2009, ജനുവരി 18, ഞായറാഴ്‌ച

മൈലംകുളത്തെ അര്‍ജ്ജുനവിഷാദവൃത്തം - ഭാഗം ഒന്ന്

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജനുവരി 14, 2009: കൊട്ടാരക്കര മൈലംകുളം ശ്രീ നാഗരാജാക്ഷേത്രത്തില്‍; മകരവിളക്കിനോടും, നൂറും പാലും മഹോത്സവത്തോടും അനുബന്ധിച്ച് മേജര്‍സെറ്റ് കഥകളി അരങ്ങേറി. പി. രാജശേഖര്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്ത’മായിരുന്നു ആദ്യം അവതരിക്കപ്പെട്ടത്. നവീന കഥകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണിത്. കൌരവരുടെ ഏക സഹോദരിയായ ദുശ്ശളയ്ക്ക് പ്രാധാന്യമുള്ള കഥ എന്ന നിലയിലും ഈ ആട്ടക്കഥ ശ്രദ്ധേയമാണ്. വനവാസക്കാലത്ത് പാഞ്ചാലിയെ അപഹരിക്കുവാന്‍ ശ്രമിച്ച ജയദ്രഥനെ പാണ്ഡവര്‍ തോല്പിച്ച് ബന്ധനത്തിലാക്കുന്നു. സഹോദരിയായ ദുശ്ശളയുടെ ഭര്‍ത്താവ് എന്ന പരിഗണനയില്‍ ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശാനുസരണം ജയദ്രഥനെ വധിക്കാതെ, തലമുണ്ഡനം ചെയ്ത് അവമാനിച്ചയയ്ക്കുന്നു. ഇതിനു പകരം വീട്ടുവാനായി ജയദ്രഥന്‍ ശിവനെ തപസ്സു ചെയ്യുന്നു. താന്‍ പാശുപതാസ്ത്രം നല്‍കിയ അര്‍ജ്ജുനനൊഴികെ മറ്റു നാലുപേര്‍ ഒരുമിച്ചു വന്നാലും ജയദ്രഥന് തടുക്കുവാനാവുമെന്ന് ശിവന്‍ വരം നല്‍കുന്നു. വരം നേടി തിരികെ സ്വരാജ്യത്തിലെത്തുന്ന ജയദ്രഥനില്‍ നിന്നുമാണ് ഈ കഥ ആരംഭിക്കുന്നത്.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥന്‍ തന്റെ ഭാര്യയായ ദുശ്ശളയുടെ സമീപമെത്തുന്നു. എന്നാല്‍ തോഴിമാര്‍ പറഞ്ഞ് ജയദ്രഥന്റെ ചെയ്തികളെല്ലാം അറിയുന്ന ദുശ്ശള കോപത്തിലാണ്. കാരണം തിരക്കുന്ന ജയദ്രഥനോട് “പാഞ്ചാലിതന്നില്‍ അല്ലോ കൌതുകം...” എന്ന തന്റെ വിചാരം ദുശ്ശള അറിയിക്കുന്നു. പഞ്ചപുരുഷന്മാര്‍ക്ക് പത്നിയായി കഴിയുന്ന പാഞ്ചാലിയോട് തനിക്ക് താത്പര്യമില്ലെന്നും, പരമേശപാദം ഭജിച്ചു വരങ്ങള്‍ നേടിയ തനിക്ക് ഇനി അരികള്‍ തൃണസമാനമാണെന്നും മറ്റും പറഞ്ഞ് ജയദ്രഥന്‍ ദുശ്ശളയെ ആശ്വസിപ്പിക്കുന്നു. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു ഇവിടെ ജയദ്രഥനായി വേഷമിട്ടത്. കെട്ടിപ്പഴകാത്തതിന്റെ കുറവുകള്‍ തിരനോട്ടം മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ കത്തിവേഷത്തില്‍ പ്രകടമായിരുന്നു. കത്തിവേഷങ്ങള്‍ക്കു വേണ്ട ആഢ്യത്വം പലപ്പോഴും കാണുവാനുണ്ടായിരുന്നില്ല. പദാര്‍ത്ഥം അഭിനയിക്കുമ്പോള്‍ വളരെ നന്നായി മുദ്രകള്‍ കാട്ടി തുടങ്ങുമെങ്കിലും, അവ പൂര്‍ണ്ണതയോടെ അവസാനിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. വേഷഭംഗിയും, മനോധര്‍മ്മങ്ങള്‍ ചാരുതയോടെ അവതരിപ്പിക്കുവാന്‍ പ്രതിഭയുമുള്ള അദ്ദേഹത്തിന് അല്പം ശ്രദ്ധവെച്ചാല്‍ കത്തിവേഷങ്ങളും മികച്ചതാക്കാവുന്നതേയുള്ളൂ.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥന്റെ ആദ്യപദത്തിലുള്ള “ഉല്ലസിച്ചുദ്യാനത്തില്‍, സല്ലപിക്കേണ്ടും കാലം...” എന്ന ഭാഗം അല്പം വിസ്തരിച്ച് ‘പൂക്കള്‍ പറിച്ചു മുടിയില്‍ ചൂടി, ഊഞ്ഞാലാടി, വിവിധ കാമലീലകളാടി കഴിയേണ്ടതല്ലേ?’ എന്ന രീതിയില്‍ അവതരിപ്പിക്കുകയുണ്ടായി. “പഞ്ചപുരുഷന്മാര്‍ക്കും...” എന്ന പദമെടുത്ത് വട്ടം തട്ടി, ഇന്ദ്രപ്രസ്ഥത്തില്‍ ദുര്യോധനാദികള്‍ നേരിട്ട അവമാനവും, പാഞ്ചാലീസ്വയംവരസമയത്ത് നേരിട്ട അവമാനവും എല്ലാം ഓര്‍ത്ത്, അവയ്ക്ക് പകരമായാണ് താന്‍ പാഞ്ചാലിയെ അപഹരിക്കുവാന്‍ ശ്രമിച്ചത് എന്ന് രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആടുകയുണ്ടായി. നീയുള്ളപ്പോള്‍ മറ്റൊരുവള്‍ എനിക്കു വേണമോ എന്നൊരു ചോദ്യവും ഒടുവില്‍ ചോദിച്ചു. അപ്പോള്‍ തോഴിമാര്‍ പറയുന്നതൊക്കെ കളവാണോ എന്ന് ദുശ്ശള സന്ദേഹിക്കുന്നു. അവര്‍ ഏഷണി കൂട്ടുകയാണ്, താന്‍ പറയുന്നതാണ് സത്യമെന്ന് ജയദ്രഥന്‍ ആണയിടുന്നു. മാര്‍ഗി വിജയകുമാറിന്റെ ദുശ്ശള, ഭര്‍ത്താവിന്റെ മോശം വര്‍ത്തമാനങ്ങള്‍ എണ്ണി എണ്ണി പറയുന്നതില്‍ ഉത്സുകയായി തോന്നിച്ചു. ജയദ്രഥനെക്കുറിച്ച് ഓരോ കാര്യങ്ങള്‍ കേട്ട്, ദുഃഖിതയായ ഒരു സാധാരണ സ്ത്രീയാണ് ദുശ്ശള. ജയദ്രഥന്റെ വാക്കുകള്‍ ദുശ്ശള ഒരു വിഷമവും കൂടാതെ വിശ്വസിച്ച്, എത്ര പെട്ടെന്നാണ് സ്നേഹത്തോടെ പെരുമാറി തുടങ്ങുന്നത്!. നേരേ നിന്നു നേരു ചൊല്ലുന്ന നാലാംദിവസത്തിലെ ദമയന്തിയുടെ ശരീരഭാഷ ദുശ്ശളയ്ക്കു നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Margi Vijayakumar as Dussala.
ജയദ്രഥനെക്കുറിച്ചുള്ള പരിഭവങ്ങള്‍ നീങ്ങി ദുശ്ശള വീണ്ടും സ്നേഹത്തിലാവുന്നു. ഇരുവരും ചേര്‍ന്നുള്ള ശൃംഗാരപദങ്ങളായ; “സുന്ദരസൂനങ്ങളും സുരഭില ചന്ദനവും...” എന്ന നാട്ട രാഗത്തിലുള്ള പദം, “ശാരദരജനിവരുന്നു തേരില്‍...” എന്ന ആരഭിയിലുള്ള പദം എന്നിവയാണ് തുടര്‍ന്ന്. ദുശ്ശളയുടെ മനോഹരമായ പദചലനങ്ങള്‍ കണ്ട് കൊതിപൂണ്ട് അരയന്നങ്ങള്‍ അവയെ അനുകരിച്ച് അനുഗമിക്കുന്നു എന്നയാട്ടം ഇവിടെ വിസ്തരിച്ചു. അരയന്നങ്ങള്‍ പദചലനം നോക്കി കണ്ട്, അനുകരിക്കുന്നതായി വളരെ തന്മയത്വത്തോടെ ഉണ്ണിത്താന്‍ അവതരിപ്പിച്ചു. പദാഭിനയത്തിനൊടുവില്‍ ദൂരെ നിന്നും ഒരു ദൂതന്‍ വരുന്നതു കണ്ട്, ദുര്യോധനന്റെ ദൂതനെന്നു തോന്നുന്നു എന്നാടി വേഗം രാജസഭയിലെത്തട്ടെ എന്നു പറഞ്ഞാണ് ഉണ്ണിത്താന്‍ രംഗമവസാനിപ്പിച്ചത്. എന്നാല്‍ ദുര്യോധനന്റെ ദൂതന്‍ അപ്പോള്‍, അവിടെ വരുന്നതായി ആടുന്നത് ഒട്ടും യോജ്യമല്ല. ഇരുവരും ഉദ്യാനത്തിലാണ്, സമയം രാത്രിയാണ്, മാത്രവുമല്ല ജയദ്രഥന്‍ തപസ്സ് ചെയ്ത് വരങ്ങള്‍ നേടി എത്തുന്ന സമയത്തിനുള്ളില്‍ വനവാസവും, അജ്ഞാതവാസവും, ദൂ‍തുമെല്ലാം കഴിഞ്ഞ് യുദ്ധാരംഭമാകുവാനുള്ള സാധ്യതയും കുറവാണ്. കലാഭാരതി വാസുദേവനാണ് ദൂതനായി വേഷമിട്ടത്. യാതൊരു ഭാവവും മുഖത്തു വരുത്താതെ, ആടിത്തീര്‍ത്തു എന്നതിനപ്പുറം ഒന്നും തന്നെ അദ്ദേഹത്തിന്റെ വേഷത്തെക്കുറിച്ചു പറയുവാനില്ല. ശ്രീകൃഷ്ണന്‍ ദൂതിനെത്തിയതും, അന്യജാതരായ പാണ്ഡവര്‍ക്ക് പാതിരാജ്യം നല്‍കുകയില്ലെന്ന് ദുര്യോധനന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് യുദ്ധം ആസന്നമായെന്നും ദൂതന്‍ അറിയിക്കുന്നു. സേനയോടൊത്ത് താന്‍ എത്രയും പെട്ടെന്ന് യുദ്ധത്തിനായി ചേരുന്നതാണ് എന്നു പറഞ്ഞ് ജയദ്രഥന്‍ ദൂതനെ അയയ്ക്കുന്നു.

