2008, ജനുവരി 29, ചൊവ്വാഴ്ച
കനകക്കുന്നിലെ രുഗ്മാംഗദചരിതം
ജനുവരി 21, 2008: ടൂറിസം വകുപ്പ് വര്‍ഷാവര്‍ഷം നടത്തിവരുന്ന നിശാഗന്ധി ഉത്സവത്തിന്റെ ഭാഗമായി, കനകക്കുന്ന് കൊട്ടാരത്തില്‍ കഥകളിമേള എന്ന പേരില്‍ ഏഴുദിവസത്തെ കഥകളിയും ഒരുക്കുകയുണ്ടായി. രണ്ടാമത്തെ ദിവസം അവതരിപ്പിച്ച ‘രുഗ്മാംഗദചരിതം’ കഥകളിയെക്കുറിച്ചാണ് ഈ ആസ്വാദകക്കുറിപ്പ്. കലാമണ്ഡലം ഗോപി രുഗ്മാംഗദനായും, മാര്‍ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങിലെത്തി. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവര്‍ സംഗീതവും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി - ചെണ്ട, മാര്‍ഗി രവീന്ദ്രന്‍- മദ്ദളം എന്നിങ്ങനെ മേളവിഭാഗവും കൈകാര്യം ചെയ്തു.
കാട്ടില്‍ നായാട്ടിനെത്തുന്ന രുഗ്മാംഗദന്‍ വിശ്രമിക്കുന്ന അവസരത്തില്‍ മോഹിനി രംഗപ്രവേശം ചെയ്യുന്നു. “കല്യാണാംഗി അണിഞ്ഞിടും, ഉല്ലാസശാലിനി...” എന്നു തുടങ്ങുന്ന സാരി പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. ‘വനത്തിലാകെ പൂക്കളുടെ പ്രഭ പരന്നിരിക്കുന്നു, വണ്ടുകള്‍ തേന്‍ നുകരുവാനായി പറന്നു കളിക്കുന്നു, കൂടാതെ ഹൃദ്യമായ സുഗന്ധവും, ഇതിനു കാരണമെന്ത്?’ എന്നു ചിന്തിക്കുന്ന രുഗ്മാംഗദന്‍ ‘ഒരു സുന്ദരിയുടെ നൃത്തച്ചുവടുകളല്ലേ, കേള്‍ക്കുന്നത്’ എന്നു സന്ദേഹിക്കുന്നു. അല്പ നിമിഷത്തിനകം ‘മിന്നല്‍ പോലെ മിന്നിടുന്ന ഒരു സുന്ദരി’ രുഗ്മാംഗദ മഹാരാജാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. “മധുരതരകോമളവദനേ!” എന്നു തുടങ്ങുന്ന രുഗ്മാംഗദന്റെ പതിഞ്ഞ പദമാണ് തുടര്‍ന്ന്. “മദസിന്ധുരഗമനേ!” എന്ന ഭാഗം വിശദമായിത്തന്നെ കലാമണ്ഡലം ഗോപി രംഗത്ത് അവതരിപ്പിച്ചു. മദയാനയുടെ നടപ്പിനോട് സുന്ദരിമാരുടെ ഗമനത്തെ ഉപമിക്കുന്നത്, രുഗ്മാംഗദചരിതത്തില്‍ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. “താനേ വിപിനേ...” എന്ന ഭാഗത്ത്, ‘ഒരു തുണപോലുമില്ലാതെ ഈ കാട്ടില്‍ എത്തുവാന്‍ എന്താണ് കാരണം?’ എന്ന രുഗ്മാംഗദന്റെ ചോദ്യത്തിന് ‘അങ്ങയെക്കാണുവാനായിത്തന്നെ...’ എന്നു മോഹിനി ഉത്തരം നല്‍കുന്നു. ‘നേരോ?’ എന്ന് അത്ഭുതത്തോടെ രുഗ്മാംഗദന്‍ തിരിച്ചു ചൊദിക്കുന്നു. ഈ രീതിയില്‍ പദത്തോടു ചേരുന്ന, എന്നാല്‍ അമിതമാവാത്ത ഒരുപിടി മനോധര്‍മ്മങ്ങള്‍ ഗോപി-വിജയകുമാര്‍ സഖ്യത്തില്‍ നിന്നുണ്ടായി. അവയായിരുന്നു കനകക്കുന്നിലെ രുഗ്മാംഗദചരിതത്തെ ജീവസുറ്റ ഒന്നാക്കി മാറ്റിയത്.
കലാമണ്ഡലം ഗോപി കഥാപാത്രമായി മാറുന്നതിലെ പൂര്‍ണ്ണതയാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. രുഗ്മാംഗദനായെത്തുമ്പോള്‍, അദ്ദേഹത്തിന്റെ വേഷം ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ തന്നെ നളനേയോ കര്‍ണ്ണനേയോ അര്‍ജ്ജുനനേയോ ഓര്‍മ്മപ്പെടുത്തുന്നില്ല. “മുദിരദതികബരിപരിചയപദവിയോ!” എന്ന നളചരിതത്തിലെ പദാഭിനയം തന്നെയാണ് “വണ്ടാര്‍ക്കുഴലാളേ! നിന്നെ...”, “ചരണാംബുജേ, ദാസ്യം കുര്യാം!” എന്നീ ഭാഗങ്ങളിലും വരുന്നതെങ്കിലും; ദമയന്തിയോടുള്ള പ്രേമത്താല്‍ ദീനനായ നളന്‍, മോഹിനിയുടെ സൌന്ദര്യത്തില്‍ ഭ്രമിച്ച് കാമപരവശനായ രുഗ്മാംഗദന്‍; ഇവര്‍ രണ്ടുപേരുടേയും ഭാവത്തിലുണ്ടാവേണ്ട വ്യത്യസ്‌തത ഗോപിയുടെ വേഷത്തില്‍ പ്രകടമാണ്. തന്റെ ദയിതയാകുവാനുള്ള രാജാവിന്റെ ഇംഗിതത്തോട് യോജിക്കുന്ന മോഹിനി പക്ഷെ ഒരു കാര്യം ആവശ്യപ്പെടുന്നു, ‘എനിക്ക് അപ്രിയം തോന്നുന്ന കാര്യങ്ങള്‍ ഒരിക്കലും അങ്ങില്‍ നിന്നും ഉണ്ടാവരുത്. ഇതെനിക്ക് ഉറപ്പു നല്‍ക്കാമെങ്കില്‍ ഞാന്‍ അങ്ങയുടെ ഭാര്യയായിരിക്കാം.’ ‘നിന്നോട് അപ്രിയം ചെയ്യുവാനോ, ഒരിക്കലുമില്ല’, എന്നു പറയുന്ന രാജാവിനോട് വെറുതെ പറഞ്ഞതുകൊണ്ടായില്ല, തനിക്ക് സത്യം ചെയ്തു തരണമെന്ന് മോഹിനി അറിയിക്കുന്നു. അപ്രകാരം രുഗ്മാംഗദന്‍ സത്യം ചെയ്യുന്നു.
