2008, ഫെബ്രുവരി 14, വ്യാഴാഴ്‌ച

കഴക്കൂട്ടത്തെ പ്രഹ്ലാദചരിതം

Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കഥകളിയില്‍, ആദ്യ കഥയായി അവതരിപ്പിച്ച ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ. അപൂര്‍വ്വമായി മാത്രം അവതരിക്കപ്പെടാറുള്ള, ‘പ്രഹ്ലാദചരിതം’ കഥയാണ് രണ്ടാമതാ‍യി അവിടെ അവതരിക്കപ്പെട്ടത്. ഹിരണ്യകശിപുവായി കോട്ടയ്ക്കല്‍ രവികുമാര്‍, ശുക്രാചാര്യരാ‍യി ആറ്റിങ്ങല്‍ മനു, പ്രഹ്ലാദനായി മാസ്റ്റര്‍ അര്‍ജ്ജുന്‍, നരസിംഹമായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവരാണ് ഈ കഥയില്‍ വേഷമിട്ടത്.

Kottackal Ravikumar as HiranyaKashipu
പ്രഹ്ലാദനെ വിദ്യ അഭ്യസിപ്പിക്കുവാനായി ശുക്രാചാര്യരെ ഏല്‍പ്പിക്കുവാന്‍ ഹിരണ്യകശിപു എത്തുന്നതാണ് ആദ്യ രംഗം. “മാമുനിവര! തവപാദയുഗളം വന്ദേ” എന്ന ഹിരണ്യകശിപുവിന്റെ പദത്തോടെയാണ് രംഗം ആരംഭിക്കുന്നത്. തന്റെ ആഗമനോദ്ദേശം ഹിരണ്യകശിപു ശുക്രാചാര്യരെ അറിയിക്കുന്നതിനോടൊപ്പം ഇങ്ങിനെ കൂടി പറയുന്നു; “എന്നുടയ ചരിതത്തെ നന്നായി അഭ്യസിപ്പിക്ക!”. ശുക്രാചാര്യര്‍ രാജാവിന്റെ ഇംഗിതം നിറവേറ്റുന്നതാണെന്ന് ഉറപ്പു കൊടുക്കുന്നു.

ഹിരണ്യകശിപുവും ശുക്രാചാര്യരുമൊത്തുള്ള ഒരു ചെറിയ മനോധര്‍മ്മമാണ് അടുത്തത്. ‘ഗുരുമന്ദിരത്തില്‍ ഏവര്‍ക്കും സൌഖ്യം തന്നെയല്ലേ? ആരെങ്കിലും ദുഃഖിതരായുണ്ടോ?’ എന്നുള്ള ഹിരണ്യകശിപുവിന്റെ ചോദ്യത്തിന്, ‘അങ്ങയുടെ കൃപയാല്‍ എല്ലാവര്‍ക്കും സൌഖ്യം തന്നെ’ എന്നു ശുക്രാചാര്യര്‍ മറുപടി പറയുന്നു. ‘കുട്ടികള്‍ക്കൊക്കെ അന്നം സമയാസമയം ലഭിക്കുന്നുണ്ടല്ലോ?’ എന്നതിന് ‘അതിനും മുട്ടുവരാറില്ല’. ഒടുവിലായി ഹിരണ്യകശിപു ചോദിക്കുന്നു; ‘പിന്നെ, എന്റെ ചരിതങ്ങള്‍ വേണ്ടും വണ്ണം ഇവരെ അഭ്യസിപ്പിക്കുന്നുണ്ടല്ലോ? അല്ലേ?’. മറുപടിയായി ശുക്രാചാര്യര്‍, ‘ഉണ്ട്. അങ്ങയുടെ വീരചരിതമാണ് ഇവര്‍ അഭ്യസിക്കുന്നത്. അങ്ങയുടെ നാമമാണ് ഇവര്‍ ജപിക്കുന്നത്.’ ഗുരുവിന്റെ മറുപടിയില്‍ സം‌പ്രീതനായി ഹിരണ്യകശിപു മകനെ ശുക്രാചാര്യരുടെ പക്കലേല്‍പ്പിച്ച് മടങ്ങുന്നു.

Master Arjun as Prahladan & Other Students
ശുക്രാചാര്യര്‍ ഹിരണ്യകശിപുവിന്റെ നാമം ചൊല്ലിക്കൊടുത്ത്, ശിഷ്യരോടൊപ്പം പ്രഹ്ലാദനേയും ചേര്‍ത്ത്, ചൊല്ലിപ്പഠിക്കുവാന്‍ നിര്‍ദ്ദേശിച്ച് പോവുന്നു. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കൊപ്പം പഠിക്കുന്നതാണ് അടുത്ത രംഗം. “ബാലകന്മാരേ നിങ്ങള്‍, സാദരം കേള്‍പ്പിന്‍...” എന്ന പദത്തിന്റെ ഒടുവിലായി “ജപിപ്പിന്‍ നാരായണനാമത്തെ, ഭജിപ്പിന്‍ ശ്രീവല്ലഭപാദയുഗളം.” എന്നു പ്രഹ്ലാദന്‍ കൂട്ടുകാര്‍ക്ക് ഉപദേശിക്കുന്നു. മടങ്ങിയെത്തുന്ന ശുക്രാചാര്യര്‍ കാണുന്നത്, എല്ലാവരും ഹിരണ്യകശിപുവിന്റെ നാമം ഒഴിവാക്കു വിഷ്ണുനാമം ജപിക്കുന്നതാണ്. ഇതുകണ്ട് കോപിഷ്ഠനായ ഗുരു പ്രഹ്ലാദനെ ശാസിക്കുന്നു. എത്രയൊക്കെ ശാസിച്ചിട്ടും പ്രഹ്ലാദന്‍ വിഷ്ണുനാമം ജപിക്കാതെയിരിക്കുന്നില്ല. ഒടുവില്‍ സഹികെട്ട്, പ്രഹ്ലാദനെ ഹിരണ്യകശിപുവിനു തിരിച്ചു നല്‍കുക തന്നെ എന്നുറച്ച് കൊട്ടാരത്തിലേക്ക് തിരിക്കുന്നു.

