2009 ജൂൺ 24, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali: Kalamandalam Balasubrahmanian as Nalan, Kalamandalam Shanmukhadas as Damayanthi and Kalamandalam Unnithan as Kali.
ജൂണ്‍ 18, 2009: തിരുവനന്തപുരം ദൃശ്യവേദിയുടെ ജൂണ്‍ മാസപരിപാടിയായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. “കുവലയ വിലോചനേ...” എന്നു തുടങ്ങുന്ന തോടി രാഗത്തിലുള്ള പതിഞ്ഞ പദം മുതല്‍, ചൂതില്‍ തോറ്റ നളനെ പുഷ്കരന്‍ കാട്ടിലയയ്ക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ നളനായും കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായും ഇവിടെ വേഷമിട്ടു. സ്വയംവരാനന്തരും ഇരുവരും നൈഷധത്തിലെത്തി തങ്ങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതാണ് ആദ്യരംഗം.


കലാമണ്ഡലം ഗോപിയുടേതില്‍ നിന്നും വിഭിന്നമായി നില്‍ക്കുവാന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ മനഃപൂര്‍വ്വം യത്നിക്കുന്നതായി തോന്നി. ഉദാഹരണത്തിന്, ആദ്യ പദത്തിലെ അവസാനപദത്തില്‍ “ഇന്ദുവദനേ! നിന്നെ ലഭിച്ചു...” എന്ന ഭാഗത്ത് വലതു കൈയില്‍ മുഷ്ടി പിടിച്ച് ചുഴറ്റി നിന്ന് താളത്തിന്റെ ഒടുവില്‍ പെട്ടെന്ന് മുകളിലേക്കെടുത്ത് ഇടതു കൈയില്‍ വെയ്ക്കുകയാണ് ഗോപിയാശാന്റെ രീതി. എന്നാലിവിടെ മുഷ്ടി പിടിച്ച് മുകളിലെടുത്ത് ചുഴറ്റി നില്‍ക്കുകയും താളത്തിനൊടുവില്‍ ഇടതു കൈയില്‍ വെയ്ക്കുകയുമാണ് ബാലസുബ്രഹ്മണ്യന്‍ ചെയ്തത്. താളത്തോടൊത്ത് ചടുലമായി മുദ്ര തീര്‍ക്കുമ്പോഴുള്ള ഫലപ്രാപ്തി ഇതിനില്ല. ഇത്തരത്തിലുള്ള ചില കുറവുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആദ്യ രംഗത്തിലെ പതിഞ്ഞ പദം ബാലസുബ്രഹ്മണ്യന്‍ മനോഹരമായി തന്നെ രംഗത്തവതരിപ്പിച്ചു.

“സാമ്യമകന്നോരുദ്യാനം...” എന്നു തുടങ്ങുന്ന ദമയന്തിയുടെ മറുപടി പദമാണ് തുടര്‍ന്ന്. നളന്റെ ഉദ്യാനത്തിലെ മനോഹരങ്ങളായ കാഴ്ചകള്‍ ദമയന്തി വര്‍ണിക്കുകയാണിതില്‍. ഗ്രാമ്യമായ നന്ദനവനവും, രമ്യമല്ലാത്ത ചൈത്രരഥവും; “കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യമല്ലിതു രണ്ടും...” എന്നാണ് പാടിയതെങ്കിലും കലാമണ്ഡലം ഷണ്മുഖദാസ് ആടിയത് സാമ്യപ്പെടുത്തിയാല്‍ കാമ്യമല്ല എന്നാണ്. എന്റെ കാമനയിലുള്ള ഉദ്യാനവുമായി താരതമ്യപ്പെടുത്തിയാല്‍ (അതായത്, നളനുള്ള ഉദ്യാനം) ഇവ രണ്ടും സമമല്ല എന്നര്‍ത്ഥം വരുന്ന ആട്ടമാണ് ഇവിടെ കൂടുതല്‍ ചേരുക. നളന്റെ ഉദ്യാനം ഭൌതികമായി മറ്റു രണ്ടിനേക്കാള്‍ മികച്ചത് എന്നു പറയുന്നത് കേവലമൊരു സ്തുതിവചനം മാത്രമാവുന്നു. മിതമായ ആട്ടങ്ങളാണ് ദമയന്തിയുടെ പദത്തിനിടയില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ നിന്നുമുണ്ടായത്. എന്നാല്‍ ദമയന്തി പറയുന്നവ കേട്ട് അതിനു തക്കതായ മുഖഭാവങ്ങള്‍ കൊണ്ടുവരുവാനും അദ്ദേഹം ശ്രദ്ധിച്ചു കണ്ടു. വസന്തമായോ എന്നു ദമയന്തി സംശയിക്കുമ്പോള്‍, ‘ഹേയ് അതൊന്നുമല്ല, ഇവിടെയെന്നും വസന്തം തന്നെ!’ എന്നാണ് നളന്‍ പറയുന്നത്. കിംകേതകങ്ങളില്‍ ഉദിച്ചത് അങ്ങയുടെ മുഖത്തിനു സമമായ ചന്ദ്രനെന്ന് ദമയന്തി പറയുമ്പോള്‍, നിന്റെ മുഖത്തിനും ഈ വിശേഷണമാവാമെന്നു നളന്‍. “ദയിതേ! നീ കേള്‍...” എന്ന പദത്തിന്റെ ആവര്‍ത്തനങ്ങളില്‍, ‘ദയിതേ!’ എന്ന മുദ്രപിടിച്ച് ഒന്നു നിര്‍ത്തി പിന്നെ വീണ്ടും തുടങ്ങുന്ന ഗോപിയാശാന്റെ ശൈലി ഒഴിവാക്കിയാണ് ഇവിടെ അവതരിക്കപ്പെട്ടത്. “ഭംഗിതരംഗിതം അംഗമിതം...” എന്നതിന്റെ അവതരണത്തിനും താളത്തോട് ചേര്‍ച്ചക്കുറവ് തോന്നിച്ചു. കലാമണ്ഡലം ഗോപി കാണിക്കുന്നത് അതുപോലെ കാണിക്കേണ്ടതില്ലെങ്കിലും, ചിലതെങ്കിലും അദ്ദേഹത്തിന്റെ വഴിക്കു പോവുന്നതു തന്നെയാണ് നന്നെന്നു തോന്നുന്നു. അതിനപ്പുറത്തേക്ക് മികച്ചതാണെങ്കില്‍ മാത്രമല്ലേ ആ വഴി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ!


സമയക്കുറവു മൂലമാവണം തുടര്‍ന്നുള്ള മനോധര്‍മ്മങ്ങള്‍ വേഗത്തില്‍ കഴിക്കുന്നതാണ് കണ്ടത്. എല്ലാ സുന്ദരങ്ങളായ വസ്തുക്കളും ഇവളില്‍ ബ്രഹ്മാവ് ചേര്‍ത്തിരിക്കുന്നു എന്നു മാത്രം പറഞ്ഞ്, സ്വയംവരത്തിനു മുന്‍പ് ഉദ്യാനത്തിലെ കാഴ്ചകള്‍ തനിക്ക് എപ്രകാരം കഠിനമായിരുന്നെന്നും, ഇന്നവയൊക്കെ സുന്ദരങ്ങളായി ഭവിച്ചുവെന്നുമുള്ള നളന്റെ ആട്ടത്തിലേക്ക് കടന്നു. ഒടുവില്‍ ഇപ്രകാരമാകുവാന്‍ കാരണമെന്ത് എന്നു ചോദിക്കുന്ന നളനോട്, ‘എന്റെ ഭാഗ്യം തന്നെ!’ എന്നു ദമയന്തി മറുപടി നല്‍കുന്നു. ‘അല്ല, നിന്നെ ലഭിച്ചതുകൊണ്ട് എനിക്കു വന്ന ഭാഗ്യം!’ എന്നു നളന്‍ തിരുത്തുന്നു. തുടര്‍ന്ന് വിവാഹത്തിനു മുന്‍പ് നടന്ന കാര്യങ്ങള്‍ ഇരുവരും അയവിറക്കുന്നു. അതിനു ശേഷം ഇരുവരും ചേര്‍ന്ന് ഉദ്യാനം നടന്നു കാണുന്നു. ഈ ഉദ്യാനത്തില്‍ താന്‍ മുന്‍പ് വേദനയോടെ ഉഴറി നടന്നത് നളന്‍ സ്മരിക്കുന്നു. വള്ളിക്കുടില്‍ കൈയ്യാട്ടി വിളിക്കുന്നതു കണ്ട് ഇരുവരും ഉള്ളിലേക്ക് കടക്കുന്നു. പിന്നീട് പുറത്തിറങ്ങി നോക്കുമ്പോള്‍ ചില്ലയില്‍ രണ്ട് ഇണക്കുരുവികള്‍. ആണ്‍കുരുവി അല്പസമയത്തിനു ശേഷം പറന്നകലുന്നു, വേദനയാല്‍ പെണ്‍കുരുവി കരയുന്നു. ഇപ്രകാരം തന്നെയും അങ്ങ് ഉപേക്ഷിക്കുമോ എന്നു സന്ദേഹിക്കുന്ന ദമയന്തിയോട്, നളന്‍ ഒരിക്കലുമില്ലെന്ന് ഉറപ്പിച്ചു പറയുന്നു. ഈ ആട്ടം മാത്രമാണ് കഥാഗതിയോട് ചേര്‍ന്നുപോവുന്ന ഒരു ഉദ്യാനക്കാഴ്ചയായി അനുഭവപ്പെട്ടത്. നേരം വൈകിയെന്നാടി ഇരുവരും മന്ദിരത്തിലേക്ക് പോവുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.


കലിയും ചുവന്നതാടിയും മാര്‍ഗമധ്യേ ഇന്ദ്രാദി ദേവന്മാരെ സന്ധിക്കുന്നതാണ് തുടര്‍ന്നുള്ള രംഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് കലിയായി വേഷമിട്ടത്. കലിയുടെ തിരനോക്കില്‍ വീരത്തോടും രൌദ്രത്തോടുമൊപ്പം ഇടയ്ക്കല്പം ശൃംഗാരവും കൂടി ചേര്‍ത്തത് കഥാപാത്രത്തിന്റെ അപ്പോഴത്തെ മനോനിലയ്ക്ക് വളരെ യോജിക്കുന്നതായി. കഴുത്താരം ധരിക്കാതെയെത്തിയ മാര്‍ഗി സുരേഷിന്റെ ചുവന്നതാടിക്ക് തിരശീല ഇട്ടാട്ടുക എന്നതിനപ്പുറമൊന്നും തിരനോക്കില്‍ ചെയ്യുവാനുണ്ടായിരുന്നില്ല. രണ്ടുവഴിക്ക് വരുന്ന കലിയും ചുവന്നതാടിയും ഇടയ്ക്ക് സന്ധിക്കുകയും തുടര്‍ന്ന് തങ്ങളിരുവരും ഒരു ലക്ഷ്യത്തിലേക്കാണെന്ന് മനസിലാക്കി ഒരുമിച്ച് യാത്രതുടരുകയും ചെയ്യുന്നു. ഇന്ദ്രനോടുള്ള പദത്തിനിടയിലും മറ്റും പതിവുപോലെയുള്ള ആട്ടങ്ങള്‍ ഉണ്ടായിരുന്നു. “കാമക്രോധലോഭമോഹസൈന്യ...” - ഈ ഭാഗത്ത് ലോഭം എന്നതിന് ഇവിടെ ആടിയത്, എല്ലാം കൈക്കലാക്കുക എന്നാണ്. മുന്‍പ് ഇവിടെ പറഞ്ഞിരുന്നതുപോലെ, ലോഭത്തിന് ലോപം എന്നര്‍ത്ഥം വരുന്ന മുദ്രയേക്കാള്‍ നല്ലത് ഇതുതന്നെ.


