2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

കിഴക്കേക്കോട്ടയിലെ കീചകവധം

KeechakaVadham Kathakali: Organized by Drisyavedi. An appreciation by Haree for Kaliyarangu.
ആഗസ്റ്റ് 11, 2010: 'കേരള രംഗകലോല്‍സവ'ത്തിന്റെ ഭാഗമായി ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇരയിമ്മന്‍ തമ്പി രചിച്ച 'കീചകവധം' കഥകളി കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ അവതരിപ്പിച്ചു. കലാമണ്ഡലം സോമന്‍ കീചകനായും കലാമണ്ഡലം വിജയകുമാര്‍ മാലിനിയായും അരങ്ങിലെത്തി. ഇതര കഥാപാത്രങ്ങളായ സുദേഷ്ണ, വലലന്‍ എന്നിവരായി യഥാക്രമം കലാനിലയം വിനോദും മാര്‍ഗി ബാലസുബ്രഹ്മണ്യനും വേഷമിട്ടു. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, മാര്‍ഗി രവീന്ദ്രന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. വിരാട രാജ്ഞിയായ സുദേഷ്ണയുടെ സമീപം മാലിനിയെന്ന പേരു സ്വീകരിച്ച് സൈരന്ധ്രിയായെത്തുന്ന പാഞ്ചാലിയില്‍ നിന്നുമാണ്‌ കഥ ആരംഭിക്കുന്നത്. "ശശിമുഖി! വരിക സുശീലേ!" എന്ന് സുദേഷ്ണ മാലിനിയെ സ്വാഗതം ചെയ്യുന്നു.

2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

തോന്നക്കലെ ബാലിവധം

BaliVadham Kathakali at Natyagramam, Thonnackal. An appreciation by Haree for Kaliyarangu.
ജൂലൈ 31, 2010: തോന്നക്കല്‍ നാട്യഗ്രാമത്തിന്റെ ഏഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ബാലിവധം' കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ബാലിയേയും കോട്ടക്കല്‍ ദേവദാസ് സുഗ്രീവനേയും അവതരിപ്പിച്ചു. ഇവര്‍ക്കു പുറമേ; പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടേയും കലാനിലയം രാജീവന്റെയും ആലാപനം; കലാമണ്ഡലം കൃഷ്ണദാസ്, സദനം രാമകൃഷ്ണന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ് എന്നിവരൊരുമിച്ച മേളം തുടങ്ങിയവയായിരുന്നു അന്നേ ദിവസം കളിയുടെ മറ്റ് ആകര്‍ഷണങ്ങള്‍. അമല്‍രാജ്, അരുണ്‍ജിത്ത് എന്നിവരൊരുമിച്ച പുറപ്പാട്, സംഗീതവാദ്യകലാകാരന്മാര്‍ ഒരുമിച്ചണിനിരന്ന ഇരട്ട മേളപ്പദം എന്നിവയോടെ അന്നേ ദിവസം കളി ആരംഭിച്ചു. സന്യാസി വേഷത്തില്‍ രാവണന്‍ സീതയെ അപഹരിക്കുന്നതും മറ്റും അടങ്ങുന്ന കഥയിലെ പൂര്‍വ്വഭാഗം ഒഴിവാക്കി; ബാലിയെ ഭയന്ന് ഋഷിമൂകാചലത്തില്‍ വസിക്കുന്ന സുഗ്രീവന്റെ വിചാരങ്ങള്‍ തൊട്ടുള്ള 'ബാലിവധം' കഥയുടെ ഉത്തരഭാഗമാണ്‌ ഇവിടെ അവതരിപ്പിച്ചത്.

