2010 ജനുവരി 28, വ്യാഴാഴ്‌ച

കനകക്കുന്നിലെ സീതാസ്വയംവരം

SeethaSwayamvaram Kathakali: Sadanam Krishnankutty as ParasuRaman; An appreciation by Haree for Kaliyarangu.
ജനുവരി 21, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ രണ്ടാം ദിവസം ‘സീതാസ്വയംവരം’ കഥകളി കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ടു. സദനം കൃഷ്ണന്‍‌കുട്ടിയുടെ പരശുരാമനായിരുന്നു അന്നേ ദിവസം കഥകളിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ഗി ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപകുമാര്‍, കലാമണ്ഡലം പ്രശാന്ത്, വേണുഗോപാലന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി, മാര്‍ഗി മോഹനന്‍, കലാനിലയം നന്ദകുമാര്‍ എന്നിവര്‍ പദങ്ങള്‍ ആലപിച്ചപ്പോള്‍ വാരണാസി നാരായണന്‍ നമ്പൂതിരി, മാര്‍ഗി കൃഷ്ണകുമാര്‍ എന്നിവര്‍ ചെണ്ടയിലും മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ബേബി എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി രവീന്ദ്രന്‍, മാര്‍ഗി ശ്രീകുമാര്‍ എന്നിവരാണ് കലാകാരന്മാര്‍ക്ക് ചുട്ടി കുത്തിയത്. ജനകരാജ്യത്തു നിന്നും അയോധ്യയിലേക്കുള്ള മാര്‍ഗമധ്യേ, ധ്യാനനിമഗ്നനായിരിക്കുന്ന പരശുരാമന്‍ അകലെ ഒരു ശബ്ദം കേട്ട് ഉണരുന്നു. തുടര്‍ന്ന് എന്താണ് ശബ്ദമെന്ന് പോയി അറിയുക തന്നെ എന്നാടി ശബ്ദം കേട്ട ദിശയിലേക്ക് തിരിക്കുന്നു.

2010 ജനുവരി 23, ശനിയാഴ്‌ച

കനകക്കുന്നിലെ സന്താനഗോപാലം

SanthanaGopalam Kathakali: Kalamandalam Vasu Pisharody as Brahmanan and Kottackal Chandrasekhara Warrier as Arjunan. An appreciation by Haree for Kaliyarangu.
ജനുവരി 20, 2010: നിശാഗന്ധി ഉത്സവം 2010-ന്റെ ഭാഗമായി കനകക്കുന്നില്‍ ഏഴു ദിവസത്തെ കഥകളി സംഘടിക്കപ്പെട്ടു. കലാമണ്ഡലം വാസു പിഷാരടി, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ തുടങ്ങിയവര്‍ യഥാക്രമം ബ്രാഹ്മണനേയും അര്‍ജ്ജുനനേയും അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥയാണ് ആദ്യദിനം അരങ്ങേറിയത്. കലാമണ്ഡലം മുകുന്ദന്‍ ശ്രീകൃഷ്ണനായെത്തിയ കളിയുടെ സംഗീതം കലാമണ്ഡലം ജയപ്രകാശ്, കോട്ടക്കല്‍ സന്തോഷ് എന്നിവരും; മേളം ചെണ്ടയില്‍ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, മദ്ദളത്തില്‍ മാര്‍ഗി രത്നാകരന്‍ എന്നിവരും കൈകാര്യം ചെയ്തു. ആര്‍.എല്‍.വി. സോമദാസിന്റെയായിരുന്നു ചുട്ടി.

