2009, ഫെബ്രുവരി 28, ശനിയാഴ്‌ച

പേരാമംഗലത്തെ ദുര്യോധനവധം

DuryodhanaVadham Kathakali: Kalamandalam Gopi as RaudraBhiman, Nelliyodu Vasudevan Nampoothiri as Dussasanan, Kalamandalam Krishnakumar as Duryodhanan and Sadanam Bhasi as SriKrishnan.
ഫെബ്രുവരി 22, 2009: പേരാമംഗലത്ത് കലാമണ്ഡലം ഗോപിക്കു നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന കഥകളിയില്‍ ആദ്യകഥയായ ‘മല്ലയുദ്ധ’ത്തെക്കുറിച്ചുള്ള ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? രണ്ടാമതായി ‘ദുര്യോധനവധ’മാണ് അരങ്ങേറിയത്. കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമനായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണം. ഇന്ദ്രപ്രസ്ഥത്തിന്റെ മോടി കണ്ട് ദുര്യോധനനും സഹോദരന്മാരും അത്ഭുതപ്പെടുന്നു. ദുര്യോധനന്‍ തന്റെ സഹോദരന്മാരോട് ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകള്‍ കണ്ടുപറയുന്ന രംഗത്തോടെയാണ് ഇവിടെ ‘ദുര്യോധനവധം’ ആരംഭിച്ചത്. കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനനായും നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ദുഃശാസനനായും വേഷമിട്ടു.


ദുര്യോധനനും കൂട്ടരുമൊരുമിച്ച് ഇന്ദ്രപ്രസ്ഥം നടന്നു കാണുന്നുവെന്ന തരത്തിലാണ് ഈ രംഗം വിഭാവനം ചെയ്തിരിക്കുന്നത്. പാണ്ഡവര്‍ക്കു വന്നുചേര്‍ന്നിട്ടുള്ള സൌഭാഗ്യങ്ങളില്‍ അസൂയപ്പെടുകയാണ് ദുര്യോധനാദികള്‍. ഓരോ ചരണത്തിനു ശേഷവും യുക്തമായ മനോധര്‍മ്മങ്ങളും ഇരുവരും ആടുകയുണ്ടായി. ദുഃശാസനനെ അവതരിപ്പിച്ച നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ആട്ടങ്ങളില്‍ മുന്നിട്ടു നിന്നത്. ഈ കാണുന്നതെല്ലാം അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്, എല്ലാം പാണ്ഡവര്‍ പിടിച്ചെടുത്ത് കാല്‍ക്കീഴിലാക്കിയിരിക്കുന്നു; നടന്നടുക്കുമ്പോള്‍ പാമ്പുകളുടെ രൂപങ്ങള്‍ പത്തിവിടര്‍ത്തുന്നു, സിംഹങ്ങളുടെ വായ തുറക്കുന്നു; അവര്‍ സുഖമായി വസിക്കുന്നതു കണ്ട് മനസു പുകയുന്നു, എല്ലാം കൈക്കലാക്കി ഇവരെ കെട്ടുകെട്ടിക്കണം; രണ്ടുപാവകള്‍, ഒന്ന് അടുത്തേക്കുവരുന്നവന്റെ മുഖത്തേക്ക് തുപ്പുവാന്‍ വെള്ളവുമായി നില്‍ക്കുന്നു, മറ്റൊന്ന് തുപ്പുമ്പോള്‍ ആദ്യത്തേതിന്റെ മുഖമടിച്ച് തിരിക്കുന്നു, തമാശ തന്നെ; ഈ രീതിയില്‍ പാണ്ഡവരോടുള്ള അമര്‍ഷവും ഇന്ദ്രപ്രസ്ഥത്തിലെ വിസ്മയക്കാഴ്ചകളും ഇടകലര്‍ത്തിയുള്ള അവതരണമായിരുന്നു നെല്ലിയോടിന്റേത്. ഇതിനോടൊക്കെ യുക്തമായി പ്രതികരിക്കുകയെന്നതിനപ്പുറമായി കൃഷ്ണകുമാര്‍ ഒന്നും ചെയ്തു കണ്ടില്ല.

ഇന്ദ്രപ്രസ്ഥത്തിലെ വിശേഷങ്ങളില്‍ അസ്വസ്ഥത പൂണ്ട്, ഇരുവരും യുധിഷ്ഠിരനെ സഭയില്‍ ചെന്നു കാണുക തന്നെ എന്നുറച്ച് പുറപ്പെടുവാന്‍ തയ്യാറാവുന്നു. ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ദുഃശാസനനെ ചുമതലപ്പെടുത്തി ദുര്യോധനന്‍ രംഗം വിടുന്നു. മസ്തിഷ്കം താമരപ്പൂവുപോലെ വിരിഞ്ഞ ആനകളേയും, വിവിധതരം വാദ്യഘോഷങ്ങളും, കുരവയിടുവാനായി താലം പിടിച്ച സുന്ദരികളേയും, വെടിക്കാരേയും ദുഃശാസനന്‍ ഏര്‍പ്പാടാക്കുന്നു. ദുഃശാസനന്റെ ഈ ആട്ടങ്ങള്‍ കാഴ്ചയ്ക്ക് രസകരമാണെങ്കിലും, ഇന്ദ്രപ്രസ്ഥത്തില്‍ എത്തിക്കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ഘോഷയാത്രയ്ക്കായി ഒരുക്കങ്ങള്‍ ചെയ്യേണതുണ്ടോ എന്നൊരു സംശയം ഇവിടെ അവശേഷിക്കുന്നു. ഒരുക്കങ്ങള്‍ കഴിഞ്ഞ് ദുര്യോധനന്‍ പുറപ്പെടുവാന്‍ തയ്യാറാവുന്നു. വേഷം മാറുന്നില്ലേ എന്നു തിരക്കുന്ന ദുര്യോധനനോട്, ‘എനിക്കതിന്റെ കാര്യമില്ല, ഇതൊക്കെ ധാരാളം. അങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ, അതുമതി’ എന്നു ദുഃശാസനന്‍ മറുപടി നല്‍കുന്നു. പൊന്നിന്‍ കുടത്തിനെന്തിനാണ് പൊട്ട് എന്നു ചോദിച്ച്, ദുര്യോധനന്‍ ദുഃശാസനനു മേല്‍ പനിനീര്‍ തളിക്കുന്നു. ദുഃശാസനന്‍ തടഞ്ഞുകൊണ്ട്, അസഹ്യമായ ദുര്‍ഗന്ധം, മൂക്കു തുളച്ചു കയറുന്നു എന്നു പറയുന്നു. സത്ജനങ്ങള്‍ നല്ലതെന്നു കരുതുന്നത്, ദുഷ്ടന്മാര്‍ക്ക് ഹിതകരമാവില്ലെന്ന സങ്കല്പത്തിലുള്ള ഈ ആട്ടം, ചെറുതെങ്കിലും കഥാപാത്രത്തിന്റെ മനോനില വ്യക്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഭയിലേക്ക് പുറപ്പെടുന്നു.


