2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കളര്‍കോട്ടെ സുഭദ്രാഹരണം

SubhadraHaranam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 15, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ആദ്യ ദിനം അരങ്ങേറിയ ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ, രണ്ടാം ദിവസം കലാമണ്ഡലം ഗോപി അര്‍ജ്ജുനനേയും മാര്‍ഗി വിജയകുമാര്‍ സുഭദ്രയേയും അവതരിപ്പിച്ച ‘സുഭദ്രാഹരണം’ കഥകളി ആദ്യകഥയായി അവതരിക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയുവാനില്ലാത്ത അവതരണശൈലിയാല്‍ പ്രസിദ്ധിയാര്‍ജിച്ച ‘മാലയിടല്‍’ എന്ന ചടങ്ങോടെ കഥ ആരംഭിക്കുന്നു. വീരശൃംഗാരരസങ്ങള്‍ക്ക് മുന്‍‌തുക്കം നല്‍കി കരുണ, ആശ്ചര്യം, ലജ്ജ എന്നീ ഭവങ്ങളിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കേണ്ട ഈ ഭാഗത്തെ അര്‍ജ്ജുനന്‍ വേഷക്കാരുടെ മാറ്റുരയ്ക്കുന്ന ഒന്നാണ്. ചെണ്ടയുടെ വലന്തലയുടെ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന ഈ രംഗം മേളക്കാര്‍ക്കുമൊരു വെല്ലുവിളി തന്നെ. അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ഗോപിയും മേളമൊരുക്കിയ കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍, മനു തുടങ്ങിയവരും സന്ദര്‍ഭമാവശ്യപ്പെടുന്ന മികവ് പുറത്തെടുത്തപ്പോള്‍, ആദ്യരംഗം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറി.

2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കളര്‍കോട്ടെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 14, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ‘നളചരിതം രണ്ടാം ദിവസം’ കഥകളി അവതരിക്കപ്പെട്ടു. കലാമണ്ഡലം ഗോപി നളനായെത്തിയ കളിയില്‍ മാര്‍ഗി വിജയകുമാര്‍ ദമയന്തിയേയും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ പുഷ്കരനേയും അവതരിപ്പിച്ചു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, കോട്ടക്കല്‍ ദേവദാസ് തുടങ്ങിയവര്‍ യഥാക്രമം കലിയും ചുവന്നതാടിയുമായി അരങ്ങിലെത്തി. കലാമണ്ഡലം ശ്രീകുമാര്‍ (കാട്ടാളന്‍), കലാനിലയം വാസുദേവ പണിക്കര്‍ (ഇന്ദ്രന്‍) തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായെത്തിയ കളിക്ക് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം സജീവന്‍, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു ഗായകര്‍. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ് തുടങ്ങിയവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ്, ഏവൂര്‍ മധു എന്നിവര്‍ മദ്ദളത്തിലും മേളത്തിനു കൂടി. മാര്‍ഗി ശ്രീകുമാര്‍, കലാനിലയം സജി എന്നിവരുടേതായിരുന്നു ചുട്ടി. കളിയോഗം: ആലപ്പുഴ ജില്ലാ കഥകളി ക്ലബ്ബ്.

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം രണ്ട്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan and Kalamandalam Ramachandran Unnithan as Sudevan. An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കുക. ഋതുപര്‍ണന്റെ സമീപമെത്തുന്ന ബാഹുകന്‍, തനിക്ക് സാരഥ്യത്തിലും പാചകത്തിലുമുള്ള സാമര്‍ത്ഥ്യം അറിയിക്കുന്നു. ബാഹുകന്റെ വാക്ചാതുരിയില്‍ സം‌പ്രീതനാവുന്ന രാജാവ് തന്റെ സാരഥിമാരായ ജീവലവാര്‍ഷ്ണേയന്മാര്‍ക്കോപ്പം കൂടിക്കൊള്ളുവാന്‍ ബാഹുകനെ അനുവദിക്കുന്നു. കലാമണ്ഡലം ശ്രീകുമാറാണ് ഋതുപര്‍ണനായി വേഷമിട്ടത്. ജീവലനുമാത്രമാണ് ഇവിടുത്തെ കളിയില്‍ വേഷമുണ്ടായിരുന്നത്. “മാരോപമീതാകൃതേ!” എന്നൊക്കെ ബാഹുകന്‍ വിശേഷിപ്പിക്കുമ്പോളും പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ എല്ലാം കേട്ടിരിക്കുന്ന ജീവനില്ലാത്ത ഋതുപര്‍ണനായിരുന്നു ശ്രീകുമാറിന്റേത്. ആദ്യഭാഗങ്ങളെ അപേക്ഷിച്ച് കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളില്‍ കൂടുതല്‍ മികവു പുലര്‍ത്തി.