2009 നവംബർ 29, ഞായറാഴ്‌ച

കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം

KirmeeraVadham Kathakali: Kalamandalam Rajasekharan (Lalitha), Kalamandalam Ratheesan (Kirmeeran) etc. An appreciation by Haree for Kaliyarangu blog.
നവംബര്‍ 22, 2009: കേരളനാട്യോത്സവം എന്ന പേരില്‍ ദൃശ്യവേദി വര്‍ഷാവര്‍ഷം നടത്തിവരുന്ന കഥകളിമേളയുടെ ഇരുപത്തിരണ്ടാമത് അധ്യായം നവംബര്‍ 18 മുതല്‍ 23 വരെ തീയതികളിലായി തിരുവനന്തപുരത്ത് അവതരിക്കപ്പെട്ടു. ഖരവധത്തിലെ ശൂര്‍പ്പണഖ, ബകവധത്തിലെ ഹിഡുംബി, നിവാതകവചകാലകേയവധത്തിലെ ഉര്‍വ്വശി, കിര്‍മ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിലെ നക്രതുണ്ഡി, പൂതാനാമോക്ഷത്തിലെ പൂതന എന്നിങ്ങനെ സ്ത്രീ കഥാപാത്രങ്ങള്‍ ആദ്യാവസാനവേഷങ്ങളായെത്തുന്ന ആറ്‌ ആട്ടക്കഥകളായിരുന്നു ഈ വര്‍ഷം നാട്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 'കിര്‍മ്മീരവധം' കഥയുടെ ഉത്തരഭാഗമാണ് കേരള നാട്യോത്സവത്തില്‍ നാലാം ദിവസം അവതരിക്കപ്പെട്ടത്. കേരള കലാമണ്ഡലത്തിന്റെ മുന്‍ പ്രിന്‍സിപ്പാളും, ആദ്യാവസാന സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍ മികവ് പുലര്‍ത്തുന്ന പ്രമുഖരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേഷക്കാരനുമായ കലാമണ്ഡലം രാജശേഖരന്റെ ലളിതയായിരുന്നു ഈ കളിയുടെ മുഖ്യ ആകര്‍ഷണം. സിംഹികയുടെ കരിവട്ടത്തോടെയാണ് കിര്‍മ്മീരവധം ഉത്തരഭാഗം ആരംഭിക്കുന്നത്. മാര്‍ഗി സുരേഷാണ് പെണ്‍കരി വേഷത്തില്‍ അരങ്ങിലെത്തിയത്.

2009 നവംബർ 20, വെള്ളിയാഴ്‌ച

ഇടപ്പള്ളിയിലെ ഉഷ-ചിത്രലേഖ

Usha-Chithralekha Kathakali: Margi Vijayakumar as Chithralekha and Kalamandalam Shanmukhadas as Usha. An appreciation by Haree for Kaliyarangu blog.
നവംബര്‍ 13, 2009: കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി അനുസ്മരണദിനത്തിന്റെ ഭാഗമായി ഇടപ്പള്ളി കഥകളി ആസാദക സദസ്സ് ‘ബാണയുദ്ധം’ കഥയിലെ ‘ഉഷ-ചിത്രലേഖ’ എന്ന ഭാഗം അവതരിപ്പിച്ചു. സംഘാടകര്‍ ഏര്‍പ്പെടുത്തിയ പ്രഥമ എമ്പ്രാന്തിരി അനുസ്മരണ പുരസ്കാരം കഥകളി ഗായകന്‍ കലാമണ്ഡലം ബാബു നമ്പൂതിരിക്ക് ഇവിടെ നല്‍കുകയുണ്ടായി. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖദാസ് എന്നിവര്‍ യഥാക്രമം ചിത്രലേഖയേയും ഉഷയേയും അവതരിപ്പിച്ചപ്പോള്‍ കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവര്‍ പദഭാഗങ്ങള്‍ ആലപിച്ചു. കലാനിലയം മനോജ് മദ്ദളത്തിലും കലാനിലയം രതീഷ് ഇടയ്ക്കയിലും മേളമൊരുക്കി. ബാണന്റെ മകളായ ഉഷയും സഖിയായ ചിത്രലേഖയും മാളികമുകളില്‍ വിവിധ കേളികളാടി കഴിയുന്നതു മുതല്‍ക്കാണ് കഥാഭാഗം ആരംഭിക്കുന്നത്.