കലാമണ്ഡലം അരുണ്‍ വാര്യരായിരുന്നു ഇന്ദ്രനായി അരങ്ങിലെത്തിയത്. കലിയുടെ പരിഹാസങ്ങള്‍ക്ക് ചില മറുപടികള്‍ നല്‍കുവാന്‍ അരുണ്‍ വാര്യര്‍ ശ്രമിച്ചു കണ്ടു. തങ്ങള്‍ പോയത് നളദമയന്തിമാരെ അനുഗ്രഹിക്കുവാനാണ് എന്ന ഇന്ദ്രന്റെ വാദത്തെ കലി പരിഹസിക്കുന്നു. അഹല്യയെ ചതിയിലൂടെ ഭോഗിച്ചതിന് ഗൌതമന്‍ ഇന്ദ്രനെ ശപിച്ച കഥ ഇവിടെ രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. ദേവാധിപനായ ഇന്ദ്രനെ കലി അപ്രകാരം അധിക്ഷേപിക്കുന്നത് ശരിയല്ല എന്ന വാദം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് സ്ഥിരമാടുന്ന ഒരാട്ടമായിട്ടു കൂടി ഇതിനു തക്കതായ ഒരു മറുപടി നല്‍കുവാന്‍ ഇന്ദ്രന്മാര്‍ക്കാര്‍ക്കും കഴിയുന്നില്ല എന്നതാണ് ചിന്തനീയം. കലിയുടെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ അതും അതിലപ്പുറവും ആളും തരവും നോക്കാതെ പറഞ്ഞെന്നിരിക്കും, അവയൊക്കെ ഒഴിവാക്കുന്നതിലും നല്ലത് ഇവയ്ക്കൊക്കെ ഇന്ദ്രന്റെ സ്ഥാനത്തിനു കുറവുവരാത്ത മറുപടി ഇന്ദ്രനെ അവതരിപ്പിക്കുന്ന കലാകാരന്‍ നല്‍കുന്നതാവും. കുറഞ്ഞ പക്ഷം ആ തെറ്റില്‍ നിന്നും ഞാന്‍ പഠിച്ചു, ഇന്നു ഞാന്‍ ആ പഴയ ഇന്ദ്രനല്ല എന്നെങ്കിലും പറയാവുന്നതാണ്. അപ്രകാരം വന്നു ഭവിച്ചു, ഇവിടെ അതു പറയണ്ട എന്നോ മറ്റോ ആണ് അരുണ്‍ വാര്യരുടെ ഇന്ദ്രന്‍ മറുപടി നല്‍കിയത്.

ഇന്ദ്രനെ അയച്ചതിനു ശേഷം തന്റെ സത്യം നിറവേറ്റുവാനുള്ള വഴികള്‍ കലി ചുവന്നതാടിയോട് ആലോചിക്കുന്നു. നളനെ ചൂതില്‍ തോല്പിച്ച് രാജ്യത്തുനിന്നും ഭൈമിയില്‍ നിന്നും അകറ്റുക തന്നെ എന്നു നിശ്ചയിച്ച് പുഷ്കരന്റെ പക്കലേക്ക് ഇരുവരും തിരിക്കുന്നു. ധര്‍മ്മിഷ്ഠനായ നളന്റെ രാജ്യത്തേക്ക് കടക്കുവാന്‍ കലിക്ക് സാധിക്കുന്നില്ല. പൂജകളും അര്‍ച്ചനകളും ചെയ്യുന്ന ബ്രാഹ്മണര്‍, ദാനധര്‍മ്മങ്ങള്‍ സ്വീകരിച്ചു മടങ്ങുന്നവര്‍, സതി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ; ഇങ്ങിനെ വിവിധ കാഴ്ചകള്‍ തന്റെ ഉദ്യമം ദുഷ്കരമെന്ന് കലിയെ ബോധ്യപ്പെടുത്തുന്നു. ഒരു താന്നിമരത്തിന്റെ മുകളില്‍ സന്ദര്‍ഭം കാത്തിരിക്കുന്ന കലിയുടെ മുന്നിലൂടെ വര്‍ഷങ്ങള്‍ കടന്നു പോവുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒടുവില്‍, സന്ധ്യാവന്ദനത്തിനു കാല്‍ കഴുകിയപ്പോള്‍ മടമ്പു നനഞ്ഞില്ല എന്ന പഴുതിലൂടെ നളനില്‍ പ്രവേശിക്കുവാന്‍ കലിക്ക് അവസരം ലഭിക്കുന്നു. നളനെ ആവേശിച്ചതിനു ശേഷം കലി ചുവന്നതാടിയോടു ചേര്‍ന്ന് പുഷ്കരന്റെ പക്കലെത്തുന്നു.


പീശപ്പള്ളി രാജീവനാണ് പുഷ്കരനായെത്തിയത്. സമയക്കുറവു മൂലം “അരികില്‍ വന്നു നിന്നതാര്...” എന്ന പദമൊക്കെ വേഗത്തില്‍ കഴിക്കുകയാണുണ്ടായത്. എങ്കിലും കിട്ടിയ സമയത്തിനുള്ളില്‍ നിന്ന് ചില പ്രത്യേക ചേഷ്ടകളിലൂടെയും മറ്റും മുഷ്കരനായ പുഷ്കരനെ ഭംഗിയാക്കുവാന്‍ രാജീവന്‍ ശ്രമിച്ചിരുന്നു. മുന്‍പില്‍ വന്നു നില്‍ക്കുന്നവരെ അറിയുകയില്ലെങ്കില്‍ കൂടി, അവരെ കാണുമ്പോള്‍ മനസൊന്നു തുറക്കുവാന്‍ പെട്ടെന്നു തോന്നുന്നു എന്നര്‍ത്ഥം നല്‍കേണ്ട “അറികയില്ല എങ്കിലും, അഭിമുഖന്മാരെ കണ്ടെന്‍ മനതാരിലുണ്ടൊന്നിന്മിഷിതം ഝടുതി!” എന്നയിടത്ത് മിന്നലും മറ്റും കാണിച്ചതെന്തിനെന്നു മനസിലായില്ല. അപ്രകാരം പുഷ്കരന്‍ തന്റെ മനസു തുറന്നു സംസാരിക്കുകയാണല്ലോ തുടര്‍ന്നുള്ള ചരണങ്ങളില്‍. എന്നാലിവിടെ മനസു തുറക്കുവാന്‍ തോന്നുന്നു എന്നത് രാജീവന്‍ ആടിക്കണ്ടില്ല. കലി പറയുന്നതു കേട്ട് ഉടന്‍ പുഷ്കരന്‍ നളനോട് ഏറ്റുമുട്ടുവാന്‍ തയ്യാറാവുന്നില്ല. എന്നെ എന്തിനാണ് നിങ്ങള്‍ സഹായിക്കുന്നതെന്ന് പുഷ്കരന്‍ കലിയോടു ചോദിക്കുന്നു. വിഷമതകളില്‍ കഴിയുന്നവരെ താങ്ങാവുന്നതാണ് തങ്ങളുടെ കര്‍മ്മമെന്ന് കലി പറഞ്ഞതു കേള്‍ക്കുമ്പോള്‍, ഭൂമിയില്‍ ഇപ്രകാരം വിഷമിക്കുന്ന എല്ലാവരേയും നിങ്ങള്‍ ഇപ്രകാരം സഹായിക്കുമോ എന്നു പുഷ്കരന്‍ സംശയിക്കുന്നു. തങ്ങള്‍ എല്ലാവരേയും സഹായിക്കുമെന്നു മറുപടി പറഞ്ഞ് കലി കാര്യം കഴിച്ചു. ഇതോടെ പുഷ്കരനും തൃപ്തിയായി, നളനെ ചൂതുവിളിക്കുവാന്‍ പുറപ്പെടുകയും ചെയ്തു. സാധാരണ പുഷ്കരന്മാരെ തന്റെ വഴിക്കു കൊണ്ടുവരുവാന്‍ പാടുപെടേണ്ടത്രയും രാജീവന്റെ പുഷ്കരനെ പാട്ടിലാക്കുവാന്‍ രാമചന്ദ്രന്‍ ഉണ്ണിത്താന്റെ കലിക്ക് ഇവിടെ പാടുപെടേണ്ടി വന്നില്ല.

ചൂതില്‍ തോറ്റ നളന്റെ ധനവും രാജ്യവും കൈക്കലാക്കി പുഷ്കരന്‍, വനവാസം തന്റെ നാട്ടിലല്ല വേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇനിയും ഇവിടെ നിന്നാല്‍ ദമയന്തിയും തന്നോടു ചേരുമെന്ന പുഷ്കരന്റെ വാക്കുകള്‍ ബാലസുബ്രഹ്മണ്യന്റെ നളനെ അസഹ്യനാക്കുക മാത്രമേ ചെയ്യുകയുണ്ടായുള്ളൂ. തുടര്‍ന്ന് മിണ്ടാതെ രംഗത്തു നിന്നും നിഷ്ക്രമിക്കുന്ന നളനാവട്ടെ ദമയന്തി അടുത്തുണ്ടെന്നു പോലും ചിന്തിച്ചില്ല. ആരെങ്കിലും ഇതു കണ്ടിട്ട്, ഭൈമിയെ അവിടെ വിട്ടിട്ടു പോവുന്നതാണോ എന്നു സംശയിച്ചാല്‍ അവരെ തെറ്റു പറയുവാനും കഴിയില്ല. തനിക്കു നിനച്ചിരിക്കാതെ വന്നുചെര്‍ന്ന സൌഭാഗ്യങ്ങളില്‍ മതിമറന്നാഹ്ലാദിക്കുന്ന പുഷ്കരന്റെ കലാശത്തോടെ ഇവിടെ കളിക്ക് തിരശീല വീണു.


കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ വ്യത്യസ്തമായ മുദ്രാവിന്യാസങ്ങള്‍ക്കൊപ്പിച്ചു പാടുവാന്‍ നോക്കിയതിനാലാവണം പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയുടെ പാട്ടിന് സ്വാഭാവികമായ ഒഴുക്ക് അനുഭവപ്പെട്ടില്ല. കൂടെപ്പാടിയ കലാമണ്ഡലം ജയപ്രകാശാവട്ടെ പലപ്പോഴും ചേര്‍ന്നു പാടിയതുമില്ല. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയും കലാനിലയം മനോജ് മദ്ദളവും നന്നായി തന്നെ കൈകാര്യം ചെയ്തു. പല മുതിര്‍ന്ന മേളക്കാരും തുടക്കക്കാരായ വേഷക്കാര്‍ അരങ്ങിലെത്തുമ്പോള്‍ തികഞ്ഞ അലംഭാവത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നത് സാധാരണമായിരിക്കുന്ന ഈ കാലത്ത്; അരങ്ങില്‍ ബാലസുബ്രഹ്മണ്യനായാലും അരുണ്‍ വാര്യരായാലും ഒരുപോലെ കൈക്കും കലാശങ്ങള്‍ക്കും കൂടുവാന്‍ മനസുകാണിക്കുന്ന ഇരുവരും മറ്റു മേളക്കാര്‍ക്ക് നല്ലൊരു മാതൃകയാണ്. ആര്‍.എല്‍.വി. സോമദാസിന്റെ അന്നേ ദിവസത്തെ ചുട്ടിയും വളരെ മികവു പുലര്‍ത്തി. കലിയുടെ ചുട്ടിയുടെ ഉള്ളരികുകളില്‍, കറുത്ത കടലാസുകൊണ്ട് ചെറിയ മുനവെച്ച മറ്റൊരു ഇതള്‍ കൂടി ചേര്‍ത്തത് മനോഹരമായിരുന്നു. (കലിയുടെ ആദ്യ ചിത്രം ശ്രദ്ധിക്കുക.) മാര്‍ഗിയുടെ വേഷങ്ങള്‍ തരക്കേടില്ലായിരുന്നെങ്കിലും, കലി ഉപയോഗിച്ച കറുത്ത കുറ്റിച്ചാമരം പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പുതുക്കുവാന്‍ കഴിയില്ലെങ്കില്‍ ചുവന്ന കുറ്റിച്ചാമരം തന്നെ ഉപയോഗിക്കുകയാവും ഭേദം. സമയം ക്രമീകരിച്ച്, സമയത്തിനുള്ളില്‍ ആടി തീര്‍ക്കാവുന്ന ഭാഗങ്ങള്‍ മാത്രം, അതും വൈകുന്നേരം മുതല്‍ അധികം രാത്രിയാവാതെ തീരത്തക്കവണ്ണം അവതരിപ്പിക്കുവാന്‍ സംഘാടകരായ ദൃശ്യവേദി ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇത്രയും ഭാഗങ്ങള്‍ പോലും വേണ്ട രീതിയില്‍ അവതരിപ്പിക്കുവാന്‍ മൂന്നര മണിക്കൂര്‍ മതിയാവില്ല എന്നാണ് ഇവിടുത്തെ അരങ്ങ് മനസിലാക്കിത്തരുന്നത്. ചുരുക്കത്തില്‍ നളചരിതം രണ്ടാം ദിവസം ഏറെ കണ്ടിട്ടുള്ള ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെയൊന്നും തൃപ്തികരമായിരുന്നിരിക്കില്ല ഇവിടുത്തെ അരങ്ങ്.