അടുത്ത രംഗത്തില്‍ യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി സഭയില്‍ സന്നിഹിതയായിരിക്കുന്നു. ദുര്യോധനന്റേയും കൂട്ടരുടേയും വരവ് ഭീമന്‍ വിവരിക്കുന്നു. വെള്ളമില്ലാത്തയിടത്ത് വെള്ളമുണ്ടെന്നു കരുതി തുണിപൊക്കി നടക്കുക, വെള്ളം ഉള്ളിടത്ത് ഇല്ലെന്നു കരുതി നടക്കുമ്പോള്‍ മറിഞ്ഞു വീഴുക തുടങ്ങിയ അമളികള്‍ ഇവര്‍ക്കു പറ്റുന്നതു കണ്ട്, പാഞ്ചാലി മന്ദഹസിക്കുന്നു. ഇതുകണ്ട് അപമാനിതരായി ഇതിനു പകരം ചെയ്യുമെന്നു പറഞ്ഞ് ദുര്യോധനാദികള്‍ മടങ്ങുന്നു. ആരേയും പരിഹസിക്കുകയരുതെന്ന് ധര്‍മ്മപുത്രര്‍ ഭീമനേയും പാഞ്ചാലിയേയും ഉപദേശിക്കുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള കലാമണ്ഡലം വിജയകുമാറാണ് പാഞ്ചാലിയെ അവതരിപ്പിച്ചത്. ഇരുവര്‍ക്കും അമളി പറ്റുന്ന സമയം മാത്രം പാഞ്ചാലി മന്ദഹസിക്കുന്നതാണ് കണ്ടിട്ടുള്ളത്, ഇവിടെ ദുര്യോധനനും ദുഃശാസനനും വേദി വിടും വരേയും പരിഹസിച്ചു ചിരിക്കുന്ന പാഞ്ചാലിയായിരുന്നു. വളരെ അപക്വമായാണ് മായ നെല്ലിയോട് യുധിഷ്ഠിരനെ അവതരിപ്പിച്ചത്. ഇതുപോലെ പ്രഗല്‍ഭര്‍ അണിനിരക്കുന്ന വേദിയില്‍, ചെറുവേഷങ്ങളാണെങ്കില്‍ പോലും അവ അവതരിപ്പിക്കുവാന്‍ മായ ഇനിയുമേറെ മുന്നോട്ടു പോവേണ്ടിയിരിക്കുന്നു. തുടക്കക്കാരന്റെ അപരിചിതത്വം പ്രകടമായിരുന്നെങ്കിലും കലാമണ്ഡലം വിപിന്റെ കുട്ടിഭീമന്‍ മോശമായില്ല.