മന്ദിരത്തിലേക്ക് മോഹിനിയുമായി ചെല്ലുമ്പോള്‍, തന്റെ ഭാര്യയും മകനും എന്തു വിചാരിക്കുമെന്ന് ഇടയ്ക്ക് രുഗ്മാംഗദന്‍ സന്ദേഹിക്കുന്നുണ്ട്. പിന്നെ, തന്റെ ഇഷ്ടത്തിന് അവരൊരിക്കലും എതിരുനില്‍ക്കില്ല എന്ന് രുഗ്മാംഗദന്‍ ഉറയ്ക്കുന്നു. തനിക്ക് അനേകം ഭാര്യമാരില്ലെന്നും, ഒരു ഭാര്യയും ഒരു മകനുമേ തനിക്കുള്ളൂ എന്നും പറയുന്ന രുഗ്മാംഗദനോട് മോഹിനി ചോദിക്കുന്നു, ‘അങ്ങയുടെ ഭാര്യ ദേഷ്യത്തോടെയാവുമോ എന്നോട് പെരുമാറുക?’. ‘ഒരിക്കലും ഇല്ല, എന്റെ ഇഷ്ടം തന്നെ അവരുടേയും ഇഷ്ടം’ എന്ന് രുഗ്മാംഗദന്‍ ഉറപ്പുകൊടുക്കുന്നു. ‘നിന്നെപ്പോലെ സുന്ദരിയായ ഒരു സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ സ്വന്തം കരം കൊണ്ട്, അതിവിശിഷ്ടമായ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതുപോലെ തോന്നും നിന്നെ കണ്ടാല്‍’ എന്നു പറയുന്ന രുഗ്മാംഗദനോട് മോഹിനി പറയുന്നു, ‘അല്ലേയല്ല, ബ്രഹ്മാവിന്റെ മാനസപുത്രിയാണ് താന്‍.’ രുഗ്മാംഗദന് സംശയം തോന്നുന്നു. ‘ഇത്രയും സുന്ദരിയായ നീ, എന്തുകൊണ്ട് ഇന്ദ്രാദികളായ ദേവന്മാരെ വിട്ട് എന്നരികിലെത്തി?’. മോഹിനി പറയുന്നു, ‘അങ്ങയുടെ കീര്‍ത്തി ദേവലോകത്തുപോലും എത്തിയിരിക്കുന്നു. അങ്ങയെ ഇവിടെ കണ്ട്, അങ്ങയുടെ കീര്‍ത്തിയില്‍ പ്രഭാവതിയായി, അങ്ങയോടുള്ള പ്രേമത്താല്‍ എത്തിയതാണ്’. ‘അങ്ങനെയോ! ദേവന്മാര്‍ മുനിമാരുടെ തപസ് ഭംഗം വരുത്തുവാനായി സുന്ദരികളെ അയയ്ക്കാറുള്ളതായി കേട്ടിട്ടുണ്ട്. ഇതെന്നെ പരീക്ഷിക്കുവാനായല്ലോല്ലോ?’ എന്നു സംശയിക്കുന്ന രുഗ്മാംഗദന്‍, ‘അല്ലേയല്ല!’ എന്ന മോഹിനിയുടെ വാക്കില്‍ വിശ്വസിച്ച് മോഹിനിയുമായി കൊട്ടാരത്തിലേക്ക് തിരിക്കുന്നു.
രണ്ടു ബ്രാഹ്മണന്മാര്‍ തമ്മിലുള്ള സംഭാഷണമാണ് അടുത്ത രംഗം. ദ്വാദശി ഊട്ടിനായി കൊട്ടാരത്തിലേക്കുള്ള യാത്രാമദ്ധ്യേയാണവര്‍. ഈ രംഗത്തിന് കാര്യമായ പ്രാധാന്യമൊന്നും കഥയിലില്ലെങ്കിലും, രുഗ്മാംഗദനായും മോഹിനിയായും വേഷമിടുന്ന കലാകാരന്മാര്‍ക്ക് ഒരല്പം വിശ്രമിക്കുവാന്‍ ഈ രംഗം വഴിയൊരുക്കുന്നു. “മോഹിനിയോട് ചേര്‍ന്നിട്ടും ഭൂപന്‍, ഏകാദശീവൃത ലോപം ചെയ്യുന്നില്ല.” എന്ന പദഭാഗം മാത്രമാണ് ശ്രദ്ധിക്കേണ്ടതായുള്ളത്.