2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കളര്‍കോട്ടെ സുഭദ്രാഹരണം

SubhadraHaranam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 15, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ആദ്യ ദിനം അരങ്ങേറിയ ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ, രണ്ടാം ദിവസം കലാമണ്ഡലം ഗോപി അര്‍ജ്ജുനനേയും മാര്‍ഗി വിജയകുമാര്‍ സുഭദ്രയേയും അവതരിപ്പിച്ച ‘സുഭദ്രാഹരണം’ കഥകളി ആദ്യകഥയായി അവതരിക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയുവാനില്ലാത്ത അവതരണശൈലിയാല്‍ പ്രസിദ്ധിയാര്‍ജിച്ച ‘മാലയിടല്‍’ എന്ന ചടങ്ങോടെ കഥ ആരംഭിക്കുന്നു. വീരശൃംഗാരരസങ്ങള്‍ക്ക് മുന്‍‌തുക്കം നല്‍കി കരുണ, ആശ്ചര്യം, ലജ്ജ എന്നീ ഭവങ്ങളിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കേണ്ട ഈ ഭാഗത്തെ അര്‍ജ്ജുനന്‍ വേഷക്കാരുടെ മാറ്റുരയ്ക്കുന്ന ഒന്നാണ്. ചെണ്ടയുടെ വലന്തലയുടെ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന ഈ രംഗം മേളക്കാര്‍ക്കുമൊരു വെല്ലുവിളി തന്നെ. അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ഗോപിയും മേളമൊരുക്കിയ കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍, മനു തുടങ്ങിയവരും സന്ദര്‍ഭമാവശ്യപ്പെടുന്ന മികവ് പുറത്തെടുത്തപ്പോള്‍, ആദ്യരംഗം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറി.

2009 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കളര്‍കോട്ടെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 14, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി നളനായെത്തിയ കളിയില്‍ മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ പുഷ്കരനേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കോട്ടക്കല്‍ ദേവദാസ് തുടങ്ങിയവര്‍ യഥാക്രമം കലിയും ചുവന്നതാടിയുമായി അരങ്ങിലെത്തി. കലാമണ്ഡലം ശ്രീകുമാര്‍ (കാട്ടാളന്‍), കലാനിലയം വാസുദേവ പണിക്കര്‍ (ഇന്ദ്രന്‍) തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായെത്തിയ കളിക്ക് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ് തുടങ്ങിയവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ്, ഏവൂര്‍ മധു എന്നിവര്‍ മദ്ദളത്തിലും മേളത്തിനു കൂടി. മാര്‍ഗി ശ്രീകുമാര്‍, കലാനിലയം സജി എന്നിവരുടേതായിരുന്നു ചുട്ടി. കളിയോഗം: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ്.

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan and Kalamandalam Ramachandran Unnithan as Sudevan. An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക. ഋതുപര്‍ണന്റെ സമീപമെത്തുന്ന ബാഹുകന്‍, തനിക്ക് സാരഥ്യത്തിലും പാചകത്തിലുമുള്ള സാമര്‍ത്ഥ്യം അറിയിക്കുന്നു. ബാഹുകന്റെ വാക്ചാതുരിയില്‍ സം‌പ്രീതനാവുന്ന രാജാവ് തന്റെ സാരഥിമാരായ ജീവലവാര്‍ഷ്ണേയന്മാര്‍ക്കോപ്പം കൂടിക്കൊള്ളുവാന്‍ ബാഹുകനെ അനുവദിക്കുന്നു. കലാമണ്ഡലം ശ്രീകുമാറാണ് ഋതുപര്‍ണനായി വേഷമിട്ടത്. ജീവലനുമാത്രമാണ് ഇവിടുത്തെ കളിയില്‍ വേഷമുണ്ടായിരുന്നത്. “മാരോപമീതാകൃതേ!” എന്നൊക്കെ ബാഹുകന്‍ വിശേഷിപ്പിക്കുമ്പോളും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ എല്ലാം കേട്ടിരിക്കുന്ന ജീവനില്ലാത്ത ഋതുപര്‍ണനായിരുന്നു ശ്രീകുമാറിന്റേത്. ആദ്യഭാഗങ്ങളെ അപേക്ഷിച്ച് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തി.


ജീവലനോടൊത്ത് വീട്ടിലെത്തുന്ന ബാഹുകന്‍, ചില കാര്യങ്ങളൊക്കെ ജീവലനോട് ചോദിക്കുന്നതായി ആടാറുണ്ട്. ഇവിടെ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍ ചോദിച്ചത്, “മുന്‍പെവിടെയായിരുന്നു? ഭാര്യയും കുടുംബവുമൊക്കെ?”. ഉത്തരമായി ജീവലന്‍ “ഇവിടെ വന്നിട്ട് നാളേറെയായെന്നും, ഭാര്യയും കുംടുംബവുമൊക്കെയായി ഇവിടെ തന്നെയാണ് വസിക്കുന്നത്.” എന്നുമാണ്. ഈ മറുപടി ബാഹുകനെയെന്നപോലെ ചന്ദ്രശേഖര വാര്യരേയും അത്ഭുതപ്പെടുത്തി എന്നാണ് മുഖഭാവത്തില്‍ നിന്നും തോന്നിയത്. “ഭാര്യയും മക്കളുമൊക്കെ ഇവിടെ തന്നെയാണെന്നോ?”, “അതെ!” എന്ന ഉത്തരം കൂടി ലഭിച്ചപ്പോള്‍, എങ്കില്‍ പിന്നെ ഉറങ്ങാമെന്നായി ബാഹുകന്‍.









