2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

കിഴക്കേക്കോട്ടയിലെ രംഭാപ്രവേശം

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
ആഗസ്റ്റ് 12, 2008: പതിനാലാമത് രംഗകലോത്സവത്തിന്റെ സമാപനദിവസം, ‘രാവണവിജയം’ കഥകളിയിൽ നിന്നുമെടുത്ത ‘രംഭാപ്രവേശം’ എന്ന ഭാഗം അവതരിപ്പിക്കുകയുണ്ടായി. ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള രാവണനായും, മാർഗി വിജയകുമാർ രംഭയായും, കോട്ടക്കൽ രവികുമാർ ദൂതനായും വേഷമിട്ടു. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരായിരുന്നു ഗായകർ. കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും, കോട്ടക്കൽ പ്രസാദ് ചെണ്ടയിലും മേളമൊരുക്കി. രാവണന്റെ വീരരസപ്രധാനമായ തിരനോക്കോടെയാണ് കഥാഭാഗം ആരംഭിക്കുന്നത്.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ തിരനോക്കിന് ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. വളരെ കൃത്യതയോടെയാണ് തിരനോക്കിലെ ഓരോ ചലനവും അദ്ദേഹം അവതരിപ്പിക്കുന്നത്. തിരനോക്കിന്റെ അവസാന ഭാഗത്ത് തിരപൊക്കി, പാദം മുന്നിലോട്ടു നീട്ടുന്ന ഒരു പതിവുണ്ട് (ചിത്രം ശ്രദ്ധിക്കുക). സാധാരണയായി കാലു പൊക്കുവാൻ തുടങ്ങുമ്പോൾ തിര താഴെയായിരിക്കും, അതുപിന്നെ വലിച്ചുവാരി പിടിച്ച്, ഇടയ്ക്കത് പിന്നെയും താഴെക്ക് വീണ്, അവതരിപ്പിച്ചുവരുമ്പോൾ അതിന്റെ ഭംഗി മുഴുവൻ നഷ്ടമാവും. എന്നാലിവിടെ, അത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ, കൈ തിരക്കുമുകളിലൂടെ ചലിപ്പിക്കുമ്പോൾ തന്നെ ശരിയായി മുകളിലേക്ക് മടക്കി, വളരെ മനോഹരമായി രാമചന്ദ്രൻ പിള്ള ഈ ഭാഗം ചെയ്യുകയുണ്ടായി. ചെറിയ കണ്ണുകളാണെന്ന പോരായ്മ മറികടക്കുവാനായി, പ്രത്യേകരീതിയിൽ കണ്ണുകൾ ചെറുതായി അടച്ചു തുറന്നുള്ള നോട്ടമായിരുന്നു അദ്ദേഹത്തിന്റെ തിരനോക്കിലെ മറ്റൊരു സവിശേഷത.

തിരനോക്കിനു ശേഷം രാവണന്റെ സഭയിലേക്ക് വൈശ്രവണൻ അയച്ച ഒരു ദുതൻ പ്രവേശിക്കുന്നു. ‘യാദുധാന ശിഖാമണേ! ശൃണു...’ എന്നതാണ് ദ്ദൂതന്റെ പദം. തന്റെ ശക്തി ഉപയോഗിച്ച് പല ദിക്കുകളിലുമുള്ള സ്ത്രീകളെ കീഴ്പ്പെടുത്തി, അവരെ ബലാൽക്കാരമായി പ്രാപിക്കുന്ന രാവണന്റെ ശീലം അവസാനിപ്പിക്കണമെന്നും മറ്റുമാണ് ദൂതൻ രാവണനെ അറിയിക്കുന്നത്. ഇതൊക്കെ കേട്ട് കോപിക്കുന്ന രാവണൻ, ദൂതന്റെ തലവെട്ടിമാറ്റുന്നു. ദൂതൻ പറഞ്ഞ കാര്യങ്ങൾ രാവണൻ വീണ്ടും ആലോചിക്കുന്നു. “താൻ സ്ത്രീകളെ ബലാൽക്കാരമായി പ്രാപിക്കുന്നെന്നോ... ഛായ്...” എന്നാലൊചിച്ച് കുബേരനെ ഒരു പാഠം പഠിപ്പിക്കണമെന്നുറയ്ക്കുന്നു. ശക്തിമാനായ തന്നെ ഉപദേശിക്കുവാൻ മാത്രം അവൻ വളർന്നുവോ എന്നാണ് രാവണന്റെ ചിന്ത. ബ്രഹ്മാവിനെ തപസ്സുചെയ്ത്, വരങ്ങൾ ലഭ്യമാക്കിയതെങ്ങിനെയെന്ന് തുടർന്നാടുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Kottackal Ravikumar as Doothan.
ദൂതനായി രംഗത്തെത്തിയ കോട്ടക്കൽ രവികുമാറിന് ഭാവങ്ങൾ നന്നേ കുറവായി തോന്നി. കുബേരൻ വന്നു പറയുന്ന അതേ ഭാവത്തിൽ, അത്രയും ഗൌരവത്തിലാവണം ദൂതൻ കാര്യങ്ങൾ ധരിപ്പിക്കേണ്ടത്. ദൂത് കഴിഞ്ഞ്, രാവണൻ കോപിക്കുമ്പോൾ അത്യധികം ഭയക്കുകയും വേണം. എന്നാലിവിടെ അങ്ങിനെയുള്ള സൂക്ഷ്മഭാവങ്ങളൊന്നും രവികുമാറിൽ കണ്ടില്ല. ആട്ടം തരക്കേടില്ലായിരുന്നെന്നു മാത്രം. ദൂതന്റെ തല അരിഞ്ഞ ശേഷം മുകളിലേക്ക് നോക്കി, “കുബേര! ഇതു കാണുക. നിന്റെ ദൂതന്റെ തല ഞാൻ അരിഞ്ഞിരിക്കുന്നു, ഇതു പോലെ നിന്റെ തലയും അരിയുന്നുണ്ട്...” എന്നുള്ള രാവണന്റെ ആട്ടവും ഉചിതമായി. അതുകഴിഞ്ഞ്, ഭൃത്യരെ വിളിച്ച് അവിടം വൃത്തിയാക്കുവാനും രാവണൻ പറയുന്നുണ്ട്. കുബേരനെ യുദ്ധത്തിൽ പരാജയപ്പെടുത്തണം എന്നുറച്ച്, അതിനായി തയ്യാറെടുക്കുക തന്നെ എന്നാടി കലാശിക്കുന്നു.

യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കിയുള്ള പടപ്പുറപ്പാടാണ് തുടർന്ന് വിസ്തരിച്ചാടിയത്. തേരു കാണുന്നതും, വിവിധങ്ങളായ ആയുധങ്ങൾ തേരിൽ നിറയ്ക്കുന്നതും മറ്റും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കുന്തം, ശൂലം മുതലായ ആയുധങ്ങൾ ഇരുകരങ്ങളും ഉപയോഗിച്ചു പിടിക്കുന്നതായാണ് അവതരിപ്പിക്കുക; അപ്പോളൊക്കെ കുന്തം, ശൂലം എന്നിവ പിടിക്കുന്ന രീതിയിൽ കൈകളുടെ സ്ഥാനം ശരിയായി പിടിക്കുവാൻ ശ്രദ്ധിക്കുന്നതായി കണ്ടില്ല. തേരിൽ സഞ്ചരിച്ച് കുറേയെത്തുമ്പോൾ; സൂര്യൻ അസ്തമിക്കുന്നതായും, ഇരുൾ പരന്നതിനാൽ ഇനിയിന്ന് യുദ്ധം പറ്റില്ല എന്നുമാടി; സൈന്യത്തോട് കൂടാരങ്ങളുണ്ടാക്കി വിശ്രമിക്കുവാൻ ആജ്ഞാപിക്കുന്നു.

ഗംഗയുടെ കളകള ശബ്ദത്തോടെയുള്ള ഒഴുക്ക് പാദസരങ്ങളുടെ ശബ്ദം പോലെയും, സുന്ദരിയുടെ ചിരിപോലെയുമൊക്കെ രാവണനു തോന്നുന്നു. പർവ്വത മുകളിൽ ഉദിച്ചു നിൽക്കുന്ന ചന്ദ്രന്റെ നിലാവ് എങ്ങും പരന്നിരിക്കുന്നു. നിലാവ് മായാതിരിക്കുവാൻ, ചന്ദ്രനോട് അവിടെ തന്നെ നിൽക്കുവാൻ രാവണൻ ആജ്ഞാപിക്കുന്നു. കുയിലുകളുടെ പാട്ടും, മന്ദമാരുതനും രാവണനിൽ കാമവികാരങ്ങൾ ഉണർത്തുന്നു. പോരാത്തതിന് പർവ്വതമുകളിൽ ഗന്ധർവ്വന്മാരും, അപ്‍സരകന്യകളും കാമക്രീഡകളിൽ മുഴുകിയിരിക്കുന്നതും രാവണൻ കാണുന്നു. ഇതൊക്കെ കണ്ട്, ഇവിടെ തനിക്കൊരു പെണ്ണില്ലാതെ പോയല്ലോ എന്ന് രാവണൻ കുണ്ഠിതപ്പെടുന്നു. ഈ സമയത്താണ് ഒരു പെണ്ണിന്റെ ഗന്ധം രാവണനു ലഭിക്കുന്നത്, നോക്കുമ്പോൾ ഒരു സ്ത്രീ രൂപം അടുത്തേക്കു വരുന്നു. മറ്റൊരു വഴിയിലൂടെയും കടന്നു പോകുവാനില്ലാത്തതുകൊണ്ട്, ഈ വഴിതന്നെയാണ് അവളുടെ വരവ് എന്നു രാവണൻ തീർച്ചയാക്കുന്നു. വരുമ്പോൾ ആരെന്നറിയാം എന്നുറച്ച്, രാവണൻ സുന്ദരിയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha.
രംഭ, വലതു ഭാഗത്തുകൂടി പ്രവേശിക്കുന്നു. പടകുടീരങ്ങൾ കണ്ട്, ഒട്ടൊരു സംഭ്രമത്തോടെ, ശബ്ദമുണ്ടാക്കാതെ കടന്നുപോവുക തന്നെ എന്നുറച്ച് അവൾ മുന്നോട്ടു നടക്കുന്നു. രാവണൻ തടയുന്നു. ഈരേഴ് പാരിനും ഈശനായ താൻ, കാമശരങ്ങളേറ്റ് തളരുന്നു എന്നു പറഞ്ഞ് രാവണൻ തന്റെ ഇംഗിതം അറിയിക്കുന്നു. ‘ആർശരനാഥ മുഞ്ചമ...’ എന്ന രംഭയുടെ പദമാണ് തുടർന്ന്. താനിന്ന് കുബേരന്റെ പുത്രനോടൊപ്പം ശയിക്കുമെന്ന് വാക്കു നൽകിയതാണ്. അങ്ങയുടെ പുത്രഭാര്യയായ എന്നെ അങ്ങ് മോചിപ്പിക്കുക എന്നു രംഭ അപേക്ഷിക്കുന്നു. എന്നാൽ, തന്റെ പുത്രൻ മന്ദിരത്തിൽ സുഖമായി ഉറങ്ങുന്നുണ്ട്, അതിനാൽ നീ എന്നോടൊപ്പം ശയിക്കുക എന്നാണ് രാവണന്റെ മറുപടി. തന്റെ മുത്തണിമുല ഇന്നു പുൽകുവാനുള്ള അവകാശം വിത്തനന്ദനനാണ് എന്നു പറയുന്ന രംഭയോട് രാവണൻ പറയുന്നു; “രണ്ടു കൈകളുള്ള ആ ബാലൻ പുണർന്നാൽ എന്താകുവാനാണ്, തന്റെ ഇരുപതു കൈകൾ കൊണ്ട് നിന്നെ പുണരുന്നുണ്ട്...”.

RambhaPravesham Kathakali (Selected scenes from RavanaVijayam): Margi Vijayakumar as Rambha.
ദേവനാരിയായ തനിക്ക് ദിനവും ഓരോ വല്ലഭനാണെന്നും, ഇന്ന് കുബേരപുത്രനാണ് തന്റെ പതിയെന്നും, അദ്ദേഹത്തോടൊപ്പമല്ലാതെ അന്യപുരുഷനൊപ്പം ഞാനിന്ന് ശയിക്കുകയില്ലെന്നും; അതിനാൽ തന്റെ പാതിവ്രത്യം പാലിക്കുവാൻ അനുവദിക്കണമെന്നും രംഭ യാചിക്കുന്നു. “കാലിണ തവ തൊഴുതേൻ പോകുന്നു...” എന്നു പറഞ്ഞ് പോകാനൊരുങ്ങുന്ന രംഭയോട് രാവണൻ പൊയ്ക്കോളുവാൻ ആംഗ്യം കാണിക്കുന്നു. രണ്ടുമൂന്നടി വെയ്ക്കുമ്പോൾ, ഉഗ്രനൊരു അലർച്ച. ചെവി പൊട്ടിപ്പോയതുപോലെ എന്നു പരിഭ്രമിച്ച് രംഭ തിരികെയെത്തുന്നു. നിധികുംഭം കണ്മുന്നിൽ വന്നിട്ട്, അത് കാലുകൊണ്ട് തട്ടിക്കളയുന്നവരുണ്ടാവുമോ എന്നാണ് രാവണന്റെ ചോദ്യം. താനിന്ന് കുബേരപുത്രനു വാക്കു കൊടുത്തതാണ്, ചെന്നില്ലെങ്കിൽ അവൻ ശപിക്കുമെന്നായി രംഭ. രാവണന്റെ മറുപടി, “അവൻ രണ്ടു കൈകൊണ്ട് ശപിച്ചുകൊള്ളട്ടെ, ഞാൻ നിന്നെ ഇരുപതു കരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു.”.

രാവണൻ എന്തുപറഞ്ഞിട്ടും കൂട്ടാക്കുന്നില്ല എന്നു മനസിലാക്കി, ഇനിയെന്തെങ്കിലും ഉപായം പറയുക തന്നെ എന്നു തീരുമാനിക്കുന്നു. സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ, എന്ന മുഖവുരയോടെ ചോദിക്കുന്നു; “ഇന്ന് ഞാൻ പോയിട്ട് നാളെ അങ്ങയുടെ അടുത്ത് വരട്ടെ?”. ഇതു കേട്ട്, രാവണൻ ചോദിക്കുന്നു; “ഇന്നപ്പോൾ ഞാൻ ഒറ്റയ്ക്കിവിടെയിരിക്കണമെന്ന്, അല്ലേ?”. എന്നാൽ ഞാനൊരു കാര്യം പറയട്ടെ എന്നു പറഞ്ഞ് രാവണൻ തുടരുന്നു; “വിഭവസമൃദ്ധമായ ഊണു വിളമ്പിയതിനു ശേഷം, ഇന്നില്ല നാളെ വന്നാൽ ഊണു കഴിക്കാം എന്നു പറഞ്ഞാൽ ശരിയാവുമോ? നിന്നെ പെട്ടെന്ന് വിട്ടേക്കാം, അതിനു ശേഷം നീ കുബേരപുത്രന്റെ സമീപത്തേക്ക് പൊയ്ക്കോളൂ...”. രംഭ നേരേ പറഞ്ഞിട്ട് വഴങ്ങുന്നില്ല എന്നു കണ്ട്, ബലാൽക്കാരമായി രാവണൻ അവളെ പ്രാപിക്കുന്നു.