Description: Nalacharitham Randam Divasam Kathakali: Organized by DrisyaVedi, Thiruvananthapuram. Kalamandalam Balasubrahmanian as Nalan, Kalamandalam Shanmukhadas as Damayanthi, Kalamandalam Ramachandran Unnithan as Kali, Peesappally Rajeevan as Pushkaran, Margi Suresh as Dwaparan and Kalamandalam Arun Warrier as Indran. Chenda by Kalamandalam Krishnadas and Maddalam by Kalanilayam Manoj. Chutty by RLV Somadas. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. June 18, 2009.
--

2009 ഏപ്രിൽ 19, ഞായറാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആദ്യഭാഗങ്ങളുടെ ആസ്വാദനം ഇവിടെ കാണാം. നളനെ തിരയുവാനായി പലദേശങ്ങളിലേക്കും ഭീമരാജാവ് പല ബ്രാഹ്മണരെ അയയ്ക്കുന്നു. അതിലൊരു ബ്രാഹ്മണനായ പര്‍ണാദന്‍ ദമയന്തിയുടെ പക്കല്‍ വന്ന്, അയോധ്യയില്‍ ഋതുപര്‍ണ്ണന്റെ ഇഷ്ടസാരഥിയായി നളന്‍ വസിക്കുന്നുവെന്ന വാര്‍ത്ത അറിയിക്കുന്നു. പര്‍ണാദന്‍ ചൊന്നതു കേട്ട് താനിനി എന്താണ് ചെയ്യേണ്ടതെന്ന് ദമയന്തി അമ്മയോടു തിരക്കുന്നു. ഒരു ബ്രാഹ്മണനെ വീണ്ടും ഋതുപര്‍ണസവിധത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് രാജമാതാവ് ഉപദേശിക്കുന്നു.


അരങ്ങില്‍ സാധാരണയായി പതിവില്ലാത്ത ഈ രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കലാഭാരതി ഹരികുമാര്‍ പര്‍ണാദനായും കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി രാജമാതാവായും വേഷമിട്ടു. നളചരിതം രണ്ടാം ദിവസത്തിലെ അവസാനരംഗങ്ങളുടെ ആവര്‍ത്തനഛായയുള്ള രംഗങ്ങളാണിവ. പര്‍ണാദന്റെയും ദമയന്തിയുടേയും പദങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതുപോലും അതേപടിയാണ്. എന്നാല്‍ താരതമ്യം ചെയ്യുമ്പോള്‍ ആ രംഗങ്ങള്‍ക്കുള്ള പ്രാധാന്യമോ മികവോ ഇവയ്ക്ക് അവകാശപ്പെടുവാനുമില്ല. അരങ്ങില്‍ നിന്നും ഒഴിവാക്കപ്പെടുന്ന രംഗങ്ങള്‍ ‘ഒഴിവാക്കിയത് കാര്യമില്ലാതല്ല’ എന്ന പ്രതീതിയാണ് ഈ രംഗങ്ങള്‍ കണ്ടപ്പോള്‍ ഉണ്ടായത്. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു ഈ പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ചെണ്ടയിലും കലാമണ്ഡലം അച്ചുതവാര്യര്‍ മദ്ദളത്തിലും ഈ ഭാഗങ്ങളില്‍ മേളമൊരുക്കി.


ദമയന്തിയുടെ സമീപം സുദേവനെന്ന ബ്രാഹ്മണനെത്തുന്നു. യഥാവിധി സ്വീകരിച്ചിരുത്തി തന്റെ ആവശ്യം ദമയന്തി സുദേവനെ അറിയിക്കുന്നു. നൈഷധനെ വീണ്ടും ദര്‍ശിക്കുവാന്‍ സംഗതിവരത്തക്ക വിധത്തില്‍ ഋതുപര്‍ണസവിധത്തില്‍ ചെന്ന് ഒന്നു പറയണമെന്നതാണ് ദമയന്തിയുടെ ആവശ്യം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് സുദേവനായെത്തിയത്. ഇവളുടെ മനസ് ആകെ ഇളകിയിരിക്കുന്നു, ഓരോന്നു പറഞ്ഞ് ഇവളുടെ മനസ് ഉറപ്പിക്കുന്നുണ്ട് എന്നൊരു ചെറിയ ആട്ടത്തോടെയാണ് അദ്ദേഹം “യാമി, യാമി, ഭൈമീകാമിതം...” എന്നതിലേക്ക് കടന്നത്. നിത്യസഞ്ചാരമെന്നതില്‍ നിരാസം തോന്നരുതെന്ന ദമയന്തിയുടെ വാക്കുകള്‍ക്കു മറുപടിയോടെയാണ് സുദേവന്‍ തുടങ്ങുന്നത്. എത്രവഴിമണ്ടിയാലും അത്തലതുകൊണ്ടില്ല, ഉത്തരകോസലമാവട്ടെ രണ്ടോമൂന്നോ ദിവസത്തെ യാത്രയുടെ കാര്യമേയുള്ളൂ താനും എന്നു പറഞ്ഞ്, ദമയന്തിയുടെ കാമിതം സാധിച്ചു തരുന്നുണ്ടെന്ന് സുദേവന്‍ ഉറപ്പുകൊടുക്കുന്നു.


“ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും...” എന്ന സുദേവന്റെ ഭാഗം വിസ്തരിച്ചു തന്നെ നടന്മാര്‍ ആടുക പതിവുണ്ട്. എന്നാല്‍ വെറുതേ കുറേ പടയാളികള്‍ അകമ്പടി സേവിക്കുന്നു എന്നുമാത്രമല്ല രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടിയത്. സേവകര്‍ അകമ്പടി സേവിക്കുന്നതിനൊപ്പം, വാളും പരിചയും കൊണ്ട് വേലകളിക്കു സമാനമായ രീതിയില്‍ ചില ചുവടുകളും അദ്ദേഹത്തിന്റെ സുദേവന്‍ ചെയ്യുകയുണ്ടായി. അതുപോലെ മേളവാദ്യമെന്നു പറഞ്ഞ് കുറേ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുകയല്ല ഉണ്ടായത്, പഞ്ചവാദ്യഘോഷവുമുണ്ടെന്നാടി അഞ്ച് വാദ്യങ്ങളും വിസ്തരിച്ച് ആടുകയാണ് ചെയ്തത്. ഈ രീതിയില്‍ തന്റേതായ രീതിയില്‍ സുദേവനെ മികച്ചതാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. സുദേവന്റെ ഉപായം ദമയന്തിക്ക് ആദ്യം സ്വീകാര്യമാവുന്നില്ല. ഇതു കേട്ടാല്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്നുപോവും എന്നു ദമയന്തി പറയുന്നു. ഒരു നല്ലകാര്യത്തിനായി ഈ ചെറിയ കള്ളമാവാം, ഒരു കുഴപ്പവുമില്ല എന്നു സുദേവന്‍ ആശ്വസിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് ഋതുപര്‍ണനെ കുണ്ഡിനത്തിലെത്തിക്കുവാന്‍ തന്റെ കാന്തനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല എന്ന വിശ്വാസത്തില്‍ സുദേവന്റെ ഉപായത്തിനു ദമയന്തി വഴങ്ങുന്നു. തേരു വരുന്ന ശബ്ദവും കാത്ത് താനിവിടെ തന്നെയിരിക്കും എന്നു പറയുന്ന ദമയന്തിയോട്, വിഷമിക്കാതെ കുളിച്ചൊരുങ്ങി സുന്ദരിയായി ഇരിക്കുകയെന്നു പറഞ്ഞ് സുദേവന്‍ അയോധ്യയിലേക്ക് തിരിക്കുന്നു.


ഋതുപര്‍ണസവിധത്തിലെത്തി സുദേവന്‍ കാര്യങ്ങള്‍ ഉണര്‍ത്തിക്കുന്നു. ദമയന്തിയുടെ സ്വയംവരവാര്‍ത്തയറിഞ്ഞ് നിരവധി രാജാക്കന്മാര്‍ ഇപ്പോള്‍ തന്നെ കുണ്ഡിനത്തില്‍ വന്നു നിറഞ്ഞുവെന്നു പറയുന്നതിന്റെ കൂടെ താഴെ വിളക്കിന്റെ ചുവട്ടില്‍ കിടന്ന ഒരു താമരയിതളെടുത്ത്, ഒരു താമരയില കടത്തുവാന്‍ കൂടി ഇടമില്ലാത്തവിധം കുണ്ഡിനത്തില്‍ രാജാക്കന്മാര്‍ വന്നു നിറഞ്ഞിരിക്കുന്നു എന്നൊരു മനോധര്‍മ്മവും ഉണ്ണിത്താന്‍ ആടുകയുണ്ടായി. തുടര്‍ന്ന് ഇന്നു നിശ്ചയിച്ചിരുന്ന സ്വയംവരം ഒരാളു കാരണം നാളേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞ് സുദേവന്‍ നിര്‍ത്തുന്നു. പ്രത്യക്ഷത്തില്‍ ഋതുപര്‍ണനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സുദേവവാക്യം, എന്നാല്‍ ഗൂഢമായി ഉദ്ദേശിക്കുന്നത് ബാഹുകനേയും. കലാനിലയം വിജയനാണ് ഈ ഭാഗങ്ങളില്‍ ബാഹുകനായെത്തിയത്. സുദേവന്റെ വാക്യങ്ങളോരോന്നും കേള്‍ക്കുമ്പോള്‍ മനസിടറുകയും എന്നാലെല്ലാം ഒളിപ്പിച്ച് നില്‍ക്കേണ്ടിവരികയുമെന്ന പരിതാപകരമായ അവസ്ഥയിലാണ് ബാഹുകന്‍. ഇടയ്ക്കിടെ ഞെട്ടുകയും വാര്‍ഷ്ണേയന്റെ കൈപിടിച്ച് ഒന്നുമില്ലെന്നു കാട്ടലും, ഇതിങ്ങനെ രണ്ടു മൂന്നു പ്രാവശ്യം കാട്ടിയെന്നല്ലാതെ സ്വാഭാവികമായി നളന്റെ മാനസികാവസ്ഥ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാന്‍ വിജയന്‍ ശ്രമിച്ചു കണ്ടില്ല. “...നാളെയിന്നതൊരാളുമൂലമിതെന്നതും.” ഇത് സുദേവന് അഭിനയിപ്പിച്ചു ഫലിപ്പിക്കണമെങ്കില്‍ ബാഹുകന്റെകൂടി സഹകരണം ആവശ്യമാണ്. അതുപോലെ പദം കഴിഞ്ഞ് സുദേവന്‍ പോവുന്നതിനു മുന്‍പായും ബാഹുകനുമായി ചില്ലറ മനോധര്‍മ്മങ്ങള്‍ പതിവുണ്ട്. എന്നാലിവിടെ ബാഹുകന്‍ സുദേവനെ ശ്രദ്ധിച്ചതേയില്ല. എന്തെങ്കിലും ബാഹുകന്‍ ചോദിക്കുന്നെങ്കില്‍ മറുപടി പറയാമെന്നു കരുതി ഉണ്ണിത്താന്റെ സുദേവന്‍ മൂന്നു പ്രാവശ്യത്തോളം അരങ്ങു വിടുന്നതിനു മുന്‍പ് അവിടെയുമിവിടെയുമൊക്കെ നിന്ന് തിരിഞ്ഞു നോക്കിയെങ്കിലും ബാഹുകന് ഒരു അനക്കവും കണ്ടില്ല. കാണികളിലൊരാള്‍ ചോദിച്ചതുപോലെ ‘ഈ ബാഹുകനെന്താണ് മൂന്നാം ദിവസം കണ്ടിട്ടു കൂടിയില്ലേ?’ എന്നുതന്നെയാണ് ഭൂരിപക്ഷം ആസ്വാദകര്‍ക്കും തോന്നിയത്. സുദേവന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള ഭാവത്തില്‍, ഇടയ്ക്കിടെ ചെറിയ മനോധര്‍മ്മങ്ങളുമായി കലാമണ്ഡലം ഷണ്മുഖദാസ് ഋതുപര്‍ണനെ ഈ രംഗത്തില്‍ മികച്ചതാക്കി.


സുദേവന്‍ പോയയുടനെ, ബാഹുകനെ അരികില്‍ വിളിച്ച് കുണ്ഡിനത്തിലേക്ക് പുറപ്പെടുവാനായി തയ്യാറാകുവാന്‍ പറയുന്നു ഋതുപര്‍ണന്‍. ‘താന്‍ വരണമോ, വാര്‍ഷ്ണേയന്‍ പോരേ?’ എന്ന് “തെളിവിനോടു തേര്‍ നീ തെളിക്കേണം.” എന്ന ഋതുപര്‍ണവചനം കേള്‍ക്കുമ്പോള്‍ ബാഹുകന്‍ സംശയിക്കാറുണ്ട്. ഇത് കാട്ടിത്തുടങ്ങിയെങ്കിലും പൂര്‍ണ്ണമായി കാണിക്കുവാന്‍ കലാനിലയം വിജയന്‍ ശ്രമിച്ചില്ല. ദമയന്തിയോടുള്ള കാമപരവശതയാല്‍ തന്നെ തന്നെ മറക്കുന്ന അവസ്ഥയിലാണ് ഈ പദഭാഗത്ത് ഋതുപര്‍ണന്‍. എന്നാല്‍ ഷണ്മുഖദാസിന്റെ ഋതുപര്‍ണന്‍ തികച്ചും മാന്യനായി, വികാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടു നില്‍ക്കുന്നതുപോലെ തോന്നിച്ചു. ബാഹുകന്റെ നീറുന്ന മനസിന് എണ്ണയായി ഭവിക്കുന്ന രീതിയിലാവണം ഋതുപര്‍ണന്റെ അഭിനയം ഈ ഭാഗത്തില്‍. ഇവിടെ ഷണ്മുഖദാസിന് ഇനിയും മെച്ചപ്പെടുത്തുവാന്‍ കഴിയുമായിരുന്നെന്നു തോന്നി. “മറിമാന്‍‌കണ്ണിമൌലീയുടെ...” എന്ന ബാഹുകന്റെ പദം കലാനിലയം വിജയന്‍ മോശമാവാതെ അവതരിപ്പിച്ചു. ചുണ്ടു വല്ലാതെ കടിച്ചുപിടിച്ച് എപ്പോഴും അഭിനയിക്കുന്നത് അഭംഗിയായി തോന്നി. മുദ്രാഭിനയത്തിലും പദങ്ങള്‍ക്കനുസരിച്ച് മുദ്രകള്‍ വിന്യസിക്കുന്നതിലുമെല്ലാം വിജയന്‍ തരക്കേടില്ലെന്നു തോന്നി.