ഇന്ദ്രപ്രസ്ഥത്തില്‍ തനിക്കു നേരിട്ട അവമാനം ദുര്യോധനന്‍ ശകുനിയെ അറിയിക്കുന്നു. ശകുനിയുടെ ഉപദേശപ്രകാരം ദുര്യോധനന്‍ യുധിഷ്ഠിരനെ നയത്തില്‍ ചൂതിനു ക്ഷണിക്കുന്നു. ചൂതില്‍ ചതിപാടില്ലെന്ന് പ്രത്യേകമോര്‍മ്മപ്പെടുത്തി യുധിഷ്ഠിരന്‍ ചൂതുകളിക്കുവാന്‍ തയ്യാറാവുന്നു. ദൈവഹിതം പോലെ ചൂതില്‍ ജയവും തോല്‍‌വിയും വരുമെന്നു പറഞ്ഞ് ശകുനിയും ചൂതിനിരിക്കുന്നു. തന്നെയും ഭാര്യയേയുമുള്‍പ്പടെ സകലതും യുധിഷ്ഠിരന്‍ ചൂതില്‍ പണയം വെച്ചു തോല്‍ക്കുന്നു. ഇന്ദ്രപ്രസ്ഥത്തിലെ കാര്യങ്ങളോര്‍ക്കുന്ന ദുര്യോധനന്‍, പാഞ്ചാലിയെ ദാസീകൃത്യമെടുക്കുവാനായി ശാസിച്ചീടുവാന്‍ ദുഃശാസനനോട് പറയുന്നു. എന്നാല്‍ ഒരുപടികൂടി കടന്ന് പാഞ്ചാലിയുടെ വസ്ത്രം ഉരിയുവാനാണ് ദുഃശാസനന്‍ ഉദ്യമിക്കുന്നത്. “പൂഞ്ചോല ഞാന്‍ അഴിച്ചീടുവന്‍...” എന്നു പറഞ്ഞു നില്‍ക്കുന്ന ദുഃശാസനനെ കണ്ട് ദുര്യോധനന്‍ ശകുനിയോട്, ‘ഇവനെന്താണിതു ചെയ്യുന്നത്?’ എന്നു സന്ദേഹിക്കുന്നു. ‘എന്തെങ്കിലുമാവട്ടെ...’ എന്നുള്ള ശകുനിയുടെ മറുപടി കേട്ട്, ‘ഒന്നും കണ്ടില്ലെന്നു കരുതുക തന്നെ...’ എന്നു നിനച്ച് ദുര്യോധനന്‍ അനങ്ങാതെയിരിക്കുന്നു. കൃഷ്ണകൃപയാല്‍ പൂര്‍ണ്ണമായ അപമാനത്തില്‍ നിന്നും രക്ഷനേടുന്ന പാഞ്ചാലിയെ തന്റെ തുടയിലടിച്ച് ദുര്യോധനന്‍ ക്ഷണിക്കുന്നു‍. തുടര്‍ന്ന്, ശകുനിയെ സഹദേവനും; ദുശ്ശാസനനെ മാറുപിളര്‍ന്നും തന്നെ തുടയിലിരിക്കുവാന്‍ ക്ഷണിച്ച ദുര്യോധനനെ തുടയിലടിച്ചും ഭീമനും വധിക്കുമെന്ന് പാഞ്ചാലി ശപിക്കുന്നു. ദുഃശാസനന്റെ പ്രവര്‍ത്തികളോട് ഒട്ടും യോജിക്കുവാനാവാതെ, ലജ്ജയാല്‍ മുഖം തിരിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കലാമണ്ഡലം കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇത്തരമൊരു രംഗമായിട്ടുകൂടി, ഒരു ക്ഷത്രിയ രാജാവിനു ചേരുന്ന ഗൌരവം ദുര്യോധനനു നല്‍കുവാന്‍ അദ്ദേഹത്തിനായി എന്നത് എടുത്തു പറയേണ്ടതു തന്നെ. കലാനിലയം ദാമോദരനാണ് ശകുനിയായി വേഷമിട്ടത്. വെള്ളക്കുപ്പായത്തിനു പകരം ചുവപ്പ് കുപ്പായമാണ് ശകുനി ധരിച്ചിരുന്നത്. ഒരു കൌശലക്കാരന്റെ ഭാവമൊന്നും ദാമോദരന്റെ ശകുനിയില്‍ കാണുവാനില്ലായിരുന്നെങ്കിലും, പദഭാഗങ്ങളൊക്കെയും തരക്കേടില്ലാതെ അവതരിപ്പിച്ചു.


ദൂതിനായി തിരിക്കുവാന്‍ തയ്യാറെടുക്കുന്ന ശ്രീകൃഷ്ണനെ കാണുവാനായി പാഞ്ചാലിയെത്തുന്നു. തന്റെ ശപഥം നിറവേറ്റുവാനുള്ള സാഹചര്യം ഇല്ലാതാക്കരുതെന്ന് കൃഷ്ണനെ ഓര്‍മ്മപ്പെടുത്തുകയാണ് പാഞ്ചാലി ഇവിടെ. നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാവും, ആ സമയത്തിനായി കാത്തിരിക്കുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ സമാശ്വസിപ്പിക്കുന്നു. കേശമിതു കാണുകയെന്ന പാഞ്ചാലിയുടെ വാക്കുകള്‍ കേട്ടുടനെ പീഠത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ്, കഴിഞ്ഞ സംഭവങ്ങളൊര്‍ത്ത് കൌരവരോട് കോപിക്കുന്ന രീതിയിലാണ് പലരും കൃഷ്ണനെ അവതരിപ്പിക്കുവാറുള്ളത്. എന്നാല്‍ അങ്ങിനെയാടുമ്പോള്‍ വികാരങ്ങള്‍ക്കടിമപ്പെടുന്ന സാധാരണ മനുഷ്യന്‍ മാത്രമാവുന്നു കൃഷ്ണന്‍. എല്ലാമറിയുന്നവനായ താന്‍ തന്നെയാണ് ഇതിനൊക്കെയും ഹേതുവെന്ന് ദ്വോതിപ്പിക്കുന്ന അകലേയ്ക്കുള്ള ഗഹനമായ ഒരു നോട്ടവും, പാഞ്ചാലിയെനോക്കിയൊരു മന്ദസ്മിതവുമാണ് സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായത്. പാത്രബോധത്തോടെയുള്ള അദ്ദേഹത്തിന്റെ അവതരണം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കലാമണ്ഡലം വിജയകുമാറാവട്ടെ പാഞ്ചാലിയുടെ വിഷമം അഭിനയിക്കുന്നതിലും എളുപ്പമായി കണ്ടിട്ടാവണം; കണ്ണുനീരും, കലങ്ങിയ കവിളുകളും വരച്ചു ചേര്‍ത്താണ് അരങ്ങിലെത്തിയത്. (ഇന്‍സെറ്റ് ശ്രദ്ധിക്കുക.) കണ്ണുനീര്‍ സീരിയലുകളിലെ നായികമാരുടെ അവസ്ഥയിലുള്ള വിജയകുമാറിന്റെ പാഞ്ചാലി, ആ കഥാപാത്രത്തിനു തന്നെ അപമാനമായിരുന്നു! “പരിപാഹിമാം ഹരേ!” എന്ന പാഞ്ചാലിയുടെ പദം, അനുപല്ലവി പാടി നേരേ അവസാന ചരണത്തിലേക്കെത്തുകയാണ് ഉണ്ടായത്. “പാര്‍ഷതി മമ സഖി!” എന്ന കൃഷ്ണന്റെ പദവും മുഴുവനായി ആലപിക്കുകയുണ്ടായില്ല.