RambhaPravesham Kathakali (Selected scenes from RavanaVijayam): Inchakkattu Ramachandran Pillai as Ravanan.
രംഭയേയും കൊണ്ട് അരങ്ങിൽ നിന്നും മാറുകയാണ് ചെയ്യുക. തിരിച്ചു വന്ന്, “മോശമായിപ്പോയി, ഒരു പെണ്ണിനെ ബലാൽക്കാരമായി... ഛെ!” എന്ന രീതിയിലുള്ള ആത്മഗതത്തിനു ശേഷം; സമയം ഏറെയായിരിക്കുന്നു എന്നുകണ്ട്, ചന്ദ്രനോട് നിങ്ങിക്കോള്ളുവാൻ പറയുന്നു (നേരത്തേ ചന്ദ്രനോട് നിൽക്കുവൻ ആജ്ഞാപിച്ചത് ഓർക്കുക.). നേരം പുലർന്നതു കണ്ട്, വൈശ്രവണനെ ഇനി പോരിനു വിളിക്കുക തന്നെ എന്നാടി അവസാനിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ വൈശ്രവണനെ യുദ്ധത്തിൽ തോൽപ്പിച്ചു; ധനവും, പുഷ്പകവിമാനവും കൈക്കലാക്കി; ലങ്കയിലേക്കുള്ള യാത്രാമധ്യേ കൈലാസം മാർഗത്തിനു വിഘ്നമായി നിൽക്കുന്നു; കൈലാസോദ്ധാരണം; തളർന്നു വീണ് ഞരമ്പ് പുറത്തെടുത്ത് വീണയായി മീട്ടി, ശങ്കരാഭരണം രാഗത്തിൽ ശിവനെ സ്തുതിച്ച്; ശിവൻ പ്രസാദിച്ച് ചന്ദ്രഹാസം നൽകുന്നതുവരെ ഇഞ്ചക്കാടൻ ആടുകയുണ്ടായി. എന്നാൽ, ഇത്രയും ഭാഗം ഒട്ടും വിശദീകരിക്കാതെ വളരെ ഝടുതിയിലാണ് ആടി തീർത്തത്. ആട്ടത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. വൈശ്രവണനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്ന ഭാഗം വരെ ആടി അവസാനിപ്പിക്കുകയായിരുന്നു ഭംഗി.

ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും, മാർഗി വിജയകുമാറും; രണ്ടുപേരും അന്യോന്യം മനസറിഞ്ഞാണ് രംഗത്തു പ്രവർത്തിച്ചത്. അതിന്റേതായ ഭംഗി പലഭാഗത്തും കാണുവാനുമുണ്ടായിരുന്നു. മുദ്രകാണിക്കുന്നതിനിടയിൽ കണ്ണുകൾ ഇടയ്ക്കിടെ അടയ്ക്കുന്നത് ഇഞ്ചക്കാടന്റെ(ദൂതനുമൊത്തുള്ള രണ്ടാമത്തെ ഫോട്ടോ ശ്രദ്ധിക്കുക.) ഒരു പോരായ്മയായി തോന്നി. രാവണന്റെ ഉടുത്തുകെട്ടും ഭംഗിയായില്ല. രംഭയ്ക്ക് നീല കുപ്പായമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, ചുവന്ന കുപ്പായമാണ് ഇവിടെ ധരിച്ചിരുന്നത്. കലാമണ്ഡലം രാജേന്ദ്രൻ, ഫാക്ട് ദാമു എന്നിവരുടെ സംഗീതം ശരാശരി നിലവാരം പുലർത്തി. ആനന്ദഭൈരവിയിലുള്ള ‘ആർശരനാഥ! മുഞ്ചമ...’ എന്ന പദമൊക്കെ ഇതിലും എത്രയോ മെച്ചമായി പാടാമായിരുന്നു. ഫാക്ട് ദാമുവിന്റെ പാട്ടിൽ ഭാവവും കുറവായിരുന്നു, ഇടയ്ക്കൊക്കെ ശബ്ദം നിയന്ത്രണത്തിൽ നിന്നതുമില്ല. ചെണ്ടയിൽ പ്രവർത്തിച്ച കോട്ടക്കൽ പ്രസാദിന് പലയിടത്തും പിഴച്ചു. മുദ്രയ്ക്കും/കലാശങ്ങൾക്കും ഒപ്പം കൂടുന്നതിലും മികവ് പ്രകടമായില്ല. കലാമണ്ഡലം അച്ചുതവാര്യരുടെ മദ്ദളം നന്നായിരുന്നു. രാവണൻ കുയിലിനെയും മറ്റും കാണിച്ചപ്പോൾ(രംഭ സംസാരിക്കുമ്പോൾ, ശല്യപ്പെടുത്താതെയിരിക്കുവാൻ പറയുന്നതായി), കൂജനമൊന്നും മദ്ദളത്തിൽ കേൾപ്പിക്കുവാൻ ഉത്സാഹിച്ചില്ല എന്നതൊരു കുറവായി. ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും; ഇഞ്ചക്കാടന്റെ രാവണനും, വിജയകുമാറിന്റെ രംഭയും നന്നായി തിളങ്ങിയതിനാൽ, വളരെ മികച്ച ഒരു ആസ്വാദനാനുഭവമായിരുന്നു ഇവിടുത്തെ ‘രംഭാപ്രവേശം’ പ്രേക്ഷകർക്കു നൽകിയത്.

Description: RambhaPravesham Kathakali(Selected scenes from RavanaVijayam) staged at Karthika Thirunal Theater, East Fort, Thiruvananthapuram. Organized by Drisyavedi as part of 14th Kerala Rangakalolsavam. Inchakkattu Ramachandran Pillai as Ravanan, Margi Vijayakumar as Rambha and Kottackal Ravikumar as Doothan. Pattu by Kalamandalam Rajendran and Fact Damu. Maddalam by Kalamandalam Achutha Varier and Chenda by Kottackal Prasad.
--

2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം മൂന്ന്

BaliVadham Kathakali: Staged at Karuvalli Illom, Chingoli. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan),  Kalamandalam Krishnaprasad (SriRaman).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയിലെ ആദ്യ ഭാഗങ്ങളുടെ ആസ്വാദനം ഇവിടെയും, ഇവിടെയുമായി വായിച്ചുവല്ലോ. രാമലക്ഷ്മണന്മാരെ സുഗ്രീവൻ കാണുന്നതും, അവരാരെന്നറിഞ്ഞ് കൂട്ടിക്കൊണ്ടുവരുവാൻ ഹനുമാനെ നിയോഗിക്കുന്നതുമായ രംഗം മുതൽക്കാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ‘ബാലിവധം’ കഥകളിയിൽ ഇപ്പോൾ വ്യാപകമായി നടപ്പുള്ള ഭാഗങ്ങളാണ് തുടർന്നു വരുന്നത്.

സുഗ്രീവന്റെ തിരനോക്ക്, തന്റേടാട്ടം എന്നിവയാണ് രംഗത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. താൻ ഈ അവസ്ഥയിലെങ്ങിനെയെത്തി എന്നതാണ് സുഗ്രീവൻ ഈ ആട്ടത്തിൽ സൂചിപ്പിക്കുന്നത്. മായാവിയുമായി ബാലി യുദ്ധം ചെയ്തതും, ഗുഹയിൽ കയറിയതും, പാലൊഴുകിവരുന്നതു കണ്ട് ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം അടച്ച് തിരികെ വന്ന് രാജ്യഭാരം ഏറ്റെടുത്തതും, പിന്നീട് ബാലി വന്ന് സുഗ്രീവനെ ഓടിച്ചതും മറ്റുമാണ് ഇവിടെ ആടുന്നത്. കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ് സുഗ്രീവനായി അരങ്ങിലെത്തിയത്. രാജ്യഭാരം ഏറ്റെടുത്ത ശേഷം ബാലിയുടെ ശേഷക്രിയകൾ ചെയ്തപ്പോളുണ്ടായ വിശേഷവും അദ്ദേഹം ഇവിടെ ആടുകയുണ്ടായി. ബലി അർപ്പിച്ച ശേഷം, ബലിച്ചോർ ഉണ്ണുവാനായി കാക്കകളൊന്നും എത്തിയില്ല. ബലിച്ചോർ പുഴയിൽ ഒഴുക്കിയപ്പോൾ മീനുകളും അത് കഴിച്ചില്ല. ഇതൊക്കെ കണ്ട് ജ്യേഷ്ഠന് തന്നോട് പിണക്കമുണ്ട് എന്നും മറ്റും സുഗ്രീവൻ പരിതപിക്കുന്നു.

BaliVadham Kathakali - Kalamandalam Ramachandran Unnithan as Sugreevan.
തന്റേടാട്ടത്തിനു ശേഷം, ദൂരെ തേജസ്വികളായ, സന്യാസിവേഷധാരികളെ കാണുന്നു. എന്നാൽ അവരുടെ കൈയിലുള്ള അമ്പും, വില്ലും സുഗ്രീവനിൽ സംശയം ജനിപ്പിക്കുന്നു. ഹനുമാനെ അവരാരെന്ന് അറിഞ്ഞ് കൂട്ടിവരുവാൻ നിയോഗിക്കുന്നു. ഹനുമാൻ രാമലക്ഷ്മണന്മാരെ സുഗ്രീവന്റെ സമീപമെത്തിക്കുന്നു. ഇത്രയും ഏറ്റവും മിതമായ രീതിയിലാണ് ഉണ്ണിത്താൻ അവതരിപ്പിച്ചത്. കഥാഭാഗം കണ്ട് നല്ല പരിചയമില്ലാത്തവർക്ക്, സുഗ്രീവൻ എന്താണിവിടെ പറഞ്ഞതെന്ന് മനസിലാക്കുവാൻ കഴിയണമെന്നില്ല. തുടർന്ന് രാമലക്ഷ്മണന്മാരുമായി, സുഗ്രീവൻ സഖ്യം ചെയ്യുന്നു. ബാലിയെ വധിക്കുവാൻ സുഗ്രീവനെ സഹായിക്കാമെന്ന് രാമൻ ഏൽക്കുന്നു. തിരികെ സീതയെ കണ്ടെത്തുവാനായി താനും, തന്റെ വാനരസൈന്യവും തയ്യാറായിരിക്കുമെന്ന് സുഗ്രീവനും വാക്കുനൽകുന്നു. കാട്ടിൽ നിന്നും വീണുലഭിച്ച ആഭരണങ്ങളും മറ്റും സുഗ്രീവൻ രാമലക്ഷ്മണന്മാരെ കാണിക്കുന്നു. സീതയുടേതാണ് ആ ആഭരണങ്ങളെന്ന് രാമൻ തിരിച്ചറിയുന്നു. ഇവിടെ സീതയുടെ പാദസരം ലക്ഷ്മണൻ തിരിച്ചറിയുന്നതായി ഒരു ആട്ടമുണ്ട്. ദിനവും ജ്യേഷ്ഠന്റേയും, ജ്യേഷ്ഠത്തിയുടേയും പാദത്തിൽ നമസ്കരിക്കുമ്പോൾ ഈ പാദസരം കാണാറുണ്ടെന്നാണ് ലക്ഷ്മണൻ പറയുന്നത്. കലാമണ്ഡലം രവീന്ദ്രനാഥ പൈ അത് ആടുകയുണ്ടായില്ല.

ബാലിയെ യുദ്ധത്തിനു വിളിക്കുവാൻ രാമൻ സുഗ്രീവനോട് പറയുന്നു. രാമൻ ബാലിയെ വധിക്കുവാൻ സഹായിക്കാം എന്നേൽക്കുമ്പോൾ, സുഗ്രീവന് അതിൽ അത്ര വിശ്വാസം വരുന്നില്ല. സുഗ്രീവന് വിശ്വാസം വരുത്തുവാനായി ദുന്ദുഭിയുടെ ശരീരം ദൂരേക്ക് കാൽ‍വിരൽ കൊണ്ട് തട്ടിമാറ്റുകയും, ബാലി കൈത്തരിപ്പ് തീർക്കുന്ന സാലവൃക്ഷങ്ങളെ എല്ലാത്തിനേയും ഒരസ്ത്രം ഉപയോഗിച്ച് മുറിക്കുകയും ചെയ്യുന്നുണ്ട്. ഇതു രണ്ടിനും പദമുണ്ടെങ്കിലും, ദുന്ദുഭിയുടെ ശരീരം എറിയുന്നത് മനോധർമ്മമായാണ് അവതരിപ്പിച്ചത്. സാലവൃക്ഷങ്ങളെ ഭേദിച്ച് അസ്ത്രം തിരിച്ച് രാമന്റെ കൈയിൽ തന്നെയെത്തുമ്പോൾ, സുഗ്രീവൻ ചോദിക്കുന്നു; “സാധാരണ അസ്ത്രങ്ങൾ നേരേയല്ലേ പോവുക, ഇതെങ്ങിനെ വൃത്താകൃതിയിൽ മരങ്ങളെ ഭേദിച്ച് തിരിച്ചെത്തി?”. എന്നാൽ ഇതിന് രാമനായെത്തിയ കൃഷ്ണപ്രസാദ് കൃത്യമായ ഒരു ഉത്തരം നൽകി കണ്ടില്ല. എന്താണ് അവിടെ ഉണ്ണിത്താൻ പ്രതീക്ഷിച്ച മറുപടി എന്ന് എനിക്കും മനസിലായില്ല! തുടർന്ന് സുഗ്രീവനെ രാമൻ യുദ്ധത്തിനയയ്ക്കുന്നു. പുറപ്പെടും മുൻപ് രാമൻ തന്നെ സുഗ്രീവനോട് ചോദിക്കുന്നു, “നിങ്ങൾ രണ്ടുപേരും കണ്ടാൽ എങ്ങിനെ, തിരിച്ചറിയുവാൻ കഴിയുമോ?”. “അതറിയുവാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ രണ്ടുപേരും കാഴ്ചയ്ക്ക് ഒരുപോലെയിരിക്കും”, എന്നു സുഗ്രീവന്റെ മറുപടി. തിരിച്ചറിയുവാനായി സുഗ്രീവന് രാമൻ ഒരു ഹാരം സമ്മാനിക്കുന്നു. ബാലിക്ക് കാഞ്ചനമാലയുണ്ട്, തനിക്ക് ഇപ്പോൾ രാമൻ നൽകിയ മാലയുമുണ്ട്; എന്ന് സുഗ്രീവൻ ഇവിടെ സ്മരിക്കുന്നതായും ഉണ്ണിത്താൻ ആടുകയുണ്ടായി.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali.
ബാലിയുടെ തിരനോക്ക്. സുഗ്രീവനോടുള്ള നീരസം തന്റേടാട്ടത്തിൽ വ്യക്തമാക്കിയ ശേഷം, ഒരു ശബ്ദം കേൾക്കുന്നതായി നടിച്ച് ശ്രദ്ധിക്കുന്നു. സുഗ്രീവൻ വീണ്ടും പോരിനു വന്നിരിക്കുന്നത് കണ്ട് ബാലി അതിശയിക്കുന്നു. ഇവിടെ പാലാഴിമഥനം നടത്തി അമൃത് നേടുവാൻ ദേവന്മാരെ സഹായിച്ച, ബ്രഹ്മാവിൽ നിന്നും വരങ്ങൾ നേടി ശക്തനായ രാവണനെ വാലിൽ കെട്ടി ഏഴു കടലും ചാടിക്കടന്ന, വീരനായ എന്നോടെതിർക്കുവാൻ നീയാര് എന്നൊരു ആട്ടം വിസ്തരിച്ചു തന്നെ ബാലിയായെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അവതരിപ്പിക്കുകയുണ്ടായി. ഈ ആട്ടങ്ങളാണ് അദ്ദേഹത്തിന്റെ ബാലിയെ വ്യത്യസ്തനാക്കുന്നതും. എന്നാൽ സുഗ്രീവൻ കാണികൾക്ക് പിന്നിൽ നിൽക്കുമ്പോൾ ഇത്രയും വിസ്തരിച്ച് ഈ ആട്ടങ്ങൾ ആടുന്നതിലുള്ള അനൌചിത്യവും പറയാതെ വയ്യ. അണിയറയിൽ വേഷം കെട്ടിയിരിക്കുന്ന രീതിയിലല്ല ഉണ്ണിത്താൻ കാണികളുടെ പിന്നിൽ നിൽക്കുന്നത്, സുഗ്രീവനായിട്ടാണ്. എന്നാൽ ഒന്നും ചെയ്യുവാനുമില്ല, ആരും കാണുവാനുമില്ല. സുഗ്രീവൻ രംഗത്ത് കയറിയ ശേഷം ഈ ആട്ടങ്ങൾ ചേർക്കുന്നതാണ് കൂടുതൽ നല്ലതെന്നു തോന്നുന്നു. അല്ലെങ്കിൽ, സുഗ്രീവനെ കാണുന്നതിനു മുൻപ്, “ഇങ്ങിനെയുള്ള എന്നെ പോരിനുവിളിക്കുന്ന ഇവനാര്!” എന്നാടുവാനും സാധ്യതയുണ്ട്. മറ്റൊന്നുള്ളത്, സുഗ്രീവന്റെ കഴുത്തിൽ കിടക്കുന്ന മാലകണ്ട്, “ഇതെന്താണ് ഒരു മാലയൊക്കെയിട്ട്?” എന്നൊരു ചോദ്യം ബാലി ചോദിക്കുന്നതായൊക്കെ ആടാറുണ്ട്. ഇവിടെ അങ്ങിനെയുള്ള ചോദ്യോത്തരങ്ങൾ കുറവായിരുന്നു.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam Ramachandran Unnithan as Sugreevan.
ആകാരവലുപ്പം കൊണ്ടും, വേഷഭംഗികൊണ്ടും, ആരോഗ്യം കൊണ്ടും; ഉണ്ണിത്താന്റെ സുഗ്രീവൻ, നെല്ലിയോടിന്റെ ബാലിയേക്കാൾ മേലെയാണ്. മോടികുറഞ്ഞ കോപ്പുകളുപയോഗിച്ചത് ബാലിയുടെ ഗൌരവം വീണ്ടും കുറച്ചു. ഈ കാരണങ്ങളാൽ ബാലിയിൽ നിന്നും താന്നുനിൽക്കുവാൻ ഉണ്ണിത്താൻ വല്ലാതെ ആയാസപ്പെടേണ്ടതായും വന്നു. പർവ്വതത്തിനെ വലം വെച്ചുള്ള ആട്ടവും, വാനരചേഷ്ടകളും, യുദ്ധവുമൊക്കെ വളരെ വേഗത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു. രാമൻ ബാലിയെ ഒളിയമ്പെയ്യുന്നു, അസ്ത്രമേറ്റ് ബാലി വീഴുന്നു, രാമൻ ബാലിക്ക് മോക്ഷം നൽകുന്നു, ലക്ഷ്മണൻ സുഗ്രീവനെ വാനരരാജാവായി വാഴിക്കുന്നു. ഈ രംഗങ്ങളും സാധാരണ അവതരിപ്പിക്കുന്നതിലും വേഗത്തിൽ കളിച്ചു തീർക്കുന്നതായാണ് കണ്ടത്.