ഏകാദശീവൃതമെടുത്ത് ധ്യാനനിരതനായിരിക്കുന്ന രുംഗ്മാംഗദനെയാണ് അടുത്ത രംഗത്തില്‍ നാം കാണുന്നത്. മോഹിനി പ്രവേശിക്കുന്നു. ‘താനിവിടെ വന്നിട്ട് വളരെ നാളുകളായി. തന്റെ ആഗമനോദ്ദേശമായ, രുഗ്മാംഗദന്റെ ഏകാദശീവൃതം മുടക്കുക, ഇതുവരെ സാധ്യമായിട്ടില്ല. ഇന്നതിന് ഉദ്യമിക്കുക തന്നെ’ എന്നാടി രുഗ്മാംഗദനെ പുണരുവാനൊരുങ്ങുന്നു. രുഗ്മാംഗദന്‍ ഞെട്ടലോടെ മോഹിനിയെ തടയുന്നു. കാര്യമാരായുന്ന മോഹിനിയോട് രുഗ്മാംഗദന്‍ കാര്യം പറയുന്ന “ചെയ്‌വേന്‍ താവക അഭിലാഷം!” എന്ന പദമാണ് തുടര്‍ന്ന്. എന്തൊക്കെ പറഞ്ഞിട്ടും മോഹിനി കൂട്ടാക്കുന്നില്ല. തന്റെ ഇംഗിതം സാധിപ്പിച്ചു തന്നില്ലെങ്കില്‍ സത്യഭംഗം വന്നുഭവിക്കുമെന്ന് മോഹിനി ഓര്‍മ്മപ്പെടുത്തുന്നു. ‘ഇനി സത്യഭംഗം ഉണ്ടാവാതെ വൃതം നോല്‍ക്കുവാന്‍ അങ്ങ് ഇച്ഛിക്കുന്നെങ്കില്‍, അമ്മയുടെ മടിയില്‍ വെച്ച്, ഏകമകനായ ധര്‍മ്മാംഗദനെ, ഒരിറ്റു കണ്ണുനീര്‍ പോലും പൊഴിക്കാതെ, അങ്ങു തന്നെ ഗളച്ഛേദം ചെയ്യുക.’ എന്നു പറയുന്ന മോഹിനിയോട് ‘സ്നേഹാമൃതാനന്ദാത്മികേ’ എന്നു ദീനനായും, ‘ദുഷ്ടാത്മികേ’ എന്നു ക്രോധത്തോടെയും ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിയുവാന്‍ രുഗ്മാംഗദന്‍ അപേക്ഷിക്കുന്നു. എന്നാല്‍ മോഹിനി തന്റെ ഇംഗിതത്തില്‍ ഉറച്ചു നില്‍ക്കുന്നു.
"നാഥ! ജനാര്‍ദ്ദന! സാദരം ഭൂതദയ...” എന്ന പ്രശസ്തമായ പദത്തിനു ശേഷം ധര്‍മ്മാംഗദന്‍ പ്രവേശിക്കുന്നു. അച്ഛന്റെ അവസ്ഥ നന്നായി മനസിലാക്കുന്ന മകന്‍, സത്യഭംഗം വരാതിരിക്കുവാനായി തന്നെ വധിക്കുവാന്‍ അച്ഛനോട് ആവശ്യപ്പെടുന്നു. അമ്മയെ ഇരുത്തി, വെട്ടുവാനായി മടിയില്‍ കിടക്കുന്ന മകനെ നോക്കി ഒരുപിടി മനോധര്‍മ്മാട്ടങ്ങള്‍ രുഗ്മാംഗദന്റേതായുണ്ട്. ‘ഒരു പുത്രനുണ്ടാകുവാനായി എത്ര ആശിച്ചു. പൂജകള്‍, ദാനങ്ങള്‍ ആദിയായവ ധാരാളമായി ചെയ്തതിന്റെ ഫലമായി ഒരു സല്പുത്രനെ തന്നെ തനിക്കു ലഭിച്ചു. ഏവര്‍ക്കും സന്തോഷം നല്‍കി അവന്‍ വളര്‍ന്നു. ഭാവിയില്‍ തന്റെ രാജ്യം പരിപാലിക്കേണ്ട രാജാവായി, പീഠത്തിലിരുത്തി അഭിഷേകം ചെയ്യുവാന്‍ കൊതിച്ചിരുന്ന ഈ കൈകൊണ്ട് തന്നെ ഗളച്ഛേദം നടത്തണമെന്നോ!’ എന്നു വിഷമിക്കുന്ന രുഗ്മാംഗദന്‍ മോഹിനിയോടായി പറയുന്നു; ‘അല്ലയോ മോഹിനി, എന്റെ രാജ്യവും സമസ്ത ധനവും നിന്റെ കാല്‍ക്കല്‍ വെയ്ക്കാം. ഞങ്ങള്‍ കാട്ടില്‍ പോയി വസിക്കുകയും ചെയ്യും. കനിവു തോന്നി ഈ ശാഠ്യത്തില്‍ നിന്നും നീ പിന്തിരിയുക.’ തന്റെ നിലപാടില്‍ മോഹിനി ഉറച്ചു നില്‍ക്കുന്നു. പിന്നെയും രുഗ്മാംഗദന്‍ കോപത്തോടെ തുടരുന്നു; ‘മോഹിനിയുടെ രൂപവും, രാക്ഷസിയുടെ മനസും.’ ഭാര്യയെ നോക്കി, ‘കഷ്ടം! പതിവ്രതാരത്നമായ ഇവളേയും, യുവരാജാവായ ഏകമകനേയും ഓര്‍ക്കാതെ, കാട്ടില്‍ വെച്ച് കണ്ടമാത്രയില്‍, സുന്ദരമായ രൂപത്തില്‍ ഭ്രമിച്ച് ഇവളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നുവല്ലോ! ദേവനാരിയെന്നാണ് കരുതിയത്, പക്ഷെ രാക്ഷസസ്ത്രീയാണെന്ന് ഇപ്പോള്‍ മനസിലാവുന്നു.’