ഉറക്കത്തിലെഴുന്നേറ്റ് ദമയന്തിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ബാഹുകന്റെ “വിജനേ ബത!...” എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്റെ വിലാപം കേട്ടുണര്‍ന്ന് കാര്യം തിരക്കുന്ന ജീവലനോട്, ഇത് താനെഴുതിയ ഒരു കഥയാണെന്നു പറഞ്ഞൊഴിയുന്നു. നേരം പുലര്‍ന്നെന്നു കാണിച്ച്, ഇരുവരും എഴുനേറ്റ് കൊട്ടാരത്തിലേക്ക് തിരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, അനുയോജ്യമായ സ്ഥായിയോടെയാണ് ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളിലെ ബാഹുകനെ അവതരിപ്പിച്ചത്. ദുഃഖസ്ഥായിയും അനായാസം തനിക്ക് വഴങ്ങുമെന്നിരിക്കെ, ആദ്യഭാഗങ്ങളിലെ ബാഹുകനെ സന്തോഷവാനായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ന്യായമായും സംശയിച്ചു പോവുന്നു. അദ്ദേഹത്തിന്റെ ശൈലിയില്‍ കാര്‍ക്കോടകനെ കാണുമ്പോഴും, തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിക്കുമ്പോഴുമൊന്നും ബാഹുകന് ദുഃഖസ്ഥായി വേണ്ട എന്നാണെങ്കില്‍ അതിനോട് യോജിപ്പില്ല.


ഇതേ സമയം അങ്ങകലെ കുണ്ഡിനത്തില്‍ നളനെ തന്റെ പക്കലെത്തിക്കുവാനുള്ള ഉപായങ്ങളാലോചിക്കുകയാണ് ദമയന്തി. പര്‍ണാദനില്‍ നിന്നും ബാഹുകനെക്കുറിച്ചറിയുന്ന ദമയന്തി, അത് തന്റെ നളനല്ലേ എന്നു സംശയിക്കുന്നു. സുദേവനോട് ഋതുപര്‍ണന്റെ സഭയിലെത്തി, നളനെ ഇങ്ങെത്തിക്കുവാന്‍ പാകത്തിന് എന്തെങ്കിലും പറഞ്ഞു വരിക എന്നു ദമയന്തി അപേക്ഷിക്കുന്നു. നളനാല്‍ ഉപേക്ഷിക്കപ്പെട്ട ദമയന്തി രണ്ടാംസ്വയംവരത്തിനൊരുങ്ങുന്നു എന്നു താന്‍ പോയി പറയാമെന്ന് സുദേവന്‍ അറിയിക്കുന്നു. അതു കളവല്ലേ, അതു പാടുണ്ടോ എന്നൊക്കെ സന്ദേഹിക്കുന്ന ദമയന്തിയെ, അഞ്ചു കാര്യങ്ങള്‍ക്ക് കളവു പറയുന്നതില്‍ തെറ്റില്ലെന്നും, കാന്തനെ നിന്നോടു ചേര്‍ക്കാന്‍ ഇങ്ങിനെയൊരു ചെറിയ കളവാകാമെന്നും സുദേവന്‍ സമാധാനിപ്പിക്കുന്നു.

ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തിനും, തോന്നക്കല്‍ നാട്യഗ്രാമം വാര്‍ഷികത്തിനും അവതരിപ്പിച്ച സുദേവന്മാരേക്കാള്‍ ഉത്സാഹത്തോടെയായിരുന്നു കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ഇവിടെ പ്രവര്‍ത്തിച്ചത്. “യാമി, യാമി ഭൈമി!” എന്ന സുദേവന്റെ പദം വളരെ ഉണര്‍വ്വോടു കുടിതന്നെ അദ്ദേഹം രംഗത്ത് അവതരിപ്പിച്ചു. ദമയന്തിക്കു ചേര്‍ന്ന ദുഃഖഭാവത്തോടെ, എന്നാല്‍ സുദേവന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തുന്ന ദമയന്തിയെ മാത്തൂര്‍ മുരളീകൃഷ്ണനും ഭംഗിയാക്കി. കലാനിലയം രാജീവനും കലാമണ്ഡലം സുധീഷും ഈ ഭാഗങ്ങള്‍ മനോഹരമായി ആലപിക്കുകയും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുത വാര്യര്‍ മദ്ദളത്തിലും നന്നായി പിന്തുണയ്ക്കുകയും കൂടി ചെയ്തപ്പോള്‍ ഇവിടുത്തെ കളിയിലെ ഏറ്റവും മികച്ച രംഗമായി ഇതു മാറി. സങ്കടപ്പെടാതെ കഴിയുക എന്നാശ്വസിപ്പിച്ച് സുദേവന്‍ ഋതുപര്‍ണന്റെ രാജധാനിയിലേക്ക് തിരിക്കുന്നു.

ഋതുപര്‍ണന്റെ രാജധാനിയില്‍ ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്ത അറിയിക്കുന്ന സുദേവന്‍, സ്വയംവരം ഒരു ദിവസം ഒരാളെക്കരുതി മാറ്റിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. അത് തന്നെയാണെന്ന് ഉറപ്പിക്കുന്ന ഋതുപര്‍ണന്‍ ഉടന്‍ തന്നെ തിരിക്കുവാനൊരുങ്ങുന്നു. തേരു തയ്യാറാക്കി വരുവാന്‍ ബാഹുകനെ നിയോഗിച്ച്, ഋതുപര്‍ണന്‍ യാത്രയ്ക്ക് ഒരുങ്ങുവാനായി പോവുന്നു. ദമയന്തി മറ്റൊരാളെ വരിക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ അസ്വസ്ഥനാവുന്ന ബാഹുകന്റെ വിചാരപ്പദമാണ് തുടര്‍ന്ന്. ഒരിക്കലും ഇങ്ങിനെയൊരു അനുചിതമായ പ്രവര്‍ത്തി ദമയന്തിയില്‍ നിന്നും ഉണ്ടാവില്ല എന്നു ബാഹുകന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോഴേക്കും തയ്യാറായെത്തുന്ന ഋതുപര്‍ണനോടും ജീവലനോടും ചേര്‍ന്ന്, ബാഹുകന്‍ തേര് കുണ്ഡിനത്തിലേക്ക് തെളിക്കുന്നു.


വന്നകാര്യം രാജാവിനോട് ഉണര്‍ത്തിച്ച് മടങ്ങുവാന്‍ തുടങ്ങുന്ന സുദേവനോട് ഊണു കഴിഞ്ഞേ പോകാവൂ എന്ന് ബാഹുകന്‍ ഓര്‍മ്മപ്പെടുത്തുന്നു. ആ സമയത്ത് ബാഹുകനില്‍ നിന്നും അത്തരമൊരു ചോദ്യം അനുചിതമാണെന്ന് കഴിഞ്ഞൊരു ആസ്വാദനത്തില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇവിടെ അതിലധികം രസമായി തോന്നിയത് സുദേവന്‍ നല്‍കിയ മറുപടിയാണ്. താന്‍ ബ്രാഹ്മണനായതിനാല്‍ ഇവിടെ നിന്നൊന്നും കഴിക്കില്ലത്രേ! ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ ബാഹുകന്‍ കൂടുന്നതു തന്നെ, പചിച്ച് ഭൂസുരരെ ഭുജിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞാണ്. അപ്പോള്‍ അവിടെ നിന്നും ബ്രാഹ്മണനായതിനാല്‍ താന്‍ ആഹാരം കഴിക്കില്ലെന്നു പറയുന്നത് എങ്ങിനെ ശരിയാവും? അതിനു പകരം, “ഞാനൂണു കഴിക്കാം, രാജാവിനൊപ്പം താങ്കളും അങ്ങെത്തുമല്ലോ, അല്ലേ?” എന്നോ മറ്റോ ചോദിക്കാവുന്നതാണ്. (“ഞാനെന്തിനാണ്?” എന്ന് ബാഹുകന്‍ ചോദിച്ചാല്‍, കൈയിലിരിക്കുന്ന ചാട്ട ചൂണ്ടി, “സാരഥിയല്ലേ, അപ്പോള്‍ വരാതെ തരമില്ലല്ലോ...” എന്നോ മറ്റോ ചേര്‍ക്കുകയും ചെയ്യാം.)ചുരുക്കത്തില്‍, ബാഹുകനെ കുണ്ഡിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ദ്യോതിപ്പിക്കുന്ന എന്തെങ്കിലും ഒരു ആട്ടമാവും അവിടെ കൂടുതല്‍ ചേരുക.