ജീവലനോടൊത്ത് വീട്ടിലെത്തുന്ന ബാഹുകന്‍, ചില കാര്യങ്ങളൊക്കെ ജീവലനോട് ചോദിക്കുന്നതായി ആടാറുണ്ട്. ഇവിടെ ചന്ദ്രശേഖര വാര്യരുടെ ബാഹുകന്‍ ചോദിച്ചത്, “മുന്‍പെവിടെയായിരുന്നു? ഭാര്യയും കുടുംബവുമൊക്കെ?”. ഉത്തരമായി ജീവലന്‍ “ഇവിടെ വന്നിട്ട് നാളേറെയായെന്നും, ഭാര്യയും കുംടുംബവുമൊക്കെയായി ഇവിടെ തന്നെയാണ് വസിക്കുന്നത്.” എന്നുമാണ്. ഈ മറുപടി ബാഹുകനെയെന്നപോലെ ചന്ദ്രശേഖര വാര്യരേയും അത്ഭുതപ്പെടുത്തി എന്നാണ് മുഖഭാവത്തില്‍ നിന്നും തോന്നിയത്. “ഭാര്യയും മക്കളുമൊക്കെ ഇവിടെ തന്നെയാണെന്നോ?”, “അതെ!” എന്ന ഉത്തരം കൂടി ലഭിച്ചപ്പോള്‍, എങ്കില്‍ പിന്നെ ഉറങ്ങാമെന്നായി ബാഹുകന്‍.









ഉറക്കത്തിലെഴുന്നേറ്റ് ദമയന്തിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ബാഹുകന്റെ “വിജനേ ബത!...” എന്ന പദമാണ് തുടര്‍ന്ന്. ബാഹുകന്റെ വിലാപം കേട്ടുണര്‍ന്ന് കാര്യം തിരക്കുന്ന ജീവലനോട്, ഇത് താനെഴുതിയ ഒരു കഥയാണെന്നു പറഞ്ഞൊഴിയുന്നു. നേരം പുലര്‍ന്നെന്നു കാണിച്ച്, ഇരുവരും എഴുനേറ്റ് കൊട്ടാരത്തിലേക്ക് തിരിക്കുന്നതോടെ രംഗം അവസാനിക്കുന്നു. കഥാപാത്രത്തെ ഉള്‍ക്കൊണ്ട്, അനുയോജ്യമായ സ്ഥായിയോടെയാണ് ചന്ദ്രശേഖര വാര്യര്‍ ഈ ഭാഗങ്ങളിലെ ബാഹുകനെ അവതരിപ്പിച്ചത്. ദുഃഖസ്ഥായിയും അനായാസം തനിക്ക് വഴങ്ങുമെന്നിരിക്കെ, ആദ്യഭാഗങ്ങളിലെ ബാഹുകനെ സന്തോഷവാനായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ന്യായമായും സംശയിച്ചു പോവുന്നു. അദ്ദേഹത്തിന്റെ ശൈലിയില്‍ കാര്‍ക്കോടകനെ കാണുമ്പോഴും, തുടര്‍ന്ന് കാട്ടിലൂടെ സഞ്ചരിക്കുമ്പോഴുമൊന്നും ബാഹുകന് ദുഃഖസ്ഥായി വേണ്ട എന്നാണെങ്കില്‍ അതിനോട് യോജിപ്പില്ല.


ഇതേ സമയം അങ്ങകലെ കുണ്ഡിനത്തില്‍ നളനെ തന്റെ പക്കലെത്തിക്കുവാനുള്ള ഉപായങ്ങളാലോചിക്കുകയാണ് ദമയന്തി. പര്‍ണാദനില്‍ നിന്നും ബാഹുകനെക്കുറിച്ചറിയുന്ന ദമയന്തി, അത് തന്റെ നളനല്ലേ എന്നു സംശയിക്കുന്നു. സുദേവനോട് ഋതുപര്‍ണന്റെ സഭയിലെത്തി, നളനെ ഇങ്ങെത്തിക്കുവാന്‍ പാകത്തിന് എന്തെങ്കിലും പറഞ്ഞു വരിക എന്നു ദമയന്തി അപേക്ഷിക്കുന്നു. നളനാല്‍ ഉപേക്ഷിക്കപ്പെട്ട ദമയന്തി രണ്ടാംസ്വയംവരത്തിനൊരുങ്ങുന്നു എന്നു താന്‍ പോയി പറയാമെന്ന് സുദേവന്‍ അറിയിക്കുന്നു. അതു കളവല്ലേ, അതു പാടുണ്ടോ എന്നൊക്കെ സന്ദേഹിക്കുന്ന ദമയന്തിയെ, അഞ്ചു കാര്യങ്ങള്‍ക്ക് കളവു പറയുന്നതില്‍ തെറ്റില്ലെന്നും, കാന്തനെ നിന്നോടു ചേര്‍ക്കാന്‍ ഇങ്ങിനെയൊരു ചെറിയ കളവാകാമെന്നും സുദേവന്‍ സമാധാനിപ്പിക്കുന്നു.