മോഹിനിയുടെ നേര്‍ക്ക് തിരിഞ്ഞ്; ‘ഞാന്‍ ഈ കര്‍മ്മം ചെയ്യുകയില്ല, ഏകാദശീവ്രതം മുടക്കുകയുമില്ല. സത്യഭംഗം വരുന്നതിനെ ഞാന്‍ കണക്കിലെടുക്കുന്നുമില്ല. നിനക്കെന്തു ചെയ്യുവാന്‍ കഴിയും’. മോഹിനി, ‘ഞാനിവിടെ വിഷം കുടിച്ചു മരിക്കും!’. രുഗ്മാംഗദന്‍ ചിന്തിക്കുന്നു; ‘ഒരു നാരി അപമൃത്യു വരിക്കുക, അതും സത്യഭംഗം വരുത്തിയ ഒരു രാജാവു കാരണം. അതില്‍പരമൊരു ദുഷ്‌കീര്‍ത്തി തന്റെ കുലത്തിനു വരുവാനില്ല. താന്‍ അതിനൊരു നിമിത്തമായിക്കൂട. ഏകാദശീവ്രതം മുടക്കാതെ കഴിയണമെങ്കില്‍, തന്റെ മകനെ വധിക്കുക തന്നെ വേണം. വിധിനിശ്ചയം അങ്ങിനെയാവും’. തുടര്‍ന്ന്, മകന്‍ തന്റെ കൈയിലേല്പിച്ച വാളിനോടായി, ‘എത്രയോ യുദ്ധങ്ങളില്‍, വൈരികളുടെ രക്തം കുടിച്ചതാണ്. എന്നിട്ടും തൃപ്തിയാവാതെ, ഇപ്പോളെന്റെ തന്നെ മകന്റെ രക്തം നിന്റെ ദാഹമടക്കുവാനായി വേണമോ! ഇതാ, എടുത്തുകൊള്ളുക’; വെട്ടുവാനായി തയ്യാറായി വിഷ്ണുഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു; ‘അങ്ങയുടെ പാദസേവ ചെയ്ത എന്നെ രക്ഷിക്കുക. എന്റെ ജീവന്‍ ഈ നിമിഷം തന്നെ എടുത്തുകൊള്‍ക്ക. തന്റെ മകനെ രക്ഷിക്കുക.’. തന്റെ രക്ഷയ്ക്ക് വിഷ്ണുഭഗവാന്‍ എത്തുന്നില്ലെന്നു കണ്ട്, ‘പണ്ട്, പ്രഹ്ലാദനെ രക്ഷിക്കുവാനായി അങ്ങ് നരസിംഹാവതാരമെടുത്തു. തൂണുപിളര്‍ന്നെത്തി, ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് പ്രഹ്ലാദനെ രക്ഷിച്ചതുപോലെ, ബാലനായ എന്റെ മകനെയും രക്ഷിക്കുക.’ ഇത്രയൊക്കെ പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ലെന്നുകണ്ട് മകനെ വെട്ടുവാന്‍ ഒരുങ്ങുന്നു. വെട്ടുവാന്‍ തുടങ്ങുമ്പോള്‍, വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ട് തടയുന്നു. തുടര്‍ന്ന് മോഹിനിയുടെ അവതാരോദ്ദേശം അറിയിച്ച്, ധര്‍മ്മാംഗദനെ രാജാവായി വാഴിച്ച്, രുഗ്മാംഗദനും ഭാര്യയ്ക്കും മോക്ഷം നല്‍കുന്നു.
മാര്‍ഗി വിജയകുമാര്‍ മോഹിനിയെ അവസാന രംഗങ്ങളില്‍ അവതരിപ്പിച്ച രീതിയും ശ്രദ്ധിക്കേണ്ടതാണ്. മകനെ കൊല്ലുവാനായി നിര്‍ബന്ധം പിടിക്കുകയല്ല വിജയകുമാറിന്റെ മോഹിനി ചെയ്തത്. വൃതഭംഗം വരുത്തുക എന്നതാണല്ലോ മോഹിനിയുടെ ലക്ഷ്യം, രാജാവിനെക്കൊണ്ട് മകനെ കൊല്ലിക്കുകയല്ല. വൃതം ഉപേക്ഷിച്ച് ഭക്ഷണം കഴിക്കുവാനാണ് രുഗ്മാംഗദനോട് വിജയകുമാറിന്റെ മോഹിനി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതിനു കഴിയില്ലെങ്കില്‍ മാത്രം, മകനെ ഒരിറ്റു കണ്ണീരുപോലും വീഴ്ത്താതെ, അമ്മയുടെ മടിയില്‍ വെച്ച്, ഗളച്ഛേദം ചെയ്യുക. രുഗ്മാംഗദനെ സ്നേഹിക്കുന്ന മോഹിനി, ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ വിഷമം കാണുമ്പോള്‍ തളരുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ മകനെ വെട്ടുവാനോങ്ങുമ്പോള്‍, മോഹിനിയും പ്രാര്‍ത്ഥിക്കുന്നു, രാജാവിനെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിക്കരുതേയെന്ന്. ധര്‍മ്മാംഗദനെ വധിക്കുവാന്‍ ഉത്സാഹം കാണിക്കുന്ന മോഹിനിമാരേക്കാള്‍, കുറച്ചുകൂടി യുക്തി ഈ രീതിയില്‍ അവതരിപ്പിക്കുന്നതിനാണെന്നതില്‍ സന്ദേഹം വേണ്ട.
കലാമണ്ഡലം ഗോപി, അദ്ദേഹത്തിന്റെ പൂര്‍ണ്ണ ആരോഗ്യത്തിലല്ലായിരുന്നെങ്കിലും, ഒട്ടും തന്നെ അലംഭാവം അരങ്ങില്‍ കാട്ടിയില്ല. ആദ്യ രംഗത്തിനു ശേഷം, അവസാന രംഗമാവുമ്പോളേക്ക് അവശത വരുവാതിരിക്കുവാന്‍ ശ്രദ്ധിച്ചാണ് അദ്ദേഹം ആടിയത്. കലാംണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഹരീഷ് എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, മാര്‍ഗി രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ മേളവും മോശമായില്ല. ചുരുക്കത്തില്‍ കഥകളിപ്രേമികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒന്നായിരുന്നു കനകക്കുന്ന് കൊട്ടാരത്തില്‍ അവതരിക്കപ്പെട്ട രുഗ്മാംഗദചരിതം.
കളിയിലല്പം കാര്യം: ഇടയ്ക്കൊരവസരത്തില്‍, ദേഷ്യം വന്ന് പിന്നില്‍ തിരശ്ശീല പിടിച്ചു നിന്നയാളെ (വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുന്ന സമയത്ത്) കലാമണ്ഡലം ഗോപി തള്ളിയതും മറ്റും ഒട്ടും ഭംഗിയായില്ല. തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നവര്‍ക്ക് എപ്പോള്‍ പിടിക്കണം, എങ്ങിനെ പിടിക്കണം എന്നൊന്നും കാര്യമായ അറിവുണ്ടാകുവാന്‍ വഴിയില്ല. ജീവിക്കുവാനുള്ള തത്രപ്പാടിലാവണം വളരെ തുച്ഛമായ വരുമാനത്തിനായി തിരശ്ശീല പിടിക്കുവാന്‍ നില്‍ക്കുന്നത്. അങ്ങിനെയുള്ള ഒരു പ്രായം ചെന്ന മനുഷ്യനെ അരങ്ങില്‍ ഇത്രയും പേരുടെ മുന്‍പില്‍ വെച്ച് പിടിച്ചു തള്ളുകയും മറ്റും ചെയ്യുന്നത്, എത്ര വലിയ കലാകാരനാണെങ്കിലും അംഗീകരിക്കുവാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ, അവരെത്ര നിസ്സാരരാണെങ്കിലും, ബഹുമാനിക്കുകതന്നെ വേണം.