BaliVadham Kathakali - Nelliyodu Vasudevan Nampoothiri as Bali and Kalamandalam KrishnaPrasad as SriRaman.
ബാലിയും, സുഗ്രീവനും ചേരുന്ന ആദ്യരംഗങ്ങൾ കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരും; അവസാനഭാഗങ്ങൾ പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരും ആലപിച്ചു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മദ്ദളത്തിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിലും ഈ ഭാഗങ്ങളിൽ മേളമൊരുക്കി. എല്ലാവരും കളി തീർക്കുവാനുള്ള തത്രപ്പാടിലായിരുന്നു അവസാനമായപ്പോഴേക്കും. ഇത് കളിയുടെ ഗൌരവം കളഞ്ഞു. ബാലിയുടെ അന്ത്യരംഗങ്ങൾക്കും പറയത്തക്ക ആകർഷകത്വമൊന്നും തോന്നിയില്ല. ചിങ്ങോലി പുരുഷോത്തമൻ, മാർഗി രവി എന്നിവരുടെ ചുട്ടിയും നിലവാരം പുലർത്തിയില്ല. ശ്രീകൃഷ്ണവനമാല കഥകളിയോഗത്തിന്റെ കോപ്പുകളും ആകർഷകമായിരുന്നില്ല. ചുരുക്കത്തിൽ ആദ്യഭാഗങ്ങൾ നന്നായെങ്കിലും, മൊത്തത്തിൽ ആസ്വാദകർക്ക് തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’.


Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Nelliyodu Vasudevan Nampoothiri (Bali), Kalamandalam Ramachandran Unnithan (Sugreevan), Kalamandalam Krishnaprasad (SriRaman), Kalamandalam Raveendranatha Pai (Lakshmanan), Kalakendram Muraleedharan Nampoothiri (Thara), Chingoli Gopalakrishnan (Angadan). Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം രണ്ട്

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Chingoli Gopalakrishnan as Jadayu.
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ അവതരിക്കപ്പെട്ട ‘ബാലിവധം’ കഥകളിയുടെ ഒന്നാം ഭാഗം ഇവിടെ കണ്ടുവല്ലോ. സ്വർണ്ണമാനായി സീതയുടെ മുന്നിലെത്തുവാൻ, മാരീചനെ അയച്ചശേഷമുള്ള രാവണന്റെ മനൊധർമ്മാട്ടത്തിനു ശേഷമുള്ള രംഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. രാമൻ, സീത, ലക്ഷ്മണൻ എന്നിവർ വസിക്കുന്ന പഞ്ചവടിയിൽ, സ്വർണ്ണമാനിന്റെ രൂപത്തിൽ മാരീചൻ എത്തുന്നു. ‘വണ്ടാർക്കുഴലി! ബാലേ!’ എന്ന രാമന്റെ പദമാണ് ഇവിടെ. സുവർണ്ണമാനിനെ സീതയ്ക്ക് കാട്ടിക്കൊടുക്കുകയാണ് രാമൻ ഇതിൽ.

BaliVadham Kathakali: Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha.
സീത മാനിനെ വർണ്ണിക്കുന്നതാണ് അടുത്ത പദം. സ്വർണ്ണ ദേഹം, വെള്ളിക്കുളമ്പുകൾ, നീണ്ട കൊമ്പുകൾ എന്നിങ്ങനെ പോവുന്നു സീതയുടെ വർണ്ണന. ഇതൊക്കെ കേട്ട് സീതയുടെ ഉള്ളിൽ ഇത് ഒരു മോഹമായി ഉണ്ടെങ്കിൽ ഉടൻ തന്നെ നിനക്കിതിനെ പിടിച്ചുകൊണ്ടുവന്നു തരാമെന്ന് രാമൻ അറിയിക്കുന്നു. സീതയെ കാത്തുകൊള്ളുവാൻ ലക്ഷ്മണനോട് പറഞ്ഞതിനു ശേഷം രാമൻ മാനിന്റെ പിന്നാലെ പോവുന്നു. ഇവിടെ തോടി രാഗം മൂന്നുവട്ടം ആലപിക്കുകയാണ് പതിവ്. ഓരോ പ്രാവശ്യവും കലാശമെടുത്തു നിൽക്കുമ്പോൾ ശ്രീരാമൻ മാനിനു സമീപമെത്തുന്നതായും, മാൻ വെട്ടിച്ചു പോവുന്നതായും ആടുന്നു. മൂന്നാമതും അങ്ങിനെ ചെയ്യുമ്പോൾ ഇത് സാധാരണ മാനല്ല, എന്തോ ചതിയാണെന്ന് സംശയിച്ച് മാനിനു നേരേ അസ്ത്രം തൊടുക്കുന്നു. അസ്ത്രമേറ്റ് വീഴുന്ന മാൻ സീതയേയും, ലക്ഷ്മണനേയും രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുന്നു. ഇത് ചതി തന്നെ എന്നുറപ്പിച്ച്, എത്രയും വേഗം സീതയുടേയും, ലക്ഷ്മണന്റേയും പക്കലെത്തുക തന്നെ എന്നാടി രാമൻ രംഗത്തു നിന്നും മാറുന്നു.

കലാമണ്ഡലം കൃഷ്ണപ്രസാദാണ് രാമനായി അരങ്ങിലെത്തിയത്. കലാമണ്ഡലം മുകുന്ദൻ സീതയായും, കലാമണ്ഡലം രവീന്ദ്രനാഥ പൈ ലക്ഷ്മണനായും വേഷമിട്ടു. കലാമണ്ഡലം കൃഷ്ണപ്രസാദ് വളരെ നന്നായി തന്നെ രാമനെ അവതരിപ്പിച്ചു. പ്രത്യേകിച്ചും, മാനിനെ പിന്തുടരുന്ന രാമന്റെ ഭാഗം അദ്ദേഹം ഗംഭീരമാക്കി. ആദ്യവട്ടത്തിൽ വെറുതെ പിടിക്കുവാൻ ശ്രമിക്കുന്നതായും; രണ്ടാമത് തന്റെ വില്ലുകണ്ടാവും എന്നു കരുതി, വില്ലൊളിപ്പിച്ച് വെച്ചശേഷം പിടിക്കുവാൻ ശ്രമിക്കുന്നതായും; മൂന്നാമത്, പുല്ല് നീട്ടി ഉപായത്തിൽ പിടിക്കുവാൻ ശ്രമിക്കുന്നതായുമാണ് ആടിയത്. കലാമണ്ഡലം മുകുന്ദന്റെ സീതയായുള്ള പ്രവർത്തിയും നന്നായി. ഇവിടെ, കിഴക്കേക്കോട്ടയിലെ ‘പൂതനാമോക്ഷം’ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി, സ്ത്രീത്വമൊക്കെ വേഷത്തിനുണ്ടായിരുന്നു. മാനിനെ പിടിച്ചു കൊണ്ടുവരാം എന്നു പറയുന്ന രാമനോട്, “ഉറപ്പാണോ? ഒരു കാര്യം, അതിനെ അമ്പെയ്ത് കൊല്ലരുത്.” എന്നൊക്കെ മനോധർമ്മമായി ആടുകയുമുണ്ടായി. ഇതേ പ്രകാരം വെപ്രാളപ്പെടാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാൽ, മുകുന്ദന്റെ മറ്റു വേഷങ്ങളും നന്നാവുമെന്ന കാര്യത്തിൽ സംശയമില്ല.

BaliVadham Kathakali: Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan.
രാമന്റെ കരച്ചിൽ കേട്ട് സീത പരിഭ്രമിക്കുന്നു. ‘ദേവബാല! സൌമിത്രേ കേൾക്ക...’ എന്ന സീതയുടെ ലക്ഷ്മണനോടുള്ള പദമാണ് തുടർന്ന്. രാമന് എന്തോ അപകടം നേരിട്ടിരിക്കുന്നുവെന്നും, അതിനാൽ ഉടൻ തന്നെ രാമനെ തിരക്കി പുറപ്പെടുവാൻ സീത ലക്ഷ്മണനോട് പറയുന്നു. തന്റെ ജേഷ്ഠനായ രാമനെ അപായപ്പെടുത്തുവാൻ ഒന്നിനുമാവില്ലെന്നും, ഇത് ഏതോ നക്തഞ്ചരന്റെ ചതിയാണെന്നും ലക്ഷ്മണൻ പ്രതിവചിക്കുന്നു. ഇത് രാമന്റെ ശബ്ദമാണ്, നിശാചരന്മാരുടെയല്ല എന്നൊക്കെ പറഞ്ഞ് വീണ്ടും ലക്ഷ്മണനെ അയയ്ക്കുവാൻ ശ്രമിക്കുന്നു. എന്തു പറഞ്ഞിട്ടും ലക്ഷ്മണൻ പോകുവാൻ കൂട്ടാക്കുന്നില്ലെന്നു കണ്ട്, ലക്ഷ്മണന് തന്റെ മേൽ കണ്ണുണ്ട് അതിനാലാണ് രാമന് അപകടം നേരിട്ടുവെന്നറിഞ്ഞിട്ടും ഇവിടെ നിൽക്കുന്നത് എന്നുമൊക്കെ പറയുന്നു. ഇത്രയുമൊക്കെ കൂടി കേൾക്കുമ്പോൾ, ലക്ഷ്മണൻ രാമനെ തിരക്കി പോവുക തന്നെ എന്നുറപ്പിച്ച്, സീതയോട് ഇവിടെ നിന്നും എങ്ങും പോവരുതെന്നു പറഞ്ഞ് രംഗത്തു നിന്നും മാറുന്നു. ഈ സമയം സന്യാസിയുടെ രൂപത്തിൽ രാവണനെത്തുന്നു. ഉപചാരപൂർവ്വം സ്വീകരിച്ചിരിക്കുന്ന സീതയ്ക്കു മുൻപിൽ തന്റെ സ്വരൂപത്തിൽ പ്രത്യക്ഷപ്പെട്ട ശേഷം, രാവണൻ സീതയെ ബലാൽക്കാരമായി കടത്തുവാൻ ശ്രമിക്കുന്നു. എന്നാൽ സീതയുടെ സമീപത്തേക്ക് അടുക്കുവാൻ ശ്രമിക്കുമ്പോൾ, അഗ്നിയുടേതെന്ന പോലെ രാവണന് പൊള്ളൽ അനുഭവപ്പെടുന്നു. അതിനാൽ രാവണൻ, സീത സ്ഥിതിചെയ്യുന്ന ഭൂമിയോടൊപ്പം സീതയെ പുഷ്പകവിമാനത്തിൽ എടുത്തുവെച്ച് ലങ്കയിലേക്ക് തിരിക്കുന്നു.

BaliVadham Kathakali: Kavungal Divakara Panicker as Sanyasi Ravanan, Kalamandalam Mukundan as Seetha.
കലാമണ്ഡലം രവീന്ദ്രനാഥ പൈയുടെ പ്രവർത്തി നന്നെങ്കിലും, പാത്രപരിചയം അദ്ദേഹത്തിനു കുറവായിരുന്നെന്നു തോന്നി. സീതയെ തനിച്ചാക്കി, രാമനെ തേടി പുറപ്പെടുമ്പോൾ വില്ലുകൊണ്ട് ലക്ഷ്മണ രേഖ വരയ്ക്കുന്നതായൊന്നും ഇവിടെ ആടുകയുണ്ടായില്ല. സീതയെ വലം വെച്ച് പോവുന്നതായാണ് അദ്ദേഹം ആടിയത്. അതിനു ശേഷം, എങ്ങും പോവാതെ ഇവിടെ തന്നെ സ്ഥിതി ചെയ്യുക എന്നുമാത്രമാണ് പറഞ്ഞത്. രേഖയ്ക്ക് പുറത്തുപോവരുത് എന്നൊന്നും സീതയോട് പറയുന്നതായി ആടി കണ്ടില്ല. കാവുങ്കൽ ദിവാകര പണിക്കരാണ് സന്യാസി രാവണനെ അവതരിപ്പിച്ചത്. സന്യാസി രാവണന്റെ വേഷം, ബാലെകളിലും മറ്റും കാണുന്നതു പോലെ തോന്നിച്ചു. അല്പസമയത്തേക്ക് മാത്രമുള്ള വേഷമാണെങ്കിലും, ഉപേക്ഷയോടെ കാണുവാൻ പാടുള്ളതല്ല. വേഷം നന്നായിരിക്കുവാൻ ശ്രദ്ധിക്കേണ്ടത്, അതാത് വേഷം ചെയ്യുന്ന കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്.