ആലപ്പുഴ ക്ലബ്ബ് വാര്‍ഷികത്തിനും, തോന്നക്കല്‍ നാട്യഗ്രാമം വാര്‍ഷികത്തിനും അവതരിപ്പിച്ച സുദേവന്മാരേക്കാള്‍ ഉത്സാഹത്തോടെയായിരുന്നു കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ഇവിടെ പ്രവര്‍ത്തിച്ചത്. “യാമി, യാമി ഭൈമി!” എന്ന സുദേവന്റെ പദം വളരെ ഉണര്‍വ്വോടു കുടിതന്നെ അദ്ദേഹം രംഗത്ത് അവതരിപ്പിച്ചു. ദമയന്തിക്കു ചേര്‍ന്ന ദുഃഖഭാവത്തോടെ, എന്നാല്‍ സുദേവന്റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തുന്ന ദമയന്തിയെ മാത്തൂര്‍ മുരളീകൃഷ്ണനും ഭംഗിയാക്കി. കലാനിലയം രാജീവനും കലാമണ്ഡലം സുധീഷും ഈ ഭാഗങ്ങള്‍ മനോഹരമായി ആലപിക്കുകയും; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാമണ്ഡലം അച്ചുത വാര്യര്‍ മദ്ദളത്തിലും നന്നായി പിന്തുണയ്ക്കുകയും കൂടി ചെയ്തപ്പോള്‍ ഇവിടുത്തെ കളിയിലെ ഏറ്റവും മികച്ച രംഗമായി ഇതു മാറി. സങ്കടപ്പെടാതെ കഴിയുക എന്നാശ്വസിപ്പിച്ച് സുദേവന്‍ ഋതുപര്‍ണന്റെ രാജധാനിയിലേക്ക് തിരിക്കുന്നു.

ഋതുപര്‍ണന്റെ രാജധാനിയില്‍ ദമയന്തിയുടെ രണ്ടാം വിവാഹവാര്‍ത്ത അറിയിക്കുന്ന സുദേവന്‍, സ്വയംവരം ഒരു ദിവസം ഒരാളെക്കരുതി മാറ്റിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. അത് തന്നെയാണെന്ന് ഉറപ്പിക്കുന്ന ഋതുപര്‍ണന്‍ ഉടന്‍ തന്നെ തിരിക്കുവാനൊരുങ്ങുന്നു. തേരു തയ്യാറാക്കി വരുവാന്‍ ബാഹുകനെ നിയോഗിച്ച്, ഋതുപര്‍ണന്‍ യാത്രയ്ക്ക് ഒരുങ്ങുവാനായി പോവുന്നു. ദമയന്തി മറ്റൊരാളെ വരിക്കുവാനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ അസ്വസ്ഥനാവുന്ന ബാഹുകന്റെ വിചാരപ്പദമാണ് തുടര്‍ന്ന്. ഒരിക്കലും ഇങ്ങിനെയൊരു അനുചിതമായ പ്രവര്‍ത്തി ദമയന്തിയില്‍ നിന്നും ഉണ്ടാവില്ല എന്നു ബാഹുകന്‍ ഉറച്ചു വിശ്വസിക്കുന്നു. അപ്പോഴേക്കും തയ്യാറായെത്തുന്ന ഋതുപര്‍ണനോടും ജീവലനോടും ചേര്‍ന്ന്, ബാഹുകന്‍ തേര് കുണ്ഡിനത്തിലേക്ക് തെളിക്കുന്നു.


വന്നകാര്യം രാജാവിനോട് ഉണര്‍ത്തിച്ച് മടങ്ങുവാന്‍ തുടങ്ങുന്ന സുദേവനോട് ഊണു കഴിഞ്ഞേ പോകാവൂ എന്ന് ബാഹുകന്‍ ഓര്‍മ്മപ്പെടുത്തുന്നു. ആ സമയത്ത് ബാഹുകനില്‍ നിന്നും അത്തരമൊരു ചോദ്യം അനുചിതമാണെന്ന് കഴിഞ്ഞൊരു ആസ്വാദനത്തില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇവിടെ അതിലധികം രസമായി തോന്നിയത് സുദേവന്‍ നല്‍കിയ മറുപടിയാണ്. താന്‍ ബ്രാഹ്മണനായതിനാല്‍ ഇവിടെ നിന്നൊന്നും കഴിക്കില്ലത്രേ! ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ ബാഹുകന്‍ കൂടുന്നതു തന്നെ, പചിച്ച് ഭൂസുരരെ ഭുജിപ്പിച്ചു കൊള്ളാം എന്നു പറഞ്ഞാണ്. അപ്പോള്‍ അവിടെ നിന്നും ബ്രാഹ്മണനായതിനാല്‍ താന്‍ ആഹാരം കഴിക്കില്ലെന്നു പറയുന്നത് എങ്ങിനെ ശരിയാവും? അതിനു പകരം, “ഞാനൂണു കഴിക്കാം, രാജാവിനൊപ്പം താങ്കളും അങ്ങെത്തുമല്ലോ, അല്ലേ?” എന്നോ മറ്റോ ചോദിക്കാവുന്നതാണ്. (“ഞാനെന്തിനാണ്?” എന്ന് ബാഹുകന്‍ ചോദിച്ചാല്‍, കൈയിലിരിക്കുന്ന ചാട്ട ചൂണ്ടി, “സാരഥിയല്ലേ, അപ്പോള്‍ വരാതെ തരമില്ലല്ലോ...” എന്നോ മറ്റോ ചേര്‍ക്കുകയും ചെയ്യാം.)ചുരുക്കത്തില്‍, ബാഹുകനെ കുണ്ഡിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ദ്യോതിപ്പിക്കുന്ന എന്തെങ്കിലും ഒരു ആട്ടമാവും അവിടെ കൂടുതല്‍ ചേരുക.