Keywords: RugmangadaCharitham, Rugmangada Charitham, Kalamandalam Gopi, Margi Vijayakumar, Kalamandalam Babu Nampoothiri, Kalamandalam Harish Nampoothiri, Kurur Vasudevan Nampoothiri, Margi Raveendran, Nishagandhi Festival, Kanakakkunnu, Rugmangadan, Mohini, Dharmangadan.
--
2008, ജനുവരി 5, ശനിയാഴ്‌ച
കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം
ഡിസംബര്‍ 27, 2007: നളചരിതമേളയുടെ രണ്ടാമതുദിനം, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയിലെ വേര്‍പാടുവരെയുള്ള രംഗങ്ങളാണ് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപി നളനായും, മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും ആദ്യരംഗത്തില്‍ അരങ്ങിലെത്തി. “കുവലയവിലോചനേ! ബാലേ! ഭൈമി!” എന്ന പ്രശസ്തമായ പതിഞ്ഞ പദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ദമയന്തിയുടെ കരംഗ്രഹിച്ചുകൊണ്ട് അരങ്ങില്‍ പ്രവേശിക്കുന്ന നളന്‍, ദമയന്തിയെ നോക്കിക്കണ്ട ശേഷം പദം ആരംഭിക്കുന്നു. ശൃംഗാരരസപ്രധാനമായ ഈ പദം ഏതൊരു കലാകാരനും ഒരു വെല്ലുവിളി തന്നെയാണ്. കലാമണ്ഡലം ഗോപി - മാര്‍ഗി വിജയകുമാര്‍, ഇവരുടെ നളദമയന്തിമാരെ വെല്ലുവാന്‍ ഈ കാലത്ത് മറ്റൊരു കൂട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടേയും ആദ്യ രംഗത്തെ അഭിനയം.
“കുവലയവിലോചനേ!” എന്ന നളന്റെ പദത്തിനു ശേഷം, ദമയന്തിയുടെ “സാമ്യമകന്നോരുദ്യാനം...” എന്നു തുടങ്ങുന്ന മറുപടി പദമാണ്. ആ പദത്തില്‍ “കങ്കേളി ചെമ്പകാദികള്‍ പൂത്തു നില്‍ക്കുന്നു,” എന്നൊരു ഭാഗമുണ്ട്. ദമയന്തിയിതു പറയുമ്പോള്‍, നളന്‍ ചോദിക്കുന്നു; ‘പൂത്തുനില്‍ക്കുന്നതു കണ്ടിട്ട് എന്തു തോന്നുന്നു?’. ഇതിന്റെ മറുപടി അടുത്ത വരിയാണ്, “ശങ്കേ, വസന്തം ആയാതം.”. ‘വസന്തത്തിന്റെ വരവായില്ലേയെന്ന് താന്‍ സംശയിക്കുന്നു’ എന്നു സാരം. ‘അതുതന്നെ!’ എന്ന് നളന്‍ തിരിച്ചുപറയുന്നു. എത്ര മനോഹരമായാണ് കലാമണ്ഡലം ഗോപി, മനോധര്‍മ്മം വരികള്‍ക്കിടയില്‍ പ്രയോഗിച്ചതെന്നു നോക്കുക. ഈ രീതിയിലുള്ള പ്രയോഗങ്ങള്‍ മറ്റു കലാകാരന്മാര്‍ ചെയ്യുന്നതുകാണാറില്ല. വളര്‍ന്നു വരുന്ന പുതുതലമുറക്കാരെങ്കിലും, ഇവയൊക്കെ കണ്ടു മനസിലാക്കി അരങ്ങില്‍ പ്രയോഗിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. അരങ്ങുകള്‍ കണ്ടുള്ള പരിചയം ഒരു കഥകളി കലാകാരന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പക്ഷെ, കഥകളി പഠിക്കുന്നവര്‍, കളി കാണുവാനെത്തുക എന്നത് അപൂര്‍വ്വമാണ്.
“ദയിതേ! നീ കേള്‍, കമനീയാകൃതേ!” എന്ന മനോഹരമായ പദമാണടുത്തത്. ദമയന്തിയോടുള്ള പ്രണയത്താല്‍ ദീനനായ തന്റെ വിവാഹത്തിനു മുന്‍പുള്ള അവസ്ഥ ദമയന്തിയോടു പറയുകയാണിതില്‍ നളന്‍. ഈ പദത്തിലെ “ഓരോ ജനങ്ങള്‍ ചൊല്ലി, നിന്‍ഗുണമങ്ങു നിശമ്യസദാ; ധീരോപി, ഞാനധികം; മങ്ങിമയങ്ങി അനംഗരുജ!” എന്ന ചരണമാണ് വിശദമായി ആടാറുള്ളവയിലൊന്ന്. ഓരോരുത്തര്‍ ദമയന്തിയുടെ ഗുണങ്ങള്‍ പറഞ്ഞതുകേട്ട്, ധൈര്യവാനായ ഞാന്‍ കാമദേവന്റെ അസ്ത്രങ്ങളേറ്റ് നിരുത്സാഹവാനായി കാണപ്പെട്ടു എന്നിതിന് അര്‍ത്ഥം പറയാം. ഇവിടെ ‘മങ്ങിമയങ്ങി’ എന്ന ഭാഗം വളരെ നന്നായി കലാമണ്ഡലം ഗോപി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഈ സമയം, മാര്‍ഗി വിജയകുമാറിന്റെ മുഖഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്. ദമയന്തി എന്ന പേരിലൊരു സ്ത്രീവേഷം വെറുതേ അരങ്ങില്‍ നില്‍ക്കുകയല്ല, നളന്‍ പറയുന്നത് ഓരോന്നും സശ്രദ്ധം കേട്ട്, അതിലുള്‍ക്കൊണ്ടിരിക്കുന്ന ഭാവം മുഖത്തുവരുത്തുകയാണ് മാര്‍ഗി വിജയകുമാര്‍ ചെയ്യുക. ‘ഭംഗിതിരയടിക്കുന്ന നിന്റെ രൂപമോര്‍ത്ത് ഓരോ ദിനവും എനിക്ക് യുഗങ്ങളായി അനുഭവപ്പെട്ടു’ എന്നു നളന്‍ പറയുമ്പോള്‍ ദമയന്തിയായി അഭിനയിക്കുന്ന കലാകാരന്റെ മുഖത്ത് ലജ്ജവരുന്നില്ലെങ്കില്‍ എത്ര അരോചകമായിരിക്കും ഇത്രയും മനോഹരമായ ഒരു ശൃംഗാരപദമെന്നു ചിന്തിച്ചു നോക്കൂ. ഓരോ വരിക്കും അതിനനുസൃതമായി ഭാവം മുഖത്തുകൊണ്ടുവരുന്ന മാര്‍ഗി വിജയകുമാറിന്റെ ദമയന്തി എന്തുകൊണ്ടും മറ്റുള്ളവര്‍ക്ക് അനുകരണീയമായ മാതൃകയാണ്.