സീതയുമായി രാവണൻ പോവുന്നതുകാണുന്ന ജടായു വഴിതടയുന്നു. പോകുവാൻ അനുവദിക്കാതിരുന്നാൽ ജടായുവിനെ വധിച്ച് താൻ പോവുമെന്ന് രാവണൻ വീമ്പുപറയുന്നു. എന്നാൽ ജടായു നിസ്സാരനല്ലെന്ന് അധികം വൈകാതെ തന്നെ രാവണൻ മനസിലാക്കുന്നു. ഒടുവിൽ ചന്ദ്രഹാസമെടുത്ത് ജടായുവിനെ വെട്ടുവാൻ തുടങ്ങുന്നു. എന്നാൽ വെട്ടുകൊള്ളാതെ ജടായു സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. ഒടുവിൽ ഇവനെ കീഴ്പ്പെടുത്തുവാൻ ചതി ഉപയോഗിക്കുക തന്നെ എന്നുറച്ച്, ഇനി മർമ്മം പറഞ്ഞ് യുദ്ധം ചെയ്യാമെന്ന് രാവണൻ ജടായുവിനോട് പറഞ്ഞു. രാവണന്റെ ചതി മനസിലാക്കാതെ, വലതുപക്ഷമാണ് തന്റെ മർമ്മമെന്ന് ജടായു പറയുന്നു. ഇടതുകാലിലെ തള്ളവിരലാണ് തന്റെ മർമ്മമെന്ന് രാവണനും പറയുന്നു. ജടായു രാവണന്റെ ഇടതുകാലിലെ തള്ളവിരലിൽ കൊത്തുവാനായി കുനിയുന്നു. ആ സമയം ജടായുവിന്റെ വലതുചിറക് രാവണൻ അരിഞ്ഞു വീഴ്ത്തുന്നു. പിന്നാലെ സീതയെ തിരഞ്ഞെത്തുന്ന രാമലക്ഷ്മണന്മാർ ജടായുവിനെ കാണുന്നു. ജടായുവിൽ നിന്നും സീതയെ കൊണ്ടുപോയത് രാവണനാണെന്നും, ലങ്കയിലേക്കാണ് കൊണ്ടുപൊയതെന്നുമുള്ള വൃത്താന്തം ഇരുവരും അറിയുന്നു. ശ്രീരാമൻ ജടായുവിന് മോക്ഷം നൽകുന്നു.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Mukundan as Seetha, Chingoli Gopalakrishnan as Jadayu.
ചിങ്ങോലിയിലെ ‘ബാലിവധ’ത്തിൽ ഏറ്റവും പാളിപ്പോയ രംഗമായിരുന്നു ഇത്. ഇവിടെ രാവണനും, ജടായുവിനും പദങ്ങളുണ്ടെങ്കിലും അവ പാടുകയുണ്ടായില്ല. അതിനാൽ, മുഴുവൻ ആട്ടവും കലാകാരന്മാർ മനോധർമ്മമായി ആടേണ്ടതുണ്ടായിരുന്നു. എന്നാൽ ജടായുവായെത്തിയ ചിങ്ങോലി ഗോപാലകൃഷ്ണന് അരങ്ങിൽ എന്താണ് പ്രവർത്തിക്കേണ്ടതെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ജടായു ആദ്യം യുദ്ധം ചെയ്യുമ്പോൾ ജയിച്ചു നിൽക്കണം, ചന്ദ്രഹാസമെടുത്ത് വെട്ടിത്തുടങ്ങുമ്പോൾ ഒഴിഞ്ഞുമാറണം, രാവണൻ ആ സമയം യുദ്ധം ചെയ്ത് തളരണം, ഉപായമെന്തെന്ന് ആലോചിക്കുന്നതായി ആടണം, മർമ്മം പറഞ്ഞ് യുദ്ധം ചെയ്യുവാൻ ജടായുവിനെ വിളിക്കണം, ജടായു മർമ്മം പറയണം, രാവണന്റെ കാലിലെ ഇടതുതള്ളവിരൽ ലക്ഷ്യമാക്കി കൊത്തുവാനായണം, അതിനായി രാവണൻ ഇടതുതള്ളവിരൽ ഉയർത്തി കാട്ടണം, വീഴുമ്പോൾ വലതുചിറക് താഴ്ത്തിയിട്ട്, ഇടതു ചിറകടിച്ച് വശം ചെരിഞ്ഞു വീഴണം, വീഴുമ്പോൾ മുഖം പ്രേക്ഷകർക്ക് അഭിമുഖമായിരിക്കണം... ഇതൊന്നും അവിടെ കണ്ടില്ല. രാവണൻ എടുത്ത് വെട്ടുതുടങ്ങിയപ്പോഴേ ജടായു താഴെവീണു, പാട്ടുകാരൻ ഓർമ്മിപ്പിക്കുവാൻ ശ്രമിക്കുന്നതും കണ്ടു. എന്നിട്ട് വലതു കരം കൊണ്ടു തന്നെ മുദ്രയും കാട്ടി! പ്രേക്ഷകർക്ക് എതിരായി തലവെച്ചാണ് ജടായു വീണ് കിടന്നതെന്നതിനാൽ, ജടായുവിന് മോക്ഷം നൽകുന്നതും മറ്റും അനുഭവത്തായതുമില്ല. പൂർണ്ണമായും കറുത്ത വേഷമാണ് ജടായുവിന് നിശ്ചയിച്ചിട്ടുള്ളത്. എന്നാലിവിടെ ജടായുവിന്റെ വേഷവും നിശ്ചയപ്രകാരമായിരുന്നില്ല. ജടായു വേഷം കെട്ടുവാൻ അരങ്ങുപരിചയം കുറഞ്ഞ, തുടക്കക്കാരനായ ഒരു നടനെ നിശ്ചയിച്ച സംഘാടകരെ തന്നെയാണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്.

പത്തിയൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു ഈ ഭാഗങ്ങൾ ആലപിച്ചത്. സമയക്കുറവു മൂലമായിരിക്കണം, പല പദങ്ങളും ഒഴിവാക്കിയാണ് ഇവർ കഥയ്ക്ക് പാടിയത്. എന്നാൽ ജടായുവുമായുള്ള യുദ്ധഭാഗത്ത് പദം പാടിയിരുന്നെങ്കിൽ, ഇത്രയും മോശമാവില്ലായിരുന്നു ആ രംഗമെന്നു തോന്നുന്നു. ചിങ്ങോലി ഗോപാലകൃഷ്ണന് ആ ഭാഗം ചൊല്ലിയാടി പരിചയമുണ്ടെങ്കിലത്തെ കഥയാണത്, ഇല്ലെങ്കിൽ ഇതിലും മോശമാകുവാനും മതി. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ഗണേശ് എന്നിവരായിരുന്നു ഈ ഭാഗത്ത് യഥാക്രമം ചെണ്ടയിലും, മദ്ദളത്തിലും പ്രവർത്തിച്ചത്. ബാലി-സുഗ്രീവ യുദ്ധവും, ബാലിവധവും ഉൾപ്പെടുന്ന ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റിൽ.

Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Krishnaprasad as SriRaman, Kalamandalam Mukundan as Seetha, Kalamandalam Raveendranatha Pai as Lakshmanan, Kavungal Divakara Panicker as Sanyasi Ravanan, Chingoli Gopalakrishnan as Jadayu. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച

ചിങ്ങോലിയിലെ ബാലിവധം - ഭാഗം ഒന്ന്

BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan, Kalakendram Muraleedharan Nampoothiri as Mandothiri.
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് അവതരിപ്പിച്ച കഥകളിയിൽ ‘ബാലിവധ’മായിരുന്നു രണ്ടാമത്തെ കഥ. സാധാരണയായി സുഗ്രീവൻ, രാമലക്ഷ്മണന്മാരെ കാണുന്നതു മുതലാണ് അവതരിക്കപ്പെടാറുള്ളതെങ്കിൽ ഇവിടെ രാവണനും, അകമ്പനുമുൾപ്പെടുന്ന രംഗം മുതൽക്കാണ് അവതരിപ്പിച്ചത്. സാഹിത്യഭംഗിയിൽ മറ്റു കഥകളെ അപേക്ഷിച്ച് വളരെ പിന്നിലാണ് ബാലിവധം ആട്ടക്കഥ. ‘രാഘവസഖേ! വാക്കു കേൾക്ക മമ, വീര!’ എന്നു പദം മുതൽക്കാണ് പിന്നെയും സാഹിത്യഭംഗിയുള്ളത്. എന്നാൽ കഥകളിയിൽ, സാഹിത്യഭംഗിയേക്കാളുപരി, മറ്റു പല ഘടകങ്ങളുമുണ്ടല്ലോ; അതിന്റെ മേന്മയിലാവാം, ബാലിവധം ഉപേക്ഷിക്കപ്പെടാതെ പോയത്.

രാവണന്റെ തിരനോക്കോടു കൂടിയാണ് കഥ ആരംഭിക്കുന്നത്. അതിനു ശേഷം രാവണന്റെ തന്റേടാട്ടമാണ്. “എനിക്കേറ്റം സുഖം ഭവിച്ചു, അതിനു കാരണമെന്ത്?” എന്നു തുടങ്ങുന്ന ആട്ടത്തിൽ; ബ്രഹ്മദേവനെ തപസുചെയ്ത് വരങ്ങൾ വാങ്ങിച്ച കഥയും, കൈലാസമെടുത്ത് അമ്മാനമാടി ചന്ദ്രഹാസം കൈക്കലാക്കിയ കഥയും (പാർവ്വതീവിരഹം ഇല്ലാതെ) ഒക്കെ പ്രതിപാദിക്കുന്നു. ഇപ്രകാരമുള്ള എന്നെ എതിർക്കുവാൻ മൂന്നു ലോകത്തിലും ആരുമില്ല എന്നു പറഞ്ഞു നിർത്തി; ആരോ വെപ്രാളപ്പെട്ട് ഓടിവരുന്നതായി കാണുന്നു. തന്റെ ദൂതനായ അകമ്പനാണെന്ന് മനസിലാക്കി, ഇപ്രകാരം വെപ്രാളപ്പെട്ടു വരുവാൻ കാരണമെന്തെന്ന് ചിന്തിച്ച്, അകമ്പനെ പ്രതീക്ഷിച്ചിരിക്കുന്നു.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan.
തുടർന്ന് അകമ്പന്റെ തിരനോക്ക്. അകമ്പൻ രാവണന്റെ സമീപമെത്തുന്നു. ‘രാത്രിഞ്ജര പുംഗവ!’ എന്ന പദമാണ് അകമ്പന്റേത്. ഇതിൽ, രാവണന്റെ സഹോദരിയായ ശൂർപ്പണഖയെ വികൃതയാക്കിയവൻ പഞ്ചവടിയിലെത്തിയിട്ടുണ്ട് എന്ന് അകമ്പൻ അറിയിക്കുന്നു. കൂട്ടത്തിൽ ഒറ്റയ്ക്കല്ല, അവന്റെ ജ്യേഷ്ഠനായ രാമനും, ജ്യേഷ്ഠപത്നിയായ സീതയും ഉണ്ടെന്നും അറിയിക്കുന്നു. തുടർന്ന് ‘മന്നിലൊരു നാരികളും ഏവമില്ലല്ലോ...’ എന്നെടുത്ത് വട്ടം തട്ടി, സീതയുടെ രൂപലാവണ്യത്തെ അകമ്പൻ വർണ്ണിക്കുന്നു. ഇടയ്ക്ക് അകമ്പൻ പറയുന്നു, “അവളുടെ സ്തനങ്ങൾ അമൃതകുംഭങ്ങളോട് സമമാണ്...”; ഉടൻ രാവണൻ... “ശ്ശെ... അത്രയേ ഉള്ളൂ?”; അകമ്പൻ.. “അല്ല, പർവ്വതാഗ്രങ്ങൾക്ക് സമമാണ്...”. സഹോദരിയെ വികൃതയാക്കിയതിനു പകരമായി, ഇവളെ അപഹരിച്ചുകൊണ്ടു വരികയാണ് വേണ്ടത് എന്ന് അകമ്പൻ, രാവണനെ ഉപദേശിക്കുന്നു.

കോട്ടക്കൽ ചന്ദ്രശേഖര വാര്യർ രാവണനായും, കലാമണ്ഡലം ബാലകൃഷ്ണൻ അകമ്പനായും വേഷമിട്ടു. അകമ്പന് നെടുംകത്തിയാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, കത്തിവേഷത്തിലാണ് ഇവിടെ ബാലകൃഷ്ണൻ പ്രത്യക്ഷപ്പെട്ടത്. രാക്ഷസദൂതൻ എന്നതിലുപരിയായി, അകമ്പന് പ്രാധാന്യം ഇല്ലാത്തതിനാൽ തിരനോട്ടവും ആവശ്യമുണ്ടായിരുന്നില്ല. വെപ്രാളപ്പെട്ടുവരുന്നതായാണ് രാവണൻ കാണുന്നതെങ്കിലും, അകമ്പനിൽ വെപ്രാളമൊന്നും അരങ്ങിൽ കണ്ടില്ല. ചിട്ടപ്രധാനമായ രംഗമാണെങ്കിലും, ഒരു സാധാരണ പദം പോലെയേ ബാലകൃഷ്ണൻ ആടിയപ്പോൾ തോന്നിച്ചുള്ളൂ. പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലാത്തതായും തോന്നി. ഒരുപക്ഷെ, കെട്ടി പരിചയമില്ലാത്തതിനാലാവാം ഇങ്ങിനെ സംഭവിച്ചത്. കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരായിരുന്നു ഇത്രയും ഭാഗം ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും, കലാമണ്ഡലം അച്ചുതവാര്യർ മദ്ദളത്തിലും ഈ ഭാഗത്തിന് മേളമൊരുക്കി.

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalakendram Muraleedharan Nampoothiri as Mandothiri.
സുന്ദരീമണിയായ സീതയുടെ വൃത്താന്തം അകമ്പനിൽ നിന്നുമറിഞ്ഞ രാവണന്റെ മനോവിചാരങ്ങളാണ് തുടർന്ന്. പതിയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തിൽ കുണ്ഠിതയായ മണ്ഡോദരി, രാവണനെ ഉപദേശിക്കുന്ന പദമാണ് അടുത്തത്. സീതയെ ഉപായത്തിൽ കടത്തിക്കൊണ്ടുവരുവാനുള്ള നിന്റെ വിചാരം ശരിയല്ല; അത് നിന്റെയും, വംശത്തിന്റെയും നാശത്തിനാണ്; ശക്തിയുണ്ടെങ്കിൽ, നീ രാമനെ പരാജയപ്പെടുത്തി സീതയെ കൈക്കലാക്കുകയാണ് വേണ്ടത്; ഇങ്ങിനെയൊക്കെ പറഞ്ഞ് രാവണനെ പിന്തിരിപ്പിക്കുവാൻ മണ്ഡോദരി ശ്രമിക്കുന്നു. എന്നാൽ മന്ദിരത്തിൽ പോയി വസിക്കുവാനാണ് രാവണൻ മണ്ഡോദരിയോട് പറയുന്നത്. കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയാണ് മണ്ഡോദരിയെ അവതരിപ്പിച്ചത്. മണ്ഡോദരിയുടെ പരിഭവവും, ഈർഷ്യയും ഒപ്പം നിസ്സഹായതയും മുരളീധരൻ നന്നായിത്തന്നെ അരങ്ങിൽ പ്രകടമാക്കി.

മണ്ഡോദരിയെ അയച്ച ശേഷം രാവണൻ വീണ്ടും വിചാരങ്ങളിൽ മുഴുകുന്നു; “അവളെ കരസ്തമാക്കുവാൻ എന്താണ് വഴി! നിസ്സാരരായ അവരെ കൊന്ന്, അവളെ കൈക്കലാക്കിയാലോ? ഇല്ല, ചതിയിൽ രാമനിൽ നിന്നും അവളെ പിരിച്ച്, വിരഹവേദന എന്തെന്ന് അറിയിക്കണം. അതിന് ഉപായമെന്ത്? വഴിയുണ്ട്, മാരീചനോട് ആലോചിച്ച് ഒരു വഴി കാണുക തന്നെ.” ഇങ്ങിനെയൊക്കെ ചിന്തിച്ച്, മാരീചന്റെ സമീപത്തേക്ക് പെട്ടെന്നു പോവുകയെന്നു പറഞ്ഞ് രാവണൻ രംഗത്തു നിന്നും മാറുന്നു. മാരീചനുമായുള്ള രംഗമാണ് തുടർന്നുള്ളത്. കാര്യമറിയുന്ന മാരീചൻ രാവണനോട് പറയുന്നു, “അവർ കേവലം നിസ്സരനായ മനുഷ്യനല്ല രാമൻ, നാരായണൻ തന്നെയാണ്. അതിനാൽ നിന്റെ പ്രവൃത്തിയിൽ കൂടെ നിൽക്കുവാൻ എനിക്കാവില്ല.” ഇതു കേട്ട് അത്രയും നേരം ബഹുമാനത്തോടെ നിന്നിരുന്ന രാവണൻ മാരീചനെ തന്റെ ഇടതു ഭാഗത്തേക്ക് കഴുത്തിൽ തള്ളി മാറ്റുന്നു. ഒടുവിൽ കൂടെച്ചെന്നില്ലയെങ്കിൽ രാവണന്റെ കൈകൊണ്ടാവും തന്റെ അന്ത്യം എന്നു മനസിലാക്കുന്ന മാരീചൻ ഒപ്പം ചെല്ലാമെന്നു സമ്മതിക്കുന്നു. ഇതു കേൾക്കുമ്പോൾ രാവണൻ പിന്നെയും മാരീചനെ വലതു ഭാഗത്തേക്കു മാറ്റി, വേണ്ടും വണ്ണം ബഹുമാനിക്കുന്നു!