ദൂതിനായി കൃഷ്ണന്‍ കൌരവസഭയിലെത്തുന്നു. സൂചികുത്തുവാന്‍ പാണ്ഡവര്‍ക്ക് ഇടം നല്‍കുകയില്ലെന്ന ദുര്യോധനന്റെ വാശി, നാശത്തിനാണെന്ന് കൃഷ്ണന്‍ ഓര്‍മ്മിപ്പിക്കുന്നു. കൃഷ്ണന്റെ വാക്കുകളില്‍ കുപിതനാവുന്ന ദുര്യോധനന്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഉദ്യമിക്കുന്നു. വിശ്വരൂപം കാട്ടുന്ന കൃഷ്ണപ്രഭയില്‍, ദുര്യോധനാദികള്‍ ബോധം നഷ്ടപ്പെട്ടു വീഴുന്നു. സഭാവാസികളെ അനുഗ്രഹിച്ച് കൃഷ്ണന്‍ മടങ്ങുന്നു. ദൂതിനായി പുറപ്പെടുമ്പോള്‍ തേര് വിശദമായി നോക്കിക്കാണുന്നതും കൊടിക്കൂറയില്‍ ഗരുഢനെ സ്മരിച്ചിരുത്തുന്നതും മറ്റും ഭാസി ആടുകയുണ്ടായില്ല. എന്നാല്‍ സഭയിലെത്തുന്ന കൃഷ്ണനായി ദുര്യോധനന്‍ തയ്യാറാക്കുന്ന ഇരിപ്പിടം കണ്ട്, ദുര്യോധനന്റെ ഉദ്ദേശം മനസിലാക്കുന്നതു കൂടാതെ, ആ പീഠത്തിന്റെ ചരിതത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശവും സദനം ഭാസിയുടെ കൃഷ്ണനില്‍ നിന്നുമുണ്ടായി. ദൂതിനു ശേഷം ആയുധം നല്‍കി ദുര്യോധനന്‍ ദുഃശാസനനെ യാത്രയാക്കുന്നതായാണ് ഇവിടെ ആടിക്കണ്ടത്. ഗദ വാങ്ങുമ്പോള്‍ അത് താഴെവീഴുകയെന്ന ദുഃശകുനവും ആടുകയുണ്ടായി. എന്നാല്‍ ദൂതിനു ശേഷം, യുദ്ധം തുടങ്ങി, ഭീഷ്മര്‍ മുതല്‍ക്ക് കര്‍ണന്‍ വരെ വീണതിനു ശേഷമാണ് ദുഃശാസനന്‍ സേനയെ നയിക്കുവാനെത്തുന്നത്. ദൂ‍തുകഴിഞ്ഞ ഉടന്‍ തന്നെ ഭീമനോടുള്ള യുദ്ധത്തിനു പുറപ്പെടുകയാണെന്ന രീതിയിലുള്ള ഈ അവതരണം ഉചിതമെന്നു തോന്നുന്നില്ല. ഇരുവരും ചേര്‍ന്ന് ‘ഇനി യുദ്ധത്തിനു തയ്യാറെടുക്കുക തന്നെ!’ എന്നാടി മാറുകയാവും കൂടുതല്‍ നല്ലത്. ധൃതരാഷ്ട്രരുടെയടുത്ത് കൃഷ്ണനെത്തുന്ന രംഗം, ദുര്യോധനന്‍ സഭാവാസികളോട് കൃഷ്ണന്‍ വരുമ്പോളാരും എഴുന്നേല്‍ക്കരുതെന്നു പറയുന്നത്, വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണനെ മുമുക്ഷു സ്തുതിക്കുന്നത്, കുരുക്ഷേത്രഭൂമിയിലെത്തുന്ന ദുഃശാസനന്‍ യുദ്ധത്തിന്റെ കെടുതികള്‍ നോക്കിക്കാണുന്നത് മുതലായവയെല്ലാം ഇവിടെ ഒഴിവാക്കുകയാണുണ്ടായത്.