ഈ മൂന്നുപദങ്ങളും അഭിനയപ്രധാനമാണ്, അതുപോലെ തന്നെ സംഗീതപ്രധാനവുമാണ്. എന്നാല്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍, കലാമണ്ഡലം ഹരീഷ് നമ്പൂതിരി എന്നിവരുടെ പാട്ട് തീരെ ശരിയായില്ല. ഹരീഷിനേക്കാള്‍ ഇതിന്റെ ഉത്തരവാദിത്തം സുബ്രഹ്മണ്യനാണു താനും. “ദയിതേ! നീ കേള്‍” എന്ന പദത്തില്‍ ചരണത്തിനു ശേഷമുള്ള ആദ്യവരിയുടെ ആവര്‍ത്തനമൊക്കെ വിട്ടുപോവുക എന്നതൊക്കെ ക്ഷമിക്കുവാന്‍ കഴിയാത്ത തെറ്റുകളാണ്. മുദ്രയ്ക്കനുസരിച്ച് പദത്തിലെ വാക്കുകള്‍ വിന്യസിക്കുന്നതില്‍ ഒട്ടും തന്നെ ശ്രദ്ധിക്കുകയുമുണ്ടായില്ല. കലാമണ്ഡലം ഗോപി മുദ്രകള്‍ വാക്കിനനുസരിച്ചു വിന്യസിക്കുന്നതില്‍ വളരെ നിഷ്കര്‍ഷ പുലര്‍ത്തുന്ന കലാകാരനായതിനാല്‍, ഇത് കുറച്ചൊന്നുമല്ല അഭിനയത്തെ ബാധിച്ചത്. ഇത്രയും അരങ്ങുപരിചയവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍, ഉത്തരവാദിത്തമില്ലാതെ അരങ്ങത്തു പ്രവര്‍ത്തിക്കുന്നത് വളരെ കഷ്ടമാണ്! കലാമണ്ഡലം സുബ്രഹ്മണ്യന്റെ പാട്ടില്‍ ആകെ കണ്ടൊരു മെച്ചം വാക്കുകള്‍ മുറിക്കുന്നതിലെ ഔചിത്യമാണ്. ഉദാഹരണത്തിന് “നാള്‍തോറും വളരുന്നു...” എന്ന ഭാഗം പലപ്പോഴും “നാള്‍തോ.....റും... വളരുന്നു...” എന്നാണ് പാടാറുള്ളത്. എന്നാല്‍ സുബ്രഹ്മണ്യന്‍ പാടിയത് “നാള്‍തോറും........ വളരുന്നു...” എന്നാണ്. പദം പാടിക്കേള്‍ക്കുമ്പോള്‍ അര്‍ത്ഥം വ്യക്തമായിത്തന്നെ മനസിലാക്കുവാന്‍ ഈ രീതിയില്‍ വാക്കുകള്‍ ഉചിതമായി മുറിക്കുന്നതിലൂടെ സാധിക്കുന്നു.
ആദ്യരംഗത്തിലെ ഇത്രയും പദങ്ങള്‍ക്കു ശേഷം ഇരുവരും ചേര്‍ന്നുള്ള മനോധര്‍മ്മമാണ്. ആദ്യം നളന്‍ ചോദിക്കുന്നു, ‘വിവാഹത്തിന്, തന്റെ രൂപത്തിലുള്ള അഞ്ചുപേരില്‍ നിന്നും എന്നെയെങ്ങിനെ കൃത്യമായി നീ വരിച്ചു?’ എന്ന്. ദമയന്തിയുടെ മറുപടി, ‘താന്‍ കുട്ടിക്കാലത്തുതന്നെ മനസാവരിച്ച നളനെ തനിക്കു തന്നെ ലഭിക്കുവാന്‍ കനിവുണ്ടാവണമെന്ന് ദേവന്മാരോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോളവര്‍ തങ്ങളുടെ ചിഹ്നങ്ങള്‍ കാട്ടിത്തന്നു. അങ്ങിനെയാണ് താന്‍ അങ്ങയെ തിരിച്ചറിഞ്ഞത്.’ നളനും ദമയന്തിയും ദേവന്മാരെ വന്ദിച്ചശേഷം, നളന്‍ തുടരുന്നു; ‘അതിവിശിഷ്ടമായ പദാര്‍ത്ഥങ്ങളുടെ നീരെടുത്ത് ദൈവം നിന്റെ അംഗങ്ങള്‍ മനോഹരമാക്കി. കൊന്ത് എറിഞ്ഞത് ചന്ദ്രനില്‍ പതിച്ചു. അവ ചന്ദ്രനില്‍ കറുത്ത പാടുകളായി കാണപ്പെടുന്നു. തളികയില്‍ ശേഷിച്ചവ താമരപ്പൂവുകളായി. കൈ കുടഞ്ഞപ്പോള്‍ തെറിച്ച തുള്ളികള്‍ നക്ഷത്രങ്ങളായി ആകാശത്തില്‍ വിളങ്ങി. ഇതുകണ്ട് പരിഭവിച്ച് താമര കൂമ്പി നിന്നു. പകല്‍ സൂര്യനുദിച്ച്, നക്ഷത്രങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ താമര വീണ്ടും വിരിയുന്നു.’ തുടര്‍ന്ന് ഉദ്യാനത്തിലെ വിവിധ കാഴ്ചകള്‍ കാണുവാനായി ഇരുവരും തിരിക്കുന്നു. നിലത്തുകിടക്കുന്ന വാടിയപൂവുകള്‍ കണ്ട്, നളന്‍ ദമയന്തിയോട് പറയുന്നു: ‘ഇവ നിന്നെ വരവേല്‍ക്കുവാനായി താഴെവീണു കിടക്കുകയാണ്’. വാടിയ പൂവുകളെ നളന്‍ തലോടുമ്പോള്‍ അവ വീണ്ടും വിടര്‍ന്ന് സുഗന്ധം പരത്തുന്നു. ദേവന്മാര്‍ വിവാഹത്തിനു ശേഷം തനിക്കു നല്‍കിയ വരങ്ങളെ നളന്‍ സ്മരിക്കുന്നു.