തന്റെ മകന്‍ അഭ്യസനം കഴിഞ്ഞ് തിരികെയെത്തുന്നത് (വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരികെയെത്തുന്നത്) ഹിരണ്യകശിപുവിനെ സന്തോഷിപ്പിക്കുന്നു. ഗുരുവിനോട് എല്ലാം നന്നായി ഉപദേശിച്ചില്ലേ എന്നും മറ്റും ചോദിക്കുന്നു. ഗുരുപറയുന്നു, ‘തന്നെക്കൊണ്ടാവുന്നതു പോലെ എല്ലാം നന്നായി ഉപദേശിച്ചിട്ടുണ്ട്.’. സന്തോഷത്തോടെ കശിപു, പ്രഹ്ലാദനോട് പഠിച്ചത് ഉരുവിടുവാന്‍ ആവശ്യപ്പെടുന്നു. പ്രഹ്ലാദന്‍ തുടങ്ങുന്നതു തന്നെ നാരായണനാമം ജപിച്ചാണ്. ഇതു കേട്ട് അത്യധികം കോപിഷ്ഠനാവുന്ന കശിപു ശുക്രാചാ‍ര്യരോട് കാര്യം തിരക്കുന്നു. ഇവന്‍ കുട്ടിക്കാലം മുതല്‍ തന്നെ ഇങ്ങിനെയാണെന്നും, എത്രയൊക്കെ ശാസിച്ചിട്ടും വിഷ്ണുനാമമല്ലാതെ മറ്റൊരു നാമവും ജപിക്കുന്നില്ലെന്നും ഗുരു അറിയിക്കുന്നു. എന്നാലിവിനെ കൊല്ലുകതന്നെ എന്നുറച്ച് കിങ്കരന്മാരെ വരുത്തി കൊല്ലുവാനേല്‍പ്പിക്കുന്നു.

പക്ഷെ, പ്രഹ്ലാദനെ കൊല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പാമ്പിനെക്കൊണ്ട് കൊത്തിക്കുക, കൊക്കയിലേക്കെറിയുക എന്നിവയാണ് ഇവിടെ അവതരിപ്പിച്ചത്. മദയാനയെക്കൊണ്ട് ചവിട്ടിക്കുക, അഗ്നിയിലേക്കെറിയുക എന്നിവയൊക്കെയും സാധാരണ കാണിക്കാറുണ്ട്. ഇടയ്ക്ക് സര്‍പ്പത്തിന്റെ കടിയേറ്റ് മരിക്കുന്ന ഒരു കിങ്കരനെ ജീവിപ്പിക്കുന്നതായും ഇവിടെ ആടി. അങ്ങിനെയൊരു ഭാഗം സത്യത്തില്‍ ആവശ്യമുണ്ടായിരുന്നോ എന്ന് സംശയമുണ്ട്. ഒടുവില്‍ പരാജയപ്പെട്ട് ഹിരണ്യകശിപുവിന്റെ സമീപം പ്രഹ്ലാദനെ എത്തിക്കുന്നു. ഹിരണ്യകശിപു പ്രഹ്ലാദനോട് ചോദിക്കുന്നു; ‘ആരാണ് നിന്റെ നാരായണന്‍? എവിടെയാണവന്‍?’. നാരായണന്‍ സര്‍വ്വവ്യാപിയാണെന്നും, തൂണിലും തുരുമ്പിലും നാരായണന്റെ സാന്നിധ്യമുണ്ടെന്ന് പ്രഹ്ലാദന്‍ മറുപടി പറയുന്നു. ഇതുകേട്ട് കോപിഷ്ഠനാവുന്ന കശിപു, മുന്‍പിലുള്ള തൂണിനെ വാളാല്‍ വെട്ടി പിളര്‍ക്കുന്നു.

സദസ്യരുടെ ഇടയില്‍ തിരശീലയ്ക്കു പിന്നിലാണ് നരസിംഹം നില്‍ക്കുക. ഹിരണ്യകശിപു തിരശീല വാളുകൊണ്ട് മാറ്റുന്നു. തിരശീല മാറുമ്പോള്‍ നരസിംഹം പന്തത്തിന്റേയും മറ്റും പ്രഭയില്‍ ദൃശ്യമാവുന്നു. ഈ രീതിയിലാണ് ഇവിടെ ഈ ഭാഗം അവതരിപ്പിച്ചത്. നരസിംഹം പ്രത്യക്ഷപ്പെടുന്നതുമുതല്‍ മാറു പിളരുന്നതുവരെയുള്ള രംഗങ്ങളില്‍, സിംഹത്തിന്റെ അമറല്‍ റിക്കാര്‍ഡ് ചെയ്തത് കേള്‍പ്പിച്ചത് കഥകളിയില്‍ ആവശ്യമോ എന്ന് സംശയിക്കാമെങ്കിലും, രസകരമായി അനുഭവപ്പെട്ടു. തുടര്‍ന്ന് ഹിരണ്യകശിപുവിന്റെ മാറുപിളര്‍ന്ന് കുടല്‍മാല പുറത്തെടുത്ത്, കശിപുവിനെ വധിക്കുന്നു. പ്രഹ്ലാദന്‍ നരസിംഹത്തെ സ്തുതിക്കുന്നു. ശാന്തനാവുന്ന നരസിംഹം, പൃതൃവധത്തില്‍ ഖേദമരുതെന്ന് പ്രഹ്ലാദനെ ഉപദേശിച്ച ശേഷം രാജാവായി വാഴിക്കുന്നു. സര്‍വ്വവിധ ഐശ്വൈര്യവും ഉണ്ടാവട്ടെ എന്ന് പ്രഹ്ലാദനെ അനുഗ്രഹിച്ച് നരസിംഹം മറയുന്നു.