BaliVadham Kathakali: Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan.
കലാമണ്ഡലം ബാലകൃഷ്ണനാണ് മാരീചനായും രംഗത്തെത്തിയത്. എന്നാൽ ഇവിടെയും പരിഭ്രമിച്ചാണ് ബാലകൃഷ്ണൻ കഥാപാത്രം അവതരിപ്പിച്ചത്. “രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് രാമബാണമേറ്റ് മരിക്കുന്നതാണ്. തനിക്ക് മോക്ഷം ലഭിക്കുകയും ചെയ്യും”; ഈ രീതിയിലുള്ള മാരീചന്റെ വിചാരമൊന്നും ബാലകൃഷ്ണൻ ആടുകയുണ്ടായില്ല. തുടർന്ന് രാവണൻ തന്റെ ഉദ്ദേശം മാരീചനെ അറിയിക്കുന്നു. “ഒരു സ്വർണ്ണമാനായി സീതയിൽ കൌതുകമുണർത്തുക. സീതയ്ക്കുവേണ്ടി, മാനിനെ പിടിക്കുവാനായി രാമൻ തിരിക്കും. ദൂരെയെത്തുമ്പോൾ ലക്ഷ്മണനേയും, സീതയേയും വിളിച്ച് രാമന്റെ ശബ്ദത്തിൽ പ്രാണഭയത്തോടെ കരയുക. ഇതുകേട്ട് ലക്ഷ്മണൻ സീതയെ ഒറ്റയ്ക്കാക്കി രാമനെ തിരക്കി പുറപ്പെടും. ഈ സമയം ഞാൻ സീതയെ തട്ടിയെടുത്ത് ലങ്കയിലേക്ക് തിരിച്ചുകൊള്ളാം”. ഇതുകേട്ട് എല്ലാം നിന്റെ ആഗ്രഹം പോലെ എന്നു പറഞ്ഞ്, സ്വർണ്ണമാനായി സീതയിൽ മോഹമുണർത്തുവാനായി മാരീചൻ തിരിക്കുന്നു.

രാവണന്റെ മനോധർമ്മാട്ടമാണ് തുടർന്ന്. “ദേവകളെ പരാജയപ്പെടുത്തി, താൻ ഇന്ദ്രനെയും, സുരലോകത്തെയും തന്റെ അധീനതയിലാക്കി. അന്ന് സുന്ദരിയായ ഇന്ദ്രാണിയെ കാണുകയുണ്ടായി. എന്നാൽ അവൾ ഈ സീതയുടെ സൌന്ദര്യത്തിനു മുൻപിൽ ഒന്നുമല്ല! ഈരേഴ് പതിനാല് ലോകവും ജയിച്ച് പല സുന്ദരിമാരേയും താൻ പുഷ്പകവിമാനത്തിൽ കയറ്റി ലങ്കയിലെത്തിച്ചു. അവരെല്ലാവരും സുന്ദരിമാർ തന്നെ, എന്നാൽ സീതയുടെ അത്രയും സൌന്ദര്യമുള്ള ഒരുവളെ ഞാൻ അവരിലും കണ്ടില്ല. കൈലാസമെടുത്ത് പണ്ട് അമ്മാനമാടിയപ്പോൾ, ഭയചകിതയായ പാർവ്വതിയെ ഞാൻ കാണുകയുണ്ടായി. പാർവ്വതിയും, സൌന്ദര്യത്തിൽ സീതയുടെ പിന്നിലാണ്!” ഇങ്ങിനെയൊക്കെ വിചാരിച്ച ശേഷം, ഉടൻ തന്നെ പഞ്ചവടിയിലേക്ക് തിരിക്കുക തന്നെ എന്നാടി രാവണൻ മാറുന്നു.

പത്തിയൂർ ശങ്കരൻ കുട്ടി, സജീവൻ എന്നിവർ പാട്ടിലും; കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുതവാര്യർ എന്നിവർ മേളത്തിലും മാരീചന്റെ ഭാഗം മുതൽ പ്രവർത്തിച്ചു. കോട്ടക്കൽ ചന്ദ്രശേഖര വാര്യരുടെ രാവണനായുള്ള അവതരണം വളരെ നന്നായി ഈ ഭാഗങ്ങളിൽ. പ്രത്യേകിച്ചും അകമ്പൻ, മാരീചൻ എന്നിവരോടുള്ള മനോധർമ്മങ്ങളും; സീതയുടെ സൌന്ദര്യം മറ്റുള്ള പലരോടും താരതമ്യം ചെയ്തുള്ള ആട്ടവും വാര്യർ മനോഹരമാക്കി. ഏറ്റവും അരോചകമായി അനുഭവപ്പെടാറുള്ള, വായ തുറന്നുവെയ്ക്കൽ ഇവിടെ വളരെ കുറവായിരുന്നു എന്നതും പ്രവർത്തി ഇഷ്ടപ്പെടുവാൻ ഒരു കാരണമാണ്. തെക്കൻ ശൈലിയിലുള്ള കിരീടമാണ് ഉപയോഗിച്ചതെന്നതൊഴിച്ചാൽ, രാവണന്റെ വേഷവും ഗംഭീരമായിരുന്നു. കലാമണ്ഡലം ബാലകൃഷ്ണന്റെ ഉടുത്തുകെട്ട് അതേസമയം അത്ര നന്നായില്ല. മാത്രമല്ല, അരങ്ങിൽ അദ്ദേഹത്തിന്റെ നില്പിലൊന്നും ഒരു ‘കഥകളി’ത്തം തോന്നിക്കുന്നില്ല. മുട്ട് അല്പം പോലും വളയ്ക്കാതെ, നേരേ ഒറ്റ നില്പാണ്! അതുപോലെ പാദത്തിന്റെ മുഴുവനും നിലത്ത് സ്പർശിക്കുന്ന രീതിയിലാണ് കാൽ വെയ്ക്കുന്നതും. ഇവയൊക്കെക്കൂടി ശ്രദ്ധിച്ചാൽ, കൂടുതൽ നന്നാവും ബാലകൃഷ്ണന്റെ വേഷം. സീതാപഹരണവും, ജടായൂമോക്ഷവും ഉൾപ്പെടുന്ന ‘ബാലിവധ’ത്തിലെ തുടർന്നുള്ള ഭാഗങ്ങൾ അടുത്ത പോസ്റ്റിൽ.

Description: BaliVadham Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Kottackal Chandrasekhara Varier as Ravanan, Kalamandalam Balakrishnan as Akamban and Mareechan, Kalakendram Muraleedharan Nampoothiri as Mandothiri. Pattu by Pathiyoor Sankaran Kutty, Kottakkal Madhu, Kalamandalam Sajeevan and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ചിങ്ങോലിയിലെ കാട്ടാളനും, ദമയന്തിയും

Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi).
ആഗസ്റ്റ് 2, 2008: ചിങ്ങോലിയിൽ, കാരുവള്ളി ഇല്ലത്ത് കെ.എൻ. വാസുദേവൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ പ്രമാണിച്ച് നളചരിതം രണ്ടാംദിവസം കഥകളിയിലെ കാട്ടാളനും, ദമയന്തിയും കൂടിയുള്ള രംഗം അവതരിക്കപ്പെട്ടു. ചിങ്ങോലി ഗോപാലകൃഷ്ണൻ അവതരിപ്പിച്ച പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. പുറപ്പാട് ചുവടുകളുടെ സൌന്ദര്യമൊന്നും ഗോപാലകൃഷ്ണന്റെ ആട്ടത്തിൽ പ്രകടമായില്ല. കുറച്ചു കൂടി ചടുലതയോടെ, വ്യക്തമായ മുദ്രകളോടെ പുറപ്പാട് അവതരിപ്പിക്കാമായിരുന്നു. കലാമണ്ഡലം നാരായണൻ നായർ, കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം അച്ചുത വാര്യർ, കലാമണ്ഡലം കൃഷ്ണദാസ് എന്നിവരുടെ മേളപ്പദവും തുടർന്ന് അവതരിപ്പിക്കപ്പെട്ടു.

കോട്ടക്കൽ മധു, കലാമണ്ഡലം സജീവൻ എന്നിവരായിരുന്നു പുറപ്പാടും മേളപ്പദവും പാടിയത്. കോട്ടക്കൽ മധു സാധാരണ പാടാറുള്ളത്രയും, സംഗീതപ്രയോഗങ്ങളോടെ ഇവിടെ പാടുകയുണ്ടായില്ല. എന്നിട്ടുപോലും സജീവന് പലയിടത്തും മധുവിനെ പിന്തുടരുവാൻ കഴിഞ്ഞില്ല. താളത്തിനുള്ളിൽ വരികൾ വിന്യസിക്കുവാനും വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ ചെണ്ടയിൽ നന്നായി പ്രവർത്തിച്ചപ്പോൾ; മദ്ദളത്തിൽ കലാമണ്ഡലം നാരയണൻ നായരുടെ പ്രവർത്തി അത്ര മെച്ചമായി തോന്നിയില്ല. രണ്ടാമത്തെ മദ്ദളം കൈകാര്യം ചെയ്ത അച്ചുത വാര്യർ സാമാന്യം നല്ല രീതിയിൽ തന്നെ മേളം കൈകാര്യം ചെയ്തു. പുറപ്പാടിനു ശേഷം അവതരിപ്പിക്കുന്ന കഥകളുടെ ഒരു സംക്ഷിപ്ത വിവരണം കലാമണ്ഡലം സജീവൻ നൽകുകയുണ്ടായി. ഒരു കഥകളി കലാകാരൻ തന്നെ അത് അവതരിപ്പിച്ചത് എന്തുകൊണ്ടും ഉചിതമായി. സജീവൻ അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.

Kattalan & Damayanthi Kathakali: Margi Vijayakumar (Damayanthi).
മാർഗി വിജയകുമാർ ദമയന്തിയായും, സദനം കൃഷ്ണൻകുട്ടി കാട്ടാളനായും വേഷമിട്ട; നളചരിതത്തിലെ കാട്ടാളനും, ദമയന്തിയും ഉൾപ്പെടുന്ന രംഗമാണ് തുടർന്ന് അവതരിക്കപ്പെട്ടത്. കലിബാധിതനായ നളൻ ദമയന്തിയെ വനത്തിൽ ഉപേക്ഷിച്ചു പോവുന്നു. ക്ഷീണിതയായി ഉറങ്ങിപ്പോയ ദമയന്തി ഉറക്കമുണരുമ്പോൾ പ്രിയതമനെ കാണാതെ വിഷമിക്കുന്നു. തുടർന്നുള്ള ദമയന്തിയുടെ പദമായ “അലസത വിലസിതം...” എന്ന പദം മുതൽക്കാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയായെത്തിയ മാർഗി വിജയകുമാർ സാധാരണപോലെ മികച്ചു നിന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan), Margi Vijayakumar (Damayanthi).
സദനം കൃഷ്ണൻ കുട്ടി അവതരിപ്പിച്ച കാട്ടാളനെ ‘വിചിത്രം!’ എന്നേ വിശേഷിപ്പിക്കുവാനാവൂ. എന്തോ ശബ്ദം കേട്ട് ഉണരുന്ന കാട്ടാളൻ ഉടൻ തന്നെ പന്തം കത്തിക്കുന്നതായാണ് ആടിയത്. ഈ ആട്ടം ഒട്ടും തന്നെ കാട്ടാളന് ഉചിതമല്ല. കാട്ടാളന്റെ അടുത്ത ചരണത്തിൽ പറയുന്നുണ്ട്, “ഉരത്തെഴും തിമിരം വെൽ‍വാൻ ഉദിക്കുമാറായ് ഭഗവാനും...” എന്ന്. പന്തവും കൈയിലേന്തി നടക്കുന്ന ഒരുവന് ഉരത്തെഴുന്ന തിമിരം ഒരു പ്രശ്നമാവില്ലല്ലോ! പന്തമൊക്കെ കൊളുത്തി പുറത്തിറങ്ങുന്ന കാട്ടാളൻ ഉടൻ തന്നെ, പദമോർത്തിട്ടാവണം, പന്തം കെടുത്തുകയും ചെയ്തു! അതിനു ശേഷം കാട്ടാളൻ പറയുന്നു, ‘ശബ്ദം കേട്ടിട്ട് കുയിലിന്റെ കൂജനമാണോ എന്നു തോന്നും!’ എന്ന്. ഇവിടെ ഒരു കുയിൽ പേടിച്ചു കരയുന്നതുപോലെ തോന്നുന്നു എന്നോ മറ്റോ ആടുന്നതായിരുന്നു ഉചിതം. നളനെ കാണാഞ്ഞ് ദമയന്തി വിലപിക്കുന്നതാണല്ലോ കാട്ടാളൻ കേൾക്കുന്നത്. അത്, കുയിലിന്റെ കൂജനമായി കേൾക്കുന്നത് അഭംഗിയായി തോന്നുന്നു.

“എടുത്തു വില്ലും അമ്പും വാളും...” എന്ന ചരണത്തിലാണ് അടുത്ത വിശേഷം. നാലു പാടും, ഉത്തരത്തിലും മറ്റും തന്റെ ആയുധങ്ങളെ തപ്പുന്നതായാണ് കൃഷ്ണൻകുട്ടിയുടെ കാട്ടാളൻ ആടിയത്. തന്റെ ജീവൻ നിലനിർത്തിപ്പോകുവാൻ ഏറ്റവും ആവശ്യമായ ആയുധങ്ങൾ എവിടെ വെച്ചു എന്ന് ഒരു കാട്ടാളൻ മറക്കുക വിശ്വസിനീയമായ സംഗതിയല്ല. കാട്ടിൽ വസിക്കുന്ന ഒരാളായതിനാൽ തന്നെ, സ്വയരക്ഷയ്ക്കായി ആയുധങ്ങൾ കൈയ്യെത്തുന്ന അകലത്തിൽ തന്നെ ഉണ്ടാകുവാനാണ് സാധ്യത. അതുപോലെ സ്ഥിരം ഉപയോഗിക്കുന്ന വാളും, അമ്പും മറ്റും ഉപയോഗിക്കുവാനേ കഴിയാത്തത്രയും മൂർച്ച കുറഞ്ഞ അവസ്ഥയിലായിരിക്കുകയുമില്ലല്ലോ! അങ്ങിനെയാടുന്നതിനോടും യോജിക്കുവാൻ കഴിയില്ല. അല്പം മൂർച്ചകൂട്ടുന്നതായൊക്കെ ആടാം, അത്രയും മതിയാവും.

“ആഹന്ത ദയിത! ദയാസിന്ധോ നീയെന്നെ...” എന്ന പദം ഇപ്പോൾ വെറുതെ ആലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എനിക്കു തോന്നുന്നു, കഥകളിയിൽ ഒരു പദവും അങ്ങിനെ വെറുതെ പാടുവാനുള്ളതാവില്ല എന്നാണ്. ഈ സമയം കാട്ടാളൻ അരങ്ങിൽ നിന്നു മാറുകയും, ദമയന്തി വശത്തുകൂടി പ്രവേശിച്ച് പദമാടി മാറുകയും ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം എന്നു തോന്നുന്നു. ‘കിർമ്മീരവധം’ കഥകളിയിൽ പാത്രവുമായെത്തുന്ന ധർമ്മപുത്രരുടെ അടുത്തേക്ക് ധൌമ്യനും, പാഞ്ചാലിയും പ്രവേശിച്ചു മാറുന്നത് ഓർക്കുക. ആ മാതൃക ഇവിടെയും പിന്തുടരാവുന്നതാണ്.

കാട്ടാളന്റെ തുടർന്നുള്ള പദത്തിലെ ഒരു വരി “വാതിച്ചോർക്കും പ്രാണാപായേ...” എന്നാണ് തുടങ്ങുന്നത്. ഇവിടെ ‘വാതിച്ചോർ’ എന്നതിന് അടുത്തേക്കു വരുന്നു എന്നതിനു കാട്ടുന്ന മുദ്രയാണ് കാണിച്ചത്. എന്താണ് ഇതുകൊണ്ട് നടൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. വാതിച്ചോർ എന്നതിന് ബ്രാഹ്മണർ എന്നാണർത്ഥം. ബ്രാഹ്മണർക്കു പോലും, പ്രാണൻ അപകടത്തിലാവുന്ന സമയത്ത് അയിത്തം ഒരു പ്രശ്നമാവാറില്ല എന്നു വരിയുടെ അർത്ഥം. അതുപോലെ ‘കാട്’ എന്നതിനു പലപ്പോഴും ‘മരം’ എന്ന മുദ്രകൊണ്ടു മതിയാക്കി; ‘മംഗലഗാത്രി’ എന്ന ഭാഗത്ത് ‘മനോഹരം’ എന്നതിൽ മുദ്ര നിർത്തി, ‘ഗാത്രി’ എന്നഭാഗം വിഴുങ്ങി - ഇങ്ങിനെ പലഭാഗത്തും മുദ്രകൾ പൂർണ്ണമായി കാണിക്കാതെ ഒഴിവാക്കുന്നത് കാണാമായിരുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
പാമ്പിനെ കൊന്നതിനു ശേഷം, കാട്ടാളനുടനെ പച്ചിലയൊക്കെ പറിച്ച് മരുന്നുണ്ടാക്കി ദമയന്തിയുടെ പാദത്തിൽ തേക്കുവാൻ ആയുന്നതായൊക്കെ ആടി. എന്നാൽ ഈ ഭാഗമൊന്നും ദമയന്തി കണ്ടതുകൂടിയില്ല. ഒരുപക്ഷെ അങ്ങിനെ ഒരു ആട്ടം ആടുന്നുണ്ട് എന്ന് മാർഗി വിജയകുമാർ അറിഞ്ഞിട്ടുണ്ടാവില്ല. പിന്നെ, കാട്ടാളൻ തന്നെ മരുന്ന് വേണ്ടെന്നോ എന്നൊക്കെ സ്വയം ആടി, അവസാനിപ്പിച്ചു; മാർഗി വിജയകുമാർ പദഭാഗവുമാടി. കൂട്ടുവേഷത്തിന്റെ സഹകരണം ആവശ്യമുള്ള ഇത്തരം മനോധർമ്മങ്ങൾ അരങ്ങിൽ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, അത് അണിയറയിൽ വെച്ചു തന്നെ കൂട്ടുവേഷം കെട്ടുന്ന നടനുമായി സംസാരിച്ച് ഒരു ധാരണയിൽ എത്തുന്നത് നല്ലതായിരിക്കും. അല്ലെങ്കിൽ ഇവിടെ സംഭവിച്ചതുപോലെ, ‘ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന രീതിയിൽ ആട്ടം അവസാനിപ്പിക്കേണ്ടിവരും.

“അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന കാട്ടാളന്റെ പദത്തിൽ “വാഴ്ച നമുക്കവിടെ വനസുഖം, ആരറിഞ്ഞു!” എന്നൊരു ചരണത്തിൽ വരുന്നുണ്ട്. ഇവിടെ വനസുഖം കാട്ടാളൻ ആടിയത്, മാനിനെയും മറ്റും നായാടി, അവയെ തീയിൽ ചുട്ടു തിന്നാം എന്നൊക്കെയാണ്. എത്ര ശുഷ്കമാണ് കാട്ടാളന്റെ ഭാവന. കാമവുമായോ, രതിയുമായോ ബന്ധപ്പെട്ട എന്തെങ്കിലും ആട്ടങ്ങളാണ് ഇവിടെ അനുയോജ്യം. വെള്ളച്ചാട്ടങ്ങളിൽ നീരാടി, ഇണക്കിണികളെപ്പോലെ ചുണ്ടുരുമ്മി കഴിയാം, ലതകൾ മരങ്ങളെ ചുറ്റിപ്പുണരുന്നതുപോലെ ഞാൻ നിന്നെ പുണരാം... എന്നിങ്ങനെ എന്തൊക്കെ കാണിക്കാം! അപ്പോഴാണ് മാംസം ചുട്ടുകഴിക്കാമെന്ന് പറയുന്നത്! ഉണ്ണായിവാര്യരുടെ കാട്ടാളനുപോലും വിവരമുണ്ട് എന്നാണ് പറയുവാറുള്ളത്. എന്നാൽ വിവരക്കേടായ കാട്ടാളന്മാരും കുറവല്ല എന്ന് ഇത്തരം വേദികൾ തെളിയിക്കുന്നു.

Kattalan & Damayanthi Kathakali: Sadanam Krishnan Kutty (Kattalan).
ഒടുവിൽ ദമയന്തി “ഈശ്വര! നിഷധേശ്വര...” എന്നു വിലാപം തുടങ്ങുമ്പോളേ കാട്ടാളൻ സ്റ്റൂളിൽ കയറി ഭസ്മമാകുവാൻ തയ്യാറായിരുന്നു. “അബലേ! നിൻ‍വ്രതലോപോദ്യതൻ ഭസ്മീഭവിപ്പൂ...” എന്നാണ് കവിവാക്യം. കാട്ടാളൻ ദമയന്തിയെ പ്രാപിക്കുവാൻ ആയുമ്പോളാണ്, അല്ലെങ്കിൽ അങ്ങിനെയുള്ള വികാരങ്ങൾ അയാളിൽ ജനിക്കുമ്പോളാണ്, ദേവന്മാരുടെ ദമയന്തിക്കുള്ള വരം നിമിത്തമായി കാട്ടാളൻ ഭസ്മമാവുന്നത്. സ്റ്റൂളിൽ കയറി വീഴുവാൻ കാത്തു നിൽക്കുന്നതിനു പകരം; കാട്ടാളന്റെയുള്ളിലെ കാമവികാരങ്ങൾ രംഗത്ത് പ്രകടിപ്പിക്കുകയാണ് വേണ്ടത്. അതു പ്രകടമാക്കിക്കഴിഞ്ഞാൽ ചൂട് അനുഭവപ്പെടുന്നതായി ആടി, അഗ്നിയിൽ താൻ ദഹിക്കുന്നതായി ആടി, ചാരമായി നിപതിക്കുന്നു എന്നുമാടിവേണം കാട്ടാളൻ വീഴുവാൻ. ഇതൊന്നും സദനം കൃഷ്ണൻ കുട്ടിക്ക് അറിവില്ലാത്തതാണ് എന്നു കരുതുവാൻ വയ്യ. എന്തുകൊണ്ടോ അദ്ദേഹത്തിന് വേണ്ടും വണ്ണം കാട്ടാളനെ അവതരിപ്പിക്കുവാൻ അന്നേ ദിവസം ശുഷ്കാന്തി ഉണ്ടായിരുന്നില്ല എന്നു വേണം കരുതുവാൻ. സാധാരണ പ്രേക്ഷകർക്ക് കൃഷ്ണൻകുട്ടിയുടെ അധികമായി ഇളകിയുള്ള ആട്ടവും മറ്റും കൊണ്ട് കാട്ടാളൻ ഇഷ്ടപ്പെട്ടെന്നിരിക്കും; എങ്കിലും ഇത്രയും മുതിർന്ന ഒരു കലാകാരനിൽ നിന്നും ഇതിലും ഉത്തരവാദിത്തപ്പെട്ട ഒരു പ്രകടനമാണ് കഥകളി ആസ്വാദകർ പ്രതീക്ഷിക്കുന്നത്.

പത്തിയൂർ ശങ്കരൻ കുട്ടി, കോട്ടക്കൽ മധു എന്നിവരായിരുന്നു ഈ കഥാഭാഗം ആലപിച്ചത്. വേദിയിലെ മൈക്ക്/സ്പീക്കർ വിന്യാസം അത്ര മെച്ചമല്ലായിരുന്നതിനാൽ, കേൾവി സുഖം കുറവായിരുന്നു. വെറുതെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുക എന്നതുമാത്രമല്ല മൈക്ക്/സ്പീക്കർ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇവ ക്രമീകരിക്കുന്നവർ മനസിലാക്കിയെങ്കിൽ! കാട്ടാളന്റെ “അംഗനേ! ഞാനങ്ങുപോവതെങ്ങിനെ...” എന്ന പദം ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് ചരണത്തിന്റെ ആവർത്തനത്തിൽ, “എങ്ങിനെ ഞാനങ്ങുപോവതംഗനേ...” എന്നു മറിച്ചു പാടിയതും രസകരമായി തോന്നി. എന്നാൽ ‘അംഗനേ!’ എന്നാണോ ‘അങ്ങനേ’ എന്നാണോ വരി തുടങ്ങേണ്ടത് എന്നൊരു സംശയം ഇപ്പോളും നിലനിൽക്കുന്നു. ഉണ്ണായിവാര്യർ ഒരു പ്രാസപ്രിയനായതിനാലും (അടുത്തവരി തുടങ്ങുന്നത് “ഇങ്ങനേകം മനോരാജ്യം...” എന്നാണല്ലോ.), കാട്ടാളന്റെ സ്വഭാവത്തിന് ‘അങ്ങനെ ഞാനെങ്ങിനെയാണ് അങ്ങു പോവുക?’ എന്ന ചോദ്യമാണ് കൂടുതൽ യോജ്യമെന്നതുകൊണ്ടും; ‘അംഗനേ!’ എന്ന അഭിസംബോധനയ്ക്കു പകരം ‘അങ്ങനെ’ എന്നു തുടങ്ങുന്നതാണ് കൂടുതൽ യോജ്യമെന്നു തോന്നുന്നു. “സങ്കടമെനിക്കുണ്ടു സദയത വേണമെന്നിൽ...” എന്ന ചരണമാണ് ഏറ്റവും മനോഹരമായത്. കാട്ടാളന്റെ ഭാവം ശരിയായി പ്രകടമാവുന്ന രീതിയിൽ ശബ്ദനിയന്ത്രണത്തോടെയാണ് ഈ ഭാഗം ശങ്കരൻ കുട്ടിയും, മധുവും ആലപിച്ചത്. എന്നാൽ ദമയന്തിയുടെ അവസാന പദമായ “ഈശ്വര! നിഷധേശ്വര!” അത്ര അനുഭവത്തായതുമില്ല.

മാർഗി രവി, ചിങ്ങോലി പുരുഷോത്തമൻ എന്നിവരായിരുന്നു ഇവിടുത്തെ ചുട്ടി കൈകാര്യം ചെയ്തത്. ഏവൂരിലെ ശ്രീകൃഷ്ണവനമാല കളിയോഗത്തിന്റെ കോപ്പുകളും, വേഷങ്ങളുമാണ് ഉപയോഗിച്ചത്. കാട്ടാളന്റെയും, ദമയന്തിയുടേയും വേഷം മനോഹരമായിരുന്നു. എന്നിരുന്നാലും, കാട്ടാളന്റെ ഒരു വശമുള്ള മുന്തി ഭൂരിഭാഗം സമയവും നേരേയല്ല കിടന്നിരുന്നത്. ഉടുത്തുകെട്ടിലുള്ള പോരായ്മ മൂലമാണ് ഇത് സംഭവിക്കുന്നത്. വേഷത്തിലെ അപാകത നടൻ ശ്രദ്ധിച്ചതുമില്ല. ചുരുക്കത്തിൽ അത്രയൊന്നും തൃപ്തികരമായ ഒരു അനുഭവമായിരുന്നില്ല, ചിങ്ങോലിയിൽ അവതരിപ്പിച്ച ‘കാട്ടാളനും ദമയന്തിയും’ ആസ്വാദകർക്കു നൽകിയത്.

കുറിപ്പ്: കഥാവതരണത്തിനു ശേഷം സജീവൻ പറഞ്ഞത് “കെ.എൻ. വാസുദേവൻ നമ്പൂതിരിക്ക് ഇനിയും ആയുരാരോഗ്യത്തോടെ അനേകവർഷങ്ങൾ ജീവിക്കുവാൻ കഴിയട്ടെ. അദ്ദേഹത്തിന്റെ സപ്തതിക്കും, നവതിക്കുമെല്ലാം ഇതുപോലെ കഥകളി അരങ്ങൊരുക്കുവാനുള്ള കഴിവും, ആരോഗ്യവും അദ്ദേഹത്തിനും, അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടാവട്ടെ...”; ഇതേ പ്രാർത്ഥനയോടെ ഈ ആസ്വാദനക്കുറിപ്പ് അദ്ദേഹത്തിനു സമർപ്പിക്കുന്നു.

Description: Kattalan & Damayanthi Kathakali: Staged at Karuvalli Illom, Chingoli as part of 60th B'day Celebrations - K.N. Vasudevan Nampoothiri. Chingoli Gopalakrishnan (Purappad), Sadanam Krishnankutty (Kattalan), Margi Vijayakumar (Damayanthi). Pattu by Pathiyoor Sankaran Kutty and Kalanilayam Rajeevan. Maddalam by Kalamandalam Narayanan Nair and Kalamandalam Achutha Varier. Chenda by Kalamandalam Krishnadas and Kalamandalam Raman Nampoothiri. Chutty by Margi Ravi and Chingoli Purushothaman. Kathakali appreciation by Hareesh N. Nampoothiri aka Haree | ഹരീ.
--

2008, ജൂലൈ 23, ബുധനാഴ്‌ച

കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം

Purappadu, Melappadam & PoothanaMoksham Kathakali: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini and Kalamandalam Mukundan as Poothana.

ജൂലൈ 10, 2008: പതിനാലാമത് കേരള രംഗകലോത്സവത്തിന്റെ ഭാഗമായി കാര്‍ത്തികതിരുനാള്‍ തിയേറ്ററില്‍ ‘പൂതനാമോക്ഷം’ കഥകളി അരങ്ങേറി. കഥാവതരണത്തിനു മുന്‍പായി നാലുനോക്കോടു കൂടിയ പുറപ്പാടും, ഡബിള്‍ മേളപ്പദവും അവതരിക്കപ്പെട്ടു. കലാമണ്ഡലം മുകുന്ദന്‍, കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവര്‍ ഒന്നിക്കുന്ന പുറപ്പാട്, അതിനു ശേഷം മാര്‍ഗി വിജയകുമാര്‍ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ എന്നിവയാണ് നിശ്ചയിച്ചിരുന്നതെങ്കിലും; അനാരോഗ്യം നിമിത്തം മാര്‍ഗി വിജയകുമാര്‍ കളിയില്‍ നിന്നും മാറിയതിനാല്‍ കലാമണ്ഡലം മുകുന്ദനാണ് ‘പൂതനാമോക്ഷം’ അവതരിപ്പിച്ചത്. പുറപ്പാട്; കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവര്‍ ചെര്‍ന്നും അവതരിപ്പിച്ചു.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

നാലുനോക്കോടു കൂടി, സമ്പൂര്‍ണ്ണമായി അവതരിക്കപ്പെട്ട പുറപ്പാടായിരുന്നു കളിയുടെ മുഖ്യ ആകര്‍ഷണീയത. കൃഷ്ണവേഷവും, സ്ത്രീവേഷവും ചേര്‍ന്നാണ് ഇവിടെ പുറപ്പാട് അവതരിക്കപ്പെട്ടത്. “ദേവദേവന്‍! വാസുദേവന്‍!” എന്ന ചരണത്തോടെയാണ് ഒന്നാം നോക്കിന്റെ തുടക്കം. ഇവിടെ ആലവട്ടവും, മേല്‍ക്കട്ടിയും മറ്റും ഉപയോഗിക്കാറുണ്ട്. കൃഷ്ണവേഷം മുരളിയൂതുന്ന മുദ്രപിടിച്ചും, സ്ത്രീവേഷം കൃഷ്ണനെ തൊഴുതുമാണ് പ്രവേശിക്കുന്നത്. “രേവതീരമണനാകും, രാമനോടും കൂടി...” എന്നു തുടങ്ങുന്ന രണ്ടാം ചരണത്തിലാണ് രണ്ടാം നോക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ ഇരുവേഷങ്ങളും തിരശീല പിടിച്ചു താഴ്ത്തുന്നതായാണ്‍` അവതരണം.



Purappadu: Kalamandalam Sucheendran as SriKrishnan, Kalamandalam Arun Varier as Rugmini.

“ഉത്തമബുദ്ധിമാന്‍ ഭക്തരിൽ...” എന്ന മൂന്നാം ചരണത്തോടെ മൂന്നാം നോക്ക് ആരംഭിക്കുന്നു. ഇവിടെ ഇരുവരും ഒരുവശമുള്ള കൈകള്‍ കോര്‍ത്തിണക്കി, മറ്റു കരങ്ങളാല്‍ തിരശീല താഴ്ത്തിയാണ് പ്രവേശിക്കുന്നത്. തിരശീല മാറ്റിയതിനു ശേഷമുള്ള ആട്ടങ്ങളും കൈകള്‍ കോര്‍ത്തു തന്നെയാണ് അവതരിപ്പിക്കുന്നത്. നാലാം നോക്ക് വീണ്ടും സാധാരണ രീതിയില്‍ തിരശീല ഇരുകൈകളും ഉപയോഗിച്ച് പിടിച്ചു താഴ്ത്തിയാണ് തുടങ്ങുന്നത്. “വാരിജലോചനമാരാകും നാരികളുമായി...” എന്ന ചരണമാണ് ഈ ഭാഗത്ത് പാടുന്നത്. തുടര്‍ന്ന് “രാമപാലയ മാം, ഹരേ...” എന്ന നിലപ്പദത്തോടെ പുറപ്പാട് അവസാനിക്കുന്നു. കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം അരുണ്‍ വാര്യര്‍ എന്നിവരിരുവരും നന്നായി തന്നെ പുറപ്പാട് അവതരിപ്പിച്ചു. കലാശങ്ങളും, മുദ്രകളും ഒരുപോലെ വിന്യസിച്ച്; നൃത്തങ്ങള്‍ ഗ്രാമ്യമായിപ്പോവാതെ; ഒരുമിച്ച് ഇരുവരും അരങ്ങില്‍ പ്രവര്‍ത്തിച്ചു. ചില അവസരങ്ങളില്‍ അരുണ്‍ വാര്യര്‍ക്ക്, ശുചീന്ദ്രനെ നോക്കേണ്ടി വന്നുവെങ്കിലും, അത് കാര്യമായ ഒരു കുറവായി അനുഭവപ്പെട്ടില്ല.