ഋതുപര്‍ണനും ബാഹുകനും വാര്‍ഷ്ണേയനും ചേര്‍ന്ന് കുണ്ഡിനത്തിലേക്കുള്ള യാത്രയും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഉത്തരീയം വീണതെടുക്കുവാനായി രഥം നിര്‍ത്തുവാനാവശ്യപ്പെടുന്ന ഋതുപര്‍ണനോട്, ഒരു ഉത്തരീയമാണോ താര്‍ത്തേന്‍‌വാണിതന്‍ പാണിഗ്രഹണമാണോ വലുതെന്ന് ബാഹുകന്‍ ചോദിക്കുന്നു. ‘തോര്‍ത്തുന്ന വസ്ത്രം പ്രധാനമല്ല, എങ്കിലും ഞാന്‍ ധൂര്‍ത്തനല്ല. ഈ പറഞ്ഞത് കളവല്ല, നിനക്കതു ബോധ്യം വരുവാനായി ഒന്നു പറയാം, ഞാന്‍ നിനച്ചപ്പോള്‍ അകലെക്കാണുന്ന താന്നിമരത്തിലെ ഇലകളുടേയും ഫലങ്ങളുടേയും എണ്ണം മൂന്നുലക്ഷത്തിമുപ്പതിനായിരമെന്ന് തോന്നി.’ എന്നു ഋതുപര്‍ണന്‍ ബഹുകന് മറുപടി നല്‍കുന്നു. ഇതു കേട്ട് ബാഹുകന്‍ തേരു നിര്‍ത്തുന്നു. പിന്നീടുള്ള പദങ്ങള്‍ പാടുകയുണ്ടായില്ല. തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് കലാനിലയം വിജയന്‍ പൂര്‍ണ്ണമായും അജ്ഞനാണെന്നു തോന്നുന്ന രീതിയിലായിരുന്നു അരങ്ങിലെ പ്രവര്‍ത്തികള്‍. ഈ വിദ്യ തന്നെയും പഠിപ്പിക്കണമെന്ന് ബാഹുകന്‍ ഋതുപര്‍ണനെ നിര്‍ബന്ധിക്കുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്. അതുണ്ടാവാത്തതിനാലാവണം, താന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ എണ്ണിനോക്കുവാന്‍ ബാഹുകനോട് ഋതുപര്‍ണന്‍ ആവശ്യപ്പെടുന്നു. എങ്കില്‍ ശരി ഞാന്‍ പോയി എണ്ണിയിട്ടുവരാമെന്നു പറഞ്ഞ് ബാഹുകന്‍ പോകുവാനൊരുങ്ങുന്നു. ഇതു കണ്ട് ഋതുപര്‍ണന്‍, എണ്ണുവാന്‍ മന്ത്രം വേണ്ടേ, ഞാന്‍ പറഞ്ഞുതരാം എന്നുപറഞ്ഞ് നളനെ മന്ത്രം പഠിപ്പിക്കുന്നു. ഋതുപര്‍ണന്റെ ആവശ്യമായിരുന്നു നളനെ മന്ത്രം പഠിപ്പിക്കല്‍ എന്നു തോന്നി ഇവിടുത്തെ അവതരണം കണ്ടപ്പോള്‍. ‘ഇന്നുതന്നെ എനിക്കു പഠിക്കേണം’ എന്ന് നിര്‍ബന്ധബുദ്ധിയോടെയുള്ള നളന്റെ ആവശ്യപ്രകാരമാണ് ഋതുപര്‍ണന്‍ നളന് അക്ഷഹൃദയം ഉപദേശിക്കുന്നത്.

തുടര്‍ന്ന് ഋതുപര്‍ണന്‍ ബാഹുകനോട് അശ്വഹൃദയം പഠിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. സത്യത്തില്‍ അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണന്‍ നടത്തുന്നതായി നളചരിതം മൂന്നാം ദിവസം ആട്ടക്കഥയില്‍ പറയുന്നില്ല, എന്നിരുന്നാലും അങ്ങിനെയൊരു ആവശ്യം ഋതുപര്‍ണനില്‍ നിന്നുമുണ്ടാവുന്നതില്‍ തെറ്റില്ല. എന്നാല്‍ ഋതുപര്‍ണനത് പഠിക്കണമെന്നുണ്ടെങ്കില്‍, ബാഹുകന് അക്ഷഹൃദയം ഉപദേശിക്കുന്നതിനു മുന്‍പായി, നളന്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, ‘നീയെന്നെ അശ്വഹൃദയം ഉപദേശിക്കുക, എങ്കില്‍ നിനക്ക് അക്ഷഹൃദയം ഞാനും നല്‍കാം.’ എന്നു ഋതുപര്‍ണന്‍ പറയുന്നതാണ് കൂടുതല്‍ നല്ലത്. കാര്‍ക്കോടകന്റെ വചനം തന്നെ അങ്ങിനെയാണല്ലോ! (“അശ്വഹൃദയം അവനായ് നല്‍കീടുകില്‍, അക്ഷഹൃദയം വശമായ്‌ വരും തവ...”‌) ഇവിടെ നളന് അക്ഷഹൃദയം പഠിക്കുവാന്‍ താത്പര്യം ഉണ്ടാവാത്തതിനാല്‍ ഋതുപര്‍ണനാണ് യഥാര്‍ത്ഥത്തില്‍ വെട്ടിലായത്! നളന് അക്ഷഹൃദയം ഉപദേശിച്ചതിനു ശേഷം അശ്വഹൃദയം ഉപദേശിക്കുവാന്‍ ഋതുപര്‍ണന്‍ ബാഹുകനോട് ആവശ്യപ്പെടാതിരിക്കാമായിരുന്നു. കലിയുടെ വേഷമുണ്ടായില്ലെങ്കിലും, കലിയെ കാണുന്നതായും മറ്റും ബാഹുകന്‍ ആട്ടത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മൂവരും വീണ്ടും തേരില്‍ കയറി കുണ്ഡിനത്തിലേക്കുള്ള യാത്ര തുടരുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ തുടങ്ങിയവരായിരുന്നു സുദേവന്‍ ദമയന്തിയെ കാണുന്നയിടം മുതല്‍ പാടിയത്. “യാമി, യാമി, ഭൈമീ! കാമിതം...”, “മാന്യമതേ...”, “മറിമാന്‍‌കണ്ണി...” തുടങ്ങിയ പദങ്ങളെല്ലാം തന്നെ ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിച്ചു. കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരൊരുക്കിയ ഈ രംഗങ്ങളിലെ മേളവും മികവുപുലര്‍ത്തി. മേളവാദ്യങ്ങളുടെ ഘോഷം മേളത്തില്‍ വളരെ നന്നായിത്തന്നെ അനുഭവവേദ്യമാക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചു. പതിവില്ലാത്ത രംഗങ്ങള്‍ കാണിക്കുവാനായി വെളുത്ത നളന്റെ ഭാഗം ഒഴിവാക്കിയതാണ് ഇവിടുത്തെ മൂന്നാം ദിവസത്തിലെ ഒരു പ്രധാന കുറവായി തോന്നിയത്. രാജമാതാവ്, പര്‍ണാദന്‍ എന്നിവരുടെ രംഗങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ അവസാന രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ നിന്നും കലാമണ്ഡലം ഗോപി ഒഴിവായതിനാല്‍ തന്നെ തുടര്‍ന്നുള്ള ബാഹുകന്റെ രംഗങ്ങള്‍ക്ക് ആദ്യഭാഗത്തെ നിലവാരം ഉണ്ടായതുമില്ല. ഈയൊരു നഷ്ടം ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ നല്ലരീതിയില്‍ അരങ്ങേറിയ ‘നളചരിതം മൂന്നാം ദിവസ’മായിരുന്നു ഇവിടെ അരങ്ങേറിയത്.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

ആലപ്പുഴയിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali - Part One: Kalamandalam Gopi as Bahukan, Kalamandalam Shanmukhadas as Rithuparnan.
ഏപ്രില്‍ 09, 2009: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബിന്റെ നാല്പത്തിനാലാമത് വാര്‍ഷികം ആലപ്പുഴ എസ്.ഡി.വി. ബെസന്റ് ഹാളില്‍ രണ്ടുദിവസങ്ങളിലായി ആഘോഷിക്കുകയുണ്ടായി. കലാമണ്ഡലം ഗോപി ബാഹുകനായെത്തിയ നളചരിതം മൂന്നാം ദിവസമായിരുന്നു ആദ്യ ദിവസത്തെ പ്രധാന കഥ. കഥാവതരണത്തിനു മുന്‍പു നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പത്മശ്രീ പുരസ്കാരാര്‍ഹനായ കലാമണ്ഡലം ഗോപിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും, കുറൂര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പ്രഥമ കളര്‍കോട് നാരായണന്‍ നായര്‍ സ്മാരക അവാര്‍ഡ് നല്‍കുകയും ചെയ്തു. നളചരിതം മൂന്നാം ദിവസം സമ്പൂര്‍ണ്ണമായി അവതരിപ്പിക്കുന്നു എന്നാണ് നോട്ടീസില്‍ കണ്ടിരുന്നതെങ്കിലും, സാധാരണയായി ഉണ്ടാവാറുള്ള വെളുത്ത നളന്റെ ഭാഗങ്ങള്‍ ഇവിടെ ഒഴിവാക്കുകയാണ് ഉണ്ടായത്. “അന്തികേ വന്നിടേണം...” എന്നു തുടങ്ങുന്ന കാര്‍ക്കോടകന്റെ പദത്തോടെയാണ് കഥ ആരംഭിച്ചത്.


കലാനിലയം വാസുദേവ പണിക്കരാണ് കാര്‍ക്കോടകനായെത്തിയത്. തുടര്‍ന്ന് കത്തുന്ന വനശിഖിമദ്ധ്യത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കണ്ട് ആരെന്നു തിരക്കുന്ന നളനെയാണ് കാണുന്നത്. കലാമണ്ഡലം ഷണ്മുഖദാസ് ഈ ഭാഗത്ത് നളനായെത്തി. പീഠത്തില്‍ നില്‍ക്കുന്ന കാര്‍ക്കോടകനെ കൈപിടിച്ചിറക്കി, ഇരുത്തിയതിനു ശേഷമാണ് ഷണ്മുഖദാസ് പദത്തിലേക്ക് കടന്നത്. പദത്തിനു മുന്‍പുള്ള ശ്ലോകത്തില്‍ തനിക്കും താന്‍ തൊടുന്നവര്‍ക്കും അഗ്നിഭയമുണ്ടാവില്ലെന്ന് പറയുന്നതിനാലാവാം ഈ രീതിയില്‍ ആടിയത്. എന്നാല്‍ ശ്ലോകത്തില്‍ തന്നെ പറയുന്നതു പ്രകാരം, തേടിക്കാണുക മാത്രം ചെയ്യുന്ന ഉരഗപതിയോടാണ് നളന്‍ ഓരോന്ന് ചോദിക്കുന്നത്. നളന്‍ പൊള്ളലേല്‍ക്കാതിരിക്കുവാനായി കാര്‍ക്കോടകനെ സ്പര്‍ശിക്കുന്നതായി ശ്ലോകത്തില്‍ നിന്നും മനസിലാക്കുവാന്‍ കഴിയുന്നില്ല. “എരിഞ്ഞതീയില്‍ നിന്നല്ലിനി വേണ്ടൂ സല്ലാപം...” എന്നു നളന്‍ പിന്നീട് പറയണമെങ്കില്‍, കാര്‍ക്കോടകന് അഗ്നിഭയം മാറിയിരിക്കുവാന്‍ സാധ്യതയും ഉണ്ടാവരുതല്ലോ. സാധാരണയായി കാണുന്നതുപോലെ പദാവസാനം കാര്‍ക്കോടകനെ രക്ഷിക്കുന്നതു തന്നെയാണ് ഉചിതം.