Kalamandalam Ramachandran Unnithan as Narasimham
നരസിംഹത്തിന്റെ വേഷവും, അവസാന രംഗവുമാണ് പ്രഹ്ല്ലാദചരിതത്തിലെ ആകര്‍ഷകമായ ഭാഗം. കാര്യമാ‍യ മനോധര്‍മ്മങ്ങളൊന്നും ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. സമയക്കുറവും ഒരു കാര്യമായിരുന്നിരിക്കാം. നരസിഹത്തിന്റെ ചുട്ടിയും വേഷവും അത്ര മികച്ചതായി തോന്നിയില്ല. കുരുത്തോല ഉപയോഗിച്ചുള്ള തോള്‍പ്പൂട്ടും, വളയുമെല്ലാം നരസിംഹത്തിനുള്ളതായാണ് എന്റെ ഓര്‍മ്മ. എന്നാലിവിടെ അതൊന്നും കണ്ടില്ല. മുഖത്തെഴുത്തും അത്ര ഉഗ്രമായി തോന്നിയില്ല. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്‍, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. നരസിംഹത്തിന്റെ വേഷമിട്ടത് കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായതുകൊണ്ട്, ഭാവത്തിന് കുറവുണ്ടായിരുന്നില്ലെന്നു മാത്രം. കരി, താടി വേഷങ്ങളും, ഇതുപോലെയുള്ള പ്രത്യേക വേഷങ്ങളും ഉണ്ണിത്താന് നന്നായിണങ്ങും. ഈ വേഷങ്ങളിലെത്തുന്ന സാധാരണ കലാകാരന്മാരില്‍ നിന്നും വിഭിന്നമായി, നന്നായി കഥാപാത്രത്തെ മനസിലാക്കി അവതരിപ്പിക്കുവാന്‍ ഉണ്ണിത്താന്‍ ശ്രമിക്കാറുണ്ടെന്നുള്ളതും അഭിനന്ദനാര്‍ഹമാണ്. മധു, കലാനിലയം രാജീവന്‍ എന്നിവരുടെ ആലാപനവും നിലവാരം പുലര്‍ത്തി. ആട്ടക്കഥയുടെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവതരിപ്പിക്കുവാറുള്ളത്, അതിനാല്‍ തന്നെ പദഭാഗങ്ങള്‍ വളരെക്കുറച്ചു മാത്രമേ ഉണ്ടാവാറുള്ളൂ. ചുരുക്കത്തില്‍ കളിയരങ്ങിന്റെ വാര്‍ഷികത്തില്‍ അവതരിക്കപ്പെട്ട ‘പ്രഹ്ലാദചരിതം’ പ്രേക്ഷകരെ ഒട്ടൊക്കെ തൃപ്തിപ്പെടുത്തിയ ഒന്നായിരുന്നു.


Description: Prahladacharitham Kathakali - Ravikumar as HiranyaKashipu, Attingal Manu as Sukracharyar (Sukran), Kalamandalam Ramachandran Unnithan as Narasimham and Master Arjun as Prahladan. Music rendered by Kottackal Madhu and Kalanilayam Rajeevan. Melam by Kalamandalam Krishnadas, Kottackal Radhakrishnan in Chenda and Kottackal Vijayaraghavan, Kalamandalam Harikumar in Maddalam. Kathakali organized by Kaliyarangu, Kazhakkoottam, Thiruvananthapuram in association with 6th Anniversary.
--

2008, ഫെബ്രുവരി 7, വ്യാഴാഴ്‌ച

കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം

Nalacharitham Randam Divasam : Kottackal Chandrasekhara Varier(Nalan), Margi Vijayakumar(Damayanthi), Kalamandalam Ramachandran Unnithan(Kali), Kalamandalam Krishnakumar(Pushkaran)
ഫെബ്രുവരി 02, 2008: കളിയരങ്ങിന്റെ ആറാമത് വാര്‍ഷികാഘോഷങ്ങള്‍, കഴക്കൂട്ടം ജ്യോതിസ് സ്കൂളില്‍ നടത്തുകയുണ്ടായി. നളചരിതം രണ്ടാം ദിവസം, പ്രഹ്ലാദചരിതം എന്നീ കഥകളാണ് വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയുടെ നളനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, അനാരോഗ്യം മൂലം അദ്ദേഹത്തിന് പങ്കെടുക്കുവാന്‍ കഴിയാതിരുന്നത് ദൌര്‍ഭാഗ്യകരമായി. ഗോപിയുടെ അഭാവത്തില്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരാണ് നളനായി അരങ്ങിലെത്തിയത്. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും, കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ കലിയായും, കലാമണ്ഡലം കൃഷ്ണകുമാര്‍ പുഷ്കരനായും വേഷമിട്ടു. ആറ്റിങ്ങല്‍ മനു, ചിറയന്‍‌കീഴ് മുരളി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ യഥാക്രമം ദ്വാപരന്‍, ഇന്ദ്രന്‍, കാട്ടാളന്‍ എന്നിവരെ അവതരിപ്പിച്ചു.