അവസാന ഭാഗങ്ങളില്‍ കലാമണ്ഡലം ഹരീഷിന് പലയിടത്തും നാവുപിഴയ്ക്കുന്നുണ്ടായിരുന്നു. മുതിര്‍ന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു കളിയില്‍ പൊന്നാനി പാടുവാന്‍ കിട്ടുന്ന അവസരങ്ങള്‍ കഴിയുന്നത്രയും മികച്ചതാക്കുവാന്‍ ഹരീഷിനു കഴിയേണ്ടതാണ്. കലാനിലയം രാജീവന്‍ അവസരത്തിനൊത്തുയര്‍ന്ന് നന്നായി പിന്തുണച്ചതിനാല്‍ അധികം കല്ലുകടിയുണ്ടാവാതെ കഴിഞ്ഞു. കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, കലാമണ്ഡലം അച്ചുതവാര്യരും ഈ ഭാഗങ്ങളിലും മേളത്തില്‍ മികച്ചു നിന്നു. അവസാനരംഗത്തിനായി വീണ്ടുമെത്തിയ കിടങ്ങൂര്‍ രാജേഷിനും കലാമണ്ഡലം അജികുമാറിനും കാര്യമായൊന്നും ചെയ്യുവാനില്ല. മാര്‍ഗി ശ്രീകുമാര്‍ തയ്യാറാക്കിയ ബാഹുകന്റെയും ഋതുപര്‍ണന്റെയും ചുട്ടിക്ക് പതിവിലും വലിപ്പം തോന്നിച്ചു. ബാഹുകന്റെ മുഖത്തെഴുത്തില്‍ അല്പം കൂടി നീലം ചേര്‍ത്ത് കടുപ്പിക്കാമായിരുന്നു എന്നും തോന്നി. ആലപ്പുഴ ജില്ലാ കഥകളിക്ലബ്ബിന്റെ വസ്ത്രാഭരണങ്ങള്‍ക്കും ശരാശരി നിലവാരമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെയോ നാലാമത്തെയോ വര്‍ഷമാണ് പഴവീട് വിജ്ഞാനപ്രദായിനി വായനശാല വാര്‍ഷികത്തിനു കഥകളി നടത്തുന്നത്. തടി കൂട്ടിക്കെട്ടിയ വേദി കഥകളിക്ക് ഒട്ടും യോജിക്കില്ല എന്ന് ഇനിയും ഭാരവാഹികള്‍ മനസിലാക്കാത്തത് കഷ്ടം തന്നെ. തൊട്ടു മുന്‍പില്‍ തന്നെ ബാഡ്‌മിന്റണായി കെട്ടിയിട്ടുള്ള തറയുണ്ടെന്നിരിക്കെ അവിടെ നടത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. ഉയരത്തില്‍ നടത്തി, താഴെയിരുന്ന് കാണണമെന്ന് നിര്‍ബന്ധമുള്ള ഒന്നല്ല കഥകളി. വേഷക്കാരും കാണികളും ഒരേ നിരപ്പിലാവുന്നതില്‍ ഒരു തെറ്റുമില്ല. അതുപോലെ തന്നെ പിന്നില്‍ വെളുത്ത കര്‍ട്ടന്‍ ഉപയോഗിക്കുന്നതും ഒരു കഥകളി അരങ്ങിന് ഒട്ടും യോജിച്ചതല്ല. ചുരുക്കത്തില്‍, ഋതുപര്‍ണ സവിധത്തില്‍ ബാഹുകന്‍ എത്തുന്നതു മുതല്‍ക്കുള്ള ഭാഗങ്ങളുടെ മികവില്‍ കാണികള്‍ക്ക് തൃപ്തി തോന്നിയ ഒരു കളിയായിരുന്നു വിജ്ഞാനപ്രദായിനി ഗ്രന്ഥശാലാങ്കണത്തില്‍ നടത്തപ്പെട്ടത്.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Rithuparnan, Kottackal Chandrasekhara Warrier as Bahukan, Kalamandalam Ramachandran Unnithan as Sudevan, Mathur Muralikrishnan as Damayanthi, RLV Sunil as Jeevalan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. Septemer 27, 2009.
--

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

പഴവീട്ടിലെ നളചരിതം മൂന്നാം ദിവസം - ഭാഗം ഒന്ന്

Nalacharitham Moonnam Divasam Kathakali: Kottackal Chandrasekhara Warrier as Bahukan; An appreciation by Haree for Kaliyarangu Blog.
സെപ്റ്റംബര്‍ 27, 2009: ആലപ്പുഴ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നളചരിതം മൂന്നാം ദിവസം കഥകളി അവതരിക്കപ്പെട്ടു. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ (ബാഹുകന്‍), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കാര്‍ക്കോടകന്‍, സുദേവന്‍), കലാമണ്ഡലം ശ്രീകുമാര്‍ (വെളുത്ത നളന്‍, ഋതുപര്‍ണന്‍), മാത്തൂര്‍ മുരളീകൃഷ്ണന്‍ (ദമയന്തി) തുടങ്ങിയവാരായിരുന്നു പ്രധാന അഭിനേതാക്കള്‍. കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍ എന്നിവര്‍ സംഗീതവും കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യര്‍ എന്നിവര്‍ മേളവും നയിച്ച ഇവിടുത്തെ കളിയില്‍ മാര്‍ഗി ശ്രീകുമാറായിരുന്നു ചുട്ടി ഒരുക്കിയത്. കലാമണ്ഡലം സുധീഷ് (പാട്ട്), കിടങ്ങൂര്‍ രാജേഷ് (ചെണ്ട), കലാമണ്ഡലം അജികുമാര്‍ (മദ്ദളം), ചേര്‍ത്തല സുനില്‍ (വേഷം - ജീവലന്‍) തുടങ്ങിയവരായിരുന്നു പങ്കെടുത്ത മറ്റ് കലാകാരന്മാര്‍.