ദംശനത്താല്‍ തന്നെ വിരൂപനാക്കിയ കാര്‍ക്കോടകനോട് ബാഹുകന്‍ കോപിക്കുന്നു. ഇങ്ങിനെയുണ്ടാകുവാനുള്ള കാരണവും താനാരെന്നതും കാര്‍ക്കോടകന്‍ “നൈഷധേന്ദ്ര! നിന്നോടു ഞാന്‍...” എന്ന പദത്തിലൂടെ അറിയിക്കുന്നു. ഊക്കേറും അഹിവരരില്‍ പ്രമുഖനായ കാര്‍ക്കോടകനാണ് താനെന്ന് അറിയിക്കുമ്പോള്‍, നളന്‍ ഇടതുഭാഗത്തേക്കു മാറി കാര്‍ക്കോടകന് മാന്യസ്ഥാനം നല്‍കുന്നു. “കാദ്രവേയകുലതിലക! നിന്‍...” എന്ന ബാഹുകന്റെ മറുപടി പദമാണ് തുടര്‍ന്ന്. കാര്‍ക്കോടകന്റെ ദംശനത്താല്‍ വിരൂപമായ തന്റെ രൂപം കണ്ട് അത്യധികം വിഷമത്തോടെയും ദേഷ്യത്തോടെയും കാര്‍ക്കോടകനോട് കയര്‍ക്കുന്ന ബാഹുകനേയും, പിന്നീട് കാര്‍ക്കോടകനാരെന്നറിഞ്ഞ് ഭയഭക്തിബഹുമാനങ്ങളോടെ തന്റെ കഷ്ടതകള്‍ക്ക് എന്നറുതിവരുമെന്നു കേഴുന്ന ബാഹുകനേയും ഗോപി മനോഹരമാക്കി. ഋതുപര്‍ണസേവകനായി, അവന് അശ്വഹൃദയം നല്‍കി അക്ഷഹൃദയം വശമാക്കുക വഴി കലിബാധ അകറ്റുവാന്‍ കാര്‍ക്കോടകന്‍ അറിയിക്കുന്നു. കൂടാതെ ഒരു വിശേഷ വസ്ത്രം നല്‍കി, സ്വരൂപം തിരിച്ചു കിട്ടുവാനായി അതുടുത്താല്‍ മതിയെന്നും അനുഗ്രഹിക്കുന്നു. കലാനിലയം വാസുദേവ പണിക്കരുടെ കാര്‍ക്കോടകന്‍ മുദ്ര കാട്ടുകയല്ല, എറിയുകയാണ് ചെയ്യുന്നതെന്നു പറയണം. മുദ്രകാണിക്കുന്നതില്‍ അല്പം കൂടി ശ്രദ്ധ നല്‍കുവാന്‍ വാസുദേവ പണിക്കര്‍ മനസുവെച്ചെങ്കില്‍ നന്നായിരുന്നു.


വസ്ത്രം നല്‍കി കാര്‍ക്കോടകന്‍ മറഞ്ഞതിനു ശേഷം, കാര്‍ക്കോടകന്റെ നിര്‍ദ്ദേശപ്രകാരം ഋതുപര്‍ണന്റെ രാജ്യത്തേക്ക് നളന്‍ പുറപ്പെടുന്നു. അതിനു മുന്‍പായി മറ്റാരും കാണാതെ വസ്ത്രം ഒളിപ്പിക്കുക തന്നെ എന്നു പറഞ്ഞ് ഉള്ളിലേക്ക് തിരുകി വസ്ത്രം ഒളിപ്പിക്കുന്നതായും കലാമണ്ഡലം ഗോപി ആടുകയുണ്ടായി‍. അല്പവസ്ത്രം മാത്രം ധരിച്ച നളന്‍ ഏതുരീതിയില്‍ വസ്ത്രം ഒളിപ്പിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നു മനസിലായില്ല. തന്റെ ദയിതയായ ദമയന്തിയെ വനത്തില്‍ ഏകയായി ഉപേക്ഷിച്ചത് നളനെ ഇപ്പോഴും അലട്ടുന്നു. വേര്‍പാട് രംഗം മറ്റൊരു രൂപത്തില്‍ ഇവിടെ ഗോപി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു. ക്രൂരജന്തുക്കള്‍ നിറഞ്ഞ കാട്ടില്‍ ദമയന്തിക്ക് എന്തെങ്കിലും ആപത്തുപിണയുമോ എന്നു ശങ്കിക്കുന്നെങ്കിലും, പതിവ്രതയായ അവള്‍ക്ക് ഒരു ആപത്തും വരില്ല എന്നു നളന്‍ പിന്നീട് സ്വയം ആശ്വസിക്കുന്നു. ഓരോന്ന് ചിന്തിച്ചിരിക്കാതെ ഋതുപര്‍ണ രാജധാനിയിലേക്ക് ഗമിക്കുക തന്നെ എന്നാടി, യാത്ര തുടങ്ങുന്ന ബാഹുകന്‍ കാട്ടില്‍ പലതും കാണുന്നു. ഇവിടെ ‘മാന്‍പ്രസവം’ മാത്രമാണ് വനവര്‍ണ്ണനയായി ഉണ്ടായത്. വിശന്നുവലഞ്ഞ വേടന്‍, ക്രൂരനായ സിംഹം, കാട്ടുതീ, നിറഞ്ഞൊഴുകുന്ന പുഴ ഇവയ്ക്കു നടുവില്‍ അശരണയായ ഒരു പേടമാന്‍, അതാവട്ടെ പൂര്‍ണ്ണഗര്‍ഭിണിയും. ഏകാശ്രയമായ ഈശ്വരന്‍ എങ്ങിനെ ഇവള്‍ക്ക് തുണയാവും എന്ന് നളന്‍ ഓര്‍ക്കുന്നു. മിന്നലേറ്റ് വേടന്‍ മരിക്കുന്നു, വില്ലില്‍ നിന്നും ലക്ഷ്യം തെറ്റി പാഞ്ഞ അമ്പുകൊണ്ട് സിഹവും ചാവുന്നു, മഴയില്‍ കാട്ടുതീ അണയുന്നു, പേടമാന്‍ രണ്ടു മാന്‍‌കിടാക്കളെ പ്രസവിക്കുന്നു; ഈ രീതിയില്‍ ഈശ്വരന്‍ പേടമാനെ കാക്കുന്നതുകണ്ട് തന്റെ ദയിതയേയും ആപത്തുകളില്‍ നിന്നും ഈശ്വരന്‍ കാക്കുകതന്നെ ചെയ്യും എന്നു നളന്‍ ഉറയ്ക്കുന്നു. വേടന്‍, സിംഹം, തീ, പുഴ എന്നിവ മാറിമാറി അഭിനയിക്കുക എന്നതിലുപരിയായി ഇവയുടെ സൂക്ഷ്മാംശങ്ങള്‍ കൂടി കൃത്യതയോടെ അവതരിപ്പിക്കുവാന്‍ കലാമണ്ഡലം ഗോപി ശ്രദ്ധ ചെലുത്തുകയുണ്ടായി. അതിനാല്‍ തന്നെ ഈ ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ അനുഭവത്താവുകയും ചെയ്തു.

മാര്‍ഗമദ്ധ്യേ കാണുന്നവരോട് ഋതുപര്‍ണരാജ്യത്തിലേക്കുള്ള വഴി തിരക്കി ബാഹുകന്‍ യാത്രതുടരുന്നു. അകലെ നിന്നു തന്നെ ആകാശം മുട്ടുന്ന കൊടിമരം ബാഹുകന്‍ കാണുന്നു. കാറ്റത്ത് ഇളകുന്ന കൊടിക്കൂറ അശരണരെ രക്ഷിക്കുവാനായി രാജാവ് വരൂ, വരൂ എന്ന് കൈകാട്ടി ക്ഷണിക്കുന്നതുപോലെയെന്ന് ബാഹുകന് തോന്നുന്നു. ഗോപുരങ്ങളോട് കൂടിയ മന്ദിരത്തില്‍, കാവല്‍ക്കാരുടെ അനുവാദം വാങ്ങി ബാഹുകന്‍ പ്രവേശിക്കുന്നു. ഉള്ളില്‍ സ്ത്രീകള്‍ വീണയും മറ്റു വാദ്യങ്ങളും മനോഹരമായി വായിക്കുന്നെങ്കിലും ബാഹുകന് അതില്‍ താത്പര്യം തോന്നുന്നില്ല. സേവകരോടൊപ്പം സ്ഥിതി ചെയ്യുന്ന ഋതുപര്‍ണ്ണനെ ബാഹുകന്‍ കാണുന്നു. രാജാവിന്റെ സമീപമെത്തി താനൊരു സാരഥിയാണെന്നും, പാചകവും വശമുണ്ടെന്നും ബാഹുകന്‍ അറിയിക്കുന്നു. “മാരോപമീതാകൃതേ...” എന്നതിന്, ‘കാമദേവന്‍ അങ്ങയെക്കണ്ടാല്‍ ഓടിയൊളിക്കും...’ എന്നൊരു പുകഴ്തലും ഗോപിയുടെ ബാഹുകനില്‍ നിന്നുമുണ്ടായി.


ബാഹുകനെ ബോധിക്കുന്ന ഋതുപര്‍ണന്‍, ജീവലവാര്‍ഷ്ണേയന്മാരെ കാട്ടി, അവരോടൊപ്പം വസിക്കുക എന്ന് ബാഹുകനോട് പറയുന്നു. കലാമണ്ഡലം ഷണ്മുഖദാസാണ് ഋതുപര്‍ണനായെത്തിയത്. ബാഹുകന്റെ വാക്കുകള്‍ താത്പര്യത്തോടെ കേട്ട്, തന്നെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍ ആസ്വദിച്ചിരിക്കുന്ന ഋതുപര്‍ണ്ണനെ ഷണ്മുഖദാസ് ഭംഗിയായിത്തന്നെ അവതരിപ്പിച്ചു. കലാനിലയം വാസുദേവ പണിക്കര്‍, ആര്‍.എല്‍.വി. പ്രമോദ് എന്നിവരവതരിപ്പിച്ച ജീവലവാര്‍ഷ്ണേയന്മാര്‍ നിരുത്തരവാദിത്തപരമായി കലാ‍കാരന്മാര്‍ അരങ്ങിലെത്തുന്നതിനു തെളിവായിരുന്നു. ആര്‍.എല്‍.വി. പ്രമോദ്, ഒന്നുമില്ലെങ്കിലും കഴുത്താരവും പടിയരഞ്ഞാണവുമെങ്കിലും ധരിച്ചിട്ടുണ്ടായിരുന്നു എന്നതൊരു സമാധാനം. എന്നാല്‍ ജീവലവേഷമിട്ട, മുതര്‍ന്ന കലാകാരനായ കലാനിലയം വാസുദേവ പണിക്കരാവട്ടെ, മുഖമൊന്നു മിനുക്കുവന്‍ പോലും മിനക്കെടാതെ, തോന്നിയപോലെ എന്തൊക്കെയോ എടുത്തു ചുറ്റിയാണ് അരങ്ങിലെത്തിയത്. നാല്പത്തിനാലു വര്‍ഷം പിന്നിടുന്ന ഒരു കഥകളി ക്ലബ്ബിന്റെ വാര്‍ഷികവേദിയിലാണ് ഇത്തരത്തില്‍ കലാകാരന്മാര്‍ പെരുമാറുന്നതെന്നത് സംഘാടകര്‍ക്കു കൂടി അപമാനകരമാണ്.

രാത്രിയില്‍ ഉറക്കം വരാതെ ബാഹുകന്‍ തന്റെ അവസ്ഥയോര്‍ത്ത് വിലപിക്കുന്നു. ഇതു കേട്ടുണരുന്ന ജീവലന്‍ കാര്യം തിരക്കുന്നു. താനെഴുതിയ ഒരു കഥയാണിതെന്ന് പറഞ്ഞ് ബാഹുകന്‍ ഒഴിയുന്നു. ബാഹുകന്റെ വിലാപം കേട്ടാണ് ജീവലന്‍ ഉണരേണ്ടത്. എന്നാലിവിടെ പദം കഴിഞ്ഞ് ബാഹുകന്‍ വീണ്ടും ഉറങ്ങാന്‍ കിടക്കുന്നു. ഉടന്‍ ജീവലനെഴുനേറ്റ് ഉറക്കമുണര്‍ത്തി ബാഹുകനോട് കാര്യം തിരക്കുന്നു. പദം തീര്‍ന്നതിനു ശേഷം മനോധര്‍മ്മമായി പിന്നെയും എന്തെങ്കിലുമൊക്കെ ഓര്‍ത്തു ദുഃഖിക്കുകയും, ഇതു കേട്ട് ജീവലന്‍ ഉറക്കമുണര്‍ന്ന് വിലപിക്കുന്ന ബാഹുകനെ കാണുകയും; ഇങ്ങിനെയാവുന്നതാണ് കൂടുതല്‍ നന്നെന്നു തോന്നുന്നു. നേരം പുലര്‍ന്നു, ഉടന്‍ രാജാവിന്റെ സമീപമെത്തുക തന്നെ എന്നു പറഞ്ഞ്, ഉറങ്ങുന്ന വാര്‍ഷ്ണേയനേയുമുണര്‍ത്തി മൂവരും മാറുന്നതോടെ രംഗം അവസാനിക്കുന്നു.


പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു എന്നിവര്‍ ചേര്‍ന്നാണ് ഋതുപര്‍ണ സവിധത്തില്‍ ബാഹുകനെത്തുന്നതുവരെയുള്ള രംഗങ്ങള്‍ക്ക് പാടിയത്. “വിജനേ ബത! മഹതി!” മുതല്‍ക്ക് ശങ്കരന്‍കുട്ടിയോടൊപ്പം കലാനിലയം രാജീവനും പാടുവാനെത്തി. കലാമണ്ഡലം ഗോപി ഒഴികെയുള്ള മറ്റു വേഷക്കാര്‍ക്ക് പാടുമ്പോള്‍ ഗായകര്‍ അനാവശ്യ ധൃതി കാട്ടുന്നതായി തോന്നി. “വസ, വസ സൂത!” എന്ന പദത്തിനാണ് ഇത് ഏറ്റവും പ്രകടമായത്. കാലം കയറ്റി ഈ പദം പാടുമ്പോള്‍, രാജാവിനു ചേര്‍ന്ന ഗൌരവം നല്‍കുവാന്‍ നടന് നന്നേ ക്ലേശിക്കേണ്ടതായി വരുന്നു. കാര്‍ക്കോടകന്‍, ജീവലന്‍ തുടങ്ങിയ ചെറുവേഷക്കാര്‍, മുദ്ര ആടിക്കഴിയുന്നതിനു മുന്‍പു തന്നെ അടുത്ത വരിയിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു. ഈ ന്യൂനത ഒഴിച്ചു നിര്‍ത്തിയാല്‍ മൂവരും ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി പാടുകയുണ്ടായി. “കാര്‍ദ്രവേയകുലതിലക!...” എന്ന പദമാണ് ഏറെ ശ്രദ്ധേയമായത്. ബാഹുകന്റെ അവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനം കഥാപാത്രാവതരണത്തില്‍ കുറച്ചൊന്നുമാവില്ല നടന് സഹായകരമായത്.

വനവര്‍ണ്ണനവരെ ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസാണ് പ്രവര്‍ത്തിച്ചത്. വേര്‍പാട് രംഗവും മറ്റും ഇത്രമേല്‍ വികാരതീവ്രമായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവുന്നതില്‍ കൃഷ്ണദാസിന്റെ ചെണ്ടയ്ക്കുള്ള പങ്ക് ചെറുതല്ല. കാട്ടുതീ കാണുന്ന ബാഹുകനെ അവതരിപ്പിക്കുമ്പോള്‍, കണ്ണുകൊണ്ട് തീ കത്തി പടര്‍ന്നു കയറുന്നതായി കലാമണ്ഡലം ഗോപി ആടാറുണ്ട്. ഈ ഭാഗത്തു മാത്രം ശബ്ദവ്യതിയാനം നല്‍കുവാന്‍ കൃഷ്ണദാസ് ശ്രദ്ധിച്ചു കണ്ടില്ല. പ്രത്യേക താളത്തില്‍ ശബ്ദം ഉയര്‍ന്നും താഴ്‌ന്നും ചെണ്ടയില്‍ കേള്‍ക്കുമ്പോളാണ് തീ കാണുന്ന ബാഹുകനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ രസിക്കുക. “ഋതുപര്‍ണ! ധരണീപാല” മുതല്‍ക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയായിരുന്നു ചെണ്ടയില്‍. കൈക്കു കൂടുന്നതിലും മറ്റും കാര്യമായി അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. കൃഷ്ണദാസ് മാറി ചെണ്ടയില്‍ കുറൂരെത്തുന്നത് വളരെ പ്രകടമായി അറിയുവാനുണ്ടായിരുന്നു. മദ്ദളത്തില്‍ ഇത്രയും ഭാഗത്ത് പ്രവര്‍ത്തിച്ച കോട്ടക്കല്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തി മോശമായില്ല. ഭീമരാജ്യത്ത് നളനെ കാണാഞ്ഞ് ഖിന്നയായി വസിക്കുന്ന ദമയന്തിയുടെ സമീപം പര്‍ണാദന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ ആസ്വാദനം അടുത്ത പോസ്റ്റില്‍.

Description: Alappuzha District Kathakali Club Anniversary 2009: Nalacharitham Moonnam Divasam Kathakali - Kalamandalam Shanmukhadas (Nalan, Rithuparnan), Kalanilayam Vasudeva Panicker (Karkodakan, Jeevalan), Kalamandalam Gopi (Bahukan), RLV Pramod (Varshneyan), Margi Vijayakumar (Damayanthi), Kalabharathi Harikumar (Parnadan), Kalakendram Muraleedharan Nampoothiri (Rajamathavu), Kalamandalam Ramachandran Unnithan (Sudevan), Kalanilayam Vijayan (Bahukan 2); Pattu: Pathiyur Sanakarankutty, Kottackal Madhu, Kalanilayam Rajeevan; Chenda: Kurur Vasudevan Nampoothiri, Kalamandalam Krishnadas; Maddalam: Kottackal Radhakrishnan, Kalamandalam Achutha Varier; Chutti: Cherthala Viswanathan Nair, Kalanilayam Saji; Kaliyogam: Alappuzha District Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. April 09, 2009.
--

2009 മാർച്ച് 25, ബുധനാഴ്‌ച

തിരുമുല്ലവാരത്തെ സുഭദ്രാഹരണം

SubhadraHaranam Kathakali: Kalamandalam Gopi as Arjunan, Thonnackal Peethambaran as Balabhadran, Fact Padmanabhan as SriKrishnan.
മാര്‍ച്ച് 17, 2009: തിരുമുല്ലവാരം ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ കൊല്ലത്തെ തിരുവോണമഹോത്സവത്തോട് അനുബന്ധിച്ച് ‘സുഭദ്രാഹരണം’ കഥകളി അവതരിക്കപ്പെട്ടു. മന്ത്രേടത്ത് നമ്പൂതിരിയാണ് ഈ ആട്ടക്കഥയുടെ കര്‍ത്താവ്. യുധിഷ്ഠിരനും ദ്രൌപദിയും ഒരുമിച്ചിരിക്കുന്ന മുറിയില്‍ പ്രവേശിച്ച്, സഹോദരന്മാര്‍ തമ്മിലുള്ള വ്യവസ്ഥ തെറ്റിച്ചതിനുള്ള പ്രായശ്ചിത്തമായി, സന്യാസിയുടെ വേഷത്തില്‍ അര്‍ജ്ജുനന്‍ പ്രഭാസതീര്‍ത്ഥത്തില്‍ വസിക്കുന്നു. അര്‍ജ്ജുനനില്‍ സുഭദ്രയ്ക്കുള്ള താത്പര്യം മനസിലാക്കുന്ന ശ്രീകൃഷ്ണന്‍ ഇരുവരേയും ഒരുമിപ്പിക്കുവാനുള്ള ഒത്താശ ചെയ്തു കൊടുക്കുന്നു. ‘മാലയിടല്‍’ എന്നപേരിലറിയപ്പെടുന്ന ഭാഗം മുതല്‍ക്കാണ് ഇവിടെ കഥ അവതരിപ്പിക്കപ്പെട്ടത്. കൃഷ്ണന്റേയും ഇന്ദ്രന്റേയും സാന്നിധ്യത്തില്‍ അര്‍ജ്ജുനനെ സുഭദ്ര മാലയിട്ട് വരിക്കുന്നു.


മാലയിട്ടതിനു ശേഷം അര്‍ജ്ജുനന്‍ വിവിധ ഭാവങ്ങളില്‍ ഏവരേയും നോക്കിക്കണ്ട്, ശ്രീകൃഷ്ണനേയും താതനായ ഇന്ദ്രനേയും സാക്ഷികളായ മറ്റനേകം ദേവഗണങ്ങളേയും നമസ്കരിക്കുന്നു. വീരശൃംഗാരരസങ്ങളില്‍ തുടങ്ങുന്ന അര്‍ജ്ജുനന്‍, പതിയെ അതില്‍ നിന്നും മാറി ദയാവായ്പോടെ വീണ്ടും ശ്രീകൃഷ്ണനെ വണങ്ങുന്നു. ഈ ഭാഗത്തെ അര്‍ജ്ജുനന്റെ അവതരണം, പ്രത്യേകിച്ചും കലാമണ്ഡലം ഗോപിയുടെ അവതരണരീതി എഴുതിഫലിപ്പിക്കുക പ്രയാസകരമാണ്. എഴുതിയാല്‍ തന്നെ അത് കേവലം യാന്ത്രികമായ എഴുത്തായിപ്പോവുകയും ചെയ്യും! കലാമണ്ഡലം ഗോപിയുടെ സുഭദ്രാഹരണം അര്‍ജ്ജുനനെക്കുറിച്ച് മനോജ് കുറൂര്‍, കലാമണ്ഡലം ഗോപി: കാലവും ക്രിയയും എന്ന പോസ്റ്റില്‍ പറയുന്നതു നോക്കുക.
ലജ്ജ, വിനയം, ഭക്തി, പശ്ചാത്താപം, അദ്ഭുതം എന്നിങ്ങനെ വിവിധഭാവങ്ങളുടെ ബാഹുല്യത്തിനിടയില്‍പ്പോലും മദ്ദളവും ചെണ്ടയുടെ വലന്തലയും ഉപയോഗിച്ചുള്ള ഹരം പിടിപ്പിക്കുന്ന മേളത്തില്‍ സ്വയം രമിച്ചുകൊണ്ടാണ്‌ പ്രധാനഭാവങ്ങളായ രതിയും ഉത്സാഹവും ഇദ്ദേഹം ആവിഷ്ക്കരിക്കുന്നത്‌. മേളത്തിന്റെ ക്രമികമായ കാലപരിണാമവും നടന്റെ ചലനങ്ങളിലെ ലയപരിണാമവും എങ്ങനെ പരസ്പരം ചേര്‍ന്നുപോകുന്നുവെന്ന്‌ അനുഭവിച്ചുതന്നെ അറിയേണ്ടിവരും.


“കേട്ടാലും വചനം, സഖേ!” എന്നു തുടങ്ങുന്ന, അര്‍ജ്ജുനനോടുള്ള ശ്രീകൃഷ്ണന്റെ പദമാണ് ആദ്യം. അത്യധികം സുകൃതം ചെയ്തവനാണ് അര്‍ജ്ജുനന്‍ എന്നാണ് കൃഷ്ണന്‍ ഈ പദത്തിലൂടെ പറയുന്നത്. എന്നാല്‍ തന്റെ പ്രവര്‍ത്തിയോര്‍ത്ത് ലജ്ജിക്കുകയാണ് അര്‍ജ്ജുനന്‍. “കഷ്ടം! ഞാന്‍ കപടം കൊണ്ടു...” എന്നു തുടങ്ങുന്ന പദത്തില്‍, താന്‍ മുനിയായി വേഷം മാറി ചെയ്തത് ചെറിയ പാതകമല്ല, കപടവേഷധാരിയായ തന്റെ പാദങ്ങളില്‍ സന്യാസിയെന്നോര്‍ത്ത് ശ്രീകൃഷ്ണന്‍ നമസ്കരിക്കുവാന്‍ സാഹചര്യമുണ്ടായത് ഓര്‍ക്കുകയാണെങ്കില്‍ എനിക്ക് ഞെട്ടലുണ്ടാവുന്നു, ലജ്ജതോന്നുകയും ചെയ്യുന്നു. ഇപ്രകാരം ലജ്ജയാലും സംഭ്രമത്താലും വിവശനായ അര്‍ജ്ജുനനെ സമാശ്വസിപ്പിച്ച്, സുഭദ്രയുമൊത്ത് മടങ്ങുവാന്‍ കൃഷ്ണന്‍ പറയുന്നു. യോദ്ധാക്കള്‍ തടയുവാന്‍ ശ്രമിച്ചെങ്കില്‍ തന്നെയും അവരെ വധിക്കരുത് എന്നോര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശ്രീകൃഷ്ണന്‍. തനിക്ക് ഇപ്രകാരമെല്ലാം വന്നു ഭവിക്കുവാന്‍ കാരണമായത് ലോകനാഥനായ അങ്ങയുടേയും ദേവനാഥനായ അച്ഛന്റേയും കരുണമൂലമാണെന്നു പറഞ്ഞ്, എന്നിലെല്ലായ്പോഴും ഇതുപോലെ കരുണ തോന്നേണമേ എന്ന് അര്‍ജ്ജുനന്‍ പ്രാര്‍ത്ഥിക്കുന്നു. നീ സൌഖ്യത്തോടെ കഴിയുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ വിടവാങ്ങുന്നു.