ArjunaVishadaVritham Kathakali: Kalamandalam Ramachandran Unnithan as Jayadrathan and Kalabharathi Vasudevan as Doothan.
ദൂതന്‍ തൊഴുതു മടങ്ങുന്നതിനൊപ്പം ദുശ്ശള പ്രവേശിക്കുന്നു. ആജന്മവൈരികളെ വധിച്ച്, വിജയിയായി താന്‍ തിരികെയെത്തുമെന്ന് ജയദ്രഥന്‍ ദുശ്ശളയെ സമാശ്വസിപ്പിക്കുന്നു. നീയൊരു സാധാരണ സ്ത്രീയല്ല, നൂറു കൌരവര്‍ക്ക് കണ്ണില്‍ കൃഷ്ണമണിയെന്നപോലെ ഒരേയൊരു സോദരിയാണ്, നിനക്ക് ഭയം തോന്നരുത് എന്നു പറയുന്ന ജയദ്രഥനോട്; തന്റെ ശരീരത്തില്‍ ക്ഷത്രിയ രക്തമാണെന്നും, തനിക്ക് ഒട്ടും ഭയമില്ലെന്നും ദുശ്ശള മറുപടി നല്‍കുന്നു. ജയദ്രഥനെ രക്തതിലകമണിയിച്ച്, പടവാളു നല്‍കി ദുശ്ശള യാത്രയാക്കുന്നു. വാള്‍ നല്‍കുന്ന അവസരത്തില്‍ ദുഃശകുനമായി അത് താഴെ വീഴണം. എന്നാല്‍ ഇവിടെ അതുണ്ടായില്ല. തുടര്‍ന്ന് ജയദ്രഥന്‍ പടപ്പുറപ്പാടാടി, യുദ്ധത്തിനായി തിരിക്കുന്നു.

പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വിനോദ് തുടങ്ങിയവരാണ് ഇത്രയും ഭാഗത്തെ പദങ്ങള്‍ ആലപിച്ചത്. പദങ്ങള്‍ നോക്കിപ്പാടിയതിനാലാവാം, ആലാപനത്തില്‍ ഭാവം കുറവായിരുന്നു. കലാമണ്ഡലം വേണുക്കുട്ടന്‍ മദ്ദളത്തിലും, കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും മേളത്തിനു കൂടി. “കളകളരവമൊടു കൂടണയുന്നൊരു...” എന്ന ഭാഗത്ത് മദ്ദളത്തില്‍ കിളികളുടെ ചിലച്ചില്‍ കേള്‍പ്പിക്കുവാനൊന്നും വേണുക്കുട്ടന്‍ ഉത്സാഹിച്ചില്ല. ജയദ്രഥന്‍ കളകളരവം കേള്‍ക്കുന്നതായി എടുത്താടിയിട്ടും പ്രയോജനമുണ്ടായില്ല. എന്നാല്‍ “കിളികളവള്‍ക്കൊരു ശുഭശകുനം...” എന്നു പാടിയപ്പോള്‍ കിളികളുടെ ശബ്ദം മദ്ദളത്തില്‍ കേള്‍പ്പിക്കുകയും ചെയ്തു! ജയദ്രഥവധവും, വിഷാദവൃത്തവും ഉള്‍പ്പെട്ട തുടര്‍ന്നുള്ള ഭാഗങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

Description: ArjunaVishadaVritham Kathakali staged at Mailamkulam Sri NagarajaKshethram, Kottarakkara. Kalamandalam Ramachandran Unnithan (Jayadrathan), Margi Vijayakumar (Dussala), Kalamandalam Krishnakumar (Arjunan), Kalamandalam Vijayakrishnan Unnithan (SriKrishnan), Mangad Vishnuprasad (Surathan), Kalabharathi Vasudevan (Doothan); Pattu: Pathiyoor Sankarankutty, Kalamandalam Vinod, Kalanilayam Rajeevan; Chenda: Kalamandalam Krishnadas, Margi Venugopal; Maddalam: Kalamandalam Venukkuttan, Kalamandalam Achuthavarier; Chutti: Muthupilakkad Chandrasekharan Pillai, Margi Sreekumar; Kaliyogam: Poruvazhi SriKrishnaVilasam Kathakaliyogam. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog.
--

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

മൈലംകുളത്ത് അവതരിക്കപ്പെട്ട ‘അര്‍ജ്ജുനവിഷാദവൃത്തം’ കഥകളിയുടെ ആസ്വാദനത്തിന്റെ ആദ്യഭാഗം.
--

വികടശിരോമണി പറഞ്ഞു...

:)
വെറുതേ ചിരിച്ചതല്ലാട്ടോ,വായിച്ചിട്ടുതന്നെയാ:)

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഹരീ, ഉണ്ണിത്താന്റെ പരിചയക്കുറവ് തന്നെ ആയിരിക്കാം. (അദ്ദേഹത്തിന്റെ കൈവിരലുകൾക്ക്‌~ നീൾലം കമ്മിയാണെന്നും അതിനാൽ മുദ്രക്ക് ഭംഗി കുറവാണെന്നും എനിക്കു തോന്നുന്നത് ശരിയാണോ?)പാലക്കാട് നിന്ന് ഇത് ബാബു നമ്പൂതിരി പാടുന്നത് കേട്ടു. മനോഹരം എന്നു തന്നെ പറയാൻ പറ്റൂ.
പുതിയ കഥ, പുതിയ ആട്ടം തെറ്റുകുറ്റങ്ങൾ ഉണ്ടാകാം. ഔചിത്യം നോക്കണം എന്നാലും.
-സു-

Haree പറഞ്ഞു...

@ വികടശിരോമണി,
ആക്കല്ലേ... :-D ഹി ഹി ഹി...

@ -സു‍-|Sunil.
അതെ, കെട്ടിപ്പഴക്കമില്ലായ്മ. നീളം കുറവല്ല, വണ്ണക്കൂടുതലാണെന്നു തോന്നുന്നു. :-)
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--