നൈഷധേന്ദ്രനായ തനിക്കു വന്നുചേര്‍ന്ന വിധിവൈപരീത്യമോര്‍ത്ത് ദുഃഖിക്കുന്ന നളന്റെ “ലോകപാലന്മാരേ! ലളിത...” എന്ന വിചാരപദത്തോടെയാണ് ‘നളചരിതം മൂന്നാം ദിവസം’ ആരംഭിക്കുന്നത്. ഈ പദഭാഗത്ത് ദുഃഖസ്ഥായി നിലനിര്‍ത്തി നളനെ അവതരിപ്പിക്കുന്നതില്‍ കലാമണ്ഡലം ശ്രീകുമാര്‍ ശ്രദ്ധവെച്ചു. തുടര്‍ന്ന് “ഘോരവിപിനം, എന്നാലെഴു...” എന്ന പദം. ഈ ഭാഗത്ത് ശ്രീകുമാറിന്റെ സ്ഥായി ദുഃഖത്തില്‍ നിന്നും അല്പം സന്തോഷത്തിലേക്കു മാറി. കഴിഞ്ഞതോരോന്ന് ഓര്‍ത്തോര്‍ത്ത് വിലപിക്കുന്നതു നിര്‍ത്തി സമനില വീണ്ടെടുക്കുന്നു എന്നല്ലാതെ, തന്റെ സങ്കടങ്ങളില്‍ നിന്നും നളന്‍ മുക്തനാവുന്നില്ല. തന്റെ അവസ്ഥകളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന നളന്റെ മനോധര്‍മ്മങ്ങളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. വൈരികളായ നിരവധി രാജാക്കന്മാരുടെ ഗളച്ഛേദം ചെയ്ത, ധാരാളം ദാനം ചെയ്ത, സിംഹാസനത്തിലിരുന്ന് ജനങ്ങളുടെ ആവലാതികള്‍ തീര്‍ത്ത, ധര്‍മ്മപത്‌നിയായി ദമയന്തിയെ സ്വീകരിച്ച ഈ കൈകൊണ്ടു തന്നെ ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെടുത്തി, ദമയന്തിയെ വനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തുവല്ലോ എന്നു നളന്‍ പരിതപിക്കുന്നു. എല്ലാം തലയിലെഴുത്ത് എന്നു കരുതി നളന്‍ വനത്തിലൂടെ തന്റെ സഞ്ചാരം തുടരുന്നു. കാട്ടരുവി, ഫലങ്ങളുടെ ഭാരത്താല്‍ ശിഖിരങ്ങള്‍ താഴ്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍, പാറനിറഞ്ഞ കുന്ന്; ഇതൊക്കെ കണ്ട് വെള്ളവും കുടിച്ച്, ഫലങ്ങള്‍ ഭക്ഷിച്ച്, പാറപ്പുറത്തുറങ്ങി കഴിയുക തന്നെ എന്നു നളന്‍ ഉറയ്ക്കുന്നു. വെള്ളം കുടിയ്ക്കാനായി പിടിയാനയുടെ തുമ്പിക്കൈ പിടിച്ചെത്തുന്ന കുട്ടിയാന. അവരെക്കാത്തുകൊണ്ട് ഒരു കൊമ്പനാന മുന്‍പില്‍ നടക്കുന്നു. ഈ കാഴ്ച കണ്ട് തന്റെ കുട്ടികളെക്കുറിച്ചും നളന്‍ ചിന്തിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു പാലൂട്ടുന്ന പേടമാനും തന്റെ മക്കളുടെ സ്മരണ നളനിലുണര്‍ത്തുന്നു. പിന്നെയും കാട്ടിലലയുന്ന നളന്‍ അങ്ങകലെ കാട്ടുതീ കാണുന്നു. പേടിച്ചിരണ്ടു പായുന്ന മൃഗങ്ങളുടെ രോദനങ്ങള്‍ക്കിടയില്‍ തന്റെ പേരു വിളിച്ചാരോ സഹായത്തിനു കേഴുന്നതു കേട്ട്, അതാരാണെന്നു തേടിയറിയുക തന്നെ എന്നാടി രംഗത്തു നിന്നും മാറുന്നു.