Purappadu-Kathakali
നാലുകൃഷ്ണവേഷങ്ങള്‍ ചേരുന്ന പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. വളരെ പ്രായം കുറഞ്ഞ കുട്ടികള്‍ വേഷമിട്ട് അരങ്ങിലെത്തുന്നത് കൌതുകകരമാണെങ്കിലും, അത് എത്രമാത്രം നല്ല ഒരു പ്രവണതയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നാടോടിനൃത്തം പഠിക്കുന്നതുപോലെയോ, സിനിമാറ്റിക് ഡാന്‍സ് പഠിക്കുന്നതുപോലെയോ; ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പുറപ്പാട് മാത്രം പഠിച്ച് അരങ്ങിലെത്തുന്നത് കഥകളിക്ക് പ്രയോജനകരമാണെന്നു കരുതുവാനാവില്ല. അങ്ങിനെയുള്ള അഭ്യസനം ഭാവിയിലെ കലാകാരന്മാരെ സൃഷ്ടിക്കുമെന്നും തോന്നുന്നില്ല. കഥകളിക്കു മാത്രമായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക എന്നതൊന്നും ഈ കാ‍ലത്ത് സാധിക്കില്ലെങ്കിലും, കുറച്ചുകൂടി ചിട്ടയോടെയുള്ള സമീപനമാണ് നല്ലതെന്നു തോന്നുന്നു. അങ്ങിനെയല്ലെങ്കില്‍, കഥകളി പഠിച്ചിട്ടുണ്ടെന്ന് പറയാമെന്നല്ലാതെ, മറ്റൊരു പ്രയോജനവും ഉണ്ടാവില്ല.

പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കോട്ടയ്ക്കല്‍ മധു എന്നിവരാണ് പുറപ്പാടിനു പാടിയത്. സാധാരണ ഇവരുടെ കൂട്ടുകെട്ട് വളരെ നന്നാവാറുണ്ടെങ്കിലും, ഇവിടെ അത്ര ആസ്വാദ്യകരമായി അനുഭവപ്പെട്ടില്ല. ശേഷം കലാമണ്ഡലം കൃഷ്ണദാസ്, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്‍, കോട്ടയ്ക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ഹരികുമാര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഡബിള്‍ മേളപ്പദവും അരങ്ങേറി. കൃഷ്ണദാസിന്റെ ചെണ്ടയും, കോട്ടയ്ക്കല്‍ രാധാകൃഷ്ണന്റെ മദ്ദളവുമായിരുന്നു മേളപ്പദം കൊഴുപ്പിച്ചത്. കോട്ടയ്ക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ഹരികുമാര്‍ എന്നിവര്‍ യഥാക്രമം ചെണ്ടയിലും മദ്ദളത്തിലും നന്നായിത്തന്നെ ഇവരെ പിന്തുണച്ചു. മേളപ്പദം ആസ്വാദ്യകരമായെങ്കിലും, ഇത്രയും വിശദമായി പുറപ്പാടും മേളപ്പദവും അവതരിപ്പിച്ചപ്പോള്‍, കഥാഭാഗം തുടങ്ങുവാന്‍ വളരെ വൈകി. പല ആസ്വാദകരും, ഇതു കഴിയാന്‍ കാത്തുനില്‍ക്കാതെ സ്ഥലം വിടുന്നതും കാണാമായിരുന്നു. ഇന്നത്തെ ആസ്വാദകര്‍ക്ക് സൌകര്യപ്രദമാ‍യ സമയത്ത് കഥകളി അവതരിപ്പിക്കുവാന്‍ സംഘാടകര്‍ ശ്രദ്ധ ചെലുത്തിയാല്‍; അത് ആസ്വാദകര്‍ക്കും, കലാകാരന്മാര്‍ക്കും ഒരുപോലെ ഗുണകരമായിത്തീരും.