കലാമണ്ഡലം രാജീവനാണ് ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. പദഭാഗത്തിലെ ഓരോ വരിയും കേട്ടു മനസിലാക്കിയിട്ടു വേണം അതാടുവാന്‍ എന്നു തോന്നിക്കുമായിരുന്നു രാജീവന്റെ ആട്ടം കണ്ടാല്‍. അര്‍ജ്ജുനന്‍ വിശദമായി കഷ്ടതയും, ഞെട്ടലും, ലജ്ജയുമൊക്കെ ആടിയപ്പോഴും ശ്രീകൃഷ്ണനില്‍ യാതൊരു ഭാവമാറ്റവും കൊണ്ടുവരുവാന്‍ രാജീവന്‍ ശ്രമിച്ചു കണ്ടില്ല. ഒരുപക്ഷെ അരങ്ങുപരിചയം ആവശ്യത്തിനില്ലാത്ത ഒരു വേഷമായതുകൊണ്ടാവാം ഈ കുറവുകള്‍ ഇത്രയും പ്രകടമായി തോന്നിയത്. വേഷഭംഗിയും നല്ല വൃത്തിയായി മുദ്രകാട്ടുവാന്‍ കഴിവുമുള്ള കലാമണ്ഡലം രാജീവന്‍ ഈ കാര്യങ്ങളില്‍ കൂടി മനസിരുത്തിയാല്‍ വേഷങ്ങള്‍ കൂടുതല്‍ മികച്ചതാവുമെന്ന് നിസംശയം പറയാം.

അര്‍ജ്ജുനന്റെ സുഭദ്രയോടുള്ള ശൃംഗാരരസപ്രധാനമായ “കഞ്ജദളലോചനേ! മഞ്ജുതരഭാഷിണീ!” എന്നുതുടങ്ങുന്ന പതിഞ്ഞ പദമാണ് തുടര്‍ന്നു വരുന്നത്. “കുഞ്ജരസമാനഗമനേ!” എന്ന ഭാഗത്ത് ആനയുടെ നടപ്പിനിടയില്‍ വരുന്ന വിവിധ ചേഷ്ടകളും മറ്റും കലാമണ്ഡലം ഗോപി അവതരിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ ആനയെക്കാണുമ്പോഴും ആനയുടെ നടത്തം പോലെയെന്ന് നായികയുടെ ചലനത്തെ വിശേഷിപ്പിക്കുമ്പോളും ആന എന്നതിനു ഒരേ അവതരണം എത്രമാത്രം യോജിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇനി ആനയെ വിശദമായി കാണിച്ചാല്‍ പോലും, സുഭദ്രയുടെ നടത്തത്തിനെ വിശേഷിപ്പിക്കുവാന്‍ തക്കവണ്ണം ആനയുടെ നടത്തയേയും അവതരിപ്പിക്കേണ്ടതല്ലേ? “കാന്തമുഖാംബുജം, ഹന്ത! മറയ്ക്കുന്നതെന്തേ?”, “കാന്തേ! പദാംബുജം നോക്കി നില്‍ക്കുന്നിതോ?” ഈ ഭാഗങ്ങളിലൊക്കെ അര്‍ജ്ജുനന്‍ സുഭദ്രയെ നോക്കിക്കണ്ടാണ് ആടുന്നത്. സുഭദ്ര വെറുതേ ലജ്ജ നടിച്ച് നിന്നാല്‍ മതിയാവുമെന്നു തോന്നുന്നില്ല ഇവിടെയൊക്കെയും. ‘നമ്രശിരസ്കയായി കാല്‍‌വിരല്‍ കൊണ്ടു കളം വരച്ചു നില്‍ക്കുന്നതെന്തേ?’ എന്ന് അര്‍ജ്ജുനന്‍ വിശദമായി ചോദിക്കുമ്പോഴും, അത്രയൊന്നും ലജ്ജയോ ചലനങ്ങളോ സുഭദ്രയില്‍ കാണുവാനുണ്ടായില്ല. സുഭദ്രയായെത്തിയ കലാമണ്ഡലം അനില്‍കുമാര്‍ അല്പം കൂടി പാത്രബോധത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു എന്നു തോന്നി.


“മുല്ലസായകതുല്യ...” എന്ന സുഭദ്രയുടെ ഹൃസ്വമായ മറുപടിപദത്തിനു ശേഷം അര്‍ജ്ജുനന്റെ ആത്മഗതങ്ങളാണ് മനോധര്‍മ്മമായി അവതരിപ്പിക്കുക. ‘ഇവള്‍ എന്റെ മന്ദിരത്തില്‍ ലക്ഷ്മിദേവിയെപ്പോലെ വാഴും. ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതാണ്, ഇവളുടെ കൈകള്‍ എന്റെ കഴുത്തില്‍ മുത്തുമാലയായി ഭവിക്കും, ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനമെന്നതുപോലെ കുളിരേകുന്നു. എന്നിട്ടും എനിക്ക് വിവശത തോന്നുവാന്‍ കാരണമെന്ത്?’ മനസിലായെന്നു കാട്ടി, ‘ഇവളെ പിരിയണമെന്ന ചിന്തയാണ് എന്നെ അസ്വസ്ഥനാക്കുന്നത്. അതിനാല്‍ ഇവളോടൊത്ത് വസിക്കുക തന്നെ’. തേരു വരുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ച്, ‘അല്ലയോ ദയിതേ! നമുക്ക് പോകുവാനുള്ള തേര് വന്നു. പെട്ടെന്ന് പോവുകയല്ലേ?’. ‘അപ്രകാരം തന്നെ!’ എന്നു പറയുന്ന സുഭദ്ര, അര്‍ജ്ജുനന്‍ ചിന്താധീനനായി നില്‍ക്കുന്നതു കണ്ട് കാര്യം തിരക്കുന്നു. ‘ആരാണ് തേര്‍ തെളിക്കുക?’ എന്ന തന്റെ സന്ദേഹം വെളിപ്പെടുത്തുന്ന അര്‍ജ്ജുനനോട് അതു താന്‍ ചെയ്യാമെന്ന് സുഭദ്ര പറയുന്നു. സുഭദ്രയ്ക്ക് തേരു തെളിക്കുവാന്‍ അറിയാമോ എന്ന് അത്ഭുതത്തോടെ അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍, ‘അറിയാം. എന്നെ കുട്ടിക്കാലത്തു തന്നെ ശ്രീകൃഷ്ണന്‍ തേരു തെളിക്കുവാന്‍ പഠിപ്പിച്ചു.’ ഇതുകേട്ട് കൃഷ്ണനെ കൃതാര്‍ത്ഥതയോടെ വിചാരിച്ച്, ഇരുവരും തേരില്‍ കയറി തിരിക്കുന്നു.


അല്പദൂരം സഞ്ചരിക്കുമ്പോള്‍ അവിടവിടെയായി സ്ഥിതി ചെയ്യുന്ന യോദ്ധാക്കളെ കാണുന്നു. ‘ഇവളോടൊത്ത് ഇവരെ ഞാന്‍ എന്തു ചെയ്യും?’ എന്നു ചിന്തിച്ച്, ‘ഇവരെ പോരിനു വിളിക്കുക തന്നെ!’ എന്നുറയ്ക്കുന്നു. ദ്വാരഭൂമിയില്‍ വാഴും വീരന്മാരോട്, “കണ്ടുകൊള്ളഹോ! കൊണ്ടല്‍‌വേണിയെ ഇണ്ടലെന്നിയേ കൊണ്ടുപോവുന്നേന്‍!” എന്നാണ് അര്‍ജ്ജുനന്റെ പദം. തുടര്‍ന്ന് വിപുധു എന്ന യോദ്ധാവുമായുള്ള യുദ്ധമാണെങ്കിലും, അത് സാധാരണയായി അവതരിപ്പിച്ച് കാണാറില്ല. ഇവിടെയും അതുണ്ടായില്ല. സുഭദ്രയെ ഒരു സന്യാസി അപഹരിച്ചുകൊണ്ടുപോയി, അത് സന്യാസിയായെത്തിയ അര്‍ജ്ജുനനായിരുന്നു എന്നിങ്ങനെ മൂന്നു ബ്രാഹ്മണര്‍ തമ്മില്‍ ലോഹ്യം പറയുന്നതാണ് അടുത്ത രംഗം. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മയ്യനാട് കേശവന്‍ നമ്പൂതിരി, കലാമണ്ഡലം പ്രശാന്ത് എന്നിവരായിരുന്നു ബ്രാഹ്മണരായെത്തിയത്. ഇനി വേളികഴിക്കണമെന്നുള്ളവരൊക്കെ ആദ്യം സന്യസിക്കും എന്ന ഭാഗത്ത്, താടി വെച്ച ബ്രാഹ്മണനെ ചൂണ്ടി ഉണ്ണിത്താന്റെ ബ്രാഹ്മണന്‍ പറയുന്നു, ‘ഇദ്ദേഹം ഇപ്പോഴേ താടി വളര്‍ത്തി തുടങ്ങി!’ ഇതേ രീതിയില്‍ വളരെ സരസമായായിരുന്നു മൂവരും ചേര്‍ന്ന് ഈ ഭാഗം അവതരിപ്പിച്ചത്. പക്ഷെ എല്ലാവരും പദം ആടുവാനായി വീതിച്ചെടുത്തപ്പോള്‍, അല്പം യുക്തിഭംഗം ഇടയ്ക്കുണ്ടായി എന്നൊരു ന്യൂനത പറയാം. ഉദാഹരണത്തിന്, സുഭദ്രയുടെ വിശേഷം കേട്ടിട്ടില്ലാത്ത ഭാവത്തില്‍ ആദ്യമിരിക്കുന്ന ബ്രാഹ്മണന്‍ തന്നെ പിന്നീട് അര്‍ജ്ജുനനാണ് സുഭദ്രയെ കടത്തിക്കൊണ്ടുപോയത് എന്നു പറയുന്നു. പദം വീതിച്ചെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത് നന്നായിരിക്കും. അതിനു ശേഷം, ‘തേരു തെളിച്ചത് സുഭദ്രയായിരുന്നു. കൃഷ്ണന്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ടിരുന്നു. അര്‍ജ്ജുനന്റെ അസ്ത്രങ്ങള്‍ ഒരാളെപ്പോലും മുറിച്ചില്ല, ഉരസിപ്പോയതേയുള്ളൂ‍, രോമങ്ങള്‍ ഇവിടാകെ ചിതറിക്കിടക്കുന്നു.’ എന്നൊരു ഹൃസ്വമായ ആട്ടവും പദത്തിനു ശേഷം ഉണ്ണിത്താനില്‍ നിന്നുമുണ്ടായി. നര്‍മ്മരസം കലര്‍ത്തി, കഥയോടു ചേര്‍ന്നു പോവുന്ന ഇത്തരം ആട്ടങ്ങള്‍ അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനീയമാണ്.

ദൈവതകം എന്ന ദ്വീപില്‍ ഉത്സവത്തിനു പോയ ബലഭദ്രനാണ് അടുത്ത രംഗത്തില്‍ എത്തുന്നത്. ‘ഉത്സവമൊക്കെ ഭംഗിയായിക്കഴിഞ്ഞു, ഇനി ദ്വാരകയിലേക്ക് തിരിക്കുക തന്നെ’ എന്നാടിയ ശേഷം തോണി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ട്, അതിലേറി തുഴഞ്ഞ് ബലഭദ്രന്‍ ദ്വാരകയിലെത്തുന്നു. ‘അതാ ധാരാളം ബ്രാഹ്മണര്‍. ഉത്സാഹത്തോടെ ഓരോന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോവുന്നു. അവരെന്താണ് പറയുന്നത്? സന്യാസി സുഭദ്രയെ അപഹരിച്ചു പോയെന്നോ! അത് സന്യാസിവേഷത്തിലെത്തിയ അര്‍ജ്ജുനനെന്നോ! സഹായിച്ചത് കൃഷ്ണനെന്നോ!’. അത്യധികം ക്രുദ്ധനാവുന്ന ബലരാമന്‍ പെട്ടെന്ന് ഒന്നു ചിന്തിക്കുന്നു, ‘കൃഷ്ണനോ! അതാകുവാന്‍ ഒരു വഴിയുമില്ല.’ വീണ്ടും ശ്രദ്ധിച്ച്, ‘കൃഷ്ണന്‍ തന്നെയെന്നോ!’, വീണ്ടും ക്രുദ്ധനായി കൃഷ്ണന്റെ സമീപത്തേക്ക് തിരിക്കുന്നു. “കുത്രവദ! കുത്രവദ!” എന്ന ബലരാമന്റെ ശ്രീകൃഷ്ണനോടുള്ള പദമാണ് തുടര്‍ന്ന്. ശ്രീകൃഷ്ണന്‍ ജേഷ്ഠനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇരുവരുടേയും ചരണങ്ങള്‍ക്കിടയില്‍ ബലഭദ്രന്‍ ഓരോ കാര്യങ്ങളോര്‍ത്ത് കോപിക്കുകയും ശ്രീകൃഷ്ണന്‍ അവയ്ക്കൊക്കെ ന്യായം പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ വിവിധ ആട്ടങ്ങളും പതിവുണ്ട്. ഒടുവില്‍, അര്‍ജ്ജുനനെ വധിച്ചാല്‍ സുഭദ്രയ്ക്ക് വൈധവ്യം വന്നു ചേരും എന്ന കൃഷ്ണന്റെ വാക്കുകളില്‍ ശാന്തനായി ബലഭദ്രന്‍ ഇരുവരേയും കണ്ട് അനുഗ്രഹിച്ച്, സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്‍കുക തന്നെ എന്നുറച്ച് കൃഷ്ണനോടൊപ്പം തിരിക്കുന്നു. അര്‍ജ്ജുനന്‍ മുറിവേല്‍പ്പിക്കാതെ യോദ്ധാക്കളെ തുരത്തിയതും മറ്റും ശ്രീകൃഷ്ണന്‍ ജേഷ്ഠനെ കാണിക്കുകയും ചെയ്യുന്നു. നമ്മുടെ അര്‍ജ്ജുനന്‍ ഒരു വീരന്‍ തന്നെ എന്ന് അംഗീകരിച്ചാണ് ബലഭദ്രന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നത്.