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച

കനകക്കുന്നിലെ ദുര്യോധനവധം

DuryodhanaVadham Kathakali presented by Sandarsan Kathakali Vidyalayam. An appreciation by Haree for Kaliyarangu.
ജൂലൈ 26, 2010: കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സം‍യുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ പക്ഷി-മൃഗ പ്രദര്‍ശനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക പരിപാടികളില്‍ കഥകളിയും ഒരിനമായിരുന്നു. അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചൂതുകളി മുതല്‍ക്കുള്ള 'ദുര്യോധനവധം' കഥയിലെ രംഗങ്ങളാണ്‌ ഇവിടെ അവതരിപ്പിച്ചത്. ഒന്നര-രണ്ട് മണിക്കൂറുകളില്‍ തീര്‍ക്കുന്ന ഹൃസ്വ അവതരണങ്ങള്‍ ഗൌരവത്തോടെ കാണാറില്ല. എന്നാലിവിടെ, അത്തരമൊരു കളി പോലും എങ്ങിനെ നന്നാക്കാമെന്ന് സന്ദര്‍ശന്‍ കാണിച്ചു തന്നു. നിശ്ചിത സമയത്തിനുള്ളില്‍ അവതരിപ്പിക്കാവുന്ന രംഗങ്ങള്‍ മാത്രമെടുത്ത്, ഉള്ളത് എത്രയും നന്നാക്കാമോ അത്രയും നന്നാക്കുക എന്ന ശൈലിയിലൂടെയാണ്‌ ഇത് സാധ്യമായത്. ആര്‍ക്കും കണ്ടാല്‍ രസിക്കുന്ന ഒരു കഥാഭാഗവും, അതിന്റെ മികവോടുകൂടിയ അവതരണവും; 'ഇന്‍സ്റ്റന്‍റ്' കഥകളിയായിട്ടു കൂടി കാണികളെ രസിപ്പിച്ച ഒന്നായി നിശാഗന്ധിയിലെ അരങ്ങ്.

2010 ജൂലൈ 22, വ്യാഴാഴ്‌ച

കിഴക്കേക്കോട്ടയിലെ കിരാതം

Kiratham Kathakali: Inchakkadu Ramachandran Pillai as Kattalan and Kalamandalam Ratheesan as Arjunan. An appreciation by Haree for Kaliyarangu.
ജൂലൈ 13, 2010: ദൃശ്യവേദി എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന 'കേരള രംഗകലോല്‍സവ'ത്തിന്റെ ഈ വര്‍ഷത്തെ പതിപ്പിന്‌ തുടക്കമായി. ഇരട്ടക്കുളങ്ങര രാമവാര്യര്‍ രചിച്ച 'കിരാതം' ആട്ടക്കഥയാണ്‌ 'രംഗകലോല്‍സവ'ത്തിന്റെ ആദ്യ ദിനം അവതരിപ്പിച്ചത്. പ്രധാനവേഷങ്ങളായ കാട്ടാളനേയും അര്‍ജ്ജുനനേയും യഥാക്രമം ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ളയും കലാമണ്ഡലം രതീശനും അവതരിപ്പിച്ചു. കലാമണ്ഡലം ജയപ്രകാശ് പൊന്നാനി പാടിയപ്പോള്‍, ചെണ്ടയില്‍ കലാഭാരതി ഉണ്ണികൃഷ്ണനും മദ്ദളത്തില്‍ കലാമണ്ഡലം വേണുക്കുട്ടനും മേളത്തിനു കൂടി. മാര്‍ഗി ഹരവത്സന്‍ (കാട്ടാളത്തി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ശിവന്‍), മാര്‍ഗി സുകുമാരന്‍ (പാര്‍വതി), കലാമണ്ഡലം സുധീഷ് (പാട്ട്-ശിങ്കിടി), മാര്‍ഗി രവീന്ദ്രന്‍ നായര്‍ (ചുട്ടി) എന്നിവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍. കൈലാസനാഥനായ ശ്രീപരമേശ്വരനെ തപസുചെയ്ത് പാശുപതാസ്ത്രം നേടുവാനായി തിരിക്കുന്ന അര്‍ജ്ജുനനില്‍ നിന്നുമാണ്‌ 'കിരാതം' ആരംഭിക്കുന്നത്.