NalaDamayanthi - Kottackal Chandrasekhara Varier, Margi Vijayakumar
കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യരുടെ പച്ചവേഷങ്ങള്‍ ഒരിക്കലും മികച്ചത് എന്നു പറയുവാന്‍ സാധിക്കുന്നതല്ല. അദ്ദേഹത്തിന്റെ മുഖത്തു തേപ്പിനും അത്ര ഭംഗി തോന്നാറില്ല. ചന്ദ്രശേഖരവാര്യരുടെ രണ്ടാം ദിവസത്തിലെ നളന്‍, ആദ്യമായാണ് അവതരിപ്പിച്ചു കാണുന്നത്. വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്.
• “കുവലയവിലോചനേ! ബാലേ! ഭൈമീ!” എന്ന പതിഞ്ഞപദത്തോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്. ഉത്തമശൃംഗാരമാണ് നളന്റെ ഭാവം, പക്ഷെ വാര്യരുടെ മുഖത്തു വന്നത് ചപലശൃംഗാരമായിരുന്നു. ആ ഭാവം കാട്ടാളനാണ് വരേണ്ടത്, നളനല്ല.
• “ഇനിയോ, നിന്‍ ത്രപയൊന്നേ...” എന്ന ഭാഗത്ത് ‘നിന്റെ ലജ്ജയൊന്നുമാത്രമാണ് എനിക്ക് ശത്രുവായി ഇനിയുള്ളത്‘ എന്നു നളന്‍ പറയുന്നു. അതിനെ ജയിച്ചു വേണം ദമയന്തിയെ ആദ്യമായി നളന്‍ പുണരുവാന്‍. അതിനു മുന്‍പ് സ്പര്‍ശനം തന്നെ ഉണ്ടാവാറില്ല, സാധാരണയായി. എന്നാലിവിടെ ആദ്യ ചരണം കഴിഞ്ഞുള്ള കലാശത്തിനൊടുവില്‍ തന്നെ ദമയന്തിയെ പുണരുന്നതായാണ് അവതരിപ്പിച്ചത്.
• “പുരാപുണ്യം...” എന്ന പദഭാഗത്തിന് മുദ്രകാട്ടിയത് ‘പുരാതനമായ പുണ്യം’ എന്നായിരുന്നു. അങ്ങിനെയൊരു പുണ്യമുണ്ടോ? ‘പൂര്‍വ്വജന്മത്തില്‍ എനിക്കു ലഭിച്ച പുണ്യം’ എന്നല്ലേ ശരിയായ അര്‍ത്ഥം. ജന്മം എന്ന പദം മുദ്രയില്‍ കാണിക്കാതിരുന്നപ്പോള്‍ അര്‍ത്ഥം വല്ലാതെ മാറി.
• പച്ചവേഷങ്ങള്‍ സാധാരണയായി പട്ടുത്തരീയം കൈയിലെടുത്ത് കലാശമെടുക്കാറില്ല. പട്ടുത്തരീയത്തിന്റെ രണ്ടു വശവും പിടിച്ചുള്ള ഇരിപ്പും, കലാശവുമൊക്കെ കത്തിവേഷങ്ങള്‍ക്കാണ് സാധാരണയായി കാണുവാറുള്ളത്. നളന്‍ അങ്ങിനെ ചെയ്യുന്നത് വളരെ അരോചകമായി തോന്നി.
• “സാമ്യമകന്നോരു ഉദ്യാനം...” എന്ന ദമയന്തിയുടെ പദാരംഭത്തില്‍ കലാമണ്ഡലം ഗോപി കാണിക്കാ‍റുള്ള; ‘എത്ര മധുരമായ ശബ്ദം, എന്റെ കര്‍ണ്ണങ്ങള്‍ക്ക് അമൃതുപോലെ’, കുരുവികള്‍ ചിലയ്ക്കുന്നതായി നടിച്ച്, ‘കിളികളേ, നിങ്ങള്‍ ശബ്ദമുണ്ടാക്കാതെയിരിക്കുവിന്‍. എന്റെ പ്രിയതമ സംസാരിക്കുന്നതു കാണുന്നില്ലേ, ഞാനതു ശ്രവിക്കട്ടെ.’ എന്ന രീതിയിലുള്ള ആട്ടങ്ങളൊന്നും ഉണ്ടായില്ലന്നതു പോട്ടെ; പകരമായി ‘ആഹ, ഇവളുടെ നാവനങ്ങുമോ?’ എന്നുള്ള ചോദ്യം എന്തായാലും അവിടെ ചേരുന്നതായില്ല.
• “ദയിതേ! നീ കേള്‍, കമനീയാകൃതേ!” എന്ന പദാവതരണമാവട്ടെ, കലാമണ്ഡലം ഗോപി അവതരിപ്പിച്ചു കണ്ടത് മനസില്‍ കിടക്കുമ്പോള്‍, ചന്ദ്രശേഖരവാര്യരുടെ അവതരണം തീരെ ആസ്വാദ്യകരമായില്ല. ഇടയ്ക്ക് കലാശമെടുത്ത്, പല്ലവി ആവര്‍ത്തിക്കുമ്പോള്‍ മുദ്രപിടിച്ചതുമില്ല.

പദങ്ങള്‍ക്കു ശേഷമുള്ള മനോധര്‍മ്മങ്ങളും മികച്ചതായില്ല. നളചരിതം ഒന്നാം ദിവസത്തിലെ കഥാഭാഗം മുഴുവനും, നളനും ദമയന്തിയും പരസ്പരം പങ്കുവെയ്ക്കുന്നതായായിരുന്നു ആദ്യത്തെ മനോധര്‍മ്മം. ആടിയത് നന്നായെങ്കിലും, അതവിടെ ആവശ്യമുള്ളതായി തോന്നിയില്ല. ഇന്ദ്രാദികള്‍ സ്വയംവരസമയത്ത് വന്നു വലച്ചതും മറ്റും ആദ്യ പദത്തിലുണ്ട്. “ദയിതേ! നീ കേള്‍...” എന്ന പദത്തിലാവട്ടെ, വിവാഹത്തിനു മുന്‍പുള്ള കാര്യങ്ങളാണ് വിവരിക്കുന്നത്. വീണ്ടും ഒന്നാം ദിവസത്തെ കഥ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തുടര്‍ന്ന് ഉദ്യാനം നടന്ന് കാണുന്നതായി ആടുന്നു. പീലിവിരിച്ചാടുന്ന മയിലുകള്‍, ദമയന്തിയെ കണ്ടതും പീലി താഴ്ത്തി നടന്നു നീങ്ങുന്നു. ഇതിനു കാരണമെന്ത് എന്നാലോചിച്ച്, ദമയന്തിയോട് പറയുന്നു. ‘പണ്ട് മയിലും തലമുടിയും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. മയില്‍‌പീലിയാണോ, മുടിയാണോ കൂടുതല്‍ സുന്ദരം എന്നതായിരുന്നു തര്‍ക്കവിഷയം. പ്രശ്നവുമായി മയിലും തലമുടിയും ബ്രഹ്മാവിന്റെ മുന്‍പിലെത്തി. തലമുടിക്കാണ് ഭംഗികൂടുതലെന്ന ബ്രഹ്മദേവന്റെ വിധികേട്ട മയില്‍ പരിഭവിച്ചു. ഇതില്‍ കോപിച്ച് ബ്രഹ്മാവ്‌ മയിലിന്റെ കഴുത്തില്‍ പിടിച്ച് പുറത്തേക്കു തള്ളി. അങ്ങിനെയാണ് മയിലിന്റെ കഴുത്തില്‍ കലകളുണ്ടായത്. നിന്റെ മുടികണ്ട്, ഈ സംഭവമോര്‍ത്ത് പരിഭവിച്ചാണ് മയിലുകള്‍ പീലിതാഴ്ത്തി മറയുന്നത്.’