വെളുത്ത നളന്റെ ഈ ആട്ടങ്ങളൊക്കെയും കലാമണ്ഡലം ശ്രീകുമാര്‍ അല്പം ധൃതിയില്‍ കഴിക്കുന്നതായാണ് അനുഭവപ്പെട്ടത്. ഓരോ ആട്ടത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട്, വേണ്ടത്ര സമയം നല്‍കി, അവ നളനിലുണ്ടാക്കുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ പ്രേക്ഷകന് അനുഭവപ്പെടുന്നവണ്ണമാവണം ഇവയുടെ അവതരണം. അങ്ങിനെയല്ലാതെ കൂടുതലെണ്ണം ആട്ടങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്താണ് കാര്യം? മാത്രവുമല്ല, അവസാനത്തെ രണ്ട് ആട്ടങ്ങളും കുഞ്ഞുങ്ങളുടെ സ്മരണ തന്നെ ഉണര്‍ത്തുമ്പോള്‍ ആവര്‍ത്തനവുമാവുന്നു. മുദ്രപിടിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പാലിക്കുന്ന അകലം, ഇരുകൈകളും തമ്മിലുള്ള അകലം എന്നിവയിലൊക്കെ അല്പം കൂടി ശ്രദ്ധ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് ‘ദിനം’ എന്നതിന്‌‍, പതാക പിടിച്ച്, ഇരുകൈകളും വൃത്താകൃതിയില്‍ ചലിപ്പിക്കുന്നു. ഈ വൃത്തം ഉടലും തലയും ഉഴിയുന്ന രീതിയില്‍ വ്യാസമെടുത്തായാല്‍ ആ മുദ്രയുടെ സൌന്ദര്യം തന്നെ നഷ്ടമാവുന്നു. ഈ രീതിയില്‍ മറ്റു ചില മുദ്രകള്‍ ശ്രീകുമാര്‍ അവതരിപ്പിച്ചതിലും ഭംഗിക്കുറവു തോന്നിച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം ഭേദപ്പെട്ട അവതരണമായിരുന്നു കലാമണ്ഡലം ശ്രീകുമാറില്‍ നിന്നുമുണ്ടായത്.


നളന്‍ കാര്‍ക്കോടകനെ കണ്ടെത്തി രക്ഷിക്കുന്നു. പത്താമത്തെ ചുവടില്‍ കാര്‍ക്കോടകദംശമേറ്റ് വിഷബാധയാല്‍ നളന്‍ വിരൂപനാവുന്നു. ഇതില്‍ കോപിക്കുന്ന നളനോട് കാര്‍ക്കോടകന്‍ താനാരെന്നും താനെന്തിനിതു ചെയ്തെന്നും വിശദീകരിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ച കാര്‍ക്കോടകന്‍, തോന്നക്കലെ മൂന്നാം ദിവസത്തേക്കാള്‍ മികവു പുലര്‍ത്തി. മുനിയെ ചതിച്ചതായി പറയുന്ന ഭാഗത്ത്, ഒളിച്ചിരുന്ന് മുനിയെത്തിയപ്പോള്‍ താന്‍ ഫണം വിടര്‍ത്തി കൊത്താനാഞ്ഞു; ഇതു കണ്ട് മുനി നീണ്ടകാലത്തേക്ക് ഒരു ശാപം നല്‍കി എന്നാണ് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അവതരിപ്പിച്ചത്. മുനിയെ ചതിച്ചു, ഒരു കടുത്തശാപം നല്‍കി എന്നു പറഞ്ഞങ്ങ് പോവുകയാണ് സാധാരണ കാര്‍ക്കോടകന്മാര്‍ പതിവ്. എന്തായിരുന്നു ചതിവെന്നോ, എന്താണ് മുനി നല്‍കിയ ശാപമെന്നോ വ്യക്തമായി എവിടെയും പറഞ്ഞു കണ്ടിട്ടില്ല. ഈ രീതിയില്‍ പരിപോഷിപ്പിച്ചുള്ള അവതരണം രസകരമായി തോന്നി.


കാര്‍ക്കോടകനെക്കുറിച്ച് അറിയുന്ന ബാഹുകന്‍ വന്ദിച്ച് തന്റെ അവസ്ഥയുടെ കാരണങ്ങള്‍ ചോദിച്ചറിയുന്നു. ഋതുപര്‍ണന്റെ രാജധാനിയില്‍ സേവകനായി കഴിയുവാന്‍ ഉപദേശിച്ച്, സ്വരൂപം തിരിച്ചു ലഭിക്കുവാനുള്ള വസ്ത്രവും, നാണം മറയ്ക്കുവാന്‍ മറ്റൊരു വസ്ത്രവും നല്‍കി കാര്‍ക്കോടകന്‍ മറയുന്നു. ഋതുപര്‍ണന്റെ രാജധാനിയിലേക്ക് ബാഹുകന്‍ വനമാര്‍ഗം യാത്ര തുടരുന്നു. യാത്രയില്‍ ബാഹുകന്‍ കാണുന്ന വിവിധ കാഴ്ചകളാണ് തുടര്‍ന്ന് അവതരിക്കപ്പെട്ടത്. നളന്റെ ആട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ട, പിടിയാനയേയും കൂട്ടി വെള്ളം കുടിയ്ക്കുവാനെത്തുന്ന കൊമ്പനെ ബാഹുകന്‍ വീണ്ടും കാണുന്നുണ്ടിവിടെ! വണ്ടുകളുടെ കൂട്ടത്തെ കണ്ട് ദമയന്തിയുടെ കാര്‍കൂന്തല്‍ കാറ്റത്തിളകുന്നതാണോയെന്ന് ബാഹുകന്‍ സംശയിക്കുന്നു. അതുവഴി ഋതുപര്‍ണന്റെ ദാനശീലത്തെ വാഴ്ത്തി കടന്നു പോവുകയായിരുന്ന ബ്രാഹ്മണിരില്‍ നിന്നും വഴി ചോദിച്ചറിഞ്ഞ് യാത്ര തുടരുന്ന ബാഹുകന്റെ മുന്നില്‍ വഴി മൂന്നായി പിരിയുന്നു. രഥമുരുളുന്ന, കുതിരക്കുളമ്പുകള്‍ പതിഞ്ഞ പാത തന്നെ ഋതുപര്‍ണന്റെ രാജധാനിയിലേക്കുള്ളത് എന്നുറച്ച് ആ വഴി തിരഞ്ഞെടുക്കുന്നു.