അവസാന ഭാഗങ്ങളില്‍ കലാമണ്ഡലം ഹരീഷിന് പലയിടത്തും നാവുപിഴയ്ക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു കളിയില്‍ പൊന്നാനി പാടുവാന്‍ കിട്ടുന്ന അവസരങ്ങള്‍ കഴിയുന്നത്രയും മികച്ചതാക്കുവാന്‍ ഹരീഷിനു കഴിയേണ്ടതാണ്. കലാനിലയം രാജീവന്‍ അവസരത്തിനൊത്തുയര്‍ന്ന് നന്നായി പിന്തുണച്ചതിനാല്‍ അധികം കല്ലുകടിയുണ്ടാവാതെ കഴിഞ്ഞു. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, കലാമണ്ഡലം അച്ചുതവാര്യരും ഈ ഭാഗങ്ങളിലും മേളത്തില്‍ മികച്ചു നിന്നു. അവസാനരംഗത്തിനായി വീണ്ടുമെത്തിയ കിടങ്ങൂര്‍ രാജേഷിനും കലാമണ്ഡലം അജികുമാറിനും കാര്യമായൊന്നും ചെയ്യുവാനില്ല. മാര്‍ഗി ശ്രീകുമാര്‍ തയ്യാറാക്കിയ ബാഹുകന്റെയും ഋതുപര്‍ണന്റെയും ചുട്ടിക്ക് പതിവിലും വലിപ്പം തോന്നിച്ചു. ബാഹുകന്റെ മുഖത്തെഴുത്തില്‍ അല്പം കൂടി നീലം ചേര്‍ത്ത് കടുപ്പിക്കാമായിരുന്നു എന്നും തോന്നി. ആലപ്പുഴ ജില്ലാ കഥകളിക്ലബ്ബിന്റെ വസ്ത്രാഭരണങ്ങള്‍ക്കും ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെയോ നാലാമത്തെയോ വര്‍ഷമാണ് പഴവീട് വിജ്ഞാനപ്രദായിനി വായനശാല വാര്‍ഷികത്തിനു കഥകളി നടത്തുന്നത്. തടി കൂട്ടിക്കെട്ടിയ വേദി കഥകളിക്ക് ഒട്ടും യോജിക്കില്ല എന്ന് ഇനിയും ഭാരവാഹികള്‍ മനസിലാക്കാത്തത് കഷ്ടം തന്നെ. തൊട്ടു മുന്‍പില്‍ തന്നെ ബാഡ്‌മിന്റണായി കെട്ടിയിട്ടുള്ള തറയുണ്ടെന്നിരിക്കെ അവിടെ നടത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉയരത്തില്‍ നടത്തി, താഴെയിരുന്ന് കാണണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല കഥകളി. വേഷക്കാരും കാണികളും ഒരേ നിരപ്പിലാവുന്നതില്‍ ഒരു തെറ്റുമില്ല. അതുപോലെ തന്നെ പിന്നില്‍ വെളുത്ത കര്‍ട്ടന്‍ ഉപയോഗിക്കുന്നതും ഒരു കഥകളി അരങ്ങിന് ഒട്ടും യോജിച്ചതല്ല. ചുരുക്കത്തില്‍, ഋതുപര്‍ണ സവിധത്തില്‍ ബാഹുകന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ മികവില്‍ കാണികള്‍ക്ക് തൃപ്തി തോന്നിയ ഒരു കളിയായിരുന്നു വിജ്ഞാനപ്രദായിനി ഗ്രന്ഥശാലാങ്കണത്തില്‍ നടത്തപ്പെട്ടത്.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Rithuparnan, Kottackal Chandrasekhara Warrier as Bahukan, Kalamandalam Ramachandran Unnithan as Sudevan, Mathur Muralikrishnan as Damayanthi, RLV Sunil as Jeevalan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. Septemer 27, 2009.
--