ഉദ്യാനത്തിലൂടെ നടക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ വര്‍ണ്ണന തുടരുന്നു. നളന്‍, ‘ഒരു അരയന്നം നിന്റെ നടപ്പിന്റെ ഭംഗികണ്ട്, അത്രയും ഭംഗിയായി നടക്കുവാന്‍ തനിക്കാവുന്നില്ലല്ലോ എന്നു ദുഃഖിച്ച് വേഗം നടന്നു മറഞ്ഞു. അതാ, നോക്കൂ ഒരു മരത്തില്‍ വള്ളി പടര്‍ന്നു കയറിയിരിക്കുന്നു, ഇതു കണ്ടിട്ട് നിനക്കെന്തു തോന്നുന്നു?’. മറുപടിയായി ദമയന്തി, ‘മരത്തില്‍ വള്ളിയെന്നതുപോലെ പുണരുവാന്‍.’ അപ്പോള്‍ നളന്‍, ‘അത്രയും മാത്രമല്ല, പിന്നീടൊരിക്കലും പിരിയാതിരിക്കുവാനും!’. ഇങ്ങിനെയൊക്കെ ഓരോന്നു പറഞ്ഞു നടക്കുമ്പോള്‍ ഒരു മാന്‍പേട കുട്ടികള്‍ക്ക് മുലയൂട്ടുന്നതു കാണുന്നു. ഇതുകണ്ട് സ്വയം മറന്നു നില്‍ക്കുന്ന ദമയന്തിയോട് നളന്‍ കാര്യം തിരക്കുന്നു. ‘ഒന്നുമില്ല, വെറുതെ...’ എന്നു പറയുന്ന ദമയന്തിയോട് നളന്‍, ‘കാര്യമൊക്കെ എനിക്കു മനസിലായി. നമ്മുടെ കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെക്കുറിച്ചല്ലേ ചിന്തിച്ചത്, അധികം വൈകാതെ നമുക്കും കുട്ടികളാവും’. ദൂരെയൊരു വള്ളിക്കുടില്‍ കണ്ട്, ‘അതിന്റെ ശിഖരങ്ങള്‍ നമ്മെ വിളിക്കുന്നതുപോലെയില്ലേ? അങ്ങോട്ടു പോവുകയല്ലേ?’ എന്നു ചോദിച്ച് രണ്ടാളും കൂടി അങ്ങോട്ടു മാറുന്നിടത്ത് ആദ്യരംഗം അവസാനിക്കുന്നു.
മറ്റൊരിടത്ത് കലിയും ദ്വാപരനും ഭൈമീവിവാഹത്തില്‍ പങ്കെടുക്കുവാനായി ഭൂമിയിലേക്കുള്ള യാത്രാമദ്ധ്യേയാണ്. വഴിയില്‍ ഇന്ദ്രാദികളായ ദേവന്മാരെ കണ്ടുമുട്ടുന്നു. ദമയന്തിയുടെ വിവാഹം കേവലം ഒരു മനുഷ്യനായ നളനുമായി നടന്നു എന്നറിഞ്ഞ് അത്യധികം കോപിഷ്ഠനാവുന്ന കലി, ഭൈമിയേയും നളനേയും രാജ്യത്തേയും വേര്‍പിരിക്കുമെന്ന് മനസിലുറപ്പിക്കുന്നു. ദ്വാപരനോട് അതിനെന്തുവഴിയെന്നാലോചിച്ച്, പുഷ്കരന്‍ എന്ന നളന്റെ അര്‍ദ്ധസഹോദരനെ മുഷ്കരനാക്കി, ചൂതില്‍ നളനെ പരാജയപ്പെടുത്താം എന്നുറയ്ക്കുന്നു. കലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും, ദ്വാപരനായി മാര്‍ഗി സുരേഷുമാണ് രംഗത്തെത്തിയത്. ഇന്ദ്രനായി കലാമണ്ഡലം മുകുന്ദന്‍ വേഷമിട്ടു. പുഷ്കരനെ കാണുന്നതിനു മുന്‍പായി നളനില്‍ ആവേശിക്കുവാനായി കലി പുറപ്പെടുന്നു. എന്നാല്‍ എങ്ങും പുണ്യകര്‍മ്മങ്ങള്‍ മാത്രം നടക്കുന്ന നളന്റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ തന്നെ കലിക്ക് കഷ്ടപ്പെടേണ്ടി വരുന്നു. ഈ ഭാഗത്തെ കലിയുടെ ആട്ടത്തെക്കുറിച്ച് മണി എഴുതിയിരിക്കുന്നത് ഇവിടെ വായിക്കുക.