കാറ്റത്തിളകുന്ന കൊടിക്കൂറ, അശരണരെ രാജധാനിയിലേക്ക് ആനയിക്കുകയല്ലേ എന്നു സംശയിച്ച് ബാഹുകന്‍ ഗോപുരവാതില്‍ക്കലെത്തുന്നു. അവിടെ ഭടന്മാരോട് രാജാവിനെ കാണുവാനായി അകത്തേക്ക് വിടുക എന്നപേക്ഷിക്കുന്നെങ്കിലും ആദ്യം അവര്‍ സമ്മതിക്കുന്നില്ല. പെട്ടെന്നു തിരികെയെത്താമെന്ന ഉറപ്പിന്മേല്‍ ഒടുവില്‍ ഭടന്മാര്‍ കടത്തിവിടുന്നു. രാജമന്ദിരത്തില്‍ രാജാക്കന്മാരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്റെയും ചിത്രം കണ്ട്, ആരെങ്കിലും തന്നെ തിരിച്ചറിയുമോയെന്ന് ബാഹുകന്‍ സന്ദേഹിക്കുന്നു. തന്റെ രൂപം ഒന്നു നോക്കി, ഇല്ല എന്നു മനസുറപ്പിച്ച് മുന്നോട്ടു പോവുന്ന ബാഹുകന്റെ ശ്രദ്ധ, ഒരുഭാഗത്ത് അന്തഃപുരസ്ത്രീകള്‍ അവതരിപ്പിക്കുന്ന പാട്ടിലും നൃത്തത്തിലും പതിയുന്നു. വീണയും മൃദംഗവും കൈമണിയുമൊക്കെ കൊട്ടിയുള്ള അവരുടെ പാട്ടിലും നൃത്തത്തിലും തനിക്കു താത്പര്യം തോന്നുന്നില്ല എന്നാടി ഋതുപര്‍ണന്‍ ഇരിക്കുന്നയിടത്തേക്ക് ബാഹുകന്‍ നീങ്ങുന്നു.


ബാഹുകനായെത്തിയ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ആദ്യ ഭാഗങ്ങളിലെ അവതരണം തീര്‍ത്തും നിരാശപ്പെടുത്തി. കഥാപാത്രത്തിന്റെ സ്ഥായി ഒട്ടും തന്നെ ഉള്‍ക്കൊണ്ടായിരുന്നില്ല ചന്ദ്രശേഖര വാര്യര്‍ ബാഹുകനെ അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുമായി ഒരു താരതമ്യത്തില്‍ അര്‍ത്ഥമില്ലെങ്കിലും, കലാശങ്ങള്‍ക്കിടയില്‍ പോലും സ്ഥായി നിലനിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം, അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. (ചിത്രം ശ്രദ്ധിക്കുക: വനഭംഗി ആസ്വദിച്ച് ആഹ്ലാദവാനായി സഞ്ചരിക്കുന്ന ചന്ദ്രശേഖര വാര്യരുടെ ബാഹുകനും കലാശങ്ങളില്‍ പോലും കഥാപാത്രത്തെ മറക്കാത്ത കലാമണ്ഡലം ഗോപിയുടെ ബാഹുകനും.) “മാമകദശകളെ എല്ലാം...” എന്നൊക്കെ കാര്‍ക്കോടകനോട് പറയുമ്പോള്‍, ബാഹുകന്‍ തന്റെ ദുര്‍വിധിയെല്ലാം കാര്‍ക്കോടകന്‍ മനസുകൊണ്ട് അറിഞ്ഞു എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര വാര്യര്‍ അവതരിപ്പിച്ചു വന്നപ്പോള്‍ അത്, തന്റെ സുഖകരമായ അവസ്ഥയെല്ലാം കാര്‍ക്കോടകന്‍ കണ്ടറിഞ്ഞു എന്ന രീതിയിലായി! ‘മാന്‍പ്രസവം’ എന്ന ആട്ടം, കാണുന്നത് ബാഹുകനാണ് എന്നത് കണക്കാക്കാതെയിരുന്നാല്‍, തരക്കേടില്ലാതെ അവതരിപ്പിച്ചു എന്നു പറയാം. കൊടിക്കൂറ പോലും അശരണരെ ആനയിക്കുന്നു എന്നാടിയിട്ട്, ഭടന്മാര്‍ ബാഹുകനെ തടയുന്നതായി കാണിച്ചതിന്റെ യുക്തിയെന്താണ്? അന്തഃപുരസ്ത്രീകളുടെ പാട്ടും നൃത്തവുമൊക്കെ വിസ്തരിച്ച് പകര്‍ന്നാടുന്നതും സന്ദര്‍ഭത്തിനു യോജിക്കുന്നില്ല. കൂടുതല്‍ യുക്തിപൂര്‍വ്വമായ ആട്ടങ്ങളും അവതരണവും കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരെപ്പോലെ മുതിര്‍ന്ന ഒരു കലാകാരനില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്ത് ഉയരുവാനായില്ലെങ്കിലും, അതിനുള്ള ശ്രമമെങ്കിലും കലാകാരനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്നുമുണ്ടാവാഞ്ഞത് ഖേദകരമായി.