രൗദ്രഭീമന്‍ ദുഃശാസനനെ യുദ്ധഭൂമിയില്‍ തേടിക്കണ്ട് പോരിനു വിളിക്കുന്നു. പണ്ട് ദുഃശാസനന്‍ ചെയ്ത കൊള്ളരുതായ്കകള്‍ ചിന്തിച്ച് അത്യധികം കോപത്തോടെ ദുഃശാസനനുമായി യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധം പുരോഗമിക്കവേ, നരസിംഹം ഭീമനില്‍ ആവേശിക്കുന്നു. ദുഃശാസനന്റെ മാറുപിളര്‍ന്ന് ഭീമന്‍ ചോരകുടിക്കുന്നു, കുടല്‍മാല കഴുത്തില്‍ അണിയുന്നു. പാഞ്ചാലിയെ ചെന്നുകണ്ട്, ദുഃശാസനന്റെ രക്തം പുരട്ടി മുടികെട്ടിക്കൊടുക്കുന്നു. തുടര്‍ന്ന് കൃഷ്ണനെ ചെന്നു കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭീമനില്‍ നിന്നും നരസിംഹ ബാധയൊഴിച്ച് കൃഷ്ണന്‍ ക്ലേശങ്ങളകറ്റുന്നു. താന്‍ ചെയ്ത പാപങ്ങളോര്‍ത്ത് വിലപിക്കുന്ന ഭീമനെ, അവയൊക്കെയും ക്ഷത്രിയധര്‍മ്മമാണെന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ ആശ്വസിപ്പിക്കുന്നു. പാഞ്ചാലിയായെത്തിയ കലാമണ്ഡലം വിജയകുമാര്‍ മുടി മുന്നിലേക്ക് ആവശ്യത്തിനിടാതെയാണ് അരങ്ങിലെത്തിയത്. കലാമണ്ഡലം ഗോപി അക്ഷരാര്‍ത്ഥത്തില്‍ രൗദ്രഭീമനായതും ഈ സമയത്തായിരുന്നു. എങ്ങിനെയൊക്കെയോ മുടി വലിച്ചെടുത്ത് കെട്ടുന്നതായി ആടി പാഞ്ചാലിയോട് പൊയ്ക്കോളാന്‍ പറയുകയാണ് ഉണ്ടായത്. ക്ലേശമകന്ന്, എപ്പോഴും ഞങ്ങളില്‍ കരുണ വേണമേയെന്നു പ്രാര്‍ത്ഥിച്ച് പിന്നിലേക്ക് മാറുന്ന ഭീമന്റെ കൈയില്‍ ഗദയെടുത്തു കൊടുക്കുവാന്‍ കൃഷ്ണന്‍ മറന്നു. അവിടെയാണ് രൗദ്രഭീമന്‍ അലറുന്നത് ശരിക്കും കേട്ടത്! കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമന്‍ ഭാവം കൊണ്ട് മികച്ചു നിന്നുവെങ്കിലും, കഥാപാത്രത്തിനാവശ്യമായ ഊര്‍ജ്ജം കാണുവാനുണ്ടായിരുന്നില്ല. മുന്‍‌കാലങ്ങളില്‍ ഗോപിയുടെ രൗദ്രഭീമന്‍ കണ്ടിട്ടുള്ളവര്‍ക്ക് ആ വേഷങ്ങളുടെ നിഴലായി മാത്രമേ ഇവിടുത്തെ വേഷം അനുഭവപ്പെട്ടിരിക്കുകയുള്ളൂ. എങ്കില്‍ തന്നെയും, അദ്ദേഹത്തിന്റെ പ്രായാധിക്യം കൂടി കണക്കിലെടുത്താല്‍ വേഷം ഒട്ടും മോശമായതായി പറയുവാന്‍ കഴിയില്ല. കൂട്ടുവേഷങ്ങളുടെ പാളിച്ചകള്‍ കാരണമായി പറയാമെങ്കിലും, സ്വന്തം കഥാപാത്രത്തോട് നീതി കാട്ടാതെയുള്ള ഇടയ്ക്കൊക്കെയുള്ള പെരുമാറ്റങ്ങള്‍ മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടത്.


കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടയ്ക്കല്‍ പ്രസാദ്, കോട്ടക്കല്‍ വിജയരാഘവന്‍, കലാമണ്ഡലം ശ്രീഹരി എന്നിവര്‍ ചെണ്ടയിലും; കലാമണ്ഡലം നാരായണന്‍ നായര്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാമണ്ഡലം രാജ് നാരായണന്‍, കോട്ടക്കല്‍ ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളമൊരുക്കി. അവസാനഭാഗങ്ങളില്‍ മൂന്നു ചെണ്ടയും മൂന്നു മദ്ദളവും ഉണ്ടായിരുന്നെങ്കിലും, അതിന്റേതായ മികവൊന്നും മേളത്തിന് അനുഭവപ്പെട്ടില്ല. ഇത്രയധികം വാദ്യങ്ങള്‍ ഒരുമിച്ചുപയോഗിക്കുമ്പോള്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിച്ചില്ലായെങ്കില്‍ കുറേ ഒച്ചയുണ്ടാക്കാമെന്നല്ലാതെ മേളത്തിനു മികവുണ്ടാവില്ല. കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ്, കലാമണ്ഡലം അജേഷ് പ്രഭാകരന്‍ എന്നിവരുടെ ആലാപനത്തിനും ശരാശരി നിലവാരമേ അവകാശപ്പെടുവാനുള്ളൂ. ഇത്രയും കഥാഭാഗം പാടുന്നതിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമാണ് അങ്ങോട്ടുമിങ്ങോട്ടും ഗായകര്‍ മാറിക്കളിച്ചത്. അതിനാല്‍ തന്നെ ഒരു താളം കണ്ടെത്തുവാന്‍ മൂവരും വിഷമിച്ചു. കലാമണ്ഡലം സതീശന്‍, കലാമണ്ഡലം ബാര്‍ബറെ വിജയകുമാര്‍ എന്നിവരുടെ ചുട്ടി മികവുപുലര്‍ത്തി. എന്നിരുന്നാലും രൗദ്രഭീമന്റെ ചുട്ടി കുറച്ചു കൂടി മികച്ച രീതിയില്‍ ചെയ്യാവുന്നതായിരുന്നു. രൗദ്രഭീമന്റെ മുഖത്തെഴുത്തും അത്രയ്ക്ക് മികച്ചതായില്ല. കലാചേതനയുടെ കോപ്പുകളും വസ്ത്രങ്ങളും നല്ല നിലവാരം പുലര്‍ത്തി. ഇത്തരമൊരു വേദി കലാമണ്ഡലം ഗോപിയെ ആദരിക്കുവാനായി ഒരുക്കിയ സംഘാടകരും അഭിനന്ദനം അര്‍ഹിക്കുന്നു. ചുരുക്കത്തില്‍; പത്മശ്രീ നേടിയ കലാമണ്ഡലം ഗോപിയെ അനുമോദിക്കുവാന്‍ കൂടിയ ഒരു ചടങ്ങില്‍ അവതരിക്കപ്പെട്ട കഥകളി, അപൂര്‍വ്വമായി അദ്ദേഹം ചെയ്യാറുള്ള ഒരു വേഷം, ഈ ഘടകങ്ങള്‍ നല്‍കുന്ന സന്തോഷം ഒഴിച്ചു നിര്‍ത്തിയാല്‍, ആസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ തക്കവണ്ണമുള്ളതൊന്നും പേരാമംഗലത്ത് അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധ‘ത്തില്‍ കാണുകയുണ്ടായില്ല.