2010 ജൂലൈ 6, ചൊവ്വാഴ്ച

അമ്പലപ്പുഴയിലെ ലളിത-പാഞ്ചാലി

Lalitha-Panchali from 'KirmeeraVadham' Kathakali. An appreciation by Haree for Kaliyarangu.
ജൂലൈ 2, 2010: സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ 'കിര്‍മ്മീരവധം' കഥകളിയിലെ ലളിതയും പാഞ്ചാലിയും ഉള്‍പ്പെടുന്ന രംഗം അവതരിപ്പിച്ചു. ദുബായില്‍ നിന്നുമുള്ള രഞ്ജിനി എ. നായരാണ്‌ അന്നേ ദിവസം കളിയുടെ ചിലവുകള്‍ വഹിച്ചത്. മാര്‍ഗി വിജയകുമാര്‍ അവതരിപ്പിച്ച ലളിതയായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. പാട്ടില്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ജയപ്രകാശ് എന്നിവരും മദ്ദളത്തില്‍ കലാനിലയം മനോജും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പാഞ്ചാലിയായി കലാനിലയം വിനോദ്, ചെണ്ടയിലും ഇടയ്ക്കയിലും കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ തുടങ്ങിയ കലാകാരന്മാരും കളിക്ക് കൂടുകയുണ്ടായി‍. തന്റെ ഭര്‍ത്താവായ ശാര്‍ദ്ദൂലനെ നിഗ്രഹിച്ച പാണ്ഡവരോട് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ പാഞ്ചാലിയുടെ സമീപമെത്തുന്ന ലളിതയില്‍ നിന്നുമാണ്‌ കഥാഭാഗം ആരംഭിക്കുന്നത്.

2010 ഫെബ്രുവരി 16, ചൊവ്വാഴ്ച

കനകക്കുന്നിലെ മല്ലയുദ്ധം

Mallayudham Kathakali: Kalamandalam Ramachandran Unnithan as Mallan and Kalamandalam Hari R. Nair as Valalan. An appreciation by Haree for Kaliyarangu.
ജനുവരി 26, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ അവസാന ദിവസം, കനകക്കുന്നില്‍ ‘മല്ലയുദ്ധം’ ഭാഗം ഉള്‍പ്പടെ ‘കീചകവധം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ മല്ലനായും കലാമണ്ഡലം ഹരി. ആര്‍. നായര്‍ വലലനായും ‘മല്ലയുദ്ധ’ഭാഗത്ത് വേഷമിട്ടു. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. മേളത്തില്‍ കോട്ടക്കല്‍ പ്രസാദ്, കലാമണ്ഡലം ശ്രീകാന്ത് എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം വേണുക്കുട്ടന്‍, ശ്രീകണ്ഠേശ്വരം മോഹനചന്ദ്രന്‍ എന്നിവര്‍ മദ്ദളത്തിലും അരങ്ങത്തു പ്രവര്‍ത്തിച്ചു. തന്റെ സുഖകരമായ അവസ്ഥയ്ക്ക് കാരണമെന്ത് എന്നാലോചിച്ചു കൊണ്ടുള്ള ജീമൂതന്‍ എന്ന മല്ലന്റെ തന്റേടാട്ടത്തോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

കനകക്കുന്നിലെ നളചരിതം നാലാം ദിവസം

Nalacharitham Nalam Divasam Kathakali: Kalamandalam Gopi as Bahukan/Nalan, Mathur Govindankutty as Damayanthi and Kalamandalam Shanmukhadas as Kesini. An appreciation by Haree for Kaliyarangu.
ജനുവരി 25, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ആറാം ദിവസം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ ‘നളചരിതം നാലാം ദിവസം’ കഥ അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപിയുടെ ബാഹുകനായിരുന്നു അന്നേ ദിവസത്തെ മുഖ്യ ആകര്‍ഷണം. മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി, കലാമണ്ഡലം ഷണ്മുഖന്‍ എന്നിവര്‍ യഥാക്രമം ദമയന്തിയേയും കേശിനിയേയും അവതരിപ്പിച്ചു. പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാനിലയം രാജീവന്‍ എന്നിവരുടെ സംഗീതം; കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവര്‍ ചെണ്ടയിലും മദ്ദളത്തിലുമൊരുക്കുന്ന മേളം എന്നിവയും അന്നേ ദിവസത്തെ അരങ്ങിന്റെ മോടി കൂട്ടിയ ഘടങ്ങളാണ്. ഋതുപര്‍ണസാരഥിയായി നളനെയും പ്രതീക്ഷിച്ച് കഴിയുന്ന ദമയന്തിയുടെ “തീര്‍ന്നു സന്ദേഹമെല്ലാം...” എന്ന പദത്തോടെയാണ് നാലാം ദിവസം കഥ ആരംഭിക്കുന്നത്.