‘മരത്തില്‍ വള്ളിപടര്‍ന്നു കയറിയിരിക്കുന്നു, എന്തു തോന്നുന്നു?’ എന്നു തുടങ്ങുന്ന ആട്ടമായിരുന്നു അടുത്തത്. തുടര്‍ന്ന് ഉദ്യാനത്തിലെ പൊയ്ക കണ്ടതായി ആടി, ദമയന്തിയോട് പറയുന്നു; ‘അതാ, അതു നോക്കൂ. അവിടെ ഒരു പെണ്‍പക്ഷി ഖിന്നയായിരിക്കുന്നു. ആണ്‍പക്ഷി ഒരു താമരയിലയാല്‍ മറഞ്ഞിരിക്കുന്നു, അവനെ കാണാതെയാണ് പെണ്‍പക്ഷി വിഷമിച്ചിരിക്കുന്നത്. അവരുടെ സ്നേഹം എത്ര ദൃഢമാണ്.’ ഇതു കണ്ട് ദമയന്തി സന്ദേഹിക്കുന്നു, ‘നമുക്കും ഇങ്ങിനെ പിരിഞ്ഞിരിക്കേണ്ടി വരുമോ?’. നളന്റെ മറുപടി, ‘സൂര്യചന്ദ്രന്മാര്‍ പ്രഭചൊരിഞ്ഞുള്ളടത്തോളം കാലം നാം പിരിയില്ല.’ എന്നാല്‍ ഈ ആട്ടം ഇതിലും മനോഹരമാക്കാമെന്നു തോന്നുന്നു. ‘നാം പിരിയില്ല’ എന്നു പറയുന്നത് സത്യമായി വരില്ലല്ലോ! നളന് അങ്ങിനെയൊരു സത്യഭംഗം വരുത്താതെ നോക്കേണ്ടത് കലാകാരന്റെ കടമയാണ്. അതിനാല്‍ ആ ആട്ടത്തിന്റെ അവസാനം ഇങ്ങിനെയാവാം, ദമയന്തി സംശയിക്കുമ്പോള്‍, നളന്‍ സൂക്ഷിച്ചു നോക്കി ‘അതാ‍, നോക്കൂ... കാറ്റടിച്ച് താമരയില മാറിയിരിക്കുന്നു. അവര്‍ പരസ്പരം ഒന്നിച്ചു ചേര്‍ന്നു. കളങ്കമില്ലാത്ത സ്നേഹത്തോടെയിരിക്കുന്നവര്‍ പിരിഞ്ഞാലും വീണ്ടും ഒന്നിക്കുക തന്നെ ചെയ്യും. അധികകാലം അവരെ ഒരു ശക്തിക്കും പിരിക്കുവാന്‍ സാധിക്കുകയില്ല.’ ഇങ്ങിനെയാടുമ്പോള്‍ കുറച്ചു കൂടി യുക്തി പ്രകടമാവും.

രംഗം അവസാനിപ്പിച്ച രീതിയാണ് ഏറെ വിചിത്രമായത്. ‘സന്ധ്യാവന്ദനത്തിനുള്ള വിളംബരം കേള്‍ക്കുന്നു. സന്ധ്യാവന്ദനത്തിനു ശേഷം നിന്നരുകിലെത്തുന്നതാണ്‘, എന്നു പറഞ്ഞു പിരിയുന്നതായാണ് ആടിയത്. ദമയന്തിയുടെ ത്രപയെ ജയിച്ച് ആലിംഗനം ചെയ്തതേയുള്ളൂ, അവരുടെ ഒരുമിച്ചുള്ള ആദ്യദിനങ്ങളിലാണ് ഈ ഭാഗം നടക്കുന്നത്. തീര്‍ച്ചയായും സന്ധ്യാവന്ദനമൊക്കെ കഴിഞ്ഞാവണം അവര്‍ ഉദ്യാനത്തില്‍ ഉല്ലസിക്കുന്നത്. അതിനു ശേഷം ശയനഗൃഹത്തിലേക്ക് ഒരുമിച്ചു പോവുന്നതായുള്ള ആട്ടമാണ് ഉചിതമായുള്ളത്. ശൃംഗാരപ്രധാനമായ രംഗം അങ്ങിനെ തന്നെ അവസാനിക്കുന്നതാ‍ണ് സുന്ദരവും. പെട്ടെന്നു തോന്നിയത്, കലി നളനില്‍ പ്രവേശിക്കുന്നത്, സന്ധ്യാവന്ദനം തിടുക്കത്തില്‍ കഴിക്കുമ്പോള്‍ കാലിന്റെ മടമ്പ് നനയാത്തതിനാലാണല്ലോ! അതോര്‍ത്താണ് വാര്യര്‍ ഈ ആട്ടം ആടിയതെന്നാണ്. പന്ത്രണ്ടു കൊല്ലത്തിനു ശേഷം, കുട്ടികളൊക്കെ ഉണ്ടായ ശേഷമാണ് അതു നടക്കുന്നത് എന്നോര്‍മ്മയുണ്ടാവുമെന്നും, അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നും ഞാന്‍ സമാധാനിക്കുന്നു.