Description: DuryodhanaVadham Kathakali staged as part of the meeting organized by Peramangalam Pauravli to felicitate Kalamandalam Gopi; Kalamandalam Krishnakumar as Duryodhanan, Nelliyodu Vasudevan Nampoothiri as Dussasanan, Sadanam Bhasi as SriKrishnan, Kalamandalam Vijayakumar (Englad) as Panchali, Kalanilayam Damodaran as Sakuni, Maya Nelliyodu as Yudhishtiran, Kalamandalam Vipin as KuttiBhiman and Padmasree Kalamandalam Gopi as RaudraBhiman; Pattu: Kalamandalam Babu Nampoothiri, Kalamandalam Vinod and Kalamandalam Ajesh Prabhakaran; Chenda: Kalamandalam Unnikrishnan, Kottackal Prasad and Kottackal Vijayaraghavan; Maddalam: Kalamandalam Narayanan Nair, Kalamandalam Raj Narayanan and Kottackal Sabarish; Chutti: Kalamandalam Satheesan, Kalamandalam Barbare Vijayakumar; Kaliyogam: Kalachethana. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. February 22, 2009.
--

14 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

പത്മശ്രീ പുരസ്കാരാര്‍ഹനായ കലാമണ്ഡലം ഗോപിക്ക്, പേരാമംഗലം നിവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ‘ദുര്യോധനവധം’ കഥകളിയുടെ ആസ്വാദനം.
--

ചാണക്യന്‍ പറഞ്ഞു...

Haree | ഹരീ,
ആസ്വാദനം വായിച്ചു.....വിശകലനങ്ങള്‍ നന്നായി....ചിത്രങ്ങളും......

ആശംസകള്‍....

അരവിന്ദ് :: aravind പറഞ്ഞു...

ഹരിയുടെ ആസ്വാദനം വായിച്ചാല്‍ ഒരു കഥകളിയൊക്കെ അങ്ങ് കാണാന്‍ തോന്നുന്നു!

എന്റെ സംശയം കഥകളിയെ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെടുത്താതെ അവതരിപ്പിക്കാന്‍ സാധിക്കുമോ എന്നാണ്.
ആസ്വാദകര്‍ക്ക് അറിയാവുന്ന കഥ ആടിക്കാണിക്കാതെ പുതിയ കഥ ആസ്വാദകര്‍‌ക്കായി അവതരിപ്പിക്കാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ ഇത്ര വിശദമായി ആസ്വദിക്കാന്‍ സാധിക്കുമോ?

എന്റെ സംശയമാണേ. കഥകളിയുടെ ഷ ശ്ര ഘ്ന ഗ്ദ്ധ (കഥകളിയല്ലേ-അല്പം വെയിറ്റിരുന്നോട്ടെ) അറിയില്ല.

SunilKumar Elamkulam Muthukurussi പറഞ്ഞു...

പുതിയ കഥ ആടിയാലും ആസ്വദിക്കാൻ പറ്റും അരവിന്ദേ. അതല്ലേ കഥകളി.
ഇത്രയും കാലം ആടി പഴകിയ കളി കണ്ടാൽ കൂടെ ചർവ്വിത ചർവ്വണമായി തോന്നാതിരിക്കുമ്പോൾ പുതിയതായി ആടുന്ന കളിയും തഥൈവ.
സങ്കേതഭദ്രം അല്ലേ കഥകളി.
-സു-

വികടശിരോമണി പറഞ്ഞു...

“ഇംഗ്ലണ്ടില്‍ നിന്നുള്ള കലാമണ്ഡലം വിജയകുമാറാണ്”
ഹഹഹ.....
എനിയ്ക്കീ പ്രയോഗം ഇഷ്ടപ്പെട്ടു.
ഇംഗ്ലണ്ടിൽ സ്വതവേ മുടി മുന്നോട്ടിട്ടു വരുന്ന സമ്പ്രദായം ഉണ്ടാവില്ല,ഹരീ.ഗോപിയാശാനെന്തറിയാം!
(ഇനി,ഭാസീടെ വേഷം കണ്ടിട്ടില്ലാന്നു പറയരുത്:)

Sethunath UN പറഞ്ഞു...

ഹരീ
ഇംഗ്ലണ്ടിലൊക്കെ അങ്ങിനെ ചിരിക്ക‌യാവും പതിവേ.. ഇനിയിപ്പോ അമേരിക്കേല്‍ പാഞ്ചാലി ചിരിച്ചുകൊണ്ട് പ്രവേശിക്കുന്നതായും കാണാം.;)
ആ മുഖത്തെഴുത്ത് ഇച്ചിരി കടുപ്പമായിപ്പോയി.
ഗോപിയാശാന്റെ കുറേ സ്നാപ്പുകള്‍ കൂടിയാവാമായിരുന്നു.
ആസ്വാദനം പതിവുപോലെ തന്നെ ന‌ന്നായി.

Sajeesh പറഞ്ഞു...

ഹരീ,

വളരെ നല്ല ഒരു ആസ്വാദനം.

ഫോട്ടോസ്സെല്ലാം അതി ഗംഭീരം. നിഷ്ക്കളങ്കന്‍ പറഞ്ഞ മാതിരി ഗോപിയാശാന്റെ ഫോട്ടോസ് കുറച്ചു കൂടി ആകാമായിരുന്നു. പ്രത്യേകിച്ചും നരസിംഹം ആവേശിക്കുന്ന ഭാഗവും, പിന്നെ കുടല്‍ മാല എടുത്തതിനു ശേഷമുള്ള അവസാനത്തെ ഭാഗവും.