“മഞ്ജുതര! കുഞ്ജദള!” എന്ന പദത്തോടെ മേളപ്പദം ആരംഭിക്കുന്നു. പദാ‍ലാപനത്തിനു ശേഷം മദ്ദളത്തില്‍ ഇരുവരുടേയും ഇടവിട്ടുള്ള പ്രയോഗമാണ്. “നവഭവ, അശോകദളശയന” ഒന്നാം കാലത്തില്‍ പാടി തുടങ്ങി, ചെണ്ടയിലും ഇടവിട്ട് കൊട്ടി ചരണം പൂര്‍ത്തിയാക്കുന്നു. “കുസുമചയ രചിതശുചി” എന്ന ചരണമാണ് അടുത്തത്. രണ്ടാം കാലത്തിലുള്ള ഈ ചരണം അല്പം വിസ്തരിക്കാറുണ്ട്. അവസാനചരണമായ, മൂന്നാം കാലത്തിലുള്ള “ചലമാലയമൃദുപവന” വളരെ വിസ്തരിച്ച് പാടാറുണ്ട്. ഇതിനുമുന്‍പുള്ള ചരണമായ “വിരതബഹുവല്ലി നവ പല്ലവധനേ...” സാധാരണയായി അവതരിപ്പിക്കാറില്ല, ഇവിടെയും ഇത് ഉണ്ടായില്ല. രണ്ടാം കാലത്തിനും, മൂന്നാം കാലത്തിനും ഇടക്കുള്ള കാലത്തിലാണ് ഈ ചരണം നിശ്ചയിച്ചിട്ടുള്ളത്. പാട്ടുകാരുടെ സംഗീതത്തിലുള്ള കഴിവുകള്‍ പ്രകടമാക്കാനുള്ള അവസരമായാണ് മേളപ്പദത്തിലെ പദങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. കോട്ടക്കല്‍ മധുവും, കലാനിലയം രാജീവനും വളരെ നന്നായി തന്നെ ഈ അവസരം ഉപയോഗിച്ചുവെന്നു പറയണം. “ചലമാലയമൃദുപവന” തുടങ്ങിയത് അല്പം ശുഷ്കമായിപ്പോയെങ്കിലും പിന്നീട് ഇരുവരും ഉണര്‍ന്നു പാടി. ഈ വരി പല രാഗങ്ങളില്‍ പാടുക എന്ന സമ്പ്രദായം അരങ്ങില്‍ പരീക്ഷിക്കുവാന്‍ ധൈര്യം കാട്ടിയത് കോട്ടക്കല്‍ മധുവാണ്. ഇവിടെയും പതിനഞ്ചോളം രാഗങ്ങളില്‍ ഈ വരി ആലപിക്കുകയുണ്ടായി. യാഥാസ്ഥിതിക കലാസ്വാദകര്‍ക്ക് മധുവിന്റെ ആലാപനം കല്ലുകടിയായാണ് അനുഭവപ്പെടാറുള്ളത് എന്നു കേള്‍ക്കാറുണ്ടെങ്കിലും; നവതലമുറയിലെ ആസ്വാകരെ കഥകളിയോട് അടുപ്പിച്ചു നിര്‍ത്തുന്നതില്‍ മധുവിന്റെ സംഗീതപരീക്ഷണങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കത്തക്കതല്ല. കലാനിലയം രാജീവനും വളരെ നല്ല രീതിയില്‍ മധുവിനെ പിന്തുണച്ചു. നാലാം കാലത്തിൽ‍, മധ്യമാവതി രാഗത്തിലുള്ള “വിഹിതപത്മാവതീം...” എന്ന അവസാന ചരണത്തോടെ മേളപ്പദത്തിലെ പദഭാഗം അവസാനിക്കുന്നു.



Melappadam: Kalamandalam Sasi, Kalanilayam Manoj in Maddalam and Kalamandalam Krishnadas, Margi Venugopal in Chenda; Pattu by Kottackal Madhu and Kalanilayam Rajeevan.

മദ്ദളത്തില്‍ കലാമണ്ഡലം ശശി, കലാനിലയം മനോജ് എന്നിവരും; ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍ എന്നിവരുമാണ് പ്രവര്‍ത്തിച്ചത്. അരങ്ങുപരിചയം കൊണ്ട് കലാനിലയം മനോജ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ നിന്നും മനസിലാക്കാവുന്നതാണ്. മാര്‍ഗി വേണുഗോപാലും നന്നായി തന്നെ ചെണ്ടയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. കലാമണ്ഡലം ശശി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ പതിവുപോലെ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു. എന്നിരുന്നാല്‍ തന്നെയും, ഇതിലും മികച്ചതാക്കുവാന്‍ കഴിവുള്ള കലാകാരന്മാരാണ് ഇവരിരുവരും. കൃഷ്ണദാസിന്റേത് വീശുചെണ്ടയായും, വേണുഗോപാലിന്റേത് ഉരുട്ടുചെണ്ടയായും; ഇരുവരും പൂര്‍ണ്ണമായും വീശ്, ഉരുട്ട് എന്നീ വിഭാഗങ്ങളില്‍ വരുന്നില്ലെങ്കിലും; കണക്കാക്കാം. ഈ രണ്ട് ശൈലിയിലുള്ള ചെണ്ടകളുടെ സമന്വയമായിരുന്നു മേളമെന്നത്, ഇവിടുത്തെ മേളപ്പദത്തിന്റെ ആകര്‍ഷണീയത കൂട്ടി.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ശ്രീകൃഷ്ണനെ കൊല്ലുവാനായി കംസനയയ്ക്കുന്ന പൂതന എന്ന രാക്ഷസി, ലളിതയായി ഗോകുലത്തിലെത്തുന്നു. അമ്പാടിയുടെ മനോഹാരിത വര്‍ണ്ണിക്കുന്ന “അമ്പാടിഗുണം വര്‍ണ്ണിച്ചീടുവാന്‍, വമ്പനല്ല ഫണിരാജനും!” എന്നുതുടങ്ങുന്ന കാംബോജിയിലുള്ള പദമാണ് ആദ്യം. പദാന്ത്യത്തില്‍ നന്ദനിലയം കണ്ട് അങ്ങോട്ടു ഗമിക്കുക തന്നെ എന്നാടി, ശ്രീകൃഷ്ണന്‍ ഉറങ്ങുന്ന മുറിയില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് “സുകുമാര! നന്ദകുമാര!” എന്ന പദം. പദാന്ത്യന്തില്‍ പൈദാഹമുണ്ടെങ്കില്‍ തന്റെ മുലപ്പാല്‍ കുടിക്കുക എന്നാടി മുലയൂട്ടുന്നു. ശ്രീകൃഷ്ണനെ കൊല്ലുവാനും വയ്യ, കൊല്ലാതിരിക്കുവാനും വയ്യ എന്ന അവസ്ഥയിലാവുന്ന പൂതന, ഒടുവില്‍ താന്‍ രാക്ഷസിയാണെന്നും അതിനാല്‍ താന്‍ ചെയ്യുവാന്‍ വന്ന കാര്യം ചെയ്തല്ലാതെ മടങ്ങുകയില്ലെന്നും ഉറച്ച്, മുലക്കണ്ണില്‍ വിഷം തേച്ച് കുഞ്ഞിനെ മുലയൂട്ടുന്നു. എന്നാല്‍ ശ്രീകൃഷ്ണന്‍ മുലപ്പാലിനോടൊപ്പം, പൂതനയുടെ ജീവനും ഊറ്റിയെടുക്കുന്നു.



കഥകളി അരങ്ങേറ്റത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കഥയാണ് ‘പൂതനാമോക്ഷം’. അതിനാല്‍ തന്നെ കലാമണ്ഡലം മുകുന്ദനെപ്പോലെ അരങ്ങുപരിചയമുള്ള ഒരു കലാകാരന്‍ അവതരിപ്പിക്കുന്നു എന്നു പറയുമ്പോള്‍, സാധാരണ അരങ്ങേറ്റം കളികളിലുള്ള ആട്ടങ്ങളല്ല ഒരു ആസ്വാദകന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുകുന്ദന്‌ ആ തരത്തില്‍ ഉയരുവാനായില്ല എന്നത് സങ്കടകരമായി. ഒരു സ്ത്രീവേഷത്തിന്റെ ശരീരഭാഷയുമായിരുന്നില്ല മുകുന്ദന്റെ പൂതനയ്ക്ക് ഉണ്ടായിരുന്നത്. “ഏഴുനിലമണിഗൃഹം, അതിരുചിരം...” എന്ന ഭാഗത്ത് ഏഴുനിലകളുള്ള ഉയരമേറിയ മന്ദിരം എന്നാടേണ്ടിയിടത്ത്, ഏഴു നിലകള്‍ കാണിച്ചെങ്കിലും, വിസ്താരത്തിന് പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചത്. ഇവിടെ ഉയരമുള്ള മന്ദിരങ്ങളെയാണല്ലോ പൂതന കാണേണ്ടത്! “നര്‍ത്തകരുടെ കളി ചാതുരിയും...” എന്ന ഭാഗങ്ങളില്‍ നൃത്തം ചെയ്യുമ്പോഴും മറ്റും മുഖത്ത് പുഞ്ചിരിയും ഉണ്ടായില്ല. വളരെ ഗൌരവത്തിലായിരുന്നു ഗോപസ്ത്രീകള്‍ അന്ന് നൃത്തമാടിയതെന്നു തോന്നുന്നു! ഗോപസ്ത്രീകള്‍ സ്വയം ആസ്വദിച്ച് സന്തോഷിച്ച് നൃത്തമാടുന്നതും, കളിക്കുന്നതുമാണല്ലോ പൂതനകാണുന്നത്. ഇത് മുകുന്ദന്‍ മനസിലാക്കിയതായി തോന്നിയില്ല. തുടര്‍ന്ന് പന്തുകളി അവതരിപ്പിച്ചതിലും സ്വാഭാവികത പ്രകടമായില്ല.



PoothanaMoksham Kathakali: Kalamandalam Mukundan as Poothana.

ഗോപസ്ത്രീകളോട് അനുവാദം വാങ്ങിയാണ് പൂതന അകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് വാതിലുകളും, ജനാലകളുമൊക്കെ ഭംഗിയായി ബന്ധിക്കുന്നു. കൃഷ്ണന്റെ രൂപമൊന്ന് ചെറുതായി വര്‍ണ്ണിച്ച്, ആ കണ്ണുകള്‍ തന്നെ വല്ലാതെ പിടിച്ചു വലിക്കുന്നു, കാമദേവന്‍ രൂപമെടുത്തപോലെ സുന്ദരമായ രൂപം തുടങ്ങിയ ആട്ടങ്ങളും ഇവിടെയുണ്ടായി. പൂതനയ്ക്ക് കൃഷ്ണനെ ആദ്യം കൊല്ലുവാന്‍ കഴിയുന്നില്ല. തനിക്കിവനെ കൊല്ലാനാവില്ല എന്നുറച്ച് മടങ്ങുവാന്‍ തുടങ്ങുന്നതായി ആടി, കംസനെ ഓര്‍മ്മിച്ച് തിരിച്ചു വരുന്നു. ഇതുപോലെയുള്ള എത്രയെത്ര കുഞ്ഞുങ്ങളെ തരിമ്പും മടിയില്ലാതെ കഴുത്തൊടിച്ചു ചോരകുടിച്ചിട്ടുളതാണ്, അതുപോലെ ഇതും നിസാരം എന്നാലോചിച്ച് കൊല്ലുവാനായുന്നു. പിന്നെയും സന്ദേഹിച്ച്. കഷ്ടം! ഈ പാപഭാരവും എന്റെ തലയില്‍ വന്നു ചേരുമല്ലോ എന്നു പരിതപിച്ച്; കഴുത്തൊടിച്ച് കൊല്ലുവാന്‍ തനിക്കാവില്ല, മുലകളില്‍ വിഷം പിരട്ടി മുലയൂട്ടി കൊല്ലുകതന്നെ എന്നുറയ്ക്കുന്നു. മുലകളില്‍ വിഷം പിരട്ടി കൊല്ലുവാന്‍ പൂതന തുനിയുന്നതെന്ത് എന്നതിന് ഈ രീതിയിലൊരു വിശദീകരണം നല്‍കിയത് നന്നായി. അവസാനം പൂതനയുടെ മരണവെപ്രാളവും, മോക്ഷപ്രാപ്തിയും ആടിയതിലും, പ്രേക്ഷകനെ പിടിച്ചിരുത്തുവാന്‍ തക്കവണ്ണം ഒന്നും തന്നെ ഉണ്ടായില്ല.



കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍ എന്നിവര്‍ തന്നെയായിരുന്നു കഥയ്ക്കും പാടിയത്. “അമ്പാടിഗുണം വര്‍ണിച്ചീടുവാന്‍...” എന്ന പദത്തിന്റെ അവസാന ചരണം, “നന്ദനിലയം, ഇതാ കാണുന്നു...” എന്ന ഭാഗം തോടിയില്‍ പാടിയത് അത്രയ്ക്ക് ആകര്‍ഷകമായി അനുഭവപ്പെട്ടില്ല. ആനന്ദഭൈരവിയിലുള്ള “സുകുമാര നന്ദകുമാര” എന്ന പദമാവട്ടെ, പല്ലവി മാത്രം ആനന്ദഭൈരവിയിലും മറ്റുള്ള ചരണങ്ങള്‍ മറ്റു രാഗങ്ങളിലുമാണ് ആലപിച്ചത്. “പല്ലവമൃദുലമാവും പാദം...” എന്ന ചരണം ഒഴിവാക്കുകയും ചെയ്തു. ‘പൂതനാമോക്ഷം’ കഥ മാത്രമായി അവതരിക്കപ്പെടുമ്പോൾ‍, ഈ ചരണം ഒഴിവാക്കേണ്ടതില്ലായിരുന്നു. പൂതനാമോക്ഷത്തിന്റെ ആദ്യഭാഗത്തിന് കലാമണ്ഡലം ശശിയും, തുടര്‍ന്ന് കലാനിലയം മനോജും മദ്ദളത്തില്‍ പ്രവര്‍ത്തിച്ചു. അവസാനഭാഗത്ത് മാര്‍ഗി വേണുഗോപാലാണ് ചെണ്ട കൈകാര്യം ചെയ്തത്. മേളം കഥാഭാഗത്തും മികച്ചുനിന്നു.



ശ്രീകൃഷ്ണനെ പ്രതിനിധീകരിച്ച് പാവയോ, തുണിക്കെട്ടോ ഒന്നും ഉപയോഗിച്ചില്ല എന്നതും ഇവിടുത്തെ കളിയില്‍ കണ്ട, ഒരു നല്ല മാതൃകയായി തോന്നി. ചുരുക്കത്തില്‍ മാര്‍ഗി വിജയകുമാറിന്റെ പൂതനയെ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തരിമ്പും തൃപ്തിനല്‍കുന്നതായില്ല കലാമണ്ഡലം മുകുന്ദന്റെ പൂതന. എന്നിരുന്നാലും, പുറപ്പാടും മേളപ്പദവും അവസരത്തിനൊത്തുയര്‍ന്നത് ആസ്വാദകരെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.





Description: Purappadu, Melappadam and PoothanaMoksham Kathakali organized by DrisyaVedi, Thiruvananthapuram. Purappadu by Kalamandalam Sucheendran and Kalamandalam Arun Varier. Pattu by Kottackal Madhu and Kalanilayam Rajeevan. Maddalam by Kalamandalam Sasi and Kalanilayam Manoj. Chenda by Kalamandalam Krishnadas and Margi Venugopal. Kalamandalam Mukundan as Poothana.

--


2008, ജൂലൈ 10, വ്യാഴാഴ്‌ച

മതില്‍ഭാഗത്തെ ദുര്യോധനവധം - ഭാഗം രണ്ട്

DuryodhanaVadham Kathakali staged at SriVallabhaKshethram, Mathilbhagam, Thiruvalla: Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali, Kalamandalam Ramachandran Unnithan as RaudraBhiman.