വെളുത്ത നളന്റെ പദഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, കലാമണ്ഡലം സുധീഷ് എന്നിവരും; “കത്തുന്ന വനശിഖി...” എന്ന ഭാഗം കലാനിലയം രാജീവനും സുധീഷും; തുടര്‍ന്നുള്ള ഭാഗങ്ങള്‍ കലാമണ്ഡലം ഹരീഷ്, രാജീവന്‍ എന്നിവരും ചേര്‍ന്നാണ് ആലപിച്ചത്. ആദ്യഭാഗങ്ങള്‍ തരക്കേടില്ലാതെ പാടിയെങ്കിലും, “കാദ്രവേയകുലതിലക!” എന്ന ഭാഗത്തൊക്കെ ഭാവത്തില്‍ കലാമണ്ഡലം ഹരീഷിന്റെ പാട്ട് അല്പം പിന്നിലായിരുന്നു. അല്പം കൂടി ശബ്ദനിയന്ത്രണത്തോടെ ഭാവം കൊടുത്തു പാടുവാന്‍ ശ്രമിച്ചാല്‍ ഹരീഷിന് ഇനിയും തന്റെ പാട്ട് മികച്ചതാക്കുവാന്‍ കഴിയും. കലാനിലയം രാജീവന്‍ തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയപ്പോള്‍, തുടക്കക്കാരന്റെ പരിഗണനകൂടി നല്‍കാമെങ്കില്‍ കലാമണ്ഡലം സുധീഷിന്റെ ആലാപനം തെറ്റില്ലായിരുന്നെന്നു പറയാം. കിടങ്ങൂര്‍ രാജേഷ്, കലാമണ്ഡലം അജി കുമാര്‍ എന്നിവരൊരുക്കിയ ആദ്യഭാഗങ്ങളിലെ മേളം ശരാശരിയിലും താഴെയായിരുന്നു. നടന്റെ മുദ്രയ്ക്ക് കൊട്ട് കിട്ടിയാല്‍ കിട്ടി എന്ന രീതിയ്ക്കായിരുന്നു ഇരുവരുടേയും പ്രവര്‍ത്തി. “പേടിക്കേണ്ട വരുവനരികെ...” എന്ന ഭാഗം മുതല്‍ക്ക് ചെണ്ടയില്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തില്‍ കലാമണ്ഡലം അച്ചുതവാര്യരും അരങ്ങിലെത്തി. ശ്ലോകഭാഗത്ത് അല്പം പതറിച്ച തോന്നിച്ചെങ്കിലും പിന്നീട് ഇരുവരും നന്നായിത്തന്നെ മേളം കൈകാര്യം ചെയ്തു. ദമയന്തിയുടെ കാര്‍കൂന്തലിനു സമമായ വണ്ടുകളുടെ നിരയേയും, മാന്‍‌പ്രസവത്തിലെ മാനും വേടനും സിംഹവും കാട്ടുതീയും പുഴയും മാറിമാറിയുള്ള ആട്ടങ്ങളും, അന്തഃപുരസ്ത്രീകള്‍ വിവിധ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും മറ്റും നടന്‍ അവതരിപ്പിച്ചപ്പോള്‍; ഇരുവരും അവസരത്തിനൊത്തുയര്‍ന്ന് ഇവയൊക്കെയും പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവെദ്യമാക്കി. ഋതുപര്‍ണനെ മുഖം കാണിക്കുന്ന ബാഹുകന്റെ “ഋതുപര്‍ണ! ധരണീപാല...” മുതല്‍ക്കുള്ള ആസ്വാദനം അടുത്ത ഭാഗത്തില്‍.

Description: Nalacharitham Moonnam Divasam Kathakali: Organized by Vijnanapradayini Vayanasala as part of Anniversary Celebrations. Kalamandalam Sreekumar as Nalan, Kalamandalam Ramachandran Unnithan as Karkodakan, Kottackal Chandrasekhara Warrier as Bahukan. Vocal by Kalamandalam Harish Namboothiri, Kalanilayam Rajeevan, Kalamandalam Sudhish; Chenda by Kurur Vasudevan Namboothiri, Kidangur Rajesh; Maddalam by Kalamandalam Aji Kumar; Idayka by ; Chutty by Margi Sreekumar. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. July 22, 2009.
--