ഹരി പറഞ്ഞത് വളരെ ശരിയാണ്, ഗോപിയാശാന്റെ തേപ്പു നന്നായില്ല. ചുട്ടി കുറച്ചുകൂടി നന്നാക്കാമായിരുന്നു. ബാര്‍ബര ആണോ ഗോപിയാശാന് ചുട്ടി കുത്തിയത് ? ചില കലാകാരന്മാര്‍ കറുപ്പിന് പകരമായി ചുട്ടിയില്‍ ചുമപ്പു കളറു വെക്കുന്നത്‌ കാണാറുണ്ട്. എനിക്ക് അതാണ്‌ കൂടുതല്‍ നന്നായി തോന്നിയിട്ടുള്ളത്.

ചിലപ്പോള്‍ കലാമണ്ഡലം വിജയകുമാറിന്റെ പാഞ്ചാലി ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ ബോബ് ചെയ്തിട്ടുണ്ടാവും :-) അതുകൊണ്ടാവും മുടി മുന്‍പോട്ടു ഇടാത്തത്.

സജീഷ്

Haree പറഞ്ഞു...

@ ചാണക്യന്‍,
നന്ദി. :-)

@ അരവിന്ദ് :: aravind,
ഭക്തിപ്രസ്ഥാനവുമായി കഥകളിക്ക് ബന്ധമുണ്ടോ? ഭക്തിപ്രധാനമായ കഥകള്‍ ചിലതുണ്ടെന്നല്ലാതെ, കഥകളിയില്‍ ഭക്തി ഒരു പ്രധാന സംഗതിയല്ല.

ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു കഥ, ഒരു ഭാവനാസൃഷ്ടി, ആടുവാന്‍ കഴിയുമോ എന്നാണ് ചോദ്യമെന്ന് കരുതുന്നു. തീര്‍ച്ചയായും കഴിയും. വിശദമായി ആസ്വദിക്കുവാനും കഴിയും. പക്ഷെ, കഥകളിയുടെ രംഗഭാഷ ഗഹനമായി മനസിലാക്കിയിരിക്കണമെന്നു മാത്രം. എന്നാല്‍ കഥകളി അങ്ങിനെയൊരു അവതരണത്തിനായി ഉദ്ദേശിച്ചിട്ടുള്ളതല്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

@ -സു‍-|Sunil,
വാചകത്തില്‍ പിശകുണ്ടോ? ഉദ്ദേശിച്ചത് ശരിക്ക് മനസിലായില്ല!

@ വികടശിരോമണി,
ഇവിടെയുമുണ്ടല്ലോ ഒരു കലാമണ്ഡലം വിജയകുമാര്‍. അദ്ദേഹമല്ല ഇദ്ദേഹമെന്ന് വായിക്കുന്നവര്‍ മനസിലാക്കണമല്ലോ, അതുകൊണ്ട് അങ്ങിനെയെഴുതിയതാണ്.

ഭാസിക്ക് അല്പം പൊക്കം കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി. കിരീടം വെച്ചിട്ടുപോലും സ്ത്രീവേഷത്തിനൊപ്പമെത്തുന്നില്ല! :-(

@ നിഷ്കളങ്കന്‍,
:-) എന്തൊക്കെ കാണണം!
ഫോട്ടോയില്‍ എനിക്കത്ര നല്ല ദിവസമല്ലായിരുന്നു. ചിത്രങ്ങളൊന്നും നന്നായില്ല. :-( ഉള്ളതില്‍ ഭേദമാണ് ഇവിടെയിട്ടത്.

@ Sajeesh,
നന്ദി. :-) വെളിച്ചമാകെ പ്രശ്നമായിരുന്നു. ‘മല്ലയുദ്ധ’ത്തിന്റെ ആസ്വാദനത്തില്‍ അതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. നടന്മാരുടെ മുഖത്തേക്കാള്‍ പ്രകാശം പിന്‍‌കര്‍ട്ടനിലായിരുന്നു വീഴുന്നത്! ചിത്രങ്ങളൊന്നും അത്ര നന്നായില്ല.

കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പേപ്പറുകള്‍ രൌദ്രഭീമന് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്രയും പ്രകടമായി അവ കാണാറില്ല.
--

കണ്ണൻ എം വി പറഞ്ഞു...

തികഞ്ഞ വിവരണം,വിശകലനം - എന്നെ ഇങ്ങോട്ട് നയിച്ച വി കെ ആദര്‍ശിനു നന്ദി.

Dr.T.S.Madhavankutty പറഞ്ഞു...

ശ്രീ ഹരീ,
വിവരണം അസ്സലായിരുന്നു. അതിൽ പങ്കെടുത്ത കലാകാരന്മാരും ഇത്‌ വയിച്ചിരിയ്ക്കേണ്ടതാൺ എന്ന് തോന്നി. അഭിനന്ദനങ്ങൾ.
മാധവൻ കുട്ടി

Sreekanth | ശ്രീകാന്ത് പറഞ്ഞു...

ഹരീ ... വിവരണം നന്നായിരിക്കുന്നു....

ഇന്നു കഥകളി അരങ്ങത്ത് വെളിച്ചം വളരെ അശാസ്ത്രീയമായി ആണ് തയ്യാറാക്കുന്നത്.

കഴിഞ്ഞ തൃശ്ശൂര്‍ കഥകളി ക്ലബ്ബ് വാര്‍ഷികത്തിനു, വളരെ ശക്തി കൂടിയ രണ്ട് വെളിച്ചം വെച്ചിരുന്നു. ഗോപിയാശന്‍ അരങ്ങത്ത് വന്ന മുതലെ ചൂടായി. ആ വെളിച്ചം എല്ലാം എടുത്ത് മാറ്റാന്‍ ആവിശ്യപെട്ടു. അവസാനം ആ ലൈറ്റ് എല്ലാം രണ്ട് വശത്തേക്കാക്കി മാറ്റി വെച്ചു. അപ്പോള്‍ അരങ്ങത്തു തീരെ വെളിച്ചം ഇല്ലാതെ ആയി. അങ്ങിനെ “കാര്‍ദ്രവേയ കുലതിലക” ഒക്കെ ഇരിട്ടത്തു ആടി.