Kali - Kalamandalam Ramachandran Unnithan
കലിദ്വാപരന്മാരുടെ തിരനോട്ടമാണ് തുടര്‍ന്ന്. കലിയും ദ്വാപരനും ഇരുവശത്തുനിന്നും വന്ന് മാര്‍ഗമദ്ധ്യേ കണ്ടു മുട്ടുന്നു. കുശലപ്രശ്നങ്ങള്‍ക്കു ശേഷം ഇരുവരും എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ച്, എങ്കില്‍ ഒരുമിച്ചു പോവുകതന്നെ എന്നുറയ്ക്കുന്നു. യാത്രാമദ്ധ്യേ ദൂരെയൊരു പ്രകാശം കാണുന്നു. ദേവന്മാരാണെന്ന് തിരിച്ചറിഞ്ഞ്, അവരുടെ അനുഗ്രഹവും കൂടി വാങ്ങിയാവാം എന്നുറച്ച് പ്രകാശം കണ്ട ഭാഗത്തേക്ക് നടക്കുന്നു. “ഭൂമിതന്നിലുണ്ടു ഭീമസുതയെന്നൊരു...” എന്ന പദാരംഭത്തില്‍, വട്ടംവെച്ചു കലാശമെടുക്കുന്നതിനു മുന്‍പ് ദമയന്തിയുടെ രൂപഗുണമൊക്കെ വിശദമായി രാമചന്ദ്രന്‍ ഉണ്ണിത്താന്‍ രംഗത്തവതരിപ്പിച്ചു. ‘ബ്രഹ്മാവ് അതിവിശിഷ്ടമായ വസ്തുക്കള്‍, വളരെ ശുദ്ധമാക്കിയെടുത്ത് ഉണ്ടാക്കിയ രൂപം. കാമദേവന്റെ വില്ലൊടിച്ചു വെച്ചതുപോലെയുള്ള പുരികങ്ങള്‍, മാന്‍‌മിഴികള്‍, കിളിച്ചുണ്ട് ഒടിച്ചുവെച്ചതുപോലെയുള്ള നാസിക, തളിരുപോലെ മനോഹരമായ ചുണ്ടുകള്‍, മുത്തുപോലെ തിളങ്ങുന്ന പല്ലുകള്‍, പൂങ്കുലപോലെ വിടര്‍ന്നു കൂര്‍ത്ത മുലകള്‍, സിംഹത്തിന്റെ വയറുപോലെ നേര്‍ത്ത ഉദരം, അന്ന നട’. ഇങ്ങിനെ കലി വര്‍ണന തുടരവേ, ദ്വാപരന്‍ വിളിച്ച് രഹസ്യമായി പറയുന്നു, ‘വര്‍ണ്ണിച്ചതു മതി, ഇനി വര്‍ണ്ണന കേട്ട് ഇവരും ചാടിപ്പുറപ്പെടും.’ കലിയുടന്‍ തന്നെ, ‘അനന്തനു പോലും വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല, അത്രയ്ക്കു സുന്ദരമായ രൂപം!’ എന്നു പറഞ്ഞു നിര്‍ത്തുന്നു.

Pushkaran(Kalamandalam Krishnakumar), Kali, Dwaparan
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, പലപ്പോഴും മനോധര്‍മ്മങ്ങള്‍ അധികമാടി മടുപ്പിക്കാറുണ്ടെങ്കിലും, ഇവിടെ അതുണ്ടായില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആട്ടങ്ങളൊക്കെയും വളരെ ആസ്വാദ്യകരമായിരുന്നു താനും. ഇന്ദ്രാദികള്‍ എന്തൊക്കെ പറഞ്ഞിട്ടും, മുന്നോട്ടു വെച്ച കാല്‍ പിന്‍‌വലിക്കുവാന്‍ കലി തയ്യാറാവുന്നില്ല. തുടര്‍ന്ന് ദ്വാപരനുമായി നളനെയും, ദമയന്തിയേയും, രാജ്യത്തേയും പിരിക്കുവാനുള്ള വഴി ആലോചിക്കുന്നു. നളന്റെ അര്‍ദ്ധ സഹോദരനായ പുഷ്ക്കരനെ മുഷ്ക്കരനാക്കി കാര്യം സാധിക്കാം എന്നുറയ്ക്കുന്നു. നളനില്‍ പ്രവേശിക്കുവാനായി കലി യാത്രയാവുന്നു.

നളനില്‍ പ്രവേശിക്കുവാന്‍ പുറപ്പെടുന്ന കലി, വിചാരിച്ചതുപോലെ എളുപ്പമാവുന്നില്ല കാര്യങ്ങള്‍. നളന്റെ രാജ്യത്തു പ്രവേശിക്കുവാന്‍ തന്നെ കലിക്ക് നന്നേ പ്രയാസപ്പെടേണ്ടി വരുന്നു. ഈ ഭാഗത്ത് ഉണ്ണിത്താന്‍ ആടിയ ഒരു മനോധര്‍മ്മം ഇവിടെ പരാമര്‍ശിക്കാം. ‘ദൂരെ സ്ത്രീകള്‍ ഏങ്ങലടിച്ചു കരയുന്നു. ഒരു മൃതദേഹം ആള്‍ക്കാ‍ര്‍ ചുമന്നുകോണ്ട് ചിതയില്‍ വെയ്ക്കുന്നു. ചിതയില്‍ വിറകുകള്‍ അടുക്കി, ഒരു ചെറിയ ബാലന്‍ തീകൊളുത്തുന്നു. അഗ്നി ആകാശത്തോളം ഉയരുന്നു. ഒരു സ്ത്രീ ചിതയില്‍ ചാടി ആത്മാഹൂതി നടത്തുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ചാടി, ഭര്‍ത്താ‍വിനൊപ്പം മരിക്കുന്ന പതിവ്രതാരത്നങ്ങളായ സ്ത്രീകളുള്ള ഈ നളരാജ്യത്ത്, നളനേയും ദമയന്തിയേയും പിരിക്കുന്നതെങ്ങിനെ!’. ഇവിടെ എനിക്കൊരു അഭിപ്രായമുള്ളത്, സതി പോലെയുള്ള ദുരാചാരങ്ങളെ സ്തുതിക്കുന്ന ആട്ടങ്ങള്‍ ഈ കാലത്ത് പാടില്ല എന്നുള്ളതാണ്. സതി എന്ന ദുരാചാരത്തെയും പാതിവ്രത്യത്തേയുമൊക്കെ ബന്ധിപ്പിക്കുന്നത് പ്രാകൃതമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആട്ടങ്ങളാണ് കൂടുതല്‍ അനുയോ‍ജ്യം. ഇങ്ങിനെ ഓരോന്നു കണ്ടും ആലോചിച്ചും ഒടുവില്‍ താന്നിമരത്തില്‍, പറ്റിയ സന്ദര്‍ഭത്തിനായി കാ‍ത്തിരിക്കുക തന്നെ എന്നുറച്ച്, മരത്തില്‍ കയറിപ്പറ്റുന്നു.

