്കുന്നു. തുടര്‍ന്ന് കചന് മടങ്ങുവാനുള്ള അനുമതി നല്‍കുന്നു.


കലാമണ്ഡലം അരുണ്‍ വാര്യരാണ് സുകേതുവായി അരങ്ങിലെത്തിയത്. വേഷഭംഗികൊണ്ടും, വെടുപ്പുള്ള പ്രവൃത്തികൊണ്ടും പ്രതീക്ഷയ്ക്ക് വകയുള്ള യുവകലാകാരനാണ് അരുണ്‍ വാര്യര്‍. എന്നാലിവിടെ സുകേതുവായുള്ള അദ്ദേഹത്തിന്റെ പ്രകടനം തരക്കേടില്ല എന്നേ പറയുവാനുള്ളൂ. പദങ്ങള്‍ക്ക് മുഴുവനായും വേണ്ടരീതിയില്‍ മുദ്രകാട്ടുവാന്‍ അരുണിനായില്ല. “കാടിതുവനചരനാടകമിവിടെ, തേടിയടുത്തതുമനുകൂലം!” എന്നീ വരികളൊക്കെ മനസിലാക്കിയാണോ അരുണ്‍ അരങ്ങിലെത്തിയതെന്നും സംശയമുണ്ട്; ആ ഭാഗങ്ങളില്‍ കാര്യാമായൊന്നും ആടിക്കണ്ടില്ല! അതുപോലെ വളരെ ശോഷിച്ച ശരീരപ്രകൃതിയും മാറ്റേണ്ടതാണ്; ഇതിപ്പോള്‍ കൈ പൊക്കിയാല്‍ ഇട്ടിരിക്കുന്ന വള മുകളില്‍ തോള്‍പ്പൂട്ടില്‍ ചെന്നു നില്‍ക്കും! കചനും, സുകേതുവും കൂടിയുള്ള യുദ്ധമൊക്കെ ഒരുവിധത്തില്‍ കഴിക്കുകയേ ഉണ്ടായുള്ളൂ. കചനും, ശുക്രനും കൂടിയുള്ള രംഗത്തില്‍; “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത ദുര്‍നയങ്ങള്‍ ഗുണമായി!” എന്നു കചന്‍ പറയുന്നതു കേട്ട് ശുക്രാചാര്യര്‍ ഒരു ഭാവവ്യത്യാസവും കാട്ടാതെ ഇരുന്നതേയുള്ളൂ. ‘തനിക്ക് നിന്റെ ഉദ്ദേശം മനസിലായിരുന്നു, എല്ലാം വിധിപോലെയേ വരികയുള്ളൂ!’ എന്നോ മറ്റോ ശുക്രന് ആടാവുന്നതാണ്. ഈ പഠിച്ചതൊന്നും കചന് ഉപകരിക്കില്ലെന്നതും ശുക്രന് അറിവുണ്ടായിരിക്കുമല്ലോ, ആ ഒരു അറിവിന്റെ കൂടെ ബലത്തിലാവണം (അതിവിടെ പറയുകയുമരുത്!) ഇവിടെ കാര്യങ്ങള്‍ ശുക്രന്‍ കാണേണ്ടത്. അതുപോലെ, ശുക്രാചാര്യര്‍ ബ്രാഹ്മണരെ ശപിക്കുന്നതു കേട്ട് കചനും ഒന്നും ചോദിച്ചു കണ്ടില്ല. തന്റെ മരണശേഷം, ശുക്രന്റെ ഉദരത്തില്‍ പുനര്‍ജനിക്കുന്നതുവരെ അവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് കചന് അറിയുകയില്ലല്ലോ, അതിനാല്‍ അവിടെ ശുക്രാചാര്യര്‍ പറയുന്നതെല്ലാം കേട്ടിരിക്കുന്നതിനു പകരം, പദത്തിനു ശേഷമുള്ള മനോധര്‍മ്മത്തില്‍ ഈ രീതിയിലൊരു ചോദ്യം ആകാവുന്നതാണ്. ഇത് അവതരിപ്പിക്കാതെ ഒഴിവാക്കിയതിന് സമയക്കുറവും ഒരു കാരണമായിരിക്കാം.