ഇവിടെ വിളക്കുകള്‍ കലാകാരന്മാര്‍ക്ക് ഉണ്ടാക്കുന്ന വിഷമങ്ങള്‍ അനവധിയാണ്. ചൂട് തന്നെ അതില്‍ പ്രധാനം. ഇതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

വികടശിരോമണി പറഞ്ഞു...

ദുര്യോധനവധം പോലെ അരങ്ങുപറ്റുള്ള കഥ വേറെ കാണില്ല.ഒരു കഥ നിശ്ചയിക്കുമ്പോൾ ദുര്യോധനവധം എന്ന പേരു വന്നാൽ മാറ്റാനാവാത്ത മാന്ത്രികത എന്നൊരു ക്ലിഷേയുണ്ടല്ലോ.പക്ഷേ,ബോധമില്ലാതെ അവതരിപ്പിച്ചാൽ ഇത്രയും വൃത്തികേടാക്കാവുന്ന കഥയും ചുരുക്കം.
പാഞ്ചാലിയുടെ വസ്ത്രാപഹരണസമയത്ത് സന്തോഷിക്കുന്നതു തന്നെയല്ലേ ദുര്യോധനന്റെ സ്വത്വം?
“ഊരുചൊറിഞ്ഞിരുന്ന”ദുര്യോധനനെയാണല്ലോ പാഞ്ചാലി ശപിയ്ക്കുന്നതും.അവിടെ രാജാവിന്റെ പ്രശ്നമൊക്കെ...???

Haree പറഞ്ഞു...

@ കാണാക്കുയില്‍,
വി.കെ. ആദര്‍ശിനെന്റെയും നന്ദി. :-) പക്ഷെ, അദ്ദേഹമിത് വായിക്കാറുണ്ടോ!

@ Dr.T.S.Madhavankutty,
:-) നന്ദി.

@ ശ്രീകാന്ത് അവണാവ്,
തൃശൂരിലെ ക്ലബ്ബ് വാര്‍ഷികത്തിനു പിറ്റേന്നായിരുന്നല്ലോ ഇവിടുത്തെ കഥകളി. വന്നിരുന്നുവോ? ഫിലമെന്റ് കത്തിയുണ്ടാവുന്ന വെളിച്ചത്തിനാണ് ചൂട്. അങ്ങിനെയല്ലാത്ത വെളിച്ചം ഉപയോഗിച്ചാല്‍ അത്ര ചൂടു വരില്ല. പക്ഷെ, ഒന്നുകില്‍ നല്ല വെളുപ്പ്, അല്ലെങ്കില്‍ വല്ലാത്തൊരു മഞ്ഞ എന്നതാവും ലഭിക്കുക. ഇവരണ്ടിന്റേയും ഓരോന്നു വീതം ഇരുവശങ്ങളില്‍ നിന്നും നല്‍കുക. കൂടാതെ രണ്ടെണ്ണം മുകളില്‍ നിന്നും അരങ്ങിന്റെ മധ്യഭാഗത്തേക്കും കൊടുക്കുക. ഇത്രയും ചെയ്താല്‍ മതിയാവുമെന്നു തോന്നുന്നു.

@ വികടശിരോമണി,
ദുര്യോധനന്‍ ഊരുചൊറിഞ്ഞിരുന്നു എന്നതുകൊണ്ട് നിഷ്ക്രിയനായിരുന്നു എന്നല്ലേ അര്‍ത്ഥമാക്കുന്നത്? വസ്ത്രാക്ഷേപത്തിനു ശേഷം, പാഞ്ചാലിയെ മടിയിലിരിക്കുവാന്‍ തുടയിലടിച്ച് ക്ഷണിക്കുകയും ചെയ്യുന്നു. അതായത്, താന്‍ ആശ്രയം നല്‍കാമെന്നു സാരം. അത് സത്യത്തില്‍ പാഞ്ചാലിയേക്കാള്‍, പാണ്ഡവരെ കളിയാക്കുവാനായി ദുര്യോധനന്‍ ചെയ്യുന്നതല്ലേ? ദുര്യോധനന്‍ പോലും ചെയ്യുവാന്‍ മടിക്കുന്ന ഒരു ഹീനകൃത്യത്തിന് ദുഃശാസനന്‍ മുതിര്‍ന്നു, ഇങ്ങിനെ വരുന്നതിനല്ലേ കൂടുതല്‍ സാംഗത്യം? നിഷ്ക്രിയത്വം കാണിക്കുക, ദുഃശാസനന്റെ പ്രവൃത്തിയോടുള്ള വിയോജിപ്പും കാണിക്കുക; ഈ അവതരണം എനിക്ക് ഇഷ്ടമായി.
--

Sreekanth | ശ്രീകാന്ത് പറഞ്ഞു...

ഹരി,

ഈ കളിക്കു വരാന്‍ പറ്റിയില്ല. ഒരു അടുത്ത ബന്ധുവിന്റെ പെട്ടന്നുള്ള മരണം മൂലം തൃശ്ശൂര്‍ കളി തന്നെ മുഴുവന്‍ കാണാന്‍ പറ്റിയില്ല.

വിളക്കുകളുടെ തരം, എണ്ണം, സ്ഥാനം എന്നിവ നല്ലവണ്ണം ചര്‍ച്ച ചെയ്ത് വേണ്ടപോലെ സംഘാടകരേയും, ആസ്വാദകരേയും, കലാകാരന്മാരേയും ബോധവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--