ബലഭദ്രന്റെ കോപം വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ തോന്നയ്ക്കല്‍ പീതാംബരന് കഴിഞ്ഞില്ല. കോപം സ്ഥായിയായി നിര്‍ത്തുന്നതില്‍ പലപ്പോഴും അദ്ദേഹം പരാജയപ്പെട്ടു. ബ്രാഹ്മണര്‍ ഓരോന്നു പറയുന്നത് കേള്‍ക്കുമ്പോളും, ബലഭദ്രന്റെ കോപം ക്രമമായി ഉയര്‍ന്നു വരുകയും വേണം. അങ്ങിനെയൊരു ക്രമമായ ഉയര്‍ച്ചയും അദ്ദേഹത്തിന്റെ വേഷത്തില്‍ കാണുവാനായില്ല. ഫാക്ട് പത്മനാഭനാണ് ഈ രംഗങ്ങളില്‍ ശ്രീകൃഷ്ണനായെത്തിയത്. സുഭദ്രാഹരണം കഥയിലെ ശ്രീകൃഷ്ണനെ അവതരിപ്പിക്കുവാന്‍ എന്തിനാണ് രണ്ടു വേഷക്കാര്‍? ജേഷ്ഠന്റെ കോപത്താല്‍ വിവശനായ, തണുപ്പിക്കുവാന്‍ പാടുപെടുന്ന, താന്‍ തെറ്റുകാരനല്ലെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന ശ്രീകൃഷ്ണനെ ഫാക്ട് പത്മനാഭന്‍ തരക്കേടില്ലാതെ അവതരിപ്പിച്ചു. എന്നാല്‍ ഇടയ്ക്കിടെ, പ്രത്യേകിച്ചും ബലരാമന്‍ പദമാടുന്ന അവസരങ്ങളില്‍, ശ്രീകൃഷ്ണനായല്ല ഫാക്ട് പത്മനാഭനായാണ് അദ്ദേഹം അരങ്ങത്ത് നിന്നതെന്നും തോന്നി. അല്പം കൂടി ആത്മാര്‍ത്ഥമായ അവതരണം ആകാമായിരുന്നു. ഇരുവരും ചേര്‍ന്ന് അഷ്ടകലാശമൊക്കെ എടുത്തെങ്കിലും, എങ്ങിനെയൊക്കെയോ കാട്ടിക്കൂട്ടി എന്നല്ലാതെ ആട്ടത്തിന്റെ സൌന്ദര്യമൊന്നും കാണുവാനായില്ല. ഇടയ്ക്ക് തോന്നയ്ക്കല്‍ പീതാംബരന്‍ ആട്ടം മതിയാക്കിയപ്പോള്‍, ശ്രീകൃഷ്ണന്‍ ചോദിക്കുന്നു, ‘ഇത്രയും മതിയോ?’ എന്ന്. ഉടനെ, ‘നീ ആടിക്കോളൂ...’ എന്ന്
ബലരാമന്റെ മറുപടി. ബലരാമനും ശ്രീകൃഷ്ണനും കൂടി നൃത്തം ചെയ്യുകയാണെന്നാണ് ഇരുവരുടേയും ധാരണയെന്നു തോന്നി ഈ ചോദ്യവും ഉത്തരവും കണ്ടപ്പോള്‍!


കൃഷ്ണവേഷത്തിലുള്ള ഫാക്ട് പത്മനാഭന്‍ പാട്ടുകാരോടും, വേദിയുടെ പിന്നില്‍ നില്‍ക്കുന്നവരോടുമൊക്കെ അടുത്ത രംഗമുണ്ടോ എന്നു തിരക്കുക; എന്നിട്ടത് തിരികെ വന്ന് തോന്നക്കലിന്റെ ബലരാമനോടത് പറയുക, ഇരുവരും കൂടി അരങ്ങില്‍ തിരശീല പിടിക്കാതെ തന്നെ സംസാരിക്കുക തുടങ്ങി കഥകളി അരങ്ങുകളില്‍ ഒട്ടും തന്നെ അഭിലഷണീയമല്ലാത്ത കാര്യങ്ങളാണ് തുടര്‍ന്നു കണ്ടത്. അടുത്ത രംഗമുണ്ടോ ഇല്ലയോ എന്നതൊക്കെ അണിയറയില്‍ വെച്ചു തന്നെ ധാരണയിലെത്തിയില്ലെന്നത് പോട്ടെ, ഇരുവരും ആട്ടം തീര്‍ത്തു മാറി തിരശീല പിടിച്ചതിനു ശേഷം ആ‍വാമല്ലോ അതിനെക്കുറിച്ചുള്ള സംസാരങ്ങള്‍. അതിനു ശേഷം അര്‍ജ്ജുനനായി കലാനിലയം ഗോപനാണെത്തിയത്. അര്‍ജ്ജുനനും ബലരാമനും എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമില്ല. ഒടുക്കം ഫാക്ട് പത്മനാഭന്‍ ഇരുവരേയും കൊണ്ട് ഓരോന്നു ചെയ്യിക്കുന്ന രീതിയിലായി കാര്യങ്ങള്‍. അര്‍ജ്ജുനനോട് എഴുനേറ്റ് വന്ദിക്കുവാന്‍ പറയുന്നു, ഇരുവരോടും വശം മാറുവാന്‍ പറയുന്നു, ബലരാമനോട് അര്‍ജ്ജുനനെ അനുഗ്രഹിക്കുവാന്‍ പറയുന്നു, സ്വര്‍ണ്ണവും ആഭരണങ്ങളും വസ്ത്രങ്ങളും ബലരാമനോട് നല്‍കുവാന്‍ പറയുന്നു; എന്നുവേണ്ട ഒടുവിലെങ്ങിനെ രംഗം അവസാനിപ്പിക്കണമെന്നു പോലും ബലരാമനും അര്‍ജ്ജുനനും അറിയില്ല. ഇത്രയും ബോധമില്ലായെങ്കില്‍ എന്തിനായിരുന്നു ഇത് അവതരിപ്പിച്ചതെന്ന് മനസിലാവുന്നില്ല. ഇത്തരം വികലമായ അവതരണങ്ങളും, ആശാന്മാര്‍ക്ക് അടുപ്പിലും തൂറാം എന്ന മട്ടിലുള്ള ചിലരുടെ അരങ്ങിലെ പ്രവര്‍ത്തികളും കാണുമ്പോള്‍ ഗോപിയാശാന്റെ ഭാഗം കഴിയുമ്പോള്‍, പ്രധാന പാട്ടുകാര്‍ക്കും മേളക്കാര്‍ക്കുമൊപ്പം ആസ്വാദകര്‍ക്കും വേദി വിടാം എന്നാണു തോന്നുന്നത്.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ബ്രാഹ്മണര്‍ വരെയുള്ള ഭാഗങ്ങളും; പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും വിനോദുമായി തുടര്‍ന്നുള്ള ഭാഗങ്ങളും ആലപിച്ചു. അടന്തയിലുള്ള അര്‍ജ്ജുനന്റെ ആദ്യ പതിഞ്ഞ പദവും, നാല്പത് അക്ഷരകാലം ചമ്പയിലുള്ള രണ്ടാമത്തെ പതിഞ്ഞ പദവും വളരെ നന്നായിത്തന്നെ പത്തിയൂരും ബാബു നമ്പൂതിരിയും ചേര്‍ന്ന് പാടുകയുണ്ടായി. സാഹിത്യവും താളവും വളരെ ബന്ധപ്പെടുത്തി ചിട്ട ചെയ്തിരിക്കുന്ന പദങ്ങളായതിനാല്‍ തന്നെ വളരെ ശ്രദ്ധയോടു കൂടി പാടേണ്ട ഒന്നാണ് ‘സുഭദ്രാഹരണം’ ആട്ടക്കഥ. തുടര്‍ന്നുള്ള രംഗങ്ങളുടെ ആലാപനവും മികച്ചു നിന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം വേണുക്കുട്ടന്‍ തുടങ്ങിയവര്‍ മദ്ദളത്തിലും മേളമൊരുക്കി. മേളപ്രധാനമായ ഈ കഥയില്‍ ഇവരെല്ലാവരും വളരെ നന്നായി തന്നെ പ്രവര്‍ത്തിക്കുകയുണ്ടായി. മുതുപിലാക്കാട് ചന്ദ്രശേഖരന്‍പിള്ളയുടെ ചുട്ടി മൊത്തത്തില്‍ മികച്ചു നിന്നെങ്കിലും, കലാമണ്ഡലം ഗോപിയുടേതിനു മാത്രം അത്ര ഭംഗി തോന്നിച്ചില്ല. സാധാരണ മൂന്നിതളാണ് ഗോപിയാശാന് വെയ്ക്കാറുള്ളത്, ഇവിടെ നാലെണ്ണം വെച്ചതുകൊണ്ടാണോ എന്നു സംശയം.

കൊല്ലം കഥകളി ക്ലബ്ബിന്റെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലാണുള്ളത്. മൊത്തത്തിലെല്ലാം ഒന്ന് പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അരങ്ങ് സജ്ജീകരണവും ശബ്ദവും വെളിച്ചവുമെല്ലാം പതിവുപോലെ അശ്രദ്ധമായിരുന്നു. പലക കൂട്ടിക്കെട്ടിയ വേദി, അതുതന്നെ പലകകള്‍ ഇളകുന്ന പരുവത്തിലായിരുന്നു ഉണ്ടായിരുന്നത്. അഷ്ടകലാശവും മറ്റും വേണ്ടും വണ്ണം അവതരിപ്പിക്കുവാന്‍ കഴിയാത്തതില്‍ ഇതും ഒരു കാരണമാണ്. കഥകളി ഉയരത്തില്‍ അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല. പ്രത്യേകിച്ചും ഇരുപതോ മുപ്പതോ കാണികളുള്ളപ്പോള്‍, നിലത്തു തന്നെ അവതരിപ്പിക്കുന്നതാണ് ഇതിലും ഉചിതം. ഇങ്ങിനെ മൊത്തത്തില്‍ നോക്കുമ്പോള്‍, ഒടുവില്‍ കൊണ്ട് കലമുടച്ച കാര്യം മറക്കാമെങ്കില്‍, വളരെ നല്ല ഒരു അസ്വാദനാനുഭവമായിരുന്നു തിരുമുല്ലവാരത്തെ ‘സുഭദ്രാഹരണം’ കഥകളി നല്‍കിയത്.

Description: Thirumullavaram SriMahavishnuSwamy Temple, Thiruvona Maholsavam'09: SubhadraHaranam Kathakali - Kalamandalam Gopi (Arjunan 1), Kalamandalam Rajeevan (Mayyanadu Rajeevan) (SriKrishnan 1), Kalamandalam Anilkumar (Subhadra), Kalanilayam Gopan (Indran, Arjunan 2), Kalamandalam Ramachandran Unnithan (Brahmanan 1), Mayyanad Kesavan Nampoothiri (Brahmanan 2), Kalamandalam Prasanth (Brahmanan 3), Thonnackal Peethambaran (Balaraman / Balabhadran), Fact Padmanabhan (SriKrishnan 2); Pattu: Pathiyur Sanakarankutty, Kalamandalam Babu Nampoothiri, Kalamandalam Vinod; Chenda: Kalamandalam Unnikrishnan, Kalamandalam Radhakrishnan; Maddalam: Kalamandalam Narayanan Nair, Kalamandalam Venukkuttan; Chutti: Muthupilakkad Chandrasekharan Pillai; Kaliyogam: Kollam Kathakali Club. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. March 17, 2009.
--