ദേവയാനി കാണാതെ അവിടെ നിന്നും പോകുവാന്‍ ശ്രമിക്കുന്ന കചന്‍, ദേവയാനിയുടെ മുന്നില്‍ തന്നെ ചെന്നു പെടുന്നു. “സുന്ദരകളേബര! നന്ദിതസുരവര!” എന്ന മനോഹരമായ പദമാണിവിടെ. അത്യധികം പ്രേമത്തോടുകൂടി എന്നെ കാമിച്ചത് പോകുവാനായാണോ, അങ്ങയെ പരദൈവമായി നിനച്ച് സ്നേഹിച്ചു കഴിയുന്ന എന്നോട് ഒന്നും മിണ്ടാതെ പോവുന്നത് അങ്ങേക്കു ചേര്‍ന്നതല്ല; എന്നിങ്ങനെയുള്ള ദേവയാനിയുടെ പരിദേവനങ്ങളാണ് ഈ പദത്തില്‍. മയത്തില്‍ പറഞ്ഞ് ദേവയാനിയെ അനുനയിപ്പിക്കുവാന്‍ കചന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്റെ കരംഗ്രഹിക്കണമെന്ന ആവശ്യത്തില്‍ ദേവയാനി ഉറച്ചു നില്‍ക്കുന്നു. എന്തൊക്കെ പറഞ്ഞിട്ടും ദേവയാനി കൂട്ടാക്കുന്നില്ലെന്നു കണ്ട് കചന്‍ തന്റെ സ്വരം അല്പം കടുപ്പിക്കുന്നു. ദേവയാനിയാണ് തന്റെ പുതുജീവന് ഹേതുവെങ്കില്‍, അമ്മയുടെ സ്ഥാനമാണുള്ളത്; ശുക്രാചാര്യരുടെ ഉദരത്തില്‍ നിന്നുമാണ് ഞാന്‍ ജനിച്ചത്, അതിനാല്‍ ദേവയാനി തനിക്ക് സഹോദരിയുമാണ്. ഈ കാരണങ്ങള്‍ പറഞ്ഞ് കചന്‍, ദേവയാനിയെ ഇവിടെ ത്യജിക്കുകയാണെന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും, കാരിരുമ്പുമനസുമായി നില്‍ക്കുന്ന ഇവനോട് കരുണ തോന്നേണ്ടതുണ്ടോ എന്ന് ദൈവത്തോട് ചോദിച്ച്; പണ്ടുചെയ്തു തന്നതൊക്കെയും ഒരു വിഷമവുമില്ലാതെ മറന്ന നിനക്ക്, പഠിച്ചതൊന്നും ഉപകാരപ്പെടാതെ പോവട്ടെ എന്ന് ദേവയാനി കചനെ ശപിക്കുന്നു. കാമാര്‍ത്തി പെരുത്ത് ദുര്‍മ്മദയായ നിന്റെ ശാപം ധര്‍മ്മതത്പരനായ എനിക്ക് ഏല്‍ക്കുമോ എന്നു ചോദിച്ച്, നിന്നെ ബ്രഹ്മകുലത്തില്‍ പെട്ട ഒരുവനും പത്നിയായി സ്വീകരിക്കുവാന്‍ ഇടവരാതിരിക്കട്ടെ എന്ന് കചനും ദേവയാനിയെ ശപിക്കുന്നു.


സാധാരണ കഥകളില്‍ നിന്നും വ്യത്യസ്തമായി, രണ്ടു പേര്‍ പിരിയുന്നതോടെ കഥ അവസാനിക്കുകയാണ് ‘കചദേവയാനി’യില്‍. സ്നേഹത്തോടെ വസിച്ചിരുന്ന തങ്ങള്‍, പരസ്പരം ശപിക്കുന്ന നിലയിലേക്കെത്തിയല്ലോ എന്നു വിചാരിച്ച് കചനും, ദേവയാനിയും ഖിന്നരായി നില്‍ക്കുന്ന രീതിയിലാണ് ഇവിടെ രംഗം അവസാനിപ്പിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാനിലയം രാജീവന്‍ തുടങ്ങിയവരുടെ ആലാപനം അത്രയൊന്നും കഥയ്ക്ക് മിഴിവേകിയില്ല. ഹൈദരാലി, ഹരിദാസ് തുടങ്ങിയവര്‍ പാടി ഇതിലെ പദങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് ഒട്ടും തൃപ്തി നല്‍കുവാന്‍ ഉണ്ണികൃഷ്ണന്റെ ആലാപനത്തിനു കഴിയുന്നില്ല. “രമണീയ! ഗുണകര!” എന്നത് ‘രാ’ എന്നു നീട്ടതെ തന്നെ താളത്തില്‍ നിര്‍ത്താമെന്നിരിക്കെ, ‘രാമണീയ!’ എന്നു പാടുന്നതെന്തിനെന്നു മനസിലാവുന്നില്ല. “നല്ലാര്‍മൌലിമാണിക്യക്കല്ലേ! നീ ക്ഷമിക്കേണം!” എന്ന ഭാഗമൊക്കെ അവിസ്മരണീയമായ രംഗമുഹൂര്‍ത്തമായി വികസിപ്പിക്കുവാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ സംഗീതത്തിലെ അപര്യാപ്തത നിമിത്തം ആ ഭാഗമൊന്നും അത്രയ്ക്കങ്ങ് അനുഭവത്തായില്ല. “മന്ദതയാല്‍ ദൈത്യര്‍ ചെയ്ത...” എന്ന ഭാഗം കാലം കേറ്റിയാണ് സാധാരണ പാടിക്കേള്‍ക്കാറുള്ളത്, ഇവിടെ അതും ഉണ്ടായില്ല. അവസാന ഭാഗങ്ങളിലെ “പാണീപീഢനം മേ...”, “ബന്ധം എന്തിഹ തവ!” എന്നീ പദങ്ങളാണ് താരതമ്യേന മികച്ചു നിന്നത്.