ദ്വാപരന്റെ വേഷത്തെക്കുറിച്ച് ഗൌരവമായ ഒരു ചര്‍ച്ച ആവശ്യമാണെന്നു തോന്നുന്നു. ഓരോയിടത്തും ഓരോ രീതിയിലാണ് വേഷം, ചുട്ടിയും പല തരത്തില്‍. ഇവിടെ ദു:ശ്ശാസ്സനനും മറ്റും നിശ്ചയിച്ചിട്ടുള്ള ചുവപ്പു താടി വേഷമായിരുന്നു ദ്വാപരന്റേത്. അല്പം പ്രായക്കൂടുതലുള്ള, കുശാഗ്രബുദ്ധിയുള്ള ഒരാളാണ് ദ്വാപരന്‍ എന്നാണല്ലോ സങ്കല്പം. അപ്പോളതിന് യോജിക്കുക, ചെറിയ കിരീടവും, വെള്ള സന്യാസി താടിയും മറ്റുമുള്ള വേഷമല്ലേ? ചുട്ടി, കുറിയകത്തിയുമാവാം. ദ്വാപരന്റെ വേഷം ചുവപ്പുതാടിയാവുമ്പോള്‍, കലിയുടെ പ്രാധാന്യം മങ്ങുകയും ചെയ്യും. കലിയുടെ ചുട്ടി വളരെ മികച്ചു നിന്നു. ചിത്രം ശ്രദ്ധിക്കുക. സാധാരണ ചുട്ടിയില്‍, കൂര്‍ത്ത അഗ്രങ്ങളായാണ് പേപ്പറില്‍ മുറിക്കുക. എന്നാലിവിടെ ജ്വാലയുടെ ആകൃതിയിലാണ് പേപ്പര്‍ മുറിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് ഈ വ്യത്യാസം മനസിലാക്കുവാന്‍ സാധിക്കുകയില്ലെങ്കിലും, കലിയുടെ ചുട്ടിക്ക് ഒരു പ്രത്യേക ഭംഗി ഈ രീതിയില്‍ മുറിക്കുമ്പോള്‍ തോന്നുന്നുണ്ട്. ആര്‍.എല്‍.വി. സോമദാസ്, മാര്‍ഗി ശ്രീകുമാര്‍ എന്നിവരായിരുന്നു ചുട്ടി കൈകാര്യം ചെയ്തിരുന്നത്. ഇരുവരില്‍ ആരുടെയാണ് ഈ കരവിരുത് എന്നറിയില്ല, രണ്ടാളും അഭിനന്ദനമര്‍ഹിക്കുന്നു. കലിയുടെ കിരീടം പുതുക്കിപ്പണിയുവാന്‍ നേരമായി എന്നതും സൂചിപ്പിക്കട്ടെ.
തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നളനായി ഏറ്റുമാനൂര്‍ കണ്ണനും പുഷ്കരനായി കലാമണ്ഡലം മുകുന്ദനും അരങ്ങിലെത്തി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ കാണുവാന്‍ സാധിച്ചില്ല. മണിയുടെ ബ്ലോഗില്‍ തുടര്‍ന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ? ഈ ദിവസത്തെ കളിയുടെ മേളം കൈകാര്യം ചെയ്തത്, മദ്ദളത്തില്‍; കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍, മാര്‍ഗി ബേബി തുടങ്ങിയവരും, ചെണ്ടയില്‍; കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശ്രീകാന്ത് തുടങ്ങിയവരുമായിരുന്നു. മേളവിഭാഗം നന്നായെങ്കിലും, എടുത്തുപറയുവാന്‍ ഒന്നുമുള്ളതായി തോന്നിച്ചില്ല. ആദ്യരംഗത്തില്‍ ദമയന്തി സംസാരിച്ചു തുടങ്ങുമ്പോള്‍, കിളികളോട് ഇനി മിണ്ടാതിരിക്കുവാന്‍ നളന്‍ ആംഗ്യം കാട്ടാറുണ്ട്. ഈ ഭാഗത്ത് മദ്ദളം വേണ്ടവണ്ണം നളനെ പിന്തുണച്ചതുമില്ല. കണ്ടടത്തോളം വെച്ച്, പ്രേക്ഷകനെ അത്രയൊന്നും തൃപ്തിപ്പെടുത്തുന്ന ഒന്നായില്ല ദൃശ്യവേദി സംഘടിപ്പിച്ച നളചരിതമേളയിലെ, നളചരിതം രണ്ടാം ദിവസം ആട്ടക്കഥയുടെ വേര്‍പാടുവരെയുള്ള ഭാഗം.
Keywords: Nalacharitham Randam Divasam, NalacharithaMela, Drisyavedi, Thiruvananthapuram, Kalamandalam Gopi, Margi Vijayakumar, Nelliyodu Vasudevan Nampoothiri, Margi Sukumaran, Margi Suresh
--
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Actors
Ettumanoor Kannan
Inchakkadu Ramachandran Pillai
Kala. Anilkumar
Kala. Arun
Kala. Arun Warrier
Kala. Balakrishnan
Kala. Balasubrahmanian
Kala. Gopi
Kala. Hari R. Nair
Kala. Harinarayanan
Kala. Kalluvazhi Vasu
Kala. Krishnaprasad
Kala. Mukundan
Kala. Pradeep
Kala. Prasanth
Kala. Praveen
Kala. Rajasekharan
Kala. Rajeevan
Kala. Ramachandran Unnithan
Kala. Ratheesan
Kala. Shanmukhadas
Kala. Soman
Kala. Sreekumar
Kala. Sucheendran
Kala. Vasu Pisharody
Kala. Vijayakumar
Kala. Vinod
Kala. Vipin
Kalani. Vasudeva Panicker
Kalani. Vinod
Kotta. Chandrasekhara Warrier
Kotta. Devadas
Madavoor Vasudevan Nair
Margi Balasubrahmanian
Margi Harivalsan
Margi Raveendran
Margi Raveendran Nair
Margi Sukumaran
Margi Suresh
Margi Vijayakumar
Mathur Govindankutty
Narippatta Narayanan Namboothiri
Peesappalli Rajeevan
Sadanam Bhasi
Sadanam Krishnankutty
Singers
Accompaniments
Kala. Gopikkuttan
Kala. Harinarayanan
Kala. Krishnadas
Kala. Narayanan Nair
Kala. Ratheesh
Kala. Ravisankar
Kala. Sreekanth Varma
Kala. Unnikrishnan
Kala. Venukkuttan
Kalabha. Unnikrishnan
Kalani. Manoj
Kotta. Prasad
Kotta. Radhakrishnan
Kurur Vasudevan Namboothiri
Margi Baby
Margi Rathnakaran
Margi Raveendran
Margi Venugopal
RLV Somadas
Sadanam Ramakrishnan
Varanasi Narayanan Nampoothiri