ദുര്യോധനവധത്തിലെ ചൂത് വരെയുള്ള രംഗങ്ങളുടെ ആസ്വാദനം കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. യുദ്ധം ഒഴിവാക്കുവാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ശ്രീകൃഷ്ണന്‍ ദൂതുപറയുവാനായി കൌരവസഭയിലേക്ക് തിരിക്കുന്നു. ഇതറിയുന്ന പാഞ്ചാലി ശ്രീകൃഷ്ണനെ കണ്ട് തനിക്ക് കൌരവന്മാരില്‍ നിന്നും നേരിട്ട അപമാനത്തെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ ശാപം ഫലിക്കണമെങ്കില്‍ യുദ്ധം നടക്കണമെന്നാണ് പാഞ്ചാലിയുടെ മതം. നവരസം രാഗത്തിലുള്ള “പരിപാഹിമാം ഹരേ! പത്മാലയ പതേ!” എന്ന പദമാണ് പാഞ്ചാലിയുടേത്. “കേശമിതു കണ്ടു നീ, കേശവാ! ഗമിക്കേണം.” എന്നുപറയുന്ന പാഞ്ചാലിയെ സമാശ്വസിപ്പിച്ചുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പദം, “പാര്‍ഷതി! മമ സഖി!” എന്ന പദമാണ് തുടര്‍ന്ന്.



DuryodhanaVadham Kathakali: Kalamandalam Balasubrahmanian as SriKrishnan, Kalamandalam Shanmukhadas as Panchali.

കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ശ്രീകൃഷ്ണനായി വേഷമിട്ടത്. വേഷഭംഗികൊണ്ടും, അരങ്ങിലെ പ്രവര്‍ത്തികൊണ്ടും ഇതിനോടകം ആസ്വാദകരുടെ ശ്രദ്ധ നേടിയ ഒരു കലാകാരനാണദ്ദേഹം. കലാമണ്ഡലം ഗോപിയുടെ ശിഷ്യന്മാരില്‍ പ്രഥമഗണനീയനാണെന്നതും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. ഈ സവിശേഷതകളോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇവിടെയും അദ്ദേഹം അരങ്ങത്തു പ്രവര്‍ത്തിച്ചത്. പദത്തിന്റെ അവസാനം ഒരു ചെറിയ മനോധര്‍മ്മാട്ടവുമുണ്ടായി. നിന്റെ പതിയായ ഭീമസേനന്‍ തീര്‍ച്ചയായും ദുശ്ശാസനന്റെ മാറുപിളര്‍ന്ന് ചോര കുടിക്കും, അതു നിന്റെ തലമുടിയില്‍ തൂവി, മുടി കെട്ടുകയും ചെയ്യും. അതിനുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീ സമാധാനമായി വസിക്കുക, എന്നാണ് ആട്ടത്തിന്റെ രത്നച്ചുരുക്കം. ഇപ്രകാരം പറഞ്ഞ് പാഞ്ചാലിയെ യാത്രയാക്കിയ ശേഷം, ഇനി വേഗം ദൂതിനുപോകുവാന്‍ തയ്യാറെടുക്കുക തന്നെ എന്നാടി; സേവകരെ തേരു തയ്യാറാക്കി കൊണ്ടുവരുവാന്‍ നിയോഗിക്കുന്നു.



സേവകര്‍ തയ്യാറാക്കി കൊണ്ടുവരുന്ന തേര് വിശദമായി നോക്കിക്കാണുന്ന ആട്ടം സാധാരണ പതിവുള്ളതാണ്. ഗരുഡനെ സ്മരിച്ച്, കൊടിക്കൂറയില്‍ ഇരിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതും മറ്റുമാണ് ആടാറുള്ളത്. എന്നാല്‍ ഇവയൊന്നും ഇവിടെ ഉണ്ടായില്ല. തേരു കണ്ട് തൃപ്തിപ്പെട്ട്, അതില്‍ കയറി വേഗം തന്നെ തിരിക്കുന്നതായാണ് ആടിയത്. കലാമണ്ഡലം ഷണ്മുഖദാസിന്റെ പാഞ്ചാലിയും കാര്യമായ മനോധര്‍മ്മമൊന്നും ആടുകയുണ്ടായില്ല. അക്ഷയപാത്രവും, ദുര്‍വ്വാസാവുമായി ബന്ധപ്പെട്ട കഥയും, ശ്രീകൃഷ്ണന്‍ അന്നും പാഞ്ചാലിയെ സഹായിക്കുന്നതിനായെത്തിയതും മറ്റും സ്മരിക്കാവുന്നതാണ്. അതൊന്നും ഇവിടെ ഉണ്ടായില്ല. ശ്രീകൃഷ്ണനും, പാഞ്ചാലിയും തമ്മിലുള്ള രംഗം ദുര്യോധനവധത്തിലെയെന്നല്ല, സമസ്ത കഥകളിലേയും മികച്ച ഒന്നാണ്. ആ ഭാഗങ്ങള്‍ ലോപിപ്പിക്കുന്നതും, വേണ്ടും വണ്ണം ആടാതിരിക്കുന്നതും തികച്ചും ഖേദകരമാണ്.



തുടര്‍ന്ന് ദുര്യോധനന്റെ രണ്ടാം സഭയും കഥയിലുണ്ടെങ്കിലും, ആ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. യാദവനായ ശ്രീകൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍, രാജാക്കന്മാരാരും തന്താങ്ങളുടെ സ്ഥാനം വിട്ടെഴുന്നേല്‍ക്കരുതെന്നും, അങ്ങിനെ ചെയ്യുന്നവര്‍ തനിക്ക് പിഴ നല്‍കണമെന്നും മറ്റും പറയുന്ന രംഗമാണിത്. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റെടുത്ത് ആടി തീര്‍ക്കാവുന്ന ഈ രംഗം ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീകൃഷ്ണന്റെ സഭയിലേക്കുള്ള പ്രവേശനത്തിന്റെ മാറ്റ് ഈ രംഗം ഒഴിവാക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ധൃതരാഷ്ട്രരുമായുള്ള രംഗം മിക്കയിടത്തും അവതരിപ്പിച്ചുകാണാറില്ല. മറ്റൊരു വേഷം അല്പസമയത്തേക്കായി വേണ്ടിവരും എന്ന പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കുവാനായി, ഈ രംഗം ഒഴിവാക്കുന്നത് മനസിലാക്കാം. എങ്കിലും; ദുര്യോധനന്‍, ദുശ്ശാസനന്‍ എന്നിവരെക്കൊണ്ട് മാത്രം അവതരിപ്പിക്കാവുന്ന തൊട്ടു മുന്‍പുള്ള രംഗം ഒഴിവാക്കേണ്ടതില്ല.



DuryodhanaVadham Kathakali: Kottackal Chandrasekhara Varier as Duryodhanan, Kalamandalam Balasubrahmanian as SriKrishnan.

ശ്രീകൃഷ്ണന്‍ ദൂതിനായി സഭയിലേക്ക് പ്രവേശിക്കുകയാണ് തുടര്‍ന്ന്. പാതിരാജ്യം, അഞ്ചു ദേശങ്ങള്‍, അഞ്ചു ഗ്രാമങ്ങള്‍, അഞ്ചു ഗൃഹങ്ങള്‍, ഇതൊന്നുമല്ലെങ്കില്‍ ഒരു ഗൃഹമെങ്കിലും പാണ്ഡവര്‍ക്കു നല്‍കണമെന്നു പറയുന്ന ശ്രീകൃഷ്ണനോട്; സൂചികുത്തുവാന്‍ പോലും അവരെ അനുവദിക്കില്ലെന്ന് ദുര്യോധനന്‍ അറിയിക്കുന്നു. തുടര്‍ന്ന് പാണ്ഡുവിന്റെ പുത്രന്മാരല്ല പാണ്ഡവരെന്നും, അതിനാല്‍ അവര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും ദുര്യോധനന്‍ അറിയിക്കുന്നു. വിചിത്രവീര്യജന്റെ പുത്രനല്ല ദുര്യോധനന്റെ താതനും, അതിനാല്‍ ദുര്യോധനനും ഈ ഭൂമിയില്‍ അവകാശമൊന്നുമില്ലെന്ന് അറിയിക്കുന്നു. ഇതുകേട്ട് കോപിക്കുന്ന ദുര്യോധനാദികള്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ഒരുങ്ങുന്നു. തുടര്‍ന്ന് വിശ്വരൂപം കാട്ടുന്ന ശ്രീകൃഷ്ണന്റെ പ്രഭയില്‍ ദുര്യോധനാദികളുടെ ബോധം നഷ്ടപ്പെടുന്നു. മുമുക്ഷു ശ്രീകൃഷ്ണനെ സ്തുതിക്കുന്നു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman, Kottackal Devadas as Dussasanan.

രൌദ്രഭീമന്റെ തിരനോക്കാണ് അടുത്തത്. രൌദ്രഭീമന്‍, തിരനോട്ടത്തിനു ശേഷം ദുശ്ശാസനന്‍ എവിടെയാണെങ്കിലും അവനെ കണ്ടുപിടിച്ച് നിഗ്രഹിക്കുക തന്നെ ചെയ്യുമെന്നാടി, ദുശ്ശാസനനെ ദൂരെ കാണുന്നു. “നില്ലെടാ, നില്ലെടാ, നീയല്ലോ പണ്ടെന്റെ...” എന്നു പദത്തിനൊടുവിലായി ദുശ്ശാസനന്റെ മാറുപിളര്‍ന്ന് കൊല്ലുന്നു. തുടര്‍ന്ന് പാഞ്ചാലിയുടെ സമീപമെത്തി രക്തം തലമുടിയില്‍ തൂവി തലമുടി ബന്ധിക്കുന്നു. ദുര്യോധനനുമായുള്ള യുദ്ധമാണ് അടുത്ത രംഗത്തില്‍. ഇതിനിടയില്‍ ശ്രീകൃഷ്ണന്‍ രംഗത്തെത്തി തുടയിലടിക്കുവാന്‍ പറയുന്നുമുണ്ട്. ദുര്യോധനനെയും വധിച്ച ശേഷം ഭീമന്‍ വീണ്ടും ശ്രീകൃഷ്ണന്റെ സമീപമെത്തുന്നു. ശ്രീകൃഷ്ണന്‍ ഭീമനെ ആശ്വസിപ്പിച്ചയയ്ക്കുന്നു.



കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് രൌദ്രഭീമനായി അരങ്ങിലെത്തിയത്. അദ്ദേഹത്തിന്റെ രൌദ്രഭീമന് ഇനിയും രൌദ്രത ആവാമെന്നു തോന്നി. നാടകീയത കൂടുതലായി കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതുമൂലം, ഭാവത്തില്‍ സ്ഥായി കൈവരിക്കുവാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കലാമണ്ഡലം അരുണാണ് രണ്ടാമത് ശ്രീകൃഷ്ണനായെത്തിയത്. ബാലസുബ്രഹ്മണ്യന് ട്രയിന്‍ നഷ്ടപ്പെടുവാതിരിക്കുവാനാണ് നേരത്തേ പോയത് എന്നാണ് പറഞ്ഞുകേട്ടത്. ഇവരൊക്കെ ട്രയിനില്‍ യാത്ര ചെയ്യുവാനാണോ, അതോ കഥകളി അവതരിപ്പിക്കുവാനാണൊ വരുന്നതെന്ന് സംശയിച്ചു പോവും ഇതൊക്കെ കാണുമ്പോള്‍. അരുണിനെപ്പോലെ ഒരു അരങ്ങുപരിചയം ആയിട്ടില്ലാത്ത ഒരു കലാകാരന് ചെയ്യുവാന്‍ സാധിക്കുന്നതല്ല ദുര്യോധനവധത്തിലെ അവസാന രംഗം. ഭീമനുമായി ചേര്‍ന്ന് നല്ല രീതിയില്‍ ഒരു മനോധര്‍മ്മാട്ടത്തിനു സാധ്യതയുള്ള രംഗം അവതരിപ്പിക്കുവാന്‍ നില്‍ക്കാതെ; ട്രയിനിന്റെ സമയം നോക്കി വേഷം കെട്ടുന്നതും, അഴിക്കുന്നതും കലയോടുള്ള ആത്മാര്‍ത്ഥതക്കുറവായി മാത്രമേ കാണുവാന്‍ കഴിയൂ. (അദ്ദേഹത്തിനൊരു പക്ഷെ, ഒഴിവാക്കുവാന്‍ കഴിയാത്ത അത്യാവശ്യം ഉണ്ടായിരുന്നിരിക്കാം; എന്നാല്‍ അദ്ദേഹം മാത്രമല്ല മറ്റു പല കലാകാരന്മാരും ഇതൊരു പതിവാക്കിയിരിക്കുന്നത് കാണുവാന്‍ കഴിയും.) കളിയുടെ അവസാനമായപ്പോഴേക്കും പാട്ടും, മേളവും എല്ലാം വഴിപാടുമാത്രമായി തീര്‍ന്നു. ഒരു നല്ല കളിയായി അവസാനിക്കേണ്ടിയിരുന്ന ‘ദുര്യോധനവധം’; പ്രഗല്‍ഭരായ ഒട്ടുമിക്ക കലാകാരന്മാരും അണിനിരന്നിട്ടും, ഓര്‍ത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത ഒരു സാധാരണ കളിയായിമാറുകയും ചെയ്തു.



DuryodhanaVadham Kathakali: Kalamandalam Ramachandran Unnithan as RaudraBhiman.

തിരുവല്ല ഗോപിനാഥന്‍ നായര്‍, ചിങ്ങോലി പുരുഷോത്തമന്‍ എന്നിവരുടേതായിരുന്നു ചുട്ടി. ദുശ്ശാസനന്റേയും, രൌദ്രഭീമന്റേയും ചുട്ടി കളിക്കിടയില്‍ ഇളകിപ്പോയി. കലാകാരന്മാര്‍ ആവശ്യത്തിനു സമയം ചുട്ടി ഉണങ്ങുവാന്‍ നല്‍കാത്തതും ഇതിനൊരു കാരണമാണ്. ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം, എല്ലാ രസവും കളയുന്നതാണ് ഇതുപോലെ ചുട്ടി ഇളകിപ്പോവുന്നതും മറ്റും. സ്ഥിരം കഥകളി നടക്കുവാറുള്ള വേദിയായിട്ടു കൂടി രംഗസജ്ജീകരണം വളരെ അലംഭാവത്തോടെയാണ് ചെയ്തിരിക്കുന്നതെന്നു തോന്നി. വേഷങ്ങളുടെ ഉടുത്തുകെട്ടും വളരെ മോശമായി അനുഭവപ്പെട്ടു. വസ്ത്രങ്ങളും, കോപ്പുകളുമെല്ലാം വേണ്ടത്ര ശ്രദ്ധ നല്‍കാത്തതിനാല്‍ ഭംഗി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന ഒരു വേദി എന്നതെങ്കിലും കണക്കിലെടുത്ത് ഈ കാര്യങ്ങളിലെല്ലാം, ഇതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ഈ കാര്യങ്ങളില്‍ നല്‍കിയെങ്കില്‍ എന്നാശിച്ചു പോവുന്നു. അല്ലെങ്കില്‍, ഒരു വഴിപാടു നടത്തിയെന്നതിനപ്പുറം കഥകളിക്ക് ഒരു നേട്ടവും ശ്രീവല്ലഭക്ഷേത്രത്തിലെ അവതരണം കൊണ്ട് ഉണ്ടാവുകയില്ല. ചുരുക്കത്തില്‍ മോശമെന്നു പറയുവാനാവാത്ത ഒന്നു മാത്രമായി മതില്‍ഭാഗത്ത് അവതരിക്കപ്പെട്ട ദുര്യോധനവധം.





Description: DuryodhanaVadham Kathakali staged at SreeVallabhaKshethram, MathilBhagam, Thiruvalla. Kottackal Chandrasekhara Varier as Duryodhanan, Kottackal Devadas as Dussasanan, Kalamandalam Balasubrahmaniam and Kalamandalam Arun as SriKrishnan, Kalamandalam Shanmukhadas as Panchali, Nedumudi Vasudeva Panicker as Mumukshu, Kalamandalam Ramachandran Unnithan as RaudraBhiman. Pattu by Pathiyoor Sankaran Kutti, Kottackal Madhu, Kalanilayam Rajeevan and Mangalam Narayanan. Maddalam by Kottackal Radhakrishnan, Kottackal Ravi and Kalabharathi Jayan. Chenda by Kurur Vasudevan Nampoothiri, Kalamandalam Krishnadas and Kalabharathi Unnikrishnan.

--