‘കചദേവയാനി’ പോലെയൊരു കഥയ്ക്ക് മേളക്കാര്‍ വേഷക്കാരുടെ കൈക്കുകൂടുന്നതില്‍ ഒട്ടും ലോപം വരുത്തുവാന്‍ പാടുള്ളതല്ല. വിശേഷിച്ചും, ആദ്യഭാഗത്തുള്ള കചന്റെ മനോധര്‍മ്മങ്ങള്‍ക്കും, തുടര്‍ന്നു വരുന്ന കചനും ദേവയാനിയും ചേര്‍ന്നുള്ള ആട്ടങ്ങള്‍ക്കും മേളം പ്രധാനമാണ്. കലാമണ്ഡലം ഉണ്ണികൃഷ്ണന് ചെണ്ടയിലും‍, കലാനിലയം മനോജ് മദ്ദളത്തിലും ഒരുമിച്ചൊരുക്കിയ കളിയുടെ മേളം അവസരത്തിനൊത്തുയര്‍ന്നു. മുന്‍പു സൂചിപ്പിച്ച ആട്ടങ്ങള്‍ ഇത്രയും ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെട്ടതില്‍ ഇവരുടെ പങ്കും ചെറുതല്ല. കലാനിലയം സജിയുടെ ചുട്ടി, എരൂര്‍ ശ്രീഭുവനേശ്വരി കഥകളിയോഗത്തിന്റെ കോപ്പുകള്‍ എന്നിവയും നിലവാരം പുലര്‍ത്തി. ചെറിയ നിലയിലുള്ള ഒരു ഗ്രന്ഥശാല ഇത്തരമൊരു കളി അവതരിപ്പിക്കുവാന്‍ ഉത്സാഹിച്ചത് തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ. വേദിയിലെ വെളിച്ചക്കുറവും, ശബ്ദക്രമീകരണത്തിലെ പോരായ്മകളും തത്കാലം മറക്കാം. മനോധര്‍മ്മങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മൈക്കിലൂടെ അവ വിശദീകരിക്കുന്നത് സാധാരണക്കാര്‍ക്ക് കളി മനസിലാകുവാന്‍ സഹായകകരമാണ്. എന്നാല്‍ അവിടെയും ഇവിടെയും മാത്രം വിശദീകരിക്കുന്നതും, കല്പനകളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഓരോ മുദ്രയ്ക്കും അര്‍ത്ഥം വേര്‍തിരിച്ചു പറയുന്നതും ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. കഥകളി അഭ്യസിച്ച ഒരു കലാകാരന്‍ തന്നെ ഈ കര്‍മ്മം ചെയ്യുന്നതാണ് ഭംഗി. ചുരുക്കത്തില്‍, സമയപരിമിതിയുണ്ടായിരുന്നതിനാല്‍ അല്പം വേഗത്തില്‍ തീര്‍ത്ത കളിയായിരുന്നെങ്കിലും, കാണികള്‍ക്ക് ആസ്വാദ്യകരമായ ഒരു അനുഭവമാകുവാന്‍ ഇവിടുത്തെ ‘കചദേവയാനി’ക്ക് സാധിച്ചു.

Description: Elavoor MahatmaGandhi Library Annual Celebrations 2009 - KachaDevayani Kathakali: Kalamandalam Gopi (Kachan), Margi Vijayakumar (Devayani), Kalanilayam Gopinathan (Sukran), Kalamandalam Arun Varier (Sukethu); Pattu: Kalanilayam Unnikrishnan, Kalanilayam Rajeevan; Chenda: Kalamandalam Unnikrishnan; Maddalam: Kalanilayam Manoj; Chutti: Kalanilayam Saji; Kaliyogam: Sri Bhavaneeswari Kathakaliyogam, Eroor. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--