Nalan & Damayanthi - Kottackal Chandrasekhara Varier, Margi Vijayakumar
തുടര്‍ന്ന്, വര്‍ഷങ്ങള്‍ മുന്നോട്ടു പോവുന്നതും, പല ഋതുക്കള്‍ വന്നുപോവുന്നതും, നളനും ദമയന്തിക്കും കുട്ടികള്‍ ജനിക്കുന്നതും, അങ്ങിനെ പതിവുള്ള ആട്ടങ്ങളൊക്കെ ആടി, നളനില്‍ പ്രവേശിച്ച ശേഷം പുഷ്കരന്റെ സമീപത്തേക്ക് തിരിക്കുന്നു. കലാമണ്ഡലം കൃഷ്ണകുമാറിന്റെ പുഷ്ക്കരന്‍ നന്നായി, എന്നാലത്രയ്ക്ക് നന്നായതുമില്ല എന്നുപറയാം. നളനോടൊത്തു നില്‍ക്കുന്ന പുഷ്ക്കരനെയാണ് രംഗത്ത് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. നളനാര്, പുഷ്കരനാര് എന്നത് വേദിയിലെ അവരുടെ സ്ഥാനം കൊണ്ടുമാത്രമേ വേര്‍തിരിച്ചറിയുവാന്‍ കഴിയുമായിരുന്നുള്ളൂ. കലാമണ്ഡലം ഗോപി നളനായെത്തുമ്പോള്‍, ഇടയ്ക്കിടെ ഭയത്തോടെ ഒതുങ്ങുന്ന പുഷ്ക്കരനെയാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കാറുള്ളത്. വാര്യരോട് അങ്ങിനെയൊരു ഭയമില്ലാത്തതുകൊണ്ടാണോ ഇങ്ങിനെയായത്?

Kattalan - Kalamandalam Balasubrahmanian
മാര്‍ഗി വിജയകുമാറിന്റെ ദമയന്തി നന്നായെങ്കിലും, നളന്‍ നന്നാവാത്തതിനാല്‍, നിറം മങ്ങിയതായി തോന്നി. കാട്ടാളനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ (കലാമണ്ഡലത്തില്‍ അധ്യാപകനായ ബാലസുബ്രഹ്മണ്യനല്ല) സാധാരണ ഉണ്ടാവാറുള്ള ആട്ടങ്ങളൊക്കെ തന്നെ അവതരിപ്പിച്ചു. കാട്ടാളന്റെ കൂക്കുവിളി സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഉപയോഗിച്ചത് അരോചകമായി. മിതമായി, ആവശ്യമുള്ളയിടത്ത് ഉപയോഗിച്ചാല്‍ മാത്രമേ കൂക്കിവിളിക്ക് ഭംഗിയുണ്ടാവൂ. കോട്ടയ്ക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു വേര്‍പാടു രംഗത്തിനു ശേഷമുള്ള ഭാഗങ്ങള്‍ പാടിയത്. മധുവിന്റെ സംഗീത പരീക്ഷണങ്ങള്‍ ചിലതൊക്കെ നന്നെങ്കിലും, പലതും അത്രയ്ക്ക് അസ്വാദ്യകരമായി തോന്നുന്നില്ല. എമ്പ്രാന്തിരിയും ഹരിദാസും ഹൈദരാലിയുമൊക്കെ രാഗം മാറ്റിയിട്ടുണ്ടെങ്കിലും, അവരൊക്കെ ചിന്തിച്ചാലോചിച്ചാണ് രാഗം മാറ്റാറുള്ളത്. പക്ഷെ, മധുവിന്റെ പരീക്ഷണങ്ങള്‍ പലപ്പോഴും, അപ്പോള്‍ തോന്നുന്ന രാഗത്തില്‍ പാടുന്നു എന്നാണ് തോന്നിയിട്ടുള്ളത്.

വേഷവും ചുട്ടിയും അത്രയ്ക്ക് മികച്ചതായി തോന്നിയില്ല. കലിയുടെ കിരീടമായി ചുവന്നതാടിയുടെ കിരീടമായിരുനന്നു ഉപയോഗിച്ചത്. അത് കഥാപാത്രത്തിനു തീരെ യോജിച്ചതായി തോന്നിയില്ല. ഞൊറിയുടെ ഇരുവശവും കിടക്കുന്ന പട്ടുവാല്‍ ഒരു കഥാപാത്രത്തിന്റെ പോലും ശരിയായി കിടന്നില്ല. ഉടുത്തുകെട്ടില്‍ മൊത്തമായും അലംഭാവം പ്രകടമായിരുന്നു. വേഷഭംഗി കഥകളിക്ക് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണെന്നത് മറന്നതുപോലെ തോന്നി. കൃഷ്ണന്‍നായര്‍ കോലിയക്കോട്, മാര്‍ഗ്ഗി രവീന്ദ്രന്‍, കരീയ്ക്കകം ത്രിവിക്രമന്‍ തുടങ്ങിയവരായിരുന്നു ചുട്ടി. ചുരുക്കത്തില്‍, പ്രതീക്ഷയോടെയെത്തിയ പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിയ ഒന്നായിരുന്നു കഴക്കൂട്ടത്തെ നളചരിതം രണ്ടാം ദിവസം.


കളിയരങ്ങില്‍:
കിഴക്കേക്കോട്ടയിലെ നളചരിതം രണ്ടാം ദിവസം - ജനുവരി 4, 2008


Keywords: Nalacharitham Randam Divasam, Kathakali, Nalan, Damayanthi, Kali, Dwaparan, Kattalan, Pushkaran, Kottackal Chandrasekharavarier, Chandrasekhara Varier, Margi Vijayakumar, Kalamandalam Ramachandran Unnithan, Kalamandalam Krishnakumar